ഒരു സംവാദം -ഞാന്‍ പറഞ്ഞതും ചിലര്‍ കേട്ടതും

ഇങ്ങനെയൊരു കുറിപ്പ് ഞാന്‍ ആഗ്രഹിച്ചതല്ല. വേണ്ടിവരുമെന്നു കരുതിയതുമല്ല. മതവും സംസ്‌കാരവും എന്നി വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ യുക്തിവാദിസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. പരിപാടി തീരുമാനിച്ച ശേഷം യുക്തിവാദി പക്ഷത്ത് തീരുമാനിക്കപ്പെട്ടിരുന്ന സംവാദകന് അസൗകര്യമുള്ളതിനാല്‍ ആളു മാറിയെന്നും വിഷയം മാറ്റണമെന്നും അവര്‍ വിളിച്ചു പറഞ്ഞു. അവര്‍ പറഞ്ഞ വിഷയം എനിക്കു സ്വീകാര്യമായിരുന്നില്ല. അവസാനം എനിക്കും കൂടി സ്വീകാര്യമായ വിഷയം നിശ്ചയിച്ച് മറ്റു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. മതവും ശാസ്ത്രവും എന്നതായിരുന്നു വിഷയം. അയ്യൂബ് മൗലവി എന്ന സുഹൃത്തായിയുന്നു യുക്തിവാദി സംവാദകന്‍.

പരിപാടി ഭംഗിയായി നടന്നു. ഒരു കോഴിപ്പോരില്‍ താല്‍പര്യമില്ലെന്നും പറയാനുള്ളത് പറയുകയും അതിലുള്ള അന്വേഷണങ്ങള്‍ക്ക് നല്ല രീതിയില്‍ മറുപടി പറയുകയും ചെയ്യുക, അവരവരുടെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തുക എന്നിവയാണ് സംവാദത്തെക്കുറിച്ച എന്റെ സങ്കല്‍പമെന്നും ഞാന്‍ ആദ്യമേ സംഘാടകരോട് പറഞ്ഞിരുന്നു. അതേ സമയം പരിപാടിയുടെ പ്രചാരം തുടങ്ങിയതു മുതല്‍ ഫ്രീ തിങ്കേര്‍സ് പോലുള്ള ഫേസ്ബുക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ തന്നെ അവരുടെ താല്‍പര്യം അത്തരമൊരു പരിപാടിയായിരുന്നില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു. “പി.എം അയൂബ് V/S മുഹമ്മദ് ശമീം” എന്ന് ഏതാണ്ടൊരു ഗുസ്തിമല്‍സരം നടക്കുന്ന രീതിയിലുള്ള ഒന്നായിരുന്നു അത്. ഇതിലുള്ള അതൃപ്തി അവരെ അറിയിച്ചു കൊണ്ടു തന്നെയാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത്.

quran090312a

ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നതിനുള്ള കാരണം പക്ഷേ അതല്ല. പ്രോഗ്രാമിനെ വിശകലനം ചെയ്തു കൊണ്ട് ഫ്രീ തിങ്കേര്‍സില്‍ നടക്കുന്ന ചര്‍ച്ച ഞാന്‍ പിന്തുടര്‍ന്നു. അതില്‍ എന്റെ അവതരണത്തെസ്സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്നില്‍ വളരെയധികം കൗതുകം ജനിപ്പിച്ചു. അത് വായിച്ചപ്പോള്‍ മനസ്സിലായത് ഒന്നുകില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കു മനസ്സിലായില്ല, അല്ലെങ്കില്‍ എനിക്ക് കാര്യങ്ങള്‍ വേണ്ട വിധം അവതരിപ്പിക്കാനായില്ല, അതുമല്ലെങ്കില്‍ എന്റെ വാക്കുകളെ കേവലം ഉപരിപ്ലവമായി മാത്രം വായിക്കുകയോ മനഃപൂര്‍വ്വം വളച്ചൊടിക്കുകയോ ചെയ്തു. എന്തായാലും പ്രസംഗവുമായി ബന്ധപ്പെട്ട എന്റെ പരിചയവും അനുഭവവും വച്ച്, കാര്യങ്ങള്‍ വേണ്ട വിധം അവതരിപ്പിക്കാന്‍ എനിക്കു പറ്റാതെ വന്നിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാലും ചില വിശദീകരണങ്ങള്‍ ആവശ്യമാണെന്നു തോന്നിയതിനാലാണ് ഇവിടെയിത് പോസ്റ്റുന്നത്.

മതവും ശാസ്ത്രവും എന്നതായിരുന്നു വിഷയമെങ്കിലും അവതരണത്തില്‍ അയ്യൂബ് മൗലവി ഖുര്‍ആനിനെതിരായ പഴയ വിമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. അതേസമയം എന്‌റെ ഊഴമെത്തിയപ്പോള്‍ അതിന് മറുപടി പറയാനൊന്നും ഞാന്‍ പോയില്ല. ശാസ്ത്രത്തോടുള്ള മതത്തിന്റെ സമീപനത്തിന്റെ തത്വശാസ്ത്രം എന്താണെന്നു വിവരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ യുക്തിവാദം ശാസ്ത്രത്തെ എങ്ങനെയാണ് സമീപിക്കുന്നത് എന്നത് താത്വികമായി വിവരിക്കാന്‍ മൗലവി മിനക്കെട്ടില്ല. ഒരു പക്ഷേ ശാസ്ത്രം എന്തു പറഞ്ഞാലും ശരി എന്നും ജീവിതത്തെ നിര്‍ണയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ശാസ്ത്രം എന്നും അദ്ദേഹം കരുതുന്നുണ്ടാവാം.

മതവും ശാസ്ത്രവും എന്നതാണ് വിഷയം. എന്റെ അവതരണത്തിന് നാല് ഭാഗങ്ങളുണ്ടായിരുന്നു. 1) ജ്ഞാനത്തോടുള്ള മതത്തിന്റെ സമീപനം, 2) മതത്തിന്റെ ശാസ്ത്രീയ ജീവിതവീക്ഷണം അഥവാ അതിന്റെ തത്വചിന്തയും ഡയലക്റ്റിക്‌സും, 3) ശാസ്ത്രവും തത്വശാസ്ത്രവും ആധുനികശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രവും, 4) ആധുനിക ശാസ്ത്രത്തെപ്പറ്റി ഇസ്ലാമിക ചിന്താലോകത്തുണ്ടായ ചര്‍ച്ചകളുടെ വികാസങ്ങള്‍.

അവതരണത്തെത്തുടര്‍ന്നുണ്ടായ അവസരങ്ങളില്‍ ഞാന്‍ മൗലവിയുടെയും സദസ്സിന്റെയും ചോദ്യങ്ങള്‍ക്ക് എന്നെക്കൊണ്ടാവുന്ന വിധം മറുപടി പറഞ്ഞു.

ഇനി ഫ്രീ തിങ്കേര്‍സിലെ വിശകലനങ്ങളിലേക്കു വരാം. ആദ്യമാദ്യം ഒരാരോപണമായിരുന്നു അതിലുണ്ടായിരുന്നത്. അയൂബ് വിഷയം കൃത്യമായിപ്പറഞ്ഞു, എന്നാല്‍ ശമീം വിഷയം പറയാതെ ഫിലോസഫി പറഞ്ഞു കളഞ്ഞു എന്നതായിരുന്നു അത്. സവിനയം ഒരു കാര്യം ചോദിക്കട്ടെ, പറയാന്‍ പ്രത്യേകിച്ചൊരു ഫിലോസഫി അയ്യൂബിനില്ലാതെ പോയത് എങ്ങനെയാണ് ശമീമിന്റെ കുറ്റമാകുന്നത്? മാത്രവുമല്ല, മതത്തെയോ ശാസ്ത്രത്തെയോ സംബന്ധിച്ച എന്തെങ്കിലും ദര്‍ശനമവതരിപ്പിക്കാതെ എണ്‍പതുകളില്‍ ഈയുള്ളവന്‍ യുക്തിവാദിയായി നടന്നിരുന്ന കാലത്ത് മുസ്ലിയാക്കന്മാരോടു ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോ അയ്യൂബ് മൗലവി ചെയ്തത്. (സാധാരണ പഴകിയ വീഞ്ഞിന്റെ കുപ്പി മാറ്റാറുണ്ട്, എന്നാല്‍ ഇവിടെ അതു പോലുമുണ്ടായില്ല, അതേ കുപ്പി, അതേ വീഞ്ഞ്). അവര്‍ പ്രതീക്ഷിക്കുന്ന ഒരു പരമ്പരാഗതമതപ്രസംഗം ഞാന്‍ നടത്തിയില്ലെന്നത് അവരെ വിഷമിപ്പിച്ചിരിക്കാം.

ഇനി ചില കാര്യങ്ങളില്‍ ഞാന്‍ പറഞ്ഞതെന്ത്, “സ്വതന്ത്ര ചിന്തകന്മാര്‍” മനസ്സിലാക്കിയതെന്ത് എന്ന് അക്കമിട്ടു വിശദീകരിക്കാം.

1) വിഷയം അവതരിപ്പിക്കുമ്പോള്‍ ആധുനിക ശാസ്ത്രത്തെപ്പറ്റി ഇസ്ലാമിക ചിന്താലോകത്തുണ്ടായ ചര്‍ച്ചകളുടെ വികാസങ്ങള്‍ വിവരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത്, അയ്യൂബ് മൗലവി ആധുനികശാസ്ത്രത്തോടുള്ള സമീപനം പഠിക്കാന്‍ പഴയ തഫ്‌സീറുകള്‍ മാത്രം തെരഞ്ഞിട്ടു കാര്യമില്ല, അതിന് പുതിയ ചിന്തകളും വ്യാഖ്യാനങ്ങളും പഠിക്കണം.

# ഫ്രീ തിങ്കേര്‍സില്‍ പറയുന്നത്, ശമീം തഫ്‌സീറുകളെ പുച്ഛിച്ചു തള്ളിക്കളഞ്ഞു.

2) അതേ ഭാഗത്തു തന്നെ ശാസ്ത്രത്തെ ദൈവികദൃഷ്ടാന്തങ്ങളുടെ പ്രകാശനമായി മനസ്സിലാക്കുന്ന സമീപനം പറഞ്ഞപ്പോള്‍ ഞാന്‍ മോറിസ് ബുക്കായിയെപ്പറ്റി പരാമര്‍ശിച്ചു. സകല കണ്ടുപിടുത്തങ്ങളും ഖുര്‍ആനില്‍ തെരയുന്ന പ്രവണതയായി അത് വികസിച്ചപ്പോള്‍ ബുക്കായിസം എന്നു പേരിട്ടു കൊണ്ട് പിന്നീട് വന്ന ചിന്തകന്മാര്‍ ഇതിനെ വിമര്‍ശിച്ചു. ബുക്കായിസത്തെ ഞാനും അംഗീകരിക്കുന്നില്ല, എന്നാല്‍ മോറിസ് ബുക്കായി വിജ്ഞാനരംഗത്തും ഇസ്ലാമിന്റെ ശാസ്ത്രവായനയിലും ചെയ്തിട്ടുള്ള വലിയ സേവനങ്ങളെ നിരാകരിക്കാനും ഞാനാളല്ല.

# സ്വതന്ത്രചിന്തകന്മാര്‍ പ്രചരിപ്പിക്കുന്നതോ, മോറിസ് ബുക്കായിയെത്തന്നെ ഞാന്‍ തള്ളിക്കളഞ്ഞുവെന്നും അതു വഴി എം.എം അക്ബറിന്റെയും മറ്റും പോസ്റ്റില്‍ ഞാന്‍ ഗോളടിച്ചെന്നും.

3) ഖുര്‍ആനാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണം. അതേ സമയം ഇതിന്റെ ഒന്നാമത്തെ പ്രായോഗിക മാതൃകയാണ് നബിയുടെ സുന്നത്ത്. സുന്നത്ത് മനസ്സിലാക്കുന്നതിനു വേണ്ടി ഹദീസുകളുടെ സമാഹാരം ഉപയോഗിക്കുന്നു. ഇതില്‍ത്തന്നെ മുസ്ലിംകളിലെ വലിയൊരു വിഭാഗം ബുഖാരി ഉദ്ധരിച്ച ഹദീസുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ബുഖാരി ഉള്‍പ്പെടെയുള്ള എല്ലാ ഗ്രന്ഥങ്ങളിലെയും ഹദീസ് നിദാനശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ച് വിലയിരുത്തപ്പെടാറുണ്ട്. ഖുര്‍ആനിനോ കേവലയുക്തിക്കോ നിരക്കാത്ത ഒരു വര്‍ത്തമാനവും ബുഖാരിയല്ല, അല്ലാഹുവിന്റെ മലക്ക് ജിബ്‌രീല്‍ തന്നെ വന്നു പറഞ്ഞാലും അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ല.

# എന്നാല്‍ ഞാന്‍ ഹദീസുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞുവെന്ന് സ്വതന്ത്രചിന്തകന്മാര്‍ കണ്ടുപിടിച്ചു കളഞ്ഞു.

4) ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ കണ്ടെത്താന്‍ ഖുര്‍ആന്‍ നോക്കേണ്ടതില്ല. മനുഷ്യന്റെ അന്വേഷണങ്ങളെ മുരടിപ്പിക്കുന്ന ഒരു നിലപാട് വേദഗ്രന്ഥം സ്വീകരിക്കില്ല. പ്രകൃതിയിലെ സകല പ്രതിഭാസങ്ങളെക്കുറിച്ചും അന്വേഷണം നടത്താനാണ് അതാവശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളും നമ്മളാണ് നടത്തേണ്ടത്.

# യുക്തിചിന്തകന്മാരാകട്ടെ, ഖുര്‍ആന്‍ ശാസ്ത്രവിരുദ്ധമാണെന്ന് ഞാന്‍ സമ്മതിച്ചുവെന്ന് ആശ്വസിക്കുകയോ അങ്ങനെ പ്രചരിപ്പിച്ചു കൊണ്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നു.

ഇതോടനുബന്ധിച്ച് മറ്റൊരു തമാശയുമുണ്ട്. BOOK OF SCIENCE അല്ല, BOOK OF SIGNS ആണ് ഖുര്‍ആന്‍ എന്നു ഞാന്‍ പറഞ്ഞിരുന്നു. സൈന്‍സ് എന്നു പറഞ്ഞാല്‍ അടയാളങ്ങള്‍ എന്നു കൂട്ടിച്ചേര്‍ത്തു. ഇടയ്ക്കുറങ്ങിപ്പോയ ഒരു സ്വതന്ത്രചിന്തകന്‍ ഇതില്‍ ഒന്നാമത്തെ വാക്യം കേട്ടില്ല. രണ്ടാമത്തേതില്‍ സൈന്‍സ് എന്നു പറഞ്ഞത് സയന്‍സ് എന്നു കേള്‍ക്കുകയും ചെയ്തു. എന്നിട്ടൊരുപദേശം, ശമീമേ, സയന്‍സ് എന്നു പറഞ്ഞാല്‍ അടയാളങ്ങള്‍ എന്നല്ല, ശാസ്ത്രം എന്നു തന്നെയാ അര്‍ത്ഥമെന്ന്. എങ്ങനെയുണ്ട്?

5) അതോടൊപ്പം നീട്ടിപ്പരത്തിയ ഭൂമിയെപ്പറ്റിയുള്ള ഖുര്‍ആന്റെ പരാമര്‍ശം ജീവിതത്തിന്റെ വിശാലതയെപ്പറ്റി പഠിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും ഭൂമിയുടെ ആകൃതി വേദത്തിന്റെയല്ല, ശാസ്ത്രത്തിന്റെ വിഷയമാണെന്നും ഞാന്‍ പറഞ്ഞു. തന്നെയുമല്ല, ഒരര്‍ത്ഥത്തില്‍ ഇത് ഖുര്‍ആനിലെ ശാസ്ത്രസൂചനയാണെന്നും കരുതാമെന്നു വിശദീകരിച്ചു. കാരണം ഏതൊരു ബിന്ദുവില്‍ നിന്നു നോക്കിയാലും ഒരേ പരപ്പനുഭവപ്പെടുന്ന ഒരേയൊരു ക്ഷേത്രഗണിതരൂപം ഗോളമാണല്ലോ. ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ് വേദം.

# അപ്പോള്‍ സ്വതന്ത്രചിന്തകർ പറയുന്നു, ഭൂമിയുടെ ആകൃതിയുടെ കാര്യത്തില്‍ ഖുര്‍ആനിന് തെറ്റു പറ്റിയെന്ന് ശമീം സമ്മതിച്ചിരിക്കുന്നു. (ഹൊ.., എന്തൊരു സമാധാനം). ഒരാള്‍ പറഞ്ഞതാകട്ടെ, ഭൂമിയിലുള്ളവരുടെ കാഴ്ചയെപ്പറ്റിയാണ് ഖുര്‍ആന്‍ പറഞ്ഞതെന്നാണ് ഞാന്‍ പറഞ്ഞതെന്നാണ്. ഞാന്‍ പറഞ്ഞത് അതല്ല, ഭൂമിയിലുള്ളവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഭൂമി എന്ന പ്രതലത്തിന്റെ സാധ്യതയെപ്പറ്റിയാണ് ഖുര്‍ആന്‍ വിവരിക്കുന്നത് എന്നാണ്.

6) അനന്തരാവകാശം ആയിരുന്നല്ലോ അയൂബ് മൗലവിയുടെ ഇഷ്ടവിഷയം. ഈ വിഷയം പറയുമ്പോള്‍ ഞാന്‍ സൂക്ഷ്മവിശദാംശങ്ങളില്‍ ഖുര്‍ആനിലോ സുന്നത്തിലോ പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ നേരിടുമെന്നും അപ്പോള്‍ ഇതു രണ്ടിന്റെയും കല്‍പനയില്‍ നിലനിന്നു കൊണ്ട് സ്വന്തമായ തീരുമാനങ്ങളെടുക്കാമെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ ശേഷം മൗലവി പറഞ്ഞ പ്രശ്‌നം പരിഹരിക്കുന്നതിന് പണ്ഡിതന്മാര്‍ നിര്‍ദ്ദേശിച്ച രീതി വിവരിച്ചു.

അപ്പോള്‍ യുക്തിവാദി പറയുന്നതോ, ഖുര്‍ആന്റെ കണക്ക് തെറ്റാണെന്നും ശരീഅത്ത് ജീവിതത്തില്‍ പ്രായോഗികമല്ലെന്നും ശമീം സമ്മതിച്ചുവെന്ന്.

ഇനിയുമൊരുപാടുണ്ട് തമാശകള്‍. വിസ്താരഭയം നിമിത്തം നിര്‍ത്തുന്നു. ബുദ്ധനെയും കങ് ഫ്യു ചിസിനെയും പിന്നെ ഋഗ്വേദത്തെയുമൊക്കെ ഉദ്ധരിച്ചതിനെയും ഒരാള്‍ പരിഹസിച്ചു. സ്വന്തം ഇക്കാക്കമാരെയൊന്നും കിട്ടാഞ്ഞിട്ടാണോ എന്ന്. സത്യം പറഞ്ഞാല്‍ ഇവരും എന്റെ സ്വന്തം ഇക്കാക്കമാര്‍ തന്നെയാണ്. പോരാത്തതിന് മതവും ശാസ്ത്രവും എന്നതാണ്, ഇസ്ലാമും ശാസ്ത്രവും എന്നതായിരുന്നില്ല ചര്‍ച്ചാ വിഷയം.

സംവാദങ്ങള്‍ പരസ്പരം അറിയാന്‍ വേണ്ടിയുള്ളതാണ്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാകട്ടെ, സത്യസന്ധവുമായിരിക്കണം. ജയം അവകാശപ്പെടാനുള്ള ഒരു ഗെയിമും ഞാനവിടെ നടത്തിയിട്ടില്ല. ഇപ്പോള്‍ ഇത്രയും വിശദീകരിക്കാന്‍ തന്നെ ഞാന്‍ നിര്‍ബ്ബന്ധിതനായതാണ്. (അവിടെ അവതരിപ്പിച്ച വിഷയം പറ്റിയാല്‍ പിന്നീട് പോസ്റ്റുന്നുണ്ട്).

രൂപവും അരൂപവും

മനുഷ്യസ്വത്വത്തെപ്പറ്റി, അവന്റെ ധാര്‍മികമായ പൂര്‍ണതയുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ പങ്കുവെക്കാന്‍ ശ്രമിക്കുകയാണ്. മനസ്സിന്റെ, അതു വഴി ജീവിതത്തിന്റെ സംസ്‌കരണമാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന വിഷയം.

IMGP0261

മനുഷ്യസ്വത്വത്തിന് രണ്ടു ഭാഗങ്ങളുണ്ട്. രൂപവും ബോധവും എന്ന് നമുക്കവയെ വിളിക്കാം.

മണ്ണില്‍ നിന്നു രൂപപ്പെട്ട മനുഷ്യന്‍ എന്ന വേദാശയത്തില്‍ നിന്നു തന്നെ തുടങ്ങാം. അത് വിവരിക്കുന്നിടത്ത് നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്നു പറയുന്നുണ്ട്. കാതും കണ്ണും എന്നു പറയുന്നത് ബാഹ്യേന്ദ്രിയങ്ങളെയാണ്. പ്രയോഗം കണ്ണും കാതും എന്നാണെങ്കിലും മനുഷ്യന്റെ ശാരീരികമായ സംവേദനേന്ദ്രിയങ്ങളെല്ലാം ഇതില്‍ വരുന്നുണ്ട്. അഞ്ചെണ്ണമാണവ എന്നാണല്ലോ പൊതുവേ നാം മനസ്സിലാക്കിപ്പോരുന്നത്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് (ചക്ഷുസ്സ്, ശ്രോത്രം, ഘ്രാണം, രസന, ത്വക്ക്)എന്നിവയാണവ. ഇവ യഥാക്രമം വര്‍ണരൂപാദികള്‍, ശബ്ദം, ഗന്ധം, രസം, സ്പര്‍ശം എന്നീ തന്മാത്രകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളുമാണ് മനുഷ്യനുള്ളതെന്ന് സാംഖ്യദര്‍ശനത്തിന്റെ ആചാര്യനായ കപിലന്‍ സിദ്ധാന്തിച്ചുട്ടുണ്ടല്ലോ. മേല്‍പ്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങള്‍. കൈ, കാല്‍, നാക്ക്, ഗുദം, ഉപസ്ഥം (ലിംഗം) എന്നിവ കര്‍മേന്ദ്രിയങ്ങള്‍. രസം എന്ന സംവേദനം അറിയാനും സംസാരിക്കുക എന്ന കര്‍മം ചെയ്യാനും ഉപയോഗിക്കുന്നതിനാലാണ് നാക്ക് രണ്ടിലും പെടുന്നത്. ഈ ഇന്ദ്രിയങ്ങള്‍ക്കു പുറമേ, മനസ്സ് എന്ന ആറാമിന്ദ്രിയത്തെക്കൂടി ഭാരതീയ ദാര്‍ശനികനായ കപിലന്‍ എണ്ണുന്നുണ്ട്. ഇതാകട്ടെ, ശാരീരികമല്ല. അതിനാല്‍ത്തന്നെ അഭൗതികമാണ്. ഇതിനെയാണ് നാമിവിടെ ബോധം എന്നു വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്ന വാക്യം ഉദ്ധരിച്ചിട്ടുണ്ടല്ലോ.

ബോധത്തിന്റെ മൂന്ന് തലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ബുദ്ധി (അഖ്ല്‍ എന്ന് ഖുര്‍ആന്റെ ഭാഷയില്‍), മനസ്സ് (ഖല്‍ബ്), ആത്മാവ് (റൂഹ്) എന്നിവയാണവ. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യസ്വത്വത്തിന്റെ (നഫ്‌സ്) നാല് തത്വങ്ങളെയാണ് നമ്മളിവിടെ പരാമര്‍ശിച്ചത്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളുമടങ്ങുന്ന ശരീരമാണ് ഒന്ന്. അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ബോധഘടകം ബുദ്ധി. അതിന്റെ മുകളില്‍ മനസ്സ്. ഏറ്റവുമുന്നതിയില്‍ ആത്മാവ്. പദാര്‍ത്ഥപരവും ആശയപരവുമായ ഈ തത്വങ്ങള്‍ പ്രേരണ, ആസൂത്രണം, പ്രവൃത്തി, അനുഭവം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ നമുക്കിപ്രകാരം സംഗ്രഹിക്കാം.

പ്രേരണകളുടെ ലോകം

പ്രേരണകളുടെയും ചിന്തകളുടെയും ലോകമാണ് മനസ്സ്. ഒപ്പം മൊത്തം ജീവിതത്തിന് സന്തുലിതത്വം നല്‍കുന്നതും മനസ്സാണ്. മനോദൗര്‍ബ്ബല്യം ബാധിച്ചവര്‍ക്ക് സമനില നഷ്ടപ്പെടും. വൈകാരികമായ സമ്മര്‍ദ്ദങ്ങളുടെയും കൂടി ലോകമാണത്. രണ്ടു തരം പ്രേരണകള്‍ മനുഷ്യനില്‍ പ്രവേശിക്കുകയും വളരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവന്റെ നൈസര്‍ഗികനന്മയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രേരണകളാണ് ഒന്ന്. രണ്ടാമത്തെത് ആ നന്മയില്‍ നിന്നവനെ തെറ്റിച്ചു കളയാന്‍ ശ്രമിക്കുന്നതും. ഈശ്വരീയമാണ് ഒന്നാമത്തെതിന്റെ സ്രോതസ്സ്. അതിനാല്‍ ഇസ്ലാമിക ചിന്തകന്മാര്‍ ഇതിനെ റബ്ബാനിയഃ എന്നു വിളിക്കുന്നു. രണ്ടാമത്തെതിന്റെ ഉറവിടമാകട്ടെ, ചെകുത്താനുമാകുന്നു. അതിലാല്‍ത്തന്നെ ഇതിന് ശൈത്വാനിയഃ എന്നും വിളിക്കാം. റബ്ബാനിയ്യയില്‍ നിന്നുണ്ടാകുന്ന പ്രേരണകളെയും ബോധനങ്ങളെയും ഇമാം ഗസ്സാലി ഇല്‍ഹാം (ദൈവിക ബോധനം) എന്നു വിളിക്കുന്നുണ്ട്. നേരെ തിരിച്ച് ശൈത്വാനിയ്യയില്‍ നിന്നുണ്ടാകുന്നതിന് വസ്‌വാസ് (സാത്താനിക ദുര്‍ബോധനം) എന്നും അദ്ദേഹം പേരു പറയുന്നു. ഈ പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. മനുഷ്യന് ദൈവം നന്മതിന്മകളെക്കുറിച്ച തിരിച്ചറിവും വിവേചനബോധവും നല്‍കി എന്ന് പറയുന്നേടത്ത് ഖുര്‍ആന്‍ (സൂറഃ അശ്ശംസ്) ഇല്‍ഹാം എന്ന പദത്തിന്റെ രൂപഭേദമാണ് പ്രയോഗിച്ചത്. നേരെ തിരിച്ച്, ആദമിന് ചെകുത്താന്റെ പ്രലോഭനമുണ്ടായതായി പറയുമ്പോള്‍ അവിടെ വസ്‌വാസിന്റെ രൂപഭേദവും പ്രയോഗിച്ചിരിക്കുന്നു. ഇപ്രകാരം ഇല്‍ഹാമിന്റെയും വസ്‌വാസിന്റെയും ലോകമാണ് മനുഷ്യന്റെ മനസ്സ്. നല്ലത് എന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലാത്തതും മനുഷ്യനെ ഉന്നതിയിലേക്കു നയിക്കുന്നതുമായ മാനസിക ചലനങ്ങെളെയാണ് ഇല്‍ഹാം എന്നു പറയുന്നതെങ്കില്‍, വസ്‌വാസ് എന്നു പ്രയോഗിക്കുന്ന് മനുഷ്യനെ തരം താഴ്ത്തുന്ന, അവന്റെ അന്തസ്സു കെടുത്തുന്ന ചലനങ്ങളെ സൂചിപ്പിക്കുന്നതിനാണ്.

ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും ലോകങ്ങൾ 

Soul90degReframeNite6-22FrameMed-cp4-1200

ബുദ്ധിയെ ആസൂത്രണത്തിന്റെയും യുക്തിയുടെയും ലോകമെന്നു വിളിക്കാം. മനസ്സ് സ്വീകരിക്കുന്നതും പ്രസരിപ്പിക്കുന്നതുമായ പ്രേരണകളെ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുന്നതവിടെയാണ്. ഒപ്പം തന്നെ പ്രേരണകളെ വിലയിരുത്തുന്നതും ബുദ്ധിയാകുന്നു. അറിവിന്റെയും ഓര്‍മയുടെയും ലോകം കൂടിയാണല്ലോ ബുദ്ധി. നമ്മുടെ നിലപാടുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലങ്ങളെയും പിന്നിട്ട വഴികളെയും അത് ഓര്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

പ്രേരണയും ആസൂത്രണവും കഴിഞ്ഞാല്‍പ്പിന്നെയുള്ളത് നിര്‍വ്വഹണത്തിന്റെ, അഥവാ ലൗകികകര്‍മങ്ങളുടെ മേഖലയാണ്. കര്‍മമാണ് ശരീരത്തിന്റെ ധര്‍മം. ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും സാമാന്യേന ശരീരത്തിന്റെ വ്യാപാരങ്ങള്‍. ചിന്തയും യുക്തിയും മാത്രം ഒരാളുടെയും അസ്തിത്വത്തിന് പൂര്‍ണത നല്‍കുന്നില്ല. വിവേചനശേഷിയുടെ പ്രകാശനം കര്‍മമാണ്.

ആത്മാവും അനുഭവവും 

ഇതിനെല്ലാം മുകളില്‍ അനുഭവത്തിന്റെ ഒരു മണ്ഡലമുണ്ട്. അതിനെയാണ് ഈ ലേഖനത്തില്‍ നമ്മള്‍ ആത്മാവ് എന്നു വിളിക്കുന്നത്. നല്ലതും തിയ്യതുമായ നമ്മുടെ സകല കര്‍മങ്ങളുടെയും ഫലങ്ങള്‍ നമുക്കു തന്നെ അനുഭവിക്കാന്‍ സാധിക്കും. അനുഭവത്തിന് ലൗകികവും പാരത്രികവുമായ രണ്ട് തലങ്ങളുണ്ട്. കര്‍മങ്ങള്‍ക്ക് ഫലമുണ്ടാവുക തന്നെ ചെയ്യും എന്നത് പൊതുവില്‍ എല്ലാ ആചാര്യന്മാരും വേദഗ്രന്ഥങ്ങളും ഉറപ്പിച്ചു പറയുന്ന കാര്യമാണ്. ചിലപ്പോള്‍ അത് ഐഹികം തന്നെയാവാം, ചിലപ്പോള്‍ പാരത്രികവും. ഫലങ്ങള്‍ക്ക് ഭൗതികവും മാനസികവുമായ സ്വഭാവങ്ങളുണ്ട്. ഏതു രൂപത്തിലാണെങ്കിലും അതിന്റെ അനുഭവമുണ്ടാകുന്നത് ഇപ്പറഞ്ഞ ഇന്ദ്രിയങ്ങളുടെയെല്ലാം ഇന്ദ്രിയമായ ആത്മാവിനു തന്നെയാകുന്നു.

മനസ്സ് സ്വീകരിക്കുന്ന പ്രേരണയുടെ സ്വഭാവമനുസരിച്ചാണ് ചിന്തയിലും പ്രവര്‍ത്തനത്തിലുമെല്ലാം നന്മയും തിന്മയും പ്രകടമാവുക. മുകളില്‍ ഇല്‍ഹാം എന്നും വസ്‌വാസ് എന്നും രണ്ടു തരം ബോധനങ്ങളെ, പ്രേരണകളെ പരാമര്‍ശിച്ചതോര്‍ക്കുക. ഈ രണ്ടു തരം പ്രേരണകളും മനസ്സിലേക്കു പ്രവഹിക്കുന്നുണ്ട്. ആരോഗ്യമുള്ള മനസ്സ്, പക്ഷേ അതില്‍ നല്ലതിനെ മാത്രം പുറത്തേക്കു വിടുന്നു. അങ്ങനെ ബുദ്ധി നല്ല കാര്യങ്ങളാസൂത്രണം ചെയ്യുന്നു. ശരീരം നന്മ പ്രവര്‍ത്തിക്കുന്നു. ആത്മാവ് ആനന്ദമനുഭവിക്കുന്നു. മനസ്സിന് ഹൃദയം എന്നു കൂടി മിക്ക ഭാഷകളിലും പറയാറുണ്ട്. ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള ഖല്‍ബ് എന്ന വാക്കിനും ഹൃദയം എന്നര്‍ത്ഥമുണ്ട്. ഒരര്‍ത്ഥത്തില്‍ ഹൃദയം എന്ന ശരീരാവയവവും മനസ്സും തമ്മില്‍ സാമ്യമുണ്ട്. ശരീരത്തില്‍ തലച്ചോര്‍ ഉന്നതസ്ഥാനത്തും ഹൃദയം മധ്യഭാഗത്തുമായിരിക്കുന്നതു പോലെ സ്വത്വത്തിലെ അഭൗതികതത്വങ്ങളില്‍ ആത്മാവ് ഉച്ചസ്ഥാനത്തും മനസ്സ് മധ്യത്തിലുമാകുന്നു. ശുദ്ധവും അശുദ്ധവുമായ രക്തത്തെ സ്വീകരിച്ച് ശുദ്ധീകരിച്ച് ശുദ്ധരക്തത്തെ മാത്രം പുറത്തേക്കു വിടുക എന്നതാകുന്നു ഹൃദയത്തിന്റെ ധര്‍മം. അതിനാല്‍ത്തന്നെ ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യാവസ്ഥ ശരീരത്തെ മുഴുവനായും ബാധിക്കും. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിട്ടുണ്ട്, ശരീരത്തിലെയൊരവയവം. അതു നന്നായാല്‍ ശരീരമാകെ നന്നായി. അതു ദുഷിച്ചാലോ, മുഴുവന്‍ ശരീരവും ചീത്തയാകും. അതത്രേ ഹൃദയം.

ഇതു പോലെ, ബോധമണ്ഡലത്തില്‍ നല്ലതും ചീത്തയുമായ പ്രേരണകളെ സ്വീകരിക്കുന്ന സ്ഥലമാകുന്നു മനസ്സ്. പ്രവേശിക്കുന്ന എല്ലാ ചിന്തകളെയും പ്രേരണകളെയും ശരിയായ പ്രക്രിയയ്ക്ക് വിധേയമാക്കി ഉത്തമചിന്തകളെ മാത്രം പുറത്തേക്കു വിടുകയെന്നതാണ് നല്ല മനസ്സിന്റെ ദൗത്യം. സ്വാഭാവികമായും മനസ്സ് ചീത്തയായാല്‍ ബുദ്ധിയും ശരീരവും ആത്മാവും ചീത്തയാകും. 

fall-2011-makep-paintings-2

മൃഗതൃഷ്ണകൾ 

അതേ സമയം മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കാനുള്ള വഴി ജീവിതാസ്വാദനത്തിന്റെ നിരാകരണമല്ല. തൃഷ്ണകളാണ് ദുഃഖത്തിന്റെ ഹേതു എന്നു കണ്ടെത്തുകയും തൃഷ്ണാനിരോധത്തിന്റെ ആര്യസത്യം പഠിപ്പിക്കുകയും ചെയ്ത ശ്രീബുദ്ധന്‍ തന്നെയും മനുഷ്യന്റെ ആശാസ്യമായ അഭിനിവേശങ്ങളെ അതില്‍പ്പെടുത്തിയിട്ടില്ല. സ്വാര്‍ത്ഥവും അധാര്‍മികവുമാകയാല്‍ അനാശാസ്യമായ തൃഷ്ണ എന്നാണ് ബുദ്ധന്‍ അതിനെ വിശദീകരിക്കുന്നത്. മനുഷ്യന്റെ അഭിനിവേശങ്ങളെ അല്‍ ഗസ്സാലി രണ്ടാക്കിത്തരംതിരിക്കുന്നുണ്ട്. ശഹ്‌വഃ, ഗദബ് എന്നാണ് ഗസ്സാലിയുടെ ഭാഷയില്‍ അതിനെ പറയുക. നമുക്കതിനെ കാമം, ക്രോധം എന്ന് തര്‍ജമ ചെയ്യാം. എല്ലാ ആഗ്രഹങ്ങളെയും കാമം എന്നും എല്ലാ വികാരങ്ങളെയും ക്രോധമെന്നും വിശദീകരിക്കാം. മൃഗതൃഷ്ണകള്‍ എന്നു പറയാം നമുക്കിവയെ. സ്വാഭാവികവും നൈസര്‍ഗികവുമായ അഭിനിവേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍. ഇവയെ പക്ഷേ, അപലപനീയമായ വികാരങ്ങളായല്ല, മനുഷ്യന്റെ അപാരമായ ശേഷിയും സാധ്യതയുമായാണ് ഗസ്സാലി വിലയിരുത്തുന്നത്. അദ്ദേഹമിവയെ ഖുവ്വതുശ്ശഹ്‌വാനിയഃ (കാമത്തിന്റെ ശേഷി), ഖുവ്വതുല്‍ ഗദബിയഃ (ക്രോധത്തിന്റെ ശേഷി) എന്നിങ്ങനെയാണ് വിളിക്കുന്നത്.

