രൂപവും അരൂപവും

മനുഷ്യസ്വത്വത്തെപ്പറ്റി, അവന്റെ ധാര്‍മികമായ പൂര്‍ണതയുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ പങ്കുവെക്കാന്‍ ശ്രമിക്കുകയാണ്. മനസ്സിന്റെ, അതു വഴി ജീവിതത്തിന്റെ സംസ്‌കരണമാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന വിഷയം.

IMGP0261

മനുഷ്യസ്വത്വത്തിന് രണ്ടു ഭാഗങ്ങളുണ്ട്. രൂപവും ബോധവും എന്ന് നമുക്കവയെ വിളിക്കാം.

മണ്ണില്‍ നിന്നു രൂപപ്പെട്ട മനുഷ്യന്‍ എന്ന വേദാശയത്തില്‍ നിന്നു തന്നെ തുടങ്ങാം. അത് വിവരിക്കുന്നിടത്ത് നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്നു പറയുന്നുണ്ട്. കാതും കണ്ണും എന്നു പറയുന്നത് ബാഹ്യേന്ദ്രിയങ്ങളെയാണ്. പ്രയോഗം കണ്ണും കാതും എന്നാണെങ്കിലും മനുഷ്യന്റെ ശാരീരികമായ സംവേദനേന്ദ്രിയങ്ങളെല്ലാം ഇതില്‍ വരുന്നുണ്ട്. അഞ്ചെണ്ണമാണവ എന്നാണല്ലോ പൊതുവേ നാം മനസ്സിലാക്കിപ്പോരുന്നത്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് (ചക്ഷുസ്സ്, ശ്രോത്രം, ഘ്രാണം, രസന, ത്വക്ക്)എന്നിവയാണവ. ഇവ യഥാക്രമം വര്‍ണരൂപാദികള്‍, ശബ്ദം, ഗന്ധം, രസം, സ്പര്‍ശം എന്നീ തന്മാത്രകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളുമാണ് മനുഷ്യനുള്ളതെന്ന് സാംഖ്യദര്‍ശനത്തിന്റെ ആചാര്യനായ കപിലന്‍ സിദ്ധാന്തിച്ചുട്ടുണ്ടല്ലോ. മേല്‍പ്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങള്‍. കൈ, കാല്‍, നാക്ക്, ഗുദം, ഉപസ്ഥം (ലിംഗം) എന്നിവ കര്‍മേന്ദ്രിയങ്ങള്‍. രസം എന്ന സംവേദനം അറിയാനും സംസാരിക്കുക എന്ന കര്‍മം ചെയ്യാനും ഉപയോഗിക്കുന്നതിനാലാണ് നാക്ക് രണ്ടിലും പെടുന്നത്. ഈ ഇന്ദ്രിയങ്ങള്‍ക്കു പുറമേ, മനസ്സ് എന്ന ആറാമിന്ദ്രിയത്തെക്കൂടി ഭാരതീയ ദാര്‍ശനികനായ കപിലന്‍ എണ്ണുന്നുണ്ട്. ഇതാകട്ടെ, ശാരീരികമല്ല. അതിനാല്‍ത്തന്നെ അഭൗതികമാണ്. ഇതിനെയാണ് നാമിവിടെ ബോധം എന്നു വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്ന വാക്യം ഉദ്ധരിച്ചിട്ടുണ്ടല്ലോ.

ബോധത്തിന്റെ മൂന്ന് തലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ബുദ്ധി (അഖ്ല്‍ എന്ന് ഖുര്‍ആന്റെ ഭാഷയില്‍), മനസ്സ് (ഖല്‍ബ്), ആത്മാവ് (റൂഹ്) എന്നിവയാണവ. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യസ്വത്വത്തിന്റെ (നഫ്‌സ്) നാല് തത്വങ്ങളെയാണ് നമ്മളിവിടെ പരാമര്‍ശിച്ചത്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളുമടങ്ങുന്ന ശരീരമാണ് ഒന്ന്. അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ബോധഘടകം ബുദ്ധി. അതിന്റെ മുകളില്‍ മനസ്സ്. ഏറ്റവുമുന്നതിയില്‍ ആത്മാവ്. പദാര്‍ത്ഥപരവും ആശയപരവുമായ ഈ തത്വങ്ങള്‍ പ്രേരണ, ആസൂത്രണം, പ്രവൃത്തി, അനുഭവം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ നമുക്കിപ്രകാരം സംഗ്രഹിക്കാം.

പ്രേരണകളുടെ ലോകം

പ്രേരണകളുടെയും ചിന്തകളുടെയും ലോകമാണ് മനസ്സ്. ഒപ്പം മൊത്തം ജീവിതത്തിന് സന്തുലിതത്വം നല്‍കുന്നതും മനസ്സാണ്. മനോദൗര്‍ബ്ബല്യം ബാധിച്ചവര്‍ക്ക് സമനില നഷ്ടപ്പെടും. വൈകാരികമായ സമ്മര്‍ദ്ദങ്ങളുടെയും കൂടി ലോകമാണത്. രണ്ടു തരം പ്രേരണകള്‍ മനുഷ്യനില്‍ പ്രവേശിക്കുകയും വളരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവന്റെ നൈസര്‍ഗികനന്മയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രേരണകളാണ് ഒന്ന്. രണ്ടാമത്തെത് ആ നന്മയില്‍ നിന്നവനെ തെറ്റിച്ചു കളയാന്‍ ശ്രമിക്കുന്നതും. ഈശ്വരീയമാണ് ഒന്നാമത്തെതിന്റെ സ്രോതസ്സ്. അതിനാല്‍ ഇസ്ലാമിക ചിന്തകന്മാര്‍ ഇതിനെ റബ്ബാനിയഃ എന്നു വിളിക്കുന്നു. രണ്ടാമത്തെതിന്റെ ഉറവിടമാകട്ടെ, ചെകുത്താനുമാകുന്നു. അതിലാല്‍ത്തന്നെ ഇതിന് ശൈത്വാനിയഃ എന്നും വിളിക്കാം. റബ്ബാനിയ്യയില്‍ നിന്നുണ്ടാകുന്ന പ്രേരണകളെയും ബോധനങ്ങളെയും ഇമാം ഗസ്സാലി ഇല്‍ഹാം (ദൈവിക ബോധനം) എന്നു വിളിക്കുന്നുണ്ട്. നേരെ തിരിച്ച് ശൈത്വാനിയ്യയില്‍ നിന്നുണ്ടാകുന്നതിന് വസ്‌വാസ് (സാത്താനിക ദുര്‍ബോധനം) എന്നും അദ്ദേഹം പേരു പറയുന്നു. ഈ പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. മനുഷ്യന് ദൈവം നന്മതിന്മകളെക്കുറിച്ച തിരിച്ചറിവും വിവേചനബോധവും നല്‍കി എന്ന് പറയുന്നേടത്ത് ഖുര്‍ആന്‍ (സൂറഃ അശ്ശംസ്) ഇല്‍ഹാം എന്ന പദത്തിന്റെ രൂപഭേദമാണ് പ്രയോഗിച്ചത്. നേരെ തിരിച്ച്, ആദമിന് ചെകുത്താന്റെ പ്രലോഭനമുണ്ടായതായി പറയുമ്പോള്‍ അവിടെ വസ്‌വാസിന്റെ രൂപഭേദവും പ്രയോഗിച്ചിരിക്കുന്നു. ഇപ്രകാരം ഇല്‍ഹാമിന്റെയും വസ്‌വാസിന്റെയും ലോകമാണ് മനുഷ്യന്റെ മനസ്സ്. നല്ലത് എന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലാത്തതും മനുഷ്യനെ ഉന്നതിയിലേക്കു നയിക്കുന്നതുമായ മാനസിക ചലനങ്ങെളെയാണ് ഇല്‍ഹാം എന്നു പറയുന്നതെങ്കില്‍, വസ്‌വാസ് എന്നു പ്രയോഗിക്കുന്ന് മനുഷ്യനെ തരം താഴ്ത്തുന്ന, അവന്റെ അന്തസ്സു കെടുത്തുന്ന ചലനങ്ങളെ സൂചിപ്പിക്കുന്നതിനാണ്.

ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും ലോകങ്ങൾ 

Soul90degReframeNite6-22FrameMed-cp4-1200

ബുദ്ധിയെ ആസൂത്രണത്തിന്റെയും യുക്തിയുടെയും ലോകമെന്നു വിളിക്കാം. മനസ്സ് സ്വീകരിക്കുന്നതും പ്രസരിപ്പിക്കുന്നതുമായ പ്രേരണകളെ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുന്നതവിടെയാണ്. ഒപ്പം തന്നെ പ്രേരണകളെ വിലയിരുത്തുന്നതും ബുദ്ധിയാകുന്നു. അറിവിന്റെയും ഓര്‍മയുടെയും ലോകം കൂടിയാണല്ലോ ബുദ്ധി. നമ്മുടെ നിലപാടുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലങ്ങളെയും പിന്നിട്ട വഴികളെയും അത് ഓര്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

പ്രേരണയും ആസൂത്രണവും കഴിഞ്ഞാല്‍പ്പിന്നെയുള്ളത് നിര്‍വ്വഹണത്തിന്റെ, അഥവാ ലൗകികകര്‍മങ്ങളുടെ മേഖലയാണ്. കര്‍മമാണ് ശരീരത്തിന്റെ ധര്‍മം. ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും സാമാന്യേന ശരീരത്തിന്റെ വ്യാപാരങ്ങള്‍. ചിന്തയും യുക്തിയും മാത്രം ഒരാളുടെയും അസ്തിത്വത്തിന് പൂര്‍ണത നല്‍കുന്നില്ല. വിവേചനശേഷിയുടെ പ്രകാശനം കര്‍മമാണ്.

ആത്മാവും അനുഭവവും 

ഇതിനെല്ലാം മുകളില്‍ അനുഭവത്തിന്റെ ഒരു മണ്ഡലമുണ്ട്. അതിനെയാണ് ഈ ലേഖനത്തില്‍ നമ്മള്‍ ആത്മാവ് എന്നു വിളിക്കുന്നത്. നല്ലതും തിയ്യതുമായ നമ്മുടെ സകല കര്‍മങ്ങളുടെയും ഫലങ്ങള്‍ നമുക്കു തന്നെ അനുഭവിക്കാന്‍ സാധിക്കും. അനുഭവത്തിന് ലൗകികവും പാരത്രികവുമായ രണ്ട് തലങ്ങളുണ്ട്. കര്‍മങ്ങള്‍ക്ക് ഫലമുണ്ടാവുക തന്നെ ചെയ്യും എന്നത് പൊതുവില്‍ എല്ലാ ആചാര്യന്മാരും വേദഗ്രന്ഥങ്ങളും ഉറപ്പിച്ചു പറയുന്ന കാര്യമാണ്. ചിലപ്പോള്‍ അത് ഐഹികം തന്നെയാവാം, ചിലപ്പോള്‍ പാരത്രികവും. ഫലങ്ങള്‍ക്ക് ഭൗതികവും മാനസികവുമായ സ്വഭാവങ്ങളുണ്ട്. ഏതു രൂപത്തിലാണെങ്കിലും അതിന്റെ അനുഭവമുണ്ടാകുന്നത് ഇപ്പറഞ്ഞ ഇന്ദ്രിയങ്ങളുടെയെല്ലാം ഇന്ദ്രിയമായ ആത്മാവിനു തന്നെയാകുന്നു.

മനസ്സ് സ്വീകരിക്കുന്ന പ്രേരണയുടെ സ്വഭാവമനുസരിച്ചാണ് ചിന്തയിലും പ്രവര്‍ത്തനത്തിലുമെല്ലാം നന്മയും തിന്മയും പ്രകടമാവുക. മുകളില്‍ ഇല്‍ഹാം എന്നും വസ്‌വാസ് എന്നും രണ്ടു തരം ബോധനങ്ങളെ, പ്രേരണകളെ പരാമര്‍ശിച്ചതോര്‍ക്കുക. ഈ രണ്ടു തരം പ്രേരണകളും മനസ്സിലേക്കു പ്രവഹിക്കുന്നുണ്ട്. ആരോഗ്യമുള്ള മനസ്സ്, പക്ഷേ അതില്‍ നല്ലതിനെ മാത്രം പുറത്തേക്കു വിടുന്നു. അങ്ങനെ ബുദ്ധി നല്ല കാര്യങ്ങളാസൂത്രണം ചെയ്യുന്നു. ശരീരം നന്മ പ്രവര്‍ത്തിക്കുന്നു. ആത്മാവ് ആനന്ദമനുഭവിക്കുന്നു. മനസ്സിന് ഹൃദയം എന്നു കൂടി മിക്ക ഭാഷകളിലും പറയാറുണ്ട്. ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള ഖല്‍ബ് എന്ന വാക്കിനും ഹൃദയം എന്നര്‍ത്ഥമുണ്ട്. ഒരര്‍ത്ഥത്തില്‍ ഹൃദയം എന്ന ശരീരാവയവവും മനസ്സും തമ്മില്‍ സാമ്യമുണ്ട്. ശരീരത്തില്‍ തലച്ചോര്‍ ഉന്നതസ്ഥാനത്തും ഹൃദയം മധ്യഭാഗത്തുമായിരിക്കുന്നതു പോലെ സ്വത്വത്തിലെ അഭൗതികതത്വങ്ങളില്‍ ആത്മാവ് ഉച്ചസ്ഥാനത്തും മനസ്സ് മധ്യത്തിലുമാകുന്നു. ശുദ്ധവും അശുദ്ധവുമായ രക്തത്തെ സ്വീകരിച്ച് ശുദ്ധീകരിച്ച് ശുദ്ധരക്തത്തെ മാത്രം പുറത്തേക്കു വിടുക എന്നതാകുന്നു ഹൃദയത്തിന്റെ ധര്‍മം. അതിനാല്‍ത്തന്നെ ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യാവസ്ഥ ശരീരത്തെ മുഴുവനായും ബാധിക്കും. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിട്ടുണ്ട്, ശരീരത്തിലെയൊരവയവം. അതു നന്നായാല്‍ ശരീരമാകെ നന്നായി. അതു ദുഷിച്ചാലോ, മുഴുവന്‍ ശരീരവും ചീത്തയാകും. അതത്രേ ഹൃദയം.

ഇതു പോലെ, ബോധമണ്ഡലത്തില്‍ നല്ലതും ചീത്തയുമായ പ്രേരണകളെ സ്വീകരിക്കുന്ന സ്ഥലമാകുന്നു മനസ്സ്. പ്രവേശിക്കുന്ന എല്ലാ ചിന്തകളെയും പ്രേരണകളെയും ശരിയായ പ്രക്രിയയ്ക്ക് വിധേയമാക്കി ഉത്തമചിന്തകളെ മാത്രം പുറത്തേക്കു വിടുകയെന്നതാണ് നല്ല മനസ്സിന്റെ ദൗത്യം. സ്വാഭാവികമായും മനസ്സ് ചീത്തയായാല്‍ ബുദ്ധിയും ശരീരവും ആത്മാവും ചീത്തയാകും. 

fall-2011-makep-paintings-2

മൃഗതൃഷ്ണകൾ 

അതേ സമയം മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കാനുള്ള വഴി ജീവിതാസ്വാദനത്തിന്റെ നിരാകരണമല്ല. തൃഷ്ണകളാണ് ദുഃഖത്തിന്റെ ഹേതു എന്നു കണ്ടെത്തുകയും തൃഷ്ണാനിരോധത്തിന്റെ ആര്യസത്യം പഠിപ്പിക്കുകയും ചെയ്ത ശ്രീബുദ്ധന്‍ തന്നെയും മനുഷ്യന്റെ ആശാസ്യമായ അഭിനിവേശങ്ങളെ അതില്‍പ്പെടുത്തിയിട്ടില്ല. സ്വാര്‍ത്ഥവും അധാര്‍മികവുമാകയാല്‍ അനാശാസ്യമായ തൃഷ്ണ എന്നാണ് ബുദ്ധന്‍ അതിനെ വിശദീകരിക്കുന്നത്. മനുഷ്യന്റെ അഭിനിവേശങ്ങളെ അല്‍ ഗസ്സാലി രണ്ടാക്കിത്തരംതിരിക്കുന്നുണ്ട്. ശഹ്‌വഃ, ഗദബ് എന്നാണ് ഗസ്സാലിയുടെ ഭാഷയില്‍ അതിനെ പറയുക. നമുക്കതിനെ കാമം, ക്രോധം എന്ന് തര്‍ജമ ചെയ്യാം. എല്ലാ ആഗ്രഹങ്ങളെയും കാമം എന്നും എല്ലാ വികാരങ്ങളെയും ക്രോധമെന്നും വിശദീകരിക്കാം. മൃഗതൃഷ്ണകള്‍ എന്നു പറയാം നമുക്കിവയെ. സ്വാഭാവികവും നൈസര്‍ഗികവുമായ അഭിനിവേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍. ഇവയെ പക്ഷേ, അപലപനീയമായ വികാരങ്ങളായല്ല, മനുഷ്യന്റെ അപാരമായ ശേഷിയും സാധ്യതയുമായാണ് ഗസ്സാലി വിലയിരുത്തുന്നത്. അദ്ദേഹമിവയെ ഖുവ്വതുശ്ശഹ്‌വാനിയഃ (കാമത്തിന്റെ ശേഷി), ഖുവ്വതുല്‍ ഗദബിയഃ (ക്രോധത്തിന്റെ ശേഷി) എന്നിങ്ങനെയാണ് വിളിക്കുന്നത്.

ഈ മൃഗതൃഷ്ണകളുടെ അഭാവത്തില്‍ ജീവിതത്തിന് സൗന്ദര്യമില്ല. ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെയില്ല. മനുഷ്യന്റെ എല്ലാ അഭിനിവേശങ്ങളെയും നിന്ദ്യമായി വിലയിരുത്തുന്ന വിരക്തിയുടെ മതത്തിനും അതു തന്നെയാണ് മതം എന്ന വിലയിരുത്തലിനും മറുപടിയാണ് അല്‍ ഗസ്സാലിയുടെ വിശകലനം. അതേ സമയം വ്യക്തിയുടെ മനസ്സ് സ്വീകരിക്കുന്ന പ്രേരണ മുകളില്‍ സൂചിപ്പിച്ച സ്വഭാവത്തില്‍ ദൈവികബോധനമാണോ ദുര്‍ബോധനമാണോ എന്നതിനെ ആശ്രയിച്ചിരിക്കും തൃഷ്ണകളുടെ പ്രകാശനത്തിലെ ധര്‍മാധര്‍മങ്ങള്‍. സദ്‌പ്രേരണകളെയാണ് മനസ്സ് സ്വീകരിക്കുന്നതെങ്കില്‍ ഇപ്പറഞ്ഞ കാമ ക്രോധ ശേഷികള്‍ ബുദ്ധിയുടെ (അഖ്ല്‍) നിയന്ത്രണത്തില്‍ വരും. ഒരു മനുഷ്യന് ധാര്‍മികതയുടെ പരിധികളെ ലംഘിക്കാതെ ജീവിതാനന്ദം നുകരാനാവും. എന്നാല്‍ ദുഷ്‌പ്രേരണകളില്‍ അഭിരമിക്കുന്നതാണ് ഒരാളുടെ മനസ്സെങ്കില്‍ നേരെ തിരിച്ച് ബുദ്ധി തൃഷ്ണയുടെ നിയന്ത്രണത്തില്‍ വരും. അതോടെ ഒരാളുടെ ജീവിതം അന്തസ്സിന്റെയും ധര്‍മബോധത്തിന്റെയും പരിധി കടക്കുകയും അധാര്‍മികവൃത്തികള്‍ അവനെ നാശത്തിലേക്കു തള്ളിയിടുകയും ചെയ്യും.

കാമ ക്രോധ ശേഷികളുടെ വിനിയോഗത്തിലെ ധാര്‍മികതയെയും നിസ്വാര്‍ത്ഥതയെയും പഠിപ്പിക്കുന്ന ചില ഉദാഹരണങ്ങളുണ്ട്. ഒരിക്കലൊരു യുദ്ധത്തില്‍ എതിരാളിയെ കീഴ്‌പ്പെടുത്തിയ അലി അയാളുടെ കഴുത്തിനു നേരെ വാളുയര്‍ത്തി. ആ സമയത്ത് എതിരാളി അദ്ദേഹത്തിന്റെ മുഖത്തേക്കൊന്നാഞ്ഞു തുപ്പി. തന്റെ മരണം ഉറപ്പായ സന്ദര്‍ഭത്തില്‍ അവസാനമായി അലിയോടുള്ള രോഷം പ്രകടിപ്പിച്ചതായിരുന്നു അയാള്‍. എന്തായാലും ഇരട്ടി ആവേശത്തോടെ അലി തന്നെ വധിക്കുമെന്നയാള്‍ക്കുറപ്പായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതല്ല സംഭിച്ചത്. ഉയര്‍ത്തിയ വാള്‍ താഴ്ത്തി അലി മുഖം തുടച്ചു. അയാളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അല്‍ഭുതത്തോടെ അയാള്‍ അലിയുടെ ഈ പ്രവൃത്തിയുടെ പൊരുള്‍ അന്വേഷിച്ചു. എതിരാളിയെ കീഴ്‌പ്പെടുത്തി വധിക്കാന്‍ വാളുയര്‍ത്തിയ പോരാളിയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ പോന്ന പെരുമാറ്റം തന്നില്‍ നിന്നുണ്ടായപ്പോള്‍ തന്നെ വിട്ടയക്കുകയാണോ ചെയ്യുന്നത്, എന്തായിരിക്കാം അതിന്റെ കാരണം എന്നായിരുന്നു അയാളുടെ ചോദ്യം.

അലി വിശദീകരിച്ചു, സഹോദരാ. എനിക്ക് നിന്നോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. നമ്മുടേത് രണ്ട് നിലപാടുകള്‍ തമ്മിലുള്ള, രണ്ട് ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ദൈവത്തോടും ദൈവികനീതിയോടും നീ പുലര്‍ത്തുന്ന ശത്രുതയാണ് നിന്നെ എന്റെ എതിരാളിയാക്കിയത്. അതിനാല്‍ത്തന്നെ നിന്നെ വധിക്കുവാനുള്ള എന്റെ ശ്രമത്തില്‍ സ്വാര്‍ത്ഥമായ യാതൊരു താല്‍പര്യവുമില്ല. എന്നാല്‍ നീ എന്റെ മുഖത്തേക്കു തുപ്പിയ സമയത്ത്, എനിക്ക് നിന്നോട് വ്യക്തിപരമായി ക്രോധമുണ്ടായി. തികച്ചും സ്വാര്‍ത്ഥമായ ഒരു സ്വഭാവത്തില്‍ത്തന്നെ. ആ സമയത്ത് നിന്നെ വധിച്ചാല്‍ സ്വാര്‍ത്ഥവികാരങ്ങളുടെ പേരില്‍ ജീവഹത്യ നടത്തിയവനായിത്തീരും ഞാന്‍. എന്റെ ആ പ്രവൃത്തി കൊടും പാപമായിത്തീരും. അല്ലാഹു ആദരിച്ച ജീവനെ വൈയക്തികവികാരങ്ങളുടെ പേരില്‍ ഹനിച്ചതിന് ഞാന്‍ അല്ലാഹുവിനോടെന്തു സമാധാനം പറയും?

അതേ സമയം ക്രോധത്തെ ഇല്ലായ്മ ചെയ്യാന്‍ വേദഗ്രന്ഥം കല്‍പിച്ചിട്ടില്ല. സമൂഹത്തെ വഴി തെറ്റിയ ഉന്മാദത്തിനടിപ്പെടുത്തിയ സാമിരിയോടും അതിന് വിധേയപ്പെട്ട സമൂഹത്തോടും ക്രോധത്തോടെ പ്രതികരിച്ച മൂസാ നബിയുടെ കഥ പറയുന്നുണ്ടല്ലോ ഖുര്‍ആനില്‍.

കാമത്തിന്റെ കാര്യത്തിലും സമാനമായ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ഉദാത്തമായ സ്ത്രീപുരുഷ പ്രണയത്തെയും രതിയെയും പുണ്യമായെണ്ണുന്ന ഖുര്‍ആനും പ്രവാചകനും അതിനടിപ്പെടുന്നതിനെയും അതിന്റെ പേരില്‍ മാര്‍ഗഭ്രംശത്തിലകപ്പെടുന്നതിനെയും സംബന്ധിച്ച ജാഗ്രതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. നബിതിരുമേനി പറഞ്ഞ ഒരു കഥ ഈ പുസ്തകത്തിലെ പുണ്യത്തെപ്പറ്റി ഒരു കഥ എന്ന അധ്യായത്തില്‍ വായിക്കാം. മൂന്നു മനുഷ്യരുടെ ഏറ്റവും പ്രസ്താവ്യമായ പുണ്യപ്രവൃത്തിയെപ്പറ്റിയുള്ളതാണാ കഥ. അതില്‍ രണ്ടാമത്തെ മനുഷ്യന്‍ ദൈവഭയത്താല്‍ തന്റെ കാമചോദനയെ സ്വനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. പ്രഭു വനിതകള്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച യൂസഫിന്റെ കഥ ഖുര്‍ആനില്‍ പറയുന്നതും ഒരുദാഹരണമാണ്. ഞാനെന്റെ മനസ്സിനെ കുറ്റ വിമുക്തമാക്കുന്നില്ലെന്നും മനുഷ്യമനസ്സ് ദുഷ്‌പ്രേരണകള്‍ നല്‍കുന്ന ഒന്നു തന്നെയാണെന്നും സമ്മതിക്കുന്ന യൂസഫ് പക്ഷേ, മനസ്സിന്റെ ആ പ്രലോഭനത്തെ അതിജയിക്കുകയാണല്ലോ ചെയ്യുന്നത്? തന്റെ കാമത്തെയും അതിന്റെ പ്രേരണയെയും ഉപേക്ഷിക്കുകയല്ല, മറിച്ച് അതിനെ തന്റെ ബുദ്ധിയുടെ വരുതിയിലാക്കുകയും അങ്ങനെ അതിനെ വിശുദ്ധമാക്കുകയുമാണദ്ദേഹം ചെയ്തത്.

എന്നു വെച്ചാല്‍ പ്രേരണകളുടെ സ്രോതസ്സ് തിരിച്ചറിയാനും നല്ലതിനെ തിയ്യതില്‍ നിന്ന് വേര്‍തിരിക്കാനുമുള്ള ശേഷി മനസ്സിനുണ്ടാകുമ്പോള്‍ ജീവിതം ആനന്ദപൂര്‍ണമാവുകയും വ്യക്തി ഉത്തമനായിത്തീരുകും ചെയ്യും. വ്യക്തി ഉത്തമനായിത്തീരുമ്പോള്‍ സമൂഹം ഭദ്രതയും ശരിയായ സാംസ്‌കാരിക നാഗരിക പുരോഗതിയുമാര്‍ജിക്കുകയും നന്മയില്‍ വികസിക്കുകയും ചെയ്യും. അങ്ങനെ ലോകത്ത് സമാധാനമുണ്ടാവും. ആകയാല്‍ മനഃസംസ്‌കരണമത്രേ ലോകസമാധാനത്തിലേക്കുള്ള വഴി.

കേട്ടും കണ്ടും അറിഞ്ഞും

മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ സംവേദനേന്ദ്രിയങ്ങളെപ്പറ്റി ഖുർആൻ പലേടത്തായി പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യസൃഷ്ടിപ്പിന്റെ വിഷയം പരാമര്‍ശിക്കുമ്പോള്‍ സൂറഃ അസ്സജദയില്‍ ഈ ഇന്ദ്രിയങ്ങളുടെ കാര്യം ഖുര്‍ആന്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ബാഹ്യേന്ദ്രിയങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ കേള്‍വിക്കും കാഴ്ചയ്ക്കും വേദഗ്രന്ഥം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഇതോട് ചേര്‍ത്ത് ആന്തരികേന്ദ്രിയത്തെയും പരാമര്‍ശിക്കുന്നു. നിങ്ങള്‍ക്ക് നാം കാതും കണ്ണും മനസ്സും തന്നു (സൂറഃ അസ്സജദ). ഒരര്‍ത്ഥത്തില്‍ കാതും കണ്ണും മനസ്സിലേക്ക് തുറക്കുകയാണ് ചെയ്യുന്നത്. മനസ്സ് എന്നതിന് ഇവിടെ ഉപയോഗിക്കുന്ന പദം അഫ്ഇദ (വജഅല ലകുമു സ്സംഅ വല്‍ അബ്‌സ്വാറ വല്‍ അഫ്ഇദ) എന്നാണ്. ഫുആദ് എന്ന പദത്തിന്റെ ബഹുവചനമാണ് അഫ്ഇദ. ഈ പദത്തിനല്പം പ്രാധാന്യമുണ്ടെന്നു തോന്നുന്നു. ഫുആദ് എന്ന വാക്കിന്റെ മൂലപദം ഫഅദ എന്ന ക്രിയയാണ്. ഈ പദത്തിനാകട്ടെ, തീയില്‍ വേവിച്ചുവെന്നും കത്തിച്ചുവെന്നുമൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍ കേള്‍വിയിലൂടെയും കാഴ്ചയിലൂടെയുമൊക്കെ മനുഷ്യന്‍ ആര്‍ജിക്കേണ്ടതായ ആന്തരിക പ്രകാശത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നു തോന്നുന്നു. മറ്റൊരു നിലക്ക് പറഞ്ഞാല്‍, കത്തുന്ന ഒരു വിളക്കാണ് മനസ്സ്. അതിലേക്കെണ്ണ പകരുന്ന നാളികളത്രേ കാതും കണ്ണും മറ്റിന്ദ്രിയങ്ങളും. അങ്ങനെ ചിന്തിക്കുമ്പോള്‍ അതിലൂടെ ഒഴിക്കപ്പെടുന്ന ഇന്ധനങ്ങളാണ് ശബ്ദങ്ങളും രൂപങ്ങളും മറ്റുമൊക്കെ. സ്വാഭാവികമായും ഖുര്‍ആന്‍ ഈ പരാമര്‍ശത്തിലൂടെ നമ്മളെ ഉദ്‌ബോധിപ്പിക്കുന്നത് കേള്‍ക്കേണ്ടതു പോലെ കേള്‍ക്കാനും കാണേണ്ടതു പോലെ കാണാനും തന്നെയാകുന്നു. കേള്‍ക്കുന്നില്ലേ, കാണുന്നില്ലേ എന്ന് വേദഗ്രന്ഥം അടിക്കടി ചോദിക്കുന്നുമുണ്ട്. ചിന്തകളെ ജ്വലിപ്പിക്കുന്നതാവണം കേള്‍വിയും കാഴ്ചയും. ശരിയായി കേട്ടും കണ്ടും ചിന്തിച്ചും മാത്രമേ നാം എന്തു നിലപാടും സ്വീകരിക്കാവൂ എന്നാണതിന്റെ ഉല്‍ബോധനം. അത് അതിന്റെ തന്നെ അധ്യാപനങ്ങളുടെ അനുധാവനമാണെങ്കില്‍പ്പോലും. യാന്ത്രികമായും പാരമ്പര്യത്തിന്റെ പേരിലും നാം ഒന്നിന്റയും അനുഗാതാക്കളാകരുത്. നിങ്ങള്‍ നിങ്ങള്‍ക്കറിയാത്തതിനെ പിന്‍ തുടരരുത് എന്ന് ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് നിങ്ങളുടെ കാതും കണ്ണും മനസ്സും നിശ്ചയമായും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നാണ് (അല്‍ ഇസ്‌റാഅ് :36). അതായത് കേട്ടും കണ്ടും അറിഞ്ഞും ബോധ്യപ്പെട്ടതു തന്നെയാണോ നീ പിന്തുടര്‍ന്നതെന്ന്. നിന്റെ ചിന്തകള്‍ക്ക് തീ പിടിപ്പിക്കുന്ന ഇന്ദ്രിയങ്ങളാണ് നിനക്ക് തന്നിട്ടുള്ളതെന്നിരിക്കേ, ചിന്തിക്കാതെയും അറിയാന്‍ ശ്രമിക്കാതെയും ജീവിച്ചു തീര്‍ത്തതിന് നിനക്കെന്തു ന്യായമാണ് ബോധിപ്പിക്കാനുള്ളത് എന്നു കൂടിയാണ് ഇവിടെ ചോദിക്കപ്പെടുന്നത്.

കേള്‍ക്കാതിരിക്കാന്‍ വേണ്ടി കാതു മൂടിക്കളഞ്ഞ സമൂഹത്തിന്റെ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. അവരുടെ നിലപാട് അവരെ നാശത്തിലേക്കു നയിച്ചതിന്റെ ചരിത്രമാണ് പിന്നീട് വിവരിക്കപ്പെടുന്നത്. സത്യത്തില്‍ കാഴ്ചയും കേള്‍വിയുമുള്‍പ്പെടെയുള്ള നമ്മുടെ ശേഷികള്‍, അവയവങ്ങള്‍, നമുക്കു ലഭിച്ചിട്ടുള്ള സൗകര്യങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെല്ലാം തന്നെ അല്ലാഹു നമ്മെയേല്‍പ്പിച്ച സൂക്ഷിപ്പുമുതലുക (അമാനത്ത്)കളാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അമാനത്തുകള്‍ അവയുടെ ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പിക്കേണ്ടതാകുന്നു. മേല്‍പ്പറഞ്ഞ സംഗതികളാകട്ടെ, അതിന്റെ ഏറ്റവും വിശുദ്ധവും പ്രയോജനപ്രദവുമായ വിനിയോഗം എന്നത് നമുക്ക് ദൈവത്തോടുള്ള ബാധ്യതയായും പഠിപ്പിക്കപ്പെടുന്നുണ്ട്. ആകയാല്‍ അറിവും ചിന്തയും പ്രവര്‍ത്തനവും ദൈവത്തോടു നമുക്കുള്ള ബാധ്യതകളത്രേ.

images

കാഴ്ചയുടെ ദർശനവും കേൾവിയുടെ സുവിശേഷവും-

പൗരാണികകാലം മുതല്‍ക്കുള്ള മനുഷ്യന്റെ ദാര്‍ശനികാന്വേഷണങ്ങള്‍, വെളിപാടുകള്‍ എന്നിവയില്‍ നിന്ന് ശരിയായതിനെ നിലനിര്‍ത്തുന്ന വേദമായാണ് ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഈ ബൃഹദ് ചരിതത്തെ വേദഗ്രന്ഥം സ്വാംശീകരിക്കുകയും സമന്വയിക്കുകയും ചെയ്യുന്നതെന്നന്വേഷിക്കേണ്ടതാണ്. മതത്തിന്റെയും ദര്‍ശനത്തിന്റെയും ചരിത്രവും വികാസവും പരിശോധിച്ചാല്‍ നരവര്‍ഗങ്ങളില്‍ രണ്ടു വിഭാഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു കരുതാം. ഇന്‍ഡോ യൂറോപ്യന്‍മാര്‍ അഥവാ ആര്യന്മാരാണ് ഒന്ന്. രണ്ടാമത്തെ വിഭാഗം സെമൈറ്റുകളാണ്. കാസ്പിയന്‍ കരിങ്കടല്‍ തീരത്തു നിന്ന് പുറപ്പെട്ട് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും പിന്നെ ഇറാനിലും ഇന്ത്യയിലും കുടിയേറിയവരാണ് ഇന്‍ഡോ യൂറോപ്യന്‍മാര്‍ അഥവാ ആര്യന്മാര്‍ എന്നതാണല്ലോ പ്രസിദ്ധമായ സിദ്ധാന്തം. അവരുടെ തത്വചിന്തകളില്‍ കാഴ്ചയും കണ്ണുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു പാടുള്ളതായി കാണാം. ഉദാഹരണത്തിന് ആര്യഭാഷയായ സംസ്‌കൃതത്തിലെ വേദം എന്ന പദമെടുക്കുക. അറിയുക എന്നര്‍ത്ഥമുള്ള വിദ് എന്ന ധാതുവില്‍ നിന്നുണ്ടായതാണീ ശബ്ദം. സമാനമായൊരു പദമാണ് ദേവ. ദിവ്യതി ഇതി ദേവാഃ എന്നാണ് ഈ വാക്കിന്റെ വിശദീകരണം. പ്രകാശിക്കുന്നത് ദേവ എന്നര്‍ത്ഥം. അതോടൊപ്പം തന്നെ ഈ ശബ്ദം മനസ്സിനെയും ബുദ്ധിയെയും സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഭഗവദ് ഗീതയിലെ യാന്തി ദേവവ്രതാ എന്നു തുടങ്ങുന്ന മന്ത്രത്തിലെ ദേവ ശബ്ദത്തിന് നിത്യചൈതന്യയതി നല്‍കിയിട്ടുള്ള അര്‍ത്ഥമങ്ങനെയാണ്. പ്രകാശിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ത്തന്നെയാവാം ഇതും. എങ്ങനെയാണ് മനസ്സ് പ്രകാശിക്കുന്നത്? നമ്മുടെ കാഴ്ചയിലൂടെ, കേള്‍വിയിലൂടെ. ഇതില്‍ത്തന്നെ ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകളില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ളത് കാഴ്ചയ്ക്കാണ്. തികച്ചും തത്വചിന്താപരമായ, ദാര്‍ശനികമായ ഒരു പശ്ചാത്തലമായിരുന്നു ആര്യന്മാരുടേത്. കാഴ്ചയില്‍ നിന്നാണ് ദര്‍ശനം എന്ന പദമുണ്ടാകുന്നത്. ആ വാക്കിന്റെ അര്‍ത്ഥം തന്നെ കാഴ്ച എന്നാണല്ലോ.

മുകളില്‍ സൂചിപ്പിച്ച, വിദ് എന്ന പദവും ഐഡിയ (idea) എന്ന ഗ്രീക്ക് പദവും തമ്മില്‍ ബന്ധമുണ്ട്. ഐഡിയ എന്നതിന് ഇംഗ്ലീഷില്‍ ആശയം എന്നര്‍ത്ഥമുണ്ടെങ്കിലും ഗ്രീക്കില്‍ അതിന് വിജ്ഞാനം എന്നു തന്നെയാണ് അര്‍ത്ഥം. വീഡിയോ (vedio) എന്ന ഗ്രീക്ക് പദവും ഇതില്‍ നിന്നുണ്ടായതാണ്. ഞാന്‍ കാണുന്നു എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഞാന്‍ അറിയുന്നു എന്നു കൂടി ഇതിനര്‍ത്ഥം പറയാം. പ്രവാചകന്മാര്‍ കാഴ്ചയെ അറിവ് എന്ന അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിച്ചതായി ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ഉറക്കത്തില്‍ ഞാന്‍ കണ്ടു (ഇന്നീ അറാ ഫില്‍ മനാം) എന്ന് ഇബ്‌റാഹീം നബി പറയുമ്പോള്‍ കേവലം ഞാന്‍ സ്വപ്‌നം കണ്ടു എന്നല്ല അര്‍ത്ഥം. അവിടെ മനാം എന്നു പറഞ്ഞാല്‍ കേവല സുഷുപ്തിയുമല്ല. തുരീയാവസ്ഥയില്‍ എനിക്കൊരു ദര്‍ശനമുണ്ടായി, ഞാന്‍ അറിഞ്ഞു, എനിക്ക് വ്യക്തമായിരിക്കുന്നു എന്നൊക്കെയാണ് അവിടെ ഉദ്ദേശ്യം. (പ്രവാചകന്റെ കണ്ണുകള്‍ മാത്രമേ ഉറക്കത്തിലാഴുന്നുള്ളൂ, അവരുടെ മനസ്സ് ഉണര്‍ന്നിരിക്കുന്നു എന്ന ഒരാലങ്കാരിക പ്രയോഗം മുഹമ്മദ് നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്). അതു പോലെത്തന്നെ, നാം അബ്‌റഹാമിന് പ്രപഞ്ച വ്യവസ്ഥയെ മുഴുവന്‍ കാണിച്ചു കൊടുത്തു എന്ന് ഖുര്‍ആനില്‍ ഒരു കഥ പറയുന്നുണ്ട്. ഇവിടെയും കേവലമായ കാഴ്ചയെയല്ല അര്‍ത്ഥമാക്കുന്നത്. നീ അറിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ കണ്ടു എന്നര്‍ത്ഥമുള്ള, റആ എന്ന പദത്തിന്റെ തല്‍ഭവങ്ങള്‍ വേദഗ്രന്ഥം ധാരാളമായുപയോഗിച്ചിട്ടുണ്ട്.

വിദ് എന്നതില്‍ നിന്നാണ് വേദം വന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. വേദം ഋഷിപ്രോക്തമാണ്. എന്നാല്‍ വേദമന്ത്രങ്ങള്‍ ഋഷിമാര്‍ നിര്‍മിച്ചതല്ലെന്നാണ് വിശ്വാസം. ഋഷിമാര്‍ മന്ത്ര ദ്രഷ്ടാക്കളാണ്, മന്ത്ര സ്രഷ്ടാക്കളല്ല. അവിടെയും അറിവിന് ദര്‍ശനം (കാഴ്ച) എന്ന വാക്കു തന്നെ ഉപയോഗിച്ചിരിക്കുന്നു. വിദ് ധാതുവില്‍ നിന്നു തന്നെയാണ് വിദ്യ (അറിവ്) ഉണ്ടാവുന്നത്. വിദ്യയുമായി സാമ്യമുള്ള ഒട്ടേറെ ഇന്‍ഡോ യൂറോപ്യന്‍ പദങ്ങളുണ്ട്. ഇംഗ്ലീഷില്‍ wisdom, ജര്‍മനില്‍ vissen നോര്‍വീജിയനില്‍ vitten എന്നെല്ലാം ഒരേ അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിക്കുന്നു. സമാനമായ പദപ്രയോഗങ്ങള്‍ ഇറാനിയന്‍ ഭാഷയിലുമുണ്ട്. ഇപ്രകാരം കാഴ്ചയെ, കണ്ണുകളെ അറിവിന്റെയും അവബോധത്തിന്റെയും ചിന്തയുടെയും അടയാളമായി ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകള്‍ സ്വീകരിക്കുന്നു. ദര്‍ശനം എന്ന പദം തന്നെ മറ്റൊരുദാഹരണമാണല്ലോ. phylosophy എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഈ പദത്തിന്റെയും ഭാഷാര്‍ത്ഥം കാഴ്ച എന്നു തന്നെ.

ഇനി നാം രണ്ടാമത്തെ വിഭാഗമായി പരാമര്‍ശിച്ചിട്ടുള്ള സെമിറ്റിക് ജനതയിലേക്കു വന്നാല്‍, സമാനമായ പ്രാധാന്യം കേള്‍വിക്ക് നല്‍കിയതായി കാണുന്നു. പൊതുവേ സെമൈറ്റുകള്‍ തത്വചിന്താപരമായ സ്വഭാവത്തിലല്ല ലോകത്തെപ്പറ്റി സംസാരിച്ചതും അറിഞ്ഞതും. കൂടുതല്‍ ചിന്തകന്മാരായിരുന്നില്ല അവര്‍, മറിച്ച് കൂടുതല്‍ ഭൂമിയില്‍ ജീവിക്കുന്നവരായിരുന്നു. മറ്റൊരു കാര്യം കൂടിയുള്ളത് ഇന്‍ഡോ യൂറോപ്യന്‍ ഭൂപ്രദേശങ്ങള്‍ തുറന്ന കാഴ്ചയെ ആവശ്യപ്പെടുന്നതാണെങ്കില്‍ സെമൈറ്റുകള്‍ പൊതുവേ മരുഭൂവാസികളായിരുന്നു. ബൈബിളില്‍ യിസ്രായേലേ കേള്‍ക്ക തുടങ്ങിയ പ്രയോഗങ്ങളാണ് കാണാന്‍ പറ്റുക. ഉള്‍ക്കൊള്ളുക, മനസ്സിലാക്കുക എന്നൊക്കെത്തന്നെയാണ് കേള്‍ക്കുക എന്നതു കൊണ്ട് ഇവിടെയും ഉദ്ദേശിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മിക്കവാറും സെമിറ്റിക് പ്രവാചകന്മാരെല്ലാവരും ഇപ്രകാരമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂസാ നബിയുടെ ചരിത്രം പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനും ഇവ്വിധം തന്നെ പറയുന്നുണ്ട്. ത്വുവാ താഴ്‌വരയിലെ മൂസായുടെ ദൈവദര്‍ശനത്തെപ്പറ്റി പറഞ്ഞത് മൂസാ കണ്ടു എന്നല്ല, കേട്ടു എന്നാണ്. അതേയവസരം സെമിറ്റിക് പ്രവാചകന്മാര്‍ക്കുണ്ടായ ബോധാനുഭവങ്ങളും ജാഞാനാനുഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടു എന്ന പദവും ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. യൂസഫിന്റെ ചരിത്രം പറയുമ്പോള്‍, അല്ലാഹുവിന്റെ അടയാളം (ബുര്‍ഹാന്‍) കണ്ടില്ലാിരുന്നെങ്കില്‍ അദ്ദേഹവും അധര്‍മത്തില്‍ വീഴുമായിരുന്നു എന്നു പ്രയോഗിക്കുന്നുണ്ട്. കേവല കണ്‍കാഴ്ചയെപ്പറ്റിയല്ല ഇവിടെ പറയുന്നതെന്നു വ്യക്തം. എന്റെ മനസ്സ് തീര്‍ത്തും അകളങ്കിതമായിരുന്നുവെന്നു ഞാനവകാശപ്പെടില്ല. നിശ്ചയം ചിലപ്പോള്‍ മനുഷ്യമനസ്സ് ദുഷ്‌പ്രേരകം തന്നെയായിത്തീരുന്നു എന്ന് യൂസഫ് പറയുന്നുണ്ട്. അതായത് മനസ്സിന്റെ ദൗര്‍ബ്ബല്യത്തെ അതിജയിക്കാന്‍ യൂസഫിന് കഴിഞ്ഞു. അത് ഇപ്പറഞ്ഞ ബുര്‍ഹാന്‍ ദര്‍ശിച്ചതു കൊണ്ടാണ്. അപ്പോള്‍ പാപപ്രേരണയെ അതിജയിക്കാന്‍ സാധിക്കുന്ന ഒരുള്‍ക്കാഴ്ചയെയാണ് കണ്ടു എന്നതു കൊണ്ട് ഖുര്‍ആന്‍ ഇവിടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ത്തന്നെയും പ്രവാചകകഥാകഥനത്തില്‍പ്പോലും ബൈബിള്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് കേള്‍വിക്കു തന്നെയാകുന്നു.

 

കണ്ണുകളുടെയും കാതുകളുടെയും ഏകോപനം-

അതേയവസരം ഖുര്‍ആന്‍ ജ്ഞാനത്തിന്റെ ഉപാധികളും പ്രമേയങ്ങളും സംബന്ധിച്ച പ്രതിപാദനത്തില്‍ കാഴ്ച, കേള്‍വി എന്നീ രണ്ടു പ്രയോഗങ്ങള്‍ക്കും ഏതാണ്ടൊരേ പ്രാധാന്യം നല്‍കിക്കാണുന്നു. സൂറഃ അസ്സജദയില്‍ സമൂഹത്തിന്റെ ചരിത്രം, പ്രകൃതി പ്രതിഭാസങ്ങള്‍ (സാമൂഹിക ശാസ്ത്രങ്ങളും പ്രകൃതി ശാസ്ത്രങ്ങളും) എന്നിവയുടെ പഠനത്തിന്റെ അനിവാര്യതയെ സൂചിപ്പിച്ചു കൊണ്ടുള്ള വചനങ്ങള്‍ ഇപ്രകാരം വായിക്കാം: ഇവര്‍ക്കു മുമ്പ് എത്ര സമൂഹങ്ങള്‍, നാമവരെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. അവരുടെ വാസസ്ഥലത്തു കൂടിത്തന്നെയാണിപ്പോഴിവര്‍ സഞ്ചരിക്കുന്നത്. എന്നിട്ടെന്തു കൊണ്ടിവര്‍ക്കിത് നല്‍വഴി കാട്ടുന്ന ഗുണപാഠമാകുന്നില്ല? തീര്‍ച്ച, ആ ചരിത്രങ്ങളിലൊക്കെയുമെത്രയോ അടയാളങ്ങള്‍. എന്നിട്ടുമെന്തേ ഇവര്‍ കേള്‍ക്കുന്നില്ല? ഇനിയും ഇവര്‍ കാണുന്നില്ലെന്നോ, വരണ്ട ഭൂമിയില്‍ നാം വെള്ളമൊഴുക്കുകയും അങ്ങനെയതില്‍ വിവിധവിളവുകളുണ്ടാവുകയും ചെയ്യുന്നത്? എന്നിട്ടതില്‍ നിന്നല്ലയോ ഇവര്‍ക്കും ഇവരുടെ കന്നുകാലികള്‍ക്കും ആഹാരം? എന്നിട്ടുമെന്തേ ഇവര്‍ കാണുന്നില്ല? (അസ്സജദഃ :26-27). ചരിത്രത്തെക്കുറിച്ചാവുമ്പോള്‍ കേള്‍ക്കുന്നില്ലേ എന്നും പ്രകൃതിയെപ്പറ്റിയാവുമ്പോള്‍ കാണുന്നില്ലേ എന്നുമാണ് ഇവിടെ ചോദിക്കുന്നത്. രണ്ടായാലും സകല ശാസ്ത്രശാഖകളിലൂടെയും അല്ലാഹുവിന്റെ അടയാളങ്ങളെ അറിയാന്‍ സാധിക്കുമെന്ന പ്രഖ്യാപനമാണിത്. സ്വാഭാവികമായും കേവലമായ കേള്‍വിക്കും കാഴ്ചയ്ക്കുമപ്പുറം, അറിയുന്നില്ലേ എന്നാണ് ചോദ്യം.

ഇവ്വിധം കേള്‍വിയേയും കാഴ്ചയേയും സമന്വയിപ്പിക്കുക എന്നുവെച്ചാല്‍ ഗ്രീസ് മുതല്‍ ഇന്ത്യ വരെയെത്തി നില്‍ക്കുന്ന ഇന്‍ഡോ യൂറോപ്യന്‍മാരെയും കനാനിലും മറ്റു മധ്യപൗരസ്ത്യദേശങ്ങളിലും ഈജിപ്തിലുമൊക്കെയായി വ്യാപിച്ചിട്ടുള്ള സെമൈറ്റുകളെയും സമന്വയിപ്പിക്കുക എന്നാണര്‍ത്ഥം. സത്യത്തില്‍ ലോകത്തുള്ള സകല ജനങ്ങളെയും അഭിമുഖീകരിച്ചു കൊണ്ടുള്ള പ്രതിപാദനശൈലിയാണ് ഖുര്‍ആന്റേത്. വംശപരമായി സെമിറ്റിക് ആണെങ്കിലും മുഹമ്മദ് നബിയുടെ പ്രബോധനം സെമിറ്റിക് വംശത്തോടു മാത്രമായിരുന്നില്ല. ഹദീസുകള്‍ പരിശോധിച്ചാല്‍, നബി തിരുമേനി ആദ്യകാലത്ത് അബ്ദു മനാഫ് സന്തതികളേ എന്നും ഹാശിം കുടുംബമേ എന്നും അല്‍പം കൂടി കഴിഞ്ഞപ്പോള്‍ ഖുറൈശികളേ എന്നുമൊക്കെയായിരുന്നു സംബോധന ചെയ്തിരുന്നതെങ്കില്‍പ്പോലും അധികം വൈകാതെ തന്നെ അത് മനുഷ്യരേ എന്നായിത്തീര്‍ന്നതായി കാണാം. വിടവാങ്ങല്‍ പ്രഭാഷണം എന്നറിയപ്പെടുന്ന, നബിയുടെ അറഫാ പ്രഭാഷണത്തില്‍ ഓരോ കാര്യവും അവിടുന്ന് പറയുന്നത് ജനങ്ങളേ (അയ്യുഹന്നാസ്) എന്നു വിളിച്ചു കൊണ്ടാണ്. അന്നാസ് എന്ന സംബോധന, വാസ്തവത്തില്‍ അതിരുകള്‍ ബാധകമാവാത്ത വിധം മനുഷ്യനെ അഭിമുഖീകരി്ക്കുന്ന ഒന്നാണ്. ഈ മാനവികത ഉറപ്പിച്ചു സംസ്ഥാപിക്കും വിധം മുന്‍കാലത്തുള്ള എല്ലാ സമൂഹങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം സകല അന്വേഷണങ്ങളെയും ചിന്തകളെയും ശരിയായി വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കരുക്കള്‍ നമുക്കതില്‍ നിന്നു ലഭിക്കുകയും ചെയ്യും. ശരിതെറ്റുകളെ വേര്‍തിരിക്കുന്നതിനുള്ള ആധാരങ്ങളും.

അപ്പോള്‍ കാണുന്നില്ലേ എന്നു ചോദിക്കുക വഴി ഇന്‍ഡോ യൂറോപ്യന്മാരുടെ, ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ പാരമ്പര്യത്തെയും കേള്‍ക്കുന്നില്ലേ എന്ന ചോദ്യത്തിലൂടെ സെമിറ്റിക് ജനതയുടെ, പറഞ്ഞും കേട്ടും കൈമാറി വികസിച്ച മതപാരമ്പര്യത്തെയും ചേര്‍ത്തു നിര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കാം. അതിനപ്പുറം കാഴ്ച കേള്‍വികളെ അവബോധത്തെ ജ്വലിപ്പിക്കുന്നതിനുള്ള, ചിന്തകള്‍ക്ക് തീ പിടിക്കുന്നതിനുള്ള ഇന്ധനങ്ങളാക്കി മാറ്റാനുള്ള ആഹ്വാനവും കൂടിയാണ് അത്.

എല്ലാം കേള്‍ക്കുകയും എന്നിട്ടതില്‍ നിന്ന് ശരിയായതു പിന്‍പറ്റുകയും ചെയ്യാന്‍ വേദഗ്രന്ഥം ആഹ്വാനം ചെയ്യുന്നുണ്ട്. അല്ലാഹുവിനെ കണ്‍മുന്നില്‍ക്കാണുമ്പോലെ ഉപാസിക്കാന്‍, ഉത്തമ പ്രവൃത്തികളിലേര്‍പ്പെടാന്‍ നബിതിരുമേനി പഠിപ്പിക്കുന്നു. ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും ആധാരമില്ലാതെ വെറും വിശ്വാസവും അനുഷ്ഠാനവും മാത്രമായി ചുരുങ്ങിപ്പോയ മതസമൂഹങ്ങളെപ്പറ്റി, കാഴ്ചയും കേള്‍വിയുമില്ലാത്ത ദൈവങ്ങളെ ഉപാസിക്കുന്നവര്‍ അവരുടെ ദൈവങ്ങളെപ്പോലെത്തന്നെ കാണാത്തവരും കേള്‍ക്കാത്തവരുമാണെന്ന് ബൈബിളില്‍ കാണാം. ഖുര്‍ആനിലിതു പോലെ മറ്റൊരു പരാമര്‍ശമുണ്ട്. മനസ്സുണ്ടവര്‍ക്ക്, എന്നാല്‍ ചിന്തിക്കുന്നില്ല. കാതുകളുണ്ട്, പക്ഷേ കേള്‍ക്കുന്നില്ല. കണ്ണുകളുണ്ടെങ്കിലും കാണുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു, അല്ല വഴി പിഴച്ചു പോയവരാകുന്നു.

സമുദായത്തിന്റെയും പൈതൃകത്തിന്റെയും അന്ധമായ അനുധാവനമല്ല, ജ്ഞാനത്തിന്റെയും ബോധ്യത്തിന്റെയും പിന്‍ബലമുള്ള ദര്‍ശനത്തിന്റെ സ്വീകാരമാണ് വേണ്ടതെന്നാണ് ഇത്തരം പാഠങ്ങളിലൂടെ വേദപുസ്തകം പറയുന്നത്.