രൂപവും അരൂപവും

മനുഷ്യസ്വത്വത്തെപ്പറ്റി, അവന്റെ ധാര്‍മികമായ പൂര്‍ണതയുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ പങ്കുവെക്കാന്‍ ശ്രമിക്കുകയാണ്. മനസ്സിന്റെ, അതു വഴി ജീവിതത്തിന്റെ സംസ്‌കരണമാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന വിഷയം.

IMGP0261

മനുഷ്യസ്വത്വത്തിന് രണ്ടു ഭാഗങ്ങളുണ്ട്. രൂപവും ബോധവും എന്ന് നമുക്കവയെ വിളിക്കാം.

മണ്ണില്‍ നിന്നു രൂപപ്പെട്ട മനുഷ്യന്‍ എന്ന വേദാശയത്തില്‍ നിന്നു തന്നെ തുടങ്ങാം. അത് വിവരിക്കുന്നിടത്ത് നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്നു പറയുന്നുണ്ട്. കാതും കണ്ണും എന്നു പറയുന്നത് ബാഹ്യേന്ദ്രിയങ്ങളെയാണ്. പ്രയോഗം കണ്ണും കാതും എന്നാണെങ്കിലും മനുഷ്യന്റെ ശാരീരികമായ സംവേദനേന്ദ്രിയങ്ങളെല്ലാം ഇതില്‍ വരുന്നുണ്ട്. അഞ്ചെണ്ണമാണവ എന്നാണല്ലോ പൊതുവേ നാം മനസ്സിലാക്കിപ്പോരുന്നത്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് (ചക്ഷുസ്സ്, ശ്രോത്രം, ഘ്രാണം, രസന, ത്വക്ക്)എന്നിവയാണവ. ഇവ യഥാക്രമം വര്‍ണരൂപാദികള്‍, ശബ്ദം, ഗന്ധം, രസം, സ്പര്‍ശം എന്നീ തന്മാത്രകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളുമാണ് മനുഷ്യനുള്ളതെന്ന് സാംഖ്യദര്‍ശനത്തിന്റെ ആചാര്യനായ കപിലന്‍ സിദ്ധാന്തിച്ചുട്ടുണ്ടല്ലോ. മേല്‍പ്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങള്‍. കൈ, കാല്‍, നാക്ക്, ഗുദം, ഉപസ്ഥം (ലിംഗം) എന്നിവ കര്‍മേന്ദ്രിയങ്ങള്‍. രസം എന്ന സംവേദനം അറിയാനും സംസാരിക്കുക എന്ന കര്‍മം ചെയ്യാനും ഉപയോഗിക്കുന്നതിനാലാണ് നാക്ക് രണ്ടിലും പെടുന്നത്. ഈ ഇന്ദ്രിയങ്ങള്‍ക്കു പുറമേ, മനസ്സ് എന്ന ആറാമിന്ദ്രിയത്തെക്കൂടി ഭാരതീയ ദാര്‍ശനികനായ കപിലന്‍ എണ്ണുന്നുണ്ട്. ഇതാകട്ടെ, ശാരീരികമല്ല. അതിനാല്‍ത്തന്നെ അഭൗതികമാണ്. ഇതിനെയാണ് നാമിവിടെ ബോധം എന്നു വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്ന വാക്യം ഉദ്ധരിച്ചിട്ടുണ്ടല്ലോ.

ബോധത്തിന്റെ മൂന്ന് തലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ബുദ്ധി (അഖ്ല്‍ എന്ന് ഖുര്‍ആന്റെ ഭാഷയില്‍), മനസ്സ് (ഖല്‍ബ്), ആത്മാവ് (റൂഹ്) എന്നിവയാണവ. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യസ്വത്വത്തിന്റെ (നഫ്‌സ്) നാല് തത്വങ്ങളെയാണ് നമ്മളിവിടെ പരാമര്‍ശിച്ചത്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളുമടങ്ങുന്ന ശരീരമാണ് ഒന്ന്. അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ബോധഘടകം ബുദ്ധി. അതിന്റെ മുകളില്‍ മനസ്സ്. ഏറ്റവുമുന്നതിയില്‍ ആത്മാവ്. പദാര്‍ത്ഥപരവും ആശയപരവുമായ ഈ തത്വങ്ങള്‍ പ്രേരണ, ആസൂത്രണം, പ്രവൃത്തി, അനുഭവം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ നമുക്കിപ്രകാരം സംഗ്രഹിക്കാം.

പ്രേരണകളുടെ ലോകം

പ്രേരണകളുടെയും ചിന്തകളുടെയും ലോകമാണ് മനസ്സ്. ഒപ്പം മൊത്തം ജീവിതത്തിന് സന്തുലിതത്വം നല്‍കുന്നതും മനസ്സാണ്. മനോദൗര്‍ബ്ബല്യം ബാധിച്ചവര്‍ക്ക് സമനില നഷ്ടപ്പെടും. വൈകാരികമായ സമ്മര്‍ദ്ദങ്ങളുടെയും കൂടി ലോകമാണത്. രണ്ടു തരം പ്രേരണകള്‍ മനുഷ്യനില്‍ പ്രവേശിക്കുകയും വളരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവന്റെ നൈസര്‍ഗികനന്മയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രേരണകളാണ് ഒന്ന്. രണ്ടാമത്തെത് ആ നന്മയില്‍ നിന്നവനെ തെറ്റിച്ചു കളയാന്‍ ശ്രമിക്കുന്നതും. ഈശ്വരീയമാണ് ഒന്നാമത്തെതിന്റെ സ്രോതസ്സ്. അതിനാല്‍ ഇസ്ലാമിക ചിന്തകന്മാര്‍ ഇതിനെ റബ്ബാനിയഃ എന്നു വിളിക്കുന്നു. രണ്ടാമത്തെതിന്റെ ഉറവിടമാകട്ടെ, ചെകുത്താനുമാകുന്നു. അതിലാല്‍ത്തന്നെ ഇതിന് ശൈത്വാനിയഃ എന്നും വിളിക്കാം. റബ്ബാനിയ്യയില്‍ നിന്നുണ്ടാകുന്ന പ്രേരണകളെയും ബോധനങ്ങളെയും ഇമാം ഗസ്സാലി ഇല്‍ഹാം (ദൈവിക ബോധനം) എന്നു വിളിക്കുന്നുണ്ട്. നേരെ തിരിച്ച് ശൈത്വാനിയ്യയില്‍ നിന്നുണ്ടാകുന്നതിന് വസ്‌വാസ് (സാത്താനിക ദുര്‍ബോധനം) എന്നും അദ്ദേഹം പേരു പറയുന്നു. ഈ പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. മനുഷ്യന് ദൈവം നന്മതിന്മകളെക്കുറിച്ച തിരിച്ചറിവും വിവേചനബോധവും നല്‍കി എന്ന് പറയുന്നേടത്ത് ഖുര്‍ആന്‍ (സൂറഃ അശ്ശംസ്) ഇല്‍ഹാം എന്ന പദത്തിന്റെ രൂപഭേദമാണ് പ്രയോഗിച്ചത്. നേരെ തിരിച്ച്, ആദമിന് ചെകുത്താന്റെ പ്രലോഭനമുണ്ടായതായി പറയുമ്പോള്‍ അവിടെ വസ്‌വാസിന്റെ രൂപഭേദവും പ്രയോഗിച്ചിരിക്കുന്നു. ഇപ്രകാരം ഇല്‍ഹാമിന്റെയും വസ്‌വാസിന്റെയും ലോകമാണ് മനുഷ്യന്റെ മനസ്സ്. നല്ലത് എന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലാത്തതും മനുഷ്യനെ ഉന്നതിയിലേക്കു നയിക്കുന്നതുമായ മാനസിക ചലനങ്ങെളെയാണ് ഇല്‍ഹാം എന്നു പറയുന്നതെങ്കില്‍, വസ്‌വാസ് എന്നു പ്രയോഗിക്കുന്ന് മനുഷ്യനെ തരം താഴ്ത്തുന്ന, അവന്റെ അന്തസ്സു കെടുത്തുന്ന ചലനങ്ങളെ സൂചിപ്പിക്കുന്നതിനാണ്.

ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും ലോകങ്ങൾ 

Soul90degReframeNite6-22FrameMed-cp4-1200

ബുദ്ധിയെ ആസൂത്രണത്തിന്റെയും യുക്തിയുടെയും ലോകമെന്നു വിളിക്കാം. മനസ്സ് സ്വീകരിക്കുന്നതും പ്രസരിപ്പിക്കുന്നതുമായ പ്രേരണകളെ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുന്നതവിടെയാണ്. ഒപ്പം തന്നെ പ്രേരണകളെ വിലയിരുത്തുന്നതും ബുദ്ധിയാകുന്നു. അറിവിന്റെയും ഓര്‍മയുടെയും ലോകം കൂടിയാണല്ലോ ബുദ്ധി. നമ്മുടെ നിലപാടുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലങ്ങളെയും പിന്നിട്ട വഴികളെയും അത് ഓര്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

പ്രേരണയും ആസൂത്രണവും കഴിഞ്ഞാല്‍പ്പിന്നെയുള്ളത് നിര്‍വ്വഹണത്തിന്റെ, അഥവാ ലൗകികകര്‍മങ്ങളുടെ മേഖലയാണ്. കര്‍മമാണ് ശരീരത്തിന്റെ ധര്‍മം. ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും സാമാന്യേന ശരീരത്തിന്റെ വ്യാപാരങ്ങള്‍. ചിന്തയും യുക്തിയും മാത്രം ഒരാളുടെയും അസ്തിത്വത്തിന് പൂര്‍ണത നല്‍കുന്നില്ല. വിവേചനശേഷിയുടെ പ്രകാശനം കര്‍മമാണ്.

ആത്മാവും അനുഭവവും 

ഇതിനെല്ലാം മുകളില്‍ അനുഭവത്തിന്റെ ഒരു മണ്ഡലമുണ്ട്. അതിനെയാണ് ഈ ലേഖനത്തില്‍ നമ്മള്‍ ആത്മാവ് എന്നു വിളിക്കുന്നത്. നല്ലതും തിയ്യതുമായ നമ്മുടെ സകല കര്‍മങ്ങളുടെയും ഫലങ്ങള്‍ നമുക്കു തന്നെ അനുഭവിക്കാന്‍ സാധിക്കും. അനുഭവത്തിന് ലൗകികവും പാരത്രികവുമായ രണ്ട് തലങ്ങളുണ്ട്. കര്‍മങ്ങള്‍ക്ക് ഫലമുണ്ടാവുക തന്നെ ചെയ്യും എന്നത് പൊതുവില്‍ എല്ലാ ആചാര്യന്മാരും വേദഗ്രന്ഥങ്ങളും ഉറപ്പിച്ചു പറയുന്ന കാര്യമാണ്. ചിലപ്പോള്‍ അത് ഐഹികം തന്നെയാവാം, ചിലപ്പോള്‍ പാരത്രികവും. ഫലങ്ങള്‍ക്ക് ഭൗതികവും മാനസികവുമായ സ്വഭാവങ്ങളുണ്ട്. ഏതു രൂപത്തിലാണെങ്കിലും അതിന്റെ അനുഭവമുണ്ടാകുന്നത് ഇപ്പറഞ്ഞ ഇന്ദ്രിയങ്ങളുടെയെല്ലാം ഇന്ദ്രിയമായ ആത്മാവിനു തന്നെയാകുന്നു.

മനസ്സ് സ്വീകരിക്കുന്ന പ്രേരണയുടെ സ്വഭാവമനുസരിച്ചാണ് ചിന്തയിലും പ്രവര്‍ത്തനത്തിലുമെല്ലാം നന്മയും തിന്മയും പ്രകടമാവുക. മുകളില്‍ ഇല്‍ഹാം എന്നും വസ്‌വാസ് എന്നും രണ്ടു തരം ബോധനങ്ങളെ, പ്രേരണകളെ പരാമര്‍ശിച്ചതോര്‍ക്കുക. ഈ രണ്ടു തരം പ്രേരണകളും മനസ്സിലേക്കു പ്രവഹിക്കുന്നുണ്ട്. ആരോഗ്യമുള്ള മനസ്സ്, പക്ഷേ അതില്‍ നല്ലതിനെ മാത്രം പുറത്തേക്കു വിടുന്നു. അങ്ങനെ ബുദ്ധി നല്ല കാര്യങ്ങളാസൂത്രണം ചെയ്യുന്നു. ശരീരം നന്മ പ്രവര്‍ത്തിക്കുന്നു. ആത്മാവ് ആനന്ദമനുഭവിക്കുന്നു. മനസ്സിന് ഹൃദയം എന്നു കൂടി മിക്ക ഭാഷകളിലും പറയാറുണ്ട്. ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള ഖല്‍ബ് എന്ന വാക്കിനും ഹൃദയം എന്നര്‍ത്ഥമുണ്ട്. ഒരര്‍ത്ഥത്തില്‍ ഹൃദയം എന്ന ശരീരാവയവവും മനസ്സും തമ്മില്‍ സാമ്യമുണ്ട്. ശരീരത്തില്‍ തലച്ചോര്‍ ഉന്നതസ്ഥാനത്തും ഹൃദയം മധ്യഭാഗത്തുമായിരിക്കുന്നതു പോലെ സ്വത്വത്തിലെ അഭൗതികതത്വങ്ങളില്‍ ആത്മാവ് ഉച്ചസ്ഥാനത്തും മനസ്സ് മധ്യത്തിലുമാകുന്നു. ശുദ്ധവും അശുദ്ധവുമായ രക്തത്തെ സ്വീകരിച്ച് ശുദ്ധീകരിച്ച് ശുദ്ധരക്തത്തെ മാത്രം പുറത്തേക്കു വിടുക എന്നതാകുന്നു ഹൃദയത്തിന്റെ ധര്‍മം. അതിനാല്‍ത്തന്നെ ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യാവസ്ഥ ശരീരത്തെ മുഴുവനായും ബാധിക്കും. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിട്ടുണ്ട്, ശരീരത്തിലെയൊരവയവം. അതു നന്നായാല്‍ ശരീരമാകെ നന്നായി. അതു ദുഷിച്ചാലോ, മുഴുവന്‍ ശരീരവും ചീത്തയാകും. അതത്രേ ഹൃദയം.

ഇതു പോലെ, ബോധമണ്ഡലത്തില്‍ നല്ലതും ചീത്തയുമായ പ്രേരണകളെ സ്വീകരിക്കുന്ന സ്ഥലമാകുന്നു മനസ്സ്. പ്രവേശിക്കുന്ന എല്ലാ ചിന്തകളെയും പ്രേരണകളെയും ശരിയായ പ്രക്രിയയ്ക്ക് വിധേയമാക്കി ഉത്തമചിന്തകളെ മാത്രം പുറത്തേക്കു വിടുകയെന്നതാണ് നല്ല മനസ്സിന്റെ ദൗത്യം. സ്വാഭാവികമായും മനസ്സ് ചീത്തയായാല്‍ ബുദ്ധിയും ശരീരവും ആത്മാവും ചീത്തയാകും. 

fall-2011-makep-paintings-2

മൃഗതൃഷ്ണകൾ 

അതേ സമയം മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കാനുള്ള വഴി ജീവിതാസ്വാദനത്തിന്റെ നിരാകരണമല്ല. തൃഷ്ണകളാണ് ദുഃഖത്തിന്റെ ഹേതു എന്നു കണ്ടെത്തുകയും തൃഷ്ണാനിരോധത്തിന്റെ ആര്യസത്യം പഠിപ്പിക്കുകയും ചെയ്ത ശ്രീബുദ്ധന്‍ തന്നെയും മനുഷ്യന്റെ ആശാസ്യമായ അഭിനിവേശങ്ങളെ അതില്‍പ്പെടുത്തിയിട്ടില്ല. സ്വാര്‍ത്ഥവും അധാര്‍മികവുമാകയാല്‍ അനാശാസ്യമായ തൃഷ്ണ എന്നാണ് ബുദ്ധന്‍ അതിനെ വിശദീകരിക്കുന്നത്. മനുഷ്യന്റെ അഭിനിവേശങ്ങളെ അല്‍ ഗസ്സാലി രണ്ടാക്കിത്തരംതിരിക്കുന്നുണ്ട്. ശഹ്‌വഃ, ഗദബ് എന്നാണ് ഗസ്സാലിയുടെ ഭാഷയില്‍ അതിനെ പറയുക. നമുക്കതിനെ കാമം, ക്രോധം എന്ന് തര്‍ജമ ചെയ്യാം. എല്ലാ ആഗ്രഹങ്ങളെയും കാമം എന്നും എല്ലാ വികാരങ്ങളെയും ക്രോധമെന്നും വിശദീകരിക്കാം. മൃഗതൃഷ്ണകള്‍ എന്നു പറയാം നമുക്കിവയെ. സ്വാഭാവികവും നൈസര്‍ഗികവുമായ അഭിനിവേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍. ഇവയെ പക്ഷേ, അപലപനീയമായ വികാരങ്ങളായല്ല, മനുഷ്യന്റെ അപാരമായ ശേഷിയും സാധ്യതയുമായാണ് ഗസ്സാലി വിലയിരുത്തുന്നത്. അദ്ദേഹമിവയെ ഖുവ്വതുശ്ശഹ്‌വാനിയഃ (കാമത്തിന്റെ ശേഷി), ഖുവ്വതുല്‍ ഗദബിയഃ (ക്രോധത്തിന്റെ ശേഷി) എന്നിങ്ങനെയാണ് വിളിക്കുന്നത്.

ഈ മൃഗതൃഷ്ണകളുടെ അഭാവത്തില്‍ ജീവിതത്തിന് സൗന്ദര്യമില്ല. ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെയില്ല. മനുഷ്യന്റെ എല്ലാ അഭിനിവേശങ്ങളെയും നിന്ദ്യമായി വിലയിരുത്തുന്ന വിരക്തിയുടെ മതത്തിനും അതു തന്നെയാണ് മതം എന്ന വിലയിരുത്തലിനും മറുപടിയാണ് അല്‍ ഗസ്സാലിയുടെ വിശകലനം. അതേ സമയം വ്യക്തിയുടെ മനസ്സ് സ്വീകരിക്കുന്ന പ്രേരണ മുകളില്‍ സൂചിപ്പിച്ച സ്വഭാവത്തില്‍ ദൈവികബോധനമാണോ ദുര്‍ബോധനമാണോ എന്നതിനെ ആശ്രയിച്ചിരിക്കും തൃഷ്ണകളുടെ പ്രകാശനത്തിലെ ധര്‍മാധര്‍മങ്ങള്‍. സദ്‌പ്രേരണകളെയാണ് മനസ്സ് സ്വീകരിക്കുന്നതെങ്കില്‍ ഇപ്പറഞ്ഞ കാമ ക്രോധ ശേഷികള്‍ ബുദ്ധിയുടെ (അഖ്ല്‍) നിയന്ത്രണത്തില്‍ വരും. ഒരു മനുഷ്യന് ധാര്‍മികതയുടെ പരിധികളെ ലംഘിക്കാതെ ജീവിതാനന്ദം നുകരാനാവും. എന്നാല്‍ ദുഷ്‌പ്രേരണകളില്‍ അഭിരമിക്കുന്നതാണ് ഒരാളുടെ മനസ്സെങ്കില്‍ നേരെ തിരിച്ച് ബുദ്ധി തൃഷ്ണയുടെ നിയന്ത്രണത്തില്‍ വരും. അതോടെ ഒരാളുടെ ജീവിതം അന്തസ്സിന്റെയും ധര്‍മബോധത്തിന്റെയും പരിധി കടക്കുകയും അധാര്‍മികവൃത്തികള്‍ അവനെ നാശത്തിലേക്കു തള്ളിയിടുകയും ചെയ്യും.

കാമ ക്രോധ ശേഷികളുടെ വിനിയോഗത്തിലെ ധാര്‍മികതയെയും നിസ്വാര്‍ത്ഥതയെയും പഠിപ്പിക്കുന്ന ചില ഉദാഹരണങ്ങളുണ്ട്. ഒരിക്കലൊരു യുദ്ധത്തില്‍ എതിരാളിയെ കീഴ്‌പ്പെടുത്തിയ അലി അയാളുടെ കഴുത്തിനു നേരെ വാളുയര്‍ത്തി. ആ സമയത്ത് എതിരാളി അദ്ദേഹത്തിന്റെ മുഖത്തേക്കൊന്നാഞ്ഞു തുപ്പി. തന്റെ മരണം ഉറപ്പായ സന്ദര്‍ഭത്തില്‍ അവസാനമായി അലിയോടുള്ള രോഷം പ്രകടിപ്പിച്ചതായിരുന്നു അയാള്‍. എന്തായാലും ഇരട്ടി ആവേശത്തോടെ അലി തന്നെ വധിക്കുമെന്നയാള്‍ക്കുറപ്പായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതല്ല സംഭിച്ചത്. ഉയര്‍ത്തിയ വാള്‍ താഴ്ത്തി അലി മുഖം തുടച്ചു. അയാളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അല്‍ഭുതത്തോടെ അയാള്‍ അലിയുടെ ഈ പ്രവൃത്തിയുടെ പൊരുള്‍ അന്വേഷിച്ചു. എതിരാളിയെ കീഴ്‌പ്പെടുത്തി വധിക്കാന്‍ വാളുയര്‍ത്തിയ പോരാളിയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ പോന്ന പെരുമാറ്റം തന്നില്‍ നിന്നുണ്ടായപ്പോള്‍ തന്നെ വിട്ടയക്കുകയാണോ ചെയ്യുന്നത്, എന്തായിരിക്കാം അതിന്റെ കാരണം എന്നായിരുന്നു അയാളുടെ ചോദ്യം.

അലി വിശദീകരിച്ചു, സഹോദരാ. എനിക്ക് നിന്നോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. നമ്മുടേത് രണ്ട് നിലപാടുകള്‍ തമ്മിലുള്ള, രണ്ട് ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ദൈവത്തോടും ദൈവികനീതിയോടും നീ പുലര്‍ത്തുന്ന ശത്രുതയാണ് നിന്നെ എന്റെ എതിരാളിയാക്കിയത്. അതിനാല്‍ത്തന്നെ നിന്നെ വധിക്കുവാനുള്ള എന്റെ ശ്രമത്തില്‍ സ്വാര്‍ത്ഥമായ യാതൊരു താല്‍പര്യവുമില്ല. എന്നാല്‍ നീ എന്റെ മുഖത്തേക്കു തുപ്പിയ സമയത്ത്, എനിക്ക് നിന്നോട് വ്യക്തിപരമായി ക്രോധമുണ്ടായി. തികച്ചും സ്വാര്‍ത്ഥമായ ഒരു സ്വഭാവത്തില്‍ത്തന്നെ. ആ സമയത്ത് നിന്നെ വധിച്ചാല്‍ സ്വാര്‍ത്ഥവികാരങ്ങളുടെ പേരില്‍ ജീവഹത്യ നടത്തിയവനായിത്തീരും ഞാന്‍. എന്റെ ആ പ്രവൃത്തി കൊടും പാപമായിത്തീരും. അല്ലാഹു ആദരിച്ച ജീവനെ വൈയക്തികവികാരങ്ങളുടെ പേരില്‍ ഹനിച്ചതിന് ഞാന്‍ അല്ലാഹുവിനോടെന്തു സമാധാനം പറയും?

അതേ സമയം ക്രോധത്തെ ഇല്ലായ്മ ചെയ്യാന്‍ വേദഗ്രന്ഥം കല്‍പിച്ചിട്ടില്ല. സമൂഹത്തെ വഴി തെറ്റിയ ഉന്മാദത്തിനടിപ്പെടുത്തിയ സാമിരിയോടും അതിന് വിധേയപ്പെട്ട സമൂഹത്തോടും ക്രോധത്തോടെ പ്രതികരിച്ച മൂസാ നബിയുടെ കഥ പറയുന്നുണ്ടല്ലോ ഖുര്‍ആനില്‍.

കാമത്തിന്റെ കാര്യത്തിലും സമാനമായ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ഉദാത്തമായ സ്ത്രീപുരുഷ പ്രണയത്തെയും രതിയെയും പുണ്യമായെണ്ണുന്ന ഖുര്‍ആനും പ്രവാചകനും അതിനടിപ്പെടുന്നതിനെയും അതിന്റെ പേരില്‍ മാര്‍ഗഭ്രംശത്തിലകപ്പെടുന്നതിനെയും സംബന്ധിച്ച ജാഗ്രതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. നബിതിരുമേനി പറഞ്ഞ ഒരു കഥ ഈ പുസ്തകത്തിലെ പുണ്യത്തെപ്പറ്റി ഒരു കഥ എന്ന അധ്യായത്തില്‍ വായിക്കാം. മൂന്നു മനുഷ്യരുടെ ഏറ്റവും പ്രസ്താവ്യമായ പുണ്യപ്രവൃത്തിയെപ്പറ്റിയുള്ളതാണാ കഥ. അതില്‍ രണ്ടാമത്തെ മനുഷ്യന്‍ ദൈവഭയത്താല്‍ തന്റെ കാമചോദനയെ സ്വനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. പ്രഭു വനിതകള്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച യൂസഫിന്റെ കഥ ഖുര്‍ആനില്‍ പറയുന്നതും ഒരുദാഹരണമാണ്. ഞാനെന്റെ മനസ്സിനെ കുറ്റ വിമുക്തമാക്കുന്നില്ലെന്നും മനുഷ്യമനസ്സ് ദുഷ്‌പ്രേരണകള്‍ നല്‍കുന്ന ഒന്നു തന്നെയാണെന്നും സമ്മതിക്കുന്ന യൂസഫ് പക്ഷേ, മനസ്സിന്റെ ആ പ്രലോഭനത്തെ അതിജയിക്കുകയാണല്ലോ ചെയ്യുന്നത്? തന്റെ കാമത്തെയും അതിന്റെ പ്രേരണയെയും ഉപേക്ഷിക്കുകയല്ല, മറിച്ച് അതിനെ തന്റെ ബുദ്ധിയുടെ വരുതിയിലാക്കുകയും അങ്ങനെ അതിനെ വിശുദ്ധമാക്കുകയുമാണദ്ദേഹം ചെയ്തത്.

എന്നു വെച്ചാല്‍ പ്രേരണകളുടെ സ്രോതസ്സ് തിരിച്ചറിയാനും നല്ലതിനെ തിയ്യതില്‍ നിന്ന് വേര്‍തിരിക്കാനുമുള്ള ശേഷി മനസ്സിനുണ്ടാകുമ്പോള്‍ ജീവിതം ആനന്ദപൂര്‍ണമാവുകയും വ്യക്തി ഉത്തമനായിത്തീരുകും ചെയ്യും. വ്യക്തി ഉത്തമനായിത്തീരുമ്പോള്‍ സമൂഹം ഭദ്രതയും ശരിയായ സാംസ്‌കാരിക നാഗരിക പുരോഗതിയുമാര്‍ജിക്കുകയും നന്മയില്‍ വികസിക്കുകയും ചെയ്യും. അങ്ങനെ ലോകത്ത് സമാധാനമുണ്ടാവും. ആകയാല്‍ മനഃസംസ്‌കരണമത്രേ ലോകസമാധാനത്തിലേക്കുള്ള വഴി.

ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യങ്ങളുടെ പ്രസക്തിയെപ്പറ്റി ചില വിചാരങ്ങളാവാം. ചോദ്യങ്ങൾ അവബോധത്തിന്റെ കവാടങ്ങളാണ്. സാമൂഹികമാറ്റത്തിന്റെ ഉപകരണങ്ങളുമാണ്. ചോദ്യങ്ങളാണ് ദാർശനികന്മാരെയും വിപ്ലവകാരികളെയും സൃഷ്ടിച്ചത്. പ്രവാചകന്മാരെ അവരുടെ സാമൂഹികദൌത്യത്തിലേക്ക് നയിച്ചതും ചോദ്യങ്ങളായിരുന്നു. ഇവിടെ പ്രവാചകന്മാർ ഏറ്റെടുത്തതും നിറവേറ്റിയതുമായ സാമൂഹിക ദൗത്യത്തെപ്പറ്റിയും നാം ചിന്തിക്കേണ്ടതാണ്. ഏത് തരം സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയാണ് അവര്‍ യത്‌നിച്ചിരുന്നത്? അവരില്‍ നിന്നെന്താണ് സമൂഹത്തിന് ലഭിച്ചിരുന്നത്?

പ്രവാചകന്‍ എന്ന അസ്തിത്വത്തിലേക്ക് മുഹമ്മദ് നബി ഉണരുന്നത് ഹിറാ ഗുഹയില്‍ വെച്ചാണ്. അവിടെ നബി തിരുമേനി അല്ലാഹുവിന്റെ മലക്കിനെ ദര്‍ശിച്ചു. അവിടെ വെച്ചദ്ദേഹത്തിന് ലഭിച്ച ഉല്‍ബോധനം വായിക്കുവിന്‍ (ഇഖ്‌റഅ്) എന്നായിരുന്നുവെന്നത് സുവിദിതമാണ്. നിശ്ചയമായും ‘നീ നിന്റെ ഈശന്റെ നാമത്തില്‍ വായിക്കുവിന്‍’ എന്നത് മഹത്തരമായൊരു കല്പനയായിരുന്നു. എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും നല്‍കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കല്‍പന. മുഹമ്മദ് നബിക്കു ലഭിച്ച ഏറ്റവും പ്രഥമമായ കല്‍പനയും. ആദ്യമായി അവതരിച്ചിട്ടുള്ള കല്‍പനയെന്ന നിലക്ക് ആത്മീയ ജീവിതത്തിന്റെ അസ്തിവാരമായിത്തന്നെ അത് പരിഗണിക്കപ്പെടേണ്ടതാണ്. അതേയവസരം അങ്ങനെയൊരു പ്രാധാന്യം ആ കല്‍പനയ്ക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ? വായിക്കുക എന്നാണ് കല്‍പന. അതായത്, കൂടുതലായി അന്വേഷിച്ചു കൊണ്ടിരിക്കുക. നന്നായി വിശകലനം ചെയ്യുക. ശരിയായി ചിന്തിക്കുക. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക.

questionsചോദ്യങ്ങള്‍ പരിവര്‍ത്തനശേഷിയുള്ള ആയുധങ്ങളാണ്. പ്രമുഖനായൊരു ഗ്രീക്ക് ദാര്‍ശനികന്‍ പഠിപ്പിച്ചതു പോലെ, ഉത്തരങ്ങള്‍ അത്ര പ്രധാനമല്ല, ചോദ്യങ്ങള്‍ക്കാണ് പരിവര്‍ത്തനശേഷിയുള്ളത്. ചോദ്യം ചോദിക്കുക എന്നത് പ്രധാനം തന്നെയാണ്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാനാണ് സോക്രട്ടീസ് യുവാക്കളെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിനെതിരെ അഥീനിയന്‍ ഭരണകൂടം ചുമത്തിയ കുറ്റങ്ങളിലൊന്നുമതായിരുന്നല്ലോ. സമൂഹവും വ്യക്തിയും തമ്മില്‍ സ്ഥിരവും ഉത്തമവുമായ ബന്ധമുണ്ടായെങ്കില്‍ മാത്രമേ ഉത്തമനായ മനുഷ്യനും ഭദ്രമായ സമൂഹവുമുണ്ടായിത്തീരുകയുള്ളൂ എന്നു വിശ്വസിച്ച കങ് ഫ്യു ചിസ് അത്തരത്തിലൊരു ബന്ധം വളരുന്നതിന് നിര്‍ദ്ദേശിച്ചു കൊടുത്ത എട്ടു പടികളുള്ള മാര്‍ഗത്തില്‍ ഒന്നാമത്തേത് വസ്തുതകളെക്കുറിച്ച അന്വേഷണം എന്നതാണ്. ചോദ്യങ്ങള്‍ വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും താക്കോലുകളാണെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങളധികരിപ്പിക്കരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നുമുണ്ട്. അതേ സമയം അവിടെ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത് പുരോഹിതന്മാരും അധികാരികളും അവരോട് മാനസികമായടിമപ്പെട്ടു പോയ മനുഷ്യരും പ്രവാചകന്മാരെ ആക്ഷേപിച്ചു ചോദിച്ച തരം ചോദ്യങ്ങളെയാകുന്നു. എന്നു തന്നെയല്ല, പരിഹാസത്തിന്റെയും പ്രതിലോമപരതയുടെയും ശബ്ദമാണ് ആ ചോദ്യങ്ങള്‍. ചോദ്യങ്ങളുന്നയിച്ച പുരോഹിതന്മാരെയും അനുയായികളെയും അണലി സന്തതികളേ എന്നു വിളിച്ചാക്ഷേപിച്ചുവല്ലോ സ്‌നാപകയോഹന്നാന്‍. യൂദ പുരോഹിതന്മാര്‍ യേശുവിനോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സീസറിനു നികുതി കൊടുക്കുന്നതിനെസ്സംബന്ധിച്ചും ‘പിഴച്ച’ സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇതിനുദാഹരണമാണ്. അടിമത്തം മാനസികാവസ്ഥയായിപ്പോയ സമുദായം മോശയോടു ചോദിച്ച ചോദ്യങ്ങളെ ഖുര്‍ആന്‍ ഇതിനുള്ള തെളിവായുദ്ധരിച്ചിട്ടുണ്ട്. ഞങ്ങളിതിനു മുമ്പും കച്ചവടം നടത്തിയിട്ടുണ്ട്, നീ പറയുന്ന നൈതികതയൊന്നും സാമ്പത്തികകാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ബാധകമായിരുന്നില്ലെന്നിരിക്കേ ഇപ്പോള്‍ നീയിപ്പറയുന്ന വര്‍ത്തമാനങ്ങള്‍ നിനക്കെവിടുന്നു കിട്ടിയെടോ എന്ന് ശുഐബ് നബിയോട് സമൂഹത്തിലെ സമ്പന്നന്‍മാര്‍ ചോദിച്ചതും വേദഗ്രന്ഥത്തില്‍ വായിക്കാം. ദൈവത്തിന്റെ ദാസന്മാരായ മനുഷ്യരെ അടിമകളാക്കി വെക്കരുതെന്ന് ഫറോവയോടു പറഞ്ഞ മോശയോട് അയാള്‍ ചോദിച്ച ചോദ്യവുമിക്കൂട്ടത്തില്‍പ്പെടും. മുമ്പു മുതലേ അവര്‍ അടിമകളായിരുന്നല്ലോ, എന്നിരിക്കേ, അതിനെതിരാണു ദൈവകല്‍പനയെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളൊക്കെ പിഴച്ചു പോയവരാണെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടതെന്നാണ് ഫറോവ ചോദിച്ചത്. ഇപ്രകാരം വ്യവസ്ഥിതിയോടുള്ള പ്രവാചകന്മാരുടെ കലഹത്തില്‍ നിന്ന് ജനശ്രദ്ധയെ തിരിച്ചു വിടാനുള്ള ചോദ്യങ്ങളാണ് അധികാരികള്‍ ചോദിച്ചതെങ്കില്‍ സാധാരണക്കാരായ മറ്റു ചിലരാകട്ടെ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.

അതായത് പരിവര്‍ത്തനോന്മുഖമായ ചോദ്യങ്ങളുള്ളതു പോലെത്തന്നെ പ്രതിലോമപരമായ ചോദ്യങ്ങളുമുണ്ട്. അതില്‍ത്തന്നെ സമ്പ്രദായങ്ങളെ താങ്ങിനിര്‍ത്തുന്ന ചോദ്യങ്ങളും ഉത്തരവാദിത്തങ്ങളോടുള്ള വിമുഖതയുടെ ഉല്‍പന്നങ്ങളായ ചോദ്യങ്ങളുമുണ്ട്.

വായിക്കുക അല്ലെങ്കില്‍ അന്വേഷിക്കുക എന്ന ആഹ്വാനത്തിനു ശേഷം മുഹമ്മദ് നബിക്ക് ലഭിച്ച കല്‍പനയെന്തായിരുന്നു? പുതപ്പിട്ടു മൂടിക്കിടക്കുന്നവനേ, ഉടനെഴുന്നേല്‍ക്കുവിന്‍, നിന്റെ ജനതയ്ക്ക് മുന്നറിയിപ്പു കൊടുക്കുവിന്‍, നിന്റെ നാഥന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍, നിന്റെ ഉടുമുണ്ടുകള്‍ വൃത്തിയാക്കിയിടുവിന്‍, സകല മാലിന്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവിന്‍, കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ടാവരുത് ആര്‍ക്കെങ്കിലും സഹായം ചെയ്യുന്നത്, നിന്റെ ഈശ്വരനു വേണ്ടി ക്ഷമ കൈക്കൊള്ളുവിന്‍ എന്നീ കല്‍പനകളായിരുന്നു അവ.

പുതച്ചുമൂടിക്കിടക്കുക എന്നത് അതീവ സുഖകരമായൊരവസ്ഥയാണ്. പുറത്തു നടക്കുന്നതൊന്നും തന്നെ നമ്മളറിയേണ്ടതില്ല. കാണേണ്ടതും കേള്‍ക്കേണ്ടതുമില്ല. നില നില്‍ക്കുന്ന ഒരു സൗകര്യത്തിനകത്ത് സുഖനിദ്ര കൊള്ളുകയും വിസ്മൃതിയിലകപ്പെടുകയും ചെയ്യുക. പുതപ്പിനടിയില്‍ക്കഴിയുന്ന മുഹമ്മദിനെ ദൈവം തട്ടി വിളിക്കുകയാണ്, എഴുന്നേല്‍ക്ക്. പുതപ്പങ്ങോട്ടു തട്ടി മാറ്റുക. എണീറ്റിട്ടാളുകളോട് ചില വര്‍ത്തമാനങ്ങള്‍ പറയണം. അവരെ ഉല്‍ബുദ്ധരാക്കുമാറ്. ഈ കട്ടിക്കരിമ്പടം അന്നത്തെ സാമൂഹികാവസ്ഥകളെയും മതസമ്പ്രദായങ്ങളെയും സൂചിപ്പിക്കുന്നു. അന്നാട്ടില്‍ നില നിന്നിരുന്ന മതപരമോ സാമൂഹികമോ ആയ ഒരത്യാചാരത്തിലും മുഹമ്മദ് പങ്കാളിയായിരുന്നില്ല. എന്നു തന്നെയല്ല, സമൂഹത്തിന്റെ നിലപാടുകളും ജീവിതരീതിയും അന്നത്തെ അധീശസമ്പ്രദായവുമൊന്നും ശരിയല്ലെന്നുള്ള തിരിച്ചറിവിലാണവിടുന്ന് കുറഞ്ഞ കാലത്തേക്ക് ഒരൊളിച്ചോട്ടം നടത്തുകയും ഏകനായി ഗുഹയില്‍ ധ്യാനിക്കുകയും ചെയ്തത്. എന്നാല്‍പ്പോലും സ്വയം വിശുദ്ധനായിരിക്കെത്തന്നെ, അവിശുദ്ധമായ അധീശവ്യവസ്ഥയുടെ തണലിലും ചൂടിലും കഴിഞ്ഞു കൂടാന്‍ നിനക്കനുവാദമില്ലെന്നും ജഡപാരമ്പര്യങ്ങളാലുള്ള കട്ടിപ്പുതപ്പിനെ തട്ടി മാറ്റാന്‍ നീ ബാധ്യസ്ഥനാണെന്നുമാണ് അല്ലാഹു നബിയോട് പറയുന്നത്. ജനതയെ ഉല്‍ബുദ്ധരാക്കുവാന്‍, അവര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ ദൈവം നബിയോടു കല്‍പിക്കുന്നു.

അപ്പോള്‍ ഒന്നാമതായി നബിയോടു കല്‍പിച്ചത് അറിയാനും അവബോധമാര്‍ജിക്കാനുമാണെങ്കില്‍ തുടര്‍ന്നു പറഞ്ഞത് സമൂഹത്തെ ഉല്‍ബുദ്ധരാക്കാനും പരിവര്‍ത്തിപ്പിക്കാനും. ഒന്നാമത്തേത് ജ്ഞാനമാണ് രണ്ടാമത്തേത് വിപ്ലവമാണ്. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടല്ലാതെ പരിവര്‍ത്തനോന്മുഖമായ ഉല്‍ബുദ്ധത വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നു സ്പഷ്ടം. സ്വാഭാവികമായും ചോദ്യങ്ങളുന്നയിക്കാനാണ് നബിതിരുമേനി സമൂഹത്തെ പ്രാപ്തരാക്കിയതെന്നു മനസ്സിലാക്കാം. റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയാധീശത്വത്തെയും അവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന യൂദ പൗരോഹിത്യത്തെയും ചോദ്യം ചെയ്യാനാണ് യേശു ജനതയെ പഠിപ്പിച്ചിരുന്നത്. സീസറിന്റെ സാമന്തനായി അധികാരം വാണിരുന്ന അന്തിപ്പാസ് രാജാവിന്റെ ചെയ്തികളെയും അധികാരിയായിരിക്കുവാനുള്ള അയാളുടെ അര്‍ഹതയെയും ചോദ്യം ചെയ്തതിന്റെ പേരില്‍ യോഹന്നാന്‍ പ്രവാചകന്റെ തലയറുത്ത കഥ പറയുന്നുണ്ടല്ലോ ബൈബിളില്‍.

തന്റെ ഉത്തരവാദിത്തത്തെ ഓര്‍മിപ്പിക്കുന്ന അന്വേഷണങ്ങളെയാണ് വേദഗ്രന്ഥം പരിശീലിപ്പിക്കുന്നത്. താന്‍ ആരാണ്, എന്തിനാണ്? ഇതു മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ, സമൂഹത്തിലും ചരിത്രത്തിലും തനിക്കുള്ള ഉത്തരവാദിത്തത്തെസ്സംബന്ധിച്ച അറിവുകള്‍ അയാളില്‍ നിറയും. സ്വാഭാവികമായും അയാള്‍ തന്റെ ചുറ്റുപാടിലും കണ്ടെത്തുന്ന അനീതിയെ ചോദ്യം ചെയ്തു തുടങ്ങും. അങ്ങനെ അയാളില്‍ നിന്നു പുറപ്പെടുന്ന ചോദ്യങ്ങള്‍. സോക്രട്ടീസിന്റെ ശിഷ്യന്മാര്‍ ചോദിച്ചതിത്തരം ചോദ്യങ്ങളാകുന്നു.

നീതിയുടെ ചോദ്യങ്ങള്‍-

ഇത്തരം ചോദ്യങ്ങള്‍ക്ക് മനുഷ്യരെ പ്രാപ്തരാക്കുവാനാണ് അവരെ ഉല്‍ബോധിപ്പിക്കുവിന്‍ എന്നതിലൂടെ ഖുര്‍ആന്‍ നബിയോട് കല്‍പിക്കുന്നത്. സമൂഹത്തിനു മേല്‍ വിരിക്കപ്പെട്ടിട്ടുള്ള, യാഥാസ്ഥിതികത്വത്തിന്റെ കട്ടിപ്പുതപ്പ് തട്ടിമാറ്റുന്നതിന് ഇത്തരം ചോദ്യങ്ങള്‍ ആവശ്യവുമാണ്. അതായത് സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും നന്മയിലേക്കും ധാര്‍മികതയിലേക്കുമുള്ള ചോദ്യങ്ങള്‍. 

1462690_589735257758472_2019034259_o

Jostein Gaarder ന്റെ Sophie’s World എന്ന നോവലില്‍ ജീവിതത്തിന്റെ സങ്കീണതകളെസ്സംബന്ധിച്ച് പറയുന്നൊരുപമയുണ്ട്. Playing Card കളെയാണ് അദ്ദേഹം ഉപമാനമായവതരിപ്പിക്കുന്നത്. കറുപ്പും ചുവപ്പുമായ കാര്‍ഡുകള്‍. ഇടയില്‍ വന്നു പോകുന്നൊരു ജോക്കറും. ചുവപ്പും കറുപ്പും നിറമുള്ള കളിച്ചീട്ടുകള്‍ രണ്ടു മനോഭാവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. സങ്കീര്‍ണമായ ഒരു പാട് ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് മനുഷ്യലോകം. തൃപ്തികരമായ മറുപടി നല്‍കാനാവുന്നില്ല അവയ്ക്ക്. അപ്പോള്‍പ്പിന്നെ രണ്ടു സാധ്യതകളാണുള്ളത്. എല്ലാമറിയാമെന്നു നടിച്ച് ഈ ലോകത്തെയും അവനവനെത്തന്നെയും വിഡ്ഢികളാക്കുകയെന്നതാണൊന്ന്. രണ്ടാമത്തേത് ചോദ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് മനുഷ്യപുരോഗതിയെത്തന്നെ തടയലുമാണ്. അങ്ങനെ ആളുകള്‍ രണ്ടായിത്തിരിയുന്നു. ഉറച്ചതെങ്കിലും തെറ്റാവാനിടയുള്ള ധാരണകള്‍ പുലര്‍ത്തുന്നവരും പുരോഗതിയോട് വിമുഖരായിരിക്കുന്നവരും.

തമ്മില്‍ ഇടഞ്ഞും പിണഞ്ഞും അവസാനം നിരയൊത്തും വീണ്ടും കുഴഞ്ഞുമറിഞ്ഞും നില്‍ക്കുന്ന, കറുത്തതും ചുവന്നതുമായ ഈ ചീട്ടുകള്‍ തന്നെയാണ് ജീവിതം. ചിലപ്പോള്‍ മാത്രം ഇടയിലൊരു ജോക്കര്‍ പ്രത്യക്ഷപ്പെടും. ക്ലബ്‌സിലോ ഹാര്‍ട്‌സിലോ സ്‌പേഡ്‌സിലോ ഡയമണ്ട്‌സിലോ പെടാത്ത ഒന്നാണത്. ഒന്നു മുതല്‍ പൂജ്യം വരെയുള്ള അക്കങ്ങളൊന്നു കൊണ്ടും അവന്റെ മൂല്യം അളക്കാനൊക്കില്ല. രാജാവും റാണിയും ജാക്കും അവന്റെ മുമ്പില്‍ നിഷ്പ്രഭം. ഒരു ചീട്ടു കെട്ടില്‍ ക്ലബ്ബും (ക്ലാവർ) ഹാര്‍ട്ടും (ഓഡിയോ) ഡയമണ്ടും സ്‌പേഡും ഒരു പാടുണ്ടാവും. എന്നാല്‍ ജോക്കര്‍ ഒന്നു മാത്രം.

അവന്‍ ചോദ്യം ചോദിക്കുന്നവനാണ്. ശരിയായ അറിവിലേക്ക് മറ്റുള്ളവരെ നയിക്കുന്നവനുമാണ്. വ്യവസ്ഥയെ അഴിച്ചു പണിയുന്നവനും ആധിപത്യത്തെ ചോദ്യം ചെയ്യുന്നവനുമാണ്. അവന്‍ ചിരിക്കുകയും ചിരിപ്പിക്കുകയും ചിരിയെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കുകയും ചെയ്യുന്നു.

ഓരോ ജോക്കറും ഓരോ വിപ്ലവകാരിയാണ്.

മാന്ത്രികന്‍ തൊപ്പിയില്‍ നിന്നു പുറത്തേക്കെടുത്ത ഒരു മുയലിനെക്കൂടി ഉപമയാക്കുന്നുണ്ട് ജസ്റ്റിന്‍ ഗാര്‍ഡര്‍ അതേ പുസ്തകത്തില്‍ത്തന്നെ. മാന്ത്രികന്‍ ഈ വിദ്യ കാണിക്കുമ്പോള്‍ നമ്മള്‍ പെട്ടെന്നു വളരെ വിസ്മയിക്കും. തൊപ്പിയില്‍ നിന്നു പുറത്തെടുക്കപ്പെട്ട മുയലാണ് ലോകം എന്നു കരുതുക. അപ്പോള്‍ മുയല്‍ ലോകം അഥവാ കാര്യവും മാന്ത്രികന്‍ കാരണവും. മുയലിന്റെ ശരീരത്തില്‍ ധാരാളം ചെള്ളുകളുണ്ട്. മുയലിന്റെ തൊലിയോടു ചേര്‍ന്നാണ് ചെള്ളുകള്‍ നില കൊള്ളുന്നത്. അവയില്‍ ഭൂരിഭാഗവും മുയലിന്റെ തൊലിയും രോമങ്ങളും നല്‍കുന്ന ചൂടിന്റെ സുഖത്തില്‍ മയങ്ങുന്നു. ഒരന്വേഷണ ബുദ്ധിയുമില്ലാത്തതു കൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളൊന്നും തന്നെ അവയെ ബാധിക്കുന്നില്ല. എന്നാല്‍ സാഹസികബുദ്ധിയുള്ള ചില ചെള്ളുകള്‍ മുയല്‍ രോമത്തിലൂടെ മുകളിലേക്കു സഞ്ചരിക്കുകയും മുയലിന്റെ ഉറവിടമായ തൊപ്പിയെയും കാരണമായ മാന്ത്രികനെയും കണ്ടെത്തുകയും ചെയ്യുന്നു. അത് യഥാര്‍ത്ഥത്തില്‍ തങ്ങളെക്കുറിച്ചു തന്നെയുള്ള തിരിച്ചറിവായിത്തീരുന്നു. രോമങ്ങളിലൂടെയുള്ള അവയുടെ സഞ്ചാരം അന്വേഷണയാത്രയാണ്. അതിന് പ്രേരകമായിത്തീരുന്നതാകട്ടെ, ഉള്ളിലുണരുന്ന ചോദ്യങ്ങളും.

ഇനി മറ്റൊന്നു ചിന്തിക്കുക. തൊലിയുടെ ചൂടും പറ്റി ഭൗതികാസക്തിക്കടിപ്പെട്ടു ജീവിക്കുന്ന ചെള്ളുകള്‍ തമ്മില്‍ മല്‍സരമുണ്ടാവുന്നു. ഈ മല്‍സരത്തില്‍ അര്‍ഹതയുള്ളതിന്റെ അതിജീവനമുണ്ടാകുന്നു. അതായത്, കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നു. ഒരധീശ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നര്‍ത്ഥം. ബഹുഭൂരിഭാഗം ചെള്ളുകളും സമൂഹ ഘടനയില്‍ അടിമകളോ അടിയാന്മാരോ ആയിത്തീരുകയാണ്. മുയലിന്റെ പ്രതലമായ തൊപ്പിയും തൊപ്പിയുടെ ഉടമസ്ഥനായ മാന്ത്രികനെയും കണ്ടെത്തുകയും തുടര്‍ന്നിങ്ങോട്ടുള്ള കാര്യകാരണബന്ധങ്ങളെപ്പറ്റി യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അവബോധം നേടുകയും ചെയ്തവര്‍ താഴോട്ടിറങ്ങി വരികയും കൂടുതല്‍ ചെള്ളുകളെ ചോദ്യങ്ങളുന്നയിക്കാനും അന്വേഷണത്തിന്റെ വഴിയിലൂടെ യാത്ര ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആധിപത്യങ്ങളെ ചോദ്യം ചെയ്യുന്നു, അവയുടെ ശ്രേണീബദ്ധതയെ നിരാകരിക്കുന്നു, മാമൂലുകളെ ധിക്കരിക്കുന്നു. അങ്ങനെ ചോദ്യങ്ങളും അന്വേഷണങ്ങളും കലാപമായിത്തീരുന്നു.

ചോദ്യങ്ങള്‍ ആദിമഹേതുവിനെക്കുറിച്ച അന്വേഷണമായിത്തീരുന്നതോടെയാണ് കൃത്രിമമായ അധികാര ഘടനകളെ നിരാകരിക്കാന്‍ സാധിക്കുന്നത്. പിതുരാധിപത്യത്തിന്റെ ദൈവങ്ങളെയാണ് ഇബ്‌റാഹീം തകര്‍ത്തതെന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പുരോഹിതനും സ്വന്തം പിതാവുമായ ആസറിനെ ഇബ്‌റാഹീം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയ ആസര്‍ വീട്ടില്‍ നിന്നദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. രാജാവിനെയും ചോദ്യം ചെയ്തു പ്രവാചകനായ അബ്രഹാം. രാജാവും പിതാവും പുരോഹിതനും പിതൃസ്ഥാനീയരാണ്. എന്നാല്‍ പിതുരാധിപത്യഘടനയില്‍ അവര്‍ പിതൃബിംബങ്ങളായി മാറുന്നു. ഈ ബിംബങ്ങളുടെ തകര്‍ച്ചയെയാണ് ഇബ്‌റാഹീമിന്റെ വിഗ്രഹഭഞ്ജനത്തിലൂടെ നാമറിയുന്നത്. ഏതെന്‍സിലെ പ്രമാണിമാരുടെ ദൈവങ്ങളെ സോക്രട്ടീസും ചോദ്യം ചെയ്തു. മനുഷ്യവിരുദ്ധവും വരേണ്യവുമായ മാമൂലുകളെ തകര്‍ത്ത എല്ലാ മഹാന്മാരും ചോദ്യം ചെയ്യാനാണ് പ്രേരിപ്പിച്ചതെന്നു കാണാം. തൊപ്പിയെയും മാന്ത്രികനെയും കണ്ടറിഞ്ഞിട്ടുള്ളവരായിരുന്നു അവര്‍. ഇബ്‌റാഹീം പ്രപഞ്ച വ്യവസ്ഥയെ അറിഞ്ഞുവെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.

ചോദ്യങ്ങള്‍ക്കുത്തരം തങ്ങളുടെ പക്കലാണുള്ളതെന്ന് ശഠിക്കുന്നവര്‍ സമൂഹത്തിലെ അധികാരികളാണ്. അധികാരികളും പ്രമാണികളും പറയുന്നത് പലപ്പോഴും പലര്‍ക്കും ശരിയും ആകര്‍ഷകവുമായിത്തോന്നിയേക്കും. അവരുടെ വര്‍ത്തമാനങ്ങള്‍ ഭൂമിയില്‍ നിങ്ങളെ വളരെയേറെ ആകര്‍ഷിച്ചേക്കാമെന്നു തന്നെയാണല്ലോ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് (അല്‍ ബഖറഃ). എന്നാല്‍ ഭൂമിയില്‍ അക്രമം വ്യാപിപ്പിക്കുകയും മനുഷ്യനെയും വിളവുകളെയും നശിപ്പിക്കുകയുമാവും അധികാരം ലഭിച്ചാല്‍ അവര്‍ ചെയ്യുക. ചോദ്യങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവര്‍ ഘടനയോടു പൊരുത്തപ്പെടുന്ന സാധാരണക്കാരും. ചോദ്യങ്ങളുന്നയിക്കുകയും ചോദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരത്രേ വിപ്ലവകാരികള്‍.

ഇപ്രകാരം ചോദ്യങ്ങളുടെ രാഷ്ട്രീയ പ്രസക്തിയെ തിരിച്ചറിയണമെന്നാണ് ഖുര്‍ആന്റെ ആഹ്വാനം. ചോദ്യങ്ങളുടെ ആധാരം അന്വേഷണവുമാവണം. അതിനാല്‍ത്തന്നെയാണ് വേദഗ്രന്ഥം അതിന്റെ ഉല്‍ബോധനം വായിക്കുക (ഇഖ്‌റഅ്) എന്ന കല്‍പനയിലാരംഭിച്ചത്.

വായിക്കുക.., നിന്റെ ഈശ്വരന്റെ നാമത്തില്‍, അവനല്ലോ നിന്നെ സൃഷ്ടിച്ചത്. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന് രൂപപ്പെടുത്തിയതവന്‍ തന്നെ. ആകയാല്‍ നീ വായിക്കുക. നിന്റെ ഈശ്വരന്‍ അത്യധികം ഔദാര്യവാനത്രേ. എന്തെന്നാല്‍ അവന്‍ തൂലികയാല്‍ നിനക്കറിവു നല്‍കി. അവന്‍ മനുഷ്യനെ അവനറിയില്ലായിരുന്നത് പഠിപ്പിച്ചു (ഖുര്‍ആന്‍ സൂറഃ അല്‍ അലഖ് :1-5).

question1

മരണത്തിന്റെ നാനാര്‍ത്ഥങ്ങള്‍

pied-piper-seventh-sealതന്റെ ജീവിതകാലം ഇനിയും അവസാനിച്ചിട്ടില്ലെന്നു വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത, ബെര്‍ഗ്മാന്റെ നായകന്‍ അന്റോണിയസ് ബ്ലോക്കിന്റെ അവകാശ വാദത്തെ (Seventh Seal/ Ingmer Bergman) മരണം പരിഹസിച്ചു തള്ളി. തന്റെ നിയോഗങ്ങള്‍ അനന്തമാണെന്ന വ്യാമോഹം ഭൂമുഖത്തെ എല്ലാ മനുഷ്യര്‍ക്കുമുണ്ട്. മരിക്കാന്‍ ഇനിയുമേറെ സമയമുണ്ടെന്ന നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസമാണത്.

നിരത്തിവെച്ച ചതുരംഗപ്പലകയായിരുന്നു നായകന്റെ പിന്നീടത്തെ പിടിവള്ളി. മരണത്തെ അയാള്‍ ചതുരംഗം കളിക്കാന്‍ ക്ഷണിച്ചു. തോല്‍ക്കാത്ത കാലത്തോളം ജീവിക്കാാന്‍ അനുവദിക്കണമെന്ന ഉപാധിയില്‍ ബ്ലോക്കും മരണവും കളി തുടങ്ങി. എന്നാല്‍ മരണത്തിന്റെ അഭൌമമായ അജയ്യതക്കു മുന്നില്‍ തന്റെ ചതുരംഗ പ്രാവീണ്യത്തിന്റെ പരിമിതി അയാള്‍ തിരിച്ചറിയുക തന്നെ ചെയ്തു.

മരണവും ജീവിതവും തമ്മിലുള്ള ചതുരംഗക്കളിയാണ് ബര്‍ഗ്മാന്റെ ഏഴാം മുദ്രയുടെ മുഖ്യ പ്രമേയം. അതേയവസരം മരണത്തിനു കീഴ്‌പ്പെടേണ്ടിവരുമ്പോഴും മണ്ണില്‍ ജീവിതത്തിന്റെ തുടര്‍ച്ചയും നമ്മള്‍ കാണുന്നു. അന്റോണിയസ് ബ്ലോക്കും സംഘവും കൈകള്‍ കോര്‍ത്തുപിടിച്ച് മരണത്തിന്റെ മലമുകളിലേക്ക് കയറിപ്പോകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍, തെരുവുസര്‍ക്കസ്സുകാരന്‍ ജോഫും കുടുംബവും ജീവിതത്തിലേക്കു തന്നെയാണ് യാത്ര ചെയ്യുന്നത്. സമാനമായ മറ്റൊരു രംഗം നാം നേരത്തേ കണ്ടിട്ടുണ്ട്. ഇരുമ്പുപണിക്കാരന്‍ പ്ലോഗിന്റെ ഭാര്യയെ തട്ടിയെടുത്ത സ്‌കാറ്റ് അവിചാരിതമായി പ്ലോഗിന്റെയും സംഘത്തിന്റെയും മുന്നിലെത്തിപ്പെട്ടതോടെ മരണമഭിനയിച്ചു രക്ഷപ്പെടുന്നു. മറ്റുള്ളവരെ വിഡ്ഢികളാക്കിയതിന്റെ ആനന്ദത്തിലും മരണത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും അയാളൊരു മരത്തില്‍ക്കയറി. അതിന്റെ മുകളിലിരുന്ന് ആനന്ദിച്ചു പാടിക്കൊണ്ടിരുന്നു. ഭാവിയെക്കുറിച്ചുള്ള പാട്ട്. ആ മരത്തിന്റെ കടയ്ക്കല്‍ കോടാലി പതിയുന്ന ശബ്ദം. നോക്കിയപ്പോള്‍ മരണം തന്നെ. നിന്റെ മരം ഞാന്‍ മുറിക്കുകയാണ്, എന്തെന്നാല്‍ നിന്റെ സമയം കഴിഞ്ഞു. അയാള്‍ക്ക് രക്ഷപ്പെടാനാവുമായിരുന്നില്ല. അനിവാര്യമായ അവസാനം. മരം മറിഞ്ഞുവീണ് അയാള്‍ മരിച്ചു. ഉടന്‍ നമ്മള്‍ കാണുന്നത് മരത്തിന്റെ കുറ്റിയില്‍ നിന്ന് വാലും വിറപ്പിച്ച് ചിലച്ചു കൊണ്ടോടിപ്പോകുന്ന ഒരണ്ണാന്‍. ദ്രുതമായൊരു ചലനം. അപ്പോഴും തുടരുന്ന ജീവന്റെ സ്പന്ദനം, ജീവിതത്തിന്റെ താളം. അതു പോലെത്തന്നെയാണ് ചിത്രാന്ത്യത്തില്‍ മരണനൃത്തത്തിനിടയിലും ജീവന്റെയും ജീവിതത്തിന്റെയും തുടര്‍ച്ചയായി ജോഫിനെയും മിയയേയും മകന്‍ മൈക്കലിനെയും (ജോസഫും മറിയയുമായി ജോഫ്, മിയ എന്നീ പേരുകള്‍ക്കുള്ള സാദൃശ്യം ശ്രദ്ധേയമാണ്, പരിശുദ്ധമായ കുടുംബം, ജോഫാണെങ്കില്‍ അലൗകിക ദര്‍ശനാനുഭവങ്ങളുടെ ഉടമ) കണ്ടെത്തുന്നത്.

മഹാഭാരതത്തിലെ യക്ഷപ്രശ്‌നത്തിന്റെ ആഖ്യാനത്തില്‍ മരണത്തെക്കുറിച്ച പരാമര്‍ശം ഇങ്ങനെ കാണാം. എന്താണ് ഈ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വസ്തുതയെന്ന് യക്ഷന്‍ ചോദിച്ചപ്പോള്‍ യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു. ഓരോ നിമിഷവും അനേകം ജീവജാലങ്ങളും മനുഷ്യരും മരിച്ചു വിഴുന്നുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ പോലും ബോധാവാനാകുന്നില്ല, ഏതു നിമിഷം വേണമെങ്കിലും താനും മരിച്ചുവീണേക്കാമെന്ന്, എന്നതാണ് ഈ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വസ്തുത. മരിക്കാനുള്ളതും കൂടിയാണ് ജീവിതം എന്ന അവബോധം ഉണ്ടായിക്കാണാത്തതിലെ അത്ഭുതമാണ് ഇവിടെ യുധിഷ്ഠിരന്‍ വ്യക്തമാക്കുന്നത്.

ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ധാരാളം ചിന്തകളുണ്ടായിട്ടുണ്ട്. ജീവിതത്തിന്റെ തത്വവും സത്യവും അന്വേഷിക്കുന്നതിന് മരണത്തിന്റെ പൊരുളിനെക്കുറിച്ച വിചിന്തനം അനിവാര്യമത്രേ. ശ്വേതാശ്വതരോപനിഷത്ത് ആരംഭിക്കുന്നത് ചില ബ്രഹ്മജിജ്ഞാസുക്കളുടെ ചോദ്യങ്ങളിലാണ്. പരമാത്മാവും ജീവാത്മാവും പ്രകൃതിയുമാണ് ബ്രഹ്മം (സര്‍വം പ്രോക്തം ത്രിവിധം ബ്രഹ്മമേതത് -ഈശാവാസ്യോപനിഷത്ത്). ആത്മീയതയേയും ജീവിതത്തെയും സംബന്ധിച്ച അന്വേഷണമാണ് ബ്രഹ്മജിജ്ഞാസ എന്നര്‍ത്ഥം. അവരുടെ ചോദ്യങ്ങളെ ഉപനിഷത്ത് നാലു ചോദ്യങ്ങളായി സംഗ്രഹിച്ചു. അതില്‍ ആദ്യത്തെ മൂന്നെണ്ണം യഥാക്രമം മനുഷ്യന്റെയും ലോകത്തിന്റെയും ഉല്പത്തി, നിലനില്‍പ്, മടക്കം എന്നിവയെക്കുറിച്ചാണ്. കുതഃ സ്മ ജാതാഃ? (നാമെന്തില്‍ നിന്നുല്‍ഭവിച്ചു? ), ജീവാമ കേന? (എങ്ങനെ നിലനില്‍ക്കുന്നു?) ക്വച സംപ്രതിഷ്ഠാഃ? (എങ്ങോട്ടാണ് നമ്മുടെ മടക്കം?) എന്നിവയാണാ ചോദ്യങ്ങള്‍. ഉറവിടത്തിന്റെ ബ്രഹ്മതത്വം അവര്‍ ഗ്രഹിച്ചു. അതില്‍ത്തന്നെയാണ് നില കൊള്ളുന്നതെന്നും അതിലേക്കാണ് മടക്കമെന്നും തിരിച്ചറിഞ്ഞു. ഇവിടെ, മടക്കം എന്നത് പ്രായോഗിക രൂപത്തില്‍ മരണവും കൂടിയാണെന്ന് മനസ്സിലാക്കാം. മരണം അവസാനമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മടക്കമെങ്ങോട്ടെന്ന ചോദ്യമുണ്ടാകുന്നത്. ജീവാത്മാവിന്റെയും പ്രകൃതിയുടെയും ഉറവിടത്തെയും മടക്കത്തെയും കുറിച്ച അന്വേഷണത്തിലൂടെ അവര്‍ ആദിമതത്വത്തിലേക്കെത്തിച്ചേര്‍ന്നു. പല ദര്‍ശനങ്ങളില്‍ പറയപ്പെട്ട പല തത്വങ്ങളെ (കാരണങ്ങളെ) വിശകലനം ചെയ്ത ശേഷം കൂടുതല്‍ ഗാഢമായ ചിന്തയിലൂടെ സ്വഗുണങ്ങളാല്‍ നിഗൂഢനായിരിക്കുന്ന, പ്രകാശവത്തായ ആത്മശക്തിയെ (ദേവാത്മശക്തിം സ്വഗുണൈര്‍ന്നിഗൂഢാം) അവര്‍ കണ്ടെത്തിയതായാണ് തുടര്‍ന്നു പറയുന്നത്. അതാകട്ടെ, പറയപ്പെട്ടിട്ടുള്ള സകല കാരണങ്ങളെയും ഏകനായി അധിഷ്ഠാനം ചെയ്യുന്നതാണെന്നും (യഃ കാരണാനി നിഖിലാനി താനി, കാലാത്മയുക്ത്യാന്യധിധിഷ്ഠ്യത്യേകഃ) അവര്‍ തിരിച്ചറിഞ്ഞു.

മനുഷ്യന്റെ അനശ്വരതയെക്കുറിച്ച വര്‍ത്തമാനം മതങ്ങളില്‍ പൊതുവായി കാണപ്പെടുന്നു. എന്നാല്‍ നില നില്‍ക്കുന്ന ജീവിതാവസ്ഥയില്‍ നിന്ന് അവനൊരു വിടുതലുണ്ടാവും. അതിനെയാണ് മതം മരണം എന്നു വിളിക്കുന്നത്. ഖുര്‍ആന്‍ അതിപ്രകാരം പറയുന്നു, സകല മനുഷ്യരും മരണം രുചിക്കേണ്ടവര്‍ തന്നെ, എന്നിട്ട് നിങ്ങളെല്ലാവരും അവരവരുടെ കര്‍മഫലം പുനരുത്ഥാനനാളില്‍ പരിപൂര്‍ണമായനുഭവിക്കുകയും ചെയ്യും (സൂറഃ ആലു ഇംറാന്‍ 185).

ജീവിതത്തിന്റെ വികാസത്തെയും പരിണാമത്തെയും സംബന്ധിച്ച ഓര്‍മപ്പെടുത്തലിലാണ് വേദഗ്രന്ഥം മരണത്തെയും പരാമര്‍ശിക്കുന്നത്. ലോകവും അതിലെ ജീവനും ജീവിതവുമെല്ലാം ഒട്ടേളെ പരിവര്‍ത്തനങ്ങളിലൂടെ കടന്നു വന്നതാണ്. അതു പ്രകാരം ഭൂമിയില്‍ ജീവനുണ്ടാവുകയും ജീവന്റെ ലോകം വികാസം പ്രാപിക്കുകയും ചെയ്തു. ദൈവത്തിന്റെ ഇച്ഛയില്‍ നിന്ന് (സ്വധഃ എന്ന് ഋഗ്വേദത്തിലും ഇറാദഃ എന്ന് ഖുര്‍ആനിലും പറയുന്നത്, മറ്റൊരു ലേഖനത്തില്‍ നാമിതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്) സര്‍വ്വതും പിറവി കൊണ്ടു എന്ന് വേദത്തില്‍ പറയുന്നു. അതായത് ലോകത്തിന്റെ ആദിമസൂക്ഷ്മാവസ്ഥയെന്നു പറയുന്നത് ദൈവത്തിന്റെ ഇച്ഛയാകുന്നു. ഈ ആദിമരൂപത്തിന് ബഹുവിധപരിണാമങ്ങളുണ്ടായി. പരിണാമത്തെ യാന്ത്രികപരിണാമമായാണ് ശാസ്ത്രം വിശദീകരിക്കുന്നതെങ്കില്‍, ഖുര്‍ആനില്‍ അതൊരു സബോധപ്രക്രിയയാണ്. ആകയാല്‍ പരിണാമം എന്ന ലഘൂകരണത്തെക്കാള്‍ പ്രപഞ്ച, ജൈവവികാസം എന്ന ആശയത്തൊണ് വേദം പിന്താങ്ങുക. വാസിഅ്, മൂസിഅ് എന്നീ വാക്കുകളില്‍ ഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നതതിനാലാണ്. വികസിക്കുന്നതും വികാസമുള്ളതുമാണ് വാസിഅ്. മൂസിഅ് എന്ന വാക്കിന് വികസിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം. Death_Magnetic_by_Baphometh666

ഇപ്രകാരം, ഇതേ ജൈവവികാസത്തിന്റെ ശ്രേണിയില്‍ മനുഷ്യനും ഉത്ഭവിച്ചു. അതിനു ശേഷം ഓരോ മനുഷ്യവ്യക്തിയിലും ജൈവികമായ വളര്‍ച്ച, മനുഷ്യസമൂഹത്തിന് സാംസ്‌കാരിക പരിണാമവും. ഓരോ മനുഷ്യവ്യക്തിയും മണ്ണിന്റെ സത്തില്‍ നിന്നു തുടങ്ങുന്നു. പിന്നെ ബീജകണങ്ങള്‍. ശേഷം ഗര്‍ഭപാത്രത്തിലൊട്ടിപ്പിടിച്ച സിക്താണ്ഡം. അതു കഴിഞ്ഞ് മാംസപിണ്ഡം പോലെ ഭ്രൂണം. പിന്നെയതില്‍ അസ്ഥികള്‍. അതു കഴിഞ്ഞ് നിശ്ചിതാവധി വരെ ഗര്‍ഭത്തില്‍. പിന്നെ ശൈശവം, യൗവനം, വാര്‍ധക്യം. അപ്രകാരം സമൂഹത്തിലും സംസ്‌കാരത്തിലുമുണ്ടാകുന്ന വളര്‍ച്ചകള്‍ (ഖുര്‍ആന്‍, സൂറഃ അല്‍ മുഅ്മിനൂന്‍ :12-16, അല്‍ ഹജ്ജ് :5). ക്രമപ്രവൃദ്ധമായി നിങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാകുന്നു (ല തര്‍കബുന്ന ത്വബഖന്‍ അന്‍ ത്വബഖ്- സൂറഃ അല്‍ ഇന്‍ശിഖാഖ് :19) എന്ന് വേദഗ്രന്ഥത്തിലുണ്ട്. ലോകത്ത് നാം കണ്ടുകൊണ്ടിരിക്കുന്ന ദൈനംദിന ചാക്രിക പരിവര്‍ത്തനങ്ങളെത്തൊട്ട് നടത്തുന്നൊരു സത്യപ്രസ്താവനയായാണ് ഖുര്‍ആനിലിതു പറയുന്നത്. അതായത്, സൂര്യാസ്തമയാനന്തരമുണ്ടാകുന്ന ശോഭ, പകലിനു ശേഷമുണ്ടാകുന്ന ഇരുട്ടും അതില്‍ പകല്‍സമയം ഭൂമിയില്‍ വ്യാപിച്ചിരുന്ന മനുഷ്യരും ജന്തുക്കളും കൂടണയുന്നതും, പിന്നെ പടിപടിയായി പൂര്‍ണത പ്രാപിക്കുന്ന ചന്ദ്രക്കലയും. എന്നും ഒരേയവസ്ഥയിലായിരിക്കില്ല ലോകം എന്നതിന്റെ അടയാളങ്ങള്‍. അതു പോലെ ജീവനും എന്നും ഒരേ അവസ്ഥയിലായിരുന്നില്ല. സംസ്‌കാരവും അപ്രകാരം തന്നെ. സ്വാഭാവികമായും നിങ്ങളുടെ ജീവിതത്തിനും അത് ബാധകമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ത്വബഖന്‍ അന്‍ ത്വബഖ് എന്നു പറഞ്ഞാല്‍ ഒരു പടിയില്‍ നിന്ന് മറ്റൊരു പടിയിലേക്കെന്ന നിലയില്‍ എന്നര്‍ത്ഥം. മുകളില്‍ വിവരിച്ച ഘട്ടങ്ങള്‍ കഴിഞ്ഞ് മറ്റൊരവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ മുന്നോടിയായി മരണത്തെ മനസ്സിലാക്കുന്നതിന് എന്താണ് തടസ്സം എന്നാണ് വേദഗ്രന്ഥത്തിന്റെ ചോദ്യം. സൂറഃ ഹജ്ജില്‍ മനുഷ്യജീവിയുടെ വികാസഘട്ടങ്ങളെസ്സംബന്ധിച്ച് പരാമര്‍ശിക്കുന്നതു തന്നെ, മരണാനന്തര പുനരുത്ഥാനത്തെസ്സംബന്ധിച്ച് നി്ങ്ങള്‍ക്ക് വല്ല സന്ദേഹവുമുണ്ടെങ്കില്‍ എന്നു പറഞ്ഞു കൊണ്ടാണ്.

ഈ ലോകത്തെ മാനസികാവസ്ഥ വെച്ച് തീര്‍ത്തും ഭാവനാതീതമായ മറ്റൊരവസ്ഥയിലേക്ക് ലോകവും ജീവിതവും പരിണമിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായാണ് ഖുര്‍ആന്‍ ഇതെല്ലാം പറയുന്നത്. ആ അവസ്ഥയിലേക്കുള്ളൊരു കവാടമായി മരണത്തെ അത് വിലയിരുത്തുകയും ചെയ്യുന്നു. മനുഷ്യനിലെ ആത്മാവ് അപ്പോഴും നിലനില്‍ക്കുകയാണ്. മണ്ണില്‍ നിന്നുണ്ടായി മണ്ണിലേക്കു തന്നെ മടങ്ങിയ ശരീരമാകട്ടെ, വീണ്ടും മണ്ണില്‍ നിന്നുയിര്‍ക്കുകും ആത്മാവ് അതുമായിച്ചേര്‍ന്ന് തന്റെ സ്വത്വത്തെ വീണ്ടെടുക്കുകയും ചെയ്യും. തുടര്‍ ജീവിതത്തില്‍ മനുഷ്യന്‍ അവന്റെ കര്‍മഫലമനുഭവിക്കുമെന്നാണ് വേദപാഠം.

മരണം, മൂന്ന് സമീപനങ്ങള്‍-

മരണത്തെസ്സംബന്ധിച്ചുള്ള മൂന്ന് സമീപനങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തേത് ശാസ്ത്രത്തിന്റെ സമീപനമാണ്. ശാസ്ത്രം മരണത്തെ ഒരു സജീവ വസ്തുവിന്റെ ജീവിതാവസാനമായാണ് കാണുന്നത്. ഇരപിടുത്തമോ രോഗമോ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയോ വാര്‍ധക്യമോ പോഷകാഹാരക്കുറവോ അപകടമോ നിമിത്തം ഒരു സജീവവസ്തുവിന് മരണമുണ്ടാകാം. സാധാരണ ഗതിയില്‍ മനുഷ്യന്റെ മരണത്തിന് കാരണമാകുന്നത് വാര്‍ധക്യത്തിലെ രോഗമാണ്. ജീവലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്തുവിനെ, സംയുക്തത്തെ ആണ് സജീവവസ്തു അല്ലെങ്കില്‍ ജീവി എന്നു പറയുന്നത്. ശാസ്ത്രത്തില്‍ ജീവന്‍ എന്ന ഒന്നില്ല. ജീവലക്ഷണങ്ങളും ജീവിയും മാത്രമേയുള്ളൂ.

എന്നാല്‍, കാര്യങ്ങള്‍ അത്ര ലളിതമാണോ? പൊതുവേ തന്നെ മരണത്തിന്റെ ജൈവശാസ്ത്രപരമായ നിര്‍വചനങ്ങളും വിവരണങ്ങളും സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഒരു നിലക്ക് ശാസ്ത്രത്തിന്റെ അന്വേഷണപരിധി അവിടെ അവസാനിക്കുന്നുവെന്നു കരുതാം. സ്വാഭാവികമായും ഏതൊരു പ്രതിഭാസത്തെയും ഇപ്രകാരം വിശദീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനപ്പുറമൊന്നുമില്ലാത്ത വിധം, അല്ലെങ്കില്‍ അത് സാധ്യമല്ലാത്ത വിധം നമ്മുടെ അറിവുകളെ സിദ്ധാന്തവല്‍ക്കരിക്കുന്നത് തെറ്റാണ്.

ലോകത്തിന് ഭൗതികവും അഭൗതികവുമായ രണ്ടു തലങ്ങളുണ്ടെന്ന തിരിച്ചറിവാണ് മതചിന്തകളെല്ലാം മുന്നോട്ടു വെക്കുന്നത്. മനുഷ്യസ്വത്വത്തിനുമതുണ്ട്. രൂപകാണ്ഡമെന്നും നാമകാണ്ഡമെന്നും ശ്രീബുദ്ധന്‍ അതിനെ വിഭാഗീകരിക്കുന്നു. രൂപവും ആശയവും എന്ന് പ്ലേറ്റോ. പ്ലേറ്റോവിന്റെ  തത്വദര്‍ശനമനുസരിച്ച്, മനുഷ്യന്‍ നിര്‍മിതമായിരിരിക്കുന്നത് രണ്ടു പ്രത്യേക ഭാഗങ്ങളാലാണ്. അല്പകാലം കൊണ്ട് നശിച്ചു പോകുന്ന ഒരു ശരീരം. ശരീരത്തിനെന്തു പറ്റുന്നുവെന്നതിനെ ഒട്ടും കാര്യമാക്കാത്ത, സ്വതന്ത്രമായ ഒരാത്മാവ്. ആത്മാവിനെ നശിപ്പിക്കാന്‍ കഴിയില്ലെന്നും സത്ത തന്നെ ആത്മീയമാകയാല്‍ അമര്‍ത്യമാണെന്നുമാണ് കാന്റിന്റെ അഭിപ്രായം. സത്യത്തില്‍ ഈ ആത്മരൂപത്തിന്റെ വികാസത്തിനുണ്ടാകുന്ന വ്യതിയാനമായി മരണത്തെ ദര്‍ശിക്കാവുന്നതാണ്. ഈ ചിന്തയാണ് മനുഷ്യനെ അപാരതയിലേക്കു നയിക്കുക. എന്നാല്‍, പ്രകൃതിശാസ്ത്രപരമായ അറിവുകള്‍ നിലവില്‍ കാണാനും അറിയാനും സാധിക്കുന്ന ലോകം, ജീവിതം, അതിലേക്ക് വികസിച്ചു വന്നതിന്റെ ചരിത്രം, പശ്ചാത്തലം എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അക്കാര്യത്തില്‍ ആ അറിവുകളെ ഉള്‍ക്കൊള്ളുന്ന ആധുനികശാസ്ത്രം ഏറെ പ്രധാനവും അനിവാര്യവുമായൊരു വിജ്ഞാനശാഖയാകുന്നു. എന്നാല്‍ ഭൗതികലോകത്തിന്റെ അതിരുകളില്‍ത്തട്ടി അതു നില്‍ക്കും.

എന്നാല്‍ ആ അതിരുകള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം എന്നാരെങ്കിലും കരുതിയാലോ? അവിടെയാണ് ജ്ഞാനം തന്നെ ജ്ഞാനിയെ ചുരുക്കിക്കളയുന്നത്. സത്യത്തില്‍ മനുഷ്യന്റെ വികാരങ്ങള്‍, ബോധം, സര്‍ഗാത്മകത മുതലായവയെ തൃപ്തികരമായി വിശദീകരിക്കുവാന്‍ ഈ അറിവിനെങ്ങനെ സാധിക്കും? അതേയവസരം ഈയറിവു മാത്രമാണ് ശരിയെന്നു ചിന്തിക്കുന്നവര്‍ അതീതമെന്നു കരുതുന്ന അന്വേഷണങ്ങളെയും പാഠങ്ങളെയും നിരാകരിക്കുന്നു. അതിനാല്‍ത്തന്നെ മരണം ജീവിതത്തിന്റെ അവസാനമാണെന്ന തീര്‍പ്പില്‍ അവര്‍ തൃപ്തരാവുകയും ചെയ്യുന്നു.

മനുഷ്യന്റെ സര്‍ഗാത്മകാവിഷ്‌കാരവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ സമീപനം. അപാരതയിലേക്കു ചേരുവാനുള്ള ഒരു തരം നൈസര്‍ഗികാഭിലാഷം മനുഷ്യനുള്ളതായി കാണാം. ബഹുമുഖങ്ങളായ, മനുഷ്യാഭിലാഷങ്ങളാണല്ലോ പലപ്പോഴും കലയിലും സാഹിത്യത്തിലും പ്രകടമാകുന്നത്. സ്വാഭാവികമായും മരണത്തെ തീര്‍ത്തും അവസാനമായി കാണാന്‍ സര്‍ഗാത്മകത വിസമ്മതിക്കുന്നു. അതിനാല്‍ത്തന്നെ സാഹിത്യാദികലകളില്‍ മരണം അസ്തിത്വപരമായ ഉല്‍ക്കണ്ഠകളുടെ ഹേതുവായിത്തീരുന്നു.

കല്പറ്റ നാരാണന്റെ, ഇത്ര മാത്രം എന്ന നോവല്‍ (കെ ഗോപിനാഥ് അതേ പേരില്‍ അത് സിനിമയാക്കിയിട്ടുണ്ട്) മരിച്ചു കിടക്കുന്ന സുമിത്രയില്‍ നിന്നു തുടങ്ങുന്നു. അതില്‍ത്തന്നെ അവസാനിക്കുകയും. മരണത്തിലുടെയാണ് സുമിത്രയുടെ ജീവിതത്തെയും അസ്തിത്വത്തെയും അതന്വേഷിക്കുന്നത്.

മരണവുമായി ചെസ്സു കളിക്കുന്ന ബെര്‍ഗ്മാന്റെ നായകനെപ്പറ്റി പറഞ്ഞു കൊണ്ടാണല്ലോ ഈ ലേഖനം ആരംഭിച്ചത്. കുമ്പസാരക്കൂട്ടിലുള്ള അന്റോണിയസ് ബ്ലോക്കിനെ കാണുന്നുണ്ട് നാം ഒരു രംഗത്ത്. എന്നാല്‍ കുമ്പലാരം സ്വീകരിക്കുന്നാളിന്റെ സ്ഥാനത്ത് മരണം തന്നെ. പുരികം ഉള്‍പ്പെടെ വടിച്ചു കളഞ്ഞ, വളരെ തണുത്ത മുഖഭാവമുള്ള, അതീവശാന്തനാണ് സെവന്‍ത് സീലിലെ മരണം. മരണത്തോടാണെന്നറിയാതെ ബ്ലോക്ക് ഏറ്റുപറയുന്നു: ശൂന്യത എന്റെ മുഖത്തിനു നേരെ തിരിച്ചുപിടിച്ചിരിക്കുന്നൊരു കണ്ണാടിയാണ്. ഞാനതില്‍ എന്നെത്തന്നെ കാണുന്നു. ഭയവും മടുപ്പും എന്നില്‍ നിറയുന്നു.

മരണഭയം ബെര്‍ഗ്മാന്റെ സിനിമയില്‍ Existential ഉല്‍ക്കണ്ഠകളായി മാറുന്നു.
images...
സെവന്‍ത് സീലിനു തൊട്ടുടനെ വന്ന ബെര്‍ഗ്മാന്‍ ചിത്രമായ വൈല്‍ഡ് സ്‌ട്രോബെറീസിലും മരണം പ്രമേയമായി വരുന്നുണ്ട്. ഈ ചിത്രം തുടങ്ങുന്നത് നായകന്റെയൊരു ദുസ്സ്വപ്‌നത്തില്‍ നിന്നാണ്. ശവപ്പെട്ടിയില്‍ കിടക്കുന്ന സ്വന്തം ശരീരം അയാളെ മരണത്തിലേക്കു ക്ഷണിക്കുന്നു. മരണഭയം തന്നെയാണ് ഈ രംഗത്തും നമുക്കനുഭവിക്കാനാവുക. എന്നാല്‍ ഈ സ്വപ്‌നരംഗം ഒരു തെരുവിലാണരങ്ങേറുന്നത്. അതേയവസരം സെവന്‍ത് സീലില്‍ നായകനും മരണവുമായുള്ള ചെസ്സുകളി നടക്കുന്നത് കടല്‍ത്തീരത്താണ്. കാട്ടു ഞാവല്‍പ്പഴങ്ങളിലെ തെരുവ് മൂര്‍ത്തവും വൈയക്തികവുമാണെങ്കില്‍ ഏഴാം മുദ്രയിലെ കടല്‍ത്തീരം അമൂര്‍ത്തവും പൊതുവുമാണ്. കടല്‍ത്തീരത്തു വെച്ച് മരണവുമായി ഏകാകിയും അന്വേഷകനുമായ അന്റോണിയസ് ബ്ലോക്ക് ചെസ്സ് കളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ക്ക് നാം ആവര്‍ത്തിച്ചു കാണുന്നു. ചിത്രത്തിന്റെ അവസാനത്തിലാവട്ടെ, മരണത്തിനു പിന്നാലെ മരണനൃത്തം ചെയ്ത് മരണത്തിലേക്കകന്നു പോവുന്ന കുറേ മനുഷ്യരുടെ നിഴല്‍രൂപങ്ങള്‍. ഒരു ചതുരംഗ കളിക്കളത്തില്‍ മരണവുമായി ഏറ്റുമുട്ടുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ജയിച്ചെന്ന് വരാം. പക്ഷേ ഏതെങ്കിലുമൊരു അവസരത്തില്‍ നമ്മുടെ എല്ലാ കരുക്കളെയും ബന്ധിച്ചു മരണം തന്റെ അവസാന കരുനീക്കം നടത്തും. ഏഴാം മുദ്രയിലെ മരണം പറയുന്നതുപോലെ, കഴിഞ്ഞു; നിന്റെ രാജാവ് ബന്ധനസ്ഥനായിരിക്കുന്നു.

ജീവിതത്തോടുള്ള ആസക്തി മനുഷ്യസഹജമാണ്. അതിനാല്‍ത്തന്നെ മരണം ഒരു ഭയപ്പാടായി, അസ്തിത്വ ചിന്തകളായി നമ്മില്‍ വളരുന്നു. നില നില്‍ക്കാനും അപാരതയിലേക്ക് ചേരാനും നാം ആഗ്രഹിക്കുന്നു. ഇത്തരം വികാരങ്ങളത്രേ സര്‍ഗാവിഷ്‌കാരങ്ങളില്‍ നാമനുഭവിക്കുക. മരണം എന്നതിനെ ആത്യന്തികമായ അവസാനമായിക്കാണാന്‍ ഇവ വിസമ്മതിക്കുന്നുണ്ട്. എന്നാല്‍ മരണമൊരു യാഥാര്‍ത്ഥ്യമാണു താനും.

ശരീരവും ആത്മാവും-

മതം മരണത്തെക്കുറിച്ചോര്‍മിപ്പിക്കുന്നത് ജീവിതം പഠിപ്പിക്കാനാണ്. ഇതാണ് ഇതുമായി ബന്ധപ്പെട്ട മൂന്നാമത്തെ സമീപനം.

ആത്മാവിനെപ്പറ്റി പറഞ്ഞല്ലോ. ഭൗതികപ്രകൃതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ഥൂലശരീരം മാത്രമാണ് മനുഷ്യന്‍ എന്ന് മതം കരുതുന്നില്ല. അതേ സമയം ശരീരത്തെ ആത്മാവിന്റെ തടവറയായി കാണുന്ന ആധ്യാത്മിക സമീപനം മതത്തിനു സ്വീകാര്യമല്ലെന്നും തോന്നുന്നു. ആത്മാവ് ശരീരത്തിന്റെയും ശരീരം ആത്മാവിന്റെയും വസ്ത്രമാകുന്നു. എന്നാല്‍ ശരീരം രൂപഭേദങ്ങള്‍ക്കു വിധേയമാണ്. ഈ പരിണാമത്തെയാണ് മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ വേദഗ്രന്ഥം വിശദീകരിക്കുന്നത്. ഈ രൂപഭേദത്തിന്റെ ഭാഗം തന്നെയാണ് മരണവും. സകല മനുഷ്യരും മരണമനുഭവിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നത് ഈ സ്വഭാവത്തിലാണ്. ഭൗതികവും ഭൗമികവുമായ മൂലകങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ശാരീരികമായ ഉയിരു നേടിയതെന്ന് ആദ്യമേ തന്നെ അത് വിവരിക്കുന്നു. തികച്ചും ഭൗതികമായ, ഭൗതികമായ സംവേദനങ്ങള്‍ക്കു വഴങ്ങുന്ന മൂലവസ്തുക്കള്‍ എന്ന നിലക്കാണ് വേദഗ്രന്ഥം അത് പറയുന്നത്. ഈ മൂലകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥത്തിന് മണ്ണ് എന്നു പ്രയോഗിക്കുന്നു ഖുര്‍ആന്‍. വെള്ളത്തില്‍ നിന്നു സത്തെടുത്ത് ലോകപാലകനായ മനുഷ്യനെ സൃഷ്ടിച്ചു എന്ന ഐതരേയോപനിഷദ് പാഠവും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. അതിനു നല്‍കുന്ന വിശേഷണങ്ങളാകട്ടെ, ഇന്ദ്രിയസംവേദനങ്ങള്‍ക്കു വഴങ്ങുന്ന പദാര്‍ത്ഥം എന്ന ധ്വനി സൃഷ്ടിക്കുന്നതാണ്. കറുത്തത്, വരണ്ടത്, മണമുള്ളത്, കലം പോലെ മുഴക്കമുള്ളത് (നിറം, സ്പര്‍ശം, ഗന്ധം, ശബ്ദം എന്നീ വിശേഷങ്ങളോടു കൂടിയത്) എന്നിങ്ങനെയുള്ള പരാമര്‍ശമാണ് ഖുര്‍ആനില്‍ (സൂറഃ അല്‍ ഹിജ്ര്‍: 26, അര്‍ റഹ്മാന്‍: 14 എന്നീ സൂക്തങ്ങള്‍) കാണാന്‍ സാധിക്കുക. മണ്ണില്‍ നിന്നു നിങ്ങള്‍ക്കുയിരു തന്നവനാണല്ലാഹു എന്ന് സൂറഃ ഹൂദില്‍ പരാമര്‍ശമുണ്ട്. ഇപ്രകാരം ഭൗതികമായ മൂലവസ്തുക്കളില്‍ നിന്നുള്ള ഉല്‍ഭവത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അവന്റെ നിലനില്‍പുമായി ബന്ധപ്പെട്ട ഭൗതികോപാധികളെ പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ മണ്ണ് എന്നു തന്നെ പറയുന്നു. മനുഷ്യന്റെ ഭൌതിക ഘടകങ്ങളെല്ലാം മണ്ണില്‍നിന്നുള്ളതാണല്ലോ. മാംസമായാലും സസ്യമായാലും മനുഷ്യന്റെ ആഹാരത്തിന്റെ പ്രഭവസ്ഥാനം മണ്ണാണ്. അത് വെള്ളവുമായി ചേര്‍ന്ന് മനുഷ്യന് ഭക്ഷിക്കാവുന്ന ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഉല്‍പാദിപ്പിക്കുകയും പാലും മാംസവും പ്രദാനംചെയ്യുന്ന മൃഗങ്ങളെ പോറ്റുകയും ചെയ്യുന്നു. മനുഷ്യന് ജന്മം നല്‍കുന്ന ബീജം ആ ആഹാരത്തില്‍നിന്നുണ്ടാകുന്നതാണ്. ഭ്രൂണാവസ്ഥ മുതല്‍ മരണം വരെയുള്ള അവന്റെ അസ്തിത്വത്തിന്റെ സകല ഘടകങ്ങളും സംഭരിക്കപ്പെടുന്നത് ആഹാരത്തില്‍നിന്നുതന്നെയാണ്.

ഗര്‍ഭവളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ മനുഷ്യശിശു അതിന്റെ ആത്മാവുമായി കൂടിച്ചേരുന്നു. അങ്ങനെയാണതിന് മനുഷ്യവ്യക്തിത്വമുണ്ടാവുന്നത്. മറ്റൊരു ഘട്ടത്തില്‍ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോകുന്നു. ഈ വേര്‍പെടലിനെയാണ് മരണം എന്നു വിളിക്കുക. ഇതിനു ശേഷം ജീര്‍ണിച്ച് ദ്രവിച്ചു നശിച്ചു പോകുന്ന ശരീരം പക്ഷേ വീണ്ടും രൂപം കൈക്കൊണ്ട് അതിന്റെ ആത്മാവുമായി പുനഃസംഘടിക്കുമെന്നാണ് ഖുര്‍ആന്റെ പാഠം.

അതിനു ശേഷം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്, കര്‍മഫലങ്ങള്‍ ഓരോരുത്തരും പൂര്‍ണമായനുഭവിക്കുമെന്നാണ്. ഓരോ മനുഷ്യന്റെയും കര്‍മങ്ങള്‍ക്കു മേല്‍ അയാള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനാല്‍ത്തന്നെ കര്‍മഫലം അനുഭവിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണെന്നുമാണ് പൊതുവേ മതം പഠിപ്പിക്കുന്നത്. എന്നിട്ട് മരണത്തെയും അതിനു ശേഷമുള്ള ജീവിതത്തുടര്‍ച്ചയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കര്‍മഫലം എന്നത് പല രീതിയിലുമുണ്ട്. ഒന്ന് ഒരാളുടെ പ്രവൃത്തി അയാളുടെയോ സമൂഹത്തിന്റെയോ ജീവിതത്തില്‍ത്തന്നെ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍. രണ്ടാമതായി ഒരു കര്‍മം അത് ചെയ്യുന്നയാളില്‍ ക്രിയാത്മകമായോ നിഷേധാത്മകമായോ ഉണ്ടാക്കുന്ന, മാനസികമായ ഫലങ്ങള്‍. മൂന്ന്, ജന്മാന്തരത്തില്‍ ഓരോരുത്തരും അനുഭവിക്കേണ്ടി വരുന്ന കര്‍മഫലങ്ങള്‍.

മൂന്നു തരം പരാജയങ്ങളെപ്പറ്റി പറയുന്നുണ്ട് ശ്രീബുദ്ധന്‍. സദാചാരത്തിന്റെ, മനസ്സിന്റെ, ദര്‍ശനത്തിന്റെ എന്നിങ്ങനെയാണ് ആ പരാജയങ്ങള്‍. ഇതില്‍ ദര്‍ശനത്തിന്റെ പരാജയത്തിന്റ ലക്ഷണങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ബുദ്ധന്‍ കര്‍മഫലത്തെയും പരലോകത്തെയും പറ്റി സൂചിപ്പിക്കുന്നുണ്ട്. സല്‍പ്രവൃത്തിക്കും ദുഷ്പ്രവൃത്തിക്കും അതതിന്റെ ഫലമില്ലെന്നു ധരിക്കുന്നവനും ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമില്ലെന്നു വിശ്വസിക്കുന്നവനും ദാര്‍ശനികമായി പരാജയപ്പെടുമെന്നാണ് ബുദ്ധന്റെ പാഠം. അതായത്, കര്‍മഫലമുണ്ടാവുമെന്നും ഈ ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്നുമംഗീകരിക്കല്‍ ദാര്‍ശനികമായ വിജയത്തിന്റെ അനിവാര്യാധാരങ്ങളാകുന്നു. മനസ്സിനെ സംശുദ്ധമാക്കി ആന്തരികമായ വിജയം കരസ്ഥമാക്കുന്നതിനും അതിലൂടെ കര്‍മങ്ങളെ വിശുദ്ധമാക്കി സദാചാരത്തിന്റെ വിജയം നേടുന്നതിനും കൂടി മരണവും മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട ഈ വിശ്വാസം സഹായിക്കുമെന്നു കാണാം. ഇപ്രകാരം മരണത്തെ ജീവിതത്തിന്റെ മരണാനന്തരത്തുടര്‍ച്ചയെക്കുറിച്ചും കര്‍മഫലത്തെക്കുറിച്ചും ഓര്‍മിക്കുന്നതിനുള്ള സന്ദര്‍ഭമാക്കുക വഴി ജീവിതത്തെ ശുദ്ധീകരിക്കുക എന്ന നിലപാടിലേക്കാണ് മതം സഞ്ചരിക്കുന്നത്.

 

മരണാനന്തരം- സ്വത്വത്തിന്റെ വാലറ്റം-

 

അങ്ങനെയാണെങ്കില്‍പ്പോലും, പുനരുജ്ജീവനമെന്നു വെച്ചാല്‍ ആദിമമായി ഉണ്ടായിത്തീരുന്ന, മുകളില്‍ വിവരിച്ചതുപോലുള്ളൊരു പ്രക്രിയയല്ല താനും. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ ശരീരത്തിന്റെ പുനരുത്ഥാനമുണ്ടാവുന്നതെന്ന ചോദ്യത്തിന് പറയാവുന്നൊരു വിശദീകരണം നബിവചനത്തില്‍ വന്നിട്ടുണ്ട്.

മനുഷ്യശരീരത്തിന് അനശ്വരമായ ഒരു ഭാഗമുണ്ടെന്നും അതില്‍ നിന്ന് പുനരുയിര്‍പ്പുണ്ടാകുമെന്നും പഠിപ്പിക്കുന്ന വചനമാണത്. അജ്ബുദ്ദനബ് എന്നാണ് ഈ ഭാഗത്തിന് നബി പറയുന്ന പേര്. ‘മനുഷ്യനില്‍ നിന്ന് സകല അംശങ്ങളും ദ്രവിച്ചു പോകും. അജ്ബുദ്ദനബ് ഒഴികെ. അതില്‍ നിന്നാണ് സൃഷ്ടിക്ക് രൂപം നല്‍കിയത്. പിന്നീട് അല്ലാഹു ഉപരിമണ്ഡലത്തില്‍ നിന്ന് ജലം വര്‍ഷിച്ചു. അതു വഴി ആ സൃഷ്ടികളെല്ലാം മുളപ്പിക്കപ്പെട്ടു. പുല്ലുകള്‍ മുളപ്പിക്കപ്പെട്ടതു പോലെ.’

ആ സൂക്ഷ്മാംശത്തില്‍ നിന്നാണ് മനുഷ്യന് വീണ്ടും രൂപം നല്‍കുന്നത് എന്ന് ഇതേസ്സംബന്ധിച്ച് മറ്റൊരു നബിവചന നിവേദനത്തില്‍ പറയുന്നുണ്ട്.

എന്താണ് അജ്ബുദ്ദനബ്? ഏറ്റവും ചെറിയ ഘടകം അല്ലെങ്കില്‍ ഏറ്റവും സൂക്ഷ്മമായ അവസാനഘടകം എന്നാണ് ഇതിന് സാധാരണയായി അര്‍ത്ഥം പറയാറുള്ളത്. എന്നു പറഞ്ഞാല്‍ ഭൗതികശരീരത്തില്‍ ഏറ്റവുമവസാനത്തിലും നിലനില്‍ക്കുന്ന ഘടകം. ഇതേ വാക്കിനു തന്നെ ഉദ്ഭവസ്ഥാനം, അടിസ്ഥാനം, ഏറ്റവും ആദിമമായത് എന്നീ അര്‍ത്ഥങ്ങളുമുണ്ട്. അങ്ങനെ വരുമ്പോള്‍ സൃഷ്ടിയുടെ ഏറ്റവും പ്രാഥമികമായ ഘടകം. സൃഷ്ടിപ്രക്രിയയുടെ പ്രാരംഭത്തില്‍, വ്യത്യസ്ത ഘടകങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടായ വസ്തു, ആദിമ കോശം എന്ന് അര്‍ത്ഥം വരും. അപ്പോള്‍ പ്രവാചകന്‍ പറയുന്നതു പോലെത്തന്നെ, അതില്‍ നിന്നാണ് ഉല്‍ഭവിച്ചത്, അത് നശിക്കാതെ നില നില്‍ക്കും, അതില്‍ നിന്നു തന്നെ പുനരുജ്ജീവിക്കുകയും ചെയ്യും.

ഐഹികാനുഭവങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളെ ശാസ്ത്രത്തിന്റെ നിരീക്ഷണമാപിനികള്‍ വച്ച് തെളിയിക്കാനാവില്ലെങ്കില്‍പ്പോലും ഈ ഘടകത്തെ പദാര്‍ത്ഥഘടകമായാണ് നബി തിരുമേനി വിശദീകരിച്ചിട്ടുള്ളതെന്നതിനാല്‍ത്തന്നെ അതുമായി ബന്ധപ്പെട്ട നിഗമനങ്ങളെന്തെങ്കിലും ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതില്‍ അസാംഗത്യമുണ്ടാവാനിടയില്ല.

ബഹുകോശജീവികളില്‍ രണ്ട് വ്യത്യസ്ത കോശപരമ്പരകളുണ്ട്. ലിംഗകോശവും ശരീരകോശവും.  images

ഓഗസ്റ്റ് വീസ്മാന്റെ ജേം പ്ലാസം സിദ്ധാന്തമനുസരിച്ച്, ലിംഗകോശങ്ങളില്‍ ജേം പ്ലാസം എന്ന ഒരു വിഭാഗമുണ്ട്. ഇതൊഴിച്ചുള്ള ശരീരഭാഗങ്ങളെ സോമ എന്നാണ് പറയുക. ശരീരത്തിലെ സോമാറ്റിക് സെല്ലുകള്‍ പൂര്‍ണമായും നശിച്ചു പോകും. എന്നാല്‍ ജേം സെല്ലുകള്‍ക്ക് അത്തരത്തിലൊരു നാശമുണ്ടാകുന്നില്ല. അതിലാണ് പാരമ്പര്യവിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. വളരെക്കുറഞ്ഞതായിരിക്കും ജേം പ്ലാസത്തിന്റെ അളവ്. ബാഹ്യമായ ഒരു ഘടകത്താലും അത് സ്വാധീനിക്കപ്പെടുന്നില്ല. ഓരോ തലമുറയിലും മാറ്റം കൂടാതെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ സിദ്ധാന്തത്തിന് ഒരു പക്ഷേ ദൗര്‍ബ്ബല്യങ്ങളുണ്ടാവാം. എന്നാല്‍പ്പോലും പാരമ്പര്യങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പക്ഷേ യുക്തമായ ഒരു വിശദീകരണം തന്നെയായിരിക്കുമിത്. ചില മതശാസ്ത്രജ്ഞന്മാര്‍ ജേം, സോമാറ്റിക് സെല്ലുകളെ യഥാക്രമം ആത്മാവും ശരീരവും ആയി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി ചില ശാസ്ത്രലേഖനങ്ങളില്‍ പരിഹാസപൂര്‍വ്വം ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ചര്‍ച്ച ശരീരം എങ്ങനെ പുനരുജ്ജീവിക്കും എന്നതു തന്നെയാണ്. അജ്ബുദ്ദനബിനെക്കുറിച്ച നബിവചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത് അത് ഭൗതികഘടകം തന്നെയാണെന്നാകുന്നു. ഇവിടെ സൂചിപ്പിച്ച ജേം പ്ലാസം സിദ്ധാന്തവുമായി ഇതിനെ യോജിപ്പിക്കാമെങ്കില്‍, അങ്ങനെ യോജിപ്പിക്കപ്പെടണം എന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ലെങ്കില്‍പ്പോലും, ഒരിക്കലും അത് നാശരഹിതമായ ആത്മാവ് എന്ന നിലക്കല്ല വ്യാഖ്യാനിക്കപ്പെടുക എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഗുഹയുടെ രൂപകം-

ഇവ്വിധം പുനഃസംഘടിക്കുന്ന ആത്മാവും ശരീരവും, അതായത് മനുഷ്യന്‍ അവന്റെ കര്‍മങ്ങള്‍ക്കൊത്തുള്ള ജീവിതം പിന്നീടനുഭവിക്കും എന്നാണ് വേദഗ്രന്ഥം ഓര്‍മിപ്പിക്കുന്നത്. മനുഷ്യകര്‍മങ്ങളെ നിശിതമായി വിശകലനം ചെയ്യുന്ന വിചാരണ ദൈവനീതിയുടെ അനിവാര്യമായ താത്പര്യമാണെന്ന കാഴ്ചപ്പാടാണ് മതത്തിനുള്ളത്. തന്റെ നൈസര്‍ഗികമായ നന്മ തിരിച്ചറിഞ്ഞ് അതിനനുസൃതമായി പ്രതികരിച്ചവന്‍ നൈസര്‍ഗികതയുടെ അതേ ലോകത്ത്, ആദമും ഹവ്വയും തങ്ങളുടെ ജീവിതമാരംഭിച്ച പൂന്തോപ്പില്‍ ജീവിതം തുടരും. അത് അനശ്വര സത്യം, അനശ്വര സൗന്ദര്യം, അനശ്വര നന്മ എന്നിവയുടെ ലോകമത്രേ. നൈസര്‍ഗികതയോടു പുറം തിരിഞ്ഞ് തന്നോടു തന്നെ അക്രമം പ്രവര്‍ത്തിച്ചവന്‍ അവന്റെ അധര്‍മങ്ങളുടെ ഫലമാസ്വദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇതാണ് പൊതുവില്‍ ജന്മാന്തരജീവിതവുമായി ബന്ധപ്പെട്ട വേദപാഠം.

നിലനില്‍ക്കുന്ന ലോകത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മനുഷ്യരെപ്പറ്റി പ്ലേറ്റോയുടെ റിപ്പബ്ലിക്കില്‍ പരാമര്‍ശിക്കുന്ന ഒരു ഉപമയുണ്ട്. ഗുഹയുടെ അന്യാപദേശം എന്നോ പ്ലേറ്റോയുടെ ഗുഹാരൂപകം എന്നോ (Allegory of the Cave, Plato’s Metaphor of the Cave) ഇതറിയപ്പെടുന്നു. സോക്രട്ടീസിന്റെ സംഭാഷണമായാണ് ഇതുദ്ധരിച്ചിരിക്കുന്നത്. ജനനകാലം തൊട്ടു തന്നെ ഒരു ഗുഹയില്‍ അതിന്റെ പ്രവേശനദ്വാരത്തിനു പുറം തിരിഞ്ഞ് ബന്ധനസ്ഥരായി ആയുസ്സു പോക്കേണ്ടിവരുന്ന ഒരു കൂട്ടം മനുഷ്യരെ വര്‍ണ്ണിക്കുകയാണ് സോക്രട്ടീസ്. മുന്‍പിലുള്ള ശൂന്യഭിത്തിയില്‍ (ഗുഹയുടെ പിന്‍ഭിത്തി) നോക്കിയിരിക്കുകയാണവര്‍. ഈ ഹതഭാഗ്യര്‍ക്കു പുറകില്‍ ഒരഗ്‌നികുണ്ഡവും അതിനും അവര്‍ക്കും മദ്ധ്യേ ഒരു മതില്‍ക്കെട്ടും ഉണ്ട്. മതില്‍ക്കെട്ടിനു മുകളില്‍ ചലിക്കുന്ന പാവകളുടെ നിഴല്‍ ഗുഹക്കുള്ളിലെ ശൂന്യഭിത്തിയില്‍ പതിക്കുന്നു. തിരിഞ്ഞു നോക്കാനാകാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുന്ന ആ മനുഷ്യര്‍, തങ്ങള്‍ക്കു മുന്നില്‍ ഭിത്തിയില്‍ തെളിയുന്ന നിഴലുകളെ നോക്കിയിരിക്കുന്നു. നിഴലുകള്‍ക്കപ്പുറമൊന്നും ദര്‍ശിച്ചിട്ടില്ലാത്ത അവര്‍ അവയെ യാഥാര്‍ത്ഥ്യമായി കരുതുന്നു. അവരുടെ അനുഭവലോകത്തിന്റെ പരമാവധി, ആ നിഴലുകളാകുന്നു. ഗുഹയ്ക്കു പുറത്തുള്ള പര്‍മാര്‍ത്ഥത ദര്‍ശിക്കാന്‍ അവസരം കിട്ടി, നിഴലുകളെ നിഴലുകളായി തിരിച്ചറിയാനും അവയെ പരമാര്‍ത്ഥതയായി തെറ്റിദ്ധരിക്കാതിരിക്കാനും പ്രാപ്തിനേടിയവരാണ് തത്ത്വജ്ഞാനികള്‍. മാതൃകകളുടെ സിദ്ധാന്തം (Theory of Forms) എന്ന തന്റെ സിദ്ധാന്തത്തിനുപോല്‍ബലകമായാണ് പ്ലേറ്റോ ഇതവതരിപ്പിക്കുന്നത്. നമുക്ക് അനുഭവേദ്യമാകുന്ന പദാര്‍ഥപ്രപഞ്ചത്തിനപ്പുറം പദാര്‍ഥേതരമായ ഒരു മാതൃകാലോകമുണ്ടെന്നും പദാര്‍ഥപ്രപഞ്ചത്തിലെ വസ്തുക്കളും ഗുണങ്ങളുമെല്ലാം ഇതരലോകത്തിലെ അവയുടെ ഗുണസമ്പൂര്‍ണമായ മാതൃകകളുടെ, അഥവാ ആശയങ്ങളുടെ നിഴലുകള്‍ മാത്രമാണെന്നുമുള്ള പരികല്‍പനയാണ് മാതൃകകളുടെ സിദ്ധാന്തം. ഇന്ദ്രിയങ്ങള്‍ മുഖേന നാം അറിയുന്നതും പരിവര്‍ത്തനവിധേയവുമായ ലോകത്തിനപ്പുറമുള്ള ഈ മാതൃകാലോമാണ് മൗലികവും ഉദാത്തവുമായ യാഥാര്‍ത്ഥ്യം. മാതൃകാലോകത്തെക്കുറിച്ചുള്ള അറിവേ യഥാര്‍ത്ഥ ജ്ഞാനമാകുന്നുള്ളു. മാതൃകകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്ലേറ്റോണിയന്‍ കാഴ്ചപ്പാടുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് നാം മുതിരുന്നില്ല. അതേയവസരം, ഈ ലോകവും ജീവിതവും മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന തോന്നല്‍ ഒരു ഭ്രമം മാത്രമാണെന്ന ആശയമത്രേ സോക്രട്ടീസിന്റെ ഗുഹോപമയില്‍ നിന്ന് നമുക്കു കിട്ടുന്നത്. ഏതാണ്ടിതേ രീതിയില്‍ ഖുര്‍ആനിലുമുണ്ടൊരുപമ. സൂറഃ യാസീനില്‍ അതിങ്ങനെ കാണാം. പിരടികള്‍ കൂച്ചുവിലങ്ങുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടവര്‍, അതാകട്ടെ, അവരുടെ താടിയെല്ലുകള്‍ വരെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിനാല്‍ തല പൊക്കിപ്പിടിച്ചൊരേ നിലയില്‍ മാത്രമേ അവര്‍ക്കു നില്‍ക്കാനാവൂ. അവരുടെ മുന്നിലതാ ഒരു വന്‍ മതില്‍. പിന്നിലുമുണ്ടൊന്നപ്രകാരം. അങ്ങനെ നാമവരെ മൂടിയിട്ടുണ്ടല്ലോ. ആകയാലൊന്നുമവര്‍ക്കു കാണാന്‍ പറ്റില്ല. അവരോടു പറയുന്നതും പറയാത്തതും സമം. അവരെന്തറിയാന്‍.

 

ചുരുക്കിപ്പറഞ്ഞാല്‍ മരണത്തെസ്സംബന്ധിച്ച ശാസ്ത്രീയ നിരീക്ഷണം വസ്തുനിഷ്ഠമാണ്. ആ തലത്തില്‍ അത് ശരിയുമാണ്. എന്നാല്‍ വസ്തുനിഷ്ഠലോകത്തിനപ്പുറം മറ്റു ശരികളില്ലെന്ന വിചാരം നമ്മുടെ ദര്‍ശനത്തെ അപൂര്‍ണമാക്കുന്നു. മരണം മനസ്സിലുണര്‍ത്തുന്ന ഉല്‍ക്കണ്ഠകളെ ആവിഷ്‌കരിക്കാനാണല്ലോ കലയും സാഹിത്യവും ശ്രമിക്കുന്നത്. ഈ ഉല്‍ക്കണ്ഠകളും ന്യായവും യാഥാര്‍ത്ഥ്യവുമാണ്. അതേയവസരം ഇപ്പറഞ്ഞ വസ്തുനിഷ്ഠ വിവരണത്തെയും സര്‍ഗാത്മകമായ ഉല്‍ക്കണ്ഠകളെയും അംഗീകരിച്ചു കൊണ്ടു തന്നെ, അതിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോര്‍ക്കുവാനുള്ള അവസരമായി മരണത്തെ അഭിമുഖീകരിക്കുക വഴി മതം പുതിയ അവബോധവും ജീവിത വിശുദ്ധിയും പകരുന്നു. അത്യധികം സൂക്ഷ്മമായൊരു ജീവിതത്തെ പരിചയപ്പെടുത്തുകയും. അങ്ങനെ മരണം എപ്രകാരം ഒരു യാഥാര്‍ത്ഥ്യവും ഉല്‍ക്കണ്ഠയുമാകുന്നുവോ, അപ്രകാരം തന്നെ അതൊരു പ്രതീക്ഷയുമാകുന്നു.

 

എന്റെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കേണ്ടതാകുന്നു. അതിനു വേണ്ടി എന്റെ ജീവിതം നിലനില്‍ക്കുകയെന്നതു തന്നെയാണ് ദൈവികനീതിയുടെ താല്‍പര്യം.

ഏകവും പരിവര്‍ത്തനാതീതവുമായ പരമസത്ത

മതത്തെയും വേദത്തെയും പറ്റി പൊതുവായി പറയാവുന്ന ചില കാര്യങ്ങളുണ്ട്. അവ,

  • ഒന്ന്) മനുഷ്യന്‍, പ്രകൃതി, ഈശ്വരന്‍ എന്നീ മൂന്നു തത്വങ്ങളാണ് പൊതുവില്‍ മതത്തിന്റെയും വേദങ്ങളുടെയും കേന്ദ്രപ്രമേയം.
  • രണ്ട്) ഇതില്‍ മനുഷ്യനും പ്രകൃതിയും ഒരേകപരമസത്തയില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്ന് മതം വാദിക്കുന്നു.
  • മൂന്ന്) ആ സത്തയെയാണ് പൊതുവേ ഈശ്വരന്‍ എന്നു വിളിക്കുന്നത്.

ഇപ്പറയപ്പെട്ട തത്വങ്ങള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാഹോദര്യത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശരിയായ സഹവര്‍ത്തിത്വത്തെയും സൃഷ്ടിക്കുന്നു. എന്നാല്‍ നിലനില്‍ക്കുന്നതും അല്ലാത്തതുമായ സംഘടിത മതരൂപങ്ങള്‍ പലതും ഈ പ്രമേയങ്ങളുടെ നിരാകരണമായാണ് പ്രയോഗത്തില്‍ വര്‍ത്തിക്കുന്നത്. ഇത് മതത്തിന്റെ ആദിമവിശുദ്ധിയില്‍ നിന്നും മനുഷ്യന്റെ ആദിമ മതബോധത്തില്‍ നിന്നുമുള്ള വ്യതിയാനം നിമിത്തം സംഭവിക്കുന്നതാ!ണെന്നു നാം മനസ്സിലാക്കുന്നു.

ആദിമ അവബോധത്തില്‍ നിന്നുള്ള ഇത്തരം വ്യതിയാനങ്ങളെ തിരുത്തുകയെന്നതായിരുന്നു പ്രവാചകന്മാരുടെ ധര്‍മം. ഈശ്വരന്റെ ഏകത്വവും ആധിപത്യവുമെന്ന ആശയത്തില്‍ നിന്നുള്ള അപഭ്രംശം ഓരോ ഘട്ടത്തിലും ധാര്‍മികവും സാമൂഹികവുമായ അപചയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുന്നു. നമ്മുടെ നിലനില്‍പ്പിന്റെ ആധാരമായ ഭൂമിയും പ്രപഞ്ചവും ആലങ്കാരികമായിപ്പറഞ്ഞാല്‍ ഒട്ടേറെ നന്മകളാല്‍ സമൃദ്ധമാണ്. ഈ നന്മകള്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്നത്, ഇതിന്റെ പുരോയാനവും വികാസവും ഈശ്വരനിശ്ചിതമായൊരു വഴിയിലൂടെയാണ് എന്ന കാരണത്താലാണ്. മനുഷ്യനിലാകട്ടെ, സ്വതന്ത്രമായ ഒരു മാനസികഘടകമുണ്ട്. ഇതിനാല്‍ നിയന്ത്രിതമാണ് അവന്റെ കര്‍മ്മങ്ങള്‍. ഈശ്വരനിശ്ചിതമായ ഒരു നിയമവ്യവസ്ഥയ്ക്ക് പ്രപഞ്ചത്തിന്റെഗതിയോടും അതിന്റെ ആത്മാവിനോടും ചേര്‍ന്നു നില്‍ക്കുന്ന ധാര്‍മിക നൈതിക വ്യവസ്ഥയ്ക്ക് വിധേയരാകുന്നതിലൂടെ ഔന്നത്യം നേടാനാണ് പ്രവാചകന്മാര്‍ ആഹ്വാനം ചെയ്തത്. പ്രകൃതിക്കു മേലുള്ള ചെറിയ ഇടപെടലുകള്‍ വരെ മാത്രം വിശാലമാകുന്ന ഒരു പ്രവര്‍ത്തനമേഖലയിലാണ് മനുഷ്യന് സ്വാതന്ത്ര്യമുള്ളത്. ഇത്തരം ഇടപെടലുകള്‍ ദൈവവിധിക്ക്, പ്രാപഞ്ചിക മൂല്യവ്യവസ്ഥയ്ക്ക് വിരുദ്ധമാകുമ്പോള്‍ നേരത്തെ പറഞ്ഞ, ഭൂമിയിലെ നന്മകളുടെ ആനുകൂല്യങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു. അങ്ങനെ പാരിസ്ഥിതികവും സാമൂഹികവുമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാകുന്നു. അതിനാല്‍ ലാ തുഫ്‌സിദൂ ഫില്‍ അര്‍ദി ബഅദ ഇസ്‌ലാഹിഹാ (ഭൂമിയില്‍ അതിന്റെ നന്മകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കേ നിങ്ങള്‍ കുഴപ്പമുണ്ടാ!ക്കരുത്) എന്നത് പ്രവാചകന്മാരുടെ അടിസ്ഥാന ഉല്‍ബോധനങ്ങളില്‍ ഒന്നായിത്തീര്‍ന്നു.
spirit 1
ഏകം എന്ന ബോധം-

ഈശ്വരന്റെ ഏകത്വം, വിശേഷണങ്ങള്‍, പ്രവര്‍ത്തികള്‍ എന്നിവയെപ്പറ്റി വ്യത്യസ്ത വേദങ്ങള്‍ വിശദമായും സമാനമായും പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ അല്ലാഹുവിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: അല്ലദീ ഖലഖ ഫസവ്വാ, വല്ലദീ ഖദ്ദറ ഫഹദാ. അല്ലാഹു സൃഷ്ടിക്കുകയും സന്തുലിതമാക്കുകയും ചെയ്തു. അവന്‍ തന്നെ വിധി നിര്‍ണ്ണയിക്കുകയും വഴി കാട്ടുകയും ചെയ്തു (സൂറഃ അല്‍ അഅലാ).
ഇതില്‍ നാല് ശീര്‍ഷകങ്ങളുണ്ട്.

1) സൃഷ്ടിപ്പ് (തഖ്‌ലീഖ്)
2) സജ്ജീകരണം (തസ്‌വിയ)
3) നിര്‍ണ്ണയം (തഖ്ദീര്‍)
4) മാര്‍ഗദര്‍ശനം (ഹിദായ)

വളരെ കണിശവും സൂക്ഷ്മവുമാണ് പ്രപഞ്ചത്തിന്റെ സജ്ജീകരണം. ഭൂമിയില്‍ ചരിത്രം നിര്‍മ്മിക്കാന്‍ കഴിയുമാറ് കായികമായും മാനസികമായും മനുഷ്യനേയും സജ്ജീകരിച്ചിരിക്കുന്നു. വിധി അല്ലാഹുവിന്റെ പക്കലാണ്. അവന്‍ തന്നെയാണ് മാര്‍ഗദര്‍ശനം നല്‍കുന്നതും. സൂര്യനും ചന്ദ്രനും മേഘങ്ങളും അവന്റെ ആജ്ഞാനുവര്‍ത്തികളാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപികുന്നു. ഓരോ ജീവിക്കും അതതിന്റെ പങ്ക് ഈ പ്രകൃതിയില്‍ നിറവേറ്റുന്നതിനാവശ്യമായ വെളിപാട് (വഹ്‌യ്) നല്‍കിയതായും അത് പഠിപ്പിക്കുന്നു. വഹ്‌യ് എന്നു തന്നെയാണ് പ്രവാചകന്മാര്‍ക്കുണ്ടാവുന്ന വെളിപാടിനും പറയുക. വിധിക്കാന്‍ ദൈവത്തിനാണവകാശം. അതില്‍ നിന്ന് ശരിയായ മാര്‍ഗദര്‍ശനമുണ്ടാകും. ഇതിന് വഴിപ്പെടുമ്പോള്‍ മനുഷ്യന്റെ വഴി ഏറ്റവും ശരിയായതായിത്തീരും.

ഋതസത്യങ്ങളെക്കുറിച്ച ബോധം-

ഇപ്രകാരം, പ്രപഞ്ചം പ്രകൃത്യാ തന്നെ അതിന് നിര്‍ണ്ണയിക്കപ്പെട്ട വിധിയില്‍ നില കൊള്ളുന്നു. മനുഷ്യനാകട്ടെ, ധാര്‍മിക നിയമങ്ങള്‍ പാലിക്കാ!ന്‍ ബാധ്യസ്ഥനുമാകുന്നു.

ഈ പ്രാപഞ്ചിക, ധാര്‍മിക നിയമങ്ങളെയാണ് ഋഗ്വേദം ഋത സത്യങ്ങളെന്ന് വിശേഷിക്കുന്നത്.

ഏകനും അദൃശ്യ (ജാലവാന്‍  മായാവി)നുമായ ഏതൊരീശ്വരന്‍ തന്റെ ശക്തികളാല്‍ സര്‍വലോകങ്ങളേയും ഭരിക്കുന്നുവോ, ഏതൊരുവന്‍ ഏകനായിക്കൊണ്ടു തന്നെ ഉല്പത്തിയിലും സമ്യഗ് ഭാവത്തിലും തന്റെ ശക്തികളാല്‍ ഭരിക്കുന്നുവോ അവനെ അറിയുന്നവര്‍ മരണരഹിതരായി വര്‍ത്തിക്കുന്നു (ശ്വേതാശ്വതരോപനിഷത്ത് 3:1).

അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവന്റേതാകുന്നു (ഖുര്‍ആന്‍ അല്‍അഅറാഫ്:54).

തന്റെ സത്തയേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച സത്യങ്ങള്‍ ഈശ്വരന്‍ വേദത്തിലൂടെയും പ്രവാചകന്മാരിലൂടെയും വെളിപ്പെടുത്തുന്നു. അങ്ങനെ അവന്‍ സ്വയം പ്രകാശിപ്പിക്കുന്നു. ദൈവികാനുഭവങ്ങളിലൂടെ പ്രവാചകന്മാര്‍ ദൈവത്തിന്റെ യാഥാര്‍ത്ഥ്യത്തെയും ജീവിതത്തെക്കുറിച്ച ദൈവപാഠങ്ങളെയും അറിയുന്നു.

അബ്രഹാമിന് തൊണ്ണൂറ്റൊമ്പതു വയസ്സുള്ളപ്പോള്‍ കര്‍ത്താവു പ്രത്യക്ഷനായി അരുള്‍ ചെയ്തു: ഞാനാണ് സര്‍വ്വശക്തനായ ദൈവം. നീ എന്റെ മുമ്പാകെ നടക്കുക, കുറ്റമറ്റവനായിരിക്കുക. ഞാനും നീയും തമ്മില്‍ ഒരുടമ്പടി ഉണ്ടായിരിക്കും. ഞാന്‍ നിന്നെ വളരെ വര്‍ദ്ധിപ്പിക്കും (ബൈബിള്‍  ഉല്പത്തി 17:1).

അവിടെയെത്തിയപ്പോള്‍ (മൂസാ) ഒരു വിളി കേട്ടു: അല്ലയോ മൂസാ, ഞാനാണ് നിന്റെ റബ്ബ് (ഈശ്വരന്‍). നിന്റെ പാദരക്ഷകള്‍ അഴിച്ചു വെക്കുക. നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ആകയാല്‍ ഞാന്‍ വെളിപ്പെടുത്തുന്നത് നീ ശ്രദ്ധിക്കുക. ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ അധികാരശക്തികളൊന്നും തന്നെയില്ല. അതിനാല്‍, എനിക്കു വഴിപ്പെടുക. എന്നെ സ്മരിക്കാന്‍ നിസ്‌കാരം നില നിര്‍ത്തുക (ഖുര്‍ആന്‍ ത്വാഹാ:11-14).

വെളിപാടു ലഭിച്ച പ്രവാചകന്മാര്‍ ഏകത്വത്തിലും ഈശ്വരീയ മൂല്യങ്ങളിലുമൂന്നിയ ജീവിതത്തെ പരിശീലിപ്പിച്ചു. ബൈബിളില്‍ ഇങ്ങനെ വായിക്കാം, യിസ്‌റായേലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്‌നേഹിക്കണം. (ആവര്‍ത്തനം 6:45). ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍. നീ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്ത്വീകരിച്ചു (യോഹന്നാന്‍ 17:34). അയക്കപ്പെട്ടവരും ദൌത്യം ഏല്‍പ്പിക്കപ്പെട്ടവരുമായിരുന്നു പ്രവാചകന്മാര്‍.

പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ-

ഉണ്ടാവണം എന്ന, ഈശ്വരന്റെ ഉദ്ദേശ്യവും ഉണ്ടാവുക എന്ന കല്പനയുമാണ് ഉല്പത്തിയുടെ നിദാനമെന്ന് വേദം. ഒരു കാര്യം ഉണ്ടാവണമെന്നുദ്ദേശിച്ചു കഴിഞ്ഞാല്‍ അതിനോടവന്‍ ഉണ്ടാവുക എന്നു കല്പിക്കുന്നു. അപ്പോള്‍ അതുണ്ടാവുന്നു (ഖുര്‍ആന്‍  യാസീന്‍:82). ആദിയില്‍, അഥവാ ഭൌതികപ്രപഞ്ചത്തിന്റെ ആദിക്കുമപ്പുറത്ത് അനാദിയായി നിലകൊണ്ടിരുന്ന ഈശ്വരനെ പരാമര്‍ശിച്ചുകൊണ്ടാണ് ഐതരേയോപനിഷത്ത് ആരംഭിക്കുന്നത്. ഈ ഈശ്വരന്‍ സ്വധയോടു കൂടിയ ഒന്നാണ് എന്ന് ഋഗ്വേദം. സ്വധാ എന്നാല്‍ തന്നില്‍ത്തന്നെയുള്ള ധാരണാശക്തി.

ഈ സ്വധയാണ് പ്രപഞ്ചത്തിന്റെ ആദിമ സൂക്ഷ്മാവസ്ഥ. ഖുര്‍ആന്‍ ഇതിനെ ഇറാദത്ത്, ഖദാ എന്നെല്ലാം വിശേഷിപ്പിക്കുന്നു. ഇതില്‍ നിന്നാണ് ഉണ്ടാവട്ടെ (ഖുര്‍ആന്റെ ഭാഷയില്‍ കുന്‍) എന്ന കല്പനയുണ്ടാകുന്നത്. പദാര്‍ത്ഥപ്രപഞ്ചം ഒരു നിലക്ക് അനാദിയായിത്തന്നെ നിലകൊണ്ടിരുന്നു. പദാര്‍ത്ഥവാദികള്‍ വാദിക്കുമ്പോലെ കേവലഭൌതികമായിക്കൊണ്ടല്ല. മറിച്ച് അഭൌതിക രൂപത്തില്‍, ഈശ്വരന്റെ ഇച്ഛയായിക്കൊണ്ട്. ആ ഇച്ഛയാണ് പദാര്‍ത്ഥലോകമായി വികാസം പ്രാപിക്കുന്നത്. അത് വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പദാര്‍ത്ഥത്തിനുണ്ടാകുന്ന പരിവര്‍ത്തനം പരിണാമമാണ് ഭൌതികവാദിക്ക്. എന്നാല്‍ വേദവീക്ഷണത്തില്‍ അത് വികാസമാണ്. ഈശ്വരന്റെ സ്വധാ (ഖദാ, ഇറാദത്ത്) ദൃശ്യപ്രപഞ്ചത്തിലേക്ക് വികസിച്ചു. ശേഷം ഈശ്വരകല്പനകള്‍ക്ക്, പ്രപഞ്ചനിയമങ്ങള്‍ക്ക് വിധേയമായി പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു. ആകാശത്തെ നാം നമ്മുടെ ശേഷിയാല്‍ നിര്‍മ്മിച്ചു. എന്നിട്ടാകട്ടെ, നാമതിനെ വികസിപ്പിക്കുന്നവനുമാകുന്നു (ഖുര്‍ആന്‍  അദ്ദാരിയാത്ത്:47).

ഈ ഇറാദത്തിനെ, സ്വധയെ, ആവാം ഐതരേയോപനിഷത്ത്  തുടര്‍ന്നു വിശദീകരിക്കുന്നത്. സ ഈക്ഷത ലോകാന്നു സൃജാ ഇതി (ലോകങ്ങളെ സൃഷ്ടിക്കട്ടെ എന്ന് ഈശ്വരന്‍ ഉദ്ദേശിച്ചു). ഖുര്‍ആനില്‍, വ ഇദാ ഖദാ അംറന്‍ (ഒരു കാര്യം അവന്‍ ഉദ്ദേശിച്ചാല്‍) എന്നു പറയുന്നതിലും ദൈവികമായ ഉദ്ദേശ്യം എന്നു വരുന്നുണ്ട്. ഈ ഉദ്ദേശ്യത്തെയും ഉദ്ദേശാനുസൃതമായ പ്രവര്‍ത്തനത്തെയും വിവരിച്ചു കൊണ്ടാണ് ബൈബിള്‍ ഉല്പത്തി പുസ്തകം ആരംഭിക്കുന്നത്. അതില്‍ വിവരിച്ചിട്ടുള്ള സൃഷ്ടിക്രമത്തിന്റെ വിശദാംശങ്ങളില്‍ അശാസ്ത്രീയത ആരോപിക്കാന്‍ പറ്റും. വിവരണത്തില്‍ പില്‍ക്കാലത്ത് സംഭവിച്ച അബദ്ധം നിമിത്തമാവാം അത്. എന്നാല്‍ അതില്‍ സൂചിതമാകുന്ന അടിസ്ഥാനാശയം ഈ ഖദാ (സ്വധ) തന്നെയാണ്. ഈശ്വരന്റെ ഉദ്ദേശ്യത്താല്‍ അംഭസ്സ്, മരീചി, മരം, അപ് എന്നീ ലോകങ്ങളുണ്ടായി. ഉപരിലോകമാണ് അംഭസ്സ്. മരീചിയെന്നാല്‍ അന്തരീക്ഷം. മരം ഭൂമിയും അപ് ഭൂമിക്കു കീഴെയുള്ളതുമാകുന്നു. ഇത് ഭൂമിയില്‍ നില കൊള്ളുന്ന മനുഷ്യന്റെ കാഴ്ചാനുഭവങ്ങളെ ആധാരമാക്കി മാത്രമുള്ളൊരു വിഭജനമാകുന്നു. ഈ നാല് ലോകങ്ങളുടെയും അധിപന്‍ അല്ലാഹുവാണെന്ന് (ലഹു മാ ഫിസ്സമാവാത്തി വല്‍ അര്‍ദി വമാ ബൈനഹുമാ വമാ തഹ്തഥറാ = ആകാശങ്ങളിലും അംഭസ്സ് ഭൂമിയിലും മരം അവയ്ക്കിടയിലും മരീചി മണ്ണിനടിയിലും അപ് ഉള്ളതെല്ലാം അവന്റേതു തന്നെ ത്വാഹാ:6 ) ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

മനുഷ്യന്റെയും ആദിമ സൂക്ഷ്മരൂപം ഈ ഖദായില്‍ത്തന്നെ കുടി കൊണ്ടിരുന്നു. ലോകോല്പത്തി വിവരണത്തിനു ശേഷം ഉപനിഷത്ത് അതിങ്ങനെ തുടരുന്നു: സ ഈക്ഷതേ മേനു ലോകാ ലോകപാലാന്നു സൃജാ ഇതി (ഈശ്വരന്‍ വിചാരിച്ചു: തീര്‍ച്ചയായും ഇതെല്ലാം ലോകങ്ങളായിത്തീര്‍ന്നു. ഇനി ലോകപാലകനെ മനുഷ്യനെ സൃഷ്ടിക്കട്ടെ)ഐതരേയോപനിഷത്ത് 1:1:3. ലോകപാലകന്‍ എന്ന പ്രയോഗം മനുഷ്യന്റെ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ ഇതിന് സമാനമായി ഖലീഫ എന്ന പദമുപയോഗിക്കുന്നു. ജീവാത്മാവ് എന്ന അസ്തിത്വത്തിന്റെ അധിഷ്ഠാനമായി മനുഷ്യശരീരം നിര്‍മ്മിക്കപ്പെടുന്നത് ഐതരേയോപനിഷത്ത് ഒന്നാമധ്യായം രണ്ടാം ഖണ്ഡത്തില്‍ കാണാം. തുടര്‍ന്ന് മൂന്നാം ഖണ്ഡത്തില്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കുമാവശ്യമായ ജീവനോപാധികള്‍ നിര്‍മ്മിച്ചതും ഈശ്വരനില്‍ നിന്നൊരാത്മാവ് മനുഷ്യനില്‍ പ്രവേശിച്ചതും വിവരിക്കുന്നു.

ആദികാരണം-

കാര്യകാരണബന്ധങ്ങളുടെ  വലിയൊരു ശൃംഖലയിലാണ് ലോകം നിലനില്‍ക്കുന്നത്. ഈ കാരണങ്ങളുടെയെല്ലാം കാരണമായ ആദികാരണമാണ് ഈശ്വരന്‍. അവനാണ് അല്ലാഹു. യിസ്രാഏലിന്റെ യാഹ്‌വേയും സരതുഷ്ട്രരുടെ അഹുരമസ്ദും അഖ്‌നാറ്റന്റെ ആറ്റനും ഇതേ ആദികാരണം തന്നെ. പരബ്രഹ്മമെന്നും താവോ എന്നുമൊക്കെ ചിന്തകന്മാര്‍ വിളിക്കുന്നത് പരിവര്‍ത്തനാതീതമായ ഇതേ ആദിമപരമസത്തയെത്തന്നെ. പ്രപഞ്ചനിയമങ്ങളും സദാചാരനിയമങ്ങളും അവനില്‍ നിന്നാണെന്ന് ഖുര്‍ആന്‍. അഥവാ അവനാണ് ഋതസത്യങ്ങളുടെ ആവിഷ്‌കാരകന്‍. ജഗത്തിന്റെ മുഴുവന്‍ അധിപനായ ആറ്റന്‍ സദചാരവ്യവസ്ഥയുടെയും കര്‍ത്താവാണെന്ന് ഫറോവ അഖ്‌നാറ്റന്‍. മനുഷ്യന്റെ ചാരിത്ര്യ ശുദ്ധിക്കും സത്യസന്ധതക്കും പ്രതിഫലം തരുന്നവനാണ് ആറ്റന്‍. മനുഷ്യനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനും പ്രതിഫലദിവസത്തിന്റെ ഉടമസ്ഥനു (മാലിക് യൌമിദ്ദീന്‍)മാണ് അല്ലാഹു. അവന് തുല്യനായി ആരും തന്നെയില്ല (വലം യകുന്‍ ലഹു കുഫുവന്‍ അഹദ് ഖുര്‍ആന്‍ അല്‍ ഇഖ്‌ലാസ്).

ആദിമധ്യാന്ത വിഹീനനായ താവോ സ്വര്‍ഗവും ഭൂമിയും ഉണ്ടാകും മുമ്പേ ഉള്ളതാണ് (ലൌ ദ്‌സു താവോ തെ ചിങ്ങ്). അതായത് അതിന് ആദിയും അന്ത്യവുമില്ല. എന്നാല്‍ ആദിയും അന്ത്യവും അതു തന്നെയാണ്. തദൈജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ തദന്തരസ്യ സര്‍വസ്യ തദു സര്‍വസ്യാസ്യ ബാഹ്യത (അത് ചലിക്കുന്നു, എന്നാല്‍ അത് നിഴലവുമാണ്. അത് ദൂരത്താണ്, അടുത്തുമാണ്. അത് എല്ലാറ്റിന്റെയും ഉള്ളിലാണ്, എല്ലാറ്റിന്റെയും പുറത്തുമാണ്.) എന്ന് ഈശാവാസ്യോപനിഷത്ത് (5). ഹുവല്‍ അവ്വലു വല്‍ ആഖിറു വള്ളാഹിറു വല്‍ ബാത്വിന്‍ (അവന്‍ ആദിയാണ് അന്ത്യവുമാണ്. അകവും പുറവുമാണ്.) എന്ന് ഖുര്‍ആനിലും (അല്‍ ഹദീദ്:3) കാണാം.
purity -Mojgan Kazemifakhr
പ്രപഞ്ചത്തിന്റെ വെളിച്ചം-

അതുല്യപ്രകാശമാണ് അഹുരമസ്ദ് (സെന്ദ് അവെസ്ത). ആകാശ ഭൂമികളുടെ പ്രകാശമായി ഖുര്‍ആന്‍ (അന്നൂര്‍:35) അല്ലാഹുവിനെ വിശേഷിപ്പിക്കുന്നു. ദൈവികമായ ആ കിരണപ്രവാഹത്തെ, ശ്രേഷ്ഠമായ ചൈതന്യത്തെ (സവിതാവിന) ഞങ്ങള്‍ ധ്യാനിക്കുന്നു (തത് സവിതുര്‍ വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി) എന്ന് ഋഗ്, യജുര്‍, സാമ വേദങ്ങള്‍.

മനുഷ്യന്റെ വാഗിന്ദ്രിയം, മനസ്സ്, കണ്ണ്, കാത്, പ്രാണന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പറാഞ്ഞു കൊണ്ടാണ് കേനോപനിഷത്തിന്റെ ആരംഭം. അവയ്ക്ക് യഥാക്രമം വാഗ്വൈഭവം, മനനശേഷി, കാഴ്ച, കേള്‍വി, പ്രവര്‍ത്തനൌത്സുക്യം എന്നിവ നല്‍കിയത് ഈശ്വരനാണെന്ന് സൂചിപ്പിക്കുകയും എന്നാല്‍ അവയൊന്നിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഈശ്വരന്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ഓരോ പരാമര്‍ശവും തദേവ ബ്രഹ്മത്വം വിദ്ധി, നേദം യദിതമുപാസതേ (ആ ഈശ്വരന്‍ തന്നെയആണ് പരബ്രഹ്മം, ഇത് എന്നറിഞ്ഞുകൊണ്ട് നീ ഉപാസിക്കുന്നതൊന്നുമല്ല) എന്നവസാനിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്ക് കര്‍മശേഷി നല്കിയത് അല്ലാഹുവാണെന്നും എന്നാല്‍ അവന്‍ ഇന്ദ്രിയങ്ങള്‍ക്കപ്രാപ്യനാണെന്നും ഖുര്‍ആന്‍. ലാ തുദ്‌രികുഹുല്‍ അബ്‌സാറു വഹുവ യുദ്‌രികുല്‍ അബ്‌സാറ വഹുവല്ലത്വീഫുല്‍ ഖബീര്‍ (കണ്ണുകള്‍ക്ക് അവനെ കാണാനാവുന്നില്ല, അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവന്‍, എല്ലാമറിയുന്നവന്‍ (അല്‍ അന്‍ആം:103). യേശു ഇങ്ങനെ പറഞ്ഞു: ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പിതാവ് എന്നെ അയച്ചിരിക്കുന്നുവെന്നതിന് സാക്ഷ്യം വഹിക്കുന്നു. എന്നെ അയച്ച പിതാവ് തന്നെ എനിക്കു സാക്ഷ്യം വഹിക്കുന്നു. നിങ്ങളോ, അവന്റെ ശബ്ദം ഒരു നാളും കേട്ടിട്ടില്ല, രൂപം ഒരു നാളും കണ്ടിട്ടില്ല (യോഹന്നാന്‍ 5:36-38).

സ്ഥലവും കാലവും-

ആദിയും അന്ത്യവുമായ അല്ലാഹു, കാലമാണ്. അഥവാ അല്ലാഹു തന്നെയാണ് കാലം. അനദ്ദഹ്ര്‍ (ഞാനാണ് കാലം) എന്ന് അല്ലാഹുവിന്റെ വചനം നബി ഉദ്ധരിച്ചിട്ടുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ഒത്തു ചേരുന്ന ഓം എന്ന വിശേഷണം നല്‍കിക്കൊണ്ട് പരബ്രഹ്മത്തെ വിവരിക്കുന്ന മാണ്ഡൂക്യോപനിഷത്ത് ഭൂതവും വര്‍ത്തമാനവും ഭാവിയും ത്രികാലങ്ങള്‍ക്കപ്പുറം കാലമുണ്ടെങ്കില്‍ അതും ഓംകാരം തന്നെയെന്നു പ്രകീര്‍ത്തിക്കുന്നു.

മതവും മതവും-

ഈശ്വരാഭീഷ്ടത്തിനു കീഴ്‌പ്പെടുന്നവര്‍ക്ക് എല്ലാ അസ്വാതന്ത്ര്യങ്ങളില്‍ നിന്നുമുള്ള മോചനവും നീതിയിലേക്കും മുക്തിയിലേക്കുമുള്ള യാത്രയും പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, കേവലാനുഷ്ഠാനപരവും വ്യവസ്ഥാപിതവുമായ മതങ്ങള്‍ ആത്മീയവും രാഷ്ട്രീയവുമായ അസ്വാതന്ത്ര്യത്തിലേക്ക് ജനതയെ നയിക്കുന്നു.ധാരാളം അനുഷ്ഠാനങ്ങള്‍ ധാരാളം ദൈവങ്ങളെ സൃഷ്ടിക്കുന്നു. അവയും അവയുടെ പുരോഹിതന്മാരും ചേര്‍ന്ന് ജീവിതത്തിനു മേല്‍ പല തരം ഭാരങ്ങള്‍ കെട്ടിവെക്കുന്നു. ഐഹികവും പാരത്രികവുമായ വിമോചനമത്രേ പ്രവാചകന്മാരുടെ ലക്ഷ്യം.

അറിഞ്ഞതിന്റെ പ്രയോജനം

മഹത്തരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ തെളിഞ്ഞ ഒരവബോധം ആവശ്യമാകുന്നു. കാര്യങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ചും നിരീക്ഷിച്ചും അവബോധത്തെ തെളിമയുള്ളതാക്കാന്‍ സാധിക്കും. ഇങ്ങനെ കേള്‍ക്കുന്നതും കാണുന്നതും കൊണ്ട് ഹൃദയത്തെ ജ്വലിപ്പിക്കുകയാണെങ്കില്‍ ഒരാളുടെ ജ്ഞാനം അയാള്‍ക്കു തന്നെയും സമൂഹത്തിനും ഉപകാരപ്പെടും.

ഒരിക്കലൊരു രാജസദസ്സിലൊരു ശില്പി വന്നു. അയാളുടെ കൈയില്‍ മനോഹരമായ മൂന്നു ശില്പങ്ങളുണ്ട്. തീര്‍ത്തും ഒരു പോലെയുള്ള മൂന്നു ശില്പങ്ങള്‍. ഒരച്ചില്‍ വാര്‍ത്തെടുത്തതു പോലെ. എത്ര സൂക്ഷ്മമായി നോക്കിയാലും അവ തമ്മിലൊരു വ്യത്യാസവും കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. ശില്പങ്ങള്‍ രാജാവിന്റെ മുമ്പില്‍ വെച്ച ശേഷം ശില്പി പറഞ്ഞു, രാജാവേ, ഈ മൂന്നു ശില്പങ്ങളില്‍ ഒന്ന് മറ്റ് രണ്ടെണ്ണത്തെക്കാള്‍ ശ്രേഷ്ഠമാണ്. അതേതെന്ന് കണ്ടെത്താന്‍ അങ്ങയുടെ സദസ്സിലെ പണ്ഡിതന്മാര്‍ക്കാര്‍ക്കെങ്കിലും കഴിയുമോ?

ഒരു പാട് പണ്ഡിതന്മാരും കലാകാരന്മാരും മറ്റുമടങ്ങുന്ന സദസ്സാണ്. രാജാവ് എല്ലാവരെയും നോക്കി. പലരും മുന്നോട്ടു വന്ന് ശില്പങ്ങള്‍ തിരിച്ചും മറിച്ചും നോക്കി. എന്നാല്‍ അവ തമ്മിലൊരന്തരവും കണ്ടെത്താനവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. രാജാവിന് താന്‍ അപമാനിതനാകുമ്പോലെ തോന്നി. ഒരു സമസ്യ മുന്നില്‍ വന്നാല്‍ രാജാവിനത് പരിഹരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അത് രാജാവിന്റെ ജോലിയുമല്ല. എന്നാല്‍ രാജ്യം ഭരിക്കുക എന്നതോടൊപ്പം, ജനങ്ങളുടെ വ്യത്യസ്തങ്ങളായ കഴിവുകളെ വേണ്ടും വണ്ണം സമാഹരിച്ച് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഉപയുക്തമാക്കുക എന്നത് രാജാവിന് സാധിക്കേണ്ടതാണ്. ശരിയായി ചിന്തിക്കുന്ന ആളുകളില്ലെന്നു വരുമ്പോള്‍ ആ രാജ്യത്തിന്റെ നിലനില്‍പ് ഭദ്രമല്ലെന്നാണര്‍ത്ഥം. പ്രജകളെല്ലാരും പോരാളികളായി മാറിയാല്‍ രാജ്യത്തിനൊരു യുദ്ധവും ജയിക്കാനാവില്ല. അവരില്‍ നല്ലൊരു വിഭാഗം ജ്ഞാനികളായിട്ടുണ്ടെങ്കിലാണ് അവര്‍ക്ക് വിജയം നേടാനാവുക. പോരാളികളും ജ്ഞാനികളും സമ്പത്തും അനിവാര്യമാണ്. ഇതും ആവശ്യമായ മറ്റ് വിഭവങ്ങളും ശരിയായ തോതില്‍ സമാഹരിക്കുന്നവനായിരിക്കും മികച്ച ഭരണാധികാരി. ഒരു രാജ്യത്തെസ്സംബന്ധിച്ചിടത്തോളം ഏതു പ്രശ്‌നവും പരിഹരിക്കുന്ന പണ്ഡിതന്മാര്‍ ആവശ്യമാണെന്നുള്ളതു കൊണ്ടു തന്നെ ഇങ്ങനെയൊരു കാര്യത്തില്‍ തന്റെ പണ്ഡിതന്മാര്‍ പരാജയപ്പെടുന്നതു കണ്ടപ്പോള്‍ രാജാവസ്വസ്ഥനായി. ഇത്തരം കാര്യങ്ങളില്‍ ഒരു രാജ്യത്തിന്റെ ശേഷി പരിശോധിക്കാന്‍ അയല്‍ രാജാക്കന്മാര്‍ ആളെ വിടാറുമുണ്ട്.

ഇനിയിപ്പോള്‍ ശില്പി പറയുന്നതു തെറ്റാണെന്നു വരുമോ? ഈ ശില്പങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലോ. എന്നാല്‍ ശില്പി തന്റെ വാദത്തിലുറച്ചു നിന്നു. അത് തെളിയിക്കാന്‍ തനിക്കു പറ്റുമെന്നുമയാള്‍ പറഞ്ഞു. അപ്പോഴേക്കും അല്പം കൂടി സൂക്ഷ്മഗ്രഹണപടുവായൊരു മന്ത്രി മുന്നോട്ടു വന്നു. അയാള്‍ അതി സൂക്ഷ്മം ശില്പങ്ങള്‍ പരിശോധിച്ചു. പെട്ടെന്നയാളുടെ മുഖത്തൊരു പ്രകാശം പരക്കുന്നത് രാജാവ് ശ്രദ്ധിച്ചു. ശില്പങ്ങളെടുത്ത് അയാളവയുടെ ചെവിയില്‍ ഒന്നൂതി നോക്കി. എന്തോ പിടികിട്ടിയ മട്ടില്‍ തല കുലുക്കി. പുഞ്ചിരിച്ചു. തനിക്ക് മൂന്ന് ആരന്‍ പുല്ല് വേണമെന്നയാള്‍ പറഞ്ഞു. സൂചി മുന പോലത്തെ മൂന്ന് പുല്‍ക്കൊടികള്‍ കൊണ്ടു വരപ്പെട്ടു. ഒരു പുല്ലെടുത്ത് അയാള്‍ ഒരു ശില്പത്തിന്റെ ചെവിയില്‍ കടത്തി. ഒരു തടസ്സവുമില്ലാതെ അത് മറ്റേ ചെവിയിലൂടെ പുറത്തേക്കു നീണ്ടു.

അല്ലയോ രാജാവേ, ചിലരുടെ സ്വഭാവമിങ്ങനെയാണ്. മുന്നിലിരിക്കുന്നതു കണ്ടാല്‍ പറയുന്നതേതും ഗൗരവത്തില്‍ കേട്ടു മനസ്സിലാക്കുന്നതു പോലെ തോന്നും. എന്നാലോ, അവര്‍ യാതൊന്നും ഗ്രഹിക്കുന്നതല്ല. ഇത്തരക്കാരെക്കുറിച്ച് നമ്മള്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നവരെന്നു പറയും. വളരെ മോശമായ സ്വഭാവമാണത്.

മറ്റൊരാരന്‍ പുല്ലെടുത്ത് അയാള്‍ രണ്ടാമത്തെ പ്രതിമയുടെ ചെവിയിലേക്കു കടത്തി. അതാകട്ടെ, വായിലൂടെ പുറത്തേക്കു നീണ്ടു. എന്നാല്‍ അതിന്റെ അഗ്രം ഒടിഞ്ഞും ചതഞ്ഞും വികൃതമായിരുന്നു. രാജാവേ, മറ്റു ചിലര്‍ ഇങ്ങനെയാണ്. അവര്‍ കേള്‍ക്കാന്‍ സന്നദ്ധരാകും. എന്നാല്‍ കേള്‍ക്കുന്നതല്ല മനസ്സിലാക്കുക, മനസ്സിലാക്കിയതല്ല പറയുക. കാര്യങ്ങള്‍ക്കവര്‍ വളരെ വികൃതമായ ഭാഷ്യം ചമയ്ക്കും. പ്രയോജനരഹിതമായും അമിതമാും സംസാരിക്കും. ഒട്ടും നല്ലതല്ലാത്തൊരു സ്വഭാവം തന്നെയാണിതും. ഇതു കൊണ്ടു വളരെ ദോഷങ്ങളുണ്ട്. വ്യക്തികള്‍ തമ്മില്‍ തെറ്റും. സമൂഹങ്ങള്‍ പരസ്പരം വിദ്വേഷത്തിലകപ്പെടും. യുദ്ധം വരെ ഉണ്ടാകും.

മൂന്നാം പ്രതിമയുടെ ചെവിയിലും അയാള്‍ പുല്ലു കയറ്റി. ആ പുല്‍നാമ്പ് അകത്തേക്കു ചെന്നു. ശില്പത്തിന്റെ ആഴത്തിലേക്കതു തറഞ്ഞുകയറി. മന്ത്രി പറഞ്ഞു, മഹാരാജന്‍, ഇത് ഏറ്റവുമുല്‍കൃഷ്ടമായൊരു സ്വഭാവത്തെയാണ് കാണിക്കുന്നത്. കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ശരിയായി മനസ്സിലാക്കുകയും ചെയ്യുന്നവരുടെ പ്രതീകമാണ് ഈ ശില്പം. അങ്ങനെയവര്‍ തിരിച്ചറിവുള്ളവരാകും. അവരുടെ ജ്ഞാനം ലോകത്തിനുപകരിക്കും. വെളിച്ചമായിത്തീരും. അതിനാല്‍ ഈ മൂന്നു ശില്പങ്ങളില്‍ ഏറ്റവുമുല്‍കൃഷ്ടമായതിതു തന്നെ.

മന്ത്രി പറഞ്ഞത് ശില്പി സമ്മതിച്ചു. രാജാവ് അത്യധികം സന്തുഷ്ടനായിത്തീര്‍ന്നു.

അങ്ങനെ മൂന്നു തരത്തിലുള്ള ആളുകളെ നാമിവിടെ കണ്ടുമുട്ടി. ഒന്നാമത്തെ കൂട്ടര്‍ അറിവിനോടു വൈമുഖ്യം പ്രകടിപ്പിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ ശരിക്കുമറിയാതെ അറിഞ്ഞെന്നു ഭാവിക്കുകയും കാര്യങ്ങളെ വികൃതമാക്കുകയും ചെയ്യുന്നവര്‍. മൂന്നാമത്തെ വിഭാഗമാകട്ടെ, അറിയുകയും തിരിച്ചറിയുകയും അറിവു കൊണ്ടു വഴി കാട്ടുകയും ചെയ്യുന്നവര്‍.

ആകയാല്‍, ശരിയായി നിരീക്ഷിക്കാനും ശ്രദ്ധയോടെ ശ്രവിക്കാനും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും സാധിക്കുകയെന്നത് വളരെ പ്രധാനമാകുന്നു. അപ്രകാരം ചെയ്യുന്നവരുടെ ചിന്തകള്‍ സാര്‍ത്ഥകമാകും, ജീവിതവും.

ആത്മീയതയും കൾട്ട് ഗുരുക്കന്മാരും

കര്‍മങ്ങളില്‍ ആത്മീയാനുഭൂതി കണ്ടെത്താനാണ് വേദങ്ങള്‍ ഉപദേശിക്കുന്നത്. ആധ്യാത്മികമായ ഒരു വിശകലനത്തില്‍ മനുഷ്യന്റെ ഓരോ കര്‍മത്തിനും മൂന്നു തലങ്ങളുണ്ടെന്നു കാണാം. ഇത് മൂന്നിലുമുള്ള സമ്പൂര്‍ത്തിയാണ് മനുഷ്യകര്‍മങ്ങളെ ഉന്നതമാക്കുക. ആ ഔന്നത്യമാണ് ആധ്യാത്മികതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുക.

അനുഷ്ഠാനപരമായ തലമാണ് ഇവയില്‍ ഏറ്റവും ബാഹ്യതലത്തിലുള്ളത്. ഓരോ പ്രവൃത്തിയും, അത് മതപരം എന്നു വ്യവഹരിക്കാറുള്ള തലത്തിലുള്ളതാവട്ടെ സാമൂഹികമായ മറ്റെന്തെങ്കിലുമാവട്ടെ, ചെയ്യേണ്ട രീതിയില്‍ത്തന്നെ ചെയ്യുക എന്നതാണ് ഇതില്‍ വരുന്ന കാര്യം. അതിനകത്തുള്ള രണ്ടാമത്തെ തലം യുക്തിയും സദാചാരവുമായി ബന്ധപ്പെട്ടതാണ്. പ്രവൃത്തികളെന്തും സയുക്തികവും ധാര്‍മികവുമാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഏറ്റവും ആന്തരികമായ തലത്തില്‍ കുടിക്കൊള്ളുന്ന അനുഭവമാണ് ആത്മീയത. ഈ അവബോധത്തോടു കൂടി ഏര്‍പ്പെടുന്ന സകല പ്രവൃത്തികളേയും ആത്മീയാനുഭവങ്ങളാക്കി മാറ്റാന്‍ സാധിക്കും. അതിനാലാണ് കര്‍മത്തിന്റെ വഴിയിലൂടെ ശതവര്‍ഷം ജീവിച്ചിരിക്കാനാണ് നീ കൊതിക്കേണ്ടതെന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നത്. സകല പ്രവൃത്തികളിലും അല്ലാഹു ആത്മീയത രേഖപ്പെടുത്തിയിട്ടുണഅടെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. ഇതിനു നല്‍കപ്പെട്ട പല വിശദീകരണങ്ങളിലൂടെ സുഹൃത്തിന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിക്കുന്നതു മുതല്‍ നിന്റെ ഇണയോടൊത്ത് സല്ലപിക്കുകയും രതിയിലേര്‍പ്പെടുകയും ചെയ്യുന്നതു വരെ ആത്മീയ വ്യാപാരങ്ങളാണെന്നവിടുന്നു പഠിപ്പിക്കുകയും ചെയ്തു.

കര്‍മങ്ങളിലൂടെ ആത്മീയത അഭ്യസിപ്പിക്കുന്ന, മതത്തിന്റെ ഈയനുശീലനത്തെക്കുറിച്ച അജ്ഞതയാണ് ആത്മീയതയ്ക്ക് കുറുക്കു വഴികള്‍ തേടാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ഇതാകട്ടെ, ആത്മീയതയെ വ്യാപാരവല്‍ക്കരിക്കാന്‍ ചിലര്‍ക്ക് സഹായകവുമായി. പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയത എന്ന തത്വത്തിലൂടെ മതം മനുഷ്യന്റെ ശേഷി ശേമുഷികളെ സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്നേടത്ത് ആത്മീയ മാഫിയകള്‍ താന്‍ തന്നിലേക്കു തന്നെ ചുരുങ്ങിക്കൊണ്ടുള്ള, സ്വാര്‍ത്ഥവും അതിനാല്‍ത്തന്നെ അനാശാസ്യവുമായ ആത്മീയതയെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. ബാധ്യതകളില്ലാത്ത ആത്മീയാനന്ദത്തെ വില്‍ക്കലാണിത്. ലൈംഗികതയുള്‍പ്പെടെയുള്ള മനുഷ്യന്റെ ഭൗതികാനന്ദങ്ങളെ ബാധ്യതാവിമുക്തമാക്കി കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത തന്ത്രത്തിന്റെ മറ്റൊരു രൂപമാണിത്.

വിമോചനപരവും വിപ്ലവാത്മകവുമായ ഉള്ളടക്കമുള്ള, പ്രവാചകന്മാരുടെയും കാലാതീതരായ ഗുരുക്കന്മാരുടെയും ദര്‍ശനത്തെ അധീശത്വ ബോധമുള്ള പുരോഹിതന്മാര്‍ കൈയാളിയതോടെ അതിന്റെ സാമൂഹികതയും പ്രതിബദ്ധതയും നശിച്ചു. നിലവിലുള്ള അധീശഘടനയോടു കലഹിച്ചിരുന്ന യഥാര്‍ത്ഥ മതത്തെ ഒന്നാമതായും അവര്‍ സ്ഥാപനവല്‍ക്കരിച്ചു. അതിലൂടെ രൂപപ്പെട്ട പുരോഹിതാധിപത്യം (priestocracy, ecclesiastical supremacy) മതത്തിനു പുറത്തുള്ള അധീശരൂപങ്ങളോടു സന്ധി ചെയ്തു. ഇപ്രകാരം ചൂഷണത്തിന്റെ ഉപകപണമായിത്തീര്‍ന്ന സ്ഥാപിതമതത്തിന്റെ വൈതാളികന്മാര്‍ യഥാര്‍ത്ഥ സനാതന തത്വങ്ങളെ മനുഷ്യന്റെ ഹേതു(rational) യുക്തിയുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഡോഗ്മകളാക്കി പരിവര്‍ത്തിപ്പിച്ചു. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെയും ദൈവശാസ്ത്രപാഠങ്ങളെയും നിഗൂഢവല്‍ക്കരിക്കുകയും ചെയ്തു. (അതായത് മൂന്നു വ്യതിയാനങ്ങളാണ് മതത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തിക്കളഞ്ഞത്. സ്ഥാപനവല്‍ക്കരണം -Institutionalization-, സിദ്ധാന്തവല്‍ക്കരണം -Dogmatization-, ഗൂഢാര്‍ത്ഥവല്‍ക്കരണം -Misticization- എന്നിവയാണവ). ഇതോടെ ജീവിതത്തില്‍ നിന്നു വേര്‍പെട്ടു പോയ മതം പ്രയോജനരഹിതമായിത്തീര്‍ന്നെങ്കിലും ആത്മീയതയോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ അഭിനിവേശം നിമിത്തം മതത്തോടുള്ള ബന്ധം അറുത്തെറിയാന്‍ അവനു കഴിഞ്ഞില്ല. സാമൂഹികമായ ബാധ്യതകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് വ്യവച്ഛേദിക്കപ്പെട്ട മതരൂപങ്ങളില്‍ അവന്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിച്ചു.

ഇതിന്റെ ഏറ്റവുമാധുനികമായ തുടര്‍ച്ചയായാണ് പുതിയ കാലത്തെ ആത്മീയ ചൂഷണങ്ങളെയും നാം വിലയിരുത്തേണ്ടത്.

അതോടൊപ്പം തന്നെ മുതലാളിത്ത ജീവിതശൈലിയും അതിന്റെ ധാരാളിത്തവും ചൂഷണങ്ങളുമുണ്ടാക്കിയിട്ടുള്ള മടുപ്പും പുതിയ കാലത്തെ പ്രശ്‌നമാണ്. അറുപത് എഴുപതുകളില്‍ മുതലാളിത്ത രാജ്യങ്ങളിലുണ്ടായ ഹിപ്പി പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയുടെ പിന്നിലുള്ള സാമൂഹ്യ സാഹചര്യം ഇതു തന്നെയാണ്. ആര്‍ത്തിയിലും ഭോഗപരതയിലുമധിഷ്ഠിതമായ ജീവിതശൈലി സൃഷ്ടിച്ച, തൊഴില്‍ ചൂഷണങ്ങള്‍ മുതല്‍ രണ്ട് ലോകയുദ്ധങ്ങള്‍ വരെയുള്ള ദുരന്തങ്ങളാണ് യുവസമൂഹത്തെ തനി അരാജകവാദികളും സകല മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരും എല്ലാ ഘടനകളെയും അവിശ്വസിക്കുന്നവരുമാക്കി മാറ്റി. എന്നാല്‍ ഇതിന്റെ തന്നെ മറ്റൊരു മുഖമായി, ഈ മടുപ്പിനെത്തന്നെ ചൂഷണം ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പുതിയ കാലത്തെ ആത്മീയ മുക്തിപ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കി. അറുപത് എഴുപതുകളില്‍ത്തന്നെയാണ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടേറെ മുക്തിപ്രസ്ഥാനങ്ങളുടലെടുത്തതെന്നു കാണാം. മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന പ്രസ്ഥാനം (Transcendental Meditation Movement), സ്വാമി പ്രഭുപാദരുടെ കൃഷ്ണാനുഭൂതി പ്രസ്ഥാനം (ഹരേ കൃഷ്ണ പ്രസ്ഥാനം) തുടങ്ങിയവയെല്ലാം ഇക്കാലത്തുണ്ടായവയാണ്.

വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മതത്തോടും പുരോഹിതാധിപത്യത്തോടുമുള്ള കലാപവും ആത്മീയമായ വ്യതിയാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചെകുത്താന്‍ പൂജ (Devil Worship) പോലുള്ള സമ്പ്രദായങ്ങളുടലെടുത്തതതില്‍ നിന്നാണെന്നു വേണം കരുതാന്‍. വൈരാഗ്യജീവിതത്തിന്റെ മഹത്വത്തെസ്സംബന്ധിച്ച മതപാഠങ്ങളോടുള്ള വിയോജിപ്പുകളാവണം യോനി പൂജ, ഉര്‍വരതാതാധന പോലുള്ള രീതികളുടെ പ്രചോദനം.
1798698_628323220566342_1182557279_n
എന്തായാലും ഇത്തരത്തിലുള്ള സകല പ്രവണതകളെയും ചൂഷണം ചെയ്യാനുള്ള സംഘടിതമായ പരിശ്രമം നവീന മുക്തിപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെസ്സംബന്ധിച്ച വിചാരങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നത് ഇത്തരം മുക്ത്യാഭാസ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നവീന ഗുരുക്കന്മാര്‍ ഒന്നുകില്‍ തനിത്തട്ടിപ്പുകാരായിരിക്കും, അല്ലെങ്കില്‍ തീവ്രമനോരോഗികളായിരിക്കും എന്നതാണ്. അതി ഭീകരമായ അധീശത്വ മനസ്സുള്ളവരായിരിക്കും, അമ്മയെന്നോ ബാബയെന്നോ ഒക്കെ വിളിക്കപ്പെടുന്ന മിക്ക ഗുരുക്കന്മാരും. ചിലരെസ്സംബന്ധിച്ചേടത്തോളം, അവരുണ്ടാക്കിയിട്ടുള്ള നിഗൂഢതാ സിദ്ധാന്തങ്ങളും വൈരാഗ്യജീവിതത്തിലുള്ള കാര്‍ക്കശ്യവും അവരില്‍ കടുത്ത ആധിപത്യ മനസ്സ് സൃഷ്ടിക്കുകയാണ് ചെയ്യുക. ഉംബര്‍ടോ എക്കോയുടെ The Name of the Rose എന്ന നോവലില്‍ ഹോര്‍ഹെ എന്ന ഒരു കഥാപാത്രമുണ്ട്. ചിരിക്കുന്നതു പോലും നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന അന്ധസന്യാസിയായ ഹോര്‍ഹെ ഇപ്രകാരമുള്ള ഒരധീശമാനസിക നിലയുള്ളൊരാളാണ്. അയാളുടെ അന്ധതയും അയാളുടെ മതകാര്‍ക്കശ്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. ആശ്രമത്തിലെ സാധാരണ അന്തേവാസികളിലാകട്ടെ, ഇത്തരം നിയന്ത്രണങ്ങള്‍ വഴക്കത്തിന്റെ മാനസികാവസ്ഥയാണ് സൃഷ്ടിക്കുക. ഒരു തരം castration complex ഇതിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടാവാം. മറ്റു ചില ഗുരുക്കന്മാര്‍ ഉന്മാദവും വിഷാദവും ഇടകലര്‍ന്നു വരുന്ന Manic-Depressive മനോനിലയുള്ളവരായിരിക്കുമെന്നും പഠനങ്ങളുണ്ട്. അമേരിക്കയിലെ ജിം ജോണ്‍സിനെയും ഡേവിഡ് കോര്‍ഷിനെയും പോലുള്ള ആശ്രമഗുരുക്കന്മാര്‍ തങ്ങളുടെ അണികളെക്കൊണ്ട് കൂട്ട ആത്മഹത്യ ചെയ്യിച്ച സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ. ടോകിയോവില്‍ ട്രെയിനുകള്‍ക്കു നേരെ സരീന്‍ വാതകാക്രമണം നടത്തിയ, ഷോകോ അസാഹരയുടെ ഓം ഷിന്റിക്യോ പ്രസ്ഥാനത്തെയും കൂട്ടത്തില്‍ വായിക്കാം. ഉന്മാദം എത്രത്തോളം അപകടകരമായ അവസ്ഥയിലേക്കെത്താമെന്നതിന്റെ ഉദാഹരണമാണിത്. ഒരാളെ ഗുരുവോ ദൈവമോ അമ്മയോ ഉസ്താദോ ആയി അംഗീകരിച്ചു കഴിഞ്ഞാല്‍പ്പിന്നെ കള്‍ട്ട് അംഗത്തെസ്സംബന്ധിച്ചിടത്തോളം അയാളെക്കുറിച്ച സയുക്തികമായ വിലയിരുത്തലുകള്‍ പാടേ ഇല്ലാതാവുകയാണ്. ഇങ്ങനെ വരുമ്പോള്‍ മനോവ്യതിയാനങ്ങള്‍ക്ക് ഗുരുവും ശിഷ്യനും ഇരയായിത്തീരുന്നുണ്ടെന്നര്‍ത്ഥം. പങ്കുവെക്കപ്പെടുന്ന മതിഭ്രമങ്ങളാവട്ടെ, പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. ഫോളി അ ദ് (Folie a deux) പോലുള്ള സൈക്യാട്രിക് പ്രതിഭാസങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നതായി ആന്റണി സ്‌റ്റോര്‍ Feet of Clay, A Study of Gurus എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അധീശത്വം സ്ഥാപിക്കുന്നതിനു വേണ്ടി സാമ്പത്തികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് പല ഗുരുക്കന്മാരും ആശ്രമവാസികളെ ഇരയാക്കിയിട്ടുണ്ട്. റാസ്പുടിന്‍, ഗുര്‍ജിഫ് മുതല്‍ നമ്മുടെ നാട്ടിലെ നിത്യാനന്ദസ്വാമി വരെ ഇതിനുദാഹരണങ്ങളാണ്. അധികാരം നന്നായി ആസ്വദിച്ചിരുന്നവരായിരുന്നു പല ഗുരുക്കന്മാരും. നന്നായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട പല മുക്തിപ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ബഹുവിധങ്ങളായ ചൂഷണങ്ങളുടെ കഥകള്‍ പല കാലത്തും പുറത്തു വന്നിട്ടുണ്ട്. മാതാ അമൃതാനന്ദ മയിയെപ്പറ്റിയുള്ള, ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍ അവസാനത്തെ ഉദാഹരണം മാത്രം. അധികാര രാഷ്ട്രീയത്തിന് പുരോഹിതാധിപത്യവുമായി പണ്ടേയുള്ള അവിശുദ്ധബന്ധമാണ് ഇപ്പോഴും ഭരണകൂടത്തെ ഇത്തരം തട്ടിപ്പുകളുടെ സംരക്ഷകരാക്കിത്തീര്‍ക്കുന്നത്.

മതത്തിനും വേദതത്വങ്ങള്‍ക്കും വിചിത്രമായ വ്യാഖ്യാനങ്ങളും പ്രയോഗരീതികളും കണ്ടെത്തുകയാണ് പലപ്പോഴും കള്‍ട്ട് ഗുരുക്കന്മാര്‍. ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ ഖലീഫമാരെത്തുടര്‍ന്ന് മുസ്ലിം ലോകത്ത് അധികാരം കൈയടക്കിയ രാജാക്കന്മാര്‍ പ്രതിനിധാനം ചെയ്ത അതിധാരാളിത്ത ജീവിതശൈലിയോടുള്ള തീവ്രമായ വിയോജിപ്പ് വിപ്ലവകാരികളായ ചില പണ്ഡിതന്മാരെ ഒറ്റപ്പുതപ്പു പുതച്ചു ജീവിക്കുന്ന, അവശ്യമല്ലാത്ത സകലതുമുപേക്ഷിക്കുന്ന സൂഫികളാക്കി മാറ്റി (പരുക്കന്‍ കമ്പിളിപ്പുതപ്പിനാണ് അറബിയില്‍ സൂഫ് എന്നു പറയുക. ഇതില്‍ നിന്നുള്ളതാണ് സൂഫി, തസവ്വുഫ് തുടങ്ങിയ പദങ്ങള്‍). തീര്‍ച്ചയായും ശക്തമായൊരു പ്രതികരണം എന്ന നിലക്ക് അതിന് രാഷ്ട്രീയ സ്വഭാവമുണ്ടായിരുന്നു. ഇസ്ലാമിക ലോകത്തെ സിനിക്കുകള്‍ എന്ന് ഇവരെ വിളിക്കാം. (ഡയോജനിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിച്ച തത്വചിന്താ പ്രസ്ഥാനമാണ് സിനിസിസം. ഒരൂന്നുവടിയും ഒരേയൊരു ഭക്ഷണപാത്രവും പിന്നെയൊരൊറ്റ വസ്ത്രവും, ഇത്രയുമായിരുന്നു ഡയോജനിസിന്റെ സ്വകാര്യ സമ്പാദ്യം. ഒരു വീപ്പയ്ക്കകത്താണ് അദ്ദേഹം താമസിച്ചിരുന്നത്). ഇതിനെ സിദ്ധാന്തവല്‍ക്കരിച്ചു കൊണ്ട് പ്രയോജനരഹിതവും അത്യാഡംബരപൂര്‍ണവുമായ ത്വരീഖത്തു പ്രസ്ഥാനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ചിലപ്പോള്‍ ത്വരീഖത്ത് ഗുരുക്കന്മാരുടെ ശവകുടീരങ്ങള്‍ വരെ ഈ അത്യാഡംബരത്തെയാണ് പ്രകാശിപ്പിക്കാറ്. പ്രവാചകന്റെ അടയാളത്തെ (അഥര്‍) മൂര്‍ത്തിവല്‍ക്കരിച്ച് ആത്മീയോല്‍സവം നടത്തിയ സാമിരിയെന്ന കള്‍ട്ട് ഗുരുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ആ മൂര്‍ത്തിയെ കത്തിച്ചു പൊടിച്ച് കടലില്‍ക്കലക്കുമെന്ന് പ്രവാചകന്‍ മൂസ പറയുന്നുണ്ട്. കത്താത്ത മുടിയുമില്ല, പാത്രവുമില്ല. മനുഷ്യന്റെ ചോരയില്‍ നിന്നും ചിന്തയില്‍ നിന്നും നബിയെ അകറ്റിക്കളയുന്ന രോമവും പാനപാത്രവും ഒരു നാള്‍ കത്തുക തന്നെ ചെയ്യും.

സത്യത്തിൽ ഒരേ മനശ്ശാസ്ത്രം തന്നെയാണ് മഠത്തിന്റെയും മുടിയുടെയും കാര്യത്തിൽ പ്രവർത്തനക്ഷമമാവുന്നത്.

ഹൈന്ദവ ആധ്യാത്മികതയിലെ വേദാന്ത ധാരയിലേയും താന്ത്രിക ധാരയിലെയും പല സങ്കല്പങ്ങളെയും തത്വങ്ങളെയും തങ്ങള്‍ക്കനുരൂപമായി വ്യാഖ്യാനിച്ചു കൊണ്ടത്രേ പല ആള്‍ദൈവ പ്രസ്ഥാനങ്ങളും നില നില്‍ക്കുന്നത്. കുണ്ഡലിനി ഉദ്ദീപനവുമായി ബന്ധപ്പെട്ട, യാതൊരു യുക്തി പിന്‍ബലവുമില്ലാത്ത സിദ്ധാന്തങ്ങള്‍ മുതല്‍ അദൈ്വതം തുടങ്ങിയ, വേദാന്തത്തിലെ ദര്‍ശനങ്ങളെ വരെ ഇതിനായി ദുരുപയോഗം ചെയ്യാറുണ്ട്.

ആത്മാവും ശരീരവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള യത്‌നത്തെയാണ് മതം എന്നു പറയുന്നത്. കള്‍ട്ടുകളും ആശ്രമങ്ങളും ഇതിനെ വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. മതം ഉദ്‌ഘോഷിക്കുന്ന മനുഷ്യാന്തസ്സ് തിരിച്ചു പിടിക്കുകയെന്നത് യഥാര്‍ത്ഥത്തിലുള്ള മാനവലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനും തട്ടിപ്പുകാരുടെയും മനോരോഗികളുടെയും ചൂഷണത്തില്‍ നിന്നുള്ള വിമോചനത്തിനും അനിവാര്യമാകുന്നു.