ഈ മൃഗതൃഷ്ണകളുടെ അഭാവത്തില്‍ ജീവിതത്തിന് സൗന്ദര്യമില്ല. ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെയില്ല. മനുഷ്യന്റെ എല്ലാ അഭിനിവേശങ്ങളെയും നിന്ദ്യമായി വിലയിരുത്തുന്ന വിരക്തിയുടെ മതത്തിനും അതു തന്നെയാണ് മതം എന്ന വിലയിരുത്തലിനും മറുപടിയാണ് അല്‍ ഗസ്സാലിയുടെ വിശകലനം. അതേ സമയം വ്യക്തിയുടെ മനസ്സ് സ്വീകരിക്കുന്ന പ്രേരണ മുകളില്‍ സൂചിപ്പിച്ച സ്വഭാവത്തില്‍ ദൈവികബോധനമാണോ ദുര്‍ബോധനമാണോ എന്നതിനെ ആശ്രയിച്ചിരിക്കും തൃഷ്ണകളുടെ പ്രകാശനത്തിലെ ധര്‍മാധര്‍മങ്ങള്‍. സദ്‌പ്രേരണകളെയാണ് മനസ്സ് സ്വീകരിക്കുന്നതെങ്കില്‍ ഇപ്പറഞ്ഞ കാമ ക്രോധ ശേഷികള്‍ ബുദ്ധിയുടെ (അഖ്ല്‍) നിയന്ത്രണത്തില്‍ വരും. ഒരു മനുഷ്യന് ധാര്‍മികതയുടെ പരിധികളെ ലംഘിക്കാതെ ജീവിതാനന്ദം നുകരാനാവും. എന്നാല്‍ ദുഷ്‌പ്രേരണകളില്‍ അഭിരമിക്കുന്നതാണ് ഒരാളുടെ മനസ്സെങ്കില്‍ നേരെ തിരിച്ച് ബുദ്ധി തൃഷ്ണയുടെ നിയന്ത്രണത്തില്‍ വരും. അതോടെ ഒരാളുടെ ജീവിതം അന്തസ്സിന്റെയും ധര്‍മബോധത്തിന്റെയും പരിധി കടക്കുകയും അധാര്‍മികവൃത്തികള്‍ അവനെ നാശത്തിലേക്കു തള്ളിയിടുകയും ചെയ്യും.

കാമ ക്രോധ ശേഷികളുടെ വിനിയോഗത്തിലെ ധാര്‍മികതയെയും നിസ്വാര്‍ത്ഥതയെയും പഠിപ്പിക്കുന്ന ചില ഉദാഹരണങ്ങളുണ്ട്. ഒരിക്കലൊരു യുദ്ധത്തില്‍ എതിരാളിയെ കീഴ്‌പ്പെടുത്തിയ അലി അയാളുടെ കഴുത്തിനു നേരെ വാളുയര്‍ത്തി. ആ സമയത്ത് എതിരാളി അദ്ദേഹത്തിന്റെ മുഖത്തേക്കൊന്നാഞ്ഞു തുപ്പി. തന്റെ മരണം ഉറപ്പായ സന്ദര്‍ഭത്തില്‍ അവസാനമായി അലിയോടുള്ള രോഷം പ്രകടിപ്പിച്ചതായിരുന്നു അയാള്‍. എന്തായാലും ഇരട്ടി ആവേശത്തോടെ അലി തന്നെ വധിക്കുമെന്നയാള്‍ക്കുറപ്പായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതല്ല സംഭിച്ചത്. ഉയര്‍ത്തിയ വാള്‍ താഴ്ത്തി അലി മുഖം തുടച്ചു. അയാളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അല്‍ഭുതത്തോടെ അയാള്‍ അലിയുടെ ഈ പ്രവൃത്തിയുടെ പൊരുള്‍ അന്വേഷിച്ചു. എതിരാളിയെ കീഴ്‌പ്പെടുത്തി വധിക്കാന്‍ വാളുയര്‍ത്തിയ പോരാളിയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ പോന്ന പെരുമാറ്റം തന്നില്‍ നിന്നുണ്ടായപ്പോള്‍ തന്നെ വിട്ടയക്കുകയാണോ ചെയ്യുന്നത്, എന്തായിരിക്കാം അതിന്റെ കാരണം എന്നായിരുന്നു അയാളുടെ ചോദ്യം.

അലി വിശദീകരിച്ചു, സഹോദരാ. എനിക്ക് നിന്നോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. നമ്മുടേത് രണ്ട് നിലപാടുകള്‍ തമ്മിലുള്ള, രണ്ട് ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ദൈവത്തോടും ദൈവികനീതിയോടും നീ പുലര്‍ത്തുന്ന ശത്രുതയാണ് നിന്നെ എന്റെ എതിരാളിയാക്കിയത്. അതിനാല്‍ത്തന്നെ നിന്നെ വധിക്കുവാനുള്ള എന്റെ ശ്രമത്തില്‍ സ്വാര്‍ത്ഥമായ യാതൊരു താല്‍പര്യവുമില്ല. എന്നാല്‍ നീ എന്റെ മുഖത്തേക്കു തുപ്പിയ സമയത്ത്, എനിക്ക് നിന്നോട് വ്യക്തിപരമായി ക്രോധമുണ്ടായി. തികച്ചും സ്വാര്‍ത്ഥമായ ഒരു സ്വഭാവത്തില്‍ത്തന്നെ. ആ സമയത്ത് നിന്നെ വധിച്ചാല്‍ സ്വാര്‍ത്ഥവികാരങ്ങളുടെ പേരില്‍ ജീവഹത്യ നടത്തിയവനായിത്തീരും ഞാന്‍. എന്റെ ആ പ്രവൃത്തി കൊടും പാപമായിത്തീരും. അല്ലാഹു ആദരിച്ച ജീവനെ വൈയക്തികവികാരങ്ങളുടെ പേരില്‍ ഹനിച്ചതിന് ഞാന്‍ അല്ലാഹുവിനോടെന്തു സമാധാനം പറയും?

അതേ സമയം ക്രോധത്തെ ഇല്ലായ്മ ചെയ്യാന്‍ വേദഗ്രന്ഥം കല്‍പിച്ചിട്ടില്ല. സമൂഹത്തെ വഴി തെറ്റിയ ഉന്മാദത്തിനടിപ്പെടുത്തിയ സാമിരിയോടും അതിന് വിധേയപ്പെട്ട സമൂഹത്തോടും ക്രോധത്തോടെ പ്രതികരിച്ച മൂസാ നബിയുടെ കഥ പറയുന്നുണ്ടല്ലോ ഖുര്‍ആനില്‍.

കാമത്തിന്റെ കാര്യത്തിലും സമാനമായ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ഉദാത്തമായ സ്ത്രീപുരുഷ പ്രണയത്തെയും രതിയെയും പുണ്യമായെണ്ണുന്ന ഖുര്‍ആനും പ്രവാചകനും അതിനടിപ്പെടുന്നതിനെയും അതിന്റെ പേരില്‍ മാര്‍ഗഭ്രംശത്തിലകപ്പെടുന്നതിനെയും സംബന്ധിച്ച ജാഗ്രതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. നബിതിരുമേനി പറഞ്ഞ ഒരു കഥ ഈ പുസ്തകത്തിലെ പുണ്യത്തെപ്പറ്റി ഒരു കഥ എന്ന അധ്യായത്തില്‍ വായിക്കാം. മൂന്നു മനുഷ്യരുടെ ഏറ്റവും പ്രസ്താവ്യമായ പുണ്യപ്രവൃത്തിയെപ്പറ്റിയുള്ളതാണാ കഥ. അതില്‍ രണ്ടാമത്തെ മനുഷ്യന്‍ ദൈവഭയത്താല്‍ തന്റെ കാമചോദനയെ സ്വനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. പ്രഭു വനിതകള്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച യൂസഫിന്റെ കഥ ഖുര്‍ആനില്‍ പറയുന്നതും ഒരുദാഹരണമാണ്. ഞാനെന്റെ മനസ്സിനെ കുറ്റ വിമുക്തമാക്കുന്നില്ലെന്നും മനുഷ്യമനസ്സ് ദുഷ്‌പ്രേരണകള്‍ നല്‍കുന്ന ഒന്നു തന്നെയാണെന്നും സമ്മതിക്കുന്ന യൂസഫ് പക്ഷേ, മനസ്സിന്റെ ആ പ്രലോഭനത്തെ അതിജയിക്കുകയാണല്ലോ ചെയ്യുന്നത്? തന്റെ കാമത്തെയും അതിന്റെ പ്രേരണയെയും ഉപേക്ഷിക്കുകയല്ല, മറിച്ച് അതിനെ തന്റെ ബുദ്ധിയുടെ വരുതിയിലാക്കുകയും അങ്ങനെ അതിനെ വിശുദ്ധമാക്കുകയുമാണദ്ദേഹം ചെയ്തത്.

എന്നു വെച്ചാല്‍ പ്രേരണകളുടെ സ്രോതസ്സ് തിരിച്ചറിയാനും നല്ലതിനെ തിയ്യതില്‍ നിന്ന് വേര്‍തിരിക്കാനുമുള്ള ശേഷി മനസ്സിനുണ്ടാകുമ്പോള്‍ ജീവിതം ആനന്ദപൂര്‍ണമാവുകയും വ്യക്തി ഉത്തമനായിത്തീരുകും ചെയ്യും. വ്യക്തി ഉത്തമനായിത്തീരുമ്പോള്‍ സമൂഹം ഭദ്രതയും ശരിയായ സാംസ്‌കാരിക നാഗരിക പുരോഗതിയുമാര്‍ജിക്കുകയും നന്മയില്‍ വികസിക്കുകയും ചെയ്യും. അങ്ങനെ ലോകത്ത് സമാധാനമുണ്ടാവും. ആകയാല്‍ മനഃസംസ്‌കരണമത്രേ ലോകസമാധാനത്തിലേക്കുള്ള വഴി.

ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യങ്ങളുടെ പ്രസക്തിയെപ്പറ്റി ചില വിചാരങ്ങളാവാം. ചോദ്യങ്ങൾ അവബോധത്തിന്റെ കവാടങ്ങളാണ്. സാമൂഹികമാറ്റത്തിന്റെ ഉപകരണങ്ങളുമാണ്. ചോദ്യങ്ങളാണ് ദാർശനികന്മാരെയും വിപ്ലവകാരികളെയും സൃഷ്ടിച്ചത്. പ്രവാചകന്മാരെ അവരുടെ സാമൂഹികദൌത്യത്തിലേക്ക് നയിച്ചതും ചോദ്യങ്ങളായിരുന്നു. ഇവിടെ പ്രവാചകന്മാർ ഏറ്റെടുത്തതും നിറവേറ്റിയതുമായ സാമൂഹിക ദൗത്യത്തെപ്പറ്റിയും നാം ചിന്തിക്കേണ്ടതാണ്. ഏത് തരം സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയാണ് അവര്‍ യത്‌നിച്ചിരുന്നത്? അവരില്‍ നിന്നെന്താണ് സമൂഹത്തിന് ലഭിച്ചിരുന്നത്?

പ്രവാചകന്‍ എന്ന അസ്തിത്വത്തിലേക്ക് മുഹമ്മദ് നബി ഉണരുന്നത് ഹിറാ ഗുഹയില്‍ വെച്ചാണ്. അവിടെ നബി തിരുമേനി അല്ലാഹുവിന്റെ മലക്കിനെ ദര്‍ശിച്ചു. അവിടെ വെച്ചദ്ദേഹത്തിന് ലഭിച്ച ഉല്‍ബോധനം വായിക്കുവിന്‍ (ഇഖ്‌റഅ്) എന്നായിരുന്നുവെന്നത് സുവിദിതമാണ്. നിശ്ചയമായും ‘നീ നിന്റെ ഈശന്റെ നാമത്തില്‍ വായിക്കുവിന്‍’ എന്നത് മഹത്തരമായൊരു കല്പനയായിരുന്നു. എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും നല്‍കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കല്‍പന. മുഹമ്മദ് നബിക്കു ലഭിച്ച ഏറ്റവും പ്രഥമമായ കല്‍പനയും. ആദ്യമായി അവതരിച്ചിട്ടുള്ള കല്‍പനയെന്ന നിലക്ക് ആത്മീയ ജീവിതത്തിന്റെ അസ്തിവാരമായിത്തന്നെ അത് പരിഗണിക്കപ്പെടേണ്ടതാണ്. അതേയവസരം അങ്ങനെയൊരു പ്രാധാന്യം ആ കല്‍പനയ്ക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ? വായിക്കുക എന്നാണ് കല്‍പന. അതായത്, കൂടുതലായി അന്വേഷിച്ചു കൊണ്ടിരിക്കുക. നന്നായി വിശകലനം ചെയ്യുക. ശരിയായി ചിന്തിക്കുക. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക.

questionsചോദ്യങ്ങള്‍ പരിവര്‍ത്തനശേഷിയുള്ള ആയുധങ്ങളാണ്. പ്രമുഖനായൊരു ഗ്രീക്ക് ദാര്‍ശനികന്‍ പഠിപ്പിച്ചതു പോലെ, ഉത്തരങ്ങള്‍ അത്ര പ്രധാനമല്ല, ചോദ്യങ്ങള്‍ക്കാണ് പരിവര്‍ത്തനശേഷിയുള്ളത്. ചോദ്യം ചോദിക്കുക എന്നത് പ്രധാനം തന്നെയാണ്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാനാണ് സോക്രട്ടീസ് യുവാക്കളെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിനെതിരെ അഥീനിയന്‍ ഭരണകൂടം ചുമത്തിയ കുറ്റങ്ങളിലൊന്നുമതായിരുന്നല്ലോ. സമൂഹവും വ്യക്തിയും തമ്മില്‍ സ്ഥിരവും ഉത്തമവുമായ ബന്ധമുണ്ടായെങ്കില്‍ മാത്രമേ ഉത്തമനായ മനുഷ്യനും ഭദ്രമായ സമൂഹവുമുണ്ടായിത്തീരുകയുള്ളൂ എന്നു വിശ്വസിച്ച കങ് ഫ്യു ചിസ് അത്തരത്തിലൊരു ബന്ധം വളരുന്നതിന് നിര്‍ദ്ദേശിച്ചു കൊടുത്ത എട്ടു പടികളുള്ള മാര്‍ഗത്തില്‍ ഒന്നാമത്തേത് വസ്തുതകളെക്കുറിച്ച അന്വേഷണം എന്നതാണ്. ചോദ്യങ്ങള്‍ വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും താക്കോലുകളാണെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങളധികരിപ്പിക്കരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നുമുണ്ട്. അതേ സമയം അവിടെ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത് പുരോഹിതന്മാരും അധികാരികളും അവരോട് മാനസികമായടിമപ്പെട്ടു പോയ മനുഷ്യരും പ്രവാചകന്മാരെ ആക്ഷേപിച്ചു ചോദിച്ച തരം ചോദ്യങ്ങളെയാകുന്നു. എന്നു തന്നെയല്ല, പരിഹാസത്തിന്റെയും പ്രതിലോമപരതയുടെയും ശബ്ദമാണ് ആ ചോദ്യങ്ങള്‍. ചോദ്യങ്ങളുന്നയിച്ച പുരോഹിതന്മാരെയും അനുയായികളെയും അണലി സന്തതികളേ എന്നു വിളിച്ചാക്ഷേപിച്ചുവല്ലോ സ്‌നാപകയോഹന്നാന്‍. യൂദ പുരോഹിതന്മാര്‍ യേശുവിനോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സീസറിനു നികുതി കൊടുക്കുന്നതിനെസ്സംബന്ധിച്ചും ‘പിഴച്ച’ സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇതിനുദാഹരണമാണ്. അടിമത്തം മാനസികാവസ്ഥയായിപ്പോയ സമുദായം മോശയോടു ചോദിച്ച ചോദ്യങ്ങളെ ഖുര്‍ആന്‍ ഇതിനുള്ള തെളിവായുദ്ധരിച്ചിട്ടുണ്ട്. ഞങ്ങളിതിനു മുമ്പും കച്ചവടം നടത്തിയിട്ടുണ്ട്, നീ പറയുന്ന നൈതികതയൊന്നും സാമ്പത്തികകാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ബാധകമായിരുന്നില്ലെന്നിരിക്കേ ഇപ്പോള്‍ നീയിപ്പറയുന്ന വര്‍ത്തമാനങ്ങള്‍ നിനക്കെവിടുന്നു കിട്ടിയെടോ എന്ന് ശുഐബ് നബിയോട് സമൂഹത്തിലെ സമ്പന്നന്‍മാര്‍ ചോദിച്ചതും വേദഗ്രന്ഥത്തില്‍ വായിക്കാം. ദൈവത്തിന്റെ ദാസന്മാരായ മനുഷ്യരെ അടിമകളാക്കി വെക്കരുതെന്ന് ഫറോവയോടു പറഞ്ഞ മോശയോട് അയാള്‍ ചോദിച്ച ചോദ്യവുമിക്കൂട്ടത്തില്‍പ്പെടും. മുമ്പു മുതലേ അവര്‍ അടിമകളായിരുന്നല്ലോ, എന്നിരിക്കേ, അതിനെതിരാണു ദൈവകല്‍പനയെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളൊക്കെ പിഴച്ചു പോയവരാണെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടതെന്നാണ് ഫറോവ ചോദിച്ചത്. ഇപ്രകാരം വ്യവസ്ഥിതിയോടുള്ള പ്രവാചകന്മാരുടെ കലഹത്തില്‍ നിന്ന് ജനശ്രദ്ധയെ തിരിച്ചു വിടാനുള്ള ചോദ്യങ്ങളാണ് അധികാരികള്‍ ചോദിച്ചതെങ്കില്‍ സാധാരണക്കാരായ മറ്റു ചിലരാകട്ടെ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.

അതായത് പരിവര്‍ത്തനോന്മുഖമായ ചോദ്യങ്ങളുള്ളതു പോലെത്തന്നെ പ്രതിലോമപരമായ ചോദ്യങ്ങളുമുണ്ട്. അതില്‍ത്തന്നെ സമ്പ്രദായങ്ങളെ താങ്ങിനിര്‍ത്തുന്ന ചോദ്യങ്ങളും ഉത്തരവാദിത്തങ്ങളോടുള്ള വിമുഖതയുടെ ഉല്‍പന്നങ്ങളായ ചോദ്യങ്ങളുമുണ്ട്.

വായിക്കുക അല്ലെങ്കില്‍ അന്വേഷിക്കുക എന്ന ആഹ്വാനത്തിനു ശേഷം മുഹമ്മദ് നബിക്ക് ലഭിച്ച കല്‍പനയെന്തായിരുന്നു? പുതപ്പിട്ടു മൂടിക്കിടക്കുന്നവനേ, ഉടനെഴുന്നേല്‍ക്കുവിന്‍, നിന്റെ ജനതയ്ക്ക് മുന്നറിയിപ്പു കൊടുക്കുവിന്‍, നിന്റെ നാഥന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍, നിന്റെ ഉടുമുണ്ടുകള്‍ വൃത്തിയാക്കിയിടുവിന്‍, സകല മാലിന്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവിന്‍, കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ടാവരുത് ആര്‍ക്കെങ്കിലും സഹായം ചെയ്യുന്നത്, നിന്റെ ഈശ്വരനു വേണ്ടി ക്ഷമ കൈക്കൊള്ളുവിന്‍ എന്നീ കല്‍പനകളായിരുന്നു അവ.

പുതച്ചുമൂടിക്കിടക്കുക എന്നത് അതീവ സുഖകരമായൊരവസ്ഥയാണ്. പുറത്തു നടക്കുന്നതൊന്നും തന്നെ നമ്മളറിയേണ്ടതില്ല. കാണേണ്ടതും കേള്‍ക്കേണ്ടതുമില്ല. നില നില്‍ക്കുന്ന ഒരു സൗകര്യത്തിനകത്ത് സുഖനിദ്ര കൊള്ളുകയും വിസ്മൃതിയിലകപ്പെടുകയും ചെയ്യുക. പുതപ്പിനടിയില്‍ക്കഴിയുന്ന മുഹമ്മദിനെ ദൈവം തട്ടി വിളിക്കുകയാണ്, എഴുന്നേല്‍ക്ക്. പുതപ്പങ്ങോട്ടു തട്ടി മാറ്റുക. എണീറ്റിട്ടാളുകളോട് ചില വര്‍ത്തമാനങ്ങള്‍ പറയണം. അവരെ ഉല്‍ബുദ്ധരാക്കുമാറ്. ഈ കട്ടിക്കരിമ്പടം അന്നത്തെ സാമൂഹികാവസ്ഥകളെയും മതസമ്പ്രദായങ്ങളെയും സൂചിപ്പിക്കുന്നു. അന്നാട്ടില്‍ നില നിന്നിരുന്ന മതപരമോ സാമൂഹികമോ ആയ ഒരത്യാചാരത്തിലും മുഹമ്മദ് പങ്കാളിയായിരുന്നില്ല. എന്നു തന്നെയല്ല, സമൂഹത്തിന്റെ നിലപാടുകളും ജീവിതരീതിയും അന്നത്തെ അധീശസമ്പ്രദായവുമൊന്നും ശരിയല്ലെന്നുള്ള തിരിച്ചറിവിലാണവിടുന്ന് കുറഞ്ഞ കാലത്തേക്ക് ഒരൊളിച്ചോട്ടം നടത്തുകയും ഏകനായി ഗുഹയില്‍ ധ്യാനിക്കുകയും ചെയ്തത്. എന്നാല്‍പ്പോലും സ്വയം വിശുദ്ധനായിരിക്കെത്തന്നെ, അവിശുദ്ധമായ അധീശവ്യവസ്ഥയുടെ തണലിലും ചൂടിലും കഴിഞ്ഞു കൂടാന്‍ നിനക്കനുവാദമില്ലെന്നും ജഡപാരമ്പര്യങ്ങളാലുള്ള കട്ടിപ്പുതപ്പിനെ തട്ടി മാറ്റാന്‍ നീ ബാധ്യസ്ഥനാണെന്നുമാണ് അല്ലാഹു നബിയോട് പറയുന്നത്. ജനതയെ ഉല്‍ബുദ്ധരാക്കുവാന്‍, അവര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ ദൈവം നബിയോടു കല്‍പിക്കുന്നു.

അപ്പോള്‍ ഒന്നാമതായി നബിയോടു കല്‍പിച്ചത് അറിയാനും അവബോധമാര്‍ജിക്കാനുമാണെങ്കില്‍ തുടര്‍ന്നു പറഞ്ഞത് സമൂഹത്തെ ഉല്‍ബുദ്ധരാക്കാനും പരിവര്‍ത്തിപ്പിക്കാനും. ഒന്നാമത്തേത് ജ്ഞാനമാണ് രണ്ടാമത്തേത് വിപ്ലവമാണ്. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടല്ലാതെ പരിവര്‍ത്തനോന്മുഖമായ ഉല്‍ബുദ്ധത വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നു സ്പഷ്ടം. സ്വാഭാവികമായും ചോദ്യങ്ങളുന്നയിക്കാനാണ് നബിതിരുമേനി സമൂഹത്തെ പ്രാപ്തരാക്കിയതെന്നു മനസ്സിലാക്കാം. റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയാധീശത്വത്തെയും അവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന യൂദ പൗരോഹിത്യത്തെയും ചോദ്യം ചെയ്യാനാണ് യേശു ജനതയെ പഠിപ്പിച്ചിരുന്നത്. സീസറിന്റെ സാമന്തനായി അധികാരം വാണിരുന്ന അന്തിപ്പാസ് രാജാവിന്റെ ചെയ്തികളെയും അധികാരിയായിരിക്കുവാനുള്ള അയാളുടെ അര്‍ഹതയെയും ചോദ്യം ചെയ്തതിന്റെ പേരില്‍ യോഹന്നാന്‍ പ്രവാചകന്റെ തലയറുത്ത കഥ പറയുന്നുണ്ടല്ലോ ബൈബിളില്‍.

തന്റെ ഉത്തരവാദിത്തത്തെ ഓര്‍മിപ്പിക്കുന്ന അന്വേഷണങ്ങളെയാണ് വേദഗ്രന്ഥം പരിശീലിപ്പിക്കുന്നത്. താന്‍ ആരാണ്, എന്തിനാണ്? ഇതു മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ, സമൂഹത്തിലും ചരിത്രത്തിലും തനിക്കുള്ള ഉത്തരവാദിത്തത്തെസ്സംബന്ധിച്ച അറിവുകള്‍ അയാളില്‍ നിറയും. സ്വാഭാവികമായും അയാള്‍ തന്റെ ചുറ്റുപാടിലും കണ്ടെത്തുന്ന അനീതിയെ ചോദ്യം ചെയ്തു തുടങ്ങും. അങ്ങനെ അയാളില്‍ നിന്നു പുറപ്പെടുന്ന ചോദ്യങ്ങള്‍. സോക്രട്ടീസിന്റെ ശിഷ്യന്മാര്‍ ചോദിച്ചതിത്തരം ചോദ്യങ്ങളാകുന്നു.

നീതിയുടെ ചോദ്യങ്ങള്‍-

ഇത്തരം ചോദ്യങ്ങള്‍ക്ക് മനുഷ്യരെ പ്രാപ്തരാക്കുവാനാണ് അവരെ ഉല്‍ബോധിപ്പിക്കുവിന്‍ എന്നതിലൂടെ ഖുര്‍ആന്‍ നബിയോട് കല്‍പിക്കുന്നത്. സമൂഹത്തിനു മേല്‍ വിരിക്കപ്പെട്ടിട്ടുള്ള, യാഥാസ്ഥിതികത്വത്തിന്റെ കട്ടിപ്പുതപ്പ് തട്ടിമാറ്റുന്നതിന് ഇത്തരം ചോദ്യങ്ങള്‍ ആവശ്യവുമാണ്. അതായത് സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും നന്മയിലേക്കും ധാര്‍മികതയിലേക്കുമുള്ള ചോദ്യങ്ങള്‍. 

1462690_589735257758472_2019034259_o

Jostein Gaarder ന്റെ Sophie’s World എന്ന നോവലില്‍ ജീവിതത്തിന്റെ സങ്കീണതകളെസ്സംബന്ധിച്ച് പറയുന്നൊരുപമയുണ്ട്. Playing Card കളെയാണ് അദ്ദേഹം ഉപമാനമായവതരിപ്പിക്കുന്നത്. കറുപ്പും ചുവപ്പുമായ കാര്‍ഡുകള്‍. ഇടയില്‍ വന്നു പോകുന്നൊരു ജോക്കറും. ചുവപ്പും കറുപ്പും നിറമുള്ള കളിച്ചീട്ടുകള്‍ രണ്ടു മനോഭാവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. സങ്കീര്‍ണമായ ഒരു പാട് ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് മനുഷ്യലോകം. തൃപ്തികരമായ മറുപടി നല്‍കാനാവുന്നില്ല അവയ്ക്ക്. അപ്പോള്‍പ്പിന്നെ രണ്ടു സാധ്യതകളാണുള്ളത്. എല്ലാമറിയാമെന്നു നടിച്ച് ഈ ലോകത്തെയും അവനവനെത്തന്നെയും വിഡ്ഢികളാക്കുകയെന്നതാണൊന്ന്. രണ്ടാമത്തേത് ചോദ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് മനുഷ്യപുരോഗതിയെത്തന്നെ തടയലുമാണ്. അങ്ങനെ ആളുകള്‍ രണ്ടായിത്തിരിയുന്നു. ഉറച്ചതെങ്കിലും തെറ്റാവാനിടയുള്ള ധാരണകള്‍ പുലര്‍ത്തുന്നവരും പുരോഗതിയോട് വിമുഖരായിരിക്കുന്നവരും.

തമ്മില്‍ ഇടഞ്ഞും പിണഞ്ഞും അവസാനം നിരയൊത്തും വീണ്ടും കുഴഞ്ഞുമറിഞ്ഞും നില്‍ക്കുന്ന, കറുത്തതും ചുവന്നതുമായ ഈ ചീട്ടുകള്‍ തന്നെയാണ് ജീവിതം. ചിലപ്പോള്‍ മാത്രം ഇടയിലൊരു ജോക്കര്‍ പ്രത്യക്ഷപ്പെടും. ക്ലബ്‌സിലോ ഹാര്‍ട്‌സിലോ സ്‌പേഡ്‌സിലോ ഡയമണ്ട്‌സിലോ പെടാത്ത ഒന്നാണത്. ഒന്നു മുതല്‍ പൂജ്യം വരെയുള്ള അക്കങ്ങളൊന്നു കൊണ്ടും അവന്റെ മൂല്യം അളക്കാനൊക്കില്ല. രാജാവും റാണിയും ജാക്കും അവന്റെ മുമ്പില്‍ നിഷ്പ്രഭം. ഒരു ചീട്ടു കെട്ടില്‍ ക്ലബ്ബും (ക്ലാവർ) ഹാര്‍ട്ടും (ഓഡിയോ) ഡയമണ്ടും സ്‌പേഡും ഒരു പാടുണ്ടാവും. എന്നാല്‍ ജോക്കര്‍ ഒന്നു മാത്രം.

അവന്‍ ചോദ്യം ചോദിക്കുന്നവനാണ്. ശരിയായ അറിവിലേക്ക് മറ്റുള്ളവരെ നയിക്കുന്നവനുമാണ്. വ്യവസ്ഥയെ അഴിച്ചു പണിയുന്നവനും ആധിപത്യത്തെ ചോദ്യം ചെയ്യുന്നവനുമാണ്. അവന്‍ ചിരിക്കുകയും ചിരിപ്പിക്കുകയും ചിരിയെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കുകയും ചെയ്യുന്നു.

ഓരോ ജോക്കറും ഓരോ വിപ്ലവകാരിയാണ്.

മാന്ത്രികന്‍ തൊപ്പിയില്‍ നിന്നു പുറത്തേക്കെടുത്ത ഒരു മുയലിനെക്കൂടി ഉപമയാക്കുന്നുണ്ട് ജസ്റ്റിന്‍ ഗാര്‍ഡര്‍ അതേ പുസ്തകത്തില്‍ത്തന്നെ. മാന്ത്രികന്‍ ഈ വിദ്യ കാണിക്കുമ്പോള്‍ നമ്മള്‍ പെട്ടെന്നു വളരെ വിസ്മയിക്കും. തൊപ്പിയില്‍ നിന്നു പുറത്തെടുക്കപ്പെട്ട മുയലാണ് ലോകം എന്നു കരുതുക. അപ്പോള്‍ മുയല്‍ ലോകം അഥവാ കാര്യവും മാന്ത്രികന്‍ കാരണവും. മുയലിന്റെ ശരീരത്തില്‍ ധാരാളം ചെള്ളുകളുണ്ട്. മുയലിന്റെ തൊലിയോടു ചേര്‍ന്നാണ് ചെള്ളുകള്‍ നില കൊള്ളുന്നത്. അവയില്‍ ഭൂരിഭാഗവും മുയലിന്റെ തൊലിയും രോമങ്ങളും നല്‍കുന്ന ചൂടിന്റെ സുഖത്തില്‍ മയങ്ങുന്നു. ഒരന്വേഷണ ബുദ്ധിയുമില്ലാത്തതു കൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളൊന്നും തന്നെ അവയെ ബാധിക്കുന്നില്ല. എന്നാല്‍ സാഹസികബുദ്ധിയുള്ള ചില ചെള്ളുകള്‍ മുയല്‍ രോമത്തിലൂടെ മുകളിലേക്കു സഞ്ചരിക്കുകയും മുയലിന്റെ ഉറവിടമായ തൊപ്പിയെയും കാരണമായ മാന്ത്രികനെയും കണ്ടെത്തുകയും ചെയ്യുന്നു. അത് യഥാര്‍ത്ഥത്തില്‍ തങ്ങളെക്കുറിച്ചു തന്നെയുള്ള തിരിച്ചറിവായിത്തീരുന്നു. രോമങ്ങളിലൂടെയുള്ള അവയുടെ സഞ്ചാരം അന്വേഷണയാത്രയാണ്. അതിന് പ്രേരകമായിത്തീരുന്നതാകട്ടെ, ഉള്ളിലുണരുന്ന ചോദ്യങ്ങളും.

ഇനി മറ്റൊന്നു ചിന്തിക്കുക. തൊലിയുടെ ചൂടും പറ്റി ഭൗതികാസക്തിക്കടിപ്പെട്ടു ജീവിക്കുന്ന ചെള്ളുകള്‍ തമ്മില്‍ മല്‍സരമുണ്ടാവുന്നു. ഈ മല്‍സരത്തില്‍ അര്‍ഹതയുള്ളതിന്റെ അതിജീവനമുണ്ടാകുന്നു. അതായത്, കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നു. ഒരധീശ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നര്‍ത്ഥം. ബഹുഭൂരിഭാഗം ചെള്ളുകളും സമൂഹ ഘടനയില്‍ അടിമകളോ അടിയാന്മാരോ ആയിത്തീരുകയാണ്. മുയലിന്റെ പ്രതലമായ തൊപ്പിയും തൊപ്പിയുടെ ഉടമസ്ഥനായ മാന്ത്രികനെയും കണ്ടെത്തുകയും തുടര്‍ന്നിങ്ങോട്ടുള്ള കാര്യകാരണബന്ധങ്ങളെപ്പറ്റി യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അവബോധം നേടുകയും ചെയ്തവര്‍ താഴോട്ടിറങ്ങി വരികയും കൂടുതല്‍ ചെള്ളുകളെ ചോദ്യങ്ങളുന്നയിക്കാനും അന്വേഷണത്തിന്റെ വഴിയിലൂടെ യാത്ര ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആധിപത്യങ്ങളെ ചോദ്യം ചെയ്യുന്നു, അവയുടെ ശ്രേണീബദ്ധതയെ നിരാകരിക്കുന്നു, മാമൂലുകളെ ധിക്കരിക്കുന്നു. അങ്ങനെ ചോദ്യങ്ങളും അന്വേഷണങ്ങളും കലാപമായിത്തീരുന്നു.

ചോദ്യങ്ങള്‍ ആദിമഹേതുവിനെക്കുറിച്ച അന്വേഷണമായിത്തീരുന്നതോടെയാണ് കൃത്രിമമായ അധികാര ഘടനകളെ നിരാകരിക്കാന്‍ സാധിക്കുന്നത്. പിതുരാധിപത്യത്തിന്റെ ദൈവങ്ങളെയാണ് ഇബ്‌റാഹീം തകര്‍ത്തതെന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പുരോഹിതനും സ്വന്തം പിതാവുമായ ആസറിനെ ഇബ്‌റാഹീം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയ ആസര്‍ വീട്ടില്‍ നിന്നദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. രാജാവിനെയും ചോദ്യം ചെയ്തു പ്രവാചകനായ അബ്രഹാം. രാജാവും പിതാവും പുരോഹിതനും പിതൃസ്ഥാനീയരാണ്. എന്നാല്‍ പിതുരാധിപത്യഘടനയില്‍ അവര്‍ പിതൃബിംബങ്ങളായി മാറുന്നു. ഈ ബിംബങ്ങളുടെ തകര്‍ച്ചയെയാണ് ഇബ്‌റാഹീമിന്റെ വിഗ്രഹഭഞ്ജനത്തിലൂടെ നാമറിയുന്നത്. ഏതെന്‍സിലെ പ്രമാണിമാരുടെ ദൈവങ്ങളെ സോക്രട്ടീസും ചോദ്യം ചെയ്തു. മനുഷ്യവിരുദ്ധവും വരേണ്യവുമായ മാമൂലുകളെ തകര്‍ത്ത എല്ലാ മഹാന്മാരും ചോദ്യം ചെയ്യാനാണ് പ്രേരിപ്പിച്ചതെന്നു കാണാം. തൊപ്പിയെയും മാന്ത്രികനെയും കണ്ടറിഞ്ഞിട്ടുള്ളവരായിരുന്നു അവര്‍. ഇബ്‌റാഹീം പ്രപഞ്ച വ്യവസ്ഥയെ അറിഞ്ഞുവെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.

