അക്ഷരവും അധികാരവും

വിശക്കുന്ന മനുഷ്യാ., പുസ്തകം കൈയിലെടുക്കുക. അതൊരായുധമാണ്.
-ബെര്‍തോള്‍ഡ് ബ്രെഹ്ത്

 

വിഷം പുരട്ടി ഒളിച്ചു വെച്ച കലാപത്തിന്റെ പുസ്തകങ്ങള്‍-

താളുകളില്‍ വിഷം പുരട്ടി സൂക്ഷിച്ച ഒരു പുസ്തകത്തിന്റെ കഥയുണ്ട് Umberto Ecoവിന്റെ ഒരു വിഖ്യാത നോവലില്‍. അത്യന്തം നിഗൂഢത നില നില്‍ക്കുന്ന, The Name of the Rose എന്ന നോവലിലെ മുഖ്യമായ പശ്ചാത്തലം തന്നെ ഈ പുസ്തകത്തെക്കുറിച്ച അന്വേഷണമാണ്. (ഈ നോവല്‍ അതേ പേരില്‍ Jean-Jaques Annaud മനോഹരമായി സിനിമയാക്കിയിട്ടുണ്ട്). പല പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഉംബര്‍ടോ എകോ ഒരു പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ആ സഞ്ചാരം ഒടുക്കം നമ്മളെ മെല്‍കിലെ ആഡ്‌സോ എന്ന ബെനഡിക്റ്റന്‍ സന്യാസിയുടെ ഓര്‍മക്കുറിപ്പുകളിലെത്തിക്കുന്നു. ഇറ്റലിയിലെ ഒരു ബെനഡിക്റ്റന്‍ സന്യാസാശ്രമത്തില്‍ നടന്ന ദുര്‍മരണങ്ങളെക്കുറിച്ച അന്വേഷണത്തിന് മഠത്തിന്റെ ആബോ (Abbot -മഠാധിപതി)യുടെ അഭ്യര്‍ത്ഥന പ്രകാരം, മറ്റു ചില കാര്യങ്ങള്‍ക്കായി ആഡ്‌സോയോടൊപ്പം അവടെയെത്തിയിരുന്ന, അദ്ദേഹത്തിന്റെ ഗുരുവായ വില്യം ബാസ്‌കര്‍വില്‍ എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസി തയ്യാറായി. ബൈബിളിലെ വെളിപാടു പുസ്തകത്തിലെ (Apocalypse) പ്രവചനങ്ങളുടെ മാതൃകയിലായിരുന്നു, കൊലപാതകങ്ങള്‍ എന്നു തോന്നിക്കുന്ന മരണങ്ങള്‍ നടന്നത്.

ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ രക്തം കലര്‍ന്ന തീയും കന്മഴയും ഭൂമിയില്‍ പതിച്ചുവെന്നാണ് യോഹന്നാന്റെ വെളിപാടിലെ ഒന്നാം പ്രവചനം. മഠത്തിലെ പകര്‍പ്പെഴുത്തുകാരനും ചിത്രകാരനുമായ അദെല്‍മോ മുകളില്‍ നിന്നും പാറക്കെട്ടില്‍ വീണ് തല തകര്‍ന്നു രക്തത്തില്‍ കുളിച്ചു മരിക്കുകയായിരുന്നു. പരിഭാഷകനായ വെനന്‍ഷ്യസ് ചോരയില്‍ മുങ്ങിയാണ് മരിച്ചു കിടന്നത്. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി എന്ന രണ്ടാം പ്രവചനത്തിന് സമാനമായിരുന്നു അത്. സഹലൈബ്രേറിയന്‍ ബെറിങ്ഗര്‍ കുളിമുറിയില്‍ വിഷം അകത്തു ചെന്ന നിലയില്‍ കാണപ്പെട്ടു. തിക്തകം (കയ്പുരസമുള്ളത് എന്നര്‍ത്ഥം) എന്ന നക്ഷത്രം കടലില്‍ വീണ് ജലത്തിന്റെ മൂന്നിലൊന്ന് തിക്തകമായെന്നും ആ ജലത്താല്‍ ആളുകള്‍ മരണമടഞ്ഞുവെന്നുമാണ് യോഹന്നാന്‍ മൂന്നാമതായി പ്രവചിച്ചത്. തോട്ടക്കാരന്‍ സെവെറിനസ് തല തകര്‍ന്നു മരിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മൂന്നിലൊന്ന് തകര്‍ക്കപ്പെട്ടുവെന്ന പ്രവചനത്തെയാണ് അതനുസ്മരിപ്പിച്ചത്. ലൈബ്രേറിയന്‍ മലാഖി വിഷബാധയേറ്റു മരിച്ചു. മരിക്കുമ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവരെ നോക്കി, ആയിരം തേളുകളുടെ വിഷമുണ്ടതിനെന്ന് അദ്ദേഹമെന്നോടു പറഞ്ഞിരുന്നുവെന്ന് അന്ത്യമൊഴി നല്‍കി. തേളു കുത്തുമ്പോലത്തെ പീഡനത്തെപ്പറ്റിയുള്ളതാണ് വെളിപാടിലെ അഞ്ചാമത്തെ പ്രവചനം. ഇനിയും രണ്ടു കൊലപാതകങ്ങള്‍ കൂടി നടന്നേക്കുമെന്ന് ബ്രദര്‍ വില്യം ഊഹിച്ചു. അതേപ്പറ്റിയുള്ള പ്രവചനമനുസരിച്ച് ഒരാള്‍ തീയും പുകയുമേറ്റും അവസാനത്തെയാള്‍ ഉദരത്തില്‍ കയ്‌പേറിയതും വായില്‍ തേന്‍ പോലെ മധുരിക്കുന്നതുമായ ചുരുള്‍ കാരണവുമായിരിക്കും മരിക്കുക.

എന്തായാലും അന്വേഷണം തുടങ്ങിയതോടെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തിന്റെ കാര്യം ബ്രദര്‍ വില്യമിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടനുബന്ധിച്ച് മഠത്തിലെ പ്രസിദ്ധമായ ലൈബ്രറിയുടെ മുന്‍ സൂക്ഷിപ്പുകാരനും അവിടുത്തെ ഏറ്റവും പ്രമുഖ സന്യാസിയുമായ ബുര്‍ഗോസിലെ ഹോര്‍ഹെയെ പ്രത്യേകം നിരീക്ഷിച്ചതോടെ നടന്നിട്ടുള്ള ദുര്‍മരണങ്ങളില്‍ മിക്കതും അയാള്‍ കാരണമാണെന്ന് വില്യം ബാസ്‌കര്‍വില്ലിന് ബോധ്യപ്പെട്ടു. മരണങ്ങള്‍ക്ക് വെളിപാടു പ്രവചനങ്ങളുമായുള്ള സാദൃശ്യം ഒട്ടൊക്കെ യാദൃച്ഛികമായിരുന്നു. അന്ധനായ ഹോര്‍ഹെ കഠിന ബ്രഹ്മചര്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്. അതേയവസരം കടുത്ത അധീശപ്രവണതയുള്ളയാളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ പ്രതീകം. അയാളുടെ അന്ധതയും അതിന്റെ സൂചനയാണ്. പ്രത്യേകിച്ചും കടുത്ത വിരക്തി പലപ്പോഴും അധീശപ്രവണതയോ ചിലപ്പോള്‍ വിധേയത്വ ബോധമോ വളര്‍ത്തും. EcoUmberto_F_UllaMontanK11_Stor

