ഗസ്സ: ഭീകരതയെ അറിയേണ്ടതും നേരിടേണ്ടതും

198225_384489671633456_1385429050_n

കത്തിയെരിയുന്ന ജീവിതങ്ങളുടെ ചിത്രങ്ങളും അതേക്കുറിച്ച ചര്‍ച്ചകളും കൊണ്ട് സജീവമായിരിക്കുകയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍. ഗസ്സയിലും ഫിലിസ്തീനിലും പതിറ്റാണ്ടുകളായി ഇടയ്ക്കിടെ കണ്ടുകൊണ്ടേയിരിക്കുന്ന കാഴ്ചകളാണ് യഥാര്‍ത്ഥത്തിലിത്. ആധുനിക യിസ്രായേല്‍ രാഷ്ട്രത്തിന്റെ അന്യായമായ രൂപപ്പെടല്‍ മുതല്‍ക്കിങ്ങോട്ടുള്ള അക്രമങ്ങളുടെ പരമ്പര. 

 

 
കേവല വംശീയത ഒരു രാഷ്ട്രത്തിന്റെ തന്നെ ആധാരമായിത്തീരുമ്പോഴാണ് മനുഷ്യന്‍ എന്ന പരിഗണന അപ്രത്യക്ഷമാകുക. ജീവിതത്തെയും ലോകത്തെയും നിഷേധാത്മകമായാണ് വംശീയവാദികള്‍ സമീപിക്കുക. വംശീയതയുമായി ദേശത്തെ കൂട്ടിയിണക്കുമ്പോള്‍ ദേശത്തോടുള്ള സമീപനവും നിഷേധാത്മകമായിത്തീരുന്നു. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് വംശീയതയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രമാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ‘അന്യ’വംശങ്ങള്‍ക്കെതിരെ ദയയില്ലാത്ത പോരാട്ടത്തിനാഹ്വാനം ചെയ്യുന്നു. വംശപരമായ അധികാരത്തിന്റെ സംസ്ഥാപനത്തിനും. 1896ലെ തിയോഡര്‍ ഹെര്‍സലിന്റെ, ജൂതരാഷ്ട്ര(The Jewish State/ Der Judenstaat)മെന്ന പുസ്തകവും സയണിസ്റ്റ് പ്രോട്ടോകോളും ഇതില്‍പ്പെടും. ലോകത്തിന്റെ തന്നെ ആധിപത്യം പിടിച്ചെടുക്കാനുള്ള യഹൂദവംശീയതയുടെ ശ്രമത്തെയായിരുന്നു അവ വിളംബരം ചെയ്തത്. ഇതിന്റെ പ്രയോഗവല്‍ക്കരണം സാധ്യമാകുന്നതിനു മുമ്പേ യൂദന്മാര്‍ക്കെതിരെ നാസി വംശീയതയുടെ കെട്ടഴിഞ്ഞു. അതിക്രൂരമായ വംശീയപീഡനത്തിനവര്‍ ഇരയായി. ഇതേ കാലത്ത് വംശീയതയുടെ മറ്റൊരു മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്യപ്പെട്ടു. 1932 ല്‍ പ്രസിദ്ധീകരിച്ച, ബെനിറ്റോ മുസ്സോലിനിയുടെ The Doctrine of Fascism. ഇത്തരം ഓരോ പ്രഖ്യാപനങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ജീവന്‍ പകരം നല്‍കേണ്ടിവന്നിട്ടുണ്ട്. റുവാന്‍ഡയിലെ ഹുതു ഗോത്രക്കാര്‍ 1957ല്‍ പ്രസിദ്ധം ചെയ്ത Bahutu Manifesto ആണ് ഹുതു ദേശീയതയുടെ ആധാരമായത്. 1994ല്‍ തുത്സി വംശജരായ എട്ടു ലക്ഷത്തോളമാളുകളുടെ ജീവനൊടുങ്ങാനതു കാരണമായി. വിദ്വേഷം തുപ്പുന്ന ആക്രാമക ദേശീയതയാണ് ഗോല്‍വല്‍ക്കറുടെ വിചാരധാരയുടേയും ദര്‍ശനം. 
 
ഫിലിസ്തീന്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയമെന്തെന്നും അതിന്റെ ആധാരദര്‍ശനമെന്തെന്നും അറിഞ്ഞ് അതിനോടുള്ള നിലപാട് രൂപപ്പെടുത്താന്‍ നാം തയ്യാറാകേണ്ടതാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും ഭീഷണമായ വംശീയ സിദ്ധാന്തമാണ് സയണിസമെന്നും ഏറെ രാക്ഷസീയവും രക്തദാഹിയുമാണതെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അതിനെതിരില്‍ നില കൊള്ളുകയെന്നത് മാനവികതയുടെ തന്നെ ഒരാവശ്യമായിത്തീരുന്നു.

 Untitled-1
എന്നാല്‍ ഒരിക്കലും വംശീയതയെ കേവലപ്രതിവംശീയത കൊണ്ട് നേരിടാനാവില്ല. ആദര്‍ശാധിഷ്ഠിതവും വിശാലവുമായ മാനവിക കാഴ്ചപ്പാടാണ് അതിനാവശ്യം. എപ്പോഴും തിരിച്ചടിക്കുന്ന, ഇരുതലവാളു പോലുള്ള ഒന്നാണ് വംശീയവും സങ്കുചിതവുമായ ചിന്തകള്‍. ചരിത്രത്തിലതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പൗരാണിക ഈജിപ്തില്‍ കോപ്റ്റ് വംശീയവാദത്തിന്റെ ഇരകളായിരുന്നു യിസ്രായേല്യരെന്ന് ബൈബിളും ഖുര്‍ആനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായും മാറി. പുറജാതികളോടുള്ള അവരുടെ സമീപനം ഇതിനുദാഹരണമാണ്. ഒരു സങ്കുചിത സ്വത്വവാദത്തെ പക്ഷേ വേദപുസ്തകം പിന്തുണയ്ക്കുന്നില്ല. ബൈബിളിലെ യോനായുടെ പുസ്തകം ഇതിനു തെളിവാണ്. എന്നിട്ടും വംശീയമായ ഔന്നത്യത്തിലും വിശുദ്ധിവാദത്തിലും വിശ്വസിച്ച യിസ്രായേല്യര്‍ പില്‍ക്കാലത്ത് ഇതേ നിലപാടുവെച്ചുപുലര്‍ത്തിയ നാസി ഫാഷിസ്റ്റ് വംശീയതയുടെ ഇരകളായിത്തീര്‍ന്നു. ഏറ്റവുമവസാനം അവരുടെ നിലപാടില്‍ ഇതേ ആവര്‍ത്തനം.

യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന കുടിപ്പകയാണ് വംശീയബോധവും അപരവല്‍ക്കരണവും കൊണ്ടുണ്ടാവുക. കുടിപ്പകയുദ്ധങ്ങളില്‍ ആരു മുന്നേറിയാലും നഷ്ടം മനുഷ്യത്വത്തിനും മനുഷ്യനുമാണ്. മനുഷ്യനേക്കാള്‍ മുകളില്‍ ഒരു വംശവുമില്ല, ഒരു സമുദായവുമില്ല. അറിഞ്ഞോ അറിയാതെയോ വിദ്വേഷം പ്രചരിപ്പിക്കുകയാണ് വിവരദോഷികളായ ചിലര്‍. ഒരു പ്രശ്‌നത്തെയും സമചിത്തതയോടെയോ ശരിയായ അവബോധത്തില്‍ നിന്നു കൊണ്ടോ നേരിടാനും വിശകലനം ചെയ്യാനും അവര്‍ക്കാവില്ല. ഗസ്സ ആക്രമണത്തോടനുബന്ധിച്ച് യൂദമതവിശ്വാസികളെ മുഴുവന്‍ ഭര്‍ല്‍സിക്കുന്നവരും ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരുമൊക്കെ (അത്തരം പ്രവണതകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്) ഇക്കൂട്ടത്തില്‍പ്പെടുന്നു. 

finalRachel
യൂദമതവിശ്വാസികള്‍ മുഴുവനും സയനിസ്റ്റുകളോ വംശീയവാദികളോ അല്ല. അവരില്‍ സയനിസത്തെയും യിസ്രായേല്‍ രാഷ്ട്രത്തെയും ശക്തിയായെതിര്‍ക്കുന്ന വ്യക്തികളും വിഭാഗങ്ങളുമുണ്ട്. 2003ല്‍ ഫിലസ്തീനികള്‍ക്കു വേണ്ടി പ്രതിരോധിച്ചതിന്റെ പേരില്‍ യിസ്രായേലി ടാങ്കര്‍ മണ്ണിലേക്കാഴ്ത്തിക്കളഞ്ഞ, റേച്ചല്‍ കോറിയെന്ന അമേരിക്കന്‍ യൂദപ്പെണ്‍കുട്ടി ഒരു പ്രതീകമാണ്. യൂദന്മാര്‍ ജീവിക്കുന്നത് യിസ്രായേലില്‍ മാത്രമല്ല. യൂദരിലെ ഏറ്റവും യാഥാസ്ഥിതിക വിഭാഗങ്ങള്‍ സയനിസത്തിനും യിസ്രായേല്‍ രാഷ്ട്രത്തിനും എതിരാണ്. യിസ്രായേല്യരുടെ ചിതറലും ഡയസ്‌പോറയും ദൈവനിശ്ചയവും വേദനിയമവുമാണെന്നും അത് തെറ്റിക്കുന്ന വിധത്തില്‍ ആധുനിക യൂദരാഷ്ട്രസംസ്്ഥാപനം കടുത്ത ദൈവധിക്കാരമാണെന്നും അവര്‍ വിശ്വസിക്കുന്നു. മറ്റ് കാരണങ്ങളാലും യിസ്രായേല്‍ രാഷ്ട്രത്താടും സയനിസത്തോടും വിയോജിക്കുന്ന ഒട്ടേറെ യൂദന്മാര്‍ യിസ്രായേലിനു പുറത്ത് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇറാന്‍ അവര്‍ക്ക് ന്യൂനപക്ഷാവകാശങ്ങളും ഭരണപ്രാതിനിധ്യവും വകവെച്ചുകൊടുത്തിട്ടുമുണ്ട്. സയനിസ്റ്റുകള്‍ സയനിസ്റ്റുകള്‍ മാത്രമാണ്. കേവല യൂദന്മാരായി അവരെ വിശേഷിപ്പിക്കുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യരുത്.

ഈ വിഷയത്തില്‍ ഹിറ്റ്‌ലറെ വംശവിദ്വേഷത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ അധിനിവേശത്തോടോ അധാര്‍മികതയോടോ ഉള്ള എതിര്‍പ്പല്ല, ആ വിഭാത്തോടു തന്നെയുള്ള അന്യായമായ വെറുപ്പാണ് ഹിറ്റ്‌ലറെയും നാസിസത്തെയും സൃഷ്ടിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ നിലപാടുകള്‍ക്ക് കാലാതീതമായ ഇംപാക്ടുകളുണ്ടാവും. ഒരു സമുദായവുമായി അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ശത്രുത ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. മുസ്ലിംകളില്‍ ചിലരോ ഭൂരിപക്ഷമോ ഭീകരവാദികളായാല്‍ ആ ഭീകരതയെ ഇസ്ലാമിന്റെ തോളില്‍ കെട്ടിവെക്കുന്നതിനെ ബോധമുള്ളവര്‍ അനുകൂലിക്കുമോ?

ഒരു മതവും ഒരു തരത്തിലുള്ള ഭീകരതയേയും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് വിവരമുള്ളവര്‍ക്കറിയാം. അഥവാ ഭീകരത സൃഷ്ടിക്കുന്നവര്‍ക്ക് തങ്ങളുടേതായ ന്യായമോ അന്യായമോ ആയ രാഷ്ട്രീയ താല്പര്യങ്ങളുണ്ടാവാം. സ്വാഭാവികമായും അതിനെ രാഷ്ട്രീയമായിത്തന്നെ കാണണം. യിസ്രായേല്യരിലെ പ്രവാചകന്മാരുള്‍പ്പെടെ ഒരാചാര്യനും വേദഗ്രന്ഥവും വംശീയതയെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സയനിസത്തിന് യൂദമതവുമായോ കുരിശു യുദ്ധങ്ങള്‍ക്ക് ക്രിസ്തുദര്‍ശനവുമായോ വിചാരധാരയ്ക്ക് സനാതന ഹിന്ദുധര്‍മവുമായോ താലിബാനിസത്തിന് ഇസ്ലാമുമായോ യാതൊരിടപാടുമില്ല. 
 
dscf2158ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനം എന്ന ആശയത്തെ ഭീരുക്കളുടെ സ്വപ്‌നമായാണ് വംശീയവാദികള്‍ വിലയിരുത്തുന്നത്. അവര്‍ ദയാരഹിതമായ പിടിച്ചടക്കലില്‍ വിശ്വസിക്കുന്നു. വാഗ്ദത്തഭൂമി എന്ന ആശയത്തെയാണ് സയനിസം തങ്ങളുടെ അധിനിവേശത്തിനുള്ള ന്യായമായിക്കാണുന്നത്. യഹൂദരും അറബികളുമായ പ്രവാചകന്മാരും അവരുടെ അധ്യാപനങ്ങളും സീയോന്‍ അഥവാ സയന്‍ (Zion) എന്ന, യരുശലേം ദേശത്തിന് ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെ വലിയ ആത്മീയപ്രാധാന്യം നല്കിയതായി കാണാം. അവര്‍ യരുശലേമിനെ ‘വിശുദ്ധഭൂമി’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ പലപ്പോഴായി യൂദര്‍ക്കിടയല്‍ തല പൊക്കിയ തീവ്രവംശീയത വിശുദ്ധഭൂമിയെ ‘വാഗ്ദത്തഭൂമി’ എന്ന സങ്കല്‍പ്പത്തിലേക്ക് തരം താഴ്ത്തി.

വിശുദ്ധഭൂമി (അര്‍ദ് മുഖദ്ദിസ Holy Land), വാഗ്ദത്തഭൂമി (അര്‍ദ് മീആദ് Promised Land) എന്നീ സങ്കല്‍പ്പങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് പ്രവാചകന്മാര്‍ അഭ്യസിപ്പിച്ച മാനവികതയേയും ആത്മീയതയേയും ധാര്‍മികൗന്നത്യത്തെയും വിളംബരം ചെയ്യുന്നുണ്ടെങ്കില്‍, രണ്ടാമത്തേത് വംശീയമായ വിശുദ്ധിബോധത്തിന്റെ അടയാളമാണ്. പിടിച്ചടക്കലിനുള്ള അവകാശവാദവുമാണത്. അതാണ് ആധുനികകാലത്ത് സയനിസത്തിന്റെ ആധാരമായിത്തീര്‍ന്നത്. മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും കര്‍ത്താവായ ദൈവം എന്ന തലത്തില്‍ നിന്ന് യിസ്രായേലിന്റെ കര്‍ത്താവും കുലദൈവവുമായ ദൈവം എന്ന സങ്കുചിതത്വത്തിലേക്ക് ആത്മീയതയെ ചുരുക്കലും ലോകത്തിന്റെ രാഷ്ട്രീയ അവബോധത്തെ മുഴുവനായും സയനിസം എന്ന, എക്കാലത്തേയും ഏറ്റവും അപകടകരവും ഭീകരവുമായ വംശീയവാദത്തില്‍ തളച്ചിടലുമാണ് ഹെര്‍സലിന്റെ സിദ്ധാന്തങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് ഗസ്സയില്‍ നടക്കുന്ന അക്രമം ലോകത്തിന്റെ നന്മയ്ക്കും സ്വാതന്ത്ര്യത്തിനും എതിരായൊരാക്രമണമായിത്തീരുന്നത്. 
For_Palestine_by_STiX2000
 
സ്വാഭാവികമായും ഈ ആക്രമണത്തെ മാനുഷികമായ തലത്തില്‍ നേരിടുക എന്നതാണ് ശരിയായ മാര്‍ഗം. അതിനനുസൃതമായൊരു തലത്തിലേക്ക് നമ്മുടെ അവബോധം വികസിക്കുകയെന്നത് പ്രധാനമാണു താനും. 
 

 

അക്ഷരവും അധികാരവും

വിശക്കുന്ന മനുഷ്യാ., പുസ്തകം കൈയിലെടുക്കുക. അതൊരായുധമാണ്.
-ബെര്‍തോള്‍ഡ് ബ്രെഹ്ത്

 

വിഷം പുരട്ടി ഒളിച്ചു വെച്ച കലാപത്തിന്റെ പുസ്തകങ്ങള്‍-

താളുകളില്‍ വിഷം പുരട്ടി സൂക്ഷിച്ച ഒരു പുസ്തകത്തിന്റെ കഥയുണ്ട് Umberto Ecoവിന്റെ ഒരു വിഖ്യാത നോവലില്‍. അത്യന്തം നിഗൂഢത നില നില്‍ക്കുന്ന, The Name of the Rose എന്ന നോവലിലെ മുഖ്യമായ പശ്ചാത്തലം തന്നെ ഈ പുസ്തകത്തെക്കുറിച്ച അന്വേഷണമാണ്. (ഈ നോവല്‍ അതേ പേരില്‍ Jean-Jaques Annaud മനോഹരമായി സിനിമയാക്കിയിട്ടുണ്ട്). പല പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഉംബര്‍ടോ എകോ ഒരു പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ആ സഞ്ചാരം ഒടുക്കം നമ്മളെ മെല്‍കിലെ ആഡ്‌സോ എന്ന ബെനഡിക്റ്റന്‍ സന്യാസിയുടെ ഓര്‍മക്കുറിപ്പുകളിലെത്തിക്കുന്നു. ഇറ്റലിയിലെ ഒരു ബെനഡിക്റ്റന്‍ സന്യാസാശ്രമത്തില്‍ നടന്ന ദുര്‍മരണങ്ങളെക്കുറിച്ച അന്വേഷണത്തിന് മഠത്തിന്റെ ആബോ (Abbot -മഠാധിപതി)യുടെ അഭ്യര്‍ത്ഥന പ്രകാരം, മറ്റു ചില കാര്യങ്ങള്‍ക്കായി ആഡ്‌സോയോടൊപ്പം അവടെയെത്തിയിരുന്ന, അദ്ദേഹത്തിന്റെ ഗുരുവായ വില്യം ബാസ്‌കര്‍വില്‍ എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസി തയ്യാറായി. ബൈബിളിലെ വെളിപാടു പുസ്തകത്തിലെ (Apocalypse) പ്രവചനങ്ങളുടെ മാതൃകയിലായിരുന്നു, കൊലപാതകങ്ങള്‍ എന്നു തോന്നിക്കുന്ന മരണങ്ങള്‍ നടന്നത്.

ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ രക്തം കലര്‍ന്ന തീയും കന്മഴയും ഭൂമിയില്‍ പതിച്ചുവെന്നാണ് യോഹന്നാന്റെ വെളിപാടിലെ ഒന്നാം പ്രവചനം. മഠത്തിലെ പകര്‍പ്പെഴുത്തുകാരനും ചിത്രകാരനുമായ അദെല്‍മോ മുകളില്‍ നിന്നും പാറക്കെട്ടില്‍ വീണ് തല തകര്‍ന്നു രക്തത്തില്‍ കുളിച്ചു മരിക്കുകയായിരുന്നു. പരിഭാഷകനായ വെനന്‍ഷ്യസ് ചോരയില്‍ മുങ്ങിയാണ് മരിച്ചു കിടന്നത്. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി എന്ന രണ്ടാം പ്രവചനത്തിന് സമാനമായിരുന്നു അത്. സഹലൈബ്രേറിയന്‍ ബെറിങ്ഗര്‍ കുളിമുറിയില്‍ വിഷം അകത്തു ചെന്ന നിലയില്‍ കാണപ്പെട്ടു. തിക്തകം (കയ്പുരസമുള്ളത് എന്നര്‍ത്ഥം) എന്ന നക്ഷത്രം കടലില്‍ വീണ് ജലത്തിന്റെ മൂന്നിലൊന്ന് തിക്തകമായെന്നും ആ ജലത്താല്‍ ആളുകള്‍ മരണമടഞ്ഞുവെന്നുമാണ് യോഹന്നാന്‍ മൂന്നാമതായി പ്രവചിച്ചത്. തോട്ടക്കാരന്‍ സെവെറിനസ് തല തകര്‍ന്നു മരിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മൂന്നിലൊന്ന് തകര്‍ക്കപ്പെട്ടുവെന്ന പ്രവചനത്തെയാണ് അതനുസ്മരിപ്പിച്ചത്. ലൈബ്രേറിയന്‍ മലാഖി വിഷബാധയേറ്റു മരിച്ചു. മരിക്കുമ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവരെ നോക്കി, ആയിരം തേളുകളുടെ വിഷമുണ്ടതിനെന്ന് അദ്ദേഹമെന്നോടു പറഞ്ഞിരുന്നുവെന്ന് അന്ത്യമൊഴി നല്‍കി. തേളു കുത്തുമ്പോലത്തെ പീഡനത്തെപ്പറ്റിയുള്ളതാണ് വെളിപാടിലെ അഞ്ചാമത്തെ പ്രവചനം. ഇനിയും രണ്ടു കൊലപാതകങ്ങള്‍ കൂടി നടന്നേക്കുമെന്ന് ബ്രദര്‍ വില്യം ഊഹിച്ചു. അതേപ്പറ്റിയുള്ള പ്രവചനമനുസരിച്ച് ഒരാള്‍ തീയും പുകയുമേറ്റും അവസാനത്തെയാള്‍ ഉദരത്തില്‍ കയ്‌പേറിയതും വായില്‍ തേന്‍ പോലെ മധുരിക്കുന്നതുമായ ചുരുള്‍ കാരണവുമായിരിക്കും മരിക്കുക.

എന്തായാലും അന്വേഷണം തുടങ്ങിയതോടെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തിന്റെ കാര്യം ബ്രദര്‍ വില്യമിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടനുബന്ധിച്ച് മഠത്തിലെ പ്രസിദ്ധമായ ലൈബ്രറിയുടെ മുന്‍ സൂക്ഷിപ്പുകാരനും അവിടുത്തെ ഏറ്റവും പ്രമുഖ സന്യാസിയുമായ ബുര്‍ഗോസിലെ ഹോര്‍ഹെയെ പ്രത്യേകം നിരീക്ഷിച്ചതോടെ നടന്നിട്ടുള്ള ദുര്‍മരണങ്ങളില്‍ മിക്കതും അയാള്‍ കാരണമാണെന്ന് വില്യം ബാസ്‌കര്‍വില്ലിന് ബോധ്യപ്പെട്ടു. മരണങ്ങള്‍ക്ക് വെളിപാടു പ്രവചനങ്ങളുമായുള്ള സാദൃശ്യം ഒട്ടൊക്കെ യാദൃച്ഛികമായിരുന്നു. അന്ധനായ ഹോര്‍ഹെ കഠിന ബ്രഹ്മചര്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്. അതേയവസരം കടുത്ത അധീശപ്രവണതയുള്ളയാളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ പ്രതീകം. അയാളുടെ അന്ധതയും അതിന്റെ സൂചനയാണ്. പ്രത്യേകിച്ചും കടുത്ത വിരക്തി പലപ്പോഴും അധീശപ്രവണതയോ ചിലപ്പോള്‍ വിധേയത്വ ബോധമോ വളര്‍ത്തും. EcoUmberto_F_UllaMontanK11_Stor

ഹോര്‍ഹെയെ അസ്വസ്ഥനാക്കിയ പുസ്തകത്തെപ്പറ്റി പറയാം. അതിനാണ് ഈ ലേഖനത്തില്‍ നാം പ്രതിപാദിക്കാന്‍ പോകുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളത്. ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്‌റ്റോട്ടിലിന്റെ Poetics എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു അത്. കാവ്യമീമാംസയെക്കുറിച്ച പുസ്തകമാണ് പൊയറ്റിക്‌സ്. കവിതകളെയും മറ്റും അരിസ്റ്റോട്ടില്‍ ട്രാജഡി, കോമഡി, എപിക് എന്നിങ്ങനെ മൂന്നായി തിരിക്കുന്നുണ്ടെങ്കിലും പൊയറ്റിക്‌സില്‍ ട്രാജഡിയെപ്പറ്റി മാത്രമേ വിശദമായി പ്രതിപാദിക്കുന്നുള്ളൂ. കോമഡിയെപ്പറ്റിയായിരുന്നു പ്രസ്തുത രണ്ടാം ഭാഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്. ഈ പുസ്തകമാണ് ഹോര്‍ഹെ താളുകളില്‍ വിഷം പുരട്ടി രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത്.

പുസ്തകത്തോടുള്ള, ഹോര്‍ഹെ എന്ന അധികാരസ്വരൂപത്തിന്റെ വിരോധത്തിന് ചില കാരണങ്ങളുണ്ട്.

ഒന്നാമതായും ചിരിയെക്കുറിച്ചുള്ളതാണ് പുസ്തകം. ഹോര്‍ഹെയുടെ വീക്ഷണത്തില്‍ ചിരി ദൗര്‍ബ്ബല്യമാണ്. ദുഷ്പ്രവൃത്തിയും ശരീരത്തിന്റെ താല്‍പര്യവുമാണ്. കര്‍ഷകന്റെ വിനോദവും മദ്യപാനിയുടെ തോന്ന്യാസവുമാണത്. യേശു ഒരിക്കലും ചിരിച്ചിട്ടില്ലെന്നാണയാളുടെ വാദം. എന്നാല്‍ അരിസ്‌റ്റോട്ടില്‍ ചിരിയെ കലയും കലാപവുമായി വികസിപ്പിക്കുന്നു. ഭയത്തിലൂടെ മാത്രമേ മനുഷ്യനെ നിയമാനുസാരിയാക്കാന്‍ കഴിയൂ എന്നിരിക്കേ ചിരി ഭയത്തെ ദൂരീകരിക്കുമെന്ന് ഹോര്‍ഹെ ഭയപ്പെട്ടു. രണ്ടാമത്തെ അയാളുടെ ഭീതി അരിസ്റ്റോട്ടിലിന്റെ ചിരിയുടെ കലാപശേഷി തന്നെയായിരിക്കണം. ജ്ഞാനികള്‍ക്കു മുന്നില്‍ ചിരിയുടെ വാതില്‍ തുറന്നുകൊടുക്കുന്ന അരിസ്റ്റോട്ടില്‍ ‘തന്റെ’ ദൈവത്തെയും ലോകത്തെയും കീഴ്‌മേല്‍ മറിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അരിസ്‌റ്റോട്ടിലിന്റെ പുസ്തകം അറബികള്‍ വിവര്‍ത്തനം ചെയ്തതില്‍ നിന്നാണ് പിന്നീടതിന്റെ ലാറ്റിന്‍ പതിപ്പുണ്ടാകുന്നത്. ഇതാണ് പുസ്തകവിരോധത്തിന്റെ മൂന്നാമത്തെ കാരണം. ‘അവിശ്വാസിക’ളായ അറബികളോടുള്ള വെറുപ്പ്. കുരിശുയുദ്ധമനോഗതിക്കാരനായ ക്രൈസ്തവസന്യാസിയുടെ ഇസ്ലാം ഭീതിയും വിരോധവും. ഇസ്ലാമോഫോബിയ.

പുസ്തകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സമകാലിക വിവാദങ്ങളാണ് എകോവിന്റെ റോസിനെ ഓര്‍മയിലേക്ക് കൊണ്ടു വന്നത്. പുസ്തകങ്ങള്‍ക്കെതിരിലുള്ള കേസുകള്‍, ഭീഷണികള്‍, അറസ്റ്റുകള്‍, സത്യവാങ്മൂലങ്ങള്‍ എന്നിത്യാദി സംഭവങ്ങളാല്‍ ബഹുലമായിരുന്നുവല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിന്റെ സാംസ്‌കാരികരംഗം. ഏറ്റവുമവസാനം ഗെയില്‍ ട്രേഡ്‌വെല്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി ബുക്‌സിനു നേരെയുണ്ടായ അതിക്രമങ്ങളും.

അധികാരത്തിന്റെ ആത്മീയത-

ട്രേഡ്‌വെല്ലിന്റെ പുസ്തകം കേരളത്തിലെ അറിയപ്പെടുന്ന ആത്മീയകേന്ദ്രവുമായി ബന്ധപ്പെട്ടതാകയാല്‍ത്തന്നെ എകോയുടെ കഥയുമായി ഇതിന് വേറെയുമൊട്ടേറെ സാമ്യങ്ങളുണ്ട്. അമൃതാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ക്കേ അത്യന്തം നിഗൂഢമാണ്. എന്നാല്‍ റോസിലെ ബെനഡിക്‌റ്റൈന്‍ ആശ്രമത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ വിരക്തിയുടെയും ഗൂഢാത്മകതയുടെയും മതരൂപങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന പരിണതികളും. സന്യാസം ഹോര്‍ഹെയില്‍ സൃഷ്ടിച്ചത് അധീശത്വ മനസ്സും മതപരവും സാമുദായികവുമായ മുന്‍വിധികളുമായിരുന്നെങ്കില്‍ അയാളുടെ മഠത്തിലെ മറ്റുപലരും വികൃതലൈംഗികതകള്‍ക്ക് കീഴ്‌പ്പെട്ടു പോയതായി കൊലപാതകാന്വേഷണത്തിനിടയില്‍ ബ്രദര്‍ വില്യം മനസ്സിലാക്കുന്നുണ്ട്. അന്ധനായ ഹോര്‍ഹെ അതിനെക്കാളന്ധമായ തന്റെ വിശ്വാസത്തിന്റെ വിഷം പേജുകളില്‍ പുരട്ടി വെച്ചിരുന്ന ചിരിയുടെ, കലാപത്തിന്റെ പുസ്തകം രഹസ്യമുറിയിലുണ്ടെന്നു കണ്ടെത്താനിടയായ ബെറിങ്ഗര്‍ അന്വേഷണകുതുകിയായ അദെല്‍മോയെ പുസ്തകം തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വവര്‍ഗരതിക്കിരയാക്കുകയായിരു

ന്നു. അയാള്‍ക്കു വഴങ്ങിയതിലുള്ള പശ്ചാത്താപം നിമിത്തം മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതായിരുന്നു അദെല്‍മോ. പിന്നീട് പുസ്തകം കൈക്കലാക്കിയ വെനന്‍ഷ്യസ് നാക്കില്‍ വിരല്‍ തൊട്ട് പേജുകള്‍ മറിച്ചതു വഴി വിഷം തീണ്ടി അടുക്കളയിലേക്കോടി ചോര ഛര്‍ദ്ദിച്ചു മരിച്ചു. ബെറിങ്ഗറും ഇതേ പ്രകാരം വിഷം അകത്തു ചെന്നു മരിച്ചു. പുസ്തകം വീണ്ടെടുക്കാന്‍ ഹോര്‍ഹെ മലാഖിയെ അയച്ചു. സെവെറിനസിന്റെ കൈയില്‍ പുസ്തകം കണ്ട അയാള്‍ തോട്ടക്കാരനെ തലയ്ക്കടിച്ചു കൊന്നു. ആയിരം തേളുകളുടെ ശക്തിയുള്ള പുസ്തകം തുറന്നു നോക്കരുതെന്ന ഹോര്‍ഹെയുടെ മുന്നറിയിപ്പിനെ അവഗണിച്ച് മലാഖി അത് മറിച്ചു നോക്കി, അയാളും മരിച്ചു. പിന്നീട്, ബ്രദര്‍ വില്യമിന്റെ കേസന്വേഷണത്തിനിടെ ഒരിടനാഴിക്കിടയില്‍ കുടുങ്ങിപ്പോയ ആബോ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. അവസാനം വിവരങ്ങളെല്ലാം മനസ്സിലാക്കിയ വില്യമിനെ പുസ്തകം കൊണ്ടു തന്നെ കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹോര്‍ഹെ അതിന്റെ താളുകള്‍ സ്വയം കടിച്ചിറക്കിക്കളഞ്ഞു. യാദൃച്ഛികമെങ്കിലും വെളിപാടു പ്രവചനമാതൃകയില്‍ത്തന്നെ ആബോയും ഹോര്‍ഹെയും മരിച്ചു.

സന്യാസാശ്രമങ്ങളിലും ആത്മീയകേന്ദ്രങ്ങളിലും നടക്കുന്ന രതി വൈകൃതങ്ങളും ലൈംഗികാക്രമണങ്ങളും ഒട്ടും പുതുമയുള്ള സംഭവമല്ല. അതേയവസരം എത്ര തന്നെ സംഭവങ്ങള്‍ പുറത്തു വന്നാലും നിയമവ്യവസ്ഥകള്‍ ഇവരെ വെറുതെ വിടുന്നതിനുള്ള പ്രധാന കാരണം അധീശവ്യവസ്ഥയോടു പൊരുത്തപ്പെടുന്നതും അതിനെ സഹായിക്കുന്നതുമായ ഒന്നാണ് ആത്മീയതക്കും മതത്തിനും ഇത്തരം സംഘങ്ങള്‍ നല്‍കുന്നതും പരിശീലിപ്പിക്കുന്നതുമായ ഗൂഢവ്യാഖ്യാനങ്ങള്‍ എന്നതു തന്നെയാകുന്നു. മറ്റൊന്ന് പുതിയ ജനാധിപത്യ കാലത്ത് പ്രത്യേകിച്ചും കോര്‍പറേറ്റ് സ്വഭാവമാര്‍ജിച്ചിട്ടുള്ള ഇത്തരം സംഘങ്ങളുടെ ആള്‍ ബലവും സാമ്പത്തിക ശേഷിയുമത്രേ. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ വിശുദ്ധനരകത്തിനു സമാനമായ പുസ്തകങ്ങള്‍ ലോകത്തു തന്നെ മറ്റൊട്ടേറെ ആശ്രമങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും എതിരായും പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവാന്വേഷണവുമായി ബന്ധപ്പെട്ട അബദ്ധധാരണകളാല്‍ ആശ്രമങ്ങളില്‍ച്ചെന്നു പെട്ടവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു അവയിലേറെയും. ലൈംഗികാക്രമണങ്ങളും സാമ്പത്തിക ചൂഷണങ്ങളും മിക്ക നവ ആത്മീയ കേന്ദ്രങ്ങളുടെയും സ്വഭാവം തന്നെയാണെന്നാണ് പല സംഭവങ്ങള്‍ മുന്നില്‍ വെച്ചു ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ലൈംഗികാക്രമണം, സന്യാസനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തവരുടെ വൈകാരികമായ ക്ഷോഭങ്ങളുടെ അണ പൊട്ടല്‍ മാത്രമല്ലെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മറിച്ച്, ഒന്നാമതായും നിയമവിരുദ്ധവേഴ്ചകള്‍ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. രണ്ടാമതായി സാമ്പത്തികവും ലൈംഗികവുമായ മേല്‍ക്കൈ എന്നത് ജീവിതത്തിനു മേല്‍ തന്നെയുള്ള അധീശത്വമായി മാറുന്നു. അനുഭവങ്ങളായിരുന്നു അവരുടെ തിരിച്ചറിവുകള്‍ക്ക് ഹേതു. ട്രേഡ്‌വെല്‍ തന്നെ അവരുടെ പുസ്തകത്തില്‍ പറഞ്ഞതു പോലെ, ദൈവത്തെ കാണാന്‍ വേണ്ടി ഞാന്‍ ഗുരുവിനെ തേടി. ദൈവത്തെ കണ്ടതേയില്ല, എന്നാല്‍ സ്വയം കണ്ടു. അതില്‍ ദൈവത്തിന് നന്ദി.

image17 gail-3_650_022314080902പുസ്തകങ്ങളുടെ താളുകളില്‍ വിഷം പുരട്ടി അധീശത്വപരമായ തങ്ങളുടെ നിലപാടിനെ ഭദ്രമാക്കാന്‍ തന്നെയാണ് സമൂഹ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ നടക്കുന്ന അസഹിഷ്ണുതാപൂര്‍വ്വമായ ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണ്.

നിലനില്‍ക്കുന്ന അധീശവ്യവസ്ഥ പുസ്തകങ്ങളെ നേര്‍ക്കു നേര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അമൃതാശ്രമത്തിന്റെ കാര്യത്തിലാണെങ്കില്‍ പുസ്തകത്തെ നേര്‍ക്കു നേര്‍ നിരോധിക്കുകയോ ചെയ്യാതെ, മഠത്തിന്റെ അധികാര താല്‍പര്യങ്ങളെ ഭദ്രമാക്കുന്ന രീതിയിലാണ് ഭരണകൂടവും അനുബന്ധസംവിധാനങ്ങളും പെരുമാറുന്നതെന്നു മാത്രം. ഏറ്റവുമടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ ചെറുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരല്‍പം മാത്രം വിപുലമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതൊഴിച്ചാല്‍, സാധാരണ ഉണ്ടാവാറുള്ളതു പോലെ വലിയ കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നുമുയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. വെന്‍ഡി ധോണിഗറുടെ പുസ്തകം മുതല്‍ക്ക് ജമാഅത്തെ ഇസ്ലാമിക്കെതിരായ കേസില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ നിരോധഭീഷണിയുയര്‍ത്തിയ പതിനാല് പുസ്തകങ്ങള്‍ വരെയുള്ളതില്‍ ഇസ്ലാം എതിര്‍ കക്ഷിയല്ല. എന്നല്ല, കോഴിക്കോട്ടെ പുസ്തക റെയ്ഡും പ്രസ്തുത സത്യവാങ്മൂലവുമടങ്ങുന്ന സംഭവങ്ങളില്‍ ഇസ്ലാമും മുസ്ലിംകളും ഇരകളാണു താനും. ഒരു പക്ഷേ ഇതാണ് പതിവ് തര്‍ക്കവിദ്വാന്മാരുടെ മൗനത്തിനു കാരണമായിട്ടുള്ളതെങ്കില്‍, പുസ്തകങ്ങള്‍ക്കെതിരായ നടപടി കൊണ്ട് എന്തൊക്കെയാണോ ഭരണകൂടം ഉദ്ദേശിച്ചത്, അതില്‍ച്ചില കാര്യങ്ങള്‍ അവര്‍ നേടിക്കഴിഞ്ഞുവെന്നു വേണം കരുതാന്‍. മുമ്പ് റുഷ്ദിയുടെയും ലജ്ജയുടെയും കാര്യത്തില്‍ ഇതൊന്നുമായിരുന്നില്ല കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെ പ്രതികരണം. എന്തിന്, ആറാം തിരുമുറിവിന്റെ കാര്യത്തില്‍പ്പോലും കേരളം വളരെ ജാഗ്രതയും കരുത്തും കാണിച്ചിരുന്നുവെന്നോര്‍ക്കുക. സാത്താനിക പദ്യങ്ങളുടെ കാര്യത്തിലോ ലജ്ജയുടെ കാര്യത്തിലോ മുസ്ലിം മതസമൂഹം സ്വീകരിച്ചിരുന്ന സമീപനത്തെ അംഗീകരിക്കേണ്ട കാര്യം നമുക്കില്ല. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പവിത്രമായിക്കരുതുന്നൊരു ചരിത്രത്തെ സാഹിത്യത്തിന്റെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ ആക്ഷേപിക്കുകയെന്നതല്ലാത്ത യാതൊരു ലക്ഷ്യവും സാത്താനിക പദ്യങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നു നമുക്ക് ബോധ്യപ്പെടും. എന്നാല്‍പ്പോലും ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുക എന്നതു തന്നെയാണ് മാന്യത, ജനാധിപത്യപരമായ യുക്തി. അന്നിലക്കാകുമ്പോള്‍ റുഷ്ദിക്കെതിരായ പ്രവര്‍ത്തനങ്ങളും അപലപനീയം തന്നെയാകുന്നു. എന്നാല്‍ ഇവിടെ സൂചിപ്പിച്ച കാര്യം, സാംസ്‌കാരിക കേരളം ആ വിഷയങ്ങളിലെല്ലാം കാണിച്ചിട്ടുള്ള താല്‍പര്യം ഇപ്പോഴത്തെ സംഭവങ്ങളില്‍ ചിലതിലെങ്കിലും കാണിക്കുന്നില്ല എന്നതാണ്.

അസഹിഷ്ണുതയുടെ സംസ്‌കാരം-

മതത്തെയും ആത്മീയതയെയും വിമോചനപരവും മാനസികവുമായ ദര്‍ശനവും അനുഭൂതിയുമായി കണ്ട് ശീലിച്ചിട്ടില്ലാത്തവര്‍ യാതൊരര്‍ത്ഥവുമില്ലാത്ത അനുഷ്ഠാനങ്ങളിലും അസഹിഷ്ണുത നിറഞ്ഞ വൈകാരികതയിലും അഭിരമിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍ വ്യാപകമാവുന്നു. വരേണ്യവംശീയദേശീയവാദത്തിന്റെ ആചാര്യന്മാരായ സംഘ്പരവാര്‍ സംഘടനകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന വിഭാഗമാണ്. ഈയടുത്ത കാലത്ത് തുടര്‍ച്ചയായി അവരുടെ പല തരത്തിലുള്ള അക്രമങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായി.

വെന്‍ഡി ദോണിഗറുടെ The Hindus An Alternative History എന്ന പുസ്തകത്തിനെതിരെ 295 A വകുപ്പു പ്രകാരം ഒരു സംഘപരിവാരസംഘടന കേസു കൊടുത്തു. അതേയവസരം കേസിന്റെ വിധിക്കു വേണ്ടിയൊന്നും കാത്തു നില്‍ക്കാതെ പുസ്തകത്തിനെതിരെ അവര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെത്തുടര്‍

ന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകം പിന്‍വലിക്കുക മാത്രമല്ല, സ്റ്റാളുകളില്‍ നിന്നും തിരിച്ചെടുത്ത കോപ്പികള്‍ നശിപ്പിക്കുക കൂടി ചെയ്തു. അല്‍പം മുമ്പ്, മാതാഅമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും എന്ന പുസ്തകം രചിച്ച ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവിനെ 295 A വകുപ്പു ചുമത്തി പ്രൊസിക്യൂട്ടു ചെയ്യാനുള്ള നടപടികള്‍ക്ക് ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ മുന്നോട്ടു പോയില്ല. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ പുസ്തകം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ദൃശ്യ പത്ര മാധ്യമങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ള പ്രചാരണം സമൂഹത്തില്‍ വര്‍ഗീയാസ്വാസ്ഥ്യത്തിന്റെ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. അമൃതാനന്ദമയിഭക്തര്‍ക്കു വേണ്ടി വാദിച്ച വക്കീല്‍ അന്നു നടത്തിയ ഒരു പരാമര്‍ശം മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയും എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും എന്നതായിരുന്നു. പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളെ വസ്തു നിഷ്ഠമായും യുക്തിബോധത്തോടെയും സമീപിക്കുന്നതിനു പകരം ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയുമൊക്കെ മതവും വിശ്വാസവുമൊക്കെ വച്ചു കൊണ്ട് വിലയിരുത്തുന്ന മാനസികാവസ്ഥയെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്?

ആവിഷ്‌കാരത്തിന്റെ എല്ലാ രൂപങ്ങളോടുമുണ്ടാവുന്നുണ്ട് ഈ അസഹിഷ്ണുത. ചിത്രരചനയില്‍ അഗ്രിമസ്ഥാനത്തു നില്‍ക്കുന്നവരില്‍പ്പെട്ട എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം പോലുമുപേക്ഷിച്ച് അന്യനാട്ടുകാരനായി മരിക്കേണ്ടിവന്നത് നമ്മുടെ ദേശത്തിനു തന്നെയുണ്ടാക്കിയ അഭിമാനക്ഷതത്തെയോര്‍ത്ത് നമ്മളിലെത്ര പേര്‍ അസ്വസ്ഥരായിട്ടുണ്ട്? തൃശൂരില്‍ വിബ്‌ജ്യോര്‍ ചലച്ചിത്രമേളയില്‍ കശ്മീര്‍ ചലച്ചിത്രകാരനായ ബിലാല്‍ എ ജാനിന്റെ Ocean of Tears എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും സംഘപരിവാരവും രംഗത്തിറങ്ങി ബഹളം വെച്ചെങ്കിലും പ്രതിനിധികള്‍ ഒറ്റക്കെട്ടായി ചെറുത്തതോടെ നാണം കെട്ടു സ്ഥലം വിടേണ്ടി വന്നു. അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനു പകരം സംഘാടകരെ ഉപദ്രവിക്കാനാണ് പൊലീസും ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ പി.എസ്.ബി.ടി സാമ്പത്തികസഹായം നല്‍കി നിര്‍മിച്ച കണ്ണീര്‍ക്കടല്‍ സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ്. അല്ലെങ്കില്‍ത്തന്നെയും അംഗീകാരമുള്ള ചലച്ചിത്രമേളകള്‍ക്ക് സെന്‍സര്‍ സര്‍ടിഫിക്കറ്റ് നിര്‍ബന്ധവുമല്ല താനും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ, മൃണാള്‍ സെന്നും ശ്യാം ബെനഗലും അഡ്വ നരിമാനുമൊക്കെ അംഗങ്ങളായ ട്രസ്റ്റാണ് പി.എസ്.ബി.ടി.

ഇത്തരത്തിലുള്ള ക്രൂരമായ കൈയേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇസ്ലാമിലെ സ്ത്രീകളോടുള്ള പരിഗണനയെ വിമര്‍ശിച്ച് അയാന്‍ ഹിര്‍സി അലിയോടൊപ്പം Submission എന്ന സിനിമ നിര്‍മിച്ചതിന്റെ പേരില്‍ ഡച്ച് ചലച്ചിത്രകാരന്‍ തിയോ വാന്‍ ഗോഷിനെ മുസ്ലിം മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത് 2004 ലാണ്. ഇസ്ലാമിനെ ആശയപരമായി വിലയിരുത്തുന്നതില്‍ വാന്‍ ഗോഷിനോ ഹിര്‍സി അലിക്കോ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ നേരിടേണ്ടത് തികച്ചും ആശയപരമായിത്തന്നെയാണ്. കൊലപാതകം അവരുടെ വിമര്‍ശങ്ങള്‍ ശരിയാണെന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

സത്യത്തില്‍ ഗെയില്‍ ട്രേഡ്‌വെല്ലിന്റേതുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഭാരതീയ സനാതന പാരമ്പര്യത്തെയോ ആത്മീയതയെയോ വിമര്‍ശിക്കുന്നതല്ല. സമ്പൂര്‍ണം എന്നവകാശപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളോ സംഘടനകളോ വിമര്‍ശനാതീതരല്ല താനും. മഠത്തില്‍ താനനുഭവിച്ച ലൈംഗകാതിക്രമങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളെ ഇന്ത്യയില്‍ ആത്മശാന്തി തേടിവന്ന ഒരു വിദേശ വനിത തുറന്നെഴുതുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ചെയ്തത്. മാത്രവുമല്ല, പുസ്തകത്തെപ്പറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് പെലീസ് തുനിഞ്ഞത്.

പുസ്തകങ്ങളോടുള്ള വ്യവസ്ഥിതിയുടെ ആക്രമണത്തിന്റെ, സമീപകാലത്തെ മറ്റു ചില ഉദാഹരണങ്ങള്‍ കൂടി ഇവിടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോഴിക്കോട്ടെ ചില പ്രസാധനാലയങ്ങളിലുണ്ടായ റെയ്ഡ്, തുടര്‍ന്നുണ്ടായ കേസ്, പതിനാല് പുസ്തകങ്ങള്‍ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലം മുതലായവയാണത്. അധികാരികളുടെ ഈ പുസ്തകവേട്ടയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന മാനസികവും സാമൂഹികവുമായ ചില കാര്യങ്ങളുണ്ട്. അക്ഷരവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം. അനുബന്ധമായി മറ്റു ചില തത്വങ്ങളുമുണ്ട്.

അക്ഷരവും അധികാരവും തമ്മില്‍-

അക്ഷരത്തോടും അറിവിനോടുമുള്ള അധീശത്വത്തിന്റെ അസഹിഷ്ണുതയ്ക്ക് അധികാരത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളില്‍ വിത്തു വിതക്കാരന്റെ ഉപമ പറയുന്നുണ്ടല്ലോ. വചനം കേള്‍പ്പിക്കുന്നവനാണ് വിതക്കാരനെന്ന് യേശു വിശദീകരിക്കുന്നുണ്ട്. അതായത് അക്ഷരങ്ങളാണ് വിത്തുകള്‍. സെമിറ്റിക് ജനത സ്വതവേ വായിക്കുകയല്ല, കേള്‍ക്കുകയാണ് ചെയ്തിരുന്നത്. അതില്‍ ഒരു കൂട്ടം വിത്തുകള്‍ വഴിയരികില്‍ വീണുപോയപ്പോള്‍ ദുഷ്ടന്‍ വന്ന് അത് ചവിട്ടിത്തൂത്തുകളഞ്ഞെന്നാണ് യേശു പറഞ്ഞത്. അതിനദ്ദേഹം നല്‍കിയ വിശദീകരണത്തിലുള്ളത് നിങ്ങളുടെ നേതാക്കന്മാരാണ് ദുഷ്ടന്‍ എന്നതു കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കു

ന്നതെന്നായിരുന്നു. അക്ഷരത്തെ ഭയക്കുന്ന അധികാരത്തെയാണിവിടെ സൂചിപ്പിച്ചതെന്നര്‍ത്ഥം. നൂഹിന്റെ വചനം കേള്‍ക്കാന്‍ കൂട്ടാക്കാതെ വിരല്‍ ചെവിയില്‍ തിരുകിയ ജനതയെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അധികാരികളുടെ വിലക്കാണ് ഇതിനു കാരണമെന്നു വ്യക്തം. കേള്‍ക്കരുതെന്നു വിലക്കുക തന്നെയാണ് മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ കാര്യത്തിലും അന്നത്തെ അധികാരിവര്‍ഗം ചെയ്തിരുന്നതെന്ന് ചരിത്രം.

ജ്ഞാനിയായ സേക്രട്ടീസ് യുവാക്കളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് അഥീനിയന്‍ ഭരണകൂടം വിചാരണ ചെയ്തു കൊന്നു കളഞ്ഞു. ചിന്തകളെയാണ് അവിടെയും ഭരണകൂടം ഭയപ്പെട്ടത്. സോക്രട്ടീസ് ഏഥന്‍സിലെ വരേണ്യപാരമ്പര്യത്തെ നിരാകരിച്ചു. പ്രമാണിമാരുടെ ദൈവങ്ങളെ തകര്‍ത്തു. പരമ്പരാഗതവും ദേശീയവുമായ പാഠങ്ങളെ നിരൂപണബുദ്ധിയോടെ സമീപിക്കാന്‍ യുവജനതയെ പ്രാപ്തരാക്കി. ഉജ്വലവും വിപ്ലവാത്മകവുമായ ഈ ചിന്തകള്‍ അധികാരികളുടെ സ്വാസ്ഥ്യം കെടുത്തി. വിചാരണയിലും വധശിക്ഷയിലും പ്രതിഫലിച്ചത് അക്ഷരങ്ങളോടും ചിന്തകളോടുമുള്ള ഈയസഹിഷ്ണുത തന്നെയായിരുന്നെന്നു വേണം മനസ്സിലാക്കാന്‍. അന്നത്തെ ആത്മീയാചാര്യന്മാരും മതനേതാക്കന്മാരും കൂട്ടുണ്ടായിരുന്നു ഈ അക്ഷരഹത്യയ്ക്ക്.

ഭീതിയും ഭീതിയുടെ ഉല്‍പാദനവും-

മൂലധനകേന്ദ്രിതമായ ഇന്നത്തെ അധികാരഘടനയ്‌ക്കെതിരെ ശക്തമായ ആശയപ്രതിരോധം സൃഷ്ടിക്കുന്നവരാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. അതിനാല്‍ ആഗോളതലത്തില്‍ത്തന്നെ അധീശത്വം ഇസ്ലാമിനെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

മുതലാളിത്തത്തിന്റെ ആരംഭദശയില്‍ത്തന്നെ അതിന്റെ ചൂഷണസ്വഭാവത്തെ തുറന്നു കാട്ടി, അടിസ്ഥാനവര്‍ഗത്തിന്റെ ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച കമ്യൂനിസ്റ്റ് ദര്‍ശനത്തിനെതിരെ അധികാരികള്‍ നടത്തിയ പ്രചാരണങ്ങളെ പ്രതിപാദിക്കുന്നുണ്ട് കമ്യൂനിസ്റ്റ് മാനിഫെസ്റ്റോയില്‍. അത് തുടങ്ങുന്നതു തന്നെ യൂറോപ്പിനെ ബാധിച്ചിരിക്കുന്ന കമ്യൂനിസ്റ്റ് ദുര്‍ഭൂതത്തെസ്സംബന്ധിച്ച മുതലാളിത്ത പ്രചാരണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. എതിര്‍ക്കുന്നവരെസ്സംബന്ധിച്ച് ഭീതി വളര്‍ത്താനുള്ള ശ്രമം പണ്ടേയുള്ളതാണ്. ദൈവികദര്‍ശനത്തെ, അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഊന്നല്‍ നല്‍കി ആവിഷ്‌കരിക്കാന്‍ ശ്രമിച്ച, ആധുനിക ഇസ്ലാമിക പ്രസ്ഥാനാചാര്യന്മാരായ മൗദൂദിയുടെയും ഖുത്വുബിന്റെയുമൊക്കെ ചിന്തകള്‍ പ്രതിരോധത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച വെളിവു നല്‍കിയതോടെ, അവരുടെ ആധാരമായ ഇസ്ലാമിനെക്കുറിച്ച് പലതരം ആശങ്കകള്‍ സൃഷ്ടിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വം ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഫലമായി വളര്‍ന്നുവന്ന ഇസ്ലാം ഭീതി പ്രസാധനാലയങ്ങളിലുള്ള റെയ്ഡ് മുതല്‍ പതിനാല് പുസ്തകങ്ങളെക്കുറിച്ച അഫിഡവിറ്റ് വരെയുള്ള കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.

ദൈവികദര്‍ശനത്തിന്റെ പ്രബോധനമായ പുസ്തകങ്ങള്‍ അധീശത്വത്തിന്റെ നിരാകരണമാണ്. ഇതാണ് ഇസ്ലാം ഭീതിയുടെ പ്രാദുര്‍ഭാവത്തിന്റെ നിമിത്തം. നിരാകരണങ്ങളെ സ്വയം ഭയപ്പെടുകയന്നത് അന്യായമായ അധികാരപ്രയോഗത്തിന്റെ വക്താക്കളുടെ സഹജസ്വഭാവമാകുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ക്കശമായ അധികാരസംസ്ഥാപനം തന്നെ ഭീതിയുടെ പ്രത്യക്ഷമത്രേ. അതിനാല്‍ത്തന്നെ നിരാകരണത്തിന്റെ ശക്തികളെസ്സംബന്ധിച്ച് പല തരത്തിലുള്ള ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ അധീശത്വം ശ്രമിച്ചു കൊണ്ടേയിരിക്കും. പുസ്തകങ്ങളോടുള്ള വിരോധത്തിനു പിന്നില്‍ ഇതും ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ടാവാം.

 

സംശയങ്ങളുടെ പ്രജനനം-

ജനതയെ ഭിന്നിപ്പിക്കല്‍ അധികാരാസക്തരുടെ പൊതുവായ നിലപാടാണ്. ഇതിന്റെ പ്രധാനപടിയാണ് സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കല്‍. ഇതിനു വേണ്ടി പ്രയോഗിക്കാറുള്ള തന്ത്രങ്ങളെയും പതിനാല് പുസ്തകങ്ങളെപ്പറ്റിയുള്ള അഫിഡവിറ്റില്‍പ്പറഞ്ഞ ചില കാര്യങ്ങളില്‍ കാണാന്‍ കഴിയും. രണ്ട് പുസ്തകങ്ങളുടെ കാര്യത്തില്‍ വിശ്വാസപരമായി ഇസ്ലാമിനും ക്രിസ്തുമതത്തിനുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ പെരുപ്പിച്ചു കാട്ടുന്ന പരാമര്‍ശങ്ങളുണ്ട്. പൊതുവായി ഓരോ മതത്തിന്റെയും വിശ്വാസകാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ മറ്റു മതസ്ഥരില്‍ യാതൊരാശങ്കയും ജനിപ്പിക്കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രത്യേകം അടര്‍ത്തിയെടുത്ത് പൂര്‍വാപരബന്ധമില്ലാതെ ഉദ്ധരിച്ചാല്‍ ചിലപ്പോള്‍ മൂലകൃതിയില്‍ ആ കാര്യങ്ങളുടെ പരാമര്‍ശം കൊണ്ടുള്ള ഉദ്ദേശ്യം പോലും ചിലപ്പോള്‍ മാറിപ്പോകാം. മറ്റൊരു ജനതയില്‍ ഇവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന ബോധം സൃഷ്ടിക്കാന്‍ പോലും അത് കാരണമായേക്കാം.

ജഅ്ഫര്‍ ബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ അബിസീനിയയിലേക്ക് ഹിജ്‌റ പോയ മുസ്ലിം സംഘത്തെ അവിടെ നിന്നു പുറത്താക്കണമെന്നാവശ്യപ്പട്ട് ഖുറൈശി പ്രതിനിധിയായ അംറ് ബ്‌നു ആസ് അബിസീനിയന്‍ രാജാവായ നജ്ജാശിയോടു സംസാരിച്ചപ്പോള്‍, എന്തിന്റെ പേരിലാണ് തങ്ങള്‍ ജന്മനാടുപേക്ഷിച്ചു പോരേണ്ടിവന്നതെന്ന് ജഅ്ഫര്‍ വിവരിച്ചു. ഇതു കേട്ട രാജാവ് അവരെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് അംറ് പ്രയോഗിച്ച തന്ത്രം ഇതു തന്നെയായിരുന്നു. യേശുവിനെക്കുറിച്ച ഇവരുടെ വിശ്വാസമെന്തെന്നു ചോദിക്കാന്‍ അംറ് രാജാവിനോടു പറഞ്ഞു. അതു മാത്രമായിട്ടു കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനിയായ രാജാവ് അസ്വസ്ഥനാകുമെന്നും മുസ്ലിം സംഘത്തെ പുറത്താക്കുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ ജഅ്ഫര്‍ തന്ത്രപൂര്‍വ്വം തന്നെ പ്രതികരിച്ചത് ചരിത്രം.

സമാനമായ സ്വഭാവത്തിലാണ് അഫിഡവിറ്റില്‍ വരികളുദ്ധരിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശുമരണം, ത്രിയേകത്വം മുതലായ കാര്യങ്ങളില്‍ ഇസ്ലാം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നത അല്‍പം വിവരമുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും രണ്ടു സമൂഹങ്ങളും ഒന്നായി സൗഹൃദത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുമുണ്ട്. എന്നല്ല, ലോകത്തൊരിടത്തും ഈ വിശ്വാസഭിന്നതയുടെ പേരില്‍ ഒരു കലാപവുമരങ്ങേറിയിട്ടില്ല. എന്നിരിക്കേ, ഇപ്പോള്‍ മുകളില്‍റഞ്ഞതു പ്രകാരം ഉദ്ധരിക്കുന്നത്, തീര്‍ച്ചയായും ഇരു സമൂഹങ്ങളുടെയും സൗഹൃദത്തെതകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടിത്തന്നെയാണ്. ഇപ്രകാരം അവിശ്വാസം ജനിപ്പിക്കുന്ന പ്രക്രിയ കൂടി പുസ്തകങ്ങള്‍ക്കെതിരായ നീക്കത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എന്തായാലും, വിമോചനത്തിന്റെ ആയുധങ്ങളാണ് പുസ്തകങ്ങള്‍. താളില്‍ വിഷം പുരട്ടിയും നിരോധമേര്‍പ്പെടുത്തിയും അവയില്‍ നിന്ന് മനുഷ്യനെ അകറ്റാനുള്ള തന്ത്രങ്ങളുടെ പ്രയോഗത്തിന് ചിന്തകളുടെ ഉല്‍ഭവത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. ജീവിതത്തെ അധീനപ്പെടുത്താനുള്ള അധീശശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ അക്ഷരങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞേ പറ്റൂ. അധികാരത്തിനെതിരെ അക്ഷരങ്ങളുടെ പക്ഷത്തു നില്‍ക്കാനും അക്ഷരവൈരികളായ അക്രമികളെ തിരിച്ചറിയാനും നമുക്കു കഴിയുക എന്നത് വളരെ പ്രധാനമാണ്.

ദേശവും രാഷ്ട്രവും വംശീയതയും – ഫാഷിസത്തിന്റെ സാമൂഹ്യദര്‍ശനം

ഒരു കണ്ണ് നഷ്ടപ്പെട്ട്, പകരം ഗ്ലാസ്സിന്റെ കൃത്രമക്കണ്ണ് പിടിപ്പിച്ചിരുന്ന നാസി പട്ടാള ഓഫീസര്‍ തടവുകാരനായ ഒരു ജൂതനോടു പറഞ്ഞു: “എന്റെ രണ്ടു കണ്ണുകളില്‍ ഏതാണ് ഗ്ലാസ്സു കൊണ്ടുള്ളതെന്ന് കൃത്യമായിപ്പറഞ്ഞാല്‍ നിന്നെ വെറുതെ വിടാം.”
അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കിയ ശേഷം യഹൂദന്‍ പറഞ്ഞു: “സര്‍., താങ്കളുടെ ഇടതുകണ്ണാണ് ഗ്ലാസ്സിന്റേത്.”
“കൊള്ളാം. തനിക്കതെങ്ങനെ മനസ്സിലായി?”
“ആ കണ്ണിലാണ് സര്‍ എന്നോടല്പം ദയയുള്ളത്.”

*****                         *****                         *****                         *****

പൌരാണിക റോമിലെ അധികാര ചിഹ്നമാണ് ഫാഷിയ (fascia). റോമന്‍ ഭടന്റെ (lictor) കൈയിലെ മഴുവും ഇരുമ്പു ദണ്ഡുകളും എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം (bundle of rods with an axe carried by lictor). രാഷ്ട്രീയം തീര്‍ത്തും അധികാര കേന്ദ്രിതവും അധികാരം ആയുധബലത്തിലധിഷ്ഠിതവുമായിരിക്കുന്ന ഒരവസ്ഥയുടെ പ്രതീകമാണത്.
ഫാഷിയ എന്ന വാക്കില്‍ നിന്നുണ്ടായതാണ് ഫാഷിസം. ഫാഷിസം അധികാരത്തില്‍ മാത്രം വിശ്വസിക്കുന്നു. കരുത്തും അതിജീവനശേഷിയുമാണ് അതംഗീകരിക്കുന്ന മൂല്യങ്ങള്‍. അധികാരപ്രാപ്തിക്ക് അക്രമവും യുദ്ധവും ന്യായമാണെന്നും അതു വിശ്വസിക്കുന്നു.
800px-Italian_Fascist_flag_1930s-1940s.svg1932ല്‍ എന്‍സൈക്ലോപീഡിയ ഇറ്റാലിയാനയ്ക്കു വേണ്ടി ബെനിറ്റോ മുസ്സോലിനി എഴുതിയ thedoctrine of fascism എന്ന ലേഖനവും അദോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ mien kamph ഉമാണ്  ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി വിലയിരുത്തപ്പെടാറുള്ളത്. ദേശീയമായ അപമാനത്തിന്റേയും നൈരാശ്യബോധത്തിന്റേയും ഫലമായിട്ടായിരുന്നു ഇറ്റലിയിലും  ജര്‍മ്മനിയിലും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. 1919ലെ വെര്‍സെയില്‍‌സ് ഉടമ്പടിയെത്തുടര്‍ന്ന് ഈ രാജ്യങ്ങളിലുണ്ടായ അതൃപ്തി അമിതമായ സ്വദേശബോധമായും പിന്നീട് ആക്രാമക ദേശീയതയായും വളര്‍ന്നു. നന്മതിന്മകളുടെ പോലും ആധാരം ദേശീയതയായിത്തീര്‍ന്നു. മുസ്സോലിനിയുടെ പ്രഖ്യാപനത്തില്‍ ഇറ്റലിക്ക് കീര്‍ത്തിയുണ്ടാക്കുന്ന എതു പ്രവര്‍ത്തിയും നന്മയാണ്. അക്രമാധിഷ്ഠിതമാണ് ഫാഷിസത്തിന്റെ രാഷ്ട്രീയം. കൈയേറ്റങ്ങളും കൊള്ളിവെപ്പുകളും സദാചാരപരമായും പ്രായോഗികമായും ആവശ്യമാണെന്നാണ് മുസ്സോലിനിയുടെ സിദ്ധാന്തം.
ഇന്ത്യന്‍ ഫാഷിസത്തിന്റെ ആധാരം ദേശീയമായ അപമാനത്തെക്കുറിച്ച വ്യാജവാദങ്ങളാണ്. ദേശീയതയുമായി ബന്ധപ്പെട്ട് ഏകമുഖമായ ഒരു സാംസ്കാരിക വീക്ഷണം മുന്നോട്ടു വെക്കുകയും ഇതരസമൂഹങ്ങളെയും സംസ്കാരങ്ങളെയും ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്തു. ചരിത്രത്തെ വികലമാക്കി, അസത്യത്തെ ചരിത്രമാക്കി. ഫാഷിസ്റ്റ് തത്വദര്‍ശനത്തിനു കീഴില്‍ അസത്യം ഒരു മാനസികാവസ്ഥ തന്നെയായി മാറുന്നു. യാഥാര്‍ത്ഥ്യത്തെ വസ്തുതാപരമായി നേരിടാനുള്ള ഭയത്തില്‍ നിന്നാണ് ഈ മാനസികാവസ്ഥയുണ്ടാകുന്നത് (ഉണ്ണി.ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008 നവംബര്‍ 23). യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനുള്ള ശേഷിക്കുറവില്‍ നിന്നാണ് ഒരാള്‍ ഫാഷിസ്റ്റിലേക്ക് മന:പരിവര്‍ത്തനം ചെയ്യുന്നത് (അതേ ലേഖനം). ഈ മന:പരിവര്‍ത്തനത്തെ മൃഗപരിവര്‍ത്തനം എന്നു വിശേഷിപ്പിക്കുന്നു കെ.ഇ.എന്‍. (പച്ചക്കുതിര 2008 നവംബര്‍). ഒറീസ്സയിലെ പ്രശ്നം മതപരിവര്‍ത്തനമല്ല, മൃഗപരിവര്‍ത്തനമാണെന്ന് അദ്ദേഹമെഴുതി. യഥാര്‍ത്ഥത്തില്‍ ഫാഷിസം തുല്യതയില്ലാത്തൊരു രാക്ഷസീയപരിവര്‍ത്തനത്തില്‍ മനുഷ്യനെക്കൊണ്ടെത്തിക്കുന്നു.
ഭയം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വ്യാജവാദങ്ങള്‍:
വ്യാജവാദങ്ങളും വ്യാജപരിവേഷങ്ങളുമാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ അക്രമത്തിന് ന്യായമാക്കുക. പ്രത്യേക വിഭാഗങ്ങളും പ്രത്യേക ദേശങ്ങളുമായി ബന്ധപ്പെട്ട് വിഭ്രാന്തി ജനിപ്പിക്കാറുണ്ടവര്‍. ‘ശത്രു’വിന്റെ ശേഷിയെ പൊലിപ്പിച്ചു കാണിക്കാന്‍ ഹിറ്റ്‌ലറും മുസ്സോലിനിയും നിര്‍ദ്ദേശിച്ചിരുന്നു. മുസ്‌ലിംകളെയും കമ്യൂനിസ്റ്റുകളെയും കൂറിച്ച ഭയമുണ്ടാക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെ ഫാഷിസ്റ്റുകള്‍ മലപ്പൂറം, കണ്ണൂര്‍ ജില്ലകളെപ്പറ്റി വിഭ്രാന്തി ജനിപ്പിക്കുന്നത്. ഭയം ഉല്‍പ്പാദിപ്പിച്ചുകൊണ്ട് മാത്രമാണ് ഫാഷിസം നില നില്‍ക്കുന്നത്.1933ല്‍ ജര്‍മന്‍ പാര്‍ലിമെന്റില്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ അതിന്റെ കുറ്റം ചാര്‍ത്തപ്പെട്ടത് കമ്യൂനിസ്റ്റുകളിലായിരുന്നു. എന്നാല്‍ അത് തങ്ങള്‍ തന്നെ ചെയ്തതാണെന്ന് ന്യൂറംബര്‍ഗ് വിചാരണയില്‍ നാസികള്‍ തന്നെ സമ്മതിച്ചു. ഗോധ്ര മുതല്‍ പാര്‍ലിമെന്റ് ആക്രമണം വരെയുള്ള കേസുകളില്‍ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. മാലെഗാവ്, മക്കാ മസ്ജിദ്, സംജോത തുടങ്ങിയ സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വികാസങ്ങളേയും ഓര്‍ക്കുക. ആശയങ്ങളുടെ ആവര്‍ത്തനത്തിന്റെ പ്രാധാന്യം ഹിറ്റ്‌ലറൂടെ സഹപ്രവര്‍ത്തകനായിരുന്ന ഗീബല്‍‌സ് നിരന്തരം ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഏതു നുണയേയും സത്യമാക്കി മാറ്റാമത്രെ.
സങ്കുചിത ദേശീയത; അപരവല്‍ക്കരണം:
ഫാഷിസ്റ്റ് ദേശീയതാ സങ്കല്പം ദേശസ്വത്വത്തെ നിഷേധാത്മകമായാ‍ണ് സമീപിക്കുന്നത്. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്കാരം ഏകപക്ഷീയമാണെന്ന ചിന്തയാണത്. വംശീയതയാണിതിന്റെ ആധാരം. ഇറ്റാലിയന്‍ വംശജര്‍ അവരുടെ വംശവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നു അതിനാലവര്‍ ഉന്നതരാണെന്നും മുസ്സോലിനി പ്രഖ്യാപിച്ചു. ജര്‍മന്‍ ആര്യന്മാരെപ്പറ്റി ഹിറ്റ്‌ലറും ഇതു തന്നെ പറഞ്ഞു. ഇന്ത്യയിലെ സാംസ്കാരിക ദേശീയതാവാദികള്‍ ബ്രാഹ്‌മണദേശീയതയുടെ പ്രതിനിധികളാണ്. ഈ ബ്രാഹ്‌മണ ദേശീയതയാകട്ടെ, ഇന്ത്യക്കാര്‍ തന്നെയായ ബഹുഭൂരിപക്ഷത്തിനും (സ്ത്രീകള്‍, കീഴാളപക്ഷക്കാര്‍, അയിത്തജാതിക്കാര്‍, ഗോത്രസമൂഹങ്ങള്‍ …..) പൂര്‍ണ്ണ മനുഷ്യരായിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്യുന്നു. (മീരാനന്ദ:prophets facing backwards). ഗോത്രസമൂഹങ്ങള്‍ കാട്ടുവാസികളാണ്. ഉന്നതമായ സാഹോദര്യബോധവും മാനവികതയും പിലര്‍ത്തിയിരുന്ന നിഷാദരെക്കുറിച്ച നീചസങ്കല്പം പൊതുബോധത്തിലേക്ക് കടത്തിവിട്ടത് ബ്രാഹ്‌മണ പുരാണങ്ങളാണ്. നീചപ്രവൃത്തികളെ കിരാതം, കാട്ടാളത്തം എന്നെല്ലാം വിശേഷിപ്പിക്കുന്ന പ്രവണത നമ്മുടെ വ്യവഹാരഭാഷയുടെ തന്നെ ഭാഗമായിട്ടുണ്ടല്ലോ. ഭാഷ പോലും അപകടകരമാം വിധം ഹൈജാക്ക് ചെയ്യപ്പെടുന്നു.
c12
പാപിയും അധര്‍മിയുമായ വേനരാജാവിന്റെ മക്കളില്‍ ‘കറമ്പനും കുള്ളനു’മായ നിഷാദന്‍ വേനന്റെ പാപവുമായി കാട്ടില്‍ച്ചെന്ന് ‘അപരിഷ്കൃതരും പാപതല്പരരുമായ’ നിഷാദന്മാര്‍ക്ക് (കാട്ടാളന്മാര്‍ക്ക്) ജന്മം നല്‍കി. ‘അഗ്നിയുടെ നിറ‘മുള്ള പൃഥു നായകനും അവതാരവുമായി വാഴ്ത്തപ്പെട്ടു. മിത്തുകള്‍ ചിലപ്പോള്‍ വരേണ്യമായ താല്പര്യങ്ങളില്‍ നിന്നാണ് ജനിക്കുന്നത്. ഇവിടെ ധര്‍മാധര്‍മങ്ങളുടെ നിര്‍ണ്ണയത്തിന് വംശവും വര്‍ണ്ണവും ആധാരമായിത്തീരുന്നു. ഔന്നത്യനീചത്വങ്ങള്‍ക്ക് നിദാനവും അതു തന്നെ. കറുത്തവനെ ഫാഷിസ്റ്റ് വംശീയത പാപിയെന്നും വര്‍ണ്ണ സാമ്രാജ്യത്വം അപരിഷ്കൃതനെന്നും മുദ്ര കുത്തുന്നു.
അപരവല്‍ക്കരണം വംശീയതയുടെ മുഖമുദ്രയാണ്. അപരന്‍ പാപിയും കൊള്ളരുതാത്തവനുമായിരിക്കും അതിന്റെ കാഴ്ചയില്‍. പൌരാണിക ഈജിപ്തില്‍ കോപ്റ്റിക് വംശീയതയുടെ ഇരകളായിരുന്ന യിസ്രായേല്യര്‍ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായിര്‍ത്തീരുന്നു. ‘ജാതിക’ളോടുള്ള അവരുടെ സമീപനം അതാണ് സൂചിപ്പിക്കുന്നത്.  പിന്നീടാകട്ടെ, വര്‍ണ്ണവും വംശവും ഉല്‍കൃഷ്ടതയുടെ മാനദണ്ഡങ്ങളായിത്തീരുന്ന ഫാഷിസ്റ്റ് ചിന്തയുടെ ഇരകളായി നാസി ജര്‍മനിയില്‍ അവര്‍ മാറി. എന്നാലോ, പുതിയ കാലത്ത് സയണിസ്റ്റ് ചിന്താഗതിക്കു കീഴില്‍ അവര്‍ അവരുടെ വംശീയ മിഥ്യാഭിമാനത്തെ ഏറ്റവും ആക്രാമകമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.
ശ്രേണീബദ്ധമായ ഒരു സാമൂഹ്യക്രമത്തെയാണ് ഫാഷിസം പ്രോത്സാഹിപ്പിക്കുക.“ഫാഷിസം എക്കാലത്തും വിശുദ്ധിയിലും വീരഭാവത്തിലും വിശ്വസിക്കുന്നു.  … മനുഷ്യസമൂഹത്തിന് മാറ്റാന്‍ പറ്റാത്തതും പ്രയോജനപ്രദവും സഫലവുമായ അസമത്വത്തെ ഫാഷിസം സ്ഥിരീകരിക്കുന്നു” (മുസ്സോലിനി).
ശാസ്ത്രവും ചരിത്രവും പുരാവൃത്തങ്ങളും:

ആര്യ വംശീയ ദേശീയതയുടെ മൂലതത്വങ്ങളിലേക്കുള്ള തിരിച്ചു പോക്ക് തികച്ചും ശാസ്ത്രീയമായ ഒരു നിലപാടായിരിക്കുമെന്നു സമര്‍ത്ഥിക്കാന്‍ ഇന്ത്യന്‍ ഫാഷിസം ശ്രമിക്കുന്നു. സമഗ്രമായ ഒരു ശാസ്ത്ര ധാര വേദ, പുരാണങ്ങളില്‍ ആദ്യമേ ഉണ്ടായിരുന്നെന്ന അവകാശവാദമുന്നയിക്കുകയാണ് ഒരു ഭാഗത്ത്. അങ്ങനെയാണ് വേദിക് സയന്‍സും വേദിക് മാത്തമാറ്റിക്സുമൊക്കെയുണ്ടാവുന്നത്. (വേദങ്ങളുടെ ധര്‍മം ശാസ്ത്രം പഠിപ്പിക്കലല്ല. ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കലാണ്). യക്ഷിക്കഥയിലെ പറക്കും തളികയും മാന്ത്രികവടിയും പോലെയോ മറ്റോ പുരാണകഥകളില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പകവും ദിവ്യാസ്ത്രവുമൊക്കെ വിമാനത്തിന്റെയും അണുബോംബിന്റെയും പൂര്‍വ്വമാതൃകകളായും സങ്കല്‍പ്പിച്ചു തുടങ്ങി. മറ്റൊരു വശത്താകട്ടെ, ജ്യോതിഷവും മന്ത്രവാദവും പോലെയുള്ള അശാസ്ത്രീയ കപടവ്യവഹാരങ്ങള്‍ക്കും ശുദ്ധാശുദ്ധങ്ങളുമായി ബന്ധപ്പെട്ട അയുക്തിക ധാരണകള്‍ക്കും ശാസ്ത്ര പഠന വിഷയങ്ങളില്‍ സ്ഥനം നല്‍കാനും ശ്രമിക്കുന്നു.
വംശവിശുദ്ധിയെ ശാസ്ത്രമാക്കുന്നതിന് ഹിറ്റ്‌ലര്‍ അവലംബമാക്കിയത് റോസന്‍ബര്‍ഗിന്റെ ആര്യസിദ്ധാന്തത്തെയാണ്. നവ ആര്യവാദമെന്നറിയപ്പെടുന്ന ഒരു വംശീയ ചരിത്ര ശാസ്ത്ര പാഠം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കുമുണ്ട്. അതിജീവനത്തെക്കുറിച്ച, ഡാര്‍വിന്‍ സിദ്ധാന്തം മുതലാളിത്ത സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെല്ലാം പിടിവള്ളിയായിട്ടുണ്ട്. കീഴടക്കപ്പെട്ടവര്‍ക്കു മേലുള്ള അധിനിവേശവും അടിച്ചമര്‍ത്തലും അങ്ങനെ പ്രകൃതിനിയമം തന്നെയായി. മുസ്സോലിനിയുടെ അഭിപ്രായത്തില്‍ സ്ത്രീക്ക് മാതൃത്വം പോലെയാണ് പുരുഷന് യുദ്ധം. ഫാഷിസം അപരന്മാരും ശത്രുക്കളും ‘നഷ്ടപ്പെടുത്തിക്കളഞ്ഞ’ പ്രതാപൈശ്വര്യങ്ങളെക്കുറിച്ച അസത്യങ്ങളാലും ചരിത്ര ദുര്‍‌വ്യാഖ്യാനങ്ങളാലും വീര്യമുണര്‍ത്താന്‍ ശ്രമിച്ചു,. പണവും അധികാരവും യഹൂദന്റെ കൈയിലാണെന്ന ബോധം സൃഷ്ടിച്ചാണ് ഹിറ്റ്‌ലര്‍ വികാരമിളക്കി വിട്ടത്. ഇന്ത്യന്‍ ഫാഷിസം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അക്രമികളും ഇന്ത്യയുടെ ആന്തരിക ദൌര്‍ബ്ബല്യങ്ങളുമായി ചിത്രീകരിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെയും പെണ്ണുങ്ങള്‍ അപഹരിക്കപ്പെട്ടതിന്റെയും കണക്കുകളുണ്ടാക്കി വിദ്വേഷമുണര്‍ത്തി. അധമ, മ്ലേച്ഛവിഭാഗങ്ങളെ ഉന്മൂലനം ചെയ്തെങ്കിലേ വംശീയവും ദേശീയവുമായ അന്തസ്സ് വീണ്ടെടുക്കാന്‍ കഴിയൂ എന്ന ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് ജീവിക്കാനുള്ള ഒരേയൊരു വഴി നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുക എന്നതാകുന്നു. വെറുപ്പും വിദ്വേഷവുമാണ് നിലനില്‍ക്കുന്ന മൂല്യങ്ങള്‍. ഗര്‍ഭസ്ഥമായ ഒരു ഭ്രൂണത്തോടു പോലും തോന്നുന്ന പക. ഫാഷിസം എപ്പോഴും അടിച്ചമര്‍ത്തലിനെയും കൂട്ടക്കൊലകളെയും ന്യായീകരിക്കുന്നു. കൊലയെ ഉത്സവമാക്കി മാറ്റിയ ഒരാള്‍ക്ക് ദേശീയ നേതാവാകാന്‍ സാധിക്കുന്നതും അങ്ങനെയാണ്.
ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനമെന്നത് മുസ്സോലിനിയുടെ ഭാഷയില്‍ ഭീരുവിന്റെ സ്വപ്നം മാത്രമാണ്. “ഫാഷിസം ശാശ്വതസമാധാനത്തിന്റെ സാധ്യതയിലോ പ്രയോജനത്തിലോ വിശ്വസിക്കുന്നില്ല. സമാധാനവാദസിദ്ധാന്തത്തെ അത് നിരാകരിക്കുന്നു.  … മുഴുവന്‍ മനുഷ്യോര്‍ജ്ജത്തെയും അതിന്റെ അത്യുന്നത മാനസികസംഘട്ടനത്തിലേക്ക് കൊണ്ടുവരുന്നതും നേരിടാന്‍ ധൈര്യമുള്ള ഒരു ജനതക്കു മേല്‍ ഔന്നത്യത്തിന്റെ മുദ്ര പതിപ്പിക്കുന്നതും യുദ്ധം മാത്രമാണ്.  … സമാധാനത്തിന്റെ തത്വത്തിന്മേല്‍ കെട്ടിപ്പടുത്തിട്ടുള്ള സകല സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണ്.” (മുസ്സോലിനി).
1440
ലോകസമാധാനം എന്ന ആശയത്തോട് മുസ്സോലിനി പുലര്‍ത്തിയ അതേ നിലപാട് ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനു നേരെ ഗോള്‍വല്‍ക്കറും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഗോള്‍വല്‍ക്കറുടെ അഭിപ്രായത്തില്‍ സമാധാനത്തെപ്പറ്റി പറയുന്നവര്‍ ഭീരുക്കളാണ്. മഹാഭാരതത്തിലെ ബകവധകഥയെ ഉപജീവിച്ച് വിചാരധാരയില്‍ അത് വിവരിക്കുന്നുണ്ട്. ഭീകരനും ശത്രുവുമായ ബകന്‍ എന്ന രാക്ഷസന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏകചക്രാപുരി ഗ്രാമവാസികള്‍ അവനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ദിവസേന ഒരു വണ്ടി ചോറും വണ്ടി വലിക്കുന്ന പോത്തുകളും വണ്ടിക്കാരനും ബകന് ഭക്ഷണം. എന്നാല്‍ ഭീമസേനന്‍ ബകനെ “വാടാ, കണക്കു തീര്‍ത്തു കളയാം” എന്നു പറഞ്ഞ് നേരിട്ട്, വധിച്ചു കളഞ്ഞു. ശത്രുവായ മുസല്‍മാനാണ് ഗോള്‍വല്‍ക്കര്‍ക്ക് ബകന്‍. ഏകചക്രാപുരിക്കാരെപ്പോലെ ഭീരുത്വം കൊണ്ടു മാത്രം ഒരുവിഭാഗം സമാധാനത്തെപ്പറ്റി സംസാരിക്കുകയാണെന്നും വാടാ, കണക്കു തീര്‍ക്കാം എന്ന നിലപാടാണ് തങ്ങളുടേതെന്നും ഗോള്‍വല്‍ക്കര്‍ വിവരിക്കുന്നു.
രാഷ്ട്രവും അതിന്റെ സാന്മാര്‍ഗികതയും ആത്മീയതയും:
വ്യക്തിസ്വാതന്ത്ര്യത്തെ തീര്‍ത്തും നിരാകരിക്കുന്ന ഒന്നാണ് ഫാഷിസത്തിന്റെ സാമൂഹ്യഘടന. രാഷ്ട്രത്തിന്റെയും അധികാരത്തിന്റെയും ഇടപെടലുകള്‍ക്ക് യാതൊരു പരിധിയുമില്ല. ഫാഷിസത്തിന്റെ അടയാളമായ സ്വസ്തിക വിധേയത്വത്തെയാണ് സൂചിപ്പിക്കുന്നത്. “കെട്ടപ്പെട്ട കൈകളാണ് സ്വസ്തിക.” (എം.എന്‍.വിജയന്‍)
രാഷ്ട്രം ആത്മീയവും സാന്മാര്‍ഗികവുമാണെന്ന് മുസ്സോലിനി പറഞ്ഞു. ആധ്യാത്മികതയുടെ അഭാവം കൊണ്ടാണത്രേ ജനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകാത്തത്. ലോകം ആത്മീയ സമ്പൂര്‍ണ്ണതക്കും മുക്തിക്കും വേണ്ടി ദാഹിക്കുകയാണെന്നും അതിനായി ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും പറയുമ്പോള്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകളും ഉദ്ദേശിക്കുന്നത് ഈ അധികാരാധിഷ്ഠിത ആത്മീയതയെയാണ്.
ഈ ആത്മീയതയും വംശീയതയില്‍ അധിഷ്ഠിതമാണ്. ഒരേയൊരു സാംസ്കാരികധാരയുമായി യോജിച്ചു പോകുന്ന അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ദേശീയപദവി നല്‍കുന്നു. ഒപ്പം മറ്റ് രീതികളോടും വൈവിധ്യങ്ങളോടും കടുത്ത അസഹിഷ്ണുത വച്ചു പുലര്‍ത്തി. ഒരു പള്ളി തകര്‍ത്തുവെന്നതാണല്ലോ ഇന്ത്യന്‍ ഫാഷിസ്റ്റ് ആത്മീയത അതിന്റെ സ്വാഭിമാന പ്രതീകമായി ഉയര്‍ത്തിക്കാട്ടിയത്. ഒരു പ്രാര്‍ത്ഥനായോഗത്തിനു തൊട്ടുടനെയാണ് ഗാന്ധിജി ഇതേ ആത്മീയതയുടെ വെടിയുണ്ടയേറ്റു മരിച്ചത്.
രാഷ്ട്രം ആത്മീയതയിലധിഷ്ഠിതം എന്നതല്ല, വംശീയ ദേശീയത്വത്തിലധിഷ്ഠിതമായ രാഷ്ട്രം തന്നെയാണ് ആത്മീയത എന്നാണ് വരുന്നത്. രാഷ്ട്രമാണ് പ്രധാനം എന്ന മുദ്രാവാക്യം ഉദാഹരണമായെടുക്കാം. ഇത് ദേശസ്നേഹികളെ വഴി തെറ്റിച്ചേക്കാം.  യഥാര്‍ത്ഥത്തില്‍ രാഷ്ട്രമെന്നാല്‍ വംശീയാധിഷ്ഠിതവും കേന്ദ്രീകൃതവുമായ അധികാരമാണ്. ദൈവമല്ല മനുഷ്യനാണ് പ്രധാനം എന്ന് ആധുനികത തീരുമാനിച്ചപ്പോള്‍ (സത്യത്തില്‍ അതിലൂടെ മനുഷ്യന്‍ എന്ന സംവര്‍ഗത്തെ ധാര്‍മികമായി ചിട്ടപ്പെടുത്തുന്നതിന് സഹായകമായ മൂല്യങ്ങളെ നിരാകരിക്കുകയായിരുന്നു ചെയ്തത്), ഫാഷിസം ദൈവവും മനുഷ്യനുമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന് പ്രഖ്യാപിക്കുകയും രാഷ്ട്രം എന്നതിനെ ആദര്‍ശവും ആത്മീയതയുമാക്കുകയും വംശീയ ദേശീയതയില്‍ രാഷ്ട്രത്തിന്റെ സ്വത്വവും ഘടനയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃത അധികാര ഘടനയില്‍ നിന്നു വ്യത്യസ്തമായി മാനവികതയ്ക്കൂന്നല്‍ നല്‍കുന്ന മതമൂല്യങ്ങളെ തിരസ്കരിക്കുന്ന മാനസികാവസ്ഥയില്‍ നിന്നാണ് മതമല്ല, രാഷ്ട്രമാണ് വേണ്ടതെന്ന തീര്‍പ്പുണ്ടാകുന്നത്. ഫാഷിസം ജനവിരുദ്ധ ആധുനികതയെയാണ് പ്രതിനിധീകരിക്കുന്നത്. മതം, അതിന്റെ യഥാര്‍ത്ഥസ്വഭാവത്തില്‍ വിശാലവും മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. രാഷ്ട്രമാകട്ടെ, അധികാരമാണ്. ഫാഷിസത്തില്‍ അധികാരമെന്നാല്‍ ഒട്ടും അയവില്ലാത്ത സര്‍വ്വാധിപത്യമാണ്. ജനവിരുദ്ധമായ ഒരു മതമായിത്തന്നെ രാഷ്ട്രത്തെ പരിവര്‍ത്തിപ്പിക്കലുമാണത്. നേതാക്കന്മാരെ അനുസരിക്കണമെന്ന് പൌരനോടാവശ്യപ്പെടുന്ന മതം നേതൃത്വം വഴി തെറ്റുമ്പോള്‍ ബലം പ്രയോഗിച്ചു തിരുത്താനുള്ള ധൈര്യവും ശേഷിയും അവനില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പരിവര്‍ത്തനോന്മുഖ ധാര്‍മികതയുടെയും വിപ്ലവാത്മകതയുടെയും നിരാകരണമാണ് രാഷ്ട്രമാദ്യം, പിന്നെ മതം എന്ന മുദ്രാവാക്യത്തിലുള്ളത്. ആദ്യം മനുഷ്യന്‍ എന്നു പറയാനുള്ള വിവേകത്തില്‍ നിന്ന് ഫാഷിസം മനുഷ്യനെ അകറ്റുന്നു. കടുത്ത നിയമങ്ങൾക്കു വേണ്ടി ഫാഷിസ്റ്റ് ദേശീയതാവാദികള്‍ സംസാരിക്കുന്നതതുകൊണ്ടാണ്.
ഫാഷിസം പ്രതിനിധീകരിക്കുന്ന ആക്രാമക ദേശീയതയുടെ വികാസം സാമ്രാജ്യത്വവുമാണ്. “ജീവിതത്തിന്റെ മാറ്റമില്ലാത്ത നിയമമാണ് സാമ്രാജ്യത്വം” (മുസ്സോലിനി). വംശീയ ദേശീയ വാദികളുടെ ധാര്‍മിക ആധ്യാത്മിക രാഷ്ട്രമെന്നത് അയവില്ലാത്ത ജനവിരുദ്ധസര്‍വ്വാധിപത്യ ഘടനയിലുള്ള രാഷ്ട്രം, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും നിഷേധം, അപരവല്‍ക്കരണം, സാമ്രാജ്യത്വം എന്നിവയുടെ ഒത്തുചേരലാകുന്നു.
ഇന്ത്യയില്‍ ഫാഷിസ്റ്റ് ദേശീയതാവാദികള്‍ രാഷ്ട്രം എന്ന സംജ്ഞയെ, ഹിന്ദു എന്ന വാക്കിന് അവര്‍ തന്നെ നല്‍കുന്ന പരികല്പനയില്‍ (അതാകട്ടെ, യഥാര്‍ത്ഥഹിന്ദു മതവുമായി ബന്ധമുള്ളതല്ല) ആ വാക്കിന്റെ പര്യായമായാണ് ഉപയോഗിക്കുന്നതെന്നതും ഇതോടു ചേര്‍ത്തു മനസ്സിലാക്കണം. ‘രാഷ്ട്രീയ സ്വയംസേവക് സംഘ്’ എന്ന പേരിനെ ഗോള്‍വല്‍ക്കര്‍ ഇങ്ങനെ വിശദീകരിക്കുന്നു: “എന്തു കൊണ്ട് ഹിന്ദു എന്നാവാതെ രാഷ്ട്രീയ എന്നുപയോഗിച്ചു? നമ്മുടെ നാട്ടില്‍ രാഷ്ട്രീയ എന്ന പദത്തിന്റെ അര്‍ത്ഥം ഹിന്ദു എന്നു തന്നെയാണെന്നും അതിനാല്‍ ഹിന്ദു എന്ന പദം (പ്രത്യേകം) ഉപയോഗിക്കേണ്ടതില്ലെന്നും ഡോക്റ്റര്‍ജി പറയാറുണ്ടായിരുന്നു.” (എം.എസ്.ഗോള്‍വല്‍ക്കര്‍ -വിചാരധാര, ഭൂപരമായ ദേശീയത എന്ന അധ്യായം). രാഷ്ട്രമാദ്യം മതം പിന്നെ എന്ന പരികല്പനയിലും അര്‍ത്ഥം മറ്റൊന്നാവില്ല.
firaaq-wallpapers09
ഭൂമിയുടെ വിശാലതയിലേക്കും മനുഷ്യന്‍ എന്ന സാമൂഹികാവസ്ഥയിലേക്കും അതിരില്ലാത്ത ഭൂമിയില്‍ മനുഷ്യന്റെ വ്യാപനത്തെക്കുറിച്ചും സങ്കുചിതതമല്ലാത്ത മാനവ പൊതു പൈതൃകത്തെയും ജനിതകത്തെയും കുറിച്ചും മതം സംസാരിക്കുമ്പോള്‍ ഫാഷിസം വംശ, ദേശ പവിത്രതാസങ്കല്പമെന്ന സങ്കുചിതത്വത്തിലേക്ക് ദര്‍ശനത്തെ ചുരുക്കുകയാണ് ചെയുന്നത്.
എല്ലാത്തരം സങ്കുചിതത്വങ്ങളും ചേര്‍ന്നാണ് മനുഷ്യജീവിതത്തെ ദുരിതമയമാക്കുന്നത്. വംശീയവും ദേശീയവുമായ ഔദ്ധത്യബോധങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അവ തമ്മില്‍ ഏറ്റുമുട്ടും.രണ്ടാം ലോകയുദ്ധത്തില്‍ ഇറ്റലി-ജര്‍മനി-ജപ്പാന്‍ കൂട്ടുകെട്ട് വിജയിച്ചിരുന്നെങ്കില്‍ത്തന്നെയും ഇറ്റലിയുടെയും ജര്‍മനിയുടെയും വംശവിശുദ്ധി ചിന്തകളും ഔന്നത്യബോധങ്ങളും തമ്മിലേറ്റുമുട്ടുമയിരുന്നു.അങ്ങനെ ലോകവും ജീവിതവും നിലയ്ക്കാത്ത യുദ്ധങ്ങളുടെയും കുടിപ്പകകളുടെയും ചരിത്രമായി മാറുന്നു.. രാജ്യത്തിനകത്തു തന്നെയും ഏകപക്ഷീയസാംസ്കാരിക ചിന്തകള്‍ക്ക് വഴിപ്പെടാത്ത ഉപദേശീയതകളെ അപരവല്‍ക്കരിക്ക്കുകയും അടിച്ചൊതുക്കുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന കാഴ്ചയാണല്ലോ നമ്മുടെ നാട്ടില്‍പ്പോലും ചിലപ്പോള്‍ ദൃശ്യമാകുന്നത്.
മനസ്സ് വിശാലമാകുന്ന ഒരു സമൂഹത്തിന്റെ സ്വത്താണ് സമാധാനം. അവര്‍ക്കു മാത്രമുള്ളതായിരിക്കുമത്.

അമേരിക്ക ഉണ്ടായത്

ചരിത്രത്തേയും വിദ്യാഭ്യാസത്തെയും ഭാഷയെയും സംസ്കരത്തെയും തീരുമാനിക്കുന്നത് പലപ്പോഴും അധിനിവേശശക്തികളാണ്. പോരട്ടത്തിന്റെയും അതിജീവനത്തിന്റെയും സിദ്ധാന്തങ്ങളും സാ‍മൊഹികാദര്‍ശങ്ങളും മെനഞ്ഞ് ജയിച്ചടക്കലിന് അവര്‍ താത്വിക പിന്‍‌ബലവും ഉണ്ടാക്കുന്നു. ജയിച്ചടക്കിക്കഴിഞ്ഞാല്‍ അവരാണ് ചരിത്രമെഴുതുന്നത്. (അവര്‍ ചരിത്രം നിര്‍മ്മിക്കുകയല്ല, ‘എഴുതുക’ മാത്രമാണ്.
ഏതൊരു തത്വത്തെയും സ്ഥാപനത്തെയും അവര്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നു. മതത്തെപ്പോലും.
ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ യഥാക്രമം പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ കത്തോലിക്കാ രാജ്യങ്ങള്‍ക്കുടമപ്പെടുത്തിക്കൊണ്ട് മാര്‍പ്പാപ്പ തീട്ടൂരം നല്‍കിയതിനെത്തുടര്‍ന്ന്, 1468ല്‍ ഷൂവോ പെരെ ദെ കോവിലാവോ പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട് കണ്ണൂരിന്റെ തീരത്തും 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനില്‍ നിന്ന് പുറപ്പെട്ട് ഇന്ന് അമേരിക്കയെന്നു പേരുള്ള ഭൂഖണ്ഡത്തിലെ സാല്‍സാല്വദോറിലും കപ്പലിറങ്ങി. കോവിലാവോയുടെ യാത്രാരേഖകള്‍ വച്ചു കൊണ്ട് 1498ല്‍ പോര്‍ച്ചുഗലില്‍ നിന്നു പുറപ്പെട്ട വാസ്കോ ദെ ഗാമ കോഴിക്കോട്ടും വന്നെത്തി.
കൊളംബസ് യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ച് കിഴക്കുള്ള ഇന്ത്യയില്‍ എത്തണമെന്ന ഉദ്ദേശ്യത്തില്‍ പുറപ്പെട്ടതായിരുന്നു. താന്‍ എത്തിയത് ഇന്ത്യയിലാണെന്നയാള്‍ ധരിച്ചു. അതിനു മുമ്പ് അങ്ങനെയൊരു സ്ഥലമുള്ളതായി പാശ്ചാത്യര്‍ക്ക് അറിവില്ലായിരുന്നതിനാല്‍, ആ സ്ഥലം കൊളംബസ് ‘കണ്ടുപിടിച്ചു’വെന്ന് അവര്‍ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി.
കൊളംബസും ഗാമയും പിന്‍‌ഗാമികളും മനുഷ്യ വംശങ്ങളെയും ചരിത്രത്തിന്റെ ശേഷിപ്പുകളെയും പ്രകൃതിയുടെ സന്തുലനത്തെയും അതിക്രൂരമായി തകര്‍ത്തു കളഞ്ഞു. കൊളംബസ് പടിഞ്ഞാറന്‍ ഭൂഭാഗത്തെ ആദിവാസികളെ ഇന്ത്യക്കാര്‍ എന്നു വിളിച്ചു. അതയാളുടെ വിവരക്കേടായി മനസ്സിലാക്കേണ്ടതിനു പകരം ചരിതകാരന്മാര്‍ അപ്പേരു തന്നെ സ്ഥിരപ്പെടുത്തിക്കളഞ്ഞു. ചുവന്ന നിറം കാരണം അവര്‍ റെഡ് ഇന്ത്യന്‍ എന്നു വിളിക്കപ്പെട്ടു. പിന്നീട് അമേരിന്ത്യന്‍ എന്നും. 1500ല്‍ ഇന്ത്യയിലേക്കു പുറപ്പെട്ട പോര്‍ച്ചുഗീസ് കപ്പിത്താന്‍ പെദ്രോ അല്‍‌വാരിസ് കെബ്രാളിന്റെ കപ്പല്‍ അഫ്രിക്കന്‍ തീരം പിന്നിട്ടപ്പോഴേക്കും കൊടുങ്കാറ്റില്‍പ്പെട്ട് വഴിതെറ്റി ബ്രസീലിന്റെ തീരത്തെത്തി. കെബ്രാള്‍ ആ പ്രദേശത്തിന് കുരിശുകളുടെ നാട് എന്നു പേര്‍ നല്‍കുകയും അത് പോര്‍ച്ചുഗലിന്റേതാണെന്ന് ‘പ്രഖ്യാപിക്കുകയും’ ചെയ്തു. ആ സംഘത്തിലുണ്ടായിരുന്ന അമെരിഗോ വെസ്പുചി എന്ന ഇറ്റലിക്കാരന്‍ “പുതിയ” ദേശത്തെക്കുറിച്ച വിവരങ്ങള്‍ ഒരു കത്തിലൂടെ യൂറോപ്പിലെത്തിച്ചു. ഇയളുടെ പേരില്‍ നിന്നാണ് അമേരിക്ക എന്ന വാക്കുണ്ടായത്.

കുലീനരായ ആദിമജനത:

പടിഞ്ഞാറന്‍ ഭൂഖണ്ഡത്തിലെ ആദിവാസികള്‍ പ്രബലരും ഉന്നതമായൊരു സംസ്കാരം പടുത്തവരുമായിരുന്നു. മെക്സിക്കോ, ഗ്വോട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നില നിന്നിരുന്ന മയന്‍ സംസ്കാരത്തിന്റെ ചരിത്രം ബി.സി.പത്താം നൂറ്റാണ്ടിലാരംഭിക്കുന്നു. സ്വന്തമായി അക്ഷരമാലയും കടലാസ് ഉപയോഗിച്ചുള്ള പുസ്തകങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. വിപുലവും ശാസ്ത്രീയവുമായ ഒരു കലണ്ടറും. കെച്‌വാ സമൂഹത്തില്‍പ്പെട്ട ഇന്‍‌കാ സംസ്കാരവും വളരെ പ്രബലമായിരുന്നു. ഇവരില്‍പ്പെട്ട, കോണ്‍‌ടിക്കി എന്ന രാജാവ് അനുയായികളോടൊപ്പം തടിച്ചങ്ങാടത്തില്‍ കടലു കടന്ന് അന്ന് ആള്‍പ്പാര്‍പ്പില്ലാതിരുന്ന പസഫിക് ദ്വീപുകളില്‍ കുടിയേറി ആവാസമുറപ്പിച്ചു. അങ്ങനെ അതിസാഹസികമായൊരു പര്യവേഷണത്തിലൂടെ തികച്ചും പുതിയ ഒരു ഭൂപ്രദേശം കണ്ടെത്തി അവിടെ ജീവിതവും സംസ്കാരവും പടുത്ത ജനതയുടെ ആവാസദേശത്തെയാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഒരു വെള്ളക്കാരന്‍ ‘കണ്ടുപിടിച്ചു’ കളഞ്ഞത്! ടോള്‍ടെക്, അസ്റ്റെക് തുടങ്ങി വേറെയും പ്രബലരായ ജനങ്ങവിഭാഗങ്ങളും അടങ്ങുന്നതായിരുന്നു അവിടുത്തെ സമൂഹം.
ഈ ജനതയെയും സംസ്കാരത്തെയുമാണ് കൊളോണിയല്‍ ശക്തികള്‍ നിഷ്ഠുരം നശിപ്പിച്ചത്. കൊളംബസിനു ശേഷം 1519ല്‍ ഹെര്‍നാന്റോ കോര്‍ട്ടസിന്റെ നേതൃത്വത്തില്‍ സ്പാനിയാര്‍ഡുകള്‍ മെക്സിക്കോയില്‍  ആദ്യ യൂറോപ്യന്‍ കോളനിയുണ്ടാക്കി. അതിനും മുമ്പ് 1497ല്‍ ജോണ്‍ കാബട്ട് ഇന്നത്തെ ന്യൂ ഫൌണ്ട്‌ലാന്റില്‍ വന്നിറങ്ങി, ആ പ്രദേശത്തിന്റെ ‘ഉടമാവകാശം’ ഇംഗ്ലീഷുകാര്‍ക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെബ്രാള്‍ ബ്രസീലില്‍ വന്നത് നാം മുകളില്‍ കണ്ടല്ലോ? ഏതായാലും സ്പെയിന്‍‌കാര്‍ മയന്‍ സംസ്കൃതിയെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.
പ്രകൃതിയോടിണങ്ങി, അതിനെ സംരക്ഷിച്ചു മുന്നോട്ടു പോവുന്ന ജീവിതരീതിയായിരുന്നു ആദിവാസികളുടേത്. അവര്‍ അതിഥികളെ ആദരിക്കുന്നവരും നിഷ്കളങ്കരുമായിരുന്നു. സാന്‍സാല്വദോറില്‍ വന്നിറങ്ങിയ കൊളംബസിനെ ദേശവാസികളായ ടെയിനോ ഗോത്രക്കാര്‍ സ്വീകരിച്ചു. അയാള്‍ സ്പാനിഷ് രാജ്ഞിക്കും രാജാവിനുമെഴുതിയ കത്തില്‍ “മെരുക്കമുള്ളവരും ശാന്തരുമായ ജനത, അയല്‍ക്കാരെ അവരെപ്പോലെ സ്നേഹിക്കുന്നവര്‍, ചിരിച്ചു കൊണ്ട് മധുരതരമായി സംസാരിക്കുന്നവര്‍, കുലീനമായ സമ്പ്രദായങ്ങള്‍ക്കുടയവര്‍ എന്നെല്ലാം ടെയിനോകളെ വിശേഷിപ്പിച്ചു. എന്നാല്‍ ഒരു നൂറ്റാണ്ടു തികയും മുമ്പ് കൊളംബസിന്‍റെ നാട്ടുകാര്‍ ടെയിനോകളെ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞു. (സത്യത്തില്‍ ആരാണ് യേശുവിന്റെ ആള്‍ക്കാര്‍? കോളംബസും കൂട്ടരുമോ അതോ അയല്‍ക്കാരെ തങ്ങളെപ്പോലെത്തന്നെ സ്നേഹിക്കുന്നവര്‍ എന്ന് അയാള്‍ തന്നെ വിശേഷിപ്പിച്ച ഈ ആദിമ ഗോത്രക്കാരോ?)
‘പുതിയ ഭൂമി’യുടെ മേലുള്ള അധികാരത്തിനു വേണ്ടി സ്പാനിയാര്‍ഡുകളും പറങ്കികളും വാദിച്ചു. മാര്‍പ്പാപ്പ രണ്ടു കൂട്ടര്‍ക്കുമായി അത് ‘ഭാഗിച്ചു’ കൊടുത്തു. കേപ്‌വെര്‍ദി ദ്വീപുകള്‍ക്ക് 370 ലീഗ് (1ലീഗ്= 3.5നാഴിക) പടിഞ്ഞാറ് ഒരു വര വരച്ച് അതിന്റെ കിഴക്കുള്ള എല്ലാ സ്ഥലങ്ങളും പോര്‍ച്ചുഗലിനും ബാക്കി സ്പെയിനിനും കൊടുത്തു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വീതംവെപ്പിനെ അംഗീകരിച്ചില്ല. ഏറ്റവും കത്തോലിക്കനായ ഫ്രഞ്ച് ചക്രവര്‍ത്തി പോലും. ഇംഗ്ലീഷുകാരും ഡെയിനുകളും സ്വീഡുകളും വടക്കേ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും കോളനികള്‍ സ്ഥാപിച്ചു തുടങ്ങി. തൊട്ടുടനെ ഡച്ചുകാരും.
ഹെര്‍നാന്റോ കോര്‍ട്ടസ് കോളനി സ്ഥാപിച്ചതിനെത്തുടര്‍ന്ന് 1534-41 കാലത്ത് ജാക്വസ് കോര്‍ട്ടിയര്‍ സെന്റ് ലോറന്‍സ് നദീമുഖങ്ങളില്‍ ഫ്രഞ്ച് അധീശത്വം സ്ഥാപിച്ചു. 1624ല്‍ ഡച്ചുകാര്‍ മാന്‍‌ഹാട്ടന്‍ ദ്വീപില്‍ ന്യൂ ആംസ്റ്റര്‍ഡാം കോളനിയുണ്ടാക്കി. ഇത് പിന്നീട് ഇംഗ്ലീഷുകാര്‍ കൈയേറി ന്യൂ യോര്‍ക് റിപ്പബ്ലിക്കാക്കി. 1638ല്‍ ദെലാവരെ നദീമുഖത്ത് സ്ഥാപിതമായ സ്വീഡിഷ് കോളനി 1650ല്‍ ലന്തക്കാര്‍ പിടിച്ചു. 1664ല്‍ ഇംഗ്ലീഷുകാര്‍ ലന്തക്കാരെ അമേരിക്കയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കി.
ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

വന്‍‌കരയില്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്പാനിയാര്‍ഡുകള്‍ ഗോത്രങ്ങളെ അടിച്ചമര്‍ത്തി. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി അടിമകളാക്കി വിറ്റു.
1607ല്‍ വെര്‍ജീനിയയിലാണ് ഇംഗ്ലീഷുകാരുടെ ആധിപത്യം ആദ്യമായി സ്ഥാപിതമായത്. പിന്നീട് 1620ല്‍ മസാചുസെറ്റ്സിലേക്ക് കുടിയേറിയ ഇംഗ്ലീഷുകാരെ അവിടത്തുകാര്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. കുടിയേറ്റക്കാരുടെ കപ്പലുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. ഇംഗ്ലീഷുകാര്‍ സ്ഥലം കൈയടക്കി കാടു വെട്ടിത്തെളിച്ചു. ഈ സ്ഥലത്തിനവര്‍ ന്യൂ ഇംഗ്ലണ്ട് എന്നു പേരിട്ടു. ഇത്രയുമായപ്പോള്‍ അവിടുത്തെ ആദിവാസിമൂപ്പന്‍ മെറ്റാകോം ഗോത്രങ്ങളെ സംഘടിപ്പിച്ച് സമര്‍ം ചെയ്തു. ഇത് അടിച്ചമര്‍ത്തപ്പെട്ടതോടെ വാമ്പനോവ, നാരഗന്‍ സെറ്റ് എന്നീ ഗോത്രങ്ങള്‍ ഭൂമുഖത്ത് ഇല്ലാതായി. മെറ്റാകോമിനെ കൊന്ന് അദ്ദേഹത്തിന്റെ തലയോട്ടി ദശകങ്ങളോളം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. ഇല്ലിനോയ്ഡില്‍ ചെറുത്തുനിന്ന ഗോത്ര മൂപ്പന്റെ അസ്ഥികൂടം അയോവാ പ്രവിശ്യയിലെ ഗവര്‍ണരുടെ ഓഫീസില്‍ കൌതുകവസ്തുവായി തൂക്കിയിട്ടു.
മാന്‍‌ഹാട്ടന്‍ ദ്വീപുകള്‍ സ്വന്തമാക്കിയ ഡച്ചുകാര്‍ ആദിവാസികളുമായി ഇടഞ്ഞു. തുടര്‍ന്ന് ലന്തക്കാര്‍ രണ്ടു ഗ്രാമങ്ങളിലെ മുഴുവന്‍ സ്ത്രീ പുരുഷന്മാരെയും കുഞ്ഞുങ്ങളേയും രാത്രി ഉറങ്ങിക്കിടക്കവേ വെട്ടിനുറുക്കി ഗ്രാമം തീയിട്ടു നശിപ്പിച്ചു. ഈ പ്രദേശങ്ങളെല്ലാം പിന്നീട് ഇംഗ്ലീഷുകാരുടെ കൈയിലായി. ‘ഭരിക്കാന്‍ അധികാരമുള്ളവരും പരിഷ്കൃതരു’മായ വെള്ളക്കാര്‍ അമേരിക്ക ‘കണ്ടുപിടിച്ച’തിന്റെ ചരിത്രമാണിത്. കുടിയേറിയ വെള്ളക്കാര്‍ ആദിവാസികളെ കൊന്നുമുടിച്ച്, വംശഹത്യയും അക്രമവുമഴിച്ചു വിട്ട് വിജയിപ്പിച്ചെടുത്ത ഒരു ദര്‍ശനത്തിന്റെ തന്നെ പേരാകുന്നു അമേരിക്കയെന്നത്. തങ്ങളുടെ ആധിപത്യം ലോകമെങ്ങും ഇതേ പ്രകാരം ക്രൂരതയഴിച്ചു വിട്ടു കൊണ്ടു തന്നെ സ്ഥാപിച്ചെടുക്കാനുള്ള അവരുടെ വ്യഗ്രതതയാണ് ഇപ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

അമേരിക്ക എന്ന ദര്‍ശനം:

ജീവിതത്തെയും ലോകത്തെയും സങ്കുചിതമായും സ്വാര്‍ത്ഥമായും സമീപിക്കുകയെന്നതാണ് അമേരിക്ക എന്ന വ്യവസ്ഥിതിയുടെ സ്വഭാവം. അതുണ്ടായത് റെഡ് ഇന്ത്യന്‍ ജനതയെ കൊന്നു മുടിച്ചിട്ട്. ആഫ്രിക്കയിലെ സ്വതന്ത്രരായ മനുഷ്യരെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കിയാണ് പിന്നെയതു വികസിച്ചത്. “ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരതില്‍ നാശമുണ്ടാക്കുകയും വംശഹത്യ നടത്തുകയും വിളവുകള്‍ നശിപ്പിക്കുകയും ചെയ്യും” എന്ന് ഖുര്‍‌ആന്‍ പ്രസ്താവിച്ചതിനു തുല്യമായ നിലപാടുകളാണ് അത് സ്വീകരിച്ചത്. പിന്നീട് ഐക്യനാടുകളുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഫാക്റ്ററികള്‍ സ്ഥാപിക്കപ്പെടുകയും ഉല്പാദനബന്ധം ഉടിമയും അടിമയും  എന്നതില്‍ നിന്ന്  തൊഴിലുടമയും തൊഴിലാളിയും എന്നതിലേക്ക് വികസിക്കുകയും ചെയ്തതോടെ അടിമത്തം നിരോധിക്കുകയും തൊഴില്‍ ചൂഷണത്തിന്റെ ഘട്ടം ആരംഭിക്കുകയും ചെയ്തു.
മെറ്റാകോം

മെറ്റാകോം

പ്രപഞ്ചത്തിന്റെയും ജീവന്റെയും അടിസ്ഥാനം കേവലം ഭൌതിക പദാര്‍ത്ഥമാണെന്ന തത്വചിന്തയും ജീവികള്‍ നിരന്തരം പൊരുതിയും അടിച്ചമര്‍ത്തിയുമാണ് അതിജീവിക്കുന്നതെന്നു സിദ്ധാന്തിക്കുന്ന ശാസ്ത്രവും അധിനിവേശത്തിന് സൈദ്ധാന്തിക പിന്‍ബലം നല്‍കുന്നുണ്ട്. ഭൂമിവെട്ടിപ്പിടിത്തവും അധിനിവേശവും നടത്തുന്നവരെ ജേതാക്കളും വിജയികളുമായി ചരിത്രം വാഴ്ത്തുകയും ചെയ്യുന്നു.
ഇങ്ങനെ ഭോഗതൃഷ്ണയുടെ ദര്‍ശനവും മത്സരത്തിന്റെ ലോകവും വെട്ടിപ്പിടുത്തത്തിന്റെ ലോകക്രമവുമുണ്ടായി. നീതി എന്ന മൂല്യത്തിനു പകരം ജീവിതസമരമെന്ന ആശയമുണ്ടായി.
നിരപരാധരായ കോടിക്കണക്കിനാളുകളെ അമേരിക്കന്‍ സാമ്രാജ്യത്വം കൊന്നൊടുക്കിയിട്ടുണ്ട്. ജപ്പാന്‍, വിയറ്റ്നാം, ചിലി, ഇന്തൊനേഷ്യ, ക്യൂബ, സൊമാലിയ, അഫ്ഗാന്‍, ഇറാഖ് … ഈ പട്ടിക പെട്ടെന്നൊന്നും അവസാനിക്കുകയില്ല. ആര്‍ത്തിയുടെ ദര്‍ശനം നിലനില്‍ക്കുവോളം അതു തുടരും.