ചോദ്യങ്ങള്‍ക്കുത്തരം തങ്ങളുടെ പക്കലാണുള്ളതെന്ന് ശഠിക്കുന്നവര്‍ സമൂഹത്തിലെ അധികാരികളാണ്. അധികാരികളും പ്രമാണികളും പറയുന്നത് പലപ്പോഴും പലര്‍ക്കും ശരിയും ആകര്‍ഷകവുമായിത്തോന്നിയേക്കും. അവരുടെ വര്‍ത്തമാനങ്ങള്‍ ഭൂമിയില്‍ നിങ്ങളെ വളരെയേറെ ആകര്‍ഷിച്ചേക്കാമെന്നു തന്നെയാണല്ലോ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് (അല്‍ ബഖറഃ). എന്നാല്‍ ഭൂമിയില്‍ അക്രമം വ്യാപിപ്പിക്കുകയും മനുഷ്യനെയും വിളവുകളെയും നശിപ്പിക്കുകയുമാവും അധികാരം ലഭിച്ചാല്‍ അവര്‍ ചെയ്യുക. ചോദ്യങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവര്‍ ഘടനയോടു പൊരുത്തപ്പെടുന്ന സാധാരണക്കാരും. ചോദ്യങ്ങളുന്നയിക്കുകയും ചോദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരത്രേ വിപ്ലവകാരികള്‍.

ഇപ്രകാരം ചോദ്യങ്ങളുടെ രാഷ്ട്രീയ പ്രസക്തിയെ തിരിച്ചറിയണമെന്നാണ് ഖുര്‍ആന്റെ ആഹ്വാനം. ചോദ്യങ്ങളുടെ ആധാരം അന്വേഷണവുമാവണം. അതിനാല്‍ത്തന്നെയാണ് വേദഗ്രന്ഥം അതിന്റെ ഉല്‍ബോധനം വായിക്കുക (ഇഖ്‌റഅ്) എന്ന കല്‍പനയിലാരംഭിച്ചത്.

വായിക്കുക.., നിന്റെ ഈശ്വരന്റെ നാമത്തില്‍, അവനല്ലോ നിന്നെ സൃഷ്ടിച്ചത്. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന് രൂപപ്പെടുത്തിയതവന്‍ തന്നെ. ആകയാല്‍ നീ വായിക്കുക. നിന്റെ ഈശ്വരന്‍ അത്യധികം ഔദാര്യവാനത്രേ. എന്തെന്നാല്‍ അവന്‍ തൂലികയാല്‍ നിനക്കറിവു നല്‍കി. അവന്‍ മനുഷ്യനെ അവനറിയില്ലായിരുന്നത് പഠിപ്പിച്ചു (ഖുര്‍ആന്‍ സൂറഃ അല്‍ അലഖ് :1-5).

question1

ഗസ്സ: ഭീകരതയെ അറിയേണ്ടതും നേരിടേണ്ടതും

198225_384489671633456_1385429050_n

കത്തിയെരിയുന്ന ജീവിതങ്ങളുടെ ചിത്രങ്ങളും അതേക്കുറിച്ച ചര്‍ച്ചകളും കൊണ്ട് സജീവമായിരിക്കുകയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍. ഗസ്സയിലും ഫിലിസ്തീനിലും പതിറ്റാണ്ടുകളായി ഇടയ്ക്കിടെ കണ്ടുകൊണ്ടേയിരിക്കുന്ന കാഴ്ചകളാണ് യഥാര്‍ത്ഥത്തിലിത്. ആധുനിക യിസ്രായേല്‍ രാഷ്ട്രത്തിന്റെ അന്യായമായ രൂപപ്പെടല്‍ മുതല്‍ക്കിങ്ങോട്ടുള്ള അക്രമങ്ങളുടെ പരമ്പര. 

 

 
കേവല വംശീയത ഒരു രാഷ്ട്രത്തിന്റെ തന്നെ ആധാരമായിത്തീരുമ്പോഴാണ് മനുഷ്യന്‍ എന്ന പരിഗണന അപ്രത്യക്ഷമാകുക. ജീവിതത്തെയും ലോകത്തെയും നിഷേധാത്മകമായാണ് വംശീയവാദികള്‍ സമീപിക്കുക. വംശീയതയുമായി ദേശത്തെ കൂട്ടിയിണക്കുമ്പോള്‍ ദേശത്തോടുള്ള സമീപനവും നിഷേധാത്മകമായിത്തീരുന്നു. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് വംശീയതയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രമാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ‘അന്യ’വംശങ്ങള്‍ക്കെതിരെ ദയയില്ലാത്ത പോരാട്ടത്തിനാഹ്വാനം ചെയ്യുന്നു. വംശപരമായ അധികാരത്തിന്റെ സംസ്ഥാപനത്തിനും. 1896ലെ തിയോഡര്‍ ഹെര്‍സലിന്റെ, ജൂതരാഷ്ട്ര(The Jewish State/ Der Judenstaat)മെന്ന പുസ്തകവും സയണിസ്റ്റ് പ്രോട്ടോകോളും ഇതില്‍പ്പെടും. ലോകത്തിന്റെ തന്നെ ആധിപത്യം പിടിച്ചെടുക്കാനുള്ള യഹൂദവംശീയതയുടെ ശ്രമത്തെയായിരുന്നു അവ വിളംബരം ചെയ്തത്. ഇതിന്റെ പ്രയോഗവല്‍ക്കരണം സാധ്യമാകുന്നതിനു മുമ്പേ യൂദന്മാര്‍ക്കെതിരെ നാസി വംശീയതയുടെ കെട്ടഴിഞ്ഞു. അതിക്രൂരമായ വംശീയപീഡനത്തിനവര്‍ ഇരയായി. ഇതേ കാലത്ത് വംശീയതയുടെ മറ്റൊരു മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്യപ്പെട്ടു. 1932 ല്‍ പ്രസിദ്ധീകരിച്ച, ബെനിറ്റോ മുസ്സോലിനിയുടെ The Doctrine of Fascism. ഇത്തരം ഓരോ പ്രഖ്യാപനങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ജീവന്‍ പകരം നല്‍കേണ്ടിവന്നിട്ടുണ്ട്. റുവാന്‍ഡയിലെ ഹുതു ഗോത്രക്കാര്‍ 1957ല്‍ പ്രസിദ്ധം ചെയ്ത Bahutu Manifesto ആണ് ഹുതു ദേശീയതയുടെ ആധാരമായത്. 1994ല്‍ തുത്സി വംശജരായ എട്ടു ലക്ഷത്തോളമാളുകളുടെ ജീവനൊടുങ്ങാനതു കാരണമായി. വിദ്വേഷം തുപ്പുന്ന ആക്രാമക ദേശീയതയാണ് ഗോല്‍വല്‍ക്കറുടെ വിചാരധാരയുടേയും ദര്‍ശനം. 
 
ഫിലിസ്തീന്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയമെന്തെന്നും അതിന്റെ ആധാരദര്‍ശനമെന്തെന്നും അറിഞ്ഞ് അതിനോടുള്ള നിലപാട് രൂപപ്പെടുത്താന്‍ നാം തയ്യാറാകേണ്ടതാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും ഭീഷണമായ വംശീയ സിദ്ധാന്തമാണ് സയണിസമെന്നും ഏറെ രാക്ഷസീയവും രക്തദാഹിയുമാണതെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അതിനെതിരില്‍ നില കൊള്ളുകയെന്നത് മാനവികതയുടെ തന്നെ ഒരാവശ്യമായിത്തീരുന്നു.

 Untitled-1
എന്നാല്‍ ഒരിക്കലും വംശീയതയെ കേവലപ്രതിവംശീയത കൊണ്ട് നേരിടാനാവില്ല. ആദര്‍ശാധിഷ്ഠിതവും വിശാലവുമായ മാനവിക കാഴ്ചപ്പാടാണ് അതിനാവശ്യം. എപ്പോഴും തിരിച്ചടിക്കുന്ന, ഇരുതലവാളു പോലുള്ള ഒന്നാണ് വംശീയവും സങ്കുചിതവുമായ ചിന്തകള്‍. ചരിത്രത്തിലതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പൗരാണിക ഈജിപ്തില്‍ കോപ്റ്റ് വംശീയവാദത്തിന്റെ ഇരകളായിരുന്നു യിസ്രായേല്യരെന്ന് ബൈബിളും ഖുര്‍ആനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായും മാറി. പുറജാതികളോടുള്ള അവരുടെ സമീപനം ഇതിനുദാഹരണമാണ്. ഒരു സങ്കുചിത സ്വത്വവാദത്തെ പക്ഷേ വേദപുസ്തകം പിന്തുണയ്ക്കുന്നില്ല. ബൈബിളിലെ യോനായുടെ പുസ്തകം ഇതിനു തെളിവാണ്. എന്നിട്ടും വംശീയമായ ഔന്നത്യത്തിലും വിശുദ്ധിവാദത്തിലും വിശ്വസിച്ച യിസ്രായേല്യര്‍ പില്‍ക്കാലത്ത് ഇതേ നിലപാടുവെച്ചുപുലര്‍ത്തിയ നാസി ഫാഷിസ്റ്റ് വംശീയതയുടെ ഇരകളായിത്തീര്‍ന്നു. ഏറ്റവുമവസാനം അവരുടെ നിലപാടില്‍ ഇതേ ആവര്‍ത്തനം.

യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന കുടിപ്പകയാണ് വംശീയബോധവും അപരവല്‍ക്കരണവും കൊണ്ടുണ്ടാവുക. കുടിപ്പകയുദ്ധങ്ങളില്‍ ആരു മുന്നേറിയാലും നഷ്ടം മനുഷ്യത്വത്തിനും മനുഷ്യനുമാണ്. മനുഷ്യനേക്കാള്‍ മുകളില്‍ ഒരു വംശവുമില്ല, ഒരു സമുദായവുമില്ല. അറിഞ്ഞോ അറിയാതെയോ വിദ്വേഷം പ്രചരിപ്പിക്കുകയാണ് വിവരദോഷികളായ ചിലര്‍. ഒരു പ്രശ്‌നത്തെയും സമചിത്തതയോടെയോ ശരിയായ അവബോധത്തില്‍ നിന്നു കൊണ്ടോ നേരിടാനും വിശകലനം ചെയ്യാനും അവര്‍ക്കാവില്ല. ഗസ്സ ആക്രമണത്തോടനുബന്ധിച്ച് യൂദമതവിശ്വാസികളെ മുഴുവന്‍ ഭര്‍ല്‍സിക്കുന്നവരും ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരുമൊക്കെ (അത്തരം പ്രവണതകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്) ഇക്കൂട്ടത്തില്‍പ്പെടുന്നു. 

finalRachel
യൂദമതവിശ്വാസികള്‍ മുഴുവനും സയനിസ്റ്റുകളോ വംശീയവാദികളോ അല്ല. അവരില്‍ സയനിസത്തെയും യിസ്രായേല്‍ രാഷ്ട്രത്തെയും ശക്തിയായെതിര്‍ക്കുന്ന വ്യക്തികളും വിഭാഗങ്ങളുമുണ്ട്. 2003ല്‍ ഫിലസ്തീനികള്‍ക്കു വേണ്ടി പ്രതിരോധിച്ചതിന്റെ പേരില്‍ യിസ്രായേലി ടാങ്കര്‍ മണ്ണിലേക്കാഴ്ത്തിക്കളഞ്ഞ, റേച്ചല്‍ കോറിയെന്ന അമേരിക്കന്‍ യൂദപ്പെണ്‍കുട്ടി ഒരു പ്രതീകമാണ്. യൂദന്മാര്‍ ജീവിക്കുന്നത് യിസ്രായേലില്‍ മാത്രമല്ല. യൂദരിലെ ഏറ്റവും യാഥാസ്ഥിതിക വിഭാഗങ്ങള്‍ സയനിസത്തിനും യിസ്രായേല്‍ രാഷ്ട്രത്തിനും എതിരാണ്. യിസ്രായേല്യരുടെ ചിതറലും ഡയസ്‌പോറയും ദൈവനിശ്ചയവും വേദനിയമവുമാണെന്നും അത് തെറ്റിക്കുന്ന വിധത്തില്‍ ആധുനിക യൂദരാഷ്ട്രസംസ്്ഥാപനം കടുത്ത ദൈവധിക്കാരമാണെന്നും അവര്‍ വിശ്വസിക്കുന്നു. മറ്റ് കാരണങ്ങളാലും യിസ്രായേല്‍ രാഷ്ട്രത്താടും സയനിസത്തോടും വിയോജിക്കുന്ന ഒട്ടേറെ യൂദന്മാര്‍ യിസ്രായേലിനു പുറത്ത് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇറാന്‍ അവര്‍ക്ക് ന്യൂനപക്ഷാവകാശങ്ങളും ഭരണപ്രാതിനിധ്യവും വകവെച്ചുകൊടുത്തിട്ടുമുണ്ട്. സയനിസ്റ്റുകള്‍ സയനിസ്റ്റുകള്‍ മാത്രമാണ്. കേവല യൂദന്മാരായി അവരെ വിശേഷിപ്പിക്കുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യരുത്.

ഈ വിഷയത്തില്‍ ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ അധിനിവേശത്തോടോ അധാര്‍മികതയോടോ ഉള്ള എതിര്‍പ്പല്ല, ആ വിഭാത്തോടു തന്നെയുള്ള അന്യായമായ വെറുപ്പാണ് ഹിറ്റ്‌ലറെയും നാസിസത്തെയും സൃഷ്ടിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ നിലപാടുകള്‍ക്ക് കാലാതീതമായ ഇംപാക്ടുകളുണ്ടാവും. ഒരു സമുദായവുമായി അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ശത്രുത ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. മുസ്ലിംകളില്‍ ചിലരോ ഭൂരിപക്ഷമോ ഭീകരവാദികളായാല്‍ ആ ഭീകരതയെ ഇസ്ലാമിന്റെ തോളില്‍ കെട്ടിവെക്കുന്നതിനെ ബോധമുള്ളവര്‍ അനുകൂലിക്കുമോ?

ഒരു മതവും ഒരു തരത്തിലുള്ള ഭീകരതയേയും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് വിവരമുള്ളവര്‍ക്കറിയാം. അഥവാ ഭീകരത സൃഷ്ടിക്കുന്നവര്‍ക്ക് തങ്ങളുടേതായ ന്യായമോ അന്യായമോ ആയ രാഷ്ട്രീയ താല്പര്യങ്ങളുണ്ടാവാം. സ്വാഭാവികമായും അതിനെ രാഷ്ട്രീയമായിത്തന്നെ കാണണം. യിസ്രായേല്യരിലെ പ്രവാചകന്മാരുള്‍പ്പെടെ ഒരാചാര്യനും വേദഗ്രന്ഥവും വംശീയതയെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സയനിസത്തിന് യൂദമതവുമായോ കുരിശു യുദ്ധങ്ങള്‍ക്ക് ക്രിസ്തുദര്‍ശനവുമായോ വിചാരധാരയ്ക്ക് സനാതന ഹിന്ദുധര്‍മവുമായോ താലിബാനിസത്തിന് ഇസ്ലാമുമായോ യാതൊരിടപാടുമില്ല. 
 
dscf2158ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനം എന്ന ആശയത്തെ ഭീരുക്കളുടെ സ്വപ്‌നമായാണ് വംശീയവാദികള്‍ വിലയിരുത്തുന്നത്. അവര്‍ ദയാരഹിതമായ പിടിച്ചടക്കലില്‍ വിശ്വസിക്കുന്നു. വാഗ്ദത്തഭൂമി എന്ന ആശയത്തെയാണ് സയനിസം തങ്ങളുടെ അധിനിവേശത്തിനുള്ള ന്യായമായിക്കാണുന്നത്. യഹൂദരും അറബികളുമായ പ്രവാചകന്മാരും അവരുടെ അധ്യാപനങ്ങളും സീയോന്‍ അഥവാ സയന്‍ (Zion) എന്ന, യരുശലേം ദേശത്തിന് ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെ വലിയ ആത്മീയപ്രാധാന്യം നല്കിയതായി കാണാം. അവര്‍ യരുശലേമിനെ ‘വിശുദ്ധഭൂമി’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ പലപ്പോഴായി യൂദര്‍ക്കിടയല്‍ തല പൊക്കിയ തീവ്രവംശീയത വിശുദ്ധഭൂമിയെ ‘വാഗ്ദത്തഭൂമി’ എന്ന സങ്കല്‍പ്പത്തിലേക്ക് തരം താഴ്ത്തി.

വിശുദ്ധഭൂമി (അര്‍ദ് മുഖദ്ദിസ Holy Land), വാഗ്ദത്തഭൂമി (അര്‍ദ് മീആദ് Promised Land) എന്നീ സങ്കല്‍പ്പങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് പ്രവാചകന്മാര്‍ അഭ്യസിപ്പിച്ച മാനവികതയേയും ആത്മീയതയേയും ധാര്‍മികൗന്നത്യത്തെയും വിളംബരം ചെയ്യുന്നുണ്ടെങ്കില്‍, രണ്ടാമത്തേത് വംശീയമായ വിശുദ്ധിബോധത്തിന്റെ അടയാളമാണ്. പിടിച്ചടക്കലിനുള്ള അവകാശവാദവുമാണത്. അതാണ് ആധുനികകാലത്ത് സയനിസത്തിന്റെ ആധാരമായിത്തീര്‍ന്നത്. മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും കര്‍ത്താവായ ദൈവം എന്ന തലത്തില്‍ നിന്ന് യിസ്രായേലിന്റെ കര്‍ത്താവും കുലദൈവവുമായ ദൈവം എന്ന സങ്കുചിതത്വത്തിലേക്ക് ആത്മീയതയെ ചുരുക്കലും ലോകത്തിന്റെ രാഷ്ട്രീയ അവബോധത്തെ മുഴുവനായും സയനിസം എന്ന, എക്കാലത്തേയും ഏറ്റവും അപകടകരവും ഭീകരവുമായ വംശീയവാദത്തില്‍ തളച്ചിടലുമാണ് ഹെര്‍സലിന്റെ സിദ്ധാന്തങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് ഗസ്സയില്‍ നടക്കുന്ന അക്രമം ലോകത്തിന്റെ നന്മയ്ക്കും സ്വാതന്ത്ര്യത്തിനും എതിരായൊരാക്രമണമായിത്തീരുന്നത്. 
For_Palestine_by_STiX2000
 
സ്വാഭാവികമായും ഈ ആക്രമണത്തെ മാനുഷികമായ തലത്തില്‍ നേരിടുക എന്നതാണ് ശരിയായ മാര്‍ഗം. അതിനനുസൃതമായൊരു തലത്തിലേക്ക് നമ്മുടെ അവബോധം വികസിക്കുകയെന്നത് പ്രധാനമാണു താനും. 
 

 

കേട്ടും കണ്ടും അറിഞ്ഞും

മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ സംവേദനേന്ദ്രിയങ്ങളെപ്പറ്റി ഖുർആൻ പലേടത്തായി പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യസൃഷ്ടിപ്പിന്റെ വിഷയം പരാമര്‍ശിക്കുമ്പോള്‍ സൂറഃ അസ്സജദയില്‍ ഈ ഇന്ദ്രിയങ്ങളുടെ കാര്യം ഖുര്‍ആന്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ബാഹ്യേന്ദ്രിയങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ കേള്‍വിക്കും കാഴ്ചയ്ക്കും വേദഗ്രന്ഥം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഇതോട് ചേര്‍ത്ത് ആന്തരികേന്ദ്രിയത്തെയും പരാമര്‍ശിക്കുന്നു. നിങ്ങള്‍ക്ക് നാം കാതും കണ്ണും മനസ്സും തന്നു (സൂറഃ അസ്സജദ). ഒരര്‍ത്ഥത്തില്‍ കാതും കണ്ണും മനസ്സിലേക്ക് തുറക്കുകയാണ് ചെയ്യുന്നത്. മനസ്സ് എന്നതിന് ഇവിടെ ഉപയോഗിക്കുന്ന പദം അഫ്ഇദ (വജഅല ലകുമു സ്സംഅ വല്‍ അബ്‌സ്വാറ വല്‍ അഫ്ഇദ) എന്നാണ്. ഫുആദ് എന്ന പദത്തിന്റെ ബഹുവചനമാണ് അഫ്ഇദ. ഈ പദത്തിനല്പം പ്രാധാന്യമുണ്ടെന്നു തോന്നുന്നു. ഫുആദ് എന്ന വാക്കിന്റെ മൂലപദം ഫഅദ എന്ന ക്രിയയാണ്. ഈ പദത്തിനാകട്ടെ, തീയില്‍ വേവിച്ചുവെന്നും കത്തിച്ചുവെന്നുമൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍ കേള്‍വിയിലൂടെയും കാഴ്ചയിലൂടെയുമൊക്കെ മനുഷ്യന്‍ ആര്‍ജിക്കേണ്ടതായ ആന്തരിക പ്രകാശത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നു തോന്നുന്നു. മറ്റൊരു നിലക്ക് പറഞ്ഞാല്‍, കത്തുന്ന ഒരു വിളക്കാണ് മനസ്സ്. അതിലേക്കെണ്ണ പകരുന്ന നാളികളത്രേ കാതും കണ്ണും മറ്റിന്ദ്രിയങ്ങളും. അങ്ങനെ ചിന്തിക്കുമ്പോള്‍ അതിലൂടെ ഒഴിക്കപ്പെടുന്ന ഇന്ധനങ്ങളാണ് ശബ്ദങ്ങളും രൂപങ്ങളും മറ്റുമൊക്കെ. സ്വാഭാവികമായും ഖുര്‍ആന്‍ ഈ പരാമര്‍ശത്തിലൂടെ നമ്മളെ ഉദ്‌ബോധിപ്പിക്കുന്നത് കേള്‍ക്കേണ്ടതു പോലെ കേള്‍ക്കാനും കാണേണ്ടതു പോലെ കാണാനും തന്നെയാകുന്നു. കേള്‍ക്കുന്നില്ലേ, കാണുന്നില്ലേ എന്ന് വേദഗ്രന്ഥം അടിക്കടി ചോദിക്കുന്നുമുണ്ട്. ചിന്തകളെ ജ്വലിപ്പിക്കുന്നതാവണം കേള്‍വിയും കാഴ്ചയും. ശരിയായി കേട്ടും കണ്ടും ചിന്തിച്ചും മാത്രമേ നാം എന്തു നിലപാടും സ്വീകരിക്കാവൂ എന്നാണതിന്റെ ഉല്‍ബോധനം. അത് അതിന്റെ തന്നെ അധ്യാപനങ്ങളുടെ അനുധാവനമാണെങ്കില്‍പ്പോലും. യാന്ത്രികമായും പാരമ്പര്യത്തിന്റെ പേരിലും നാം ഒന്നിന്റയും അനുഗാതാക്കളാകരുത്. നിങ്ങള്‍ നിങ്ങള്‍ക്കറിയാത്തതിനെ പിന്‍ തുടരരുത് എന്ന് ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് നിങ്ങളുടെ കാതും കണ്ണും മനസ്സും നിശ്ചയമായും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നാണ് (അല്‍ ഇസ്‌റാഅ് :36). അതായത് കേട്ടും കണ്ടും അറിഞ്ഞും ബോധ്യപ്പെട്ടതു തന്നെയാണോ നീ പിന്തുടര്‍ന്നതെന്ന്. നിന്റെ ചിന്തകള്‍ക്ക് തീ പിടിപ്പിക്കുന്ന ഇന്ദ്രിയങ്ങളാണ് നിനക്ക് തന്നിട്ടുള്ളതെന്നിരിക്കേ, ചിന്തിക്കാതെയും അറിയാന്‍ ശ്രമിക്കാതെയും ജീവിച്ചു തീര്‍ത്തതിന് നിനക്കെന്തു ന്യായമാണ് ബോധിപ്പിക്കാനുള്ളത് എന്നു കൂടിയാണ് ഇവിടെ ചോദിക്കപ്പെടുന്നത്.

കേള്‍ക്കാതിരിക്കാന്‍ വേണ്ടി കാതു മൂടിക്കളഞ്ഞ സമൂഹത്തിന്റെ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. അവരുടെ നിലപാട് അവരെ നാശത്തിലേക്കു നയിച്ചതിന്റെ ചരിത്രമാണ് പിന്നീട് വിവരിക്കപ്പെടുന്നത്. സത്യത്തില്‍ കാഴ്ചയും കേള്‍വിയുമുള്‍പ്പെടെയുള്ള നമ്മുടെ ശേഷികള്‍, അവയവങ്ങള്‍, നമുക്കു ലഭിച്ചിട്ടുള്ള സൗകര്യങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെല്ലാം തന്നെ അല്ലാഹു നമ്മെയേല്‍പ്പിച്ച സൂക്ഷിപ്പുമുതലുക (അമാനത്ത്)കളാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അമാനത്തുകള്‍ അവയുടെ ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പിക്കേണ്ടതാകുന്നു. മേല്‍പ്പറഞ്ഞ സംഗതികളാകട്ടെ, അതിന്റെ ഏറ്റവും വിശുദ്ധവും പ്രയോജനപ്രദവുമായ വിനിയോഗം എന്നത് നമുക്ക് ദൈവത്തോടുള്ള ബാധ്യതയായും പഠിപ്പിക്കപ്പെടുന്നുണ്ട്. ആകയാല്‍ അറിവും ചിന്തയും പ്രവര്‍ത്തനവും ദൈവത്തോടു നമുക്കുള്ള ബാധ്യതകളത്രേ.

images

കാഴ്ചയുടെ ദർശനവും കേൾവിയുടെ സുവിശേഷവും-

പൗരാണികകാലം മുതല്‍ക്കുള്ള മനുഷ്യന്റെ ദാര്‍ശനികാന്വേഷണങ്ങള്‍, വെളിപാടുകള്‍ എന്നിവയില്‍ നിന്ന് ശരിയായതിനെ നിലനിര്‍ത്തുന്ന വേദമായാണ് ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഈ ബൃഹദ് ചരിതത്തെ വേദഗ്രന്ഥം സ്വാംശീകരിക്കുകയും സമന്വയിക്കുകയും ചെയ്യുന്നതെന്നന്വേഷിക്കേണ്ടതാണ്. മതത്തിന്റെയും ദര്‍ശനത്തിന്റെയും ചരിത്രവും വികാസവും പരിശോധിച്ചാല്‍ നരവര്‍ഗങ്ങളില്‍ രണ്ടു വിഭാഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു കരുതാം. ഇന്‍ഡോ യൂറോപ്യന്‍മാര്‍ അഥവാ ആര്യന്മാരാണ് ഒന്ന്. രണ്ടാമത്തെ വിഭാഗം സെമൈറ്റുകളാണ്. കാസ്പിയന്‍ കരിങ്കടല്‍ തീരത്തു നിന്ന് പുറപ്പെട്ട് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും പിന്നെ ഇറാനിലും ഇന്ത്യയിലും കുടിയേറിയവരാണ് ഇന്‍ഡോ യൂറോപ്യന്‍മാര്‍ അഥവാ ആര്യന്മാര്‍ എന്നതാണല്ലോ പ്രസിദ്ധമായ സിദ്ധാന്തം. അവരുടെ തത്വചിന്തകളില്‍ കാഴ്ചയും കണ്ണുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു പാടുള്ളതായി കാണാം. ഉദാഹരണത്തിന് ആര്യഭാഷയായ സംസ്‌കൃതത്തിലെ വേദം എന്ന പദമെടുക്കുക. അറിയുക എന്നര്‍ത്ഥമുള്ള വിദ് എന്ന ധാതുവില്‍ നിന്നുണ്ടായതാണീ ശബ്ദം. സമാനമായൊരു പദമാണ് ദേവ. ദിവ്യതി ഇതി ദേവാഃ എന്നാണ് ഈ വാക്കിന്റെ വിശദീകരണം. പ്രകാശിക്കുന്നത് ദേവ എന്നര്‍ത്ഥം. അതോടൊപ്പം തന്നെ ഈ ശബ്ദം മനസ്സിനെയും ബുദ്ധിയെയും സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഭഗവദ് ഗീതയിലെ യാന്തി ദേവവ്രതാ എന്നു തുടങ്ങുന്ന മന്ത്രത്തിലെ ദേവ ശബ്ദത്തിന് നിത്യചൈതന്യയതി നല്‍കിയിട്ടുള്ള അര്‍ത്ഥമങ്ങനെയാണ്. പ്രകാശിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ത്തന്നെയാവാം ഇതും. എങ്ങനെയാണ് മനസ്സ് പ്രകാശിക്കുന്നത്? നമ്മുടെ കാഴ്ചയിലൂടെ, കേള്‍വിയിലൂടെ. ഇതില്‍ത്തന്നെ ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകളില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ളത് കാഴ്ചയ്ക്കാണ്. തികച്ചും തത്വചിന്താപരമായ, ദാര്‍ശനികമായ ഒരു പശ്ചാത്തലമായിരുന്നു ആര്യന്മാരുടേത്. കാഴ്ചയില്‍ നിന്നാണ് ദര്‍ശനം എന്ന പദമുണ്ടാകുന്നത്. ആ വാക്കിന്റെ അര്‍ത്ഥം തന്നെ കാഴ്ച എന്നാണല്ലോ.

മുകളില്‍ സൂചിപ്പിച്ച, വിദ് എന്ന പദവും ഐഡിയ (idea) എന്ന ഗ്രീക്ക് പദവും തമ്മില്‍ ബന്ധമുണ്ട്. ഐഡിയ എന്നതിന് ഇംഗ്ലീഷില്‍ ആശയം എന്നര്‍ത്ഥമുണ്ടെങ്കിലും ഗ്രീക്കില്‍ അതിന് വിജ്ഞാനം എന്നു തന്നെയാണ് അര്‍ത്ഥം. വീഡിയോ (vedio) എന്ന ഗ്രീക്ക് പദവും ഇതില്‍ നിന്നുണ്ടായതാണ്. ഞാന്‍ കാണുന്നു എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഞാന്‍ അറിയുന്നു എന്നു കൂടി ഇതിനര്‍ത്ഥം പറയാം. പ്രവാചകന്മാര്‍ കാഴ്ചയെ അറിവ് എന്ന അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിച്ചതായി ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ഉറക്കത്തില്‍ ഞാന്‍ കണ്ടു (ഇന്നീ അറാ ഫില്‍ മനാം) എന്ന് ഇബ്‌റാഹീം നബി പറയുമ്പോള്‍ കേവലം ഞാന്‍ സ്വപ്‌നം കണ്ടു എന്നല്ല അര്‍ത്ഥം. അവിടെ മനാം എന്നു പറഞ്ഞാല്‍ കേവല സുഷുപ്തിയുമല്ല. തുരീയാവസ്ഥയില്‍ എനിക്കൊരു ദര്‍ശനമുണ്ടായി, ഞാന്‍ അറിഞ്ഞു, എനിക്ക് വ്യക്തമായിരിക്കുന്നു എന്നൊക്കെയാണ് അവിടെ ഉദ്ദേശ്യം. (പ്രവാചകന്റെ കണ്ണുകള്‍ മാത്രമേ ഉറക്കത്തിലാഴുന്നുള്ളൂ, അവരുടെ മനസ്സ് ഉണര്‍ന്നിരിക്കുന്നു എന്ന ഒരാലങ്കാരിക പ്രയോഗം മുഹമ്മദ് നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്). അതു പോലെത്തന്നെ, നാം അബ്‌റഹാമിന് പ്രപഞ്ച വ്യവസ്ഥയെ മുഴുവന്‍ കാണിച്ചു കൊടുത്തു എന്ന് ഖുര്‍ആനില്‍ ഒരു കഥ പറയുന്നുണ്ട്. ഇവിടെയും കേവലമായ കാഴ്ചയെയല്ല അര്‍ത്ഥമാക്കുന്നത്. നീ അറിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ കണ്ടു എന്നര്‍ത്ഥമുള്ള, റആ എന്ന പദത്തിന്റെ തല്‍ഭവങ്ങള്‍ വേദഗ്രന്ഥം ധാരാളമായുപയോഗിച്ചിട്ടുണ്ട്.

വിദ് എന്നതില്‍ നിന്നാണ് വേദം വന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. വേദം ഋഷിപ്രോക്തമാണ്. എന്നാല്‍ വേദമന്ത്രങ്ങള്‍ ഋഷിമാര്‍ നിര്‍മിച്ചതല്ലെന്നാണ് വിശ്വാസം. ഋഷിമാര്‍ മന്ത്ര ദ്രഷ്ടാക്കളാണ്, മന്ത്ര സ്രഷ്ടാക്കളല്ല. അവിടെയും അറിവിന് ദര്‍ശനം (കാഴ്ച) എന്ന വാക്കു തന്നെ ഉപയോഗിച്ചിരിക്കുന്നു. വിദ് ധാതുവില്‍ നിന്നു തന്നെയാണ് വിദ്യ (അറിവ്) ഉണ്ടാവുന്നത്. വിദ്യയുമായി സാമ്യമുള്ള ഒട്ടേറെ ഇന്‍ഡോ യൂറോപ്യന്‍ പദങ്ങളുണ്ട്. ഇംഗ്ലീഷില്‍ wisdom, ജര്‍മനില്‍ vissen നോര്‍വീജിയനില്‍ vitten എന്നെല്ലാം ഒരേ അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിക്കുന്നു. സമാനമായ പദപ്രയോഗങ്ങള്‍ ഇറാനിയന്‍ ഭാഷയിലുമുണ്ട്. ഇപ്രകാരം കാഴ്ചയെ, കണ്ണുകളെ അറിവിന്റെയും അവബോധത്തിന്റെയും ചിന്തയുടെയും അടയാളമായി ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകള്‍ സ്വീകരിക്കുന്നു. ദര്‍ശനം എന്ന പദം തന്നെ മറ്റൊരുദാഹരണമാണല്ലോ. phylosophy എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഈ പദത്തിന്റെയും ഭാഷാര്‍ത്ഥം കാഴ്ച എന്നു തന്നെ.

