ഗസ്സ: ഭീകരതയെ അറിയേണ്ടതും നേരിടേണ്ടതും

198225_384489671633456_1385429050_n

കത്തിയെരിയുന്ന ജീവിതങ്ങളുടെ ചിത്രങ്ങളും അതേക്കുറിച്ച ചര്‍ച്ചകളും കൊണ്ട് സജീവമായിരിക്കുകയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍. ഗസ്സയിലും ഫിലിസ്തീനിലും പതിറ്റാണ്ടുകളായി ഇടയ്ക്കിടെ കണ്ടുകൊണ്ടേയിരിക്കുന്ന കാഴ്ചകളാണ് യഥാര്‍ത്ഥത്തിലിത്. ആധുനിക യിസ്രായേല്‍ രാഷ്ട്രത്തിന്റെ അന്യായമായ രൂപപ്പെടല്‍ മുതല്‍ക്കിങ്ങോട്ടുള്ള അക്രമങ്ങളുടെ പരമ്പര. 

 

 
കേവല വംശീയത ഒരു രാഷ്ട്രത്തിന്റെ തന്നെ ആധാരമായിത്തീരുമ്പോഴാണ് മനുഷ്യന്‍ എന്ന പരിഗണന അപ്രത്യക്ഷമാകുക. ജീവിതത്തെയും ലോകത്തെയും നിഷേധാത്മകമായാണ് വംശീയവാദികള്‍ സമീപിക്കുക. വംശീയതയുമായി ദേശത്തെ കൂട്ടിയിണക്കുമ്പോള്‍ ദേശത്തോടുള്ള സമീപനവും നിഷേധാത്മകമായിത്തീരുന്നു. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് വംശീയതയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രമാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ‘അന്യ’വംശങ്ങള്‍ക്കെതിരെ ദയയില്ലാത്ത പോരാട്ടത്തിനാഹ്വാനം ചെയ്യുന്നു. വംശപരമായ അധികാരത്തിന്റെ സംസ്ഥാപനത്തിനും. 1896ലെ തിയോഡര്‍ ഹെര്‍സലിന്റെ, ജൂതരാഷ്ട്ര(The Jewish State/ Der Judenstaat)മെന്ന പുസ്തകവും സയണിസ്റ്റ് പ്രോട്ടോകോളും ഇതില്‍പ്പെടും. ലോകത്തിന്റെ തന്നെ ആധിപത്യം പിടിച്ചെടുക്കാനുള്ള യഹൂദവംശീയതയുടെ ശ്രമത്തെയായിരുന്നു അവ വിളംബരം ചെയ്തത്. ഇതിന്റെ പ്രയോഗവല്‍ക്കരണം സാധ്യമാകുന്നതിനു മുമ്പേ യൂദന്മാര്‍ക്കെതിരെ നാസി വംശീയതയുടെ കെട്ടഴിഞ്ഞു. അതിക്രൂരമായ വംശീയപീഡനത്തിനവര്‍ ഇരയായി. ഇതേ കാലത്ത് വംശീയതയുടെ മറ്റൊരു മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്യപ്പെട്ടു. 1932 ല്‍ പ്രസിദ്ധീകരിച്ച, ബെനിറ്റോ മുസ്സോലിനിയുടെ The Doctrine of Fascism. ഇത്തരം ഓരോ പ്രഖ്യാപനങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ജീവന്‍ പകരം നല്‍കേണ്ടിവന്നിട്ടുണ്ട്. റുവാന്‍ഡയിലെ ഹുതു ഗോത്രക്കാര്‍ 1957ല്‍ പ്രസിദ്ധം ചെയ്ത Bahutu Manifesto ആണ് ഹുതു ദേശീയതയുടെ ആധാരമായത്. 1994ല്‍ തുത്സി വംശജരായ എട്ടു ലക്ഷത്തോളമാളുകളുടെ ജീവനൊടുങ്ങാനതു കാരണമായി. വിദ്വേഷം തുപ്പുന്ന ആക്രാമക ദേശീയതയാണ് ഗോല്‍വല്‍ക്കറുടെ വിചാരധാരയുടേയും ദര്‍ശനം. 
 
ഫിലിസ്തീന്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയമെന്തെന്നും അതിന്റെ ആധാരദര്‍ശനമെന്തെന്നും അറിഞ്ഞ് അതിനോടുള്ള നിലപാട് രൂപപ്പെടുത്താന്‍ നാം തയ്യാറാകേണ്ടതാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും ഭീഷണമായ വംശീയ സിദ്ധാന്തമാണ് സയണിസമെന്നും ഏറെ രാക്ഷസീയവും രക്തദാഹിയുമാണതെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അതിനെതിരില്‍ നില കൊള്ളുകയെന്നത് മാനവികതയുടെ തന്നെ ഒരാവശ്യമായിത്തീരുന്നു.