ഹോര്‍ഹെയെ അസ്വസ്ഥനാക്കിയ പുസ്തകത്തെപ്പറ്റി പറയാം. അതിനാണ് ഈ ലേഖനത്തില്‍ നാം പ്രതിപാദിക്കാന്‍ പോകുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളത്. ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്‌റ്റോട്ടിലിന്റെ Poetics എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു അത്. കാവ്യമീമാംസയെക്കുറിച്ച പുസ്തകമാണ് പൊയറ്റിക്‌സ്. കവിതകളെയും മറ്റും അരിസ്റ്റോട്ടില്‍ ട്രാജഡി, കോമഡി, എപിക് എന്നിങ്ങനെ മൂന്നായി തിരിക്കുന്നുണ്ടെങ്കിലും പൊയറ്റിക്‌സില്‍ ട്രാജഡിയെപ്പറ്റി മാത്രമേ വിശദമായി പ്രതിപാദിക്കുന്നുള്ളൂ. കോമഡിയെപ്പറ്റിയായിരുന്നു പ്രസ്തുത രണ്ടാം ഭാഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്. ഈ പുസ്തകമാണ് ഹോര്‍ഹെ താളുകളില്‍ വിഷം പുരട്ടി രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത്.

പുസ്തകത്തോടുള്ള, ഹോര്‍ഹെ എന്ന അധികാരസ്വരൂപത്തിന്റെ വിരോധത്തിന് ചില കാരണങ്ങളുണ്ട്.

ഒന്നാമതായും ചിരിയെക്കുറിച്ചുള്ളതാണ് പുസ്തകം. ഹോര്‍ഹെയുടെ വീക്ഷണത്തില്‍ ചിരി ദൗര്‍ബ്ബല്യമാണ്. ദുഷ്പ്രവൃത്തിയും ശരീരത്തിന്റെ താല്‍പര്യവുമാണ്. കര്‍ഷകന്റെ വിനോദവും മദ്യപാനിയുടെ തോന്ന്യാസവുമാണത്. യേശു ഒരിക്കലും ചിരിച്ചിട്ടില്ലെന്നാണയാളുടെ വാദം. എന്നാല്‍ അരിസ്‌റ്റോട്ടില്‍ ചിരിയെ കലയും കലാപവുമായി വികസിപ്പിക്കുന്നു. ഭയത്തിലൂടെ മാത്രമേ മനുഷ്യനെ നിയമാനുസാരിയാക്കാന്‍ കഴിയൂ എന്നിരിക്കേ ചിരി ഭയത്തെ ദൂരീകരിക്കുമെന്ന് ഹോര്‍ഹെ ഭയപ്പെട്ടു. രണ്ടാമത്തെ അയാളുടെ ഭീതി അരിസ്റ്റോട്ടിലിന്റെ ചിരിയുടെ കലാപശേഷി തന്നെയായിരിക്കണം. ജ്ഞാനികള്‍ക്കു മുന്നില്‍ ചിരിയുടെ വാതില്‍ തുറന്നുകൊടുക്കുന്ന അരിസ്റ്റോട്ടില്‍ ‘തന്റെ’ ദൈവത്തെയും ലോകത്തെയും കീഴ്‌മേല്‍ മറിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അരിസ്‌റ്റോട്ടിലിന്റെ പുസ്തകം അറബികള്‍ വിവര്‍ത്തനം ചെയ്തതില്‍ നിന്നാണ് പിന്നീടതിന്റെ ലാറ്റിന്‍ പതിപ്പുണ്ടാകുന്നത്. ഇതാണ് പുസ്തകവിരോധത്തിന്റെ മൂന്നാമത്തെ കാരണം. ‘അവിശ്വാസിക’ളായ അറബികളോടുള്ള വെറുപ്പ്. കുരിശുയുദ്ധമനോഗതിക്കാരനായ ക്രൈസ്തവസന്യാസിയുടെ ഇസ്ലാം ഭീതിയും വിരോധവും. ഇസ്ലാമോഫോബിയ.