ഇനി നാം രണ്ടാമത്തെ വിഭാഗമായി പരാമര്‍ശിച്ചിട്ടുള്ള സെമിറ്റിക് ജനതയിലേക്കു വന്നാല്‍, സമാനമായ പ്രാധാന്യം കേള്‍വിക്ക് നല്‍കിയതായി കാണുന്നു. പൊതുവേ സെമൈറ്റുകള്‍ തത്വചിന്താപരമായ സ്വഭാവത്തിലല്ല ലോകത്തെപ്പറ്റി സംസാരിച്ചതും അറിഞ്ഞതും. കൂടുതല്‍ ചിന്തകന്മാരായിരുന്നില്ല അവര്‍, മറിച്ച് കൂടുതല്‍ ഭൂമിയില്‍ ജീവിക്കുന്നവരായിരുന്നു. മറ്റൊരു കാര്യം കൂടിയുള്ളത് ഇന്‍ഡോ യൂറോപ്യന്‍ ഭൂപ്രദേശങ്ങള്‍ തുറന്ന കാഴ്ചയെ ആവശ്യപ്പെടുന്നതാണെങ്കില്‍ സെമൈറ്റുകള്‍ പൊതുവേ മരുഭൂവാസികളായിരുന്നു. ബൈബിളില്‍ യിസ്രായേലേ കേള്‍ക്ക തുടങ്ങിയ പ്രയോഗങ്ങളാണ് കാണാന്‍ പറ്റുക. ഉള്‍ക്കൊള്ളുക, മനസ്സിലാക്കുക എന്നൊക്കെത്തന്നെയാണ് കേള്‍ക്കുക എന്നതു കൊണ്ട് ഇവിടെയും ഉദ്ദേശിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മിക്കവാറും സെമിറ്റിക് പ്രവാചകന്മാരെല്ലാവരും ഇപ്രകാരമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂസാ നബിയുടെ ചരിത്രം പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനും ഇവ്വിധം തന്നെ പറയുന്നുണ്ട്. ത്വുവാ താഴ്‌വരയിലെ മൂസായുടെ ദൈവദര്‍ശനത്തെപ്പറ്റി പറഞ്ഞത് മൂസാ കണ്ടു എന്നല്ല, കേട്ടു എന്നാണ്. അതേയവസരം സെമിറ്റിക് പ്രവാചകന്മാര്‍ക്കുണ്ടായ ബോധാനുഭവങ്ങളും ജാഞാനാനുഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടു എന്ന പദവും ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. യൂസഫിന്റെ ചരിത്രം പറയുമ്പോള്‍, അല്ലാഹുവിന്റെ അടയാളം (ബുര്‍ഹാന്‍) കണ്ടില്ലാിരുന്നെങ്കില്‍ അദ്ദേഹവും അധര്‍മത്തില്‍ വീഴുമായിരുന്നു എന്നു പ്രയോഗിക്കുന്നുണ്ട്. കേവല കണ്‍കാഴ്ചയെപ്പറ്റിയല്ല ഇവിടെ പറയുന്നതെന്നു വ്യക്തം. എന്റെ മനസ്സ് തീര്‍ത്തും അകളങ്കിതമായിരുന്നുവെന്നു ഞാനവകാശപ്പെടില്ല. നിശ്ചയം ചിലപ്പോള്‍ മനുഷ്യമനസ്സ് ദുഷ്‌പ്രേരകം തന്നെയായിത്തീരുന്നു എന്ന് യൂസഫ് പറയുന്നുണ്ട്. അതായത് മനസ്സിന്റെ ദൗര്‍ബ്ബല്യത്തെ അതിജയിക്കാന്‍ യൂസഫിന് കഴിഞ്ഞു. അത് ഇപ്പറഞ്ഞ ബുര്‍ഹാന്‍ ദര്‍ശിച്ചതു കൊണ്ടാണ്. അപ്പോള്‍ പാപപ്രേരണയെ അതിജയിക്കാന്‍ സാധിക്കുന്ന ഒരുള്‍ക്കാഴ്ചയെയാണ് കണ്ടു എന്നതു കൊണ്ട് ഖുര്‍ആന്‍ ഇവിടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ത്തന്നെയും പ്രവാചകകഥാകഥനത്തില്‍പ്പോലും ബൈബിള്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് കേള്‍വിക്കു തന്നെയാകുന്നു.

 

കണ്ണുകളുടെയും കാതുകളുടെയും ഏകോപനം-

അതേയവസരം ഖുര്‍ആന്‍ ജ്ഞാനത്തിന്റെ ഉപാധികളും പ്രമേയങ്ങളും സംബന്ധിച്ച പ്രതിപാദനത്തില്‍ കാഴ്ച, കേള്‍വി എന്നീ രണ്ടു പ്രയോഗങ്ങള്‍ക്കും ഏതാണ്ടൊരേ പ്രാധാന്യം നല്‍കിക്കാണുന്നു. സൂറഃ അസ്സജദയില്‍ സമൂഹത്തിന്റെ ചരിത്രം, പ്രകൃതി പ്രതിഭാസങ്ങള്‍ (സാമൂഹിക ശാസ്ത്രങ്ങളും പ്രകൃതി ശാസ്ത്രങ്ങളും) എന്നിവയുടെ പഠനത്തിന്റെ അനിവാര്യതയെ സൂചിപ്പിച്ചു കൊണ്ടുള്ള വചനങ്ങള്‍ ഇപ്രകാരം വായിക്കാം: ഇവര്‍ക്കു മുമ്പ് എത്ര സമൂഹങ്ങള്‍, നാമവരെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. അവരുടെ വാസസ്ഥലത്തു കൂടിത്തന്നെയാണിപ്പോഴിവര്‍ സഞ്ചരിക്കുന്നത്. എന്നിട്ടെന്തു കൊണ്ടിവര്‍ക്കിത് നല്‍വഴി കാട്ടുന്ന ഗുണപാഠമാകുന്നില്ല? തീര്‍ച്ച, ആ ചരിത്രങ്ങളിലൊക്കെയുമെത്രയോ അടയാളങ്ങള്‍. എന്നിട്ടുമെന്തേ ഇവര്‍ കേള്‍ക്കുന്നില്ല? ഇനിയും ഇവര്‍ കാണുന്നില്ലെന്നോ, വരണ്ട ഭൂമിയില്‍ നാം വെള്ളമൊഴുക്കുകയും അങ്ങനെയതില്‍ വിവിധവിളവുകളുണ്ടാവുകയും ചെയ്യുന്നത്? എന്നിട്ടതില്‍ നിന്നല്ലയോ ഇവര്‍ക്കും ഇവരുടെ കന്നുകാലികള്‍ക്കും ആഹാരം? എന്നിട്ടുമെന്തേ ഇവര്‍ കാണുന്നില്ല? (അസ്സജദഃ :26-27). ചരിത്രത്തെക്കുറിച്ചാവുമ്പോള്‍ കേള്‍ക്കുന്നില്ലേ എന്നും പ്രകൃതിയെപ്പറ്റിയാവുമ്പോള്‍ കാണുന്നില്ലേ എന്നുമാണ് ഇവിടെ ചോദിക്കുന്നത്. രണ്ടായാലും സകല ശാസ്ത്രശാഖകളിലൂടെയും അല്ലാഹുവിന്റെ അടയാളങ്ങളെ അറിയാന്‍ സാധിക്കുമെന്ന പ്രഖ്യാപനമാണിത്. സ്വാഭാവികമായും കേവലമായ കേള്‍വിക്കും കാഴ്ചയ്ക്കുമപ്പുറം, അറിയുന്നില്ലേ എന്നാണ് ചോദ്യം.

ഇവ്വിധം കേള്‍വിയേയും കാഴ്ചയേയും സമന്വയിപ്പിക്കുക എന്നുവെച്ചാല്‍ ഗ്രീസ് മുതല്‍ ഇന്ത്യ വരെയെത്തി നില്‍ക്കുന്ന ഇന്‍ഡോ യൂറോപ്യന്‍മാരെയും കനാനിലും മറ്റു മധ്യപൗരസ്ത്യദേശങ്ങളിലും ഈജിപ്തിലുമൊക്കെയായി വ്യാപിച്ചിട്ടുള്ള സെമൈറ്റുകളെയും സമന്വയിപ്പിക്കുക എന്നാണര്‍ത്ഥം. സത്യത്തില്‍ ലോകത്തുള്ള സകല ജനങ്ങളെയും അഭിമുഖീകരിച്ചു കൊണ്ടുള്ള പ്രതിപാദനശൈലിയാണ് ഖുര്‍ആന്റേത്. വംശപരമായി സെമിറ്റിക് ആണെങ്കിലും മുഹമ്മദ് നബിയുടെ പ്രബോധനം സെമിറ്റിക് വംശത്തോടു മാത്രമായിരുന്നില്ല. ഹദീസുകള്‍ പരിശോധിച്ചാല്‍, നബി തിരുമേനി ആദ്യകാലത്ത് അബ്ദു മനാഫ് സന്തതികളേ എന്നും ഹാശിം കുടുംബമേ എന്നും അല്‍പം കൂടി കഴിഞ്ഞപ്പോള്‍ ഖുറൈശികളേ എന്നുമൊക്കെയായിരുന്നു സംബോധന ചെയ്തിരുന്നതെങ്കില്‍പ്പോലും അധികം വൈകാതെ തന്നെ അത് മനുഷ്യരേ എന്നായിത്തീര്‍ന്നതായി കാണാം. വിടവാങ്ങല്‍ പ്രഭാഷണം എന്നറിയപ്പെടുന്ന, നബിയുടെ അറഫാ പ്രഭാഷണത്തില്‍ ഓരോ കാര്യവും അവിടുന്ന് പറയുന്നത് ജനങ്ങളേ (അയ്യുഹന്നാസ്) എന്നു വിളിച്ചു കൊണ്ടാണ്. അന്നാസ് എന്ന സംബോധന, വാസ്തവത്തില്‍ അതിരുകള്‍ ബാധകമാവാത്ത വിധം മനുഷ്യനെ അഭിമുഖീകരി്ക്കുന്ന ഒന്നാണ്. ഈ മാനവികത ഉറപ്പിച്ചു സംസ്ഥാപിക്കും വിധം മുന്‍കാലത്തുള്ള എല്ലാ സമൂഹങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം സകല അന്വേഷണങ്ങളെയും ചിന്തകളെയും ശരിയായി വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കരുക്കള്‍ നമുക്കതില്‍ നിന്നു ലഭിക്കുകയും ചെയ്യും. ശരിതെറ്റുകളെ വേര്‍തിരിക്കുന്നതിനുള്ള ആധാരങ്ങളും.

അപ്പോള്‍ കാണുന്നില്ലേ എന്നു ചോദിക്കുക വഴി ഇന്‍ഡോ യൂറോപ്യന്മാരുടെ, ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ പാരമ്പര്യത്തെയും കേള്‍ക്കുന്നില്ലേ എന്ന ചോദ്യത്തിലൂടെ സെമിറ്റിക് ജനതയുടെ, പറഞ്ഞും കേട്ടും കൈമാറി വികസിച്ച മതപാരമ്പര്യത്തെയും ചേര്‍ത്തു നിര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കാം. അതിനപ്പുറം കാഴ്ച കേള്‍വികളെ അവബോധത്തെ ജ്വലിപ്പിക്കുന്നതിനുള്ള, ചിന്തകള്‍ക്ക് തീ പിടിക്കുന്നതിനുള്ള ഇന്ധനങ്ങളാക്കി മാറ്റാനുള്ള ആഹ്വാനവും കൂടിയാണ് അത്.

എല്ലാം കേള്‍ക്കുകയും എന്നിട്ടതില്‍ നിന്ന് ശരിയായതു പിന്‍പറ്റുകയും ചെയ്യാന്‍ വേദഗ്രന്ഥം ആഹ്വാനം ചെയ്യുന്നുണ്ട്. അല്ലാഹുവിനെ കണ്‍മുന്നില്‍ക്കാണുമ്പോലെ ഉപാസിക്കാന്‍, ഉത്തമ പ്രവൃത്തികളിലേര്‍പ്പെടാന്‍ നബിതിരുമേനി പഠിപ്പിക്കുന്നു. ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും ആധാരമില്ലാതെ വെറും വിശ്വാസവും അനുഷ്ഠാനവും മാത്രമായി ചുരുങ്ങിപ്പോയ മതസമൂഹങ്ങളെപ്പറ്റി, കാഴ്ചയും കേള്‍വിയുമില്ലാത്ത ദൈവങ്ങളെ ഉപാസിക്കുന്നവര്‍ അവരുടെ ദൈവങ്ങളെപ്പോലെത്തന്നെ കാണാത്തവരും കേള്‍ക്കാത്തവരുമാണെന്ന് ബൈബിളില്‍ കാണാം. ഖുര്‍ആനിലിതു പോലെ മറ്റൊരു പരാമര്‍ശമുണ്ട്. മനസ്സുണ്ടവര്‍ക്ക്, എന്നാല്‍ ചിന്തിക്കുന്നില്ല. കാതുകളുണ്ട്, പക്ഷേ കേള്‍ക്കുന്നില്ല. കണ്ണുകളുണ്ടെങ്കിലും കാണുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു, അല്ല വഴി പിഴച്ചു പോയവരാകുന്നു.

സമുദായത്തിന്റെയും പൈതൃകത്തിന്റെയും അന്ധമായ അനുധാവനമല്ല, ജ്ഞാനത്തിന്റെയും ബോധ്യത്തിന്റെയും പിന്‍ബലമുള്ള ദര്‍ശനത്തിന്റെ സ്വീകാരമാണ് വേണ്ടതെന്നാണ് ഇത്തരം പാഠങ്ങളിലൂടെ വേദപുസ്തകം പറയുന്നത്.

അതേ ആത്മരൂപത്തില്‍ നിന്നു തന്നെ അതിന്റെ ഇണയേയും …

images

ആണും പെണ്ണുമടങ്ങുന്ന മനുഷ്യര്‍ ഈ ഭൂമിയില്‍ നിന്നുള്ള നന്മകള്‍ സ്വീകരിച്ചും ഭൂമിയില്‍ നന്മകള്‍ പ്രവര്‍ത്തിച്ചും ജീവിക്കണമെന്നാണ് ദൈവകല്പന. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്നതിനുള്ള പാഠങ്ങളാണ് വേദങ്ങളിലുള്ളത്. അന്നിലക്ക് പ്രവര്‍ത്തിക്കാനുള്ള ബാധ്യത, കര്‍മസ്വാതന്ത്ര്യം, കര്‍മഫലാനുഭവം എന്നിവയുടെ കാര്യത്തില്‍ സ്ത്രീപുരുഷന്മാര്‍ തമ്മിലെന്തെങ്കിലും അന്തരം യഥാര്‍ത്ഥത്തില്‍ മതം കല്പിച്ചിട്ടേയില്ല. അതേ സമയം അധീശത്വ പ്രവണതകള്‍ക്കും വ്യവസ്ഥയ്ക്കും വല്ലാതെ കീഴ്‌പ്പെട്ട് സ്ഥാപനവല്‍ക്കരിക്കപ്പെട്ടു പോയ മതം പുരുഷകേന്ദ്രിതവും സ്ത്രീവിരുദ്ധവുമായ സ്വഭാവമാര്‍ജിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സ്ത്രീയുടെ പദവിയുമായി ബന്ധപ്പെട്ട മതാധ്യാപനങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

സത്യത്തില്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ പരിഗണനയിലോ പദവിയിലോ മതം വിവേചനനയം സ്വീകരിച്ചിട്ടില്ല. പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പിനുമുള്ള സ്വാതന്ത്ര്യം രണ്ടു വിഭാഗത്തിനും ഒരു പോലെയുണ്ട്. ധാര്‍മിക സദാചാര നിയമങ്ങള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലെ ബാധകവുമാണ്. പൊതുവായ മതനിയമങ്ങള്‍ക്ക് ആണും പെണ്ണും തുല്യ അളവില്‍ വിധേയരാണ്. അതേയവസരം രണ്ടു വിഭാഗത്തിന്റെയും ശാരീരികവും മാനസികവുമായ പ്രത്യേകതകളിലും അതോടനുബന്ധിച്ച് അവരില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളും തമ്മിലുള്ള അന്തരം കണക്കിലെടുത്തുകൊണ്ടുള്ള ചില സൂക്ഷ്മവ്യത്യാസങ്ങള്‍ മതകല്പനകളുടെ വിശദാംശങ്ങളില്‍ കാണാന്‍ പറ്റും. അതാകട്ടെ, മനുഷ്യന്റെ ഈ രണ്ട് പാതികളെയും ഒരു പോലെ അംഗീകരിച്ചും ആദരിച്ചും കൊണ്ടായിരിക്കും താനും.

ആദം ഹവ്വമാരുമായി ബന്ധപ്പെട്ട ആഖ്യാനം തന്നെ ശ്രദ്ധിക്കുക. തോട്ടത്തിലേക്കു കടന്ന് കായ്കനികള്‍ യഥേഷ്ടം ഭക്ഷിക്കാനും എന്നാല്‍ ധാര്‍മികപരിധികള്‍ പാലിക്കാനും അല്ലാഹു ആവശ്യപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ? അതുമായി ബന്ധപ്പെട്ട കല്പനകള്‍ നല്‍കുന്നത് ദ്വിവചനത്തിലാണ്. ഇവിടെ മൂന്നു കാര്യങ്ങളുള്ളതായി കാണാം. ഒന്നാമതായി, ഈശ്വരന്‍ ആണിനേയും പെണ്ണിനേയും ഒരു പോലെ അഭിസംബോധന ചെയ്യുന്നു, തികച്ചും വിവേചനരഹിതമായിത്തന്നെ. രണ്ടാമതായി ധാര്‍മിക നിയമങ്ങളും വിധിവിലക്കുകളും രണ്ടു പേര്‍ക്കും ഒരു പോലെ ബാധകമാണ്. പ്രവര്‍ത്തിക്കുന്നതിലും പ്രവര്‍ത്തനഫലങ്ങളനുഭവിക്കുന്നതിലും അവര്‍ക്കുള്ള അവകാശവും ഒരു പോലെ. ഇതോടനുബന്ധമായി മൂന്നാമത്തെ കാര്യം കാണാം. അതായത്, കര്‍തൃസ്ഥാനത്തു തന്നെയാണ് ആണും പെണ്ണും നില കൊള്ളുന്നത്.

സ്ത്രീ, അധികാരം, ആത്മീയത

ആദിയിലെ ഒരൊറ്റ ആത്മരൂപത്തില്‍ (നഫ്‌സ്) നിന്നാണ് ആണിനെയും പെണ്ണിനെയും പടച്ചതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. (ഹേ മനുഷ്യരേ.., നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി സൂക്ഷ്മത കൈക്കൊള്ളുവിന്‍. അവനത്രേ നിങ്ങളെ ഒരേയൊരു നഫ്‌സില്‍ നിന്ന് നിങ്ങളെയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും പടച്ചത്. എന്നിട്ടവര്‍ രണ്ടുപേരില്‍ നിന്നുമായി ഒരു പാടൊരുപാട് സ്ത്രീപുരുഷന്മാരെ ലോകമെങ്ങും പരത്തുകയും ചെയ്തു -ഖുര്‍ആന്‍, അന്നിസാ 1). ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ച വേദപരാമര്‍ശത്തില്‍; നിങ്ങള്‍ക്കായി, നിങ്ങളില്‍ നിന്നു തന്നെ സൃഷ്ടിച്ച ഇണകള്‍ (അര്‍ റൂം 21) എന്നു കാണാം. ഇപ്രകാരം ആണിന്റെയും പെണ്ണിന്റെയും ആത്മീയമായ തുല്യതയെ വേദഗ്രന്ഥം സ്ഥാപിക്കുന്നു. പ്രവാചകന്റെ സഹചാരികളായി ജീവിച്ച, ആണും പെണ്ണുമായ എല്ലാ ശിഷ്യര്‍ക്കും സ്വഹാബി എന്ന ആത്മീയ പദവി നല്‍കി ആദരിക്കാറുണ്ടല്ലോ. സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും പരിഗണനയും ആദരവും നല്‍കിയവരായിരുന്നു പ്രവാചകന്മാരെല്ലാം എന്നു കാണാം. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ നബിതിരുമേനി ചുമതലപ്പെടുത്തിയിരുന്ന ഉമ്മു വറഖഃ എന്ന സ്ത്രീയെപ്പറ്റി ഹദീഥുകളിലും ചരിത്രത്തിലും പരാമര്‍ശം കാണാം.

ഇനി രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളെടുത്തു നോക്കിയാലും ഇതേ പരിഗണന തന്നെ കാണാം. നബി തിരുമേനി പുരഷന്മാരില്‍ നിന്നെന്ന പോലെ സ്ത്രീകളില്‍ നിന്നും ബൈഅത്ത് സ്വീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. മതപരമായ നേതൃത്വാംഗീകാരം മാത്രമല്ല അത്. മറിച്ച് അതൊരു സമ്മതിദാന ഉടമ്പടിയാണ്. ആധുനിക ജനാധിപത്യത്തിലെ വോട്ടിങ് സമ്പ്രദായം പോലൊന്ന്. സ്വാഭാവികമായും പെണ്ണിന്റെ രാഷ്ട്രീയമായ നിര്‍ണയാവകാശവും രാഷ്ട്രീയ പ്രക്രിയയിലുള്ള പങ്കാളിത്തവും വോട്ടവകാശവും അംഗീകരിക്കുന്ന ഒരു നടപടിയായി അതിനെ കാണാവുന്നതാണ്.

പ്രവര്‍ത്തിക്കുന്നതിനും പ്രവര്‍ത്തനഫലമനുഭവിക്കുന്നതിനും സ്ത്രീപുരുഷന്മാര്‍ക്കുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഒരു പോലെ അംഗീകരിച്ചു കൊണ്ട് ഖുര്‍ആനില്‍ സൂറ ആലു ഇംറാനില്‍ ഒരു പ്രഖ്യാപനം കാണാം. അതിലാകട്ടെ ആദര്‍ശബോധവും ത്യാഗവും എന്നതു തൊട്ട് സമരവും പോരാട്ടവും വരെ പറയുന്നുണ്ടു താനും. ഈ മേഖലകളിലെല്ലാമുള്ള പങ്കാളിത്തത്തെയാണ് അതടയാളപ്പെടുത്തുന്നത് എന്നര്‍ത്ഥം.

ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങളെയും പങ്കാളിത്തത്തെയും ഇവിടെയെല്ലാം ഉറപ്പു വരുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ ചില പ്രത്യേക സംഭവങ്ങളും നബിയുടെ ജീവിതത്തില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഉമ്മു ഹാനി ബിന്‍ത് അബീത്വാലിബ് എന്ന മുസ്ലിം വനിത ശത്രു സേനയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് രാഷ്ട്രീയാഭയം നല്‍കുകയുണ്ടായി. (ഇന്നത്തേതു പോലെ രാഷ്ട്ര ഭരണകൂടങ്ങള്‍ അഭയം നല്‍കുന്ന രീതിയില്‍ നിന്നു ഭിന്നമായി, ഏതെങ്കിലും നിലക്ക് ഭീഷണി നേരിടുകയോ ബഹിഷ്‌കരിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്ക് വ്യക്തികളോ ഗോത്രങ്ങളോ കുടുംബങ്ങളോ സംരക്ഷണം നല്കുന്ന പതിവാണ് അന്നുണ്ടായിരുന്നത്). ഇക്കാര്യത്തില്‍ അവരെ പലരും ആക്ഷേപിച്ചുവെങ്കിലും നബി അവരോടിങ്ങനെ പ്രതികരിച്ചു: ഉമ്മു ഹാനി, നീ അഭയം നല്കിയവര്‍ക്ക് നാമും അഭയം നല്കിയിരിക്കുന്നു. ആരുടെ സമാധാനവും നിര്‍ഭയത്വവും നീ ഏറ്റെടുത്തിട്ടുണ്ടോ അവരുടെ സമാധാനം നാമും ഉറപ്പു വരുത്തുന്നതാകുന്നു (ഇബ്‌നു ഇസ്ഹാഖ്, ബുഖാരി). മക്കാവിജയത്തിനു ശേഷം നബി തിരുമേനിക്ക് ബൈഅത്തു നല്‍കിയ ഉമ്മുഹാകിം എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ നബി പ്രഖ്യാപിച്ച പൊതു മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് അതംഗീകരിച്ചു. ബദ്‌റിലെ പോരില്‍ ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂജഹലിന്റെ മകന്‍, അപ്പോഴും ഇസ്ലാമുമായി യുദ്ധത്തിലായിരുന്ന ഇക്‌രിമയായിരുന്നു ഉമ്മുഹാകിമിന്റെ ഭര്‍ത്താവ്.

നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകള്‍

18തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ പില്‍ക്കാലങ്ങളില്‍ ഓരോ മതവും സ്ഥാപിതസമുദായമതമായി മാറുകയും അധീശത്വപരമായ പ്രവണതകള്‍ക്കവയെല്ലാം കീഴ്‌പ്പെടുകയും ചെയ്തതോടെ അതിന് സ്ത്രീവിരുദ്ധമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു. ലൈംഗികതയെപ്പോലും പെണ്ണിന്റെ പ്രലോഭനവും സാത്താന്റെ തന്ത്രവുമായി വ്യാഖ്യാനിക്കാന്‍ പൗരോഹിത്യവും മതനേതൃത്വങ്ങളും ധൃഷ്ടരായി. ദൈവം തന്റെ പ്രതിരൂപത്തില്‍ ആദം എന്ന പുരുഷനെ സൃഷ്ടിച്ചുവെന്നും ആ പുരുഷനെ പ്രലോഭിപ്പിച്ച് വഴി തെറ്റിക്കാന്‍ സാത്താന്‍ നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടുവെന്നും ഒരു കഥ പറയാറുണ്ട്. തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അവസാനം സാത്താന്‍ തന്റെ ഉള്ളിലുള്ള എല്ലാ തിന്മകളെയും അവയുടെ ഏറ്റവും കുടിലമായ അവസ്ഥയില്‍ പുറത്തെടുത്ത് ഉരുക്കി വാര്‍ത്തെടുത്ത് ലൈംഗികതയാക്കി അത് ആദമിന്റെ കൂട്ടാളിയായിരുന്ന ഹവ്വ എന്ന സ്ത്രീയില്‍ നിക്ഷേപിക്കുകയാണത്രേ ചെയ്തത്. ആ പ്രലോഭനത്തെ അതിജയിക്കാന്‍ പുരുഷനു പറ്റിയില്ല. പലതുമെന്ന പോലെ തനി അസംബന്ധമായ ഒരു വ്യാഖ്യാനമത്രേ ഇത്. ഇതും സമാനമായ വ്യാഖ്യാനങ്ങളും ഒന്നാമതായി ലൈംഗികതയെസ്സംബന്ധിച്ച് ഒരു തരം അവിശുദ്ധസങ്കല്പമുണ്ടാക്കുന്നു. രണ്ടാമതായി പെണ്ണിനെ കേവലം ലൈംഗിക പ്രതീകവും അതിലൂടെ വഴി പിഴപ്പിക്കുന്ന ഒരു സ്വത്വവുമായി മുദ്ര കുത്തുന്നു. മതത്തിന്റെ യഥാര്‍ത്ഥ വിശുദ്ധിയില്‍ ഈ രണ്ടു സിദ്ധാന്തങ്ങളും തെറ്റാണ്. പുരുഷന്‍ തന്റെ ഭാര്യയോട് പറ്റിച്ചേരുമെന്നും ആകയാല്‍ ദൈവം കൂട്ടിച്ചേര്‍ത്തതിനെ നിങ്ങള്‍ വേര്‍പെടുത്തരുത് എന്നും യേശു പഠിപ്പിച്ചിട്ടുണ്ടല്ലോ. ഇതും ‘നിങ്ങള്‍ക്കായി, നിങ്ങളില്‍ നിന്നു തന്നെ സൃഷ്ടിച്ച ഇണകള്‍’ എന്ന, ഖുര്‍ആന്‍ സൂക്തവും ഇണകള്‍ പരസ്പരപൂരകമായാണ് വര്‍ത്തിക്കേണ്ടതെന്ന നിലപാടിലൂന്നുന്നു.

മനുഷ്യന്‍ സ്വതന്ത്രനാണ്. ആ സ്വാതന്ത്ര്യമുപയോഗിച്ചാണ് അവന്‍ ദൈവത്തെയും നന്മയെയും കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഈ പരിശ്രമത്തില്‍ സ്ത്രീ പുരുഷന്മാരുടെ പങ്കാളിത്തവും സഹകരണവുമാണ് ആവശ്യം. അവര്‍ തമ്മിലുള്ള വ്യത്യാസങ്ങളാകട്ടെ മനുഷ്യവംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ അനിവാര്യതയുമാകുന്നു. സ്ത്രീയെ പ്രണയത്തിന്റെ പ്രതീകമായും ലൈംഗികതയെ ജീവിതത്തോടു തന്നെയുള്ള അഭിനിവേശമായുമൊക്കെ കവികളും സാഹിത്യകാരന്മാരുമൊക്കെ വാഴ്ത്തുമ്പോള്‍ അതിനെയും നിന്ദ്യതയായി വ്യാഖ്യാനിക്കാനാവും മതപുരോഹിതന്മാര്‍ക്കു താല്‍പര്യം.

ബസ്വറയിലെ, ദിവ്യപ്രണയത്തിന്റെ വാഴ്ത്തുപാട്ടുകള്‍ക്ക് പ്രശസ്തയായ റാബിയ അല്‍ അദവിയയേയും സൂഫീ പണ്ഡിതന്‍ ഹസന്‍ ബസ്വരിയേയും ചേര്‍ത്ത് പ്രചാരത്തിലുള്ളൊരു കഥയുണ്ട്. ഒരു സംവാദത്തിനിടയില്‍ റാബിയ ചോദിച്ചത്രേ, ധിഷണയെ അല്ലാഹു എവ്വിധമാണ് ഭാഗിച്ചത് എന്ന്. അല്പം തമാശ രൂപത്തില്‍ ഹസന്‍ പറഞ്ഞ മറുപടി: ധിഷണയെ ദൈവം പത്തായി ഭാഗിച്ചു. എന്നിട്ട് ഒമ്പതും പുരുഷനും ഒരു ഭാഗം സ്ത്രീക്കും നല്കി.

അപ്പോള്‍ റാബിയ ചോദിച്ചു: എങ്കില്‍ ലൈംഗികത എങ്ങനെയാണ് ഭാഗിക്കപ്പെട്ടത്? ഹസന്‍: അതും ദൈവം പത്തായി ഭാഗിച്ചു. എന്നിട്ട് ഒമ്പതും സത്രീക്കു നല്കിയപ്പോള്‍ ഒരു ഭാഗം മാത്രം പുരുഷനുകൊടുത്തു.

ഹസന്റെ സിദ്ധാന്തത്തോട് റാബിയ ഇങ്ങനെ പ്രതികരിച്ചു: ശരി തന്നെയാണ് താങ്കള്‍ പറഞ്ഞത്. എന്നാല്‍ ധിഷണയില്‍ നിന്ന് ഏറ്റവും കരുത്തുറ്റ ഭാഗമാണ് സ്ത്രീക്കു നല്‍കപ്പെട്ടത്. എന്തെന്നാല്‍ തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ലൈംഗികതയെ അതുപയോഗിച്ചവള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. അതവളുടെ കരുത്തായി മാറുകയും ചെയ്യുന്നു. ഏറ്റവും സര്‍ഗാത്മകമായി അതിനെ വിനിയോഗിക്കാനും അവള്‍ക്കു കഴിയുന്നു. എന്നാല്‍ ധിഷണയില്‍ ഒമ്പതും ലഭിച്ചിട്ടും പുരുഷന്‍ പത്തിലൊന്നു മാത്രമുള്ള തന്റെ ലൈംഗികതയെ ഭയപ്പെടുന്നു. അതവന്റെ സ്വാസ്ഥ്യം കളയുകയം ചെയ്യുന്നു.

സ്ത്രീയുടെ ധിഷണയുടെ കരുത്ത്, ആന്തരികമായ ശേഷി എന്നതോടൊപ്പം അവളിലെ തികച്ചും റൊമാന്റിക് ആയ പ്രകൃതവും വളരെ നന്നായിത്തന്നെ അടയാളപ്പെടുത്തുന്ന ഒന്നാണ് ഈ കഥ.

ഖുര്‍ആന്‍, അതിന്റെ അനുഗാതാക്കളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം സഹായികളാണെന്നു പ്രഖ്യാപിക്കുന്നു. രണ്ടു വിഭാഗത്തിന്റെയും ശേഷി ശേമുഷികള്‍ സമാഹരിക്കപ്പെടുമ്പോഴാണ് മനുഷ്യന്റെ കഴിവുകള്‍ക്ക് പൂര്‍ണത കൈവരുന്നത്. ആയതിനാല്‍, പരസ്പരം ആദരിച്ചും അംഗീകരിച്ചും വേണം സ്ത്രീപുരുഷന്മാര്‍ മുന്നോട്ടു പോവാന്‍. വേദങ്ങള്‍ അംഗീകാരവും പരാമര്‍ശവും നല്‍കിയിട്ടുള്ള മഹദ് പുരുഷന്മാര്‍ക്കും രാജാക്കന്മാര്‍ക്കും പ്രവാചകന്മാര്‍ക്കുമൊക്കെ കരുത്തായി അവരോടൊപ്പം അവരുടെ ഇണകളും നിലകൊണ്ടിരുന്നു. അതീന്ദ്രിയത്വത്തെയും ആത്മീയതയെയും ബന്ധിപ്പിച്ചു കൊണ്ട് കര്‍ക്കശ നിലപാടു സ്വീകരിച്ചിട്ടുള്ള വിഭാണ്ഡകന്‍ എന്ന മുനിയുടെ, ലൈംഗികതയും സ്ത്രീയുമായി ബന്ധപ്പെട്ട പ്രതിലോമ നിലപാടുകളെ പരിഹസിക്കുകയാണ് വേദവ്യാസന്‍ മഹാഭാരതത്തിലെ ഋശ്യശൃംഗോപാഖ്യാനത്തിലൂടെ എന്ന് കുട്ടികൃഷ്ണ മാരാര്‍ നിരീക്ഷിച്ചിട്ടുണ്ട് (വ്യാസന്റെ ചിരി എന്ന ലേഖനം, ഭാരതപര്യടനം). ഇണയെയും പ്രണയത്തെയും തങ്ങളുടെ കരുത്തായിത്തന്നെ പ്രവാചകന്മാര്‍ ഉള്‍ക്കൊണ്ടു. ഹിറാ ഗുഹയില്‍ ദിവ്യദര്‍ശനം ലഭിച്ച മുഹമ്മദ് നബി ആ അനുഭവമുണ്ടാക്കിയ ആഘാതത്തില്‍ വീട്ടിലേക്കോടി പ്രേയസിയായ ഖദീജയോട് എന്നെ പുതപ്പിക്കൂ എന്നാവശ്യപ്പെടുന്നു. വെറുതെ പുതപ്പെടുത്തു മൂടണമെന്നാവില്ലല്ലോ അവിടെ ഉദ്ദേശിക്കുന്നുണ്ടാവുക. കരുത്തുറ്റൊരു താങ്ങായിരുന്നു പ്രവാചകനപ്പോള്‍ ആവശ്യം. ഒപ്പം അനുരാഗത്തിന്റെ സാന്ത്വനവും. അതിനാല്‍ത്തന്നെ തന്റെ ഇണയില്‍ നിന്നദ്ദേഹമാവശ്യപ്പെടുന്നത് ശരീരം കൊണ്ടും പ്രണയം കൊണ്ടും തന്നെ പുതപ്പിക്കാനാവണം. സത്യത്തില്‍ ഖദീജയുടെ അനുരാഗം നബിക്കെന്നും താങ്ങായി വര്‍ത്തിക്കുകയും ചെയ്തു, അവരുടെ മരണശേഷം പോലും.

മര്‍യമിന്റെ കഥ പറയുന്നുണ്ടല്ലോ ഖുര്‍ആനും ബൈബിളും. യേശുവിന്റെ മാതാവായ മര്‍യം. യരൂശലേം പള്ളിയില്‍, അന്നത്തെ ഏറ്റവും പ്രമുഖമായ ദൈവാലയത്തില്‍ ആണ് മര്‍യം വളര്‍ന്നു വന്നത്. പള്ളിയുടെ മിഹ്‌റാബില്‍ എന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. അവര്‍ക്കവിടെ ലഭിച്ച ദൈവാനുഗ്രഹം കണ്ട് അവരുടെ രക്ഷിതാവായ സകരിയ്യ പ്രവാചകന്‍ അദ്ഭുതം കൂറിയിരുന്നതായും പറയുന്നു. പ്രവാചകന്മാര്‍ക്ക് ദിവ്യബോധനമെത്തിച്ചിരുന്ന ജിബ്രീല്‍ മാലാഖ മര്‍യമിനോട് സംസാരിച്ചതായി ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്നുണ്ട്. അതായത് പ്രവാചകന്മാരോളം സ്ഥാനം നല്‍കി അല്ലാഹു അവരെ ആദരിച്ചു. ജീവിതത്തില്‍ അവലംബിക്കാവുന്ന ഏറ്റവും നല്ല മാതൃകകളായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നതും മര്‍യം ഉള്‍പ്പെടെ രണ്ട് സ്ത്രീകളെയാണ്.

ഇങ്ങനെയെല്ലാം തന്നെ, സ്ത്രീ പുരുഷന്മാര്‍ പരസ്പരം വച്ചു പുലര്‍ത്തേണ്ട ആദരവിനെ മതം അടയാളപ്പെടുത്തിയിട്ടുണ്ട്. ആരും ആരുടെയും അടിമയോ സുഖോപകരണമോ അല്ല. ഓരോ വ്യക്തിക്കും, അതാണായാലും പെണ്ണായാലും വ്യത്യസ്തമായ കഴിവുകളുണ്ട്. അതെല്ലാം തന്നെ തികച്ചും പ്രയോജനപ്രദമായി സമാഹരിക്കപ്പെടുമ്പോഴാണ് മനുഷ്യസമൂഹം വികസിക്കുന്നത്. അതു പോലെത്തന്നെ സ്ത്രീ പുരുഷന്മാരുടെ വ്യത്യസ്തവും പരസ്പര പൂരകവുമായ പ്രവൃത്തികളും ഉത്തരവാദിത്തങ്ങളും ഒത്തു ചേരുമ്പോഴാണ് മനുഷ്യജീവിതം പൂര്‍ണമാവുന്നത്. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ഖുര്‍ആന്‍ ആണിനോടും പെണ്ണിനോടും കല്പിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ പങ്കാളിത്തമുള്ള പ്രവര്‍ത്തകരാണ് ഇരു വിഭാഗവും. ഇതു മനസ്സിലാക്കി പരസ്പരം അംഗീകരിക്കാനും ആദരിക്കാനും തയ്യാറാകുമ്പോഴാണ് സമൂഹം മുന്നോട്ടു പോകുന്നത്.

മരണത്തിന്റെ നാനാര്‍ത്ഥങ്ങള്‍

pied-piper-seventh-sealതന്റെ ജീവിതകാലം ഇനിയും അവസാനിച്ചിട്ടില്ലെന്നു വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത, ബെര്‍ഗ്മാന്റെ നായകന്‍ അന്റോണിയസ് ബ്ലോക്കിന്റെ അവകാശ വാദത്തെ (Seventh Seal/ Ingmer Bergman) മരണം പരിഹസിച്ചു തള്ളി. തന്റെ നിയോഗങ്ങള്‍ അനന്തമാണെന്ന വ്യാമോഹം ഭൂമുഖത്തെ എല്ലാ മനുഷ്യര്‍ക്കുമുണ്ട്. മരിക്കാന്‍ ഇനിയുമേറെ സമയമുണ്ടെന്ന നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസമാണത്.

നിരത്തിവെച്ച ചതുരംഗപ്പലകയായിരുന്നു നായകന്റെ പിന്നീടത്തെ പിടിവള്ളി. മരണത്തെ അയാള്‍ ചതുരംഗം കളിക്കാന്‍ ക്ഷണിച്ചു. തോല്‍ക്കാത്ത കാലത്തോളം ജീവിക്കാാന്‍ അനുവദിക്കണമെന്ന ഉപാധിയില്‍ ബ്ലോക്കും മരണവും കളി തുടങ്ങി. എന്നാല്‍ മരണത്തിന്റെ അഭൌമമായ അജയ്യതക്കു മുന്നില്‍ തന്റെ ചതുരംഗ പ്രാവീണ്യത്തിന്റെ പരിമിതി അയാള്‍ തിരിച്ചറിയുക തന്നെ ചെയ്തു.

മരണവും ജീവിതവും തമ്മിലുള്ള ചതുരംഗക്കളിയാണ് ബര്‍ഗ്മാന്റെ ഏഴാം മുദ്രയുടെ മുഖ്യ പ്രമേയം. അതേയവസരം മരണത്തിനു കീഴ്‌പ്പെടേണ്ടിവരുമ്പോഴും മണ്ണില്‍ ജീവിതത്തിന്റെ തുടര്‍ച്ചയും നമ്മള്‍ കാണുന്നു. അന്റോണിയസ് ബ്ലോക്കും സംഘവും കൈകള്‍ കോര്‍ത്തുപിടിച്ച് മരണത്തിന്റെ മലമുകളിലേക്ക് കയറിപ്പോകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍, തെരുവുസര്‍ക്കസ്സുകാരന്‍ ജോഫും കുടുംബവും ജീവിതത്തിലേക്കു തന്നെയാണ് യാത്ര ചെയ്യുന്നത്. സമാനമായ മറ്റൊരു രംഗം നാം നേരത്തേ കണ്ടിട്ടുണ്ട്. ഇരുമ്പുപണിക്കാരന്‍ പ്ലോഗിന്റെ ഭാര്യയെ തട്ടിയെടുത്ത സ്‌കാറ്റ് അവിചാരിതമായി പ്ലോഗിന്റെയും സംഘത്തിന്റെയും മുന്നിലെത്തിപ്പെട്ടതോടെ മരണമഭിനയിച്ചു രക്ഷപ്പെടുന്നു. മറ്റുള്ളവരെ വിഡ്ഢികളാക്കിയതിന്റെ ആനന്ദത്തിലും മരണത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും അയാളൊരു മരത്തില്‍ക്കയറി. അതിന്റെ മുകളിലിരുന്ന് ആനന്ദിച്ചു പാടിക്കൊണ്ടിരുന്നു. ഭാവിയെക്കുറിച്ചുള്ള പാട്ട്. ആ മരത്തിന്റെ കടയ്ക്കല്‍ കോടാലി പതിയുന്ന ശബ്ദം. നോക്കിയപ്പോള്‍ മരണം തന്നെ. നിന്റെ മരം ഞാന്‍ മുറിക്കുകയാണ്, എന്തെന്നാല്‍ നിന്റെ സമയം കഴിഞ്ഞു. അയാള്‍ക്ക് രക്ഷപ്പെടാനാവുമായിരുന്നില്ല. അനിവാര്യമായ അവസാനം. മരം മറിഞ്ഞുവീണ് അയാള്‍ മരിച്ചു. ഉടന്‍ നമ്മള്‍ കാണുന്നത് മരത്തിന്റെ കുറ്റിയില്‍ നിന്ന് വാലും വിറപ്പിച്ച് ചിലച്ചു കൊണ്ടോടിപ്പോകുന്ന ഒരണ്ണാന്‍. ദ്രുതമായൊരു ചലനം. അപ്പോഴും തുടരുന്ന ജീവന്റെ സ്പന്ദനം, ജീവിതത്തിന്റെ താളം. അതു പോലെത്തന്നെയാണ് ചിത്രാന്ത്യത്തില്‍ മരണനൃത്തത്തിനിടയിലും ജീവന്റെയും ജീവിതത്തിന്റെയും തുടര്‍ച്ചയായി ജോഫിനെയും മിയയേയും മകന്‍ മൈക്കലിനെയും (ജോസഫും മറിയയുമായി ജോഫ്, മിയ എന്നീ പേരുകള്‍ക്കുള്ള സാദൃശ്യം ശ്രദ്ധേയമാണ്, പരിശുദ്ധമായ കുടുംബം, ജോഫാണെങ്കില്‍ അലൗകിക ദര്‍ശനാനുഭവങ്ങളുടെ ഉടമ) കണ്ടെത്തുന്നത്.

മഹാഭാരതത്തിലെ യക്ഷപ്രശ്‌നത്തിന്റെ ആഖ്യാനത്തില്‍ മരണത്തെക്കുറിച്ച പരാമര്‍ശം ഇങ്ങനെ കാണാം. എന്താണ് ഈ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വസ്തുതയെന്ന് യക്ഷന്‍ ചോദിച്ചപ്പോള്‍ യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു. ഓരോ നിമിഷവും അനേകം ജീവജാലങ്ങളും മനുഷ്യരും മരിച്ചു വിഴുന്നുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ പോലും ബോധാവാനാകുന്നില്ല, ഏതു നിമിഷം വേണമെങ്കിലും താനും മരിച്ചുവീണേക്കാമെന്ന്, എന്നതാണ് ഈ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വസ്തുത. മരിക്കാനുള്ളതും കൂടിയാണ് ജീവിതം എന്ന അവബോധം ഉണ്ടായിക്കാണാത്തതിലെ അത്ഭുതമാണ് ഇവിടെ യുധിഷ്ഠിരന്‍ വ്യക്തമാക്കുന്നത്.

ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ധാരാളം ചിന്തകളുണ്ടായിട്ടുണ്ട്. ജീവിതത്തിന്റെ തത്വവും സത്യവും അന്വേഷിക്കുന്നതിന് മരണത്തിന്റെ പൊരുളിനെക്കുറിച്ച വിചിന്തനം അനിവാര്യമത്രേ. ശ്വേതാശ്വതരോപനിഷത്ത് ആരംഭിക്കുന്നത് ചില ബ്രഹ്മജിജ്ഞാസുക്കളുടെ ചോദ്യങ്ങളിലാണ്. പരമാത്മാവും ജീവാത്മാവും പ്രകൃതിയുമാണ് ബ്രഹ്മം (സര്‍വം പ്രോക്തം ത്രിവിധം ബ്രഹ്മമേതത് -ഈശാവാസ്യോപനിഷത്ത്). ആത്മീയതയേയും ജീവിതത്തെയും സംബന്ധിച്ച അന്വേഷണമാണ് ബ്രഹ്മജിജ്ഞാസ എന്നര്‍ത്ഥം. അവരുടെ ചോദ്യങ്ങളെ ഉപനിഷത്ത് നാലു ചോദ്യങ്ങളായി സംഗ്രഹിച്ചു. അതില്‍ ആദ്യത്തെ മൂന്നെണ്ണം യഥാക്രമം മനുഷ്യന്റെയും ലോകത്തിന്റെയും ഉല്പത്തി, നിലനില്‍പ്, മടക്കം എന്നിവയെക്കുറിച്ചാണ്. കുതഃ സ്മ ജാതാഃ? (നാമെന്തില്‍ നിന്നുല്‍ഭവിച്ചു? ), ജീവാമ കേന? (എങ്ങനെ നിലനില്‍ക്കുന്നു?) ക്വച സംപ്രതിഷ്ഠാഃ? (എങ്ങോട്ടാണ് നമ്മുടെ മടക്കം?) എന്നിവയാണാ ചോദ്യങ്ങള്‍. ഉറവിടത്തിന്റെ ബ്രഹ്മതത്വം അവര്‍ ഗ്രഹിച്ചു. അതില്‍ത്തന്നെയാണ് നില കൊള്ളുന്നതെന്നും അതിലേക്കാണ് മടക്കമെന്നും തിരിച്ചറിഞ്ഞു. ഇവിടെ, മടക്കം എന്നത് പ്രായോഗിക രൂപത്തില്‍ മരണവും കൂടിയാണെന്ന് മനസ്സിലാക്കാം. മരണം അവസാനമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മടക്കമെങ്ങോട്ടെന്ന ചോദ്യമുണ്ടാകുന്നത്. ജീവാത്മാവിന്റെയും പ്രകൃതിയുടെയും ഉറവിടത്തെയും മടക്കത്തെയും കുറിച്ച അന്വേഷണത്തിലൂടെ അവര്‍ ആദിമതത്വത്തിലേക്കെത്തിച്ചേര്‍ന്നു. പല ദര്‍ശനങ്ങളില്‍ പറയപ്പെട്ട പല തത്വങ്ങളെ (കാരണങ്ങളെ) വിശകലനം ചെയ്ത ശേഷം കൂടുതല്‍ ഗാഢമായ ചിന്തയിലൂടെ സ്വഗുണങ്ങളാല്‍ നിഗൂഢനായിരിക്കുന്ന, പ്രകാശവത്തായ ആത്മശക്തിയെ (ദേവാത്മശക്തിം സ്വഗുണൈര്‍ന്നിഗൂഢാം) അവര്‍ കണ്ടെത്തിയതായാണ് തുടര്‍ന്നു പറയുന്നത്. അതാകട്ടെ, പറയപ്പെട്ടിട്ടുള്ള സകല കാരണങ്ങളെയും ഏകനായി അധിഷ്ഠാനം ചെയ്യുന്നതാണെന്നും (യഃ കാരണാനി നിഖിലാനി താനി, കാലാത്മയുക്ത്യാന്യധിധിഷ്ഠ്യത്യേകഃ) അവര്‍ തിരിച്ചറിഞ്ഞു.

മനുഷ്യന്റെ അനശ്വരതയെക്കുറിച്ച വര്‍ത്തമാനം മതങ്ങളില്‍ പൊതുവായി കാണപ്പെടുന്നു. എന്നാല്‍ നില നില്‍ക്കുന്ന ജീവിതാവസ്ഥയില്‍ നിന്ന് അവനൊരു വിടുതലുണ്ടാവും. അതിനെയാണ് മതം മരണം എന്നു വിളിക്കുന്നത്. ഖുര്‍ആന്‍ അതിപ്രകാരം പറയുന്നു, സകല മനുഷ്യരും മരണം രുചിക്കേണ്ടവര്‍ തന്നെ, എന്നിട്ട് നിങ്ങളെല്ലാവരും അവരവരുടെ കര്‍മഫലം പുനരുത്ഥാനനാളില്‍ പരിപൂര്‍ണമായനുഭവിക്കുകയും ചെയ്യും (സൂറഃ ആലു ഇംറാന്‍ 185).

ജീവിതത്തിന്റെ വികാസത്തെയും പരിണാമത്തെയും സംബന്ധിച്ച ഓര്‍മപ്പെടുത്തലിലാണ് വേദഗ്രന്ഥം മരണത്തെയും പരാമര്‍ശിക്കുന്നത്. ലോകവും അതിലെ ജീവനും ജീവിതവുമെല്ലാം ഒട്ടേളെ പരിവര്‍ത്തനങ്ങളിലൂടെ കടന്നു വന്നതാണ്. അതു പ്രകാരം ഭൂമിയില്‍ ജീവനുണ്ടാവുകയും ജീവന്റെ ലോകം വികാസം പ്രാപിക്കുകയും ചെയ്തു. ദൈവത്തിന്റെ ഇച്ഛയില്‍ നിന്ന് (സ്വധഃ എന്ന് ഋഗ്വേദത്തിലും ഇറാദഃ എന്ന് ഖുര്‍ആനിലും പറയുന്നത്, മറ്റൊരു ലേഖനത്തില്‍ നാമിതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്) സര്‍വ്വതും പിറവി കൊണ്ടു എന്ന് വേദത്തില്‍ പറയുന്നു. അതായത് ലോകത്തിന്റെ ആദിമസൂക്ഷ്മാവസ്ഥയെന്നു പറയുന്നത് ദൈവത്തിന്റെ ഇച്ഛയാകുന്നു. ഈ ആദിമരൂപത്തിന് ബഹുവിധപരിണാമങ്ങളുണ്ടായി. പരിണാമത്തെ യാന്ത്രികപരിണാമമായാണ് ശാസ്ത്രം വിശദീകരിക്കുന്നതെങ്കില്‍, ഖുര്‍ആനില്‍ അതൊരു സബോധപ്രക്രിയയാണ്. ആകയാല്‍ പരിണാമം എന്ന ലഘൂകരണത്തെക്കാള്‍ പ്രപഞ്ച, ജൈവവികാസം എന്ന ആശയത്തൊണ് വേദം പിന്താങ്ങുക. വാസിഅ്, മൂസിഅ് എന്നീ വാക്കുകളില്‍ ഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നതതിനാലാണ്. വികസിക്കുന്നതും വികാസമുള്ളതുമാണ് വാസിഅ്. മൂസിഅ് എന്ന വാക്കിന് വികസിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം. Death_Magnetic_by_Baphometh666

ഇപ്രകാരം, ഇതേ ജൈവവികാസത്തിന്റെ ശ്രേണിയില്‍ മനുഷ്യനും ഉത്ഭവിച്ചു. അതിനു ശേഷം ഓരോ മനുഷ്യവ്യക്തിയിലും ജൈവികമായ വളര്‍ച്ച, മനുഷ്യസമൂഹത്തിന് സാംസ്‌കാരിക പരിണാമവും. ഓരോ മനുഷ്യവ്യക്തിയും മണ്ണിന്റെ സത്തില്‍ നിന്നു തുടങ്ങുന്നു. പിന്നെ ബീജകണങ്ങള്‍. ശേഷം ഗര്‍ഭപാത്രത്തിലൊട്ടിപ്പിടിച്ച സിക്താണ്ഡം. അതു കഴിഞ്ഞ് മാംസപിണ്ഡം പോലെ ഭ്രൂണം. പിന്നെയതില്‍ അസ്ഥികള്‍. അതു കഴിഞ്ഞ് നിശ്ചിതാവധി വരെ ഗര്‍ഭത്തില്‍. പിന്നെ ശൈശവം, യൗവനം, വാര്‍ധക്യം. അപ്രകാരം സമൂഹത്തിലും സംസ്‌കാരത്തിലുമുണ്ടാകുന്ന വളര്‍ച്ചകള്‍ (ഖുര്‍ആന്‍, സൂറഃ അല്‍ മുഅ്മിനൂന്‍ :12-16, അല്‍ ഹജ്ജ് :5). ക്രമപ്രവൃദ്ധമായി നിങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാകുന്നു (ല തര്‍കബുന്ന ത്വബഖന്‍ അന്‍ ത്വബഖ്- സൂറഃ അല്‍ ഇന്‍ശിഖാഖ് :19) എന്ന് വേദഗ്രന്ഥത്തിലുണ്ട്. ലോകത്ത് നാം കണ്ടുകൊണ്ടിരിക്കുന്ന ദൈനംദിന ചാക്രിക പരിവര്‍ത്തനങ്ങളെത്തൊട്ട് നടത്തുന്നൊരു സത്യപ്രസ്താവനയായാണ് ഖുര്‍ആനിലിതു പറയുന്നത്. അതായത്, സൂര്യാസ്തമയാനന്തരമുണ്ടാകുന്ന ശോഭ, പകലിനു ശേഷമുണ്ടാകുന്ന ഇരുട്ടും അതില്‍ പകല്‍സമയം ഭൂമിയില്‍ വ്യാപിച്ചിരുന്ന മനുഷ്യരും ജന്തുക്കളും കൂടണയുന്നതും, പിന്നെ പടിപടിയായി പൂര്‍ണത പ്രാപിക്കുന്ന ചന്ദ്രക്കലയും. എന്നും ഒരേയവസ്ഥയിലായിരിക്കില്ല ലോകം എന്നതിന്റെ അടയാളങ്ങള്‍. അതു പോലെ ജീവനും എന്നും ഒരേ അവസ്ഥയിലായിരുന്നില്ല. സംസ്‌കാരവും അപ്രകാരം തന്നെ. സ്വാഭാവികമായും നിങ്ങളുടെ ജീവിതത്തിനും അത് ബാധകമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ത്വബഖന്‍ അന്‍ ത്വബഖ് എന്നു പറഞ്ഞാല്‍ ഒരു പടിയില്‍ നിന്ന് മറ്റൊരു പടിയിലേക്കെന്ന നിലയില്‍ എന്നര്‍ത്ഥം. മുകളില്‍ വിവരിച്ച ഘട്ടങ്ങള്‍ കഴിഞ്ഞ് മറ്റൊരവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ മുന്നോടിയായി മരണത്തെ മനസ്സിലാക്കുന്നതിന് എന്താണ് തടസ്സം എന്നാണ് വേദഗ്രന്ഥത്തിന്റെ ചോദ്യം. സൂറഃ ഹജ്ജില്‍ മനുഷ്യജീവിയുടെ വികാസഘട്ടങ്ങളെസ്സംബന്ധിച്ച് പരാമര്‍ശിക്കുന്നതു തന്നെ, മരണാനന്തര പുനരുത്ഥാനത്തെസ്സംബന്ധിച്ച് നി്ങ്ങള്‍ക്ക് വല്ല സന്ദേഹവുമുണ്ടെങ്കില്‍ എന്നു പറഞ്ഞു കൊണ്ടാണ്.

ഈ ലോകത്തെ മാനസികാവസ്ഥ വെച്ച് തീര്‍ത്തും ഭാവനാതീതമായ മറ്റൊരവസ്ഥയിലേക്ക് ലോകവും ജീവിതവും പരിണമിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായാണ് ഖുര്‍ആന്‍ ഇതെല്ലാം പറയുന്നത്. ആ അവസ്ഥയിലേക്കുള്ളൊരു കവാടമായി മരണത്തെ അത് വിലയിരുത്തുകയും ചെയ്യുന്നു. മനുഷ്യനിലെ ആത്മാവ് അപ്പോഴും നിലനില്‍ക്കുകയാണ്. മണ്ണില്‍ നിന്നുണ്ടായി മണ്ണിലേക്കു തന്നെ മടങ്ങിയ ശരീരമാകട്ടെ, വീണ്ടും മണ്ണില്‍ നിന്നുയിര്‍ക്കുകും ആത്മാവ് അതുമായിച്ചേര്‍ന്ന് തന്റെ സ്വത്വത്തെ വീണ്ടെടുക്കുകയും ചെയ്യും. തുടര്‍ ജീവിതത്തില്‍ മനുഷ്യന്‍ അവന്റെ കര്‍മഫലമനുഭവിക്കുമെന്നാണ് വേദപാഠം.

മരണം, മൂന്ന് സമീപനങ്ങള്‍-

മരണത്തെസ്സംബന്ധിച്ചുള്ള മൂന്ന് സമീപനങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തേത് ശാസ്ത്രത്തിന്റെ സമീപനമാണ്. ശാസ്ത്രം മരണത്തെ ഒരു സജീവ വസ്തുവിന്റെ ജീവിതാവസാനമായാണ് കാണുന്നത്. ഇരപിടുത്തമോ രോഗമോ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയോ വാര്‍ധക്യമോ പോഷകാഹാരക്കുറവോ അപകടമോ നിമിത്തം ഒരു സജീവവസ്തുവിന് മരണമുണ്ടാകാം. സാധാരണ ഗതിയില്‍ മനുഷ്യന്റെ മരണത്തിന് കാരണമാകുന്നത് വാര്‍ധക്യത്തിലെ രോഗമാണ്. ജീവലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്തുവിനെ, സംയുക്തത്തെ ആണ് സജീവവസ്തു അല്ലെങ്കില്‍ ജീവി എന്നു പറയുന്നത്. ശാസ്ത്രത്തില്‍ ജീവന്‍ എന്ന ഒന്നില്ല. ജീവലക്ഷണങ്ങളും ജീവിയും മാത്രമേയുള്ളൂ.

എന്നാല്‍, കാര്യങ്ങള്‍ അത്ര ലളിതമാണോ? പൊതുവേ തന്നെ മരണത്തിന്റെ ജൈവശാസ്ത്രപരമായ നിര്‍വചനങ്ങളും വിവരണങ്ങളും സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഒരു നിലക്ക് ശാസ്ത്രത്തിന്റെ അന്വേഷണപരിധി അവിടെ അവസാനിക്കുന്നുവെന്നു കരുതാം. സ്വാഭാവികമായും ഏതൊരു പ്രതിഭാസത്തെയും ഇപ്രകാരം വിശദീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനപ്പുറമൊന്നുമില്ലാത്ത വിധം, അല്ലെങ്കില്‍ അത് സാധ്യമല്ലാത്ത വിധം നമ്മുടെ അറിവുകളെ സിദ്ധാന്തവല്‍ക്കരിക്കുന്നത് തെറ്റാണ്.

ലോകത്തിന് ഭൗതികവും അഭൗതികവുമായ രണ്ടു തലങ്ങളുണ്ടെന്ന തിരിച്ചറിവാണ് മതചിന്തകളെല്ലാം മുന്നോട്ടു വെക്കുന്നത്. മനുഷ്യസ്വത്വത്തിനുമതുണ്ട്. രൂപകാണ്ഡമെന്നും നാമകാണ്ഡമെന്നും ശ്രീബുദ്ധന്‍ അതിനെ വിഭാഗീകരിക്കുന്നു. രൂപവും ആശയവും എന്ന് പ്ലേറ്റോ. പ്ലേറ്റോവിന്റെ  തത്വദര്‍ശനമനുസരിച്ച്, മനുഷ്യന്‍ നിര്‍മിതമായിരിരിക്കുന്നത് രണ്ടു പ്രത്യേക ഭാഗങ്ങളാലാണ്. അല്പകാലം കൊണ്ട് നശിച്ചു പോകുന്ന ഒരു ശരീരം. ശരീരത്തിനെന്തു പറ്റുന്നുവെന്നതിനെ ഒട്ടും കാര്യമാക്കാത്ത, സ്വതന്ത്രമായ ഒരാത്മാവ്. ആത്മാവിനെ നശിപ്പിക്കാന്‍ കഴിയില്ലെന്നും സത്ത തന്നെ ആത്മീയമാകയാല്‍ അമര്‍ത്യമാണെന്നുമാണ് കാന്റിന്റെ അഭിപ്രായം. സത്യത്തില്‍ ഈ ആത്മരൂപത്തിന്റെ വികാസത്തിനുണ്ടാകുന്ന വ്യതിയാനമായി മരണത്തെ ദര്‍ശിക്കാവുന്നതാണ്. ഈ ചിന്തയാണ് മനുഷ്യനെ അപാരതയിലേക്കു നയിക്കുക. എന്നാല്‍, പ്രകൃതിശാസ്ത്രപരമായ അറിവുകള്‍ നിലവില്‍ കാണാനും അറിയാനും സാധിക്കുന്ന ലോകം, ജീവിതം, അതിലേക്ക് വികസിച്ചു വന്നതിന്റെ ചരിത്രം, പശ്ചാത്തലം എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അക്കാര്യത്തില്‍ ആ അറിവുകളെ ഉള്‍ക്കൊള്ളുന്ന ആധുനികശാസ്ത്രം ഏറെ പ്രധാനവും അനിവാര്യവുമായൊരു വിജ്ഞാനശാഖയാകുന്നു. എന്നാല്‍ ഭൗതികലോകത്തിന്റെ അതിരുകളില്‍ത്തട്ടി അതു നില്‍ക്കും.

എന്നാല്‍ ആ അതിരുകള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം എന്നാരെങ്കിലും കരുതിയാലോ? അവിടെയാണ് ജ്ഞാനം തന്നെ ജ്ഞാനിയെ ചുരുക്കിക്കളയുന്നത്. സത്യത്തില്‍ മനുഷ്യന്റെ വികാരങ്ങള്‍, ബോധം, സര്‍ഗാത്മകത മുതലായവയെ തൃപ്തികരമായി വിശദീകരിക്കുവാന്‍ ഈ അറിവിനെങ്ങനെ സാധിക്കും? അതേയവസരം ഈയറിവു മാത്രമാണ് ശരിയെന്നു ചിന്തിക്കുന്നവര്‍ അതീതമെന്നു കരുതുന്ന അന്വേഷണങ്ങളെയും പാഠങ്ങളെയും നിരാകരിക്കുന്നു. അതിനാല്‍ത്തന്നെ മരണം ജീവിതത്തിന്റെ അവസാനമാണെന്ന തീര്‍പ്പില്‍ അവര്‍ തൃപ്തരാവുകയും ചെയ്യുന്നു.

മനുഷ്യന്റെ സര്‍ഗാത്മകാവിഷ്‌കാരവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ സമീപനം. അപാരതയിലേക്കു ചേരുവാനുള്ള ഒരു തരം നൈസര്‍ഗികാഭിലാഷം മനുഷ്യനുള്ളതായി കാണാം. ബഹുമുഖങ്ങളായ, മനുഷ്യാഭിലാഷങ്ങളാണല്ലോ പലപ്പോഴും കലയിലും സാഹിത്യത്തിലും പ്രകടമാകുന്നത്. സ്വാഭാവികമായും മരണത്തെ തീര്‍ത്തും അവസാനമായി കാണാന്‍ സര്‍ഗാത്മകത വിസമ്മതിക്കുന്നു. അതിനാല്‍ത്തന്നെ സാഹിത്യാദികലകളില്‍ മരണം അസ്തിത്വപരമായ ഉല്‍ക്കണ്ഠകളുടെ ഹേതുവായിത്തീരുന്നു.

കല്പറ്റ നാരാണന്റെ, ഇത്ര മാത്രം എന്ന നോവല്‍ (കെ ഗോപിനാഥ് അതേ പേരില്‍ അത് സിനിമയാക്കിയിട്ടുണ്ട്) മരിച്ചു കിടക്കുന്ന സുമിത്രയില്‍ നിന്നു തുടങ്ങുന്നു. അതില്‍ത്തന്നെ അവസാനിക്കുകയും. മരണത്തിലുടെയാണ് സുമിത്രയുടെ ജീവിതത്തെയും അസ്തിത്വത്തെയും അതന്വേഷിക്കുന്നത്.

മരണവുമായി ചെസ്സു കളിക്കുന്ന ബെര്‍ഗ്മാന്റെ നായകനെപ്പറ്റി പറഞ്ഞു കൊണ്ടാണല്ലോ ഈ ലേഖനം ആരംഭിച്ചത്. കുമ്പസാരക്കൂട്ടിലുള്ള അന്റോണിയസ് ബ്ലോക്കിനെ കാണുന്നുണ്ട് നാം ഒരു രംഗത്ത്. എന്നാല്‍ കുമ്പലാരം സ്വീകരിക്കുന്നാളിന്റെ സ്ഥാനത്ത് മരണം തന്നെ. പുരികം ഉള്‍പ്പെടെ വടിച്ചു കളഞ്ഞ, വളരെ തണുത്ത മുഖഭാവമുള്ള, അതീവശാന്തനാണ് സെവന്‍ത് സീലിലെ മരണം. മരണത്തോടാണെന്നറിയാതെ ബ്ലോക്ക് ഏറ്റുപറയുന്നു: ശൂന്യത എന്റെ മുഖത്തിനു നേരെ തിരിച്ചുപിടിച്ചിരിക്കുന്നൊരു കണ്ണാടിയാണ്. ഞാനതില്‍ എന്നെത്തന്നെ കാണുന്നു. ഭയവും മടുപ്പും എന്നില്‍ നിറയുന്നു.

മരണഭയം ബെര്‍ഗ്മാന്റെ സിനിമയില്‍ Existential ഉല്‍ക്കണ്ഠകളായി മാറുന്നു.
images...
സെവന്‍ത് സീലിനു തൊട്ടുടനെ വന്ന ബെര്‍ഗ്മാന്‍ ചിത്രമായ വൈല്‍ഡ് സ്‌ട്രോബെറീസിലും മരണം പ്രമേയമായി വരുന്നുണ്ട്. ഈ ചിത്രം തുടങ്ങുന്നത് നായകന്റെയൊരു ദുസ്സ്വപ്‌നത്തില്‍ നിന്നാണ്. ശവപ്പെട്ടിയില്‍ കിടക്കുന്ന സ്വന്തം ശരീരം അയാളെ മരണത്തിലേക്കു ക്ഷണിക്കുന്നു. മരണഭയം തന്നെയാണ് ഈ രംഗത്തും നമുക്കനുഭവിക്കാനാവുക. എന്നാല്‍ ഈ സ്വപ്‌നരംഗം ഒരു തെരുവിലാണരങ്ങേറുന്നത്. അതേയവസരം സെവന്‍ത് സീലില്‍ നായകനും മരണവുമായുള്ള ചെസ്സുകളി നടക്കുന്നത് കടല്‍ത്തീരത്താണ്. കാട്ടു ഞാവല്‍പ്പഴങ്ങളിലെ തെരുവ് മൂര്‍ത്തവും വൈയക്തികവുമാണെങ്കില്‍ ഏഴാം മുദ്രയിലെ കടല്‍ത്തീരം അമൂര്‍ത്തവും പൊതുവുമാണ്. കടല്‍ത്തീരത്തു വെച്ച് മരണവുമായി ഏകാകിയും അന്വേഷകനുമായ അന്റോണിയസ് ബ്ലോക്ക് ചെസ്സ് കളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ക്ക് നാം ആവര്‍ത്തിച്ചു കാണുന്നു. ചിത്രത്തിന്റെ അവസാനത്തിലാവട്ടെ, മരണത്തിനു പിന്നാലെ മരണനൃത്തം ചെയ്ത് മരണത്തിലേക്കകന്നു പോവുന്ന കുറേ മനുഷ്യരുടെ നിഴല്‍രൂപങ്ങള്‍. ഒരു ചതുരംഗ കളിക്കളത്തില്‍ മരണവുമായി ഏറ്റുമുട്ടുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ജയിച്ചെന്ന് വരാം. പക്ഷേ ഏതെങ്കിലുമൊരു അവസരത്തില്‍ നമ്മുടെ എല്ലാ കരുക്കളെയും ബന്ധിച്ചു മരണം തന്റെ അവസാന കരുനീക്കം നടത്തും. ഏഴാം മുദ്രയിലെ മരണം പറയുന്നതുപോലെ, കഴിഞ്ഞു; നിന്റെ രാജാവ് ബന്ധനസ്ഥനായിരിക്കുന്നു.

ജീവിതത്തോടുള്ള ആസക്തി മനുഷ്യസഹജമാണ്. അതിനാല്‍ത്തന്നെ മരണം ഒരു ഭയപ്പാടായി, അസ്തിത്വ ചിന്തകളായി നമ്മില്‍ വളരുന്നു. നില നില്‍ക്കാനും അപാരതയിലേക്ക് ചേരാനും നാം ആഗ്രഹിക്കുന്നു. ഇത്തരം വികാരങ്ങളത്രേ സര്‍ഗാവിഷ്‌കാരങ്ങളില്‍ നാമനുഭവിക്കുക. മരണം എന്നതിനെ ആത്യന്തികമായ അവസാനമായിക്കാണാന്‍ ഇവ വിസമ്മതിക്കുന്നുണ്ട്. എന്നാല്‍ മരണമൊരു യാഥാര്‍ത്ഥ്യമാണു താനും.

ശരീരവും ആത്മാവും-

മതം മരണത്തെക്കുറിച്ചോര്‍മിപ്പിക്കുന്നത് ജീവിതം പഠിപ്പിക്കാനാണ്. ഇതാണ് ഇതുമായി ബന്ധപ്പെട്ട മൂന്നാമത്തെ സമീപനം.

ആത്മാവിനെപ്പറ്റി പറഞ്ഞല്ലോ. ഭൗതികപ്രകൃതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ഥൂലശരീരം മാത്രമാണ് മനുഷ്യന്‍ എന്ന് മതം കരുതുന്നില്ല. അതേ സമയം ശരീരത്തെ ആത്മാവിന്റെ തടവറയായി കാണുന്ന ആധ്യാത്മിക സമീപനം മതത്തിനു സ്വീകാര്യമല്ലെന്നും തോന്നുന്നു. ആത്മാവ് ശരീരത്തിന്റെയും ശരീരം ആത്മാവിന്റെയും വസ്ത്രമാകുന്നു. എന്നാല്‍ ശരീരം രൂപഭേദങ്ങള്‍ക്കു വിധേയമാണ്. ഈ പരിണാമത്തെയാണ് മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ വേദഗ്രന്ഥം വിശദീകരിക്കുന്നത്. ഈ രൂപഭേദത്തിന്റെ ഭാഗം തന്നെയാണ് മരണവും. സകല മനുഷ്യരും മരണമനുഭവിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നത് ഈ സ്വഭാവത്തിലാണ്. ഭൗതികവും ഭൗമികവുമായ മൂലകങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ശാരീരികമായ ഉയിരു നേടിയതെന്ന് ആദ്യമേ തന്നെ അത് വിവരിക്കുന്നു. തികച്ചും ഭൗതികമായ, ഭൗതികമായ സംവേദനങ്ങള്‍ക്കു വഴങ്ങുന്ന മൂലവസ്തുക്കള്‍ എന്ന നിലക്കാണ് വേദഗ്രന്ഥം അത് പറയുന്നത്. ഈ മൂലകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥത്തിന് മണ്ണ് എന്നു പ്രയോഗിക്കുന്നു ഖുര്‍ആന്‍. വെള്ളത്തില്‍ നിന്നു സത്തെടുത്ത് ലോകപാലകനായ മനുഷ്യനെ സൃഷ്ടിച്ചു എന്ന ഐതരേയോപനിഷദ് പാഠവും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. അതിനു നല്‍കുന്ന വിശേഷണങ്ങളാകട്ടെ, ഇന്ദ്രിയസംവേദനങ്ങള്‍ക്കു വഴങ്ങുന്ന പദാര്‍ത്ഥം എന്ന ധ്വനി സൃഷ്ടിക്കുന്നതാണ്. കറുത്തത്, വരണ്ടത്, മണമുള്ളത്, കലം പോലെ മുഴക്കമുള്ളത് (നിറം, സ്പര്‍ശം, ഗന്ധം, ശബ്ദം എന്നീ വിശേഷങ്ങളോടു കൂടിയത്) എന്നിങ്ങനെയുള്ള പരാമര്‍ശമാണ് ഖുര്‍ആനില്‍ (സൂറഃ അല്‍ ഹിജ്ര്‍: 26, അര്‍ റഹ്മാന്‍: 14 എന്നീ സൂക്തങ്ങള്‍) കാണാന്‍ സാധിക്കുക. മണ്ണില്‍ നിന്നു നിങ്ങള്‍ക്കുയിരു തന്നവനാണല്ലാഹു എന്ന് സൂറഃ ഹൂദില്‍ പരാമര്‍ശമുണ്ട്. ഇപ്രകാരം ഭൗതികമായ മൂലവസ്തുക്കളില്‍ നിന്നുള്ള ഉല്‍ഭവത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അവന്റെ നിലനില്‍പുമായി ബന്ധപ്പെട്ട ഭൗതികോപാധികളെ പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ മണ്ണ് എന്നു തന്നെ പറയുന്നു. മനുഷ്യന്റെ ഭൌതിക ഘടകങ്ങളെല്ലാം മണ്ണില്‍നിന്നുള്ളതാണല്ലോ. മാംസമായാലും സസ്യമായാലും മനുഷ്യന്റെ ആഹാരത്തിന്റെ പ്രഭവസ്ഥാനം മണ്ണാണ്. അത് വെള്ളവുമായി ചേര്‍ന്ന് മനുഷ്യന് ഭക്ഷിക്കാവുന്ന ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഉല്‍പാദിപ്പിക്കുകയും പാലും മാംസവും പ്രദാനംചെയ്യുന്ന മൃഗങ്ങളെ പോറ്റുകയും ചെയ്യുന്നു. മനുഷ്യന് ജന്മം നല്‍കുന്ന ബീജം ആ ആഹാരത്തില്‍നിന്നുണ്ടാകുന്നതാണ്. ഭ്രൂണാവസ്ഥ മുതല്‍ മരണം വരെയുള്ള അവന്റെ അസ്തിത്വത്തിന്റെ സകല ഘടകങ്ങളും സംഭരിക്കപ്പെടുന്നത് ആഹാരത്തില്‍നിന്നുതന്നെയാണ്.

ഗര്‍ഭവളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ മനുഷ്യശിശു അതിന്റെ ആത്മാവുമായി കൂടിച്ചേരുന്നു. അങ്ങനെയാണതിന് മനുഷ്യവ്യക്തിത്വമുണ്ടാവുന്നത്. മറ്റൊരു ഘട്ടത്തില്‍ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോകുന്നു. ഈ വേര്‍പെടലിനെയാണ് മരണം എന്നു വിളിക്കുക. ഇതിനു ശേഷം ജീര്‍ണിച്ച് ദ്രവിച്ചു നശിച്ചു പോകുന്ന ശരീരം പക്ഷേ വീണ്ടും രൂപം കൈക്കൊണ്ട് അതിന്റെ ആത്മാവുമായി പുനഃസംഘടിക്കുമെന്നാണ് ഖുര്‍ആന്റെ പാഠം.

അതിനു ശേഷം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്, കര്‍മഫലങ്ങള്‍ ഓരോരുത്തരും പൂര്‍ണമായനുഭവിക്കുമെന്നാണ്. ഓരോ മനുഷ്യന്റെയും കര്‍മങ്ങള്‍ക്കു മേല്‍ അയാള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനാല്‍ത്തന്നെ കര്‍മഫലം അനുഭവിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണെന്നുമാണ് പൊതുവേ മതം പഠിപ്പിക്കുന്നത്. എന്നിട്ട് മരണത്തെയും അതിനു ശേഷമുള്ള ജീവിതത്തുടര്‍ച്ചയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കര്‍മഫലം എന്നത് പല രീതിയിലുമുണ്ട്. ഒന്ന് ഒരാളുടെ പ്രവൃത്തി അയാളുടെയോ സമൂഹത്തിന്റെയോ ജീവിതത്തില്‍ത്തന്നെ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍. രണ്ടാമതായി ഒരു കര്‍മം അത് ചെയ്യുന്നയാളില്‍ ക്രിയാത്മകമായോ നിഷേധാത്മകമായോ ഉണ്ടാക്കുന്ന, മാനസികമായ ഫലങ്ങള്‍. മൂന്ന്, ജന്മാന്തരത്തില്‍ ഓരോരുത്തരും അനുഭവിക്കേണ്ടി വരുന്ന കര്‍മഫലങ്ങള്‍.

മൂന്നു തരം പരാജയങ്ങളെപ്പറ്റി പറയുന്നുണ്ട് ശ്രീബുദ്ധന്‍. സദാചാരത്തിന്റെ, മനസ്സിന്റെ, ദര്‍ശനത്തിന്റെ എന്നിങ്ങനെയാണ് ആ പരാജയങ്ങള്‍. ഇതില്‍ ദര്‍ശനത്തിന്റെ പരാജയത്തിന്റ ലക്ഷണങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ബുദ്ധന്‍ കര്‍മഫലത്തെയും പരലോകത്തെയും പറ്റി സൂചിപ്പിക്കുന്നുണ്ട്. സല്‍പ്രവൃത്തിക്കും ദുഷ്പ്രവൃത്തിക്കും അതതിന്റെ ഫലമില്ലെന്നു ധരിക്കുന്നവനും ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമില്ലെന്നു വിശ്വസിക്കുന്നവനും ദാര്‍ശനികമായി പരാജയപ്പെടുമെന്നാണ് ബുദ്ധന്റെ പാഠം. അതായത്, കര്‍മഫലമുണ്ടാവുമെന്നും ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്നുമംഗീകരിക്കല്‍ ദാര്‍ശനികമായ വിജയത്തിന്റെ അനിവാര്യാധാരങ്ങളാകുന്നു. മനസ്സിനെ സംശുദ്ധമാക്കി ആന്തരികമായ വിജയം കരസ്ഥമാക്കുന്നതിനും അതിലൂടെ കര്‍മങ്ങളെ വിശുദ്ധമാക്കി സദാചാരത്തിന്റെ വിജയം നേടുന്നതിനും കൂടി മരണവും മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട ഈ വിശ്വാസം സഹായിക്കുമെന്നു കാണാം. ഇപ്രകാരം മരണത്തെ ജീവിതത്തിന്റെ മരണാനന്തരത്തുടര്‍ച്ചയെക്കുറിച്ചും കര്‍മഫലത്തെക്കുറിച്ചും ഓര്‍മിക്കുന്നതിനുള്ള സന്ദര്‍ഭമാക്കുക വഴി ജീവിതത്തെ ശുദ്ധീകരിക്കുക എന്ന നിലപാടിലേക്കാണ് മതം സഞ്ചരിക്കുന്നത്.

 

മരണാനന്തരം- സ്വത്വത്തിന്റെ വാലറ്റം-

 

അങ്ങനെയാണെങ്കില്‍പ്പോലും, പുനരുജ്ജീവനമെന്നു വെച്ചാല്‍ ആദിമമായി ഉണ്ടായിത്തീരുന്ന, മുകളില്‍ വിവരിച്ചതുപോലുള്ളൊരു പ്രക്രിയയല്ല താനും. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ ശരീരത്തിന്റെ പുനരുത്ഥാനമുണ്ടാവുന്നതെന്ന ചോദ്യത്തിന് പറയാവുന്നൊരു വിശദീകരണം നബിവചനത്തില്‍ വന്നിട്ടുണ്ട്.

മനുഷ്യശരീരത്തിന് അനശ്വരമായ ഒരു ഭാഗമുണ്ടെന്നും അതില്‍ നിന്ന് പുനരുയിര്‍പ്പുണ്ടാകുമെന്നും പഠിപ്പിക്കുന്ന വചനമാണത്. അജ്ബുദ്ദനബ് എന്നാണ് ഈ ഭാഗത്തിന് നബി പറയുന്ന പേര്. ‘മനുഷ്യനില്‍ നിന്ന് സകല അംശങ്ങളും ദ്രവിച്ചു പോകും. അജ്ബുദ്ദനബ് ഒഴികെ. അതില്‍ നിന്നാണ് സൃഷ്ടിക്ക് രൂപം നല്‍കിയത്. പിന്നീട് അല്ലാഹു ഉപരിമണ്ഡലത്തില്‍ നിന്ന് ജലം വര്‍ഷിച്ചു. അതു വഴി ആ സൃഷ്ടികളെല്ലാം മുളപ്പിക്കപ്പെട്ടു. പുല്ലുകള്‍ മുളപ്പിക്കപ്പെട്ടതു പോലെ.’

ആ സൂക്ഷ്മാംശത്തില്‍ നിന്നാണ് മനുഷ്യന് വീണ്ടും രൂപം നല്‍കുന്നത് എന്ന് ഇതേസ്സംബന്ധിച്ച് മറ്റൊരു നബിവചന നിവേദനത്തില്‍ പറയുന്നുണ്ട്.

എന്താണ് അജ്ബുദ്ദനബ്? ഏറ്റവും ചെറിയ ഘടകം അല്ലെങ്കില്‍ ഏറ്റവും സൂക്ഷ്മമായ അവസാനഘടകം എന്നാണ് ഇതിന് സാധാരണയായി അര്‍ത്ഥം പറയാറുള്ളത്. എന്നു പറഞ്ഞാല്‍ ഭൗതികശരീരത്തില്‍ ഏറ്റവുമവസാനത്തിലും നിലനില്‍ക്കുന്ന ഘടകം. ഇതേ വാക്കിനു തന്നെ ഉദ്ഭവസ്ഥാനം, അടിസ്ഥാനം, ഏറ്റവും ആദിമമായത് എന്നീ അര്‍ത്ഥങ്ങളുമുണ്ട്. അങ്ങനെ വരുമ്പോള്‍ സൃഷ്ടിയുടെ ഏറ്റവും പ്രാഥമികമായ ഘടകം. സൃഷ്ടിപ്രക്രിയയുടെ പ്രാരംഭത്തില്‍, വ്യത്യസ്ത ഘടകങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടായ വസ്തു, ആദിമ കോശം എന്ന് അര്‍ത്ഥം വരും. അപ്പോള്‍ പ്രവാചകന്‍ പറയുന്നതു പോലെത്തന്നെ, അതില്‍ നിന്നാണ് ഉല്‍ഭവിച്ചത്, അത് നശിക്കാതെ നില നില്‍ക്കും, അതില്‍ നിന്നു തന്നെ പുനരുജ്ജീവിക്കുകയും ചെയ്യും.

ഐഹികാനുഭവങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളെ ശാസ്ത്രത്തിന്റെ നിരീക്ഷണമാപിനികള്‍ വച്ച് തെളിയിക്കാനാവില്ലെങ്കില്‍പ്പോലും ഈ ഘടകത്തെ പദാര്‍ത്ഥഘടകമായാണ് നബി തിരുമേനി വിശദീകരിച്ചിട്ടുള്ളതെന്നതിനാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട നിഗമനങ്ങളെന്തെങ്കിലും ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതില്‍ അസാംഗത്യമുണ്ടാവാനിടയില്ല.

ബഹുകോശജീവികളില്‍ രണ്ട് വ്യത്യസ്ത കോശപരമ്പരകളുണ്ട്. ലിംഗകോശവും ശരീരകോശവും.  images

ഓഗസ്റ്റ് വീസ്മാന്റെ ജേം പ്ലാസം സിദ്ധാന്തമനുസരിച്ച്, ലിംഗകോശങ്ങളില്‍ ജേം പ്ലാസം എന്ന ഒരു വിഭാഗമുണ്ട്. ഇതൊഴിച്ചുള്ള ശരീരഭാഗങ്ങളെ സോമ എന്നാണ് പറയുക. ശരീരത്തിലെ സോമാറ്റിക് സെല്ലുകള്‍ പൂര്‍ണമായും നശിച്ചു പോകും. എന്നാല്‍ ജേം സെല്ലുകള്‍ക്ക് അത്തരത്തിലൊരു നാശമുണ്ടാകുന്നില്ല. അതിലാണ് പാരമ്പര്യവിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. വളരെക്കുറഞ്ഞതായിരിക്കും ജേം പ്ലാസത്തിന്റെ അളവ്. ബാഹ്യമായ ഒരു ഘടകത്താലും അത് സ്വാധീനിക്കപ്പെടുന്നില്ല. ഓരോ തലമുറയിലും മാറ്റം കൂടാതെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ സിദ്ധാന്തത്തിന് ഒരു പക്ഷേ ദൗര്‍ബ്ബല്യങ്ങളുണ്ടാവാം. എന്നാല്‍പ്പോലും പാരമ്പര്യങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പക്ഷേ യുക്തമായ ഒരു വിശദീകരണം തന്നെയായിരിക്കുമിത്. ചില മതശാസ്ത്രജ്ഞന്മാര്‍ ജേം, സോമാറ്റിക് സെല്ലുകളെ യഥാക്രമം ആത്മാവും ശരീരവും ആയി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി ചില ശാസ്ത്രലേഖനങ്ങളില്‍ പരിഹാസപൂര്‍വ്വം ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ചര്‍ച്ച ശരീരം എങ്ങനെ പുനരുജ്ജീവിക്കും എന്നതു തന്നെയാണ്. അജ്ബുദ്ദനബിനെക്കുറിച്ച നബിവചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത് അത് ഭൗതികഘടകം തന്നെയാണെന്നാകുന്നു. ഇവിടെ സൂചിപ്പിച്ച ജേം പ്ലാസം സിദ്ധാന്തവുമായി ഇതിനെ യോജിപ്പിക്കാമെങ്കില്‍, അങ്ങനെ യോജിപ്പിക്കപ്പെടണം എന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ലെങ്കില്‍പ്പോലും, ഒരിക്കലും അത് നാശരഹിതമായ ആത്മാവ് എന്ന നിലക്കല്ല വ്യാഖ്യാനിക്കപ്പെടുക എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഗുഹയുടെ രൂപകം-

ഇവ്വിധം പുനഃസംഘടിക്കുന്ന ആത്മാവും ശരീരവും, അതായത് മനുഷ്യന്‍ അവന്റെ കര്‍മങ്ങള്‍ക്കൊത്തുള്ള ജീവിതം പിന്നീടനുഭവിക്കും എന്നാണ് വേദഗ്രന്ഥം ഓര്‍മിപ്പിക്കുന്നത്. മനുഷ്യകര്‍മങ്ങളെ നിശിതമായി വിശകലനം ചെയ്യുന്ന വിചാരണ ദൈവനീതിയുടെ അനിവാര്യമായ താത്പര്യമാണെന്ന കാഴ്ചപ്പാടാണ് മതത്തിനുള്ളത്. തന്റെ നൈസര്‍ഗികമായ നന്മ തിരിച്ചറിഞ്ഞ് അതിനനുസൃതമായി പ്രതികരിച്ചവന്‍ നൈസര്‍ഗികതയുടെ അതേ ലോകത്ത്, ആദമും ഹവ്വയും തങ്ങളുടെ ജീവിതമാരംഭിച്ച പൂന്തോപ്പില്‍ ജീവിതം തുടരും. അത് അനശ്വര സത്യം, അനശ്വര സൗന്ദര്യം, അനശ്വര നന്മ എന്നിവയുടെ ലോകമത്രേ. നൈസര്‍ഗികതയോടു പുറം തിരിഞ്ഞ് തന്നോടു തന്നെ അക്രമം പ്രവര്‍ത്തിച്ചവന്‍ അവന്റെ അധര്‍മങ്ങളുടെ ഫലമാസ്വദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇതാണ് പൊതുവില്‍ ജന്മാന്തരജീവിതവുമായി ബന്ധപ്പെട്ട വേദപാഠം.

നിലനില്‍ക്കുന്ന ലോകത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മനുഷ്യരെപ്പറ്റി പ്ലേറ്റോയുടെ റിപ്പബ്ലിക്കില്‍ പരാമര്‍ശിക്കുന്ന ഒരു ഉപമയുണ്ട്. ഗുഹയുടെ അന്യാപദേശം എന്നോ പ്ലേറ്റോയുടെ ഗുഹാരൂപകം എന്നോ (Allegory of the Cave, Plato’s Metaphor of the Cave) ഇതറിയപ്പെടുന്നു. സോക്രട്ടീസിന്റെ സംഭാഷണമായാണ് ഇതുദ്ധരിച്ചിരിക്കുന്നത്. ജനനകാലം തൊട്ടു തന്നെ ഒരു ഗുഹയില്‍ അതിന്റെ പ്രവേശനദ്വാരത്തിനു പുറം തിരിഞ്ഞ് ബന്ധനസ്ഥരായി ആയുസ്സു പോക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരെ വര്‍ണ്ണിക്കുകയാണ് സോക്രട്ടീസ്. മുന്‍പിലുള്ള ശൂന്യഭിത്തിയില്‍ (ഗുഹയുടെ പിന്‍ഭിത്തി) നോക്കിയിരിക്കുകയാണവര്‍. ഈ ഹതഭാഗ്യര്‍ക്കു പുറകില്‍ ഒരഗ്‌നികുണ്ഡവും അതിനും അവര്‍ക്കും മദ്ധ്യേ ഒരു മതില്‍ക്കെട്ടും ഉണ്ട്. മതില്‍ക്കെട്ടിനു മുകളില്‍ ചലിക്കുന്ന പാവകളുടെ നിഴല്‍ ഗുഹക്കുള്ളിലെ ശൂന്യഭിത്തിയില്‍ പതിക്കുന്നു. തിരിഞ്ഞു നോക്കാനാകാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുന്ന ആ മനുഷ്യര്‍, തങ്ങള്‍ക്കു മുന്നില്‍ ഭിത്തിയില്‍ തെളിയുന്ന നിഴലുകളെ നോക്കിയിരിക്കുന്നു. നിഴലുകള്‍ക്കപ്പുറമൊന്നും ദര്‍ശിച്ചിട്ടില്ലാത്ത അവര്‍ അവയെ യാഥാര്‍ത്ഥ്യമായി കരുതുന്നു. അവരുടെ അനുഭവലോകത്തിന്റെ പരമാവധി, ആ നിഴലുകളാകുന്നു. ഗുഹയ്ക്കു പുറത്തുള്ള പര്‍മാര്‍ത്ഥത ദര്‍ശിക്കാന്‍ അവസരം കിട്ടി, നിഴലുകളെ നിഴലുകളായി തിരിച്ചറിയാനും അവയെ പരമാര്‍ത്ഥതയായി തെറ്റിദ്ധരിക്കാതിരിക്കാനും പ്രാപ്തിനേടിയവരാണ് തത്ത്വജ്ഞാനികള്‍. മാതൃകകളുടെ സിദ്ധാന്തം (Theory of Forms) എന്ന തന്റെ സിദ്ധാന്തത്തിനുപോല്‍ബലകമായാണ് പ്ലേറ്റോ ഇതവതരിപ്പിക്കുന്നത്. നമുക്ക് അനുഭവേദ്യമാകുന്ന പദാര്‍ഥപ്രപഞ്ചത്തിനപ്പുറം പദാര്‍ഥേതരമായ ഒരു മാതൃകാലോകമുണ്ടെന്നും പദാര്‍ഥപ്രപഞ്ചത്തിലെ വസ്തുക്കളും ഗുണങ്ങളുമെല്ലാം ഇതരലോകത്തിലെ അവയുടെ ഗുണസമ്പൂര്‍ണമായ മാതൃകകളുടെ, അഥവാ ആശയങ്ങളുടെ നിഴലുകള്‍ മാത്രമാണെന്നുമുള്ള പരികല്‍പനയാണ് മാതൃകകളുടെ സിദ്ധാന്തം. ഇന്ദ്രിയങ്ങള്‍ മുഖേന നാം അറിയുന്നതും പരിവര്‍ത്തനവിധേയവുമായ ലോകത്തിനപ്പുറമുള്ള ഈ മാതൃകാലോമാണ് മൗലികവും ഉദാത്തവുമായ യാഥാര്‍ത്ഥ്യം. മാതൃകാലോകത്തെക്കുറിച്ചുള്ള അറിവേ യഥാര്‍ത്ഥ ജ്ഞാനമാകുന്നുള്ളു. മാതൃകകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്ലേറ്റോണിയന്‍ കാഴ്ചപ്പാടുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് നാം മുതിരുന്നില്ല. അതേയവസരം, ഈ ലോകവും ജീവിതവും മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന തോന്നല്‍ ഒരു ഭ്രമം മാത്രമാണെന്ന ആശയമത്രേ സോക്രട്ടീസിന്റെ ഗുഹോപമയില്‍ നിന്ന് നമുക്കു കിട്ടുന്നത്. ഏതാണ്ടിതേ രീതിയില്‍ ഖുര്‍ആനിലുമുണ്ടൊരുപമ. സൂറഃ യാസീനില്‍ അതിങ്ങനെ കാണാം. പിരടികള്‍ കൂച്ചുവിലങ്ങുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടവര്‍, അതാകട്ടെ, അവരുടെ താടിയെല്ലുകള്‍ വരെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിനാല്‍ തല പൊക്കിപ്പിടിച്ചൊരേ നിലയില്‍ മാത്രമേ അവര്‍ക്കു നില്‍ക്കാനാവൂ. അവരുടെ മുന്നിലതാ ഒരു വന്‍ മതില്‍. പിന്നിലുമുണ്ടൊന്നപ്രകാരം. അങ്ങനെ നാമവരെ മൂടിയിട്ടുണ്ടല്ലോ. ആകയാലൊന്നുമവര്‍ക്കു കാണാന്‍ പറ്റില്ല. അവരോടു പറയുന്നതും പറയാത്തതും സമം. അവരെന്തറിയാന്‍.

 

ചുരുക്കിപ്പറഞ്ഞാല്‍ മരണത്തെസ്സംബന്ധിച്ച ശാസ്ത്രീയ നിരീക്ഷണം വസ്തുനിഷ്ഠമാണ്. ആ തലത്തില്‍ അത് ശരിയുമാണ്. എന്നാല്‍ വസ്തുനിഷ്ഠലോകത്തിനപ്പുറം മറ്റു ശരികളില്ലെന്ന വിചാരം നമ്മുടെ ദര്‍ശനത്തെ അപൂര്‍ണമാക്കുന്നു. മരണം മനസ്സിലുണര്‍ത്തുന്ന ഉല്‍ക്കണ്ഠകളെ ആവിഷ്‌കരിക്കാനാണല്ലോ കലയും സാഹിത്യവും ശ്രമിക്കുന്നത്. ഈ ഉല്‍ക്കണ്ഠകളും ന്യായവും യാഥാര്‍ത്ഥ്യവുമാണ്. അതേയവസരം ഇപ്പറഞ്ഞ വസ്തുനിഷ്ഠ വിവരണത്തെയും സര്‍ഗാത്മകമായ ഉല്‍ക്കണ്ഠകളെയും അംഗീകരിച്ചു കൊണ്ടു തന്നെ, അതിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോര്‍ക്കുവാനുള്ള അവസരമായി മരണത്തെ അഭിമുഖീകരിക്കുക വഴി മതം പുതിയ അവബോധവും ജീവിത വിശുദ്ധിയും പകരുന്നു. അത്യധികം സൂക്ഷ്മമായൊരു ജീവിതത്തെ പരിചയപ്പെടുത്തുകയും. അങ്ങനെ മരണം എപ്രകാരം ഒരു യാഥാര്‍ത്ഥ്യവും ഉല്‍ക്കണ്ഠയുമാകുന്നുവോ, അപ്രകാരം തന്നെ അതൊരു പ്രതീക്ഷയുമാകുന്നു.

 

എന്റെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കേണ്ടതാകുന്നു. അതിനു വേണ്ടി എന്റെ ജീവിതം നിലനില്‍ക്കുകയെന്നതു തന്നെയാണ് ദൈവികനീതിയുടെ താല്‍പര്യം.

അക്ഷരവും അധികാരവും

വിശക്കുന്ന മനുഷ്യാ., പുസ്തകം കൈയിലെടുക്കുക. അതൊരായുധമാണ്.
-ബെര്‍തോള്‍ഡ് ബ്രെഹ്ത്

 

വിഷം പുരട്ടി ഒളിച്ചു വെച്ച കലാപത്തിന്റെ പുസ്തകങ്ങള്‍-

താളുകളില്‍ വിഷം പുരട്ടി സൂക്ഷിച്ച ഒരു പുസ്തകത്തിന്റെ കഥയുണ്ട് Umberto Ecoവിന്റെ ഒരു വിഖ്യാത നോവലില്‍. അത്യന്തം നിഗൂഢത നില നില്‍ക്കുന്ന, The Name of the Rose എന്ന നോവലിലെ മുഖ്യമായ പശ്ചാത്തലം തന്നെ ഈ പുസ്തകത്തെക്കുറിച്ച അന്വേഷണമാണ്. (ഈ നോവല്‍ അതേ പേരില്‍ Jean-Jaques Annaud മനോഹരമായി സിനിമയാക്കിയിട്ടുണ്ട്). പല പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഉംബര്‍ടോ എകോ ഒരു പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ആ സഞ്ചാരം ഒടുക്കം നമ്മളെ മെല്‍കിലെ ആഡ്‌സോ എന്ന ബെനഡിക്റ്റന്‍ സന്യാസിയുടെ ഓര്‍മക്കുറിപ്പുകളിലെത്തിക്കുന്നു. ഇറ്റലിയിലെ ഒരു ബെനഡിക്റ്റന്‍ സന്യാസാശ്രമത്തില്‍ നടന്ന ദുര്‍മരണങ്ങളെക്കുറിച്ച അന്വേഷണത്തിന് മഠത്തിന്റെ ആബോ (Abbot -മഠാധിപതി)യുടെ അഭ്യര്‍ത്ഥന പ്രകാരം, മറ്റു ചില കാര്യങ്ങള്‍ക്കായി ആഡ്‌സോയോടൊപ്പം അവടെയെത്തിയിരുന്ന, അദ്ദേഹത്തിന്റെ ഗുരുവായ വില്യം ബാസ്‌കര്‍വില്‍ എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസി തയ്യാറായി. ബൈബിളിലെ വെളിപാടു പുസ്തകത്തിലെ (Apocalypse) പ്രവചനങ്ങളുടെ മാതൃകയിലായിരുന്നു, കൊലപാതകങ്ങള്‍ എന്നു തോന്നിക്കുന്ന മരണങ്ങള്‍ നടന്നത്.

ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ രക്തം കലര്‍ന്ന തീയും കന്മഴയും ഭൂമിയില്‍ പതിച്ചുവെന്നാണ് യോഹന്നാന്റെ വെളിപാടിലെ ഒന്നാം പ്രവചനം. മഠത്തിലെ പകര്‍പ്പെഴുത്തുകാരനും ചിത്രകാരനുമായ അദെല്‍മോ മുകളില്‍ നിന്നും പാറക്കെട്ടില്‍ വീണ് തല തകര്‍ന്നു രക്തത്തില്‍ കുളിച്ചു മരിക്കുകയായിരുന്നു. പരിഭാഷകനായ വെനന്‍ഷ്യസ് ചോരയില്‍ മുങ്ങിയാണ് മരിച്ചു കിടന്നത്. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി എന്ന രണ്ടാം പ്രവചനത്തിന് സമാനമായിരുന്നു അത്. സഹലൈബ്രേറിയന്‍ ബെറിങ്ഗര്‍ കുളിമുറിയില്‍ വിഷം അകത്തു ചെന്ന നിലയില്‍ കാണപ്പെട്ടു. തിക്തകം (കയ്പുരസമുള്ളത് എന്നര്‍ത്ഥം) എന്ന നക്ഷത്രം കടലില്‍ വീണ് ജലത്തിന്റെ മൂന്നിലൊന്ന് തിക്തകമായെന്നും ആ ജലത്താല്‍ ആളുകള്‍ മരണമടഞ്ഞുവെന്നുമാണ് യോഹന്നാന്‍ മൂന്നാമതായി പ്രവചിച്ചത്. തോട്ടക്കാരന്‍ സെവെറിനസ് തല തകര്‍ന്നു മരിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മൂന്നിലൊന്ന് തകര്‍ക്കപ്പെട്ടുവെന്ന പ്രവചനത്തെയാണ് അതനുസ്മരിപ്പിച്ചത്. ലൈബ്രേറിയന്‍ മലാഖി വിഷബാധയേറ്റു മരിച്ചു. മരിക്കുമ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവരെ നോക്കി, ആയിരം തേളുകളുടെ വിഷമുണ്ടതിനെന്ന് അദ്ദേഹമെന്നോടു പറഞ്ഞിരുന്നുവെന്ന് അന്ത്യമൊഴി നല്‍കി. തേളു കുത്തുമ്പോലത്തെ പീഡനത്തെപ്പറ്റിയുള്ളതാണ് വെളിപാടിലെ അഞ്ചാമത്തെ പ്രവചനം. ഇനിയും രണ്ടു കൊലപാതകങ്ങള്‍ കൂടി നടന്നേക്കുമെന്ന് ബ്രദര്‍ വില്യം ഊഹിച്ചു. അതേപ്പറ്റിയുള്ള പ്രവചനമനുസരിച്ച് ഒരാള്‍ തീയും പുകയുമേറ്റും അവസാനത്തെയാള്‍ ഉദരത്തില്‍ കയ്‌പേറിയതും വായില്‍ തേന്‍ പോലെ മധുരിക്കുന്നതുമായ ചുരുള്‍ കാരണവുമായിരിക്കും മരിക്കുക.

എന്തായാലും അന്വേഷണം തുടങ്ങിയതോടെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തിന്റെ കാര്യം ബ്രദര്‍ വില്യമിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടനുബന്ധിച്ച് മഠത്തിലെ പ്രസിദ്ധമായ ലൈബ്രറിയുടെ മുന്‍ സൂക്ഷിപ്പുകാരനും അവിടുത്തെ ഏറ്റവും പ്രമുഖ സന്യാസിയുമായ ബുര്‍ഗോസിലെ ഹോര്‍ഹെയെ പ്രത്യേകം നിരീക്ഷിച്ചതോടെ നടന്നിട്ടുള്ള ദുര്‍മരണങ്ങളില്‍ മിക്കതും അയാള്‍ കാരണമാണെന്ന് വില്യം ബാസ്‌കര്‍വില്ലിന് ബോധ്യപ്പെട്ടു. മരണങ്ങള്‍ക്ക് വെളിപാടു പ്രവചനങ്ങളുമായുള്ള സാദൃശ്യം ഒട്ടൊക്കെ യാദൃച്ഛികമായിരുന്നു. അന്ധനായ ഹോര്‍ഹെ കഠിന ബ്രഹ്മചര്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്. അതേയവസരം കടുത്ത അധീശപ്രവണതയുള്ളയാളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ പ്രതീകം. അയാളുടെ അന്ധതയും അതിന്റെ സൂചനയാണ്. പ്രത്യേകിച്ചും കടുത്ത വിരക്തി പലപ്പോഴും അധീശപ്രവണതയോ ചിലപ്പോള്‍ വിധേയത്വ ബോധമോ വളര്‍ത്തും. EcoUmberto_F_UllaMontanK11_Stor

ഹോര്‍ഹെയെ അസ്വസ്ഥനാക്കിയ പുസ്തകത്തെപ്പറ്റി പറയാം. അതിനാണ് ഈ ലേഖനത്തില്‍ നാം പ്രതിപാദിക്കാന്‍ പോകുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളത്. ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്‌റ്റോട്ടിലിന്റെ Poetics എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു അത്. കാവ്യമീമാംസയെക്കുറിച്ച പുസ്തകമാണ് പൊയറ്റിക്‌സ്. കവിതകളെയും മറ്റും അരിസ്റ്റോട്ടില്‍ ട്രാജഡി, കോമഡി, എപിക് എന്നിങ്ങനെ മൂന്നായി തിരിക്കുന്നുണ്ടെങ്കിലും പൊയറ്റിക്‌സില്‍ ട്രാജഡിയെപ്പറ്റി മാത്രമേ വിശദമായി പ്രതിപാദിക്കുന്നുള്ളൂ. കോമഡിയെപ്പറ്റിയായിരുന്നു പ്രസ്തുത രണ്ടാം ഭാഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്. ഈ പുസ്തകമാണ് ഹോര്‍ഹെ താളുകളില്‍ വിഷം പുരട്ടി രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത്.

പുസ്തകത്തോടുള്ള, ഹോര്‍ഹെ എന്ന അധികാരസ്വരൂപത്തിന്റെ വിരോധത്തിന് ചില കാരണങ്ങളുണ്ട്.

ഒന്നാമതായും ചിരിയെക്കുറിച്ചുള്ളതാണ് പുസ്തകം. ഹോര്‍ഹെയുടെ വീക്ഷണത്തില്‍ ചിരി ദൗര്‍ബ്ബല്യമാണ്. ദുഷ്പ്രവൃത്തിയും ശരീരത്തിന്റെ താല്‍പര്യവുമാണ്. കര്‍ഷകന്റെ വിനോദവും മദ്യപാനിയുടെ തോന്ന്യാസവുമാണത്. യേശു ഒരിക്കലും ചിരിച്ചിട്ടില്ലെന്നാണയാളുടെ വാദം. എന്നാല്‍ അരിസ്‌റ്റോട്ടില്‍ ചിരിയെ കലയും കലാപവുമായി വികസിപ്പിക്കുന്നു. ഭയത്തിലൂടെ മാത്രമേ മനുഷ്യനെ നിയമാനുസാരിയാക്കാന്‍ കഴിയൂ എന്നിരിക്കേ ചിരി ഭയത്തെ ദൂരീകരിക്കുമെന്ന് ഹോര്‍ഹെ ഭയപ്പെട്ടു. രണ്ടാമത്തെ അയാളുടെ ഭീതി അരിസ്റ്റോട്ടിലിന്റെ ചിരിയുടെ കലാപശേഷി തന്നെയായിരിക്കണം. ജ്ഞാനികള്‍ക്കു മുന്നില്‍ ചിരിയുടെ വാതില്‍ തുറന്നുകൊടുക്കുന്ന അരിസ്റ്റോട്ടില്‍ ‘തന്റെ’ ദൈവത്തെയും ലോകത്തെയും കീഴ്‌മേല്‍ മറിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അരിസ്‌റ്റോട്ടിലിന്റെ പുസ്തകം അറബികള്‍ വിവര്‍ത്തനം ചെയ്തതില്‍ നിന്നാണ് പിന്നീടതിന്റെ ലാറ്റിന്‍ പതിപ്പുണ്ടാകുന്നത്. ഇതാണ് പുസ്തകവിരോധത്തിന്റെ മൂന്നാമത്തെ കാരണം. ‘അവിശ്വാസിക’ളായ അറബികളോടുള്ള വെറുപ്പ്. കുരിശുയുദ്ധമനോഗതിക്കാരനായ ക്രൈസ്തവസന്യാസിയുടെ ഇസ്ലാം ഭീതിയും വിരോധവും. ഇസ്ലാമോഫോബിയ.

പുസ്തകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സമകാലിക വിവാദങ്ങളാണ് എകോവിന്റെ റോസിനെ ഓര്‍മയിലേക്ക് കൊണ്ടു വന്നത്. പുസ്തകങ്ങള്‍ക്കെതിരിലുള്ള കേസുകള്‍, ഭീഷണികള്‍, അറസ്റ്റുകള്‍, സത്യവാങ്മൂലങ്ങള്‍ എന്നിത്യാദി സംഭവങ്ങളാല്‍ ബഹുലമായിരുന്നുവല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിന്റെ സാംസ്‌കാരികരംഗം. ഏറ്റവുമവസാനം ഗെയില്‍ ട്രേഡ്‌വെല്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി ബുക്‌സിനു നേരെയുണ്ടായ അതിക്രമങ്ങളും.

അധികാരത്തിന്റെ ആത്മീയത-

ട്രേഡ്‌വെല്ലിന്റെ പുസ്തകം കേരളത്തിലെ അറിയപ്പെടുന്ന ആത്മീയകേന്ദ്രവുമായി ബന്ധപ്പെട്ടതാകയാല്‍ത്തന്നെ എകോയുടെ കഥയുമായി ഇതിന് വേറെയുമൊട്ടേറെ സാമ്യങ്ങളുണ്ട്. അമൃതാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ക്കേ അത്യന്തം നിഗൂഢമാണ്. എന്നാല്‍ റോസിലെ ബെനഡിക്‌റ്റൈന്‍ ആശ്രമത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ വിരക്തിയുടെയും ഗൂഢാത്മകതയുടെയും മതരൂപങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന പരിണതികളും. സന്യാസം ഹോര്‍ഹെയില്‍ സൃഷ്ടിച്ചത് അധീശത്വ മനസ്സും മതപരവും സാമുദായികവുമായ മുന്‍വിധികളുമായിരുന്നെങ്കില്‍ അയാളുടെ മഠത്തിലെ മറ്റുപലരും വികൃതലൈംഗികതകള്‍ക്ക് കീഴ്‌പ്പെട്ടു പോയതായി കൊലപാതകാന്വേഷണത്തിനിടയില്‍ ബ്രദര്‍ വില്യം മനസ്സിലാക്കുന്നുണ്ട്. അന്ധനായ ഹോര്‍ഹെ അതിനെക്കാളന്ധമായ തന്റെ വിശ്വാസത്തിന്റെ വിഷം പേജുകളില്‍ പുരട്ടി വെച്ചിരുന്ന ചിരിയുടെ, കലാപത്തിന്റെ പുസ്തകം രഹസ്യമുറിയിലുണ്ടെന്നു കണ്ടെത്താനിടയായ ബെറിങ്ഗര്‍ അന്വേഷണകുതുകിയായ അദെല്‍മോയെ പുസ്തകം തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വവര്‍ഗരതിക്കിരയാക്കുകയായിരു

ന്നു. അയാള്‍ക്കു വഴങ്ങിയതിലുള്ള പശ്ചാത്താപം നിമിത്തം മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതായിരുന്നു അദെല്‍മോ. പിന്നീട് പുസ്തകം കൈക്കലാക്കിയ വെനന്‍ഷ്യസ് നാക്കില്‍ വിരല്‍ തൊട്ട് പേജുകള്‍ മറിച്ചതു വഴി വിഷം തീണ്ടി അടുക്കളയിലേക്കോടി ചോര ഛര്‍ദ്ദിച്ചു മരിച്ചു. ബെറിങ്ഗറും ഇതേ പ്രകാരം വിഷം അകത്തു ചെന്നു മരിച്ചു. പുസ്തകം വീണ്ടെടുക്കാന്‍ ഹോര്‍ഹെ മലാഖിയെ അയച്ചു. സെവെറിനസിന്റെ കൈയില്‍ പുസ്തകം കണ്ട അയാള്‍ തോട്ടക്കാരനെ തലയ്ക്കടിച്ചു കൊന്നു. ആയിരം തേളുകളുടെ ശക്തിയുള്ള പുസ്തകം തുറന്നു നോക്കരുതെന്ന ഹോര്‍ഹെയുടെ മുന്നറിയിപ്പിനെ അവഗണിച്ച് മലാഖി അത് മറിച്ചു നോക്കി, അയാളും മരിച്ചു. പിന്നീട്, ബ്രദര്‍ വില്യമിന്റെ കേസന്വേഷണത്തിനിടെ ഒരിടനാഴിക്കിടയില്‍ കുടുങ്ങിപ്പോയ ആബോ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. അവസാനം വിവരങ്ങളെല്ലാം മനസ്സിലാക്കിയ വില്യമിനെ പുസ്തകം കൊണ്ടു തന്നെ കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹോര്‍ഹെ അതിന്റെ താളുകള്‍ സ്വയം കടിച്ചിറക്കിക്കളഞ്ഞു. യാദൃച്ഛികമെങ്കിലും വെളിപാടു പ്രവചനമാതൃകയില്‍ത്തന്നെ ആബോയും ഹോര്‍ഹെയും മരിച്ചു.

സന്യാസാശ്രമങ്ങളിലും ആത്മീയകേന്ദ്രങ്ങളിലും നടക്കുന്ന രതി വൈകൃതങ്ങളും ലൈംഗികാക്രമണങ്ങളും ഒട്ടും പുതുമയുള്ള സംഭവമല്ല. അതേയവസരം എത്ര തന്നെ സംഭവങ്ങള്‍ പുറത്തു വന്നാലും നിയമവ്യവസ്ഥകള്‍ ഇവരെ വെറുതെ വിടുന്നതിനുള്ള പ്രധാന കാരണം അധീശവ്യവസ്ഥയോടു പൊരുത്തപ്പെടുന്നതും അതിനെ സഹായിക്കുന്നതുമായ ഒന്നാണ് ആത്മീയതക്കും മതത്തിനും ഇത്തരം സംഘങ്ങള്‍ നല്‍കുന്നതും പരിശീലിപ്പിക്കുന്നതുമായ ഗൂഢവ്യാഖ്യാനങ്ങള്‍ എന്നതു തന്നെയാകുന്നു. മറ്റൊന്ന് പുതിയ ജനാധിപത്യ കാലത്ത് പ്രത്യേകിച്ചും കോര്‍പറേറ്റ് സ്വഭാവമാര്‍ജിച്ചിട്ടുള്ള ഇത്തരം സംഘങ്ങളുടെ ആള്‍ ബലവും സാമ്പത്തിക ശേഷിയുമത്രേ. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ വിശുദ്ധനരകത്തിനു സമാനമായ പുസ്തകങ്ങള്‍ ലോകത്തു തന്നെ മറ്റൊട്ടേറെ ആശ്രമങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും എതിരായും പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവാന്വേഷണവുമായി ബന്ധപ്പെട്ട അബദ്ധധാരണകളാല്‍ ആശ്രമങ്ങളില്‍ച്ചെന്നു പെട്ടവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു അവയിലേറെയും. ലൈംഗികാക്രമണങ്ങളും സാമ്പത്തിക ചൂഷണങ്ങളും മിക്ക നവ ആത്മീയ കേന്ദ്രങ്ങളുടെയും സ്വഭാവം തന്നെയാണെന്നാണ് പല സംഭവങ്ങള്‍ മുന്നില്‍ വെച്ചു ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ലൈംഗികാക്രമണം, സന്യാസനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തവരുടെ വൈകാരികമായ ക്ഷോഭങ്ങളുടെ അണ പൊട്ടല്‍ മാത്രമല്ലെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മറിച്ച്, ഒന്നാമതായും നിയമവിരുദ്ധവേഴ്ചകള്‍ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. രണ്ടാമതായി സാമ്പത്തികവും ലൈംഗികവുമായ മേല്‍ക്കൈ എന്നത് ജീവിതത്തിനു മേല്‍ തന്നെയുള്ള അധീശത്വമായി മാറുന്നു. അനുഭവങ്ങളായിരുന്നു അവരുടെ തിരിച്ചറിവുകള്‍ക്ക് ഹേതു. ട്രേഡ്‌വെല്‍ തന്നെ അവരുടെ പുസ്തകത്തില്‍ പറഞ്ഞതു പോലെ, ദൈവത്തെ കാണാന്‍ വേണ്ടി ഞാന്‍ ഗുരുവിനെ തേടി. ദൈവത്തെ കണ്ടതേയില്ല, എന്നാല്‍ സ്വയം കണ്ടു. അതില്‍ ദൈവത്തിന് നന്ദി.

image17 gail-3_650_022314080902പുസ്തകങ്ങളുടെ താളുകളില്‍ വിഷം പുരട്ടി അധീശത്വപരമായ തങ്ങളുടെ നിലപാടിനെ ഭദ്രമാക്കാന്‍ തന്നെയാണ് സമൂഹ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ നടക്കുന്ന അസഹിഷ്ണുതാപൂര്‍വ്വമായ ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണ്.

നിലനില്‍ക്കുന്ന അധീശവ്യവസ്ഥ പുസ്തകങ്ങളെ നേര്‍ക്കു നേര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അമൃതാശ്രമത്തിന്റെ കാര്യത്തിലാണെങ്കില്‍ പുസ്തകത്തെ നേര്‍ക്കു നേര്‍ നിരോധിക്കുകയോ ചെയ്യാതെ, മഠത്തിന്റെ അധികാര താല്‍പര്യങ്ങളെ ഭദ്രമാക്കുന്ന രീതിയിലാണ് ഭരണകൂടവും അനുബന്ധസംവിധാനങ്ങളും പെരുമാറുന്നതെന്നു മാത്രം. ഏറ്റവുമടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ ചെറുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരല്‍പം മാത്രം വിപുലമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതൊഴിച്ചാല്‍, സാധാരണ ഉണ്ടാവാറുള്ളതു പോലെ വലിയ കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നുമുയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. വെന്‍ഡി ധോണിഗറുടെ പുസ്തകം മുതല്‍ക്ക് ജമാഅത്തെ ഇസ്ലാമിക്കെതിരായ കേസില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ നിരോധഭീഷണിയുയര്‍ത്തിയ പതിനാല് പുസ്തകങ്ങള്‍ വരെയുള്ളതില്‍ ഇസ്ലാം എതിര്‍ കക്ഷിയല്ല. എന്നല്ല, കോഴിക്കോട്ടെ പുസ്തക റെയ്ഡും പ്രസ്തുത സത്യവാങ്മൂലവുമടങ്ങുന്ന സംഭവങ്ങളില്‍ ഇസ്ലാമും മുസ്ലിംകളും ഇരകളാണു താനും. ഒരു പക്ഷേ ഇതാണ് പതിവ് തര്‍ക്കവിദ്വാന്മാരുടെ മൗനത്തിനു കാരണമായിട്ടുള്ളതെങ്കില്‍, പുസ്തകങ്ങള്‍ക്കെതിരായ നടപടി കൊണ്ട് എന്തൊക്കെയാണോ ഭരണകൂടം ഉദ്ദേശിച്ചത്, അതില്‍ച്ചില കാര്യങ്ങള്‍ അവര്‍ നേടിക്കഴിഞ്ഞുവെന്നു വേണം കരുതാന്‍. മുമ്പ് റുഷ്ദിയുടെയും ലജ്ജയുടെയും കാര്യത്തില്‍ ഇതൊന്നുമായിരുന്നില്ല കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെ പ്രതികരണം. എന്തിന്, ആറാം തിരുമുറിവിന്റെ കാര്യത്തില്‍പ്പോലും കേരളം വളരെ ജാഗ്രതയും കരുത്തും കാണിച്ചിരുന്നുവെന്നോര്‍ക്കുക. സാത്താനിക പദ്യങ്ങളുടെ കാര്യത്തിലോ ലജ്ജയുടെ കാര്യത്തിലോ മുസ്ലിം മതസമൂഹം സ്വീകരിച്ചിരുന്ന സമീപനത്തെ അംഗീകരിക്കേണ്ട കാര്യം നമുക്കില്ല. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പവിത്രമായിക്കരുതുന്നൊരു ചരിത്രത്തെ സാഹിത്യത്തിന്റെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ ആക്ഷേപിക്കുകയെന്നതല്ലാത്ത യാതൊരു ലക്ഷ്യവും സാത്താനിക പദ്യങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നു നമുക്ക് ബോധ്യപ്പെടും. എന്നാല്‍പ്പോലും ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുക എന്നതു തന്നെയാണ് മാന്യത, ജനാധിപത്യപരമായ യുക്തി. അന്നിലക്കാകുമ്പോള്‍ റുഷ്ദിക്കെതിരായ പ്രവര്‍ത്തനങ്ങളും അപലപനീയം തന്നെയാകുന്നു. എന്നാല്‍ ഇവിടെ സൂചിപ്പിച്ച കാര്യം, സാംസ്‌കാരിക കേരളം ആ വിഷയങ്ങളിലെല്ലാം കാണിച്ചിട്ടുള്ള താല്‍പര്യം ഇപ്പോഴത്തെ സംഭവങ്ങളില്‍ ചിലതിലെങ്കിലും കാണിക്കുന്നില്ല എന്നതാണ്.

അസഹിഷ്ണുതയുടെ സംസ്‌കാരം-

മതത്തെയും ആത്മീയതയെയും വിമോചനപരവും മാനസികവുമായ ദര്‍ശനവും അനുഭൂതിയുമായി കണ്ട് ശീലിച്ചിട്ടില്ലാത്തവര്‍ യാതൊരര്‍ത്ഥവുമില്ലാത്ത അനുഷ്ഠാനങ്ങളിലും അസഹിഷ്ണുത നിറഞ്ഞ വൈകാരികതയിലും അഭിരമിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍ വ്യാപകമാവുന്നു. വരേണ്യവംശീയദേശീയവാദത്തിന്റെ ആചാര്യന്മാരായ സംഘ്പരവാര്‍ സംഘടനകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന വിഭാഗമാണ്. ഈയടുത്ത കാലത്ത് തുടര്‍ച്ചയായി അവരുടെ പല തരത്തിലുള്ള അക്രമങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായി.

വെന്‍ഡി ദോണിഗറുടെ The Hindus An Alternative History എന്ന പുസ്തകത്തിനെതിരെ 295 A വകുപ്പു പ്രകാരം ഒരു സംഘപരിവാരസംഘടന കേസു കൊടുത്തു. അതേയവസരം കേസിന്റെ വിധിക്കു വേണ്ടിയൊന്നും കാത്തു നില്‍ക്കാതെ പുസ്തകത്തിനെതിരെ അവര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെത്തുടര്‍

ന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകം പിന്‍വലിക്കുക മാത്രമല്ല, സ്റ്റാളുകളില്‍ നിന്നും തിരിച്ചെടുത്ത കോപ്പികള്‍ നശിപ്പിക്കുക കൂടി ചെയ്തു. അല്‍പം മുമ്പ്, മാതാഅമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും എന്ന പുസ്തകം രചിച്ച ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവിനെ 295 A വകുപ്പു ചുമത്തി പ്രൊസിക്യൂട്ടു ചെയ്യാനുള്ള നടപടികള്‍ക്ക് ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ മുന്നോട്ടു പോയില്ല. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ പുസ്തകം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ദൃശ്യ പത്ര മാധ്യമങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ള പ്രചാരണം സമൂഹത്തില്‍ വര്‍ഗീയാസ്വാസ്ഥ്യത്തിന്റെ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. അമൃതാനന്ദമയിഭക്തര്‍ക്കു വേണ്ടി വാദിച്ച വക്കീല്‍ അന്നു നടത്തിയ ഒരു പരാമര്‍ശം മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയും എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും എന്നതായിരുന്നു. പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളെ വസ്തു നിഷ്ഠമായും യുക്തിബോധത്തോടെയും സമീപിക്കുന്നതിനു പകരം ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയുമൊക്കെ മതവും വിശ്വാസവുമൊക്കെ വച്ചു കൊണ്ട് വിലയിരുത്തുന്ന മാനസികാവസ്ഥയെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്?

ആവിഷ്‌കാരത്തിന്റെ എല്ലാ രൂപങ്ങളോടുമുണ്ടാവുന്നുണ്ട് ഈ അസഹിഷ്ണുത. ചിത്രരചനയില്‍ അഗ്രിമസ്ഥാനത്തു നില്‍ക്കുന്നവരില്‍പ്പെട്ട എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം പോലുമുപേക്ഷിച്ച് അന്യനാട്ടുകാരനായി മരിക്കേണ്ടിവന്നത് നമ്മുടെ ദേശത്തിനു തന്നെയുണ്ടാക്കിയ അഭിമാനക്ഷതത്തെയോര്‍ത്ത് നമ്മളിലെത്ര പേര്‍ അസ്വസ്ഥരായിട്ടുണ്ട്? തൃശൂരില്‍ വിബ്‌ജ്യോര്‍ ചലച്ചിത്രമേളയില്‍ കശ്മീര്‍ ചലച്ചിത്രകാരനായ ബിലാല്‍ എ ജാനിന്റെ Ocean of Tears എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും സംഘപരിവാരവും രംഗത്തിറങ്ങി ബഹളം വെച്ചെങ്കിലും പ്രതിനിധികള്‍ ഒറ്റക്കെട്ടായി ചെറുത്തതോടെ നാണം കെട്ടു സ്ഥലം വിടേണ്ടി വന്നു. അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനു പകരം സംഘാടകരെ ഉപദ്രവിക്കാനാണ് പൊലീസും ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ പി.എസ്.ബി.ടി സാമ്പത്തികസഹായം നല്‍കി നിര്‍മിച്ച കണ്ണീര്‍ക്കടല്‍ സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ്. അല്ലെങ്കില്‍ത്തന്നെയും അംഗീകാരമുള്ള ചലച്ചിത്രമേളകള്‍ക്ക് സെന്‍സര്‍ സര്‍ടിഫിക്കറ്റ് നിര്‍ബന്ധവുമല്ല താനും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ, മൃണാള്‍ സെന്നും ശ്യാം ബെനഗലും അഡ്വ നരിമാനുമൊക്കെ അംഗങ്ങളായ ട്രസ്റ്റാണ് പി.എസ്.ബി.ടി.

ഇത്തരത്തിലുള്ള ക്രൂരമായ കൈയേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇസ്ലാമിലെ സ്ത്രീകളോടുള്ള പരിഗണനയെ വിമര്‍ശിച്ച് അയാന്‍ ഹിര്‍സി അലിയോടൊപ്പം Submission എന്ന സിനിമ നിര്‍മിച്ചതിന്റെ പേരില്‍ ഡച്ച് ചലച്ചിത്രകാരന്‍ തിയോ വാന്‍ ഗോഷിനെ മുസ്ലിം മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത് 2004 ലാണ്. ഇസ്ലാമിനെ ആശയപരമായി വിലയിരുത്തുന്നതില്‍ വാന്‍ ഗോഷിനോ ഹിര്‍സി അലിക്കോ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ നേരിടേണ്ടത് തികച്ചും ആശയപരമായിത്തന്നെയാണ്. കൊലപാതകം അവരുടെ വിമര്‍ശങ്ങള്‍ ശരിയാണെന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

സത്യത്തില്‍ ഗെയില്‍ ട്രേഡ്‌വെല്ലിന്റേതുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഭാരതീയ സനാതന പാരമ്പര്യത്തെയോ ആത്മീയതയെയോ വിമര്‍ശിക്കുന്നതല്ല. സമ്പൂര്‍ണം എന്നവകാശപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളോ സംഘടനകളോ വിമര്‍ശനാതീതരല്ല താനും. മഠത്തില്‍ താനനുഭവിച്ച ലൈംഗകാതിക്രമങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളെ ഇന്ത്യയില്‍ ആത്മശാന്തി തേടിവന്ന ഒരു വിദേശ വനിത തുറന്നെഴുതുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ചെയ്തത്. മാത്രവുമല്ല, പുസ്തകത്തെപ്പറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് പെലീസ് തുനിഞ്ഞത്.

പുസ്തകങ്ങളോടുള്ള വ്യവസ്ഥിതിയുടെ ആക്രമണത്തിന്റെ, സമീപകാലത്തെ മറ്റു ചില ഉദാഹരണങ്ങള്‍ കൂടി ഇവിടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോഴിക്കോട്ടെ ചില പ്രസാധനാലയങ്ങളിലുണ്ടായ റെയ്ഡ്, തുടര്‍ന്നുണ്ടായ കേസ്, പതിനാല് പുസ്തകങ്ങള്‍ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലം മുതലായവയാണത്. അധികാരികളുടെ ഈ പുസ്തകവേട്ടയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന മാനസികവും സാമൂഹികവുമായ ചില കാര്യങ്ങളുണ്ട്. അക്ഷരവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം. അനുബന്ധമായി മറ്റു ചില തത്വങ്ങളുമുണ്ട്.

അക്ഷരവും അധികാരവും തമ്മില്‍-

അക്ഷരത്തോടും അറിവിനോടുമുള്ള അധീശത്വത്തിന്റെ അസഹിഷ്ണുതയ്ക്ക് അധികാരത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളില്‍ വിത്തു വിതക്കാരന്റെ ഉപമ പറയുന്നുണ്ടല്ലോ. വചനം കേള്‍പ്പിക്കുന്നവനാണ് വിതക്കാരനെന്ന് യേശു വിശദീകരിക്കുന്നുണ്ട്. അതായത് അക്ഷരങ്ങളാണ് വിത്തുകള്‍. സെമിറ്റിക് ജനത സ്വതവേ വായിക്കുകയല്ല, കേള്‍ക്കുകയാണ് ചെയ്തിരുന്നത്. അതില്‍ ഒരു കൂട്ടം വിത്തുകള്‍ വഴിയരികില്‍ വീണുപോയപ്പോള്‍ ദുഷ്ടന്‍ വന്ന് അത് ചവിട്ടിത്തൂത്തുകളഞ്ഞെന്നാണ് യേശു പറഞ്ഞത്. അതിനദ്ദേഹം നല്‍കിയ വിശദീകരണത്തിലുള്ളത് നിങ്ങളുടെ നേതാക്കന്മാരാണ് ദുഷ്ടന്‍ എന്നതു കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കു

ന്നതെന്നായിരുന്നു. അക്ഷരത്തെ ഭയക്കുന്ന അധികാരത്തെയാണിവിടെ സൂചിപ്പിച്ചതെന്നര്‍ത്ഥം. നൂഹിന്റെ വചനം കേള്‍ക്കാന്‍ കൂട്ടാക്കാതെ വിരല്‍ ചെവിയില്‍ തിരുകിയ ജനതയെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അധികാരികളുടെ വിലക്കാണ് ഇതിനു കാരണമെന്നു വ്യക്തം. കേള്‍ക്കരുതെന്നു വിലക്കുക തന്നെയാണ് മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ കാര്യത്തിലും അന്നത്തെ അധികാരിവര്‍ഗം ചെയ്തിരുന്നതെന്ന് ചരിത്രം.

ജ്ഞാനിയായ സേക്രട്ടീസ് യുവാക്കളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് അഥീനിയന്‍ ഭരണകൂടം വിചാരണ ചെയ്തു കൊന്നു കളഞ്ഞു. ചിന്തകളെയാണ് അവിടെയും ഭരണകൂടം ഭയപ്പെട്ടത്. സോക്രട്ടീസ് ഏഥന്‍സിലെ വരേണ്യപാരമ്പര്യത്തെ നിരാകരിച്ചു. പ്രമാണിമാരുടെ ദൈവങ്ങളെ തകര്‍ത്തു. പരമ്പരാഗതവും ദേശീയവുമായ പാഠങ്ങളെ നിരൂപണബുദ്ധിയോടെ സമീപിക്കാന്‍ യുവജനതയെ പ്രാപ്തരാക്കി. ഉജ്വലവും വിപ്ലവാത്മകവുമായ ഈ ചിന്തകള്‍ അധികാരികളുടെ സ്വാസ്ഥ്യം കെടുത്തി. വിചാരണയിലും വധശിക്ഷയിലും പ്രതിഫലിച്ചത് അക്ഷരങ്ങളോടും ചിന്തകളോടുമുള്ള ഈയസഹിഷ്ണുത തന്നെയായിരുന്നെന്നു വേണം മനസ്സിലാക്കാന്‍. അന്നത്തെ ആത്മീയാചാര്യന്മാരും മതനേതാക്കന്മാരും കൂട്ടുണ്ടായിരുന്നു ഈ അക്ഷരഹത്യയ്ക്ക്.

ഭീതിയും ഭീതിയുടെ ഉല്‍പാദനവും-

മൂലധനകേന്ദ്രിതമായ ഇന്നത്തെ അധികാരഘടനയ്‌ക്കെതിരെ ശക്തമായ ആശയപ്രതിരോധം സൃഷ്ടിക്കുന്നവരാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. അതിനാല്‍ ആഗോളതലത്തില്‍ത്തന്നെ അധീശത്വം ഇസ്ലാമിനെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

മുതലാളിത്തത്തിന്റെ ആരംഭദശയില്‍ത്തന്നെ അതിന്റെ ചൂഷണസ്വഭാവത്തെ തുറന്നു കാട്ടി, അടിസ്ഥാനവര്‍ഗത്തിന്റെ ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച കമ്യൂനിസ്റ്റ് ദര്‍ശനത്തിനെതിരെ അധികാരികള്‍ നടത്തിയ പ്രചാരണങ്ങളെ പ്രതിപാദിക്കുന്നുണ്ട് കമ്യൂനിസ്റ്റ് മാനിഫെസ്റ്റോയില്‍. അത് തുടങ്ങുന്നതു തന്നെ യൂറോപ്പിനെ ബാധിച്ചിരിക്കുന്ന കമ്യൂനിസ്റ്റ് ദുര്‍ഭൂതത്തെസ്സംബന്ധിച്ച മുതലാളിത്ത പ്രചാരണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. എതിര്‍ക്കുന്നവരെസ്സംബന്ധിച്ച് ഭീതി വളര്‍ത്താനുള്ള ശ്രമം പണ്ടേയുള്ളതാണ്. ദൈവികദര്‍ശനത്തെ, അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഊന്നല്‍ നല്‍കി ആവിഷ്‌കരിക്കാന്‍ ശ്രമിച്ച, ആധുനിക ഇസ്ലാമിക പ്രസ്ഥാനാചാര്യന്മാരായ മൗദൂദിയുടെയും ഖുത്വുബിന്റെയുമൊക്കെ ചിന്തകള്‍ പ്രതിരോധത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച വെളിവു നല്‍കിയതോടെ, അവരുടെ ആധാരമായ ഇസ്ലാമിനെക്കുറിച്ച് പലതരം ആശങ്കകള്‍ സൃഷ്ടിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വം ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഫലമായി വളര്‍ന്നുവന്ന ഇസ്ലാം ഭീതി പ്രസാധനാലയങ്ങളിലുള്ള റെയ്ഡ് മുതല്‍ പതിനാല് പുസ്തകങ്ങളെക്കുറിച്ച അഫിഡവിറ്റ് വരെയുള്ള കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.

ദൈവികദര്‍ശനത്തിന്റെ പ്രബോധനമായ പുസ്തകങ്ങള്‍ അധീശത്വത്തിന്റെ നിരാകരണമാണ്. ഇതാണ് ഇസ്ലാം ഭീതിയുടെ പ്രാദുര്‍ഭാവത്തിന്റെ നിമിത്തം. നിരാകരണങ്ങളെ സ്വയം ഭയപ്പെടുകയന്നത് അന്യായമായ അധികാരപ്രയോഗത്തിന്റെ വക്താക്കളുടെ സഹജസ്വഭാവമാകുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ക്കശമായ അധികാരസംസ്ഥാപനം തന്നെ ഭീതിയുടെ പ്രത്യക്ഷമത്രേ. അതിനാല്‍ത്തന്നെ നിരാകരണത്തിന്റെ ശക്തികളെസ്സംബന്ധിച്ച് പല തരത്തിലുള്ള ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ അധീശത്വം ശ്രമിച്ചു കൊണ്ടേയിരിക്കും. പുസ്തകങ്ങളോടുള്ള വിരോധത്തിനു പിന്നില്‍ ഇതും ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ടാവാം.

 

സംശയങ്ങളുടെ പ്രജനനം-

ജനതയെ ഭിന്നിപ്പിക്കല്‍ അധികാരാസക്തരുടെ പൊതുവായ നിലപാടാണ്. ഇതിന്റെ പ്രധാനപടിയാണ് സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കല്‍. ഇതിനു വേണ്ടി പ്രയോഗിക്കാറുള്ള തന്ത്രങ്ങളെയും പതിനാല് പുസ്തകങ്ങളെപ്പറ്റിയുള്ള അഫിഡവിറ്റില്‍പ്പറഞ്ഞ ചില കാര്യങ്ങളില്‍ കാണാന്‍ കഴിയും. രണ്ട് പുസ്തകങ്ങളുടെ കാര്യത്തില്‍ വിശ്വാസപരമായി ഇസ്ലാമിനും ക്രിസ്തുമതത്തിനുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ പെരുപ്പിച്ചു കാട്ടുന്ന പരാമര്‍ശങ്ങളുണ്ട്. പൊതുവായി ഓരോ മതത്തിന്റെയും വിശ്വാസകാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ മറ്റു മതസ്ഥരില്‍ യാതൊരാശങ്കയും ജനിപ്പിക്കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രത്യേകം അടര്‍ത്തിയെടുത്ത് പൂര്‍വാപരബന്ധമില്ലാതെ ഉദ്ധരിച്ചാല്‍ ചിലപ്പോള്‍ മൂലകൃതിയില്‍ ആ കാര്യങ്ങളുടെ പരാമര്‍ശം കൊണ്ടുള്ള ഉദ്ദേശ്യം പോലും ചിലപ്പോള്‍ മാറിപ്പോകാം. മറ്റൊരു ജനതയില്‍ ഇവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന ബോധം സൃഷ്ടിക്കാന്‍ പോലും അത് കാരണമായേക്കാം.

ജഅ്ഫര്‍ ബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ അബിസീനിയയിലേക്ക് ഹിജ്‌റ പോയ മുസ്ലിം സംഘത്തെ അവിടെ നിന്നു പുറത്താക്കണമെന്നാവശ്യപ്പട്ട് ഖുറൈശി പ്രതിനിധിയായ അംറ് ബ്‌നു ആസ് അബിസീനിയന്‍ രാജാവായ നജ്ജാശിയോടു സംസാരിച്ചപ്പോള്‍, എന്തിന്റെ പേരിലാണ് തങ്ങള്‍ ജന്മനാടുപേക്ഷിച്ചു പോരേണ്ടിവന്നതെന്ന് ജഅ്ഫര്‍ വിവരിച്ചു. ഇതു കേട്ട രാജാവ് അവരെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് അംറ് പ്രയോഗിച്ച തന്ത്രം ഇതു തന്നെയായിരുന്നു. യേശുവിനെക്കുറിച്ച ഇവരുടെ വിശ്വാസമെന്തെന്നു ചോദിക്കാന്‍ അംറ് രാജാവിനോടു പറഞ്ഞു. അതു മാത്രമായിട്ടു കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനിയായ രാജാവ് അസ്വസ്ഥനാകുമെന്നും മുസ്ലിം സംഘത്തെ പുറത്താക്കുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ ജഅ്ഫര്‍ തന്ത്രപൂര്‍വ്വം തന്നെ പ്രതികരിച്ചത് ചരിത്രം.

സമാനമായ സ്വഭാവത്തിലാണ് അഫിഡവിറ്റില്‍ വരികളുദ്ധരിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശുമരണം, ത്രിയേകത്വം മുതലായ കാര്യങ്ങളില്‍ ഇസ്ലാം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നത അല്‍പം വിവരമുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും രണ്ടു സമൂഹങ്ങളും ഒന്നായി സൗഹൃദത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുമുണ്ട്. എന്നല്ല, ലോകത്തൊരിടത്തും ഈ വിശ്വാസഭിന്നതയുടെ പേരില്‍ ഒരു കലാപവുമരങ്ങേറിയിട്ടില്ല. എന്നിരിക്കേ, ഇപ്പോള്‍ മുകളില്‍റഞ്ഞതു പ്രകാരം ഉദ്ധരിക്കുന്നത്, തീര്‍ച്ചയായും ഇരു സമൂഹങ്ങളുടെയും സൗഹൃദത്തെതകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടിത്തന്നെയാണ്. ഇപ്രകാരം അവിശ്വാസം ജനിപ്പിക്കുന്ന പ്രക്രിയ കൂടി പുസ്തകങ്ങള്‍ക്കെതിരായ നീക്കത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എന്തായാലും, വിമോചനത്തിന്റെ ആയുധങ്ങളാണ് പുസ്തകങ്ങള്‍. താളില്‍ വിഷം പുരട്ടിയും നിരോധമേര്‍പ്പെടുത്തിയും അവയില്‍ നിന്ന് മനുഷ്യനെ അകറ്റാനുള്ള തന്ത്രങ്ങളുടെ പ്രയോഗത്തിന് ചിന്തകളുടെ ഉല്‍ഭവത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. ജീവിതത്തെ അധീനപ്പെടുത്താനുള്ള അധീശശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ അക്ഷരങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞേ പറ്റൂ. അധികാരത്തിനെതിരെ അക്ഷരങ്ങളുടെ പക്ഷത്തു നില്‍ക്കാനും അക്ഷരവൈരികളായ അക്രമികളെ തിരിച്ചറിയാനും നമുക്കു കഴിയുക എന്നത് വളരെ പ്രധാനമാണ്.

ഏകവും പരിവര്‍ത്തനാതീതവുമായ പരമസത്ത

മതത്തെയും വേദത്തെയും പറ്റി പൊതുവായി പറയാവുന്ന ചില കാര്യങ്ങളുണ്ട്. അവ,

  • ഒന്ന്) മനുഷ്യന്‍, പ്രകൃതി, ഈശ്വരന്‍ എന്നീ മൂന്നു തത്വങ്ങളാണ് പൊതുവില്‍ മതത്തിന്റെയും വേദങ്ങളുടെയും കേന്ദ്രപ്രമേയം.
  • രണ്ട്) ഇതില്‍ മനുഷ്യനും പ്രകൃതിയും ഒരേകപരമസത്തയില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്ന് മതം വാദിക്കുന്നു.
  • മൂന്ന്) ആ സത്തയെയാണ് പൊതുവേ ഈശ്വരന്‍ എന്നു വിളിക്കുന്നത്.

ഇപ്പറയപ്പെട്ട തത്വങ്ങള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാഹോദര്യത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശരിയായ സഹവര്‍ത്തിത്വത്തെയും സൃഷ്ടിക്കുന്നു. എന്നാല്‍ നിലനില്‍ക്കുന്നതും അല്ലാത്തതുമായ സംഘടിത മതരൂപങ്ങള്‍ പലതും ഈ പ്രമേയങ്ങളുടെ നിരാകരണമായാണ് പ്രയോഗത്തില്‍ വര്‍ത്തിക്കുന്നത്. ഇത് മതത്തിന്റെ ആദിമവിശുദ്ധിയില്‍ നിന്നും മനുഷ്യന്റെ ആദിമ മതബോധത്തില്‍ നിന്നുമുള്ള വ്യതിയാനം നിമിത്തം സംഭവിക്കുന്നതാ!ണെന്നു നാം മനസ്സിലാക്കുന്നു.

ആദിമ അവബോധത്തില്‍ നിന്നുള്ള ഇത്തരം വ്യതിയാനങ്ങളെ തിരുത്തുകയെന്നതായിരുന്നു പ്രവാചകന്മാരുടെ ധര്‍മം. ഈശ്വരന്റെ ഏകത്വവും ആധിപത്യവുമെന്ന ആശയത്തില്‍ നിന്നുള്ള അപഭ്രംശം ഓരോ ഘട്ടത്തിലും ധാര്‍മികവും സാമൂഹികവുമായ അപചയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുന്നു. നമ്മുടെ നിലനില്‍പ്പിന്റെ ആധാരമായ ഭൂമിയും പ്രപഞ്ചവും ആലങ്കാരികമായിപ്പറഞ്ഞാല്‍ ഒട്ടേറെ നന്മകളാല്‍ സമൃദ്ധമാണ്. ഈ നന്മകള്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്നത്, ഇതിന്റെ പുരോയാനവും വികാസവും ഈശ്വരനിശ്ചിതമായൊരു വഴിയിലൂടെയാണ് എന്ന കാരണത്താലാണ്. മനുഷ്യനിലാകട്ടെ, സ്വതന്ത്രമായ ഒരു മാനസികഘടകമുണ്ട്. ഇതിനാല്‍ നിയന്ത്രിതമാണ് അവന്റെ കര്‍മ്മങ്ങള്‍. ഈശ്വരനിശ്ചിതമായ ഒരു നിയമവ്യവസ്ഥയ്ക്ക് പ്രപഞ്ചത്തിന്റെഗതിയോടും അതിന്റെ ആത്മാവിനോടും ചേര്‍ന്നു നില്‍ക്കുന്ന ധാര്‍മിക നൈതിക വ്യവസ്ഥയ്ക്ക് വിധേയരാകുന്നതിലൂടെ ഔന്നത്യം നേടാനാണ് പ്രവാചകന്മാര്‍ ആഹ്വാനം ചെയ്തത്. പ്രകൃതിക്കു മേലുള്ള ചെറിയ ഇടപെടലുകള്‍ വരെ മാത്രം വിശാലമാകുന്ന ഒരു പ്രവര്‍ത്തനമേഖലയിലാണ് മനുഷ്യന് സ്വാതന്ത്ര്യമുള്ളത്. ഇത്തരം ഇടപെടലുകള്‍ ദൈവവിധിക്ക്, പ്രാപഞ്ചിക മൂല്യവ്യവസ്ഥയ്ക്ക് വിരുദ്ധമാകുമ്പോള്‍ നേരത്തെ പറഞ്ഞ, ഭൂമിയിലെ നന്മകളുടെ ആനുകൂല്യങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു. അങ്ങനെ പാരിസ്ഥിതികവും സാമൂഹികവുമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാകുന്നു. അതിനാല്‍ ലാ തുഫ്‌സിദൂ ഫില്‍ അര്‍ദി ബഅദ ഇസ്‌ലാഹിഹാ (ഭൂമിയില്‍ അതിന്റെ നന്മകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കേ നിങ്ങള്‍ കുഴപ്പമുണ്ടാ!ക്കരുത്) എന്നത് പ്രവാചകന്മാരുടെ അടിസ്ഥാന ഉല്‍ബോധനങ്ങളില്‍ ഒന്നായിത്തീര്‍ന്നു.
spirit 1
ഏകം എന്ന ബോധം-

ഈശ്വരന്റെ ഏകത്വം, വിശേഷണങ്ങള്‍, പ്രവര്‍ത്തികള്‍ എന്നിവയെപ്പറ്റി വ്യത്യസ്ത വേദങ്ങള്‍ വിശദമായും സമാനമായും പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ അല്ലാഹുവിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: അല്ലദീ ഖലഖ ഫസവ്വാ, വല്ലദീ ഖദ്ദറ ഫഹദാ. അല്ലാഹു സൃഷ്ടിക്കുകയും സന്തുലിതമാക്കുകയും ചെയ്തു. അവന്‍ തന്നെ വിധി നിര്‍ണ്ണയിക്കുകയും വഴി കാട്ടുകയും ചെയ്തു (സൂറഃ അല്‍ അഅലാ).
ഇതില്‍ നാല് ശീര്‍ഷകങ്ങളുണ്ട്.

1) സൃഷ്ടിപ്പ് (തഖ്‌ലീഖ്)
2) സജ്ജീകരണം (തസ്‌വിയ)
3) നിര്‍ണ്ണയം (തഖ്ദീര്‍)
4) മാര്‍ഗദര്‍ശനം (ഹിദായ)

വളരെ കണിശവും സൂക്ഷ്മവുമാണ് പ്രപഞ്ചത്തിന്റെ സജ്ജീകരണം. ഭൂമിയില്‍ ചരിത്രം നിര്‍മ്മിക്കാന്‍ കഴിയുമാറ് കായികമായും മാനസികമായും മനുഷ്യനേയും സജ്ജീകരിച്ചിരിക്കുന്നു. വിധി അല്ലാഹുവിന്റെ പക്കലാണ്. അവന്‍ തന്നെയാണ് മാര്‍ഗദര്‍ശനം നല്‍കുന്നതും. സൂര്യനും ചന്ദ്രനും മേഘങ്ങളും അവന്റെ ആജ്ഞാനുവര്‍ത്തികളാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപികുന്നു. ഓരോ ജീവിക്കും അതതിന്റെ പങ്ക് ഈ പ്രകൃതിയില്‍ നിറവേറ്റുന്നതിനാവശ്യമായ വെളിപാട് (വഹ്‌യ്) നല്‍കിയതായും അത് പഠിപ്പിക്കുന്നു. വഹ്‌യ് എന്നു തന്നെയാണ് പ്രവാചകന്മാര്‍ക്കുണ്ടാവുന്ന വെളിപാടിനും പറയുക. വിധിക്കാന്‍ ദൈവത്തിനാണവകാശം. അതില്‍ നിന്ന് ശരിയായ മാര്‍ഗദര്‍ശനമുണ്ടാകും. ഇതിന് വഴിപ്പെടുമ്പോള്‍ മനുഷ്യന്റെ വഴി ഏറ്റവും ശരിയായതായിത്തീരും.

ഋതസത്യങ്ങളെക്കുറിച്ച ബോധം-

ഇപ്രകാരം, പ്രപഞ്ചം പ്രകൃത്യാ തന്നെ അതിന് നിര്‍ണ്ണയിക്കപ്പെട്ട വിധിയില്‍ നില കൊള്ളുന്നു. മനുഷ്യനാകട്ടെ, ധാര്‍മിക നിയമങ്ങള്‍ പാലിക്കാ!ന്‍ ബാധ്യസ്ഥനുമാകുന്നു.

ഈ പ്രാപഞ്ചിക, ധാര്‍മിക നിയമങ്ങളെയാണ് ഋഗ്വേദം ഋത സത്യങ്ങളെന്ന് വിശേഷിക്കുന്നത്.

ഏകനും അദൃശ്യ (ജാലവാന്‍  മായാവി)നുമായ ഏതൊരീശ്വരന്‍ തന്റെ ശക്തികളാല്‍ സര്‍വലോകങ്ങളേയും ഭരിക്കുന്നുവോ, ഏതൊരുവന്‍ ഏകനായിക്കൊണ്ടു തന്നെ ഉല്പത്തിയിലും സമ്യഗ് ഭാവത്തിലും തന്റെ ശക്തികളാല്‍ ഭരിക്കുന്നുവോ അവനെ അറിയുന്നവര്‍ മരണരഹിതരായി വര്‍ത്തിക്കുന്നു (ശ്വേതാശ്വതരോപനിഷത്ത് 3:1).

അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവന്റേതാകുന്നു (ഖുര്‍ആന്‍ അല്‍അഅറാഫ്:54).

തന്റെ സത്തയേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച സത്യങ്ങള്‍ ഈശ്വരന്‍ വേദത്തിലൂടെയും പ്രവാചകന്മാരിലൂടെയും വെളിപ്പെടുത്തുന്നു. അങ്ങനെ അവന്‍ സ്വയം പ്രകാശിപ്പിക്കുന്നു. ദൈവികാനുഭവങ്ങളിലൂടെ പ്രവാചകന്മാര്‍ ദൈവത്തിന്റെ യാഥാര്‍ത്ഥ്യത്തെയും ജീവിതത്തെക്കുറിച്ച ദൈവപാഠങ്ങളെയും അറിയുന്നു.

അബ്രഹാമിന് തൊണ്ണൂറ്റൊമ്പതു വയസ്സുള്ളപ്പോള്‍ കര്‍ത്താവു പ്രത്യക്ഷനായി അരുള്‍ ചെയ്തു: ഞാനാണ് സര്‍വ്വശക്തനായ ദൈവം. നീ എന്റെ മുമ്പാകെ നടക്കുക, കുറ്റമറ്റവനായിരിക്കുക. ഞാനും നീയും തമ്മില്‍ ഒരുടമ്പടി ഉണ്ടായിരിക്കും. ഞാന്‍ നിന്നെ വളരെ വര്‍ദ്ധിപ്പിക്കും (ബൈബിള്‍  ഉല്പത്തി 17:1).

അവിടെയെത്തിയപ്പോള്‍ (മൂസാ) ഒരു വിളി കേട്ടു: അല്ലയോ മൂസാ, ഞാനാണ് നിന്റെ റബ്ബ് (ഈശ്വരന്‍). നിന്റെ പാദരക്ഷകള്‍ അഴിച്ചു വെക്കുക. നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ആകയാല്‍ ഞാന്‍ വെളിപ്പെടുത്തുന്നത് നീ ശ്രദ്ധിക്കുക. ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ അധികാരശക്തികളൊന്നും തന്നെയില്ല. അതിനാല്‍, എനിക്കു വഴിപ്പെടുക. എന്നെ സ്മരിക്കാന്‍ നിസ്‌കാരം നില നിര്‍ത്തുക (ഖുര്‍ആന്‍ ത്വാഹാ:11-14).

വെളിപാടു ലഭിച്ച പ്രവാചകന്മാര്‍ ഏകത്വത്തിലും ഈശ്വരീയ മൂല്യങ്ങളിലുമൂന്നിയ ജീവിതത്തെ പരിശീലിപ്പിച്ചു. ബൈബിളില്‍ ഇങ്ങനെ വായിക്കാം, യിസ്‌റായേലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്‌നേഹിക്കണം. (ആവര്‍ത്തനം 6:45). ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍. നീ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്ത്വീകരിച്ചു (യോഹന്നാന്‍ 17:34). അയക്കപ്പെട്ടവരും ദൌത്യം ഏല്‍പ്പിക്കപ്പെട്ടവരുമായിരുന്നു പ്രവാചകന്മാര്‍.

പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ-

ഉണ്ടാവണം എന്ന, ഈശ്വരന്റെ ഉദ്ദേശ്യവും ഉണ്ടാവുക എന്ന കല്പനയുമാണ് ഉല്പത്തിയുടെ നിദാനമെന്ന് വേദം. ഒരു കാര്യം ഉണ്ടാവണമെന്നുദ്ദേശിച്ചു കഴിഞ്ഞാല്‍ അതിനോടവന്‍ ഉണ്ടാവുക എന്നു കല്പിക്കുന്നു. അപ്പോള്‍ അതുണ്ടാവുന്നു (ഖുര്‍ആന്‍  യാസീന്‍:82). ആദിയില്‍, അഥവാ ഭൌതികപ്രപഞ്ചത്തിന്റെ ആദിക്കുമപ്പുറത്ത് അനാദിയായി നിലകൊണ്ടിരുന്ന ഈശ്വരനെ പരാമര്‍ശിച്ചുകൊണ്ടാണ് ഐതരേയോപനിഷത്ത് ആരംഭിക്കുന്നത്. ഈ ഈശ്വരന്‍ സ്വധയോടു കൂടിയ ഒന്നാണ് എന്ന് ഋഗ്വേദം. സ്വധാ എന്നാല്‍ തന്നില്‍ത്തന്നെയുള്ള ധാരണാശക്തി.

ഈ സ്വധയാണ് പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ. ഖുര്‍ആന്‍ ഇതിനെ ഇറാദത്ത്, ഖദാ എന്നെല്ലാം വിശേഷിപ്പിക്കുന്നു. ഇതില്‍ നിന്നാണ് ഉണ്ടാവട്ടെ (ഖുര്‍ആന്റെ ഭാഷയില്‍ കുന്‍) എന്ന കല്പനയുണ്ടാകുന്നത്. പദാര്‍ത്ഥപ്രപഞ്ചം ഒരു നിലക്ക് അനാദിയായിത്തന്നെ നിലകൊണ്ടിരുന്നു. പദാര്‍ത്ഥവാദികള്‍ വാദിക്കുമ്പോലെ കേവലഭൌതികമായിക്കൊണ്ടല്ല. മറിച്ച് അഭൌതിക രൂപത്തില്‍, ഈശ്വരന്റെ ഇച്ഛയായിക്കൊണ്ട്. ആ ഇച്ഛയാണ് പദാര്‍ത്ഥലോകമായി വികാസം പ്രാപിക്കുന്നത്. അത് വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പദാര്‍ത്ഥത്തിനുണ്ടാകുന്ന പരിവര്‍ത്തനം പരിണാമമാണ് ഭൌതികവാദിക്ക്. എന്നാല്‍ വേദവീക്ഷണത്തില്‍ അത് വികാസമാണ്. ഈശ്വരന്റെ സ്വധാ (ഖദാ, ഇറാദത്ത്) ദൃശ്യപ്രപഞ്ചത്തിലേക്ക് വികസിച്ചു. ശേഷം ഈശ്വരകല്പനകള്‍ക്ക്, പ്രപഞ്ചനിയമങ്ങള്‍ക്ക് വിധേയമായി പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു. ആകാശത്തെ നാം നമ്മുടെ ശേഷിയാല്‍ നിര്‍മ്മിച്ചു. എന്നിട്ടാകട്ടെ, നാമതിനെ വികസിപ്പിക്കുന്നവനുമാകുന്നു (ഖുര്‍ആന്‍  അദ്ദാരിയാത്ത്:47).

ഈ ഇറാദത്തിനെ, സ്വധയെ, ആവാം ഐതരേയോപനിഷത്ത്  തുടര്‍ന്നു വിശദീകരിക്കുന്നത്. സ ഈക്ഷത ലോകാന്നു സൃജാ ഇതി (ലോകങ്ങളെ സൃഷ്ടിക്കട്ടെ എന്ന് ഈശ്വരന്‍ ഉദ്ദേശിച്ചു). ഖുര്‍ആനില്‍, വ ഇദാ ഖദാ അംറന്‍ (ഒരു കാര്യം അവന്‍ ഉദ്ദേശിച്ചാല്‍) എന്നു പറയുന്നതിലും ദൈവികമായ ഉദ്ദേശ്യം എന്നു വരുന്നുണ്ട്. ഈ ഉദ്ദേശ്യത്തെയും ഉദ്ദേശാനുസൃതമായ പ്രവര്‍ത്തനത്തെയും വിവരിച്ചു കൊണ്ടാണ് ബൈബിള്‍ ഉല്പത്തി പുസ്തകം ആരംഭിക്കുന്നത്. അതില്‍ വിവരിച്ചിട്ടുള്ള സൃഷ്ടിക്രമത്തിന്റെ വിശദാംശങ്ങളില്‍ അശാസ്ത്രീയത ആരോപിക്കാന്‍ പറ്റും. വിവരണത്തില്‍ പില്‍ക്കാലത്ത് സംഭവിച്ച അബദ്ധം നിമിത്തമാവാം അത്. എന്നാല്‍ അതില്‍ സൂചിതമാകുന്ന അടിസ്ഥാനാശയം ഈ ഖദാ (സ്വധ) തന്നെയാണ്. ഈശ്വരന്റെ ഉദ്ദേശ്യത്താല്‍ അംഭസ്സ്, മരീചി, മരം, അപ് എന്നീ ലോകങ്ങളുണ്ടായി. ഉപരിലോകമാണ് അംഭസ്സ്. മരീചിയെന്നാല്‍ അന്തരീക്ഷം. മരം ഭൂമിയും അപ് ഭൂമിക്കു കീഴെയുള്ളതുമാകുന്നു. ഇത് ഭൂമിയില്‍ നില കൊള്ളുന്ന മനുഷ്യന്റെ കാഴ്ചാനുഭവങ്ങളെ ആധാരമാക്കി മാത്രമുള്ളൊരു വിഭജനമാകുന്നു. ഈ നാല് ലോകങ്ങളുടെയും അധിപന്‍ അല്ലാഹുവാണെന്ന് (ലഹു മാ ഫിസ്സമാവാത്തി വല്‍ അര്‍ദി വമാ ബൈനഹുമാ വമാ തഹ്തഥറാ = ആകാശങ്ങളിലും അംഭസ്സ് ഭൂമിയിലും മരം അവയ്ക്കിടയിലും മരീചി മണ്ണിനടിയിലും അപ് ഉള്ളതെല്ലാം അവന്റേതു തന്നെ ത്വാഹാ:6 ) ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

മനുഷ്യന്റെയും ആദിമ സൂക്ഷ്മരൂപം ഈ ഖദായില്‍ത്തന്നെ കുടി കൊണ്ടിരുന്നു. ലോകോല്പത്തി വിവരണത്തിനു ശേഷം ഉപനിഷത്ത് അതിങ്ങനെ തുടരുന്നു: സ ഈക്ഷതേ മേനു ലോകാ ലോകപാലാന്നു സൃജാ ഇതി (ഈശ്വരന്‍ വിചാരിച്ചു: തീര്‍ച്ചയായും ഇതെല്ലാം ലോകങ്ങളായിത്തീര്‍ന്നു. ഇനി ലോകപാലകനെ മനുഷ്യനെ സൃഷ്ടിക്കട്ടെ)ഐതരേയോപനിഷത്ത് 1:1:3. ലോകപാലകന്‍ എന്ന പ്രയോഗം മനുഷ്യന്റെ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ ഇതിന് സമാനമായി ഖലീഫ എന്ന പദമുപയോഗിക്കുന്നു. ജീവാത്മാവ് എന്ന അസ്തിത്വത്തിന്റെ അധിഷ്ഠാനമായി മനുഷ്യശരീരം നിര്‍മ്മിക്കപ്പെടുന്നത് ഐതരേയോപനിഷത്ത് ഒന്നാമധ്യായം രണ്ടാം ഖണ്ഡത്തില്‍ കാണാം. തുടര്‍ന്ന് മൂന്നാം ഖണ്ഡത്തില്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കുമാവശ്യമായ ജീവനോപാധികള്‍ നിര്‍മ്മിച്ചതും ഈശ്വരനില്‍ നിന്നൊരാത്മാവ് മനുഷ്യനില്‍ പ്രവേശിച്ചതും വിവരിക്കുന്നു.

ആദികാരണം-

കാര്യകാരണബന്ധങ്ങളുടെ  വലിയൊരു ശൃംഖലയിലാണ് ലോകം നിലനില്‍ക്കുന്നത്. ഈ കാരണങ്ങളുടെയെല്ലാം കാരണമായ ആദികാരണമാണ് ഈശ്വരന്‍. അവനാണ് അല്ലാഹു. യിസ്രാഏലിന്റെ യാഹ്‌വേയും സരതുഷ്ട്രരുടെ അഹുരമസ്ദും അഖ്‌നാറ്റന്റെ ആറ്റനും ഇതേ ആദികാരണം തന്നെ. പരബ്രഹ്മമെന്നും താവോ എന്നുമൊക്കെ ചിന്തകന്മാര്‍ വിളിക്കുന്നത് പരിവര്‍ത്തനാതീതമായ ഇതേ ആദിമപരമസത്തയെത്തന്നെ. പ്രപഞ്ചനിയമങ്ങളും സദാചാരനിയമങ്ങളും അവനില്‍ നിന്നാണെന്ന് ഖുര്‍ആന്‍. അഥവാ അവനാണ് ഋതസത്യങ്ങളുടെ ആവിഷ്‌കാരകന്‍. ജഗത്തിന്റെ മുഴുവന്‍ അധിപനായ ആറ്റന്‍ സദചാരവ്യവസ്ഥയുടെയും കര്‍ത്താവാണെന്ന് ഫറോവ അഖ്‌നാറ്റന്‍. മനുഷ്യന്റെ ചാരിത്ര്യ ശുദ്ധിക്കും സത്യസന്ധതക്കും പ്രതിഫലം തരുന്നവനാണ് ആറ്റന്‍. മനുഷ്യനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനും പ്രതിഫലദിവസത്തിന്റെ ഉടമസ്ഥനു (മാലിക് യൌമിദ്ദീന്‍)മാണ് അല്ലാഹു. അവന് തുല്യനായി ആരും തന്നെയില്ല (വലം യകുന്‍ ലഹു കുഫുവന്‍ അഹദ് ഖുര്‍ആന്‍ അല്‍ ഇഖ്‌ലാസ്).

ആദിമധ്യാന്ത വിഹീനനായ താവോ സ്വര്‍ഗവും ഭൂമിയും ഉണ്ടാകും മുമ്പേ ഉള്ളതാണ് (ലൌ ദ്‌സു താവോ തെ ചിങ്ങ്). അതായത് അതിന് ആദിയും അന്ത്യവുമില്ല. എന്നാല്‍ ആദിയും അന്ത്യവും അതു തന്നെയാണ്. തദൈജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ തദന്തരസ്യ സര്‍വസ്യ തദു സര്‍വസ്യാസ്യ ബാഹ്യത (അത് ചലിക്കുന്നു, എന്നാല്‍ അത് നിഴലവുമാണ്. അത് ദൂരത്താണ്, അടുത്തുമാണ്. അത് എല്ലാറ്റിന്റെയും ഉള്ളിലാണ്, എല്ലാറ്റിന്റെയും പുറത്തുമാണ്.) എന്ന് ഈശാവാസ്യോപനിഷത്ത് (5). ഹുവല്‍ അവ്വലു വല്‍ ആഖിറു വള്ളാഹിറു വല്‍ ബാത്വിന്‍ (അവന്‍ ആദിയാണ് അന്ത്യവുമാണ്. അകവും പുറവുമാണ്.) എന്ന് ഖുര്‍ആനിലും (അല്‍ ഹദീദ്:3) കാണാം.
purity -Mojgan Kazemifakhr
പ്രപഞ്ചത്തിന്റെ വെളിച്ചം-

അതുല്യപ്രകാശമാണ് അഹുരമസ്ദ് (സെന്ദ് അവെസ്ത). ആകാശ ഭൂമികളുടെ പ്രകാശമായി ഖുര്‍ആന്‍ (അന്നൂര്‍:35) അല്ലാഹുവിനെ വിശേഷിപ്പിക്കുന്നു. ദൈവികമായ ആ കിരണപ്രവാഹത്തെ, ശ്രേഷ്ഠമായ ചൈതന്യത്തെ (സവിതാവിന) ഞങ്ങള്‍ ധ്യാനിക്കുന്നു (തത് സവിതുര്‍ വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി) എന്ന് ഋഗ്, യജുര്‍, സാമ വേദങ്ങള്‍.

മനുഷ്യന്റെ വാഗിന്ദ്രിയം, മനസ്സ്, കണ്ണ്, കാത്, പ്രാണന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പറാഞ്ഞു കൊണ്ടാണ് കേനോപനിഷത്തിന്റെ ആരംഭം. അവയ്ക്ക് യഥാക്രമം വാഗ്വൈഭവം, മനനശേഷി, കാഴ്ച, കേള്‍വി, പ്രവര്‍ത്തനൌത്സുക്യം എന്നിവ നല്‍കിയത് ഈശ്വരനാണെന്ന് സൂചിപ്പിക്കുകയും എന്നാല്‍ അവയൊന്നിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഈശ്വരന്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ഓരോ പരാമര്‍ശവും തദേവ ബ്രഹ്മത്വം വിദ്ധി, നേദം യദിതമുപാസതേ (ആ ഈശ്വരന്‍ തന്നെയആണ് പരബ്രഹ്മം, ഇത് എന്നറിഞ്ഞുകൊണ്ട് നീ ഉപാസിക്കുന്നതൊന്നുമല്ല) എന്നവസാനിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്ക് കര്‍മശേഷി നല്കിയത് അല്ലാഹുവാണെന്നും എന്നാല്‍ അവന്‍ ഇന്ദ്രിയങ്ങള്‍ക്കപ്രാപ്യനാണെന്നും ഖുര്‍ആന്‍. ലാ തുദ്‌രികുഹുല്‍ അബ്‌സാറു വഹുവ യുദ്‌രികുല്‍ അബ്‌സാറ വഹുവല്ലത്വീഫുല്‍ ഖബീര്‍ (കണ്ണുകള്‍ക്ക് അവനെ കാണാനാവുന്നില്ല, അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവന്‍, എല്ലാമറിയുന്നവന്‍ (അല്‍ അന്‍ആം:103). യേശു ഇങ്ങനെ പറഞ്ഞു: ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പിതാവ് എന്നെ അയച്ചിരിക്കുന്നുവെന്നതിന് സാക്ഷ്യം വഹിക്കുന്നു. എന്നെ അയച്ച പിതാവ് തന്നെ എനിക്കു സാക്ഷ്യം വഹിക്കുന്നു. നിങ്ങളോ, അവന്റെ ശബ്ദം ഒരു നാളും കേട്ടിട്ടില്ല, രൂപം ഒരു നാളും കണ്ടിട്ടില്ല (യോഹന്നാന്‍ 5:36-38).

സ്ഥലവും കാലവും-

ആദിയും അന്ത്യവുമായ അല്ലാഹു, കാലമാണ്. അഥവാ അല്ലാഹു തന്നെയാണ് കാലം. അനദ്ദഹ്ര്‍ (ഞാനാണ് കാലം) എന്ന് അല്ലാഹുവിന്റെ വചനം നബി ഉദ്ധരിച്ചിട്ടുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ഒത്തു ചേരുന്ന ഓം എന്ന വിശേഷണം നല്‍കിക്കൊണ്ട് പരബ്രഹ്മത്തെ വിവരിക്കുന്ന മാണ്ഡൂക്യോപനിഷത്ത് ഭൂതവും വര്‍ത്തമാനവും ഭാവിയും ത്രികാലങ്ങള്‍ക്കപ്പുറം കാലമുണ്ടെങ്കില്‍ അതും ഓംകാരം തന്നെയെന്നു പ്രകീര്‍ത്തിക്കുന്നു.

മതവും മതവും-

ഈശ്വരാഭീഷ്ടത്തിനു കീഴ്‌പ്പെടുന്നവര്‍ക്ക് എല്ലാ അസ്വാതന്ത്ര്യങ്ങളില്‍ നിന്നുമുള്ള മോചനവും നീതിയിലേക്കും മുക്തിയിലേക്കുമുള്ള യാത്രയും പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, കേവലാനുഷ്ഠാനപരവും വ്യവസ്ഥാപിതവുമായ മതങ്ങള്‍ ആത്മീയവും രാഷ്ട്രീയവുമായ അസ്വാതന്ത്ര്യത്തിലേക്ക് ജനതയെ നയിക്കുന്നു.ധാരാളം അനുഷ്ഠാനങ്ങള്‍ ധാരാളം ദൈവങ്ങളെ സൃഷ്ടിക്കുന്നു. അവയും അവയുടെ പുരോഹിതന്മാരും ചേര്‍ന്ന് ജീവിതത്തിനു മേല്‍ പല തരം ഭാരങ്ങള്‍ കെട്ടിവെക്കുന്നു. ഐഹികവും പാരത്രികവുമായ വിമോചനമത്രേ പ്രവാചകന്മാരുടെ ലക്ഷ്യം.

അറിഞ്ഞതിന്റെ പ്രയോജനം

മഹത്തരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ തെളിഞ്ഞ ഒരവബോധം ആവശ്യമാകുന്നു. കാര്യങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ചും നിരീക്ഷിച്ചും അവബോധത്തെ തെളിമയുള്ളതാക്കാന്‍ സാധിക്കും. ഇങ്ങനെ കേള്‍ക്കുന്നതും കാണുന്നതും കൊണ്ട് ഹൃദയത്തെ ജ്വലിപ്പിക്കുകയാണെങ്കില്‍ ഒരാളുടെ ജ്ഞാനം അയാള്‍ക്കു തന്നെയും സമൂഹത്തിനും ഉപകാരപ്പെടും.

ഒരിക്കലൊരു രാജസദസ്സിലൊരു ശില്പി വന്നു. അയാളുടെ കൈയില്‍ മനോഹരമായ മൂന്നു ശില്പങ്ങളുണ്ട്. തീര്‍ത്തും ഒരു പോലെയുള്ള മൂന്നു ശില്പങ്ങള്‍. ഒരച്ചില്‍ വാര്‍ത്തെടുത്തതു പോലെ. എത്ര സൂക്ഷ്മമായി നോക്കിയാലും അവ തമ്മിലൊരു വ്യത്യാസവും കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. ശില്പങ്ങള്‍ രാജാവിന്റെ മുമ്പില്‍ വെച്ച ശേഷം ശില്പി പറഞ്ഞു, രാജാവേ, ഈ മൂന്നു ശില്പങ്ങളില്‍ ഒന്ന് മറ്റ് രണ്ടെണ്ണത്തെക്കാള്‍ ശ്രേഷ്ഠമാണ്. അതേതെന്ന് കണ്ടെത്താന്‍ അങ്ങയുടെ സദസ്സിലെ പണ്ഡിതന്മാര്‍ക്കാര്‍ക്കെങ്കിലും കഴിയുമോ?

ഒരു പാട് പണ്ഡിതന്മാരും കലാകാരന്മാരും മറ്റുമടങ്ങുന്ന സദസ്സാണ്. രാജാവ് എല്ലാവരെയും നോക്കി. പലരും മുന്നോട്ടു വന്ന് ശില്പങ്ങള്‍ തിരിച്ചും മറിച്ചും നോക്കി. എന്നാല്‍ അവ തമ്മിലൊരന്തരവും കണ്ടെത്താനവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. രാജാവിന് താന്‍ അപമാനിതനാകുമ്പോലെ തോന്നി. ഒരു സമസ്യ മുന്നില്‍ വന്നാല്‍ രാജാവിനത് പരിഹരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അത് രാജാവിന്റെ ജോലിയുമല്ല. എന്നാല്‍ രാജ്യം ഭരിക്കുക എന്നതോടൊപ്പം, ജനങ്ങളുടെ വ്യത്യസ്തങ്ങളായ കഴിവുകളെ വേണ്ടും വണ്ണം സമാഹരിച്ച് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഉപയുക്തമാക്കുക എന്നത് രാജാവിന് സാധിക്കേണ്ടതാണ്. ശരിയായി ചിന്തിക്കുന്ന ആളുകളില്ലെന്നു വരുമ്പോള്‍ ആ രാജ്യത്തിന്റെ നിലനില്‍പ് ഭദ്രമല്ലെന്നാണര്‍ത്ഥം. പ്രജകളെല്ലാരും പോരാളികളായി മാറിയാല്‍ രാജ്യത്തിനൊരു യുദ്ധവും ജയിക്കാനാവില്ല. അവരില്‍ നല്ലൊരു വിഭാഗം ജ്ഞാനികളായിട്ടുണ്ടെങ്കിലാണ് അവര്‍ക്ക് വിജയം നേടാനാവുക. പോരാളികളും ജ്ഞാനികളും സമ്പത്തും അനിവാര്യമാണ്. ഇതും ആവശ്യമായ മറ്റ് വിഭവങ്ങളും ശരിയായ തോതില്‍ സമാഹരിക്കുന്നവനായിരിക്കും മികച്ച ഭരണാധികാരി. ഒരു രാജ്യത്തെസ്സംബന്ധിച്ചിടത്തോളം ഏതു പ്രശ്‌നവും പരിഹരിക്കുന്ന പണ്ഡിതന്മാര്‍ ആവശ്യമാണെന്നുള്ളതു കൊണ്ടു തന്നെ ഇങ്ങനെയൊരു കാര്യത്തില്‍ തന്റെ പണ്ഡിതന്മാര്‍ പരാജയപ്പെടുന്നതു കണ്ടപ്പോള്‍ രാജാവസ്വസ്ഥനായി. ഇത്തരം കാര്യങ്ങളില്‍ ഒരു രാജ്യത്തിന്റെ ശേഷി പരിശോധിക്കാന്‍ അയല്‍ രാജാക്കന്മാര്‍ ആളെ വിടാറുമുണ്ട്.

ഇനിയിപ്പോള്‍ ശില്പി പറയുന്നതു തെറ്റാണെന്നു വരുമോ? ഈ ശില്പങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലോ. എന്നാല്‍ ശില്പി തന്റെ വാദത്തിലുറച്ചു നിന്നു. അത് തെളിയിക്കാന്‍ തനിക്കു പറ്റുമെന്നുമയാള്‍ പറഞ്ഞു. അപ്പോഴേക്കും അല്പം കൂടി സൂക്ഷ്മഗ്രഹണപടുവായൊരു മന്ത്രി മുന്നോട്ടു വന്നു. അയാള്‍ അതി സൂക്ഷ്മം ശില്പങ്ങള്‍ പരിശോധിച്ചു. പെട്ടെന്നയാളുടെ മുഖത്തൊരു പ്രകാശം പരക്കുന്നത് രാജാവ് ശ്രദ്ധിച്ചു. ശില്പങ്ങളെടുത്ത് അയാളവയുടെ ചെവിയില്‍ ഒന്നൂതി നോക്കി. എന്തോ പിടികിട്ടിയ മട്ടില്‍ തല കുലുക്കി. പുഞ്ചിരിച്ചു. തനിക്ക് മൂന്ന് ആരന്‍ പുല്ല് വേണമെന്നയാള്‍ പറഞ്ഞു. സൂചി മുന പോലത്തെ മൂന്ന് പുല്‍ക്കൊടികള്‍ കൊണ്ടു വരപ്പെട്ടു. ഒരു പുല്ലെടുത്ത് അയാള്‍ ഒരു ശില്പത്തിന്റെ ചെവിയില്‍ കടത്തി. ഒരു തടസ്സവുമില്ലാതെ അത് മറ്റേ ചെവിയിലൂടെ പുറത്തേക്കു നീണ്ടു.

അല്ലയോ രാജാവേ, ചിലരുടെ സ്വഭാവമിങ്ങനെയാണ്. മുന്നിലിരിക്കുന്നതു കണ്ടാല്‍ പറയുന്നതേതും ഗൗരവത്തില്‍ കേട്ടു മനസ്സിലാക്കുന്നതു പോലെ തോന്നും. എന്നാലോ, അവര്‍ യാതൊന്നും ഗ്രഹിക്കുന്നതല്ല. ഇത്തരക്കാരെക്കുറിച്ച് നമ്മള്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നവരെന്നു പറയും. വളരെ മോശമായ സ്വഭാവമാണത്.

മറ്റൊരാരന്‍ പുല്ലെടുത്ത് അയാള്‍ രണ്ടാമത്തെ പ്രതിമയുടെ ചെവിയിലേക്കു കടത്തി. അതാകട്ടെ, വായിലൂടെ പുറത്തേക്കു നീണ്ടു. എന്നാല്‍ അതിന്റെ അഗ്രം ഒടിഞ്ഞും ചതഞ്ഞും വികൃതമായിരുന്നു. രാജാവേ, മറ്റു ചിലര്‍ ഇങ്ങനെയാണ്. അവര്‍ കേള്‍ക്കാന്‍ സന്നദ്ധരാകും. എന്നാല്‍ കേള്‍ക്കുന്നതല്ല മനസ്സിലാക്കുക, മനസ്സിലാക്കിയതല്ല പറയുക. കാര്യങ്ങള്‍ക്കവര്‍ വളരെ വികൃതമായ ഭാഷ്യം ചമയ്ക്കും. പ്രയോജനരഹിതമായും അമിതമാും സംസാരിക്കും. ഒട്ടും നല്ലതല്ലാത്തൊരു സ്വഭാവം തന്നെയാണിതും. ഇതു കൊണ്ടു വളരെ ദോഷങ്ങളുണ്ട്. വ്യക്തികള്‍ തമ്മില്‍ തെറ്റും. സമൂഹങ്ങള്‍ പരസ്പരം വിദ്വേഷത്തിലകപ്പെടും. യുദ്ധം വരെ ഉണ്ടാകും.

മൂന്നാം പ്രതിമയുടെ ചെവിയിലും അയാള്‍ പുല്ലു കയറ്റി. ആ പുല്‍നാമ്പ് അകത്തേക്കു ചെന്നു. ശില്പത്തിന്റെ ആഴത്തിലേക്കതു തറഞ്ഞുകയറി. മന്ത്രി പറഞ്ഞു, മഹാരാജന്‍, ഇത് ഏറ്റവുമുല്‍കൃഷ്ടമായൊരു സ്വഭാവത്തെയാണ് കാണിക്കുന്നത്. കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ശരിയായി മനസ്സിലാക്കുകയും ചെയ്യുന്നവരുടെ പ്രതീകമാണ് ഈ ശില്പം. അങ്ങനെയവര്‍ തിരിച്ചറിവുള്ളവരാകും. അവരുടെ ജ്ഞാനം ലോകത്തിനുപകരിക്കും. വെളിച്ചമായിത്തീരും. അതിനാല്‍ ഈ മൂന്നു ശില്പങ്ങളില്‍ ഏറ്റവുമുല്‍കൃഷ്ടമായതിതു തന്നെ.

മന്ത്രി പറഞ്ഞത് ശില്പി സമ്മതിച്ചു. രാജാവ് അത്യധികം സന്തുഷ്ടനായിത്തീര്‍ന്നു.

അങ്ങനെ മൂന്നു തരത്തിലുള്ള ആളുകളെ നാമിവിടെ കണ്ടുമുട്ടി. ഒന്നാമത്തെ കൂട്ടര്‍ അറിവിനോടു വൈമുഖ്യം പ്രകടിപ്പിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ ശരിക്കുമറിയാതെ അറിഞ്ഞെന്നു ഭാവിക്കുകയും കാര്യങ്ങളെ വികൃതമാക്കുകയും ചെയ്യുന്നവര്‍. മൂന്നാമത്തെ വിഭാഗമാകട്ടെ, അറിയുകയും തിരിച്ചറിയുകയും അറിവു കൊണ്ടു വഴി കാട്ടുകയും ചെയ്യുന്നവര്‍.

ആകയാല്‍, ശരിയായി നിരീക്ഷിക്കാനും ശ്രദ്ധയോടെ ശ്രവിക്കാനും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും സാധിക്കുകയെന്നത് വളരെ പ്രധാനമാകുന്നു. അപ്രകാരം ചെയ്യുന്നവരുടെ ചിന്തകള്‍ സാര്‍ത്ഥകമാകും, ജീവിതവും.