 Untitled-1
എന്നാല്‍ ഒരിക്കലും വംശീയതയെ കേവലപ്രതിവംശീയത കൊണ്ട് നേരിടാനാവില്ല. ആദര്‍ശാധിഷ്ഠിതവും വിശാലവുമായ മാനവിക കാഴ്ചപ്പാടാണ് അതിനാവശ്യം. എപ്പോഴും തിരിച്ചടിക്കുന്ന, ഇരുതലവാളു പോലുള്ള ഒന്നാണ് വംശീയവും സങ്കുചിതവുമായ ചിന്തകള്‍. ചരിത്രത്തിലതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പൗരാണിക ഈജിപ്തില്‍ കോപ്റ്റ് വംശീയവാദത്തിന്റെ ഇരകളായിരുന്നു യിസ്രായേല്യരെന്ന് ബൈബിളും ഖുര്‍ആനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായും മാറി. പുറജാതികളോടുള്ള അവരുടെ സമീപനം ഇതിനുദാഹരണമാണ്. ഒരു സങ്കുചിത സ്വത്വവാദത്തെ പക്ഷേ വേദപുസ്തകം പിന്തുണയ്ക്കുന്നില്ല. ബൈബിളിലെ യോനായുടെ പുസ്തകം ഇതിനു തെളിവാണ്. എന്നിട്ടും വംശീയമായ ഔന്നത്യത്തിലും വിശുദ്ധിവാദത്തിലും വിശ്വസിച്ച യിസ്രായേല്യര്‍ പില്‍ക്കാലത്ത് ഇതേ നിലപാടുവെച്ചുപുലര്‍ത്തിയ നാസി ഫാഷിസ്റ്റ് വംശീയതയുടെ ഇരകളായിത്തീര്‍ന്നു. ഏറ്റവുമവസാനം അവരുടെ നിലപാടില്‍ ഇതേ ആവര്‍ത്തനം.

യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന കുടിപ്പകയാണ് വംശീയബോധവും അപരവല്‍ക്കരണവും കൊണ്ടുണ്ടാവുക. കുടിപ്പകയുദ്ധങ്ങളില്‍ ആരു മുന്നേറിയാലും നഷ്ടം മനുഷ്യത്വത്തിനും മനുഷ്യനുമാണ്. മനുഷ്യനേക്കാള്‍ മുകളില്‍ ഒരു വംശവുമില്ല, ഒരു സമുദായവുമില്ല. അറിഞ്ഞോ അറിയാതെയോ വിദ്വേഷം പ്രചരിപ്പിക്കുകയാണ് വിവരദോഷികളായ ചിലര്‍. ഒരു പ്രശ്‌നത്തെയും സമചിത്തതയോടെയോ ശരിയായ അവബോധത്തില്‍ നിന്നു കൊണ്ടോ നേരിടാനും വിശകലനം ചെയ്യാനും അവര്‍ക്കാവില്ല. ഗസ്സ ആക്രമണത്തോടനുബന്ധിച്ച് യൂദമതവിശ്വാസികളെ മുഴുവന്‍ ഭര്‍ല്‍സിക്കുന്നവരും ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരുമൊക്കെ (അത്തരം പ്രവണതകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്) ഇക്കൂട്ടത്തില്‍പ്പെടുന്നു. 

finalRachel
യൂദമതവിശ്വാസികള്‍ മുഴുവനും സയനിസ്റ്റുകളോ വംശീയവാദികളോ അല്ല. അവരില്‍ സയനിസത്തെയും യിസ്രായേല്‍ രാഷ്ട്രത്തെയും ശക്തിയായെതിര്‍ക്കുന്ന വ്യക്തികളും വിഭാഗങ്ങളുമുണ്ട്. 2003ല്‍ ഫിലസ്തീനികള്‍ക്കു വേണ്ടി പ്രതിരോധിച്ചതിന്റെ പേരില്‍ യിസ്രായേലി ടാങ്കര്‍ മണ്ണിലേക്കാഴ്ത്തിക്കളഞ്ഞ, റേച്ചല്‍ കോറിയെന്ന അമേരിക്കന്‍ യൂദപ്പെണ്‍കുട്ടി ഒരു പ്രതീകമാണ്. യൂദന്മാര്‍ ജീവിക്കുന്നത് യിസ്രായേലില്‍ മാത്രമല്ല. യൂദരിലെ ഏറ്റവും യാഥാസ്ഥിതിക വിഭാഗങ്ങള്‍ സയനിസത്തിനും യിസ്രായേല്‍ രാഷ്ട്രത്തിനും എതിരാണ്. യിസ്രായേല്യരുടെ ചിതറലും ഡയസ്‌പോറയും ദൈവനിശ്ചയവും വേദനിയമവുമാണെന്നും അത് തെറ്റിക്കുന്ന വിധത്തില്‍ ആധുനിക യൂദരാഷ്ട്രസംസ്്ഥാപനം കടുത്ത ദൈവധിക്കാരമാണെന്നും അവര്‍ വിശ്വസിക്കുന്നു. മറ്റ് കാരണങ്ങളാലും യിസ്രായേല്‍ രാഷ്ട്രത്താടും സയനിസത്തോടും വിയോജിക്കുന്ന ഒട്ടേറെ യൂദന്മാര്‍ യിസ്രായേലിനു പുറത്ത് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇറാന്‍ അവര്‍ക്ക് ന്യൂനപക്ഷാവകാശങ്ങളും ഭരണപ്രാതിനിധ്യവും വകവെച്ചുകൊടുത്തിട്ടുമുണ്ട്. സയനിസ്റ്റുകള്‍ സയനിസ്റ്റുകള്‍ മാത്രമാണ്. കേവല യൂദന്മാരായി അവരെ വിശേഷിപ്പിക്കുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യരുത്.

ഈ വിഷയത്തില്‍ ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ അധിനിവേശത്തോടോ അധാര്‍മികതയോടോ ഉള്ള എതിര്‍പ്പല്ല, ആ വിഭാത്തോടു തന്നെയുള്ള അന്യായമായ വെറുപ്പാണ് ഹിറ്റ്‌ലറെയും നാസിസത്തെയും സൃഷ്ടിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ നിലപാടുകള്‍ക്ക് കാലാതീതമായ ഇംപാക്ടുകളുണ്ടാവും. ഒരു സമുദായവുമായി അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ശത്രുത ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. മുസ്ലിംകളില്‍ ചിലരോ ഭൂരിപക്ഷമോ ഭീകരവാദികളായാല്‍ ആ ഭീകരതയെ ഇസ്ലാമിന്റെ തോളില്‍ കെട്ടിവെക്കുന്നതിനെ ബോധമുള്ളവര്‍ അനുകൂലിക്കുമോ?

ഒരു മതവും ഒരു തരത്തിലുള്ള ഭീകരതയേയും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് വിവരമുള്ളവര്‍ക്കറിയാം. അഥവാ ഭീകരത സൃഷ്ടിക്കുന്നവര്‍ക്ക് തങ്ങളുടേതായ ന്യായമോ അന്യായമോ ആയ രാഷ്ട്രീയ താല്പര്യങ്ങളുണ്ടാവാം. സ്വാഭാവികമായും അതിനെ രാഷ്ട്രീയമായിത്തന്നെ കാണണം. യിസ്രായേല്യരിലെ പ്രവാചകന്മാരുള്‍പ്പെടെ ഒരാചാര്യനും വേദഗ്രന്ഥവും വംശീയതയെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സയനിസത്തിന് യൂദമതവുമായോ കുരിശു യുദ്ധങ്ങള്‍ക്ക് ക്രിസ്തുദര്‍ശനവുമായോ വിചാരധാരയ്ക്ക് സനാതന ഹിന്ദുധര്‍മവുമായോ താലിബാനിസത്തിന് ഇസ്ലാമുമായോ യാതൊരിടപാടുമില്ല. 
 
dscf2158ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനം എന്ന ആശയത്തെ ഭീരുക്കളുടെ സ്വപ്‌നമായാണ് വംശീയവാദികള്‍ വിലയിരുത്തുന്നത്. അവര്‍ ദയാരഹിതമായ പിടിച്ചടക്കലില്‍ വിശ്വസിക്കുന്നു. വാഗ്ദത്തഭൂമി എന്ന ആശയത്തെയാണ് സയനിസം തങ്ങളുടെ അധിനിവേശത്തിനുള്ള ന്യായമായിക്കാണുന്നത്. യഹൂദരും അറബികളുമായ പ്രവാചകന്മാരും അവരുടെ അധ്യാപനങ്ങളും സീയോന്‍ അഥവാ സയന്‍ (Zion) എന്ന, യരുശലേം ദേശത്തിന് ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെ വലിയ ആത്മീയപ്രാധാന്യം നല്കിയതായി കാണാം. അവര്‍ യരുശലേമിനെ ‘വിശുദ്ധഭൂമി’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ പലപ്പോഴായി യൂദര്‍ക്കിടയല്‍ തല പൊക്കിയ തീവ്രവംശീയത വിശുദ്ധഭൂമിയെ ‘വാഗ്ദത്തഭൂമി’ എന്ന സങ്കല്‍പ്പത്തിലേക്ക് തരം താഴ്ത്തി.

വിശുദ്ധഭൂമി (അര്‍ദ് മുഖദ്ദിസ Holy Land), വാഗ്ദത്തഭൂമി (അര്‍ദ് മീആദ് Promised Land) എന്നീ സങ്കല്‍പ്പങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് പ്രവാചകന്മാര്‍ അഭ്യസിപ്പിച്ച മാനവികതയേയും ആത്മീയതയേയും ധാര്‍മികൗന്നത്യത്തെയും വിളംബരം ചെയ്യുന്നുണ്ടെങ്കില്‍, രണ്ടാമത്തേത് വംശീയമായ വിശുദ്ധിബോധത്തിന്റെ അടയാളമാണ്. പിടിച്ചടക്കലിനുള്ള അവകാശവാദവുമാണത്. അതാണ് ആധുനികകാലത്ത് സയനിസത്തിന്റെ ആധാരമായിത്തീര്‍ന്നത്. മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും കര്‍ത്താവായ ദൈവം എന്ന തലത്തില്‍ നിന്ന് യിസ്രായേലിന്റെ കര്‍ത്താവും കുലദൈവവുമായ ദൈവം എന്ന സങ്കുചിതത്വത്തിലേക്ക് ആത്മീയതയെ ചുരുക്കലും ലോകത്തിന്റെ രാഷ്ട്രീയ അവബോധത്തെ മുഴുവനായും സയനിസം എന്ന, എക്കാലത്തേയും ഏറ്റവും അപകടകരവും ഭീകരവുമായ വംശീയവാദത്തില്‍ തളച്ചിടലുമാണ് ഹെര്‍സലിന്റെ സിദ്ധാന്തങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് ഗസ്സയില്‍ നടക്കുന്ന അക്രമം ലോകത്തിന്റെ നന്മയ്ക്കും സ്വാതന്ത്ര്യത്തിനും എതിരായൊരാക്രമണമായിത്തീരുന്നത്. 
For_Palestine_by_STiX2000
 
സ്വാഭാവികമായും ഈ ആക്രമണത്തെ മാനുഷികമായ തലത്തില്‍ നേരിടുക എന്നതാണ് ശരിയായ മാര്‍ഗം. അതിനനുസൃതമായൊരു തലത്തിലേക്ക് നമ്മുടെ അവബോധം വികസിക്കുകയെന്നത് പ്രധാനമാണു താനും. 
 

 

അമേരിക്ക ഉണ്ടായത്

ചരിത്രത്തേയും വിദ്യാഭ്യാസത്തെയും ഭാഷയെയും സംസ്കരത്തെയും തീരുമാനിക്കുന്നത് പലപ്പോഴും അധിനിവേശശക്തികളാണ്. പോരട്ടത്തിന്റെയും അതിജീവനത്തിന്റെയും സിദ്ധാന്തങ്ങളും സാ‍മൊഹികാദര്‍ശങ്ങളും മെനഞ്ഞ് ജയിച്ചടക്കലിന് അവര്‍ താത്വിക പിന്‍‌ബലവും ഉണ്ടാക്കുന്നു. ജയിച്ചടക്കിക്കഴിഞ്ഞാല്‍ അവരാണ് ചരിത്രമെഴുതുന്നത്. (അവര്‍ ചരിത്രം നിര്‍മ്മിക്കുകയല്ല, ‘എഴുതുക’ മാത്രമാണ്.
ഏതൊരു തത്വത്തെയും സ്ഥാപനത്തെയും അവര്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നു. മതത്തെപ്പോലും.
ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ യഥാക്രമം പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ കത്തോലിക്കാ രാജ്യങ്ങള്‍ക്കുടമപ്പെടുത്തിക്കൊണ്ട് മാര്‍പ്പാപ്പ തീട്ടൂരം നല്‍കിയതിനെത്തുടര്‍ന്ന്, 1468ല്‍ ഷൂവോ പെരെ ദെ കോവിലാവോ പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട് കണ്ണൂരിന്റെ തീരത്തും 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനില്‍ നിന്ന് പുറപ്പെട്ട് ഇന്ന് അമേരിക്കയെന്നു പേരുള്ള ഭൂഖണ്ഡത്തിലെ സാല്‍സാല്വദോറിലും കപ്പലിറങ്ങി. കോവിലാവോയുടെ യാത്രാരേഖകള്‍ വച്ചു കൊണ്ട് 1498ല്‍ പോര്‍ച്ചുഗലില്‍ നിന്നു പുറപ്പെട്ട വാസ്കോ ദെ ഗാമ കോഴിക്കോട്ടും വന്നെത്തി.
കൊളംബസ് യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ച് കിഴക്കുള്ള ഇന്ത്യയില്‍ എത്തണമെന്ന ഉദ്ദേശ്യത്തില്‍ പുറപ്പെട്ടതായിരുന്നു. താന്‍ എത്തിയത് ഇന്ത്യയിലാണെന്നയാള്‍ ധരിച്ചു. അതിനു മുമ്പ് അങ്ങനെയൊരു സ്ഥലമുള്ളതായി പാശ്ചാത്യര്‍ക്ക് അറിവില്ലായിരുന്നതിനാല്‍, ആ സ്ഥലം കൊളംബസ് ‘കണ്ടുപിടിച്ചു’വെന്ന് അവര്‍ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി.
കൊളംബസും ഗാമയും പിന്‍‌ഗാമികളും മനുഷ്യ വംശങ്ങളെയും ചരിത്രത്തിന്റെ ശേഷിപ്പുകളെയും പ്രകൃതിയുടെ സന്തുലനത്തെയും അതിക്രൂരമായി തകര്‍ത്തു കളഞ്ഞു. കൊളംബസ് പടിഞ്ഞാറന്‍ ഭൂഭാഗത്തെ ആദിവാസികളെ ഇന്ത്യക്കാര്‍ എന്നു വിളിച്ചു. അതയാളുടെ വിവരക്കേടായി മനസ്സിലാക്കേണ്ടതിനു പകരം ചരിതകാരന്മാര്‍ അപ്പേരു തന്നെ സ്ഥിരപ്പെടുത്തിക്കളഞ്ഞു. ചുവന്ന നിറം കാരണം അവര്‍ റെഡ് ഇന്ത്യന്‍ എന്നു വിളിക്കപ്പെട്ടു. പിന്നീട് അമേരിന്ത്യന്‍ എന്നും. 1500ല്‍ ഇന്ത്യയിലേക്കു പുറപ്പെട്ട പോര്‍ച്ചുഗീസ് കപ്പിത്താന്‍ പെദ്രോ അല്‍‌വാരിസ് കെബ്രാളിന്റെ കപ്പല്‍ അഫ്രിക്കന്‍ തീരം പിന്നിട്ടപ്പോഴേക്കും കൊടുങ്കാറ്റില്‍പ്പെട്ട് വഴിതെറ്റി ബ്രസീലിന്റെ തീരത്തെത്തി. കെബ്രാള്‍ ആ പ്രദേശത്തിന് കുരിശുകളുടെ നാട് എന്നു പേര്‍ നല്‍കുകയും അത് പോര്‍ച്ചുഗലിന്റേതാണെന്ന് ‘പ്രഖ്യാപിക്കുകയും’ ചെയ്തു. ആ സംഘത്തിലുണ്ടായിരുന്ന അമെരിഗോ വെസ്പുചി എന്ന ഇറ്റലിക്കാരന്‍ “പുതിയ” ദേശത്തെക്കുറിച്ച വിവരങ്ങള്‍ ഒരു കത്തിലൂടെ യൂറോപ്പിലെത്തിച്ചു. ഇയളുടെ പേരില്‍ നിന്നാണ് അമേരിക്ക എന്ന വാക്കുണ്ടായത്.

കുലീനരായ ആദിമജനത:

പടിഞ്ഞാറന്‍ ഭൂഖണ്ഡത്തിലെ ആദിവാസികള്‍ പ്രബലരും ഉന്നതമായൊരു സംസ്കാരം പടുത്തവരുമായിരുന്നു. മെക്സിക്കോ, ഗ്വോട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നില നിന്നിരുന്ന മയന്‍ സംസ്കാരത്തിന്റെ ചരിത്രം ബി.സി.പത്താം നൂറ്റാണ്ടിലാരംഭിക്കുന്നു. സ്വന്തമായി അക്ഷരമാലയും കടലാസ് ഉപയോഗിച്ചുള്ള പുസ്തകങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. വിപുലവും ശാസ്ത്രീയവുമായ ഒരു കലണ്ടറും. കെച്‌വാ സമൂഹത്തില്‍പ്പെട്ട ഇന്‍‌കാ സംസ്കാരവും വളരെ പ്രബലമായിരുന്നു. ഇവരില്‍പ്പെട്ട, കോണ്‍‌ടിക്കി എന്ന രാജാവ് അനുയായികളോടൊപ്പം തടിച്ചങ്ങാടത്തില്‍ കടലു കടന്ന് അന്ന് ആള്‍പ്പാര്‍പ്പില്ലാതിരുന്ന പസഫിക് ദ്വീപുകളില്‍ കുടിയേറി ആവാസമുറപ്പിച്ചു. അങ്ങനെ അതിസാഹസികമായൊരു പര്യവേഷണത്തിലൂടെ തികച്ചും പുതിയ ഒരു ഭൂപ്രദേശം കണ്ടെത്തി അവിടെ ജീവിതവും സംസ്കാരവും പടുത്ത ജനതയുടെ ആവാസദേശത്തെയാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഒരു വെള്ളക്കാരന്‍ ‘കണ്ടുപിടിച്ചു’ കളഞ്ഞത്! ടോള്‍ടെക്, അസ്റ്റെക് തുടങ്ങി വേറെയും പ്രബലരായ ജനങ്ങവിഭാഗങ്ങളും അടങ്ങുന്നതായിരുന്നു അവിടുത്തെ സമൂഹം.
ഈ ജനതയെയും സംസ്കാരത്തെയുമാണ് കൊളോണിയല്‍ ശക്തികള്‍ നിഷ്ഠുരം നശിപ്പിച്ചത്. കൊളംബസിനു ശേഷം 1519ല്‍ ഹെര്‍നാന്റോ കോര്‍ട്ടസിന്റെ നേതൃത്വത്തില്‍ സ്പാനിയാര്‍ഡുകള്‍ മെക്സിക്കോയില്‍  ആദ്യ യൂറോപ്യന്‍ കോളനിയുണ്ടാക്കി. അതിനും മുമ്പ് 1497ല്‍ ജോണ്‍ കാബട്ട് ഇന്നത്തെ ന്യൂ ഫൌണ്ട്‌ലാന്റില്‍ വന്നിറങ്ങി, ആ പ്രദേശത്തിന്റെ ‘ഉടമാവകാശം’ ഇംഗ്ലീഷുകാര്‍ക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെബ്രാള്‍ ബ്രസീലില്‍ വന്നത് നാം മുകളില്‍ കണ്ടല്ലോ? ഏതായാലും സ്പെയിന്‍‌കാര്‍ മയന്‍ സംസ്കൃതിയെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.
പ്രകൃതിയോടിണങ്ങി, അതിനെ സംരക്ഷിച്ചു മുന്നോട്ടു പോവുന്ന ജീവിതരീതിയായിരുന്നു ആദിവാസികളുടേത്. അവര്‍ അതിഥികളെ ആദരിക്കുന്നവരും നിഷ്കളങ്കരുമായിരുന്നു. സാന്‍സാല്വദോറില്‍ വന്നിറങ്ങിയ കൊളംബസിനെ ദേശവാസികളായ ടെയിനോ ഗോത്രക്കാര്‍ സ്വീകരിച്ചു. അയാള്‍ സ്പാനിഷ് രാജ്ഞിക്കും രാജാവിനുമെഴുതിയ കത്തില്‍ “മെരുക്കമുള്ളവരും ശാന്തരുമായ ജനത, അയല്‍ക്കാരെ അവരെപ്പോലെ സ്നേഹിക്കുന്നവര്‍, ചിരിച്ചു കൊണ്ട് മധുരതരമായി സംസാരിക്കുന്നവര്‍, കുലീനമായ സമ്പ്രദായങ്ങള്‍ക്കുടയവര്‍ എന്നെല്ലാം ടെയിനോകളെ വിശേഷിപ്പിച്ചു. എന്നാല്‍ ഒരു നൂറ്റാണ്ടു തികയും മുമ്പ് കൊളംബസിന്‍റെ നാട്ടുകാര്‍ ടെയിനോകളെ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞു. (സത്യത്തില്‍ ആരാണ് യേശുവിന്റെ ആള്‍ക്കാര്‍? കോളംബസും കൂട്ടരുമോ അതോ അയല്‍ക്കാരെ തങ്ങളെപ്പോലെത്തന്നെ സ്നേഹിക്കുന്നവര്‍ എന്ന് അയാള്‍ തന്നെ വിശേഷിപ്പിച്ച ഈ ആദിമ ഗോത്രക്കാരോ?)
‘പുതിയ ഭൂമി’യുടെ മേലുള്ള അധികാരത്തിനു വേണ്ടി സ്പാനിയാര്‍ഡുകളും പറങ്കികളും വാദിച്ചു. മാര്‍പ്പാപ്പ രണ്ടു കൂട്ടര്‍ക്കുമായി അത് ‘ഭാഗിച്ചു’ കൊടുത്തു. കേപ്‌വെര്‍ദി ദ്വീപുകള്‍ക്ക് 370 ലീഗ് (1ലീഗ്= 3.5നാഴിക) പടിഞ്ഞാറ് ഒരു വര വരച്ച് അതിന്റെ കിഴക്കുള്ള എല്ലാ സ്ഥലങ്ങളും പോര്‍ച്ചുഗലിനും ബാക്കി സ്പെയിനിനും കൊടുത്തു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വീതംവെപ്പിനെ അംഗീകരിച്ചില്ല. ഏറ്റവും കത്തോലിക്കനായ ഫ്രഞ്ച് ചക്രവര്‍ത്തി പോലും. ഇംഗ്ലീഷുകാരും ഡെയിനുകളും സ്വീഡുകളും വടക്കേ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും കോളനികള്‍ സ്ഥാപിച്ചു തുടങ്ങി. തൊട്ടുടനെ ഡച്ചുകാരും.
ഹെര്‍നാന്റോ കോര്‍ട്ടസ് കോളനി സ്ഥാപിച്ചതിനെത്തുടര്‍ന്ന് 1534-41 കാലത്ത് ജാക്വസ് കോര്‍ട്ടിയര്‍ സെന്റ് ലോറന്‍സ് നദീമുഖങ്ങളില്‍ ഫ്രഞ്ച് അധീശത്വം സ്ഥാപിച്ചു. 1624ല്‍ ഡച്ചുകാര്‍ മാന്‍‌ഹാട്ടന്‍ ദ്വീപില്‍ ന്യൂ ആംസ്റ്റര്‍ഡാം കോളനിയുണ്ടാക്കി. ഇത് പിന്നീട് ഇംഗ്ലീഷുകാര്‍ കൈയേറി ന്യൂ യോര്‍ക് റിപ്പബ്ലിക്കാക്കി. 1638ല്‍ ദെലാവരെ നദീമുഖത്ത് സ്ഥാപിതമായ സ്വീഡിഷ് കോളനി 1650ല്‍ ലന്തക്കാര്‍ പിടിച്ചു. 1664ല്‍ ഇംഗ്ലീഷുകാര്‍ ലന്തക്കാരെ അമേരിക്കയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കി.
ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

വന്‍‌കരയില്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്പാനിയാര്‍ഡുകള്‍ ഗോത്രങ്ങളെ അടിച്ചമര്‍ത്തി. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി അടിമകളാക്കി വിറ്റു.
1607ല്‍ വെര്‍ജീനിയയിലാണ് ഇംഗ്ലീഷുകാരുടെ ആധിപത്യം ആദ്യമായി സ്ഥാപിതമായത്. പിന്നീട് 1620ല്‍ മസാചുസെറ്റ്സിലേക്ക് കുടിയേറിയ ഇംഗ്ലീഷുകാരെ അവിടത്തുകാര്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. കുടിയേറ്റക്കാരുടെ കപ്പലുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. ഇംഗ്ലീഷുകാര്‍ സ്ഥലം കൈയടക്കി കാടു വെട്ടിത്തെളിച്ചു. ഈ സ്ഥലത്തിനവര്‍ ന്യൂ ഇംഗ്ലണ്ട് എന്നു പേരിട്ടു. ഇത്രയുമായപ്പോള്‍ അവിടുത്തെ ആദിവാസിമൂപ്പന്‍ മെറ്റാകോം ഗോത്രങ്ങളെ സംഘടിപ്പിച്ച് സമര്‍ം ചെയ്തു. ഇത് അടിച്ചമര്‍ത്തപ്പെട്ടതോടെ വാമ്പനോവ, നാരഗന്‍ സെറ്റ് എന്നീ ഗോത്രങ്ങള്‍ ഭൂമുഖത്ത് ഇല്ലാതായി. മെറ്റാകോമിനെ കൊന്ന് അദ്ദേഹത്തിന്റെ തലയോട്ടി ദശകങ്ങളോളം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. ഇല്ലിനോയ്ഡില്‍ ചെറുത്തുനിന്ന ഗോത്ര മൂപ്പന്റെ അസ്ഥികൂടം അയോവാ പ്രവിശ്യയിലെ ഗവര്‍ണരുടെ ഓഫീസില്‍ കൌതുകവസ്തുവായി തൂക്കിയിട്ടു.
മാന്‍‌ഹാട്ടന്‍ ദ്വീപുകള്‍ സ്വന്തമാക്കിയ ഡച്ചുകാര്‍ ആദിവാസികളുമായി ഇടഞ്ഞു. തുടര്‍ന്ന് ലന്തക്കാര്‍ രണ്ടു ഗ്രാമങ്ങളിലെ മുഴുവന്‍ സ്ത്രീ പുരുഷന്മാരെയും കുഞ്ഞുങ്ങളേയും രാത്രി ഉറങ്ങിക്കിടക്കവേ വെട്ടിനുറുക്കി ഗ്രാമം തീയിട്ടു നശിപ്പിച്ചു. ഈ പ്രദേശങ്ങളെല്ലാം പിന്നീട് ഇംഗ്ലീഷുകാരുടെ കൈയിലായി. ‘ഭരിക്കാന്‍ അധികാരമുള്ളവരും പരിഷ്കൃതരു’മായ വെള്ളക്കാര്‍ അമേരിക്ക ‘കണ്ടുപിടിച്ച’തിന്റെ ചരിത്രമാണിത്. കുടിയേറിയ വെള്ളക്കാര്‍ ആദിവാസികളെ കൊന്നുമുടിച്ച്, വംശഹത്യയും അക്രമവുമഴിച്ചു വിട്ട് വിജയിപ്പിച്ചെടുത്ത ഒരു ദര്‍ശനത്തിന്റെ തന്നെ പേരാകുന്നു അമേരിക്കയെന്നത്. തങ്ങളുടെ ആധിപത്യം ലോകമെങ്ങും ഇതേ പ്രകാരം ക്രൂരതയഴിച്ചു വിട്ടു കൊണ്ടു തന്നെ സ്ഥാപിച്ചെടുക്കാനുള്ള അവരുടെ വ്യഗ്രതതയാണ് ഇപ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

അമേരിക്ക എന്ന ദര്‍ശനം:

ജീവിതത്തെയും ലോകത്തെയും സങ്കുചിതമായും സ്വാര്‍ത്ഥമായും സമീപിക്കുകയെന്നതാണ് അമേരിക്ക എന്ന വ്യവസ്ഥിതിയുടെ സ്വഭാവം. അതുണ്ടായത് റെഡ് ഇന്ത്യന്‍ ജനതയെ കൊന്നു മുടിച്ചിട്ട്. ആഫ്രിക്കയിലെ സ്വതന്ത്രരായ മനുഷ്യരെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കിയാണ് പിന്നെയതു വികസിച്ചത്. “ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരതില്‍ നാശമുണ്ടാക്കുകയും വംശഹത്യ നടത്തുകയും വിളവുകള്‍ നശിപ്പിക്കുകയും ചെയ്യും” എന്ന് ഖുര്‍‌ആന്‍ പ്രസ്താവിച്ചതിനു തുല്യമായ നിലപാടുകളാണ് അത് സ്വീകരിച്ചത്. പിന്നീട് ഐക്യനാടുകളുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഫാക്റ്ററികള്‍ സ്ഥാപിക്കപ്പെടുകയും ഉല്പാദനബന്ധം ഉടിമയും അടിമയും  എന്നതില്‍ നിന്ന്  തൊഴിലുടമയും തൊഴിലാളിയും എന്നതിലേക്ക് വികസിക്കുകയും ചെയ്തതോടെ അടിമത്തം നിരോധിക്കുകയും തൊഴില്‍ ചൂഷണത്തിന്റെ ഘട്ടം ആരംഭിക്കുകയും ചെയ്തു.
മെറ്റാകോം

മെറ്റാകോം

പ്രപഞ്ചത്തിന്റെയും ജീവന്റെയും അടിസ്ഥാനം കേവലം ഭൌതിക പദാര്‍ത്ഥമാണെന്ന തത്വചിന്തയും ജീവികള്‍ നിരന്തരം പൊരുതിയും അടിച്ചമര്‍ത്തിയുമാണ് അതിജീവിക്കുന്നതെന്നു സിദ്ധാന്തിക്കുന്ന ശാസ്ത്രവും അധിനിവേശത്തിന് സൈദ്ധാന്തിക പിന്‍ബലം നല്‍കുന്നുണ്ട്. ഭൂമിവെട്ടിപ്പിടിത്തവും അധിനിവേശവും നടത്തുന്നവരെ ജേതാക്കളും വിജയികളുമായി ചരിത്രം വാഴ്ത്തുകയും ചെയ്യുന്നു.
ഇങ്ങനെ ഭോഗതൃഷ്ണയുടെ ദര്‍ശനവും മത്സരത്തിന്റെ ലോകവും വെട്ടിപ്പിടുത്തത്തിന്റെ ലോകക്രമവുമുണ്ടായി. നീതി എന്ന മൂല്യത്തിനു പകരം ജീവിതസമരമെന്ന ആശയമുണ്ടായി.
നിരപരാധരായ കോടിക്കണക്കിനാളുകളെ അമേരിക്കന്‍ സാമ്രാജ്യത്വം കൊന്നൊടുക്കിയിട്ടുണ്ട്. ജപ്പാന്‍, വിയറ്റ്നാം, ചിലി, ഇന്തൊനേഷ്യ, ക്യൂബ, സൊമാലിയ, അഫ്ഗാന്‍, ഇറാഖ് … ഈ പട്ടിക പെട്ടെന്നൊന്നും അവസാനിക്കുകയില്ല. ആര്‍ത്തിയുടെ ദര്‍ശനം നിലനില്‍ക്കുവോളം അതു തുടരും.