പുസ്തകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സമകാലിക വിവാദങ്ങളാണ് എകോവിന്റെ റോസിനെ ഓര്‍മയിലേക്ക് കൊണ്ടു വന്നത്. പുസ്തകങ്ങള്‍ക്കെതിരിലുള്ള കേസുകള്‍, ഭീഷണികള്‍, അറസ്റ്റുകള്‍, സത്യവാങ്മൂലങ്ങള്‍ എന്നിത്യാദി സംഭവങ്ങളാല്‍ ബഹുലമായിരുന്നുവല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിന്റെ സാംസ്‌കാരികരംഗം. ഏറ്റവുമവസാനം ഗെയില്‍ ട്രേഡ്‌വെല്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി ബുക്‌സിനു നേരെയുണ്ടായ അതിക്രമങ്ങളും.

അധികാരത്തിന്റെ ആത്മീയത-

ട്രേഡ്‌വെല്ലിന്റെ പുസ്തകം കേരളത്തിലെ അറിയപ്പെടുന്ന ആത്മീയകേന്ദ്രവുമായി ബന്ധപ്പെട്ടതാകയാല്‍ത്തന്നെ എകോയുടെ കഥയുമായി ഇതിന് വേറെയുമൊട്ടേറെ സാമ്യങ്ങളുണ്ട്. അമൃതാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ക്കേ അത്യന്തം നിഗൂഢമാണ്. എന്നാല്‍ റോസിലെ ബെനഡിക്‌റ്റൈന്‍ ആശ്രമത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ വിരക്തിയുടെയും ഗൂഢാത്മകതയുടെയും മതരൂപങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന പരിണതികളും. സന്യാസം ഹോര്‍ഹെയില്‍ സൃഷ്ടിച്ചത് അധീശത്വ മനസ്സും മതപരവും സാമുദായികവുമായ മുന്‍വിധികളുമായിരുന്നെങ്കില്‍ അയാളുടെ മഠത്തിലെ മറ്റുപലരും വികൃതലൈംഗികതകള്‍ക്ക് കീഴ്‌പ്പെട്ടു പോയതായി കൊലപാതകാന്വേഷണത്തിനിടയില്‍ ബ്രദര്‍ വില്യം മനസ്സിലാക്കുന്നുണ്ട്. അന്ധനായ ഹോര്‍ഹെ അതിനെക്കാളന്ധമായ തന്റെ വിശ്വാസത്തിന്റെ വിഷം പേജുകളില്‍ പുരട്ടി വെച്ചിരുന്ന ചിരിയുടെ, കലാപത്തിന്റെ പുസ്തകം രഹസ്യമുറിയിലുണ്ടെന്നു കണ്ടെത്താനിടയായ ബെറിങ്ഗര്‍ അന്വേഷണകുതുകിയായ അദെല്‍മോയെ പുസ്തകം തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വവര്‍ഗരതിക്കിരയാക്കുകയായിരു

ന്നു. അയാള്‍ക്കു വഴങ്ങിയതിലുള്ള പശ്ചാത്താപം നിമിത്തം മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതായിരുന്നു അദെല്‍മോ. പിന്നീട് പുസ്തകം കൈക്കലാക്കിയ വെനന്‍ഷ്യസ് നാക്കില്‍ വിരല്‍ തൊട്ട് പേജുകള്‍ മറിച്ചതു വഴി വിഷം തീണ്ടി അടുക്കളയിലേക്കോടി ചോര ഛര്‍ദ്ദിച്ചു മരിച്ചു. ബെറിങ്ഗറും ഇതേ പ്രകാരം വിഷം അകത്തു ചെന്നു മരിച്ചു. പുസ്തകം വീണ്ടെടുക്കാന്‍ ഹോര്‍ഹെ മലാഖിയെ അയച്ചു. സെവെറിനസിന്റെ കൈയില്‍ പുസ്തകം കണ്ട അയാള്‍ തോട്ടക്കാരനെ തലയ്ക്കടിച്ചു കൊന്നു. ആയിരം തേളുകളുടെ ശക്തിയുള്ള പുസ്തകം തുറന്നു നോക്കരുതെന്ന ഹോര്‍ഹെയുടെ മുന്നറിയിപ്പിനെ അവഗണിച്ച് മലാഖി അത് മറിച്ചു നോക്കി, അയാളും മരിച്ചു. പിന്നീട്, ബ്രദര്‍ വില്യമിന്റെ കേസന്വേഷണത്തിനിടെ ഒരിടനാഴിക്കിടയില്‍ കുടുങ്ങിപ്പോയ ആബോ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. അവസാനം വിവരങ്ങളെല്ലാം മനസ്സിലാക്കിയ വില്യമിനെ പുസ്തകം കൊണ്ടു തന്നെ കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹോര്‍ഹെ അതിന്റെ താളുകള്‍ സ്വയം കടിച്ചിറക്കിക്കളഞ്ഞു. യാദൃച്ഛികമെങ്കിലും വെളിപാടു പ്രവചനമാതൃകയില്‍ത്തന്നെ ആബോയും ഹോര്‍ഹെയും മരിച്ചു.

സന്യാസാശ്രമങ്ങളിലും ആത്മീയകേന്ദ്രങ്ങളിലും നടക്കുന്ന രതി വൈകൃതങ്ങളും ലൈംഗികാക്രമണങ്ങളും ഒട്ടും പുതുമയുള്ള സംഭവമല്ല. അതേയവസരം എത്ര തന്നെ സംഭവങ്ങള്‍ പുറത്തു വന്നാലും നിയമവ്യവസ്ഥകള്‍ ഇവരെ വെറുതെ വിടുന്നതിനുള്ള പ്രധാന കാരണം അധീശവ്യവസ്ഥയോടു പൊരുത്തപ്പെടുന്നതും അതിനെ സഹായിക്കുന്നതുമായ ഒന്നാണ് ആത്മീയതക്കും മതത്തിനും ഇത്തരം സംഘങ്ങള്‍ നല്‍കുന്നതും പരിശീലിപ്പിക്കുന്നതുമായ ഗൂഢവ്യാഖ്യാനങ്ങള്‍ എന്നതു തന്നെയാകുന്നു. മറ്റൊന്ന് പുതിയ ജനാധിപത്യ കാലത്ത് പ്രത്യേകിച്ചും കോര്‍പറേറ്റ് സ്വഭാവമാര്‍ജിച്ചിട്ടുള്ള ഇത്തരം സംഘങ്ങളുടെ ആള്‍ ബലവും സാമ്പത്തിക ശേഷിയുമത്രേ. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ വിശുദ്ധനരകത്തിനു സമാനമായ പുസ്തകങ്ങള്‍ ലോകത്തു തന്നെ മറ്റൊട്ടേറെ ആശ്രമങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും എതിരായും പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവാന്വേഷണവുമായി ബന്ധപ്പെട്ട അബദ്ധധാരണകളാല്‍ ആശ്രമങ്ങളില്‍ച്ചെന്നു പെട്ടവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു അവയിലേറെയും. ലൈംഗികാക്രമണങ്ങളും സാമ്പത്തിക ചൂഷണങ്ങളും മിക്ക നവ ആത്മീയ കേന്ദ്രങ്ങളുടെയും സ്വഭാവം തന്നെയാണെന്നാണ് പല സംഭവങ്ങള്‍ മുന്നില്‍ വെച്ചു ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ലൈംഗികാക്രമണം, സന്യാസനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തവരുടെ വൈകാരികമായ ക്ഷോഭങ്ങളുടെ അണ പൊട്ടല്‍ മാത്രമല്ലെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മറിച്ച്, ഒന്നാമതായും നിയമവിരുദ്ധവേഴ്ചകള്‍ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. രണ്ടാമതായി സാമ്പത്തികവും ലൈംഗികവുമായ മേല്‍ക്കൈ എന്നത് ജീവിതത്തിനു മേല്‍ തന്നെയുള്ള അധീശത്വമായി മാറുന്നു. അനുഭവങ്ങളായിരുന്നു അവരുടെ തിരിച്ചറിവുകള്‍ക്ക് ഹേതു. ട്രേഡ്‌വെല്‍ തന്നെ അവരുടെ പുസ്തകത്തില്‍ പറഞ്ഞതു പോലെ, ദൈവത്തെ കാണാന്‍ വേണ്ടി ഞാന്‍ ഗുരുവിനെ തേടി. ദൈവത്തെ കണ്ടതേയില്ല, എന്നാല്‍ സ്വയം കണ്ടു. അതില്‍ ദൈവത്തിന് നന്ദി.

image17 gail-3_650_022314080902പുസ്തകങ്ങളുടെ താളുകളില്‍ വിഷം പുരട്ടി അധീശത്വപരമായ തങ്ങളുടെ നിലപാടിനെ ഭദ്രമാക്കാന്‍ തന്നെയാണ് സമൂഹ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ നടക്കുന്ന അസഹിഷ്ണുതാപൂര്‍വ്വമായ ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണ്.

നിലനില്‍ക്കുന്ന അധീശവ്യവസ്ഥ പുസ്തകങ്ങളെ നേര്‍ക്കു നേര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അമൃതാശ്രമത്തിന്റെ കാര്യത്തിലാണെങ്കില്‍ പുസ്തകത്തെ നേര്‍ക്കു നേര്‍ നിരോധിക്കുകയോ ചെയ്യാതെ, മഠത്തിന്റെ അധികാര താല്‍പര്യങ്ങളെ ഭദ്രമാക്കുന്ന രീതിയിലാണ് ഭരണകൂടവും അനുബന്ധസംവിധാനങ്ങളും പെരുമാറുന്നതെന്നു മാത്രം. ഏറ്റവുമടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ ചെറുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരല്‍പം മാത്രം വിപുലമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതൊഴിച്ചാല്‍, സാധാരണ ഉണ്ടാവാറുള്ളതു പോലെ വലിയ കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നുമുയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. വെന്‍ഡി ധോണിഗറുടെ പുസ്തകം മുതല്‍ക്ക് ജമാഅത്തെ ഇസ്ലാമിക്കെതിരായ കേസില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ നിരോധഭീഷണിയുയര്‍ത്തിയ പതിനാല് പുസ്തകങ്ങള്‍ വരെയുള്ളതില്‍ ഇസ്ലാം എതിര്‍ കക്ഷിയല്ല. എന്നല്ല, കോഴിക്കോട്ടെ പുസ്തക റെയ്ഡും പ്രസ്തുത സത്യവാങ്മൂലവുമടങ്ങുന്ന സംഭവങ്ങളില്‍ ഇസ്ലാമും മുസ്ലിംകളും ഇരകളാണു താനും. ഒരു പക്ഷേ ഇതാണ് പതിവ് തര്‍ക്കവിദ്വാന്മാരുടെ മൗനത്തിനു കാരണമായിട്ടുള്ളതെങ്കില്‍, പുസ്തകങ്ങള്‍ക്കെതിരായ നടപടി കൊണ്ട് എന്തൊക്കെയാണോ ഭരണകൂടം ഉദ്ദേശിച്ചത്, അതില്‍ച്ചില കാര്യങ്ങള്‍ അവര്‍ നേടിക്കഴിഞ്ഞുവെന്നു വേണം കരുതാന്‍. മുമ്പ് റുഷ്ദിയുടെയും ലജ്ജയുടെയും കാര്യത്തില്‍ ഇതൊന്നുമായിരുന്നില്ല കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെ പ്രതികരണം. എന്തിന്, ആറാം തിരുമുറിവിന്റെ കാര്യത്തില്‍പ്പോലും കേരളം വളരെ ജാഗ്രതയും കരുത്തും കാണിച്ചിരുന്നുവെന്നോര്‍ക്കുക. സാത്താനിക പദ്യങ്ങളുടെ കാര്യത്തിലോ ലജ്ജയുടെ കാര്യത്തിലോ മുസ്ലിം മതസമൂഹം സ്വീകരