ഏകവും പരിവര്‍ത്തനാതീതവുമായ പരമസത്ത

മതത്തെയും വേദത്തെയും പറ്റി പൊതുവായി പറയാവുന്ന ചില കാര്യങ്ങളുണ്ട്. അവ,

  • ഒന്ന്) മനുഷ്യന്‍, പ്രകൃതി, ഈശ്വരന്‍ എന്നീ മൂന്നു തത്വങ്ങളാണ് പൊതുവില്‍ മതത്തിന്റെയും വേദങ്ങളുടെയും കേന്ദ്രപ്രമേയം.
  • രണ്ട്) ഇതില്‍ മനുഷ്യനും പ്രകൃതിയും ഒരേകപരമസത്തയില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്ന് മതം വാദിക്കുന്നു.
  • മൂന്ന്) ആ സത്തയെയാണ് പൊതുവേ ഈശ്വരന്‍ എന്നു വിളിക്കുന്നത്.

ഇപ്പറയപ്പെട്ട തത്വങ്ങള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാഹോദര്യത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശരിയായ സഹവര്‍ത്തിത്വത്തെയും സൃഷ്ടിക്കുന്നു. എന്നാല്‍ നിലനില്‍ക്കുന്നതും അല്ലാത്തതുമായ സംഘടിത മതരൂപങ്ങള്‍ പലതും ഈ പ്രമേയങ്ങളുടെ നിരാകരണമായാണ് പ്രയോഗത്തില്‍ വര്‍ത്തിക്കുന്നത്. ഇത് മതത്തിന്റെ ആദിമവിശുദ്ധിയില്‍ നിന്നും മനുഷ്യന്റെ ആദിമ മതബോധത്തില്‍ നിന്നുമുള്ള വ്യതിയാനം നിമിത്തം സംഭവിക്കുന്നതാ!ണെന്നു നാം മനസ്സിലാക്കുന്നു.

ആദിമ അവബോധത്തില്‍ നിന്നുള്ള ഇത്തരം വ്യതിയാനങ്ങളെ തിരുത്തുകയെന്നതായിരുന്നു പ്രവാചകന്മാരുടെ ധര്‍മം. ഈശ്വരന്റെ ഏകത്വവും ആധിപത്യവുമെന്ന ആശയത്തില്‍ നിന്നുള്ള അപഭ്രംശം ഓരോ ഘട്ടത്തിലും ധാര്‍മികവും സാമൂഹികവുമായ അപചയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുന്നു. നമ്മുടെ നിലനില്‍പ്പിന്റെ ആധാരമായ ഭൂമിയും പ്രപഞ്ചവും ആലങ്കാരികമായിപ്പറഞ്ഞാല്‍ ഒട്ടേറെ നന്മകളാല്‍ സമൃദ്ധമാണ്. ഈ നന്മകള്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്നത്, ഇതിന്റെ പുരോയാനവും വികാസവും ഈശ്വരനിശ്ചിതമായൊരു വഴിയിലൂടെയാണ് എന്ന കാരണത്താലാണ്. മനുഷ്യനിലാകട്ടെ, സ്വതന്ത്രമായ ഒരു മാനസികഘടകമുണ്ട്. ഇതിനാല്‍ നിയന്ത്രിതമാണ് അവന്റെ കര്‍മ്മങ്ങള്‍. ഈശ്വരനിശ്ചിതമായ ഒരു നിയമവ്യവസ്ഥയ്ക്ക് പ്രപഞ്ചത്തിന്റെഗതിയോടും അതിന്റെ ആത്മാവിനോടും ചേര്‍ന്നു നില്‍ക്കുന്ന ധാര്‍മിക നൈതിക വ്യവസ്ഥയ്ക്ക് വിധേയരാകുന്നതിലൂടെ ഔന്നത്യം നേടാനാണ് പ്രവാചകന്മാര്‍ ആഹ്വാനം ചെയ്തത്. പ്രകൃതിക്കു മേലുള്ള ചെറിയ ഇടപെടലുകള്‍ വരെ മാത്രം വിശാലമാകുന്ന ഒരു പ്രവര്‍ത്തനമേഖലയിലാണ് മനുഷ്യന് സ്വാതന്ത്ര്യമുള്ളത്. ഇത്തരം ഇടപെടലുകള്‍ ദൈവവിധിക്ക്, പ്രാപഞ്ചിക മൂല്യവ്യവസ്ഥയ്ക്ക് വിരുദ്ധമാകുമ്പോള്‍ നേരത്തെ പറഞ്ഞ, ഭൂമിയിലെ നന്മകളുടെ ആനുകൂല്യങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു. അങ്ങനെ പാരിസ്ഥിതികവും സാമൂഹികവുമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാകുന്നു. അതിനാല്‍ ലാ തുഫ്‌സിദൂ ഫില്‍ അര്‍ദി ബഅദ ഇസ്‌ലാഹിഹാ (ഭൂമിയില്‍ അതിന്റെ നന്മകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കേ നിങ്ങള്‍ കുഴപ്പമുണ്ടാ!ക്കരുത്) എന്നത് പ്രവാചകന്മാരുടെ അടിസ്ഥാന ഉല്‍ബോധനങ്ങളില്‍ ഒന്നായിത്തീര്‍ന്നു.
spirit 1
ഏകം എന്ന ബോധം-

ഈശ്വരന്റെ ഏകത്വം, വിശേഷണങ്ങള്‍, പ്രവര്‍ത്തികള്‍ എന്നിവയെപ്പറ്റി വ്യത്യസ്ത വേദങ്ങള്‍ വിശദമായും സമാനമായും പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ അല്ലാഹുവിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: അല്ലദീ ഖലഖ ഫസവ്വാ, വല്ലദീ ഖദ്ദറ ഫഹദാ. അല്ലാഹു സൃഷ്ടിക്കുകയും സന്തുലിതമാക്കുകയും ചെയ്തു. അവന്‍ തന്നെ വിധി നിര്‍ണ്ണയിക്കുകയും വഴി കാട്ടുകയും ചെയ്തു (സൂറഃ അല്‍ അഅലാ).
ഇതില്‍ നാല് ശീര്‍ഷകങ്ങളുണ്ട്.

1) സൃഷ്ടിപ്പ് (തഖ്‌ലീഖ്)
2) സജ്ജീകരണം (തസ്‌വിയ)
3) നിര്‍ണ്ണയം (തഖ്ദീര്‍)
4) മാര്‍ഗദര്‍ശനം (ഹിദായ)

വളരെ കണിശവും സൂക്ഷ്മവുമാണ് പ്രപഞ്ചത്തിന്റെ സജ്ജീകരണം. ഭൂമിയില്‍ ചരിത്രം നിര്‍മ്മിക്കാന്‍ കഴിയുമാറ് കായികമായും മാനസികമായും മനുഷ്യനേയും സജ്ജീകരിച്ചിരിക്കുന്നു. വിധി അല്ലാഹുവിന്റെ പക്കലാണ്. അവന്‍ തന്നെയാണ് മാര്‍ഗദര്‍ശനം നല്‍കുന്നതും. സൂര്യനും ചന്ദ്രനും മേഘങ്ങളും അവന്റെ ആജ്ഞാനുവര്‍ത്തികളാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപികുന്നു. ഓരോ ജീവിക്കും അതതിന്റെ പങ്ക് ഈ പ്രകൃതിയില്‍ നിറവേറ്റുന്നതിനാവശ്യമായ വെളിപാട് (വഹ്‌യ്) നല്‍കിയതായും അത് പഠിപ്പിക്കുന്നു. വഹ്‌യ് എന്നു തന്നെയാണ് പ്രവാചകന്മാര്‍ക്കുണ്ടാവുന്ന വെളിപാടിനും പറയുക. വിധിക്കാന്‍ ദൈവത്തിനാണവകാശം. അതില്‍ നിന്ന് ശരിയായ മാര്‍ഗദര്‍ശനമുണ്ടാകും. ഇതിന് വഴിപ്പെടുമ്പോള്‍ മനുഷ്യന്റെ വഴി ഏറ്റവും ശരിയായതായിത്തീരും.

ഋതസത്യങ്ങളെക്കുറിച്ച ബോധം-

ഇപ്രകാരം, പ്രപഞ്ചം പ്രകൃത്യാ തന്നെ അതിന് നിര്‍ണ്ണയിക്കപ്പെട്ട വിധിയില്‍ നില കൊള്ളുന്നു. മനുഷ്യനാകട്ടെ, ധാര്‍മിക നിയമങ്ങള്‍ പാലിക്കാ!ന്‍ ബാധ്യസ്ഥനുമാകുന്നു.

ഈ പ്രാപഞ്ചിക, ധാര്‍മിക നിയമങ്ങളെയാണ് ഋഗ്വേദം ഋത സത്യങ്ങളെന്ന് വിശേഷിക്കുന്നത്.

ഏകനും അദൃശ്യ (ജാലവാന്‍  മായാവി)നുമായ ഏതൊരീശ്വരന്‍ തന്റെ ശക്തികളാല്‍ സര്‍വലോകങ്ങളേയും ഭരിക്കുന്നുവോ, ഏതൊരുവന്‍ ഏകനായിക്കൊണ്ടു തന്നെ ഉല്പത്തിയിലും സമ്യഗ് ഭാവത്തിലും തന്റെ ശക്തികളാല്‍ ഭരിക്കുന്നുവോ അവനെ അറിയുന്നവര്‍ മരണരഹിതരായി വര്‍ത്തിക്കുന്നു (ശ്വേതാശ്വതരോപനിഷത്ത് 3:1).

അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവന്റേതാകുന്നു (ഖുര്‍ആന്‍ അല്‍അഅറാഫ്:54).

തന്റെ സത്തയേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച സത്യങ്ങള്‍ ഈശ്വരന്‍ വേദത്തിലൂടെയും പ്രവാചകന്മാരിലൂടെയും വെളിപ്പെടുത്തുന്നു. അങ്ങനെ അവന്‍ സ്വയം പ്രകാശിപ്പിക്കുന്നു. ദൈവികാനുഭവങ്ങളിലൂടെ പ്രവാചകന്മാര്‍ ദൈവത്തിന്റെ യാഥാര്‍ത്ഥ്യത്തെയും ജീവിതത്തെക്കുറിച്ച ദൈവപാഠങ്ങളെയും അറിയുന്നു.

അബ്രഹാമിന് തൊണ്ണൂറ്റൊമ്പതു വയസ്സുള്ളപ്പോള്‍ കര്‍ത്താവു പ്രത്യക്ഷനായി അരുള്‍ ചെയ്തു: ഞാനാണ് സര്‍വ്വശക്തനായ ദൈവം. നീ എന്റെ മുമ്പാകെ നടക്കുക, കുറ്റമറ്റവനായിരിക്കുക. ഞാനും നീയും തമ്മില്‍ ഒരുടമ്പടി ഉണ്ടായിരിക്കും. ഞാന്‍ നിന്നെ വളരെ വര്‍ദ്ധിപ്പിക്കും (ബൈബിള്‍  ഉല്പത്തി 17:1).

അവിടെയെത്തിയപ്പോള്‍ (മൂസാ) ഒരു വിളി കേട്ടു: അല്ലയോ മൂസാ, ഞാനാണ് നിന്റെ റബ്ബ് (ഈശ്വരന്‍). നിന്റെ പാദരക്ഷകള്‍ അഴിച്ചു വെക്കുക. നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ആകയാല്‍ ഞാന്‍ വെളിപ്പെടുത്തുന്നത് നീ ശ്രദ്ധിക്കുക. ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ അധികാരശക്തികളൊന്നും തന്നെയില്ല. അതിനാല്‍, എനിക്കു വഴിപ്പെടുക. എന്നെ സ്മരിക്കാന്‍ നിസ്‌കാരം നില നിര്‍ത്തുക (ഖുര്‍ആന്‍ ത്വാഹാ:11-14).

വെളിപാടു ലഭിച്ച പ്രവാചകന്മാര്‍ ഏകത്വത്തിലും ഈശ്വരീയ മൂല്യങ്ങളിലുമൂന്നിയ ജീവിതത്തെ പരിശീലിപ്പിച്ചു. ബൈബിളില്‍ ഇങ്ങനെ വായിക്കാം, യിസ്‌റായേലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്‌നേഹിക്കണം. (ആവര്‍ത്തനം 6:45). ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍. നീ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്ത്വീകരിച്ചു (യോഹന്നാന്‍ 17:34). അയക്കപ്പെട്ടവരും ദൌത്യം ഏല്‍പ്പിക്കപ്പെട്ടവരുമായിരുന്നു പ്രവാചകന്മാര്‍.

പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ-

ഉണ്ടാവണം എന്ന, ഈശ്വരന്റെ ഉദ്ദേശ്യവും ഉണ്ടാവുക എന്ന കല്പനയുമാണ് ഉല്പത്തിയുടെ നിദാനമെന്ന് വേദം. ഒരു കാര്യം ഉണ്ടാവണമെന്നുദ്ദേശിച്ചു കഴിഞ്ഞാല്‍ അതിനോടവന്‍ ഉണ്ടാവുക എന്നു കല്പിക്കുന്നു. അപ്പോള്‍ അതുണ്ടാവുന്നു (ഖുര്‍ആന്‍  യാസീന്‍:82). ആദിയില്‍, അഥവാ ഭൌതികപ്രപഞ്ചത്തിന്റെ ആദിക്കുമപ്പുറത്ത് അനാദിയായി നിലകൊണ്ടിരുന്ന ഈശ്വരനെ പരാമര്‍ശിച്ചുകൊണ്ടാണ് ഐതരേയോപനിഷത്ത് ആരംഭിക്കുന്നത്. ഈ ഈശ്വരന്‍ സ്വധയോടു കൂടിയ ഒന്നാണ് എന്ന് ഋഗ്വേദം. സ്വധാ എന്നാല്‍ തന്നില്‍ത്തന്നെയുള്ള ധാരണാശക്തി.

ഈ സ്വധയാണ് പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ. ഖുര്‍ആന്‍ ഇതിനെ ഇറാദത്ത്, ഖദാ എന്നെല്ലാം വിശേഷിപ്പിക്കുന്നു. ഇതില്‍ നിന്നാണ് ഉണ്ടാവട്ടെ (ഖുര്‍ആന്റെ ഭാഷയില്‍ കുന്‍) എന്ന കല്പനയുണ്ടാകുന്നത്. പദാര്‍ത്ഥപ്രപഞ്ചം ഒരു നിലക്ക് അനാദിയായിത്തന്നെ നിലകൊണ്ടിരുന്നു. പദാര്‍ത്ഥവാദികള്‍ വാദിക്കുമ്പോലെ കേവലഭൌതികമായിക്കൊണ്ടല്ല. മറിച്ച് അഭൌതിക രൂപത്തില്‍, ഈശ്വരന്റെ ഇച്ഛയായിക്കൊണ്ട്. ആ ഇച്ഛയാണ് പദാര്‍ത്ഥലോകമായി വികാസം പ്രാപിക്കുന്നത്. അത് വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പദാര്‍ത്ഥത്തിനുണ്ടാകുന്ന പരിവര്‍ത്തനം പരിണാമമാണ് ഭൌതികവാദിക്ക്. എന്നാല്‍ വേദവീക്ഷണത്തില്‍ അത് വികാസമാണ്. ഈശ്വരന്റെ സ്വധാ (ഖദാ, ഇറാദത്ത്) ദൃശ്യപ്രപഞ്ചത്തിലേക്ക് വികസിച്ചു. ശേഷം ഈശ്വരകല്പനകള്‍ക്ക്, പ്രപഞ്ചനിയമങ്ങള്‍ക്ക് വിധേയമായി പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു. ആകാശത്തെ നാം നമ്മുടെ ശേഷിയാല്‍ നിര്‍മ്മിച്ചു. എന്നിട്ടാകട്ടെ, നാമതിനെ വികസിപ്പിക്കുന്നവനുമാകുന്നു (ഖുര്‍ആന്‍  അദ്ദാരിയാത്ത്:47).

ഈ ഇറാദത്തിനെ, സ്വധയെ, ആവാം ഐതരേയോപനിഷത്ത്  തുടര്‍ന്നു വിശദീകരിക്കുന്നത്. സ ഈക്ഷത ലോകാന്നു സൃജാ ഇതി (ലോകങ്ങളെ സൃഷ്ടിക്കട്ടെ എന്ന് ഈശ്വരന്‍ ഉദ്ദേശിച്ചു). ഖുര്‍ആനില്‍, വ ഇദാ ഖദാ അംറന്‍ (ഒരു കാര്യം അവന്‍ ഉദ്ദേശിച്ചാല്‍) എന്നു പറയുന്നതിലും ദൈവികമായ ഉദ്ദേശ്യം എന്നു വരുന്നുണ്ട്. ഈ ഉദ്ദേശ്യത്തെയും ഉദ്ദേശാനുസൃതമായ പ്രവര്‍ത്തനത്തെയും വിവരിച്ചു കൊണ്ടാണ് ബൈബിള്‍ ഉല്പത്തി പുസ്തകം ആരംഭിക്കുന്നത്. അതില്‍ വിവരിച്ചിട്ടുള്ള സൃഷ്ടിക്രമത്തിന്റെ വിശദാംശങ്ങളില്‍ അശാസ്ത്രീയത ആരോപിക്കാന്‍ പറ്റും. വിവരണത്തില്‍ പില്‍ക്കാലത്ത് സംഭവിച്ച അബദ്ധം നിമിത്തമാവാം അത്. എന്നാല്‍ അതില്‍ സൂചിതമാകുന്ന അടിസ്ഥാനാശയം ഈ ഖദാ (സ്വധ) തന്നെയാണ്. ഈശ്വരന്റെ ഉദ്ദേശ്യത്താല്‍ അംഭസ്സ്, മരീചി, മരം, അപ് എന്നീ ലോകങ്ങളുണ്ടായി. ഉപരിലോകമാണ് അംഭസ്സ്. മരീചിയെന്നാല്‍ അന്തരീക്ഷം. മരം ഭൂമിയും അപ് ഭൂമിക്കു കീഴെയുള്ളതുമാകുന്നു. ഇത് ഭൂമിയില്‍ നില കൊള്ളുന്ന മനുഷ്യന്റെ കാഴ്ചാനുഭവങ്ങളെ ആധാരമാക്കി മാത്രമുള്ളൊരു വിഭജനമാകുന്നു. ഈ നാല് ലോകങ്ങളുടെയും അധിപന്‍ അല്ലാഹുവാണെന്ന് (ലഹു മാ ഫിസ്സമാവാത്തി വല്‍ അര്‍ദി വമാ ബൈനഹുമാ വമാ തഹ്തഥറാ = ആകാശങ്ങളിലും അംഭസ്സ് ഭൂമിയിലും മരം അവയ്ക്കിടയിലും മരീചി മണ്ണിനടിയിലും അപ് ഉള്ളതെല്ലാം അവന്റേതു തന്നെ ത്വാഹാ:6 ) ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

മനുഷ്യന്റെയും ആദിമ സൂക്ഷ്മരൂപം ഈ ഖദായില്‍ത്തന്നെ കുടി കൊണ്ടിരുന്നു. ലോകോല്പത്തി വിവരണത്തിനു ശേഷം ഉപനിഷത്ത് അതിങ്ങനെ തുടരുന്നു: സ ഈക്ഷതേ മേനു ലോകാ ലോകപാലാന്നു സൃജാ ഇതി (ഈശ്വരന്‍ വിചാരിച്ചു: തീര്‍ച്ചയായും ഇതെല്ലാം ലോകങ്ങളായിത്തീര്‍ന്നു. ഇനി ലോകപാലകനെ മനുഷ്യനെ സൃഷ്ടിക്കട്ടെ)ഐതരേയോപനിഷത്ത് 1:1:3. ലോകപാലകന്‍ എന്ന പ്രയോഗം മനുഷ്യന്റെ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ ഇതിന് സമാനമായി ഖലീഫ എന്ന പദമുപയോഗിക്കുന്നു. ജീവാത്മാവ് എന്ന അസ്തിത്വത്തിന്റെ അധിഷ്ഠാനമായി മനുഷ്യശരീരം നിര്‍മ്മിക്കപ്പെടുന്നത് ഐതരേയോപനിഷത്ത് ഒന്നാമധ്യായം രണ്ടാം ഖണ്ഡത്തില്‍ കാണാം. തുടര്‍ന്ന് മൂന്നാം ഖണ്ഡത്തില്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കുമാവശ്യമായ ജീവനോപാധികള്‍ നിര്‍മ്മിച്ചതും ഈശ്വരനില്‍ നിന്നൊരാത്മാവ് മനുഷ്യനില്‍ പ്രവേശിച്ചതും വിവരിക്കുന്നു.

ആദികാരണം-

കാര്യകാരണബന്ധങ്ങളുടെ  വലിയൊരു ശൃംഖലയിലാണ് ലോകം നിലനില്‍ക്കുന്നത്. ഈ കാരണങ്ങളുടെയെല്ലാം കാരണമായ ആദികാരണമാണ് ഈശ്വരന്‍. അവനാണ് അല്ലാഹു. യിസ്രാഏലിന്റെ യാഹ്‌വേയും സരതുഷ്ട്രരുടെ അഹുരമസ്ദും അഖ്‌നാറ്റന്റെ ആറ്റനും ഇതേ ആദികാരണം തന്നെ. പരബ്രഹ്മമെന്നും താവോ എന്നുമൊക്കെ ചിന്തകന്മാര്‍ വിളിക്കുന്നത് പരിവര്‍ത്തനാതീതമായ ഇതേ ആദിമപരമസത്തയെത്തന്നെ. പ്രപഞ്ചനിയമങ്ങളും സദാചാരനിയമങ്ങളും അവനില്‍ നിന്നാണെന്ന് ഖുര്‍ആന്‍. അഥവാ അവനാണ് ഋതസത്യങ്ങളുടെ ആവിഷ്‌കാരകന്‍. ജഗത്തിന്റെ മുഴുവന്‍ അധിപനായ ആറ്റന്‍ സദചാരവ്യവസ്ഥയുടെയും കര്‍ത്താവാണെന്ന് ഫറോവ അഖ്‌നാറ്റന്‍. മനുഷ്യന്റെ ചാരിത്ര്യ ശുദ്ധിക്കും സത്യസന്ധതക്കും പ്രതിഫലം തരുന്നവനാണ് ആറ്റന്‍. മനുഷ്യനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനും പ്രതിഫലദിവസത്തിന്റെ ഉടമസ്ഥനു (മാലിക് യൌമിദ്ദീന്‍)മാണ് അല്ലാഹു. അവന് തുല്യനായി ആരും തന്നെയില്ല (വലം യകുന്‍ ലഹു കുഫുവന്‍ അഹദ് ഖുര്‍ആന്‍ അല്‍ ഇഖ്‌ലാസ്).

ആദിമധ്യാന്ത വിഹീനനായ താവോ സ്വര്‍ഗവും ഭൂമിയും ഉണ്ടാകും മുമ്പേ ഉള്ളതാണ് (ലൌ ദ്‌സു താവോ തെ ചിങ്ങ്). അതായത് അതിന് ആദിയും അന്ത്യവുമില്ല. എന്നാല്‍ ആദിയും അന്ത്യവും അതു തന്നെയാണ്. തദൈജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ തദന്തരസ്യ സര്‍വസ്യ തദു സര്‍വസ്യാസ്യ ബാഹ്യത (അത് ചലിക്കുന്നു, എന്നാല്‍ അത് നിഴലവുമാണ്. അത് ദൂരത്താണ്, അടുത്തുമാണ്. അത് എല്ലാറ്റിന്റെയും ഉള്ളിലാണ്, എല്ലാറ്റിന്റെയും പുറത്തുമാണ്.) എന്ന് ഈശാവാസ്യോപനിഷത്ത് (5). ഹുവല്‍ അവ്വലു വല്‍ ആഖിറു വള്ളാഹിറു വല്‍ ബാത്വിന്‍ (അവന്‍ ആദിയാണ് അന്ത്യവുമാണ്. അകവും പുറവുമാണ്.) എന്ന് ഖുര്‍ആനിലും (അല്‍ ഹദീദ്:3) കാണാം.
purity -Mojgan Kazemifakhr
പ്രപഞ്ചത്തിന്റെ വെളിച്ചം-

അതുല്യപ്രകാശമാണ് അഹുരമസ്ദ് (സെന്ദ് അവെസ്ത). ആകാശ ഭൂമികളുടെ പ്രകാശമായി ഖുര്‍ആന്‍ (അന്നൂര്‍:35) അല്ലാഹുവിനെ വിശേഷിപ്പിക്കുന്നു. ദൈവികമായ ആ കിരണപ്രവാഹത്തെ, ശ്രേഷ്ഠമായ ചൈതന്യത്തെ (സവിതാവിന) ഞങ്ങള്‍ ധ്യാനിക്കുന്നു (തത് സവിതുര്‍ വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി) എന്ന് ഋഗ്, യജുര്‍, സാമ വേദങ്ങള്‍.

മനുഷ്യന്റെ വാഗിന്ദ്രിയം, മനസ്സ്, കണ്ണ്, കാത്, പ്രാണന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പറാഞ്ഞു കൊണ്ടാണ് കേനോപനിഷത്തിന്റെ ആരംഭം. അവയ്ക്ക് യഥാക്രമം വാഗ്വൈഭവം, മനനശേഷി, കാഴ്ച, കേള്‍വി, പ്രവര്‍ത്തനൌത്സുക്യം എന്നിവ നല്‍കിയത് ഈശ്വരനാണെന്ന് സൂചിപ്പിക്കുകയും എന്നാല്‍ അവയൊന്നിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഈശ്വരന്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ഓരോ പരാമര്‍ശവും തദേവ ബ്രഹ്മത്വം വിദ്ധി, നേദം യദിതമുപാസതേ (ആ ഈശ്വരന്‍ തന്നെയആണ് പരബ്രഹ്മം, ഇത് എന്നറിഞ്ഞുകൊണ്ട് നീ ഉപാസിക്കുന്നതൊന്നുമല്ല) എന്നവസാനിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്ക് കര്‍മശേഷി നല്കിയത് അല്ലാഹുവാണെന്നും എന്നാല്‍ അവന്‍ ഇന്ദ്രിയങ്ങള്‍ക്കപ്രാപ്യനാണെന്നും ഖുര്‍ആന്‍. ലാ തുദ്‌രികുഹുല്‍ അബ്‌സാറു വഹുവ യുദ്‌രികുല്‍ അബ്‌സാറ വഹുവല്ലത്വീഫുല്‍ ഖബീര്‍ (കണ്ണുകള്‍ക്ക് അവനെ കാണാനാവുന്നില്ല, അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവന്‍, എല്ലാമറിയുന്നവന്‍ (അല്‍ അന്‍ആം:103). യേശു ഇങ്ങനെ പറഞ്ഞു: ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പിതാവ് എന്നെ അയച്ചിരിക്കുന്നുവെന്നതിന് സാക്ഷ്യം വഹിക്കുന്നു. എന്നെ അയച്ച പിതാവ് തന്നെ എനിക്കു സാക്ഷ്യം വഹിക്കുന്നു. നിങ്ങളോ, അവന്റെ ശബ്ദം ഒരു നാളും കേട്ടിട്ടില്ല, രൂപം ഒരു നാളും കണ്ടിട്ടില്ല (യോഹന്നാന്‍ 5:36-38).

സ്ഥലവും കാലവും-

ആദിയും അന്ത്യവുമായ അല്ലാഹു, കാലമാണ്. അഥവാ അല്ലാഹു തന്നെയാണ് കാലം. അനദ്ദഹ്ര്‍ (ഞാനാണ് കാലം) എന്ന് അല്ലാഹുവിന്റെ വചനം നബി ഉദ്ധരിച്ചിട്ടുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ഒത്തു ചേരുന്ന ഓം എന്ന വിശേഷണം നല്‍കിക്കൊണ്ട് പരബ്രഹ്മത്തെ വിവരിക്കുന്ന മാണ്ഡൂക്യോപനിഷത്ത് ഭൂതവും വര്‍ത്തമാനവും ഭാവിയും ത്രികാലങ്ങള്‍ക്കപ്പുറം കാലമുണ്ടെങ്കില്‍ അതും ഓംകാരം തന്നെയെന്നു പ്രകീര്‍ത്തിക്കുന്നു.

മതവും മതവും-

ഈശ്വരാഭീഷ്ടത്തിനു കീഴ്‌പ്പെടുന്നവര്‍ക്ക് എല്ലാ അസ്വാതന്ത്ര്യങ്ങളില്‍ നിന്നുമുള്ള മോചനവും നീതിയിലേക്കും മുക്തിയിലേക്കുമുള്ള യാത്രയും പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, കേവലാനുഷ്ഠാനപരവും വ്യവസ്ഥാപിതവുമായ മതങ്ങള്‍ ആത്മീയവും രാഷ്ട്രീയവുമായ അസ്വാതന്ത്ര്യത്തിലേക്ക് ജനതയെ നയിക്കുന്നു.ധാരാളം അനുഷ്ഠാനങ്ങള്‍ ധാരാളം ദൈവങ്ങളെ സൃഷ്ടിക്കുന്നു. അവയും അവയുടെ പുരോഹിതന്മാരും ചേര്‍ന്ന് ജീവിതത്തിനു മേല്‍ പല തരം ഭാരങ്ങള്‍ കെട്ടിവെക്കുന്നു. ഐഹികവും പാരത്രികവുമായ വിമോചനമത്രേ പ്രവാചകന്മാരുടെ ലക്ഷ്യം.

അറിഞ്ഞതിന്റെ പ്രയോജനം

മഹത്തരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ തെളിഞ്ഞ ഒരവബോധം ആവശ്യമാകുന്നു. കാര്യങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ചും നിരീക്ഷിച്ചും അവബോധത്തെ തെളിമയുള്ളതാക്കാന്‍ സാധിക്കും. ഇങ്ങനെ കേള്‍ക്കുന്നതും കാണുന്നതും കൊണ്ട് ഹൃദയത്തെ ജ്വലിപ്പിക്കുകയാണെങ്കില്‍ ഒരാളുടെ ജ്ഞാനം അയാള്‍ക്കു തന്നെയും സമൂഹത്തിനും ഉപകാരപ്പെടും.

ഒരിക്കലൊരു രാജസദസ്സിലൊരു ശില്പി വന്നു. അയാളുടെ കൈയില്‍ മനോഹരമായ മൂന്നു ശില്പങ്ങളുണ്ട്. തീര്‍ത്തും ഒരു പോലെയുള്ള മൂന്നു ശില്പങ്ങള്‍. ഒരച്ചില്‍ വാര്‍ത്തെടുത്തതു പോലെ. എത്ര സൂക്ഷ്മമായി നോക്കിയാലും അവ തമ്മിലൊരു വ്യത്യാസവും കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. ശില്പങ്ങള്‍ രാജാവിന്റെ മുമ്പില്‍ വെച്ച ശേഷം ശില്പി പറഞ്ഞു, രാജാവേ, ഈ മൂന്നു ശില്പങ്ങളില്‍ ഒന്ന് മറ്റ് രണ്ടെണ്ണത്തെക്കാള്‍ ശ്രേഷ്ഠമാണ്. അതേതെന്ന് കണ്ടെത്താന്‍ അങ്ങയുടെ സദസ്സിലെ പണ്ഡിതന്മാര്‍ക്കാര്‍ക്കെങ്കിലും കഴിയുമോ?

ഒരു പാട് പണ്ഡിതന്മാരും കലാകാരന്മാരും മറ്റുമടങ്ങുന്ന സദസ്സാണ്. രാജാവ് എല്ലാവരെയും നോക്കി. പലരും മുന്നോട്ടു വന്ന് ശില്പങ്ങള്‍ തിരിച്ചും മറിച്ചും നോക്കി. എന്നാല്‍ അവ തമ്മിലൊരന്തരവും കണ്ടെത്താനവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. രാജാവിന് താന്‍ അപമാനിതനാകുമ്പോലെ തോന്നി. ഒരു സമസ്യ മുന്നില്‍ വന്നാല്‍ രാജാവിനത് പരിഹരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അത് രാജാവിന്റെ ജോലിയുമല്ല. എന്നാല്‍ രാജ്യം ഭരിക്കുക എന്നതോടൊപ്പം, ജനങ്ങളുടെ വ്യത്യസ്തങ്ങളായ കഴിവുകളെ വേണ്ടും വണ്ണം സമാഹരിച്ച് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഉപയുക്തമാക്കുക എന്നത് രാജാവിന് സാധിക്കേണ്ടതാണ്. ശരിയായി ചിന്തിക്കുന്ന ആളുകളില്ലെന്നു വരുമ്പോള്‍ ആ രാജ്യത്തിന്റെ നിലനില്‍പ് ഭദ്രമല്ലെന്നാണര്‍ത്ഥം. പ്രജകളെല്ലാരും പോരാളികളായി മാറിയാല്‍ രാജ്യത്തിനൊരു യുദ്ധവും ജയിക്കാനാവില്ല. അവരില്‍ നല്ലൊരു വിഭാഗം ജ്ഞാനികളായിട്ടുണ്ടെങ്കിലാണ് അവര്‍ക്ക് വിജയം നേടാനാവുക. പോരാളികളും ജ്ഞാനികളും സമ്പത്തും അനിവാര്യമാണ്. ഇതും ആവശ്യമായ മറ്റ് വിഭവങ്ങളും ശരിയായ തോതില്‍ സമാഹരിക്കുന്നവനായിരിക്കും മികച്ച ഭരണാധികാരി. ഒരു രാജ്യത്തെസ്സംബന്ധിച്ചിടത്തോളം ഏതു പ്രശ്‌നവും പരിഹരിക്കുന്ന പണ്ഡിതന്മാര്‍ ആവശ്യമാണെന്നുള്ളതു കൊണ്ടു തന്നെ ഇങ്ങനെയൊരു കാര്യത്തില്‍ തന്റെ പണ്ഡിതന്മാര്‍ പരാജയപ്പെടുന്നതു കണ്ടപ്പോള്‍ രാജാവസ്വസ്ഥനായി. ഇത്തരം കാര്യങ്ങളില്‍ ഒരു രാജ്യത്തിന്റെ ശേഷി പരിശോധിക്കാന്‍ അയല്‍ രാജാക്കന്മാര്‍ ആളെ വിടാറുമുണ്ട്.

ഇനിയിപ്പോള്‍ ശില്പി പറയുന്നതു തെറ്റാണെന്നു വരുമോ? ഈ ശില്പങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലോ. എന്നാല്‍ ശില്പി തന്റെ വാദത്തിലുറച്ചു നിന്നു. അത് തെളിയിക്കാന്‍ തനിക്കു പറ്റുമെന്നുമയാള്‍ പറഞ്ഞു. അപ്പോഴേക്കും അല്പം കൂടി സൂക്ഷ്മഗ്രഹണപടുവായൊരു മന്ത്രി മുന്നോട്ടു വന്നു. അയാള്‍ അതി സൂക്ഷ്മം ശില്പങ്ങള്‍ പരിശോധിച്ചു. പെട്ടെന്നയാളുടെ മുഖത്തൊരു പ്രകാശം പരക്കുന്നത് രാജാവ് ശ്രദ്ധിച്ചു. ശില്പങ്ങളെടുത്ത് അയാളവയുടെ ചെവിയില്‍ ഒന്നൂതി നോക്കി. എന്തോ പിടികിട്ടിയ മട്ടില്‍ തല കുലുക്കി. പുഞ്ചിരിച്ചു. തനിക്ക് മൂന്ന് ആരന്‍ പുല്ല് വേണമെന്നയാള്‍ പറഞ്ഞു. സൂചി മുന പോലത്തെ മൂന്ന് പുല്‍ക്കൊടികള്‍ കൊണ്ടു വരപ്പെട്ടു. ഒരു പുല്ലെടുത്ത് അയാള്‍ ഒരു ശില്പത്തിന്റെ ചെവിയില്‍ കടത്തി. ഒരു തടസ്സവുമില്ലാതെ അത് മറ്റേ ചെവിയിലൂടെ പുറത്തേക്കു നീണ്ടു.

അല്ലയോ രാജാവേ, ചിലരുടെ സ്വഭാവമിങ്ങനെയാണ്. മുന്നിലിരിക്കുന്നതു കണ്ടാല്‍ പറയുന്നതേതും ഗൗരവത്തില്‍ കേട്ടു മനസ്സിലാക്കുന്നതു പോലെ തോന്നും. എന്നാലോ, അവര്‍ യാതൊന്നും ഗ്രഹിക്കുന്നതല്ല. ഇത്തരക്കാരെക്കുറിച്ച് നമ്മള്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നവരെന്നു പറയും. വളരെ മോശമായ സ്വഭാവമാണത്.

മറ്റൊരാരന്‍ പുല്ലെടുത്ത് അയാള്‍ രണ്ടാമത്തെ പ്രതിമയുടെ ചെവിയിലേക്കു കടത്തി. അതാകട്ടെ, വായിലൂടെ പുറത്തേക്കു നീണ്ടു. എന്നാല്‍ അതിന്റെ അഗ്രം ഒടിഞ്ഞും ചതഞ്ഞും വികൃതമായിരുന്നു. രാജാവേ, മറ്റു ചിലര്‍ ഇങ്ങനെയാണ്. അവര്‍ കേള്‍ക്കാന്‍ സന്നദ്ധരാകും. എന്നാല്‍ കേള്‍ക്കുന്നതല്ല മനസ്സിലാക്കുക, മനസ്സിലാക്കിയതല്ല പറയുക. കാര്യങ്ങള്‍ക്കവര്‍ വളരെ വികൃതമായ ഭാഷ്യം ചമയ്ക്കും. പ്രയോജനരഹിതമായും അമിതമാും സംസാരിക്കും. ഒട്ടും നല്ലതല്ലാത്തൊരു സ്വഭാവം തന്നെയാണിതും. ഇതു കൊണ്ടു വളരെ ദോഷങ്ങളുണ്ട്. വ്യക്തികള്‍ തമ്മില്‍ തെറ്റും. സമൂഹങ്ങള്‍ പരസ്പരം വിദ്വേഷത്തിലകപ്പെടും. യുദ്ധം വരെ ഉണ്ടാകും.

മൂന്നാം പ്രതിമയുടെ ചെവിയിലും അയാള്‍ പുല്ലു കയറ്റി. ആ പുല്‍നാമ്പ് അകത്തേക്കു ചെന്നു. ശില്പത്തിന്റെ ആഴത്തിലേക്കതു തറഞ്ഞുകയറി. മന്ത്രി പറഞ്ഞു, മഹാരാജന്‍, ഇത് ഏറ്റവുമുല്‍കൃഷ്ടമായൊരു സ്വഭാവത്തെയാണ് കാണിക്കുന്നത്. കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ശരിയായി മനസ്സിലാക്കുകയും ചെയ്യുന്നവരുടെ പ്രതീകമാണ് ഈ ശില്പം. അങ്ങനെയവര്‍ തിരിച്ചറിവുള്ളവരാകും. അവരുടെ ജ്ഞാനം ലോകത്തിനുപകരിക്കും. വെളിച്ചമായിത്തീരും. അതിനാല്‍ ഈ മൂന്നു ശില്പങ്ങളില്‍ ഏറ്റവുമുല്‍കൃഷ്ടമായതിതു തന്നെ.

മന്ത്രി പറഞ്ഞത് ശില്പി സമ്മതിച്ചു. രാജാവ് അത്യധികം സന്തുഷ്ടനായിത്തീര്‍ന്നു.

അങ്ങനെ മൂന്നു തരത്തിലുള്ള ആളുകളെ നാമിവിടെ കണ്ടുമുട്ടി. ഒന്നാമത്തെ കൂട്ടര്‍ അറിവിനോടു വൈമുഖ്യം പ്രകടിപ്പിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ ശരിക്കുമറിയാതെ അറിഞ്ഞെന്നു ഭാവിക്കുകയും കാര്യങ്ങളെ വികൃതമാക്കുകയും ചെയ്യുന്നവര്‍. മൂന്നാമത്തെ വിഭാഗമാകട്ടെ, അറിയുകയും തിരിച്ചറിയുകയും അറിവു കൊണ്ടു വഴി കാട്ടുകയും ചെയ്യുന്നവര്‍.

ആകയാല്‍, ശരിയായി നിരീക്ഷിക്കാനും ശ്രദ്ധയോടെ ശ്രവിക്കാനും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും സാധിക്കുകയെന്നത് വളരെ പ്രധാനമാകുന്നു. അപ്രകാരം ചെയ്യുന്നവരുടെ ചിന്തകള്‍ സാര്‍ത്ഥകമാകും, ജീവിതവും.

കൃഷി, പ്രകൃതി, ആത്മീയത

കൃഷിയും പ്രകൃതിയും രണ്ടാം ഭാഗം (കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച)

നേരായ പ്രകൃതി, ജീവിതത്തിന്റെ ഭക്ഷണം തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്, ജപ്പാനിലെ, പ്രകൃതികൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്ക. നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ‘ആധ്യാത്മികാ’നുഭവങ്ങള്‍. എന്തു കൊണ്ട് നമുക്കിതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു?

 

2) മണ്ണും മനുഷ്യനും തമ്മിലുള്ള അന്യവല്‍ക്കരണം

ക- ലാഭം അധീശവ്യവസ്ഥയാകുന്നത്:-

അഗ്രിബിസിനസ് എന്ന വാക്ക് ഒരു പക്ഷേ അടുത്തകാലത്ത് മാത്രം രൂപപ്പെട്ടതാവാം. നേരത്തേ സൂചിപ്പിച്ചിരുന്ന, പ്രകൃതിയുടെ ഹിതം എന്നതില്‍ നിന്നു ഭിന്നമായി തന്റെ ലാഭേച്ഛയ്ക്കൊത്ത് മണ്ണീനെ മുറിപ്പെടുത്തുക എന്ന പ്രക്രിയ മനുഷ്യന്‍ ആരംഭിച്ചതോടെത്തന്നെ, പക്ഷേ കൃഷി സംസ്കാരം എന്നതില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് കേവല വ്യവഹാരമായിത്തീര്‍ന്നിരുന്നു.
അങ്ങനെ കാട് വെട്ടി പാടമാക്കി മാറ്റി. പിന്നീട് പാടം നികത്തി ഫാക്റ്ററിയുണ്ടാക്കുകയും.
മഹത്തായ ഒരു നിര്‍മാണപ്രക്രിയ എന്നതു വിട്ട് ലാഭവ്യവസ്ഥിതികള്‍ കൃഷിയെ സംഹാരാത്മകമാക്കി പരിവര്‍ത്തിപ്പിച്ചു. പാടങ്ങളുടെ ചുറ്റിലുമുള്ള കുറ്റിക്കാടുകള്‍ വെട്ടി നിരത്തി അതും കൂടി കൃഷിനിലമാക്കി മാറ്റിയതോടെ അവയിലധിവസിച്ചിരുന്ന കിളീകള്‍ നശിച്ചു. അപ്പോള്‍ പാടത്ത് കീടങ്ങള്‍ പെരുകി. അപ്പോള്‍ കീടനാശിനികളുല്പാദിപ്പിക്കപ്പെട്ടു. അതോടെ മണ്ണും അന്നവും വിഷമയമായി. മനുഷ്യന്റെ ശരീരവും മണ്ണും മലിനമായി.
ലാഭാധിഷ്ഠിത പ്രക്രിയകള്‍ സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ ഭാഗമായാണ് അധീശവ്യവസ്ഥകള്‍ രൂപം കൊണ്ടത്.
‘പരമ്പരാഗതം’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള കേരളത്തിലെ കൃഷിരീതി ഫ്യൂഡല്‍, ജാതി വ്യവസ്ഥകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. നേരത്തേ നമ്മള്‍ കണ്ട രണ്ടു ഗുണങ്ങളെ (പ്രകൃത്യനുബന്ധത, പ്രതിബദ്ധത) ആധാരമാക്കുന്നതല്ല അതും അതുല്പാദിച്ച സാമൂഹിക ക്രമവും. അത് അടിയാളനെ ചൂഷണം ചെയ്യാന്‍ ജന്മിക്ക് അവസരം നല്‍കി. ശ്രേണീബദ്ധമായ ഈ വ്യവസ്ഥ മനുഷ്യബന്ധങ്ങളെ മേല്‍ കീഴ് സങ്കല്പത്തിനുള്ളിലാക്കി. അഥവാ മനുഷ്യാന്തസ്സിനെ അത് കീഴ് മേല്‍ മറിച്ചു.
ഇതില്‍ മണ്ണിനോടിടപെടുന്നവന്‍ കേവലം അടിമപ്പണിക്കാരന്‍ മാത്രമായിരുന്നു. അവന്റെ വികാരങ്ങള്‍ക്കോ ചോദനകള്‍ക്കോ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല. അതിനാല്‍ അവന് മണ്ണിനെ അറിയാനവസരം ലഭിച്ചില്ല. അഥവാ അറിഞ്ഞാലും അതിനൊത്ത് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ഹരിതവിപ്ലവാനന്തരം വികസിച്ച ശാസ്ത്രീയ കൃഷി കേരളത്തില്‍ മുതലാളിത്ത വ്യവസ്ഥയും മനസ്സുമുല്പാദിപ്പിച്ചു. ലാഭം തന്നെ പ്രേരകവും പ്രത്യയശാസ്ത്രവുമായിത്തീര്‍ന്നു. സകല മൂല്യങ്ങളെയും വെല്ലു വിളിക്കുന്ന കമ്പനികളുടെ (മൂലധനശക്തികളുടെ) ആധിപത്യം കൃഷിക്കും പ്രകൃതിക്കും മേലുണ്ടായി. അതിന് സഹായകമായ വിധത്തില്‍ ലോകക്രമം അട്ടിമറിക്കപ്പെട്ടു. ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ചുട്ടെടുത്ത് കൃഷിയുടെ നിയന്ത്രണം കമ്പനികള്‍ കൈയടക്കി. അതിന് സഹായകമായ ശാസ്ത്ര സാങ്കേതിക വികാസങ്ങളുണ്ടാവുകയും വിളകള്‍ക്ക് ജനിതകവ്യതിയാനം വരുത്തുകയും ചെയ്തു.
ഖ) ശാസ്ത്രവും സാങ്കേതികവിദ്യയും സ്വയം ധര്‍മനീതിയായിത്തീരുന്നു:-
ഇക്കാലത്ത് ഉന്നതശാസ്ത്രജ്ഞാനമായി കരുതപ്പെടുന്നതു തന്നെ കേവല സാങ്കേതിക പരികല്പനകളും നിര്‍മിതികളുമാകുന്നു. ജീവിതത്തിന്റെയും പ്രകൃതിയുടെയും പുറന്തോടുകളില്‍ തട്ടിക്കളിക്കുകയൂം ഉന്മത്ത വ്യാമോഹങ്ങളുടെ പുറകെ പായുകയും ചെയ്യുന്ന ആഴമില്ലാത്ത പ്രക്രിയയായി വിദ്യാഭ്യാസം മാറി.
ഭൌതികമാത്രമായ നാഗരികതയിലേക്ക് ആധുനിക ലോകം കൂപ്പു കുത്തി.
പുരോഗതിയെക്കുറിച്ച വര്‍ത്തമാനങ്ങളുടെ  അകമ്പടിയോടെ (ഭ്രമിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറയുന്നവര്‍ -വ മിനന്നാസി മന്‍ യുഅജിബുക ഖൌലുഹു- എന്ന് ഖുര്‍‌ആന്‍) പ്രവേശിച്ച അധീശവ്യവസ്ഥ പ്രകൃതിയേയും മനുഷ്യനേയും തകര്‍ത്തു. (അവര്‍ക്ക് ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരവിടെ നാശം പടര്‍ത്തുകയും വിളകളെയും മനുഷ്യ വംശങ്ങളെയും നശിപ്പിക്കുകയും ചെയ്യും -ഖുര്‍‌ആന്‍).
ഈശ്വരീയമായ ജ്ഞാനത്തില്‍ നിന്നും അവബോധത്തില്‍ നിന്നും മനുഷ്യജ്ഞാനം വഴി പിരിഞ്ഞു. മനുഷ്യ യുക്തി ഈശ്വരന്റെയും പ്രകൃതിയുടെയും ജ്ഞാനത്തെക്കാള്‍ മുന്തിയതാണെന്ന സങ്കല്പമുണ്ടായി. സ്വധിഷണയില്‍ മനുഷ്യനു തോന്നിയ അതിരു വിട്ട വിശ്വാസം ജീവിതത്തിന്റെയും പ്രകൃതിയുടെയും ഈശ്വരന്റെയും ദര്‍ശനത്തെ അവന് നഷ്ടപ്പെടുത്തി. “മനുഷ്യന്‍ ആദിയില്‍ മരങ്ങളുടെയും നദികളുടെയും നക്ഷത്രങ്ങളുടെയും മാര്‍ഗം പിന്തുടര്‍ന്നിരുന്നു. കൂടുതല്‍ വിദ്യ നേടി പലതും കണ്ടുപിടിച്ചതോടെയാണ് അവന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടു തുടങ്ങിയതെ”ന്ന് ലൌ ത്‌സു പറയുന്നു.
ബുദ്ധിക്ക് ദുര്‍മ്മേദസ്സ് പിടിപെട്ടു.ആര്‍ത്തിക്കു കത്താന്‍ ശാസ്ത്രം എണ്ണയൊഴിച്ചു കൊടുത്തു. മണ്ണിനെയും മറ്റ് മനുഷ്യരെയും അറിയാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെട്ടു. ഇതിനോട് എതിരു നില്‍ക്കുന്നത് ‘മഹാപാപ’മായി കരുതപ്പെട്ടു. ജനിതക വിത്തുകളെയും കീടനാശിനികളെയും എതിര്‍ക്കുന്നത് അന്ധവിശ്വാസമായിത്തീരുന്നതങ്ങനെയാണ്.
ഗ) മരുഭൂമികളുണ്ടാവുന്നു:-
പൌരാണിക നാഗരികതകളുടെ (കൃഷിയായിരുന്നല്ലോ അവയുടെ ആധാരം) കേന്ദ്രങ്ങള്‍ പോലും ഇന്ന് മരുപ്പറമ്പായി നില കൊള്ളുകയാണല്ലോ.
യൂഫ്രട്ടീസ് -ടൈഗ്രിസ് തടത്തില്‍, പ്രാചീന മെസൊപട്ടേമിയയിലാണ് കാട്ടുഗോതമ്പ് ഉല്‍ഭവിച്ചത്. അങ്ങനെ മനുഷ്യന്‍ ഗോതമ്പു വളര്‍ത്താന്‍ തുടങ്ങി. ആഫ്രിക്കയിലെ സഹാറന്‍ മേഖലയില്‍ പ്രാചീനദശയില്‍ നെല്ലു വളര്‍ത്തിയിരുന്നു. എങ്ങനെയാണ് ഈ സ്ഥലങ്ങളെല്ലാം ഇന്നത്തെ അവസ്ഥയിലേക്ക് പരിവര്‍ത്തിതമായത്?
ചില മണ്ണ് പ്രത്യേകമായ ചില വിളകളെ ആഗ്രഹിക്കുന്നു. ഈയഭിലാഷത്തെ അംഗീകരിക്കുന്നവനാവണം കര്‍ഷകന്‍. അവിടെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നത് പ്രകൃതിയോടു കാണിക്കുന്ന അക്രമമത്രെ. കേരളത്തിലെ മണ്ണിന്റെ ഗുണം (അതിന്റെ അഭിലാഷം), കേരളീയന്റെ അന്നം എന്നിവ അറിഞ്ഞു കൊണ്ടു വേണം കേരളത്തിലെ കൃഷി.
മാനുഷികവും പ്രകൃതിപരവുമായ ഒരു പ്രമാണത്തിലേക്ക്
ഈശ്വരന്‍, അതായത് നന്മകള്‍ അധിവസിക്കുന്ന ഒരു ഭൂമിയിലേക്കുള്ള (സ്വര്‍ഗത്തിലേക്കുള്ള) മടക്കത്തെപ്പറ്റി ചിന്തിക്കണം.
ദര്‍ശനത്തിന്റെയും മതത്തിന്റെയും വിശുദ്ധി വീണ്ടെടുക്കണം.
അറിവിന്റെ ലക്ഷ്യത്തെപ്പറ്റിയും മാനവികമായ ഒരു ശാസ്ത്രത്തെപ്പറ്റിയുമുള്ള ഒരവബോധത്തിലേക്ക് നാം വികസിക്കണം.
മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലുമുള്ള ധൈഷണികതയെ, ധിഷണാശാലികളെ, ജ്ഞാനികളെ സമ്മേളിപ്പിക്കുകയും സര്‍വ്വ മതങ്ങളിലെയു ശാസ്ത്രങ്ങളിലെയും കലകളിലെയും സാമൂഹിക വിജ്ഞാനീയങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് കാലാനുസൃതമായി വികസിപ്പിക്കാനും പ്രതിബദ്ധതയുടെ ഒരു ദര്‍ശനമായി അതിനെ സ്വാംശീകരിക്കാനും നമുക്ക് സാധിക്കണം.

അതതു ദേശങ്ങളിലെ സാംസ്കാരികവും പ്രാകൃതികവുമായ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടും നില നിര്‍ത്തിയും പ്രകൃത്യനുബന്ധമായ വികസന സംസ്കാരം, കാര്‍ഷിക രീതികള്‍ രൂപപ്പെടുത്തിയെടുക്കണം.

കൃഷിയും പ്രകൃതിയും

ഒന്നാം ഭാഗം

മനുഷ്യന്റെ സാംസ്കാരികവും നാഗരികവുമായ വികാസത്തിന്റെ ആരംഭത്തെയാ‍ണ് കൃഷി അടയാളപ്പെടുത്തുന്നത്. മനുഷ്യനെ കൂട്ടായ ജീവിതത്തിലേക്കും സാമൂഹികതയിലേക്കും നയിച്ചതും അതാണ്.

നദീതടങ്ങളിലാണ് പ്രാചീനമായ നാഗരികതകള്‍ മുഴുവനും വേരു പിടിച്ചത്. നദികളുടെ കൈവഴികള്‍ രക്തധമനികളും മരങ്ങള്‍ അസ്ഥികളുമായ ഒരു ശരീരമായിരുന്നു മനുഷ്യസംസ്കാരം. ഇതിന്റെ പോഷണത്തിനുള്ള അന്നമാണ് കൃഷിയിലൂടെ മനുഷ്യന്‍ സമ്പാദിച്ചത്. സ്ഥലം വില്‍ക്കണമെന്നാവശ്യപ്പെട്ട, അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധികളായ വെള്ളക്കാരോട് സിയാറ്റിലിലെ റെഡ് ഇന്ത്യന്‍ മൂപ്പന്‍ നടത്തിയ പ്രസംഗം വിഖ്യാതമാണല്ലോ? ഈ നദികളില്ലൂടെ ഒഴുകുന്ന വെള്ളം തങ്ങളുടെ രക്തമാണെന്നും മരങ്ങള്‍ പൂര്‍വ്വികരുടെ അസ്ഥികളാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവൃത്തിയിലൂടെ ആരോഗ്യം മാത്രമല്ല, സംസ്കാരത്തെയും സമൂഹത്തെയും തന്നെയാണ് മനുഷ്യന്‍ നിര്‍മ്മിച്ചത്. കൃഷിയിലധിഷ്ഠിതമായിരുന്നു പ്രഖ്യാതമായ മാനവസംസ്കാരങ്ങളെല്ലാം.

മനുഷ്യന്റെ ആധാരം മണ്ണാണെന്ന് ഖുര്‍‌ആനും ബൈബിളുമെല്ലാം പഠിപ്പിക്കുന്നുണ്ട്. “നിങ്ങളെല്ലാം ആദമില്‍ നിന്ന്, ആദമോ മണ്ണില്‍ നിന്ന്” എന്ന് നബിവചനമുണ്ട്. മനുഷ്യന്റെ അടിസ്ഥാനപ്രകൃതത്തെയാകാം ഇവിടെ ആദം എന്ന പദം കൊണ്ട് വിവക്ഷിക്കേണ്ടത്. ആ പ്രകൃതം മണ്ണില്‍ നിന്ന് രൂപപ്പെടുന്നതാണ്. അപ്പോള്‍ മണ്ണു നന്നായാല്‍ മനുഷ്യന്‍ നന്നായിയെന്നര്‍ത്ഥം. സമൃദ്ധവും ശുദ്ധവുമായ മണ്ണും വിളകളുമാണ് ശുദ്ധമായ മനുഷ്യപ്രകൃതിയെ നിര്‍മ്മിക്കുന്നത്.

1) കൃഷി -ഈശ്വരന്‍ അധിവസിക്കുന്ന പ്രകൃതിയുമായുള്ള വിനിമയം

ഖുര്‍‌ആനില്‍ മനുഷ്യന്റെ ഏതൊരു നന്മയേയും ശുദ്ധമായ മണ്ണിനോടും സമൃദ്ധമായ വിളകളോടും ഉപമിക്കുന്നതായി കാണാം. “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ധനമോ കഴിവോ) വ്യയം ചെയ്യുന്നവന്റെ പ്രവൃത്തി വിതയ്ക്കപ്പെട്ട ഒരു വിത്തു പോലെ. അതില്‍ ഏഴു കതിരുകള്‍ മുളച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികള്‍. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് പിന്നെയും ഇരട്ടിച്ചും നല്‍കുന്നു” (ഖുര്‍‌ആന്‍- സൂറ: അല്‍ ബഖറ:). നല്ല മനസ്സുകള്‍ നന്മ വിളയിക്കുന്നതിനെപ്പറ്റി ഖുര്‍‌ആന്‍ പറയുന്നു: “നല്ല ഭൂ പ്രദേശം അതിന്റെ നാഥന്റെ അനുമതിയോടെ നല്ല വിളവുകള്‍ നല്‍കുന്നു” (അല്‍ അ‌അറാഫ്).

ഈശ്വരന്‍ നന്മയാണ്. ഈശ്വരീയ സര്‍ഗാത്മകതയുടെ അടയാളമാണ് പ്രകൃതി. നന്മയുടെ ഒരാധാരത്തില്‍, ഭൂമിയില്‍ നിലനിന്നു കൊണ്ട് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന നന്മകളേയും അതിന് പിന്‍ബലമേകുന്ന പ്രകൃതി സ്രോതസ്സുകളേയും ഈശ്വരാനുഗ്രഹത്തേയുമെല്ലാം അനുഭവിപ്പിക്കുന്ന ഒട്ടേറെ ആധ്യാത്മിക വചനങ്ങളുണ്ട്. ഋഗ്വേദത്തില്‍ ഇപ്രകാരം വായിക്കാം. “ഹേ ശുന, ഹേ സീര.. എന്റെ വചനം ശ്രവിപ്പിന്‍. ഈ നഭസ്സില്‍ ഒരുക്കിയ ജലത്താല്‍ നിങ്ങളിരുവരും ചേര്‍ന്ന് ഭൂമിയെ നനച്ചാലും”(5.57.5). ശുനന്‍ വായുവും സീരന്‍ സൂര്യനുമാണ് (യാസ്കന്‍). നഭസ്സിലൊരുക്കപ്പെട്ട (ഉന്നതവും ശുദ്ധവുമായ), ജീവാധാരമായ ജലവും ശുദ്ധ വായുവും സൌരോര്‍ജ്ജവും പ്രകൃതി നിയമത്തോട് എന്ന പോലെ മനുഷ്യന്റെ അഭിലാഷത്തോടും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉത്തമമായ വിളകളുണ്ടാവുന്നു. മനുഷ്യന്റെ അധ്വാനം അതിനെ കൃഷിയും സംസ്കാരവുമായി (അഗ്രികള്‍ച്ചര്‍) പരിവര്‍ത്തിപ്പിക്കുന്നു. “ഞങ്ങളോടൊപ്പം ഞങ്ങളെ കൈവിടാതെ നില്‍ക്കുന്ന ക്ഷേത്രപതിയുടെ (ക്ഷേത്രം എന്നാല്‍ ഗര്‍ഭപാത്രം, വീട്, നാട്, കൃഷിനിലം, ആരാധനാലയം എന്നെല്ലാം അര്‍ത്ഥം, ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന ഒരു വാക്ക്) സഹായത്താല്‍ ഞങ്ങള്‍ ഗോവ്, അശ്വം, വിളകള്‍ എന്നിവയെ നേടുന്നു. ഇവ്വിധം എല്ലാക്കാര്യങ്ങളിലും അവന്‍ ഞങ്ങളോട് കരണ കാണിക്കുന്നു” (ഋഗ്വേദം: 4.57.1).
മല, മഴ, മണ്ണ്, അന്തരീക്ഷം, വിള എന്നിവയെ മനുഷ്യന്റെ നിലനില്‍പ്പിന്റെ ഉപാധികളായും ഈശ്വരീയ ദൃഷ്ടാന്തങ്ങളായും ഖുര്‍‌ആന്‍ അവതരിപ്പിക്കുന്നു. “മനുഷ്യന്‍ അവന്റെ ആഹാരത്തിലേക്കു നോക്കട്ടെ. നാം നന്നായി ജലം വര്‍ഷിച്ചത്. പിന്നെ മണ്ണിനെ പിളര്‍ക്കുകയും (വിളയാന്‍ പാകമാക്കുകയും) അതില്‍ ധാരാളം ധാന്യങ്ങളുല്‍പ്പാദിപ്പിക്കുകയും ചെയ്തത്. അതു പോലെ മുന്തിരികളും പച്ചക്കറികളും. പിന്നെ ഒലിവും ഈത്തപ്പഴവും. അപ്രകാരം തന്നെ ഇടതൂര്‍ന്ന തോട്ടങ്ങള്‍. പഴങ്ങളും പുല്‍ വര്‍ഗങ്ങളും. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ജീവനോപായങ്ങള്‍” (അബസ).

ഇതുമായി ബന്ധപ്പെട്ട ചില ധാര്‍മിക തത്വങ്ങള്‍..,
ക) ഏകത്വം എന്ന ദര്‍ശനം:-

ഏകത്വം എന്ന, ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം കേവലം ഒരൊറ്റ ദൈവത്തിലുള്ള വിശ്വാസം എന്നതിനെ മാത്രമല്ല കുറിക്കുന്നത്. പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ താളൈക്യവും കൂടിയാണത്. പ്രകൃതിയിലെ സര്‍വ്വ വൈവിധ്യങ്ങളും, മനുഷ്യന്റെ മനസ്സും ശരീരവും, വ്യക്തിയും സമൂഹവും എല്ലാം ഒരേകകമായിത്തീരുന്നു. ഖുര്‍‌ആന്‍, ഋഗ്വേദം, ധര്‍മപദം, താവോ തെ ചിങ് തുടങ്ങി സര്‍വ്വ ആധ്യാത്മിക പാഠങ്ങളും മനുഷ്യനോടാവശ്യപ്പെടുന്നത് പ്രകൃതിയുടെ മതം സ്വീകരിക്കാനത്രേ.

ഖ) ഈശ്വരന്റെ പ്രതിനിധിയായ മനുഷ്യന്‍ എന്ന സങ്കല്പം:-

ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്ന സ്ഥാനത്ത് വേദം മനുഷ്യനെ പ്രതിഷ്ഠിക്കുന്നു. ഈയനന്ത പ്രപഞ്ചത്തില്‍ ഭൂമിയിലാണ് ഈശ്വരന്റെ പ്രതിനിധി (ഖലീഫ) നിലകൊള്ളുന്നതെന്നത് ഭൂമിയുടെ പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഒപ്പം മനുഷ്യന്റെ ആത്മീയ പ്രാധാന്യത്തെയും അത് സൂചിപ്പിക്കുന്നു.

നന്മയാണ് ദൈവം. നന്മയുടെ പ്രത്യക്ഷമാണ് ഭൂമി. പ്രവര്‍ത്തിക്കാന്‍ മനുഷ്യനോടുള്ള ആഹ്വാനമാണ് വേദം. “ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടി” എന്ന, ഖുര്‍‌ആന്‍ വചനത്തെ ഭോഗാര്‍ത്ഥത്തില്‍ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. സത്യത്തില്‍ മനുഷ്യന് തന്റെ നന്മകളാല്‍  സ്വര്‍ഗം പണിയാനുള്ളതാണ് ഭൂമി എന്ന ആശയമാണത്. ഭൂമിയുടെ സഹജമായ നന്മകളെ നിലനിര്‍ത്തുക മാത്രമല്ല സ്വപരിശ്രമങ്ങളാല്‍ അതിനെ വളര്‍ത്തുകയും ചെയ്യാനുള്ള ബാധ്യതയെയാണ് വേദം പഠിപ്പിക്കുന്നത്. “നിങ്ങള്‍ മണ്ണില്‍ നിന്ന് പടക്കപ്പെടുകയും മണ്ണിന്റെ പരിപാലനം ഏല്‍പ്പിക്കപ്പെടുകയും ചെയ്തു”വെന്ന് ഖുര്‍‌ആന്‍ (ഹൂദ്). നിഷ്ക്രിയനാവലോ ചുമ്മാതിരിക്കലോ അല്ല, മറിച്ച് ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുകയെന്നതാണ് മനുഷ്യന്റെ ചുമതലയെന്നര്‍ത്ഥം.
ഈ പ്രവര്‍ത്തനമാണ് വികസനത്തിന്റെ ആധാരമാകേണ്ടത്. കൃഷിയുടേയും. ഈ വികസനം പ്രകൃത്യനുബന്ധമാണ്. അതു കൊണ്ടു തന്നെ ഈ കൃഷി കാടിനനുബന്ധവും. അതിനാല്‍ ശരിയായ കൃഷിയെ നാം പ്രകൃത്യനുബന്ധ കൃഷിയെന്നു വിളിക്കും. ഭൂമിയില്‍ ആദിമമായ നന്മകള്‍ വിളയിച്ച ഈശ്വരനാണ് ആദിമ കര്‍ഷകന്‍. ഈശ്വരീയതയുടെ നൈരന്തര്യമായി അപ്പോള്‍ കൃഷിയെ പരിഗണിക്കാം. ഇവിടെ നല്ല മനുഷ്യന്‍ എന്നതിനു തന്നെ നല്ല കര്‍ഷകന്‍ എന്ന അര്‍ത്ഥമുണ്ടാകുന്നു. കര്‍ഷകന്‍ ദൈവത്തിന്റെ അനന്തരാവകാശിയായിത്തീരുന്നു.
പ്രകൃതിയുടെ ആത്മാവു കണ്ടെത്താനുള്ള ശ്രമമാണ് കൃഷി. പ്രകൃതിയില്‍ കുടിക്കൊള്ളുന്ന ഈശ്വരേച്ഛയാണ് അതിന്റെ ആത്മാവ്.
ഈ പ്രക്രിയയില്‍ മനുഷ്യന്‍ നിലത്തെ ഭോഗിക്കുകയല്ല. അതിന്റെ സ്പന്ദനങ്ങളെ അവന്‍ അനുഭവിക്കുന്നു, അഭിലാഷങ്ങളെ അറിയുന്നു.
ഖുര്‍‌ആന്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധത്തെ നിലവും കര്‍ഷകനും തമ്മിലുള്ള ബന്ധത്തോടുപമിച്ചിട്ടുണ്ട്. സ്വാഭാവികമായും തിരിച്ച്, നിലവും കര്‍ഷകനും തമ്മിലുള്ളത്, പരസ്പരം തീവ്രാനുരാഗവും ഗുണകാംക്ഷയും പുലര്‍ത്തുന്ന ഇണകള്‍ തമ്മിലുള്ള ബന്ധമാവണമെന്നും പറയാം. ഹൈന്ദവദര്‍ശനത്തില്‍ ഈ സങ്കല്പം പ്രകൃതി-പുരുഷ മിത്തായി വികസിക്കുന്നുണ്ട്. കര്‍ഷകന്‍ നിലത്തിനു വേണ്ടി മാത്രമല്ല, നിലം കര്‍ഷനു വേണ്ടിയും ആഗ്രഹിക്കുന്നു. “നിങ്ങള്‍ വെള്ളത്തിനു വേണ്ടി ദാഹിക്കുമ്പോഴെല്ലാം വെള്ളം നിങ്ങള്‍ക്കു വേണ്ടിയും ദാഹിക്കുന്നു” (ജലാലുദ്ദീന്‍ റൂമി).
ഒരു നബിവചനത്തില്‍ ഒരു മാതൃകാ മനുഷ്യനെപ്പറ്റി പറയുന്നുണ്ട്. കര്‍ഷകനായ അയാള്‍ ഭൂമി തനിക്കു തരുന്ന ആദായത്തെ മൂന്നായി ഭാഗിക്കുന്നു. ഒരു പങ്ക് തനിക്കും കുടുംബത്തിനും. ഒന്ന് സമൂഹത്തിനു വേണ്ടി, അഥവാ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി. മൂന്നാമത്തെത് അയാള്‍ മണ്ണിലേക്കു തന്നെ മടക്കുന്നു. അതിന്റെ പോഷണത്തിനു വേണ്ടി. കൃഷി പ്രതിബദ്ധതയിലധിഷ്ഠിതമാവണം. സമൂഹത്തോട്, പ്രകൃതിയോട്, മണ്ണിനോട്. അതു വഴി ഈശ്വരനോട്.
ആദ്യമേ തന്നെ പ്രകൃതി ഉണ്ട്; ഭക്ഷണവും. നേരായ പ്രകൃതി, ജീവിതത്തിന്റെ ഭക്ഷണം എന്ന് നമുക്കവയെ വിശേഷിപ്പിക്കാം (മസനോബു ഫുക്കുവോക്ക). ഖുര്‍‌ആന്റെ ഭാഷയില്‍ സംസ്കരിക്കപ്പെട്ട ഭൂമി. അതിനു നടുവിലാണ് മനുഷ്യന്റെ ഉല്‍ഭവം. എന്നാല്‍ തനിക്കാണ് പ്രഥമസ്ഥാനമുള്ളതെന്നും തനിക്കിഷ്ടമുള്ള വിധം എന്തും തനിക്കു ചെയ്യാ(ഉല്‍പ്പാദിപ്പിക്കാം)മെന്നുമുള്ള ദര്‍ശനമംഗീകരിച്ചതോടെ ഗുണകാംക്ഷ പുലര്‍ത്തുന്ന ഇണ എന്നതില്‍ നിന്ന് പ്രകൃതിയോട് കല്‍പ്പിക്കുന്ന അഹങ്കാരിയായ യജമാനന്‍ എന്ന നിലയിലേക്ക് മനുഷ്യന്‍ മാറി. പ്രകൃതിയോടുള്ള ഏറ്റുമുട്ടലും പ്രകൃതിയെ കീഴടക്കുന്നതിനെക്കുറിച്ച ദര്‍ശനങ്ങളും മുതല്‍ അന്തക വിത്തുകളിലെത്തി നില്‍ക്കുന്ന സാങ്കേതികവിദ്യകള്‍ വരെ അങ്ങനെയുണ്ടാകുന്നതാണ്.

ഈയവസ്ഥ മനുഷ്യനെ പ്രകൃതിയില്‍ നിന്ന് അന്യവല്‍ക്കരിച്ചു. അതേപ്പറ്റിയും പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ അനിവാര്യതയെപ്പറ്റിയും അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം….

ആത്മീയതയും കൾട്ട് ഗുരുക്കന്മാരും

കര്‍മങ്ങളില്‍ ആത്മീയാനുഭൂതി കണ്ടെത്താനാണ് വേദങ്ങള്‍ ഉപദേശിക്കുന്നത്. ആധ്യാത്മികമായ ഒരു വിശകലനത്തില്‍ മനുഷ്യന്റെ ഓരോ കര്‍മത്തിനും മൂന്നു തലങ്ങളുണ്ടെന്നു കാണാം. ഇത് മൂന്നിലുമുള്ള സമ്പൂര്‍ത്തിയാണ് മനുഷ്യകര്‍മങ്ങളെ ഉന്നതമാക്കുക. ആ ഔന്നത്യമാണ് ആധ്യാത്മികതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുക.

അനുഷ്ഠാനപരമായ തലമാണ് ഇവയില്‍ ഏറ്റവും ബാഹ്യതലത്തിലുള്ളത്. ഓരോ പ്രവൃത്തിയും, അത് മതപരം എന്നു വ്യവഹരിക്കാറുള്ള തലത്തിലുള്ളതാവട്ടെ സാമൂഹികമായ മറ്റെന്തെങ്കിലുമാവട്ടെ, ചെയ്യേണ്ട രീതിയില്‍ത്തന്നെ ചെയ്യുക എന്നതാണ് ഇതില്‍ വരുന്ന കാര്യം. അതിനകത്തുള്ള രണ്ടാമത്തെ തലം യുക്തിയും സദാചാരവുമായി ബന്ധപ്പെട്ടതാണ്. പ്രവൃത്തികളെന്തും സയുക്തികവും ധാര്‍മികവുമാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഏറ്റവും ആന്തരികമായ തലത്തില്‍ കുടിക്കൊള്ളുന്ന അനുഭവമാണ് ആത്മീയത. ഈ അവബോധത്തോടു കൂടി ഏര്‍പ്പെടുന്ന സകല പ്രവൃത്തികളേയും ആത്മീയാനുഭവങ്ങളാക്കി മാറ്റാന്‍ സാധിക്കും. അതിനാലാണ് കര്‍മത്തിന്റെ വഴിയിലൂടെ ശതവര്‍ഷം ജീവിച്ചിരിക്കാനാണ് നീ കൊതിക്കേണ്ടതെന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നത്. സകല പ്രവൃത്തികളിലും അല്ലാഹു ആത്മീയത രേഖപ്പെടുത്തിയിട്ടുണഅടെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. ഇതിനു നല്‍കപ്പെട്ട പല വിശദീകരണങ്ങളിലൂടെ സുഹൃത്തിന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിക്കുന്നതു മുതല്‍ നിന്റെ ഇണയോടൊത്ത് സല്ലപിക്കുകയും രതിയിലേര്‍പ്പെടുകയും ചെയ്യുന്നതു വരെ ആത്മീയ വ്യാപാരങ്ങളാണെന്നവിടുന്നു പഠിപ്പിക്കുകയും ചെയ്തു.

കര്‍മങ്ങളിലൂടെ ആത്മീയത അഭ്യസിപ്പിക്കുന്ന, മതത്തിന്റെ ഈയനുശീലനത്തെക്കുറിച്ച അജ്ഞതയാണ് ആത്മീയതയ്ക്ക് കുറുക്കു വഴികള്‍ തേടാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ഇതാകട്ടെ, ആത്മീയതയെ വ്യാപാരവല്‍ക്കരിക്കാന്‍ ചിലര്‍ക്ക് സഹായകവുമായി. പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയത എന്ന തത്വത്തിലൂടെ മതം മനുഷ്യന്റെ ശേഷി ശേമുഷികളെ സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്നേടത്ത് ആത്മീയ മാഫിയകള്‍ താന്‍ തന്നിലേക്കു തന്നെ ചുരുങ്ങിക്കൊണ്ടുള്ള, സ്വാര്‍ത്ഥവും അതിനാല്‍ത്തന്നെ അനാശാസ്യവുമായ ആത്മീയതയെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. ബാധ്യതകളില്ലാത്ത ആത്മീയാനന്ദത്തെ വില്‍ക്കലാണിത്. ലൈംഗികതയുള്‍പ്പെടെയുള്ള മനുഷ്യന്റെ ഭൗതികാനന്ദങ്ങളെ ബാധ്യതാവിമുക്തമാക്കി കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത തന്ത്രത്തിന്റെ മറ്റൊരു രൂപമാണിത്.

വിമോചനപരവും വിപ്ലവാത്മകവുമായ ഉള്ളടക്കമുള്ള, പ്രവാചകന്മാരുടെയും കാലാതീതരായ ഗുരുക്കന്മാരുടെയും ദര്‍ശനത്തെ അധീശത്വ ബോധമുള്ള പുരോഹിതന്മാര്‍ കൈയാളിയതോടെ അതിന്റെ സാമൂഹികതയും പ്രതിബദ്ധതയും നശിച്ചു. നിലവിലുള്ള അധീശഘടനയോടു കലഹിച്ചിരുന്ന യഥാര്‍ത്ഥ മതത്തെ ഒന്നാമതായും അവര്‍ സ്ഥാപനവല്‍ക്കരിച്ചു. അതിലൂടെ രൂപപ്പെട്ട പുരോഹിതാധിപത്യം (priestocracy, ecclesiastical supremacy) മതത്തിനു പുറത്തുള്ള അധീശരൂപങ്ങളോടു സന്ധി ചെയ്തു. ഇപ്രകാരം ചൂഷണത്തിന്റെ ഉപകപണമായിത്തീര്‍ന്ന സ്ഥാപിതമതത്തിന്റെ വൈതാളികന്മാര്‍ യഥാര്‍ത്ഥ സനാതന തത്വങ്ങളെ മനുഷ്യന്റെ ഹേതു(rational) യുക്തിയുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഡോഗ്മകളാക്കി പരിവര്‍ത്തിപ്പിച്ചു. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെയും ദൈവശാസ്ത്രപാഠങ്ങളെയും നിഗൂഢവല്‍ക്കരിക്കുകയും ചെയ്തു. (അതായത് മൂന്നു വ്യതിയാനങ്ങളാണ് മതത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തിക്കളഞ്ഞത്. സ്ഥാപനവല്‍ക്കരണം -Institutionalization-, സിദ്ധാന്തവല്‍ക്കരണം -Dogmatization-, ഗൂഢാര്‍ത്ഥവല്‍ക്കരണം -Misticization- എന്നിവയാണവ). ഇതോടെ ജീവിതത്തില്‍ നിന്നു വേര്‍പെട്ടു പോയ മതം പ്രയോജനരഹിതമായിത്തീര്‍ന്നെങ്കിലും ആത്മീയതയോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ അഭിനിവേശം നിമിത്തം മതത്തോടുള്ള ബന്ധം അറുത്തെറിയാന്‍ അവനു കഴിഞ്ഞില്ല. സാമൂഹികമായ ബാധ്യതകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് വ്യവച്ഛേദിക്കപ്പെട്ട മതരൂപങ്ങളില്‍ അവന്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിച്ചു.

ഇതിന്റെ ഏറ്റവുമാധുനികമായ തുടര്‍ച്ചയായാണ് പുതിയ കാലത്തെ ആത്മീയ ചൂഷണങ്ങളെയും നാം വിലയിരുത്തേണ്ടത്.

അതോടൊപ്പം തന്നെ മുതലാളിത്ത ജീവിതശൈലിയും അതിന്റെ ധാരാളിത്തവും ചൂഷണങ്ങളുമുണ്ടാക്കിയിട്ടുള്ള മടുപ്പും പുതിയ കാലത്തെ പ്രശ്‌നമാണ്. അറുപത് എഴുപതുകളില്‍ മുതലാളിത്ത രാജ്യങ്ങളിലുണ്ടായ ഹിപ്പി പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയുടെ പിന്നിലുള്ള സാമൂഹ്യ സാഹചര്യം ഇതു തന്നെയാണ്. ആര്‍ത്തിയിലും ഭോഗപരതയിലുമധിഷ്ഠിതമായ ജീവിതശൈലി സൃഷ്ടിച്ച, തൊഴില്‍ ചൂഷണങ്ങള്‍ മുതല്‍ രണ്ട് ലോകയുദ്ധങ്ങള്‍ വരെയുള്ള ദുരന്തങ്ങളാണ് യുവസമൂഹത്തെ തനി അരാജകവാദികളും സകല മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരും എല്ലാ ഘടനകളെയും അവിശ്വസിക്കുന്നവരുമാക്കി മാറ്റി. എന്നാല്‍ ഇതിന്റെ തന്നെ മറ്റൊരു മുഖമായി, ഈ മടുപ്പിനെത്തന്നെ ചൂഷണം ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പുതിയ കാലത്തെ ആത്മീയ മുക്തിപ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കി. അറുപത് എഴുപതുകളില്‍ത്തന്നെയാണ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടേറെ മുക്തിപ്രസ്ഥാനങ്ങളുടലെടുത്തതെന്നു കാണാം. മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന പ്രസ്ഥാനം (Transcendental Meditation Movement), സ്വാമി പ്രഭുപാദരുടെ കൃഷ്ണാനുഭൂതി പ്രസ്ഥാനം (ഹരേ കൃഷ്ണ പ്രസ്ഥാനം) തുടങ്ങിയവയെല്ലാം ഇക്കാലത്തുണ്ടായവയാണ്.

വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മതത്തോടും പുരോഹിതാധിപത്യത്തോടുമുള്ള കലാപവും ആത്മീയമായ വ്യതിയാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചെകുത്താന്‍ പൂജ (Devil Worship) പോലുള്ള സമ്പ്രദായങ്ങളുടലെടുത്തതതില്‍ നിന്നാണെന്നു വേണം കരുതാന്‍. വൈരാഗ്യജീവിതത്തിന്റെ മഹത്വത്തെസ്സംബന്ധിച്ച മതപാഠങ്ങളോടുള്ള വിയോജിപ്പുകളാവണം യോനി പൂജ, ഉര്‍വരതാതാധന പോലുള്ള രീതികളുടെ പ്രചോദനം.
1798698_628323220566342_1182557279_n
എന്തായാലും ഇത്തരത്തിലുള്ള സകല പ്രവണതകളെയും ചൂഷണം ചെയ്യാനുള്ള സംഘടിതമായ പരിശ്രമം നവീന മുക്തിപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെസ്സംബന്ധിച്ച വിചാരങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നത് ഇത്തരം മുക്ത്യാഭാസ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നവീന ഗുരുക്കന്മാര്‍ ഒന്നുകില്‍ തനിത്തട്ടിപ്പുകാരായിരിക്കും, അല്ലെങ്കില്‍ തീവ്രമനോരോഗികളായിരിക്കും എന്നതാണ്. അതി ഭീകരമായ അധീശത്വ മനസ്സുള്ളവരായിരിക്കും, അമ്മയെന്നോ ബാബയെന്നോ ഒക്കെ വിളിക്കപ്പെടുന്ന മിക്ക ഗുരുക്കന്മാരും. ചിലരെസ്സംബന്ധിച്ചേടത്തോളം, അവരുണ്ടാക്കിയിട്ടുള്ള നിഗൂഢതാ സിദ്ധാന്തങ്ങളും വൈരാഗ്യജീവിതത്തിലുള്ള കാര്‍ക്കശ്യവും അവരില്‍ കടുത്ത ആധിപത്യ മനസ്സ് സൃഷ്ടിക്കുകയാണ് ചെയ്യുക. ഉംബര്‍ടോ എക്കോയുടെ The Name of the Rose എന്ന നോവലില്‍ ഹോര്‍ഹെ എന്ന ഒരു കഥാപാത്രമുണ്ട്. ചിരിക്കുന്നതു പോലും നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന അന്ധസന്യാസിയായ ഹോര്‍ഹെ ഇപ്രകാരമുള്ള ഒരധീശമാനസിക നിലയുള്ളൊരാളാണ്. അയാളുടെ അന്ധതയും അയാളുടെ മതകാര്‍ക്കശ്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. ആശ്രമത്തിലെ സാധാരണ അന്തേവാസികളിലാകട്ടെ, ഇത്തരം നിയന്ത്രണങ്ങള്‍ വഴക്കത്തിന്റെ മാനസികാവസ്ഥയാണ് സൃഷ്ടിക്കുക. ഒരു തരം castration complex ഇതിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടാവാം. മറ്റു ചില ഗുരുക്കന്മാര്‍ ഉന്മാദവും വിഷാദവും ഇടകലര്‍ന്നു വരുന്ന Manic-Depressive മനോനിലയുള്ളവരായിരിക്കുമെന്നും പഠനങ്ങളുണ്ട്. അമേരിക്കയിലെ ജിം ജോണ്‍സിനെയും ഡേവിഡ് കോര്‍ഷിനെയും പോലുള്ള ആശ്രമഗുരുക്കന്മാര്‍ തങ്ങളുടെ അണികളെക്കൊണ്ട് കൂട്ട ആത്മഹത്യ ചെയ്യിച്ച സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ. ടോകിയോവില്‍ ട്രെയിനുകള്‍ക്കു നേരെ സരീന്‍ വാതകാക്രമണം നടത്തിയ, ഷോകോ അസാഹരയുടെ ഓം ഷിന്റിക്യോ പ്രസ്ഥാനത്തെയും കൂട്ടത്തില്‍ വായിക്കാം. ഉന്മാദം എത്രത്തോളം അപകടകരമായ അവസ്ഥയിലേക്കെത്താമെന്നതിന്റെ ഉദാഹരണമാണിത്. ഒരാളെ ഗുരുവോ ദൈവമോ അമ്മയോ ഉസ്താദോ ആയി അംഗീകരിച്ചു കഴിഞ്ഞാല്‍പ്പിന്നെ കള്‍ട്ട് അംഗത്തെസ്സംബന്ധിച്ചിടത്തോളം അയാളെക്കുറിച്ച സയുക്തികമായ വിലയിരുത്തലുകള്‍ പാടേ ഇല്ലാതാവുകയാണ്. ഇങ്ങനെ വരുമ്പോള്‍ മനോവ്യതിയാനങ്ങള്‍ക്ക് ഗുരുവും ശിഷ്യനും ഇരയായിത്തീരുന്നുണ്ടെന്നര്‍ത്ഥം. പങ്കുവെക്കപ്പെടുന്ന മതിഭ്രമങ്ങളാവട്ടെ, പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. ഫോളി അ ദ് (Folie a deux) പോലുള്ള സൈക്യാട്രിക് പ്രതിഭാസങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നതായി ആന്റണി സ്‌റ്റോര്‍ Feet of Clay, A Study of Gurus എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അധീശത്വം സ്ഥാപിക്കുന്നതിനു വേണ്ടി സാമ്പത്തികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് പല ഗുരുക്കന്മാരും ആശ്രമവാസികളെ ഇരയാക്കിയിട്ടുണ്ട്. റാസ്പുടിന്‍, ഗുര്‍ജിഫ് മുതല്‍ നമ്മുടെ നാട്ടിലെ നിത്യാനന്ദസ്വാമി വരെ ഇതിനുദാഹരണങ്ങളാണ്. അധികാരം നന്നായി ആസ്വദിച്ചിരുന്നവരായിരുന്നു പല ഗുരുക്കന്മാരും. നന്നായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട പല മുക്തിപ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ബഹുവിധങ്ങളായ ചൂഷണങ്ങളുടെ കഥകള്‍ പല കാലത്തും പുറത്തു വന്നിട്ടുണ്ട്. മാതാ അമൃതാനന്ദ മയിയെപ്പറ്റിയുള്ള, ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍ അവസാനത്തെ ഉദാഹരണം മാത്രം. അധികാര രാഷ്ട്രീയത്തിന് പുരോഹിതാധിപത്യവുമായി പണ്ടേയുള്ള അവിശുദ്ധബന്ധമാണ് ഇപ്പോഴും ഭരണകൂടത്തെ ഇത്തരം തട്ടിപ്പുകളുടെ സംരക്ഷകരാക്കിത്തീര്‍ക്കുന്നത്.

മതത്തിനും വേദതത്വങ്ങള്‍ക്കും വിചിത്രമായ വ്യാഖ്യാനങ്ങളും പ്രയോഗരീതികളും കണ്ടെത്തുകയാണ് പലപ്പോഴും കള്‍ട്ട് ഗുരുക്കന്മാര്‍. ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ ഖലീഫമാരെത്തുടര്‍ന്ന് മുസ്ലിം ലോകത്ത് അധികാരം കൈയടക്കിയ രാജാക്കന്മാര്‍ പ്രതിനിധാനം ചെയ്ത അതിധാരാളിത്ത ജീവിതശൈലിയോടുള്ള തീവ്രമായ വിയോജിപ്പ് വിപ്ലവകാരികളായ ചില പണ്ഡിതന്മാരെ ഒറ്റപ്പുതപ്പു പുതച്ചു ജീവിക്കുന്ന, അവശ്യമല്ലാത്ത സകലതുമുപേക്ഷിക്കുന്ന സൂഫികളാക്കി മാറ്റി (പരുക്കന്‍ കമ്പിളിപ്പുതപ്പിനാണ് അറബിയില്‍ സൂഫ് എന്നു പറയുക. ഇതില്‍ നിന്നുള്ളതാണ് സൂഫി, തസവ്വുഫ് തുടങ്ങിയ പദങ്ങള്‍). തീര്‍ച്ചയായും ശക്തമായൊരു പ്രതികരണം എന്ന നിലക്ക് അതിന് രാഷ്ട്രീയ സ്വഭാവമുണ്ടായിരുന്നു. ഇസ്ലാമിക ലോകത്തെ സിനിക്കുകള്‍ എന്ന് ഇവരെ വിളിക്കാം. (ഡയോജനിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിച്ച തത്വചിന്താ പ്രസ്ഥാനമാണ് സിനിസിസം. ഒരൂന്നുവടിയും ഒരേയൊരു ഭക്ഷണപാത്രവും പിന്നെയൊരൊറ്റ വസ്ത്രവും, ഇത്രയുമായിരുന്നു ഡയോജനിസിന്റെ സ്വകാര്യ സമ്പാദ്യം. ഒരു വീപ്പയ്ക്കകത്താണ് അദ്ദേഹം താമസിച്ചിരുന്നത്). ഇതിനെ സിദ്ധാന്തവല്‍ക്കരിച്ചു കൊണ്ട് പ്രയോജനരഹിതവും അത്യാഡംബരപൂര്‍ണവുമായ ത്വരീഖത്തു പ്രസ്ഥാനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ചിലപ്പോള്‍ ത്വരീഖത്ത് ഗുരുക്കന്മാരുടെ ശവകുടീരങ്ങള്‍ വരെ ഈ അത്യാഡംബരത്തെയാണ് പ്രകാശിപ്പിക്കാറ്. പ്രവാചകന്റെ അടയാളത്തെ (അഥര്‍) മൂര്‍ത്തിവല്‍ക്കരിച്ച് ആത്മീയോല്‍സവം നടത്തിയ സാമിരിയെന്ന കള്‍ട്ട് ഗുരുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ആ മൂര്‍ത്തിയെ കത്തിച്ചു പൊടിച്ച് കടലില്‍ക്കലക്കുമെന്ന് പ്രവാചകന്‍ മൂസ പറയുന്നുണ്ട്. കത്താത്ത മുടിയുമില്ല, പാത്രവുമില്ല. മനുഷ്യന്റെ ചോരയില്‍ നിന്നും ചിന്തയില്‍ നിന്നും നബിയെ അകറ്റിക്കളയുന്ന രോമവും പാനപാത്രവും ഒരു നാള്‍ കത്തുക തന്നെ ചെയ്യും.

സത്യത്തിൽ ഒരേ മനശ്ശാസ്ത്രം തന്നെയാണ് മഠത്തിന്റെയും മുടിയുടെയും കാര്യത്തിൽ പ്രവർത്തനക്ഷമമാവുന്നത്.

ഹൈന്ദവ ആധ്യാത്മികതയിലെ വേദാന്ത ധാരയിലേയും താന്ത്രിക ധാരയിലെയും പല സങ്കല്പങ്ങളെയും തത്വങ്ങളെയും തങ്ങള്‍ക്കനുരൂപമായി വ്യാഖ്യാനിച്ചു കൊണ്ടത്രേ പല ആള്‍ദൈവ പ്രസ്ഥാനങ്ങളും നില നില്‍ക്കുന്നത്. കുണ്ഡലിനി ഉദ്ദീപനവുമായി ബന്ധപ്പെട്ട, യാതൊരു യുക്തി പിന്‍ബലവുമില്ലാത്ത സിദ്ധാന്തങ്ങള്‍ മുതല്‍ അദൈ്വതം തുടങ്ങിയ, വേദാന്തത്തിലെ ദര്‍ശനങ്ങളെ വരെ ഇതിനായി ദുരുപയോഗം ചെയ്യാറുണ്ട്.

ആത്മാവും ശരീരവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള യത്‌നത്തെയാണ് മതം എന്നു പറയുന്നത്. കള്‍ട്ടുകളും ആശ്രമങ്ങളും ഇതിനെ വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. മതം ഉദ്‌ഘോഷിക്കുന്ന മനുഷ്യാന്തസ്സ് തിരിച്ചു പിടിക്കുകയെന്നത് യഥാര്‍ത്ഥത്തിലുള്ള മാനവലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനും തട്ടിപ്പുകാരുടെയും മനോരോഗികളുടെയും ചൂഷണത്തില്‍ നിന്നുള്ള വിമോചനത്തിനും അനിവാര്യമാകുന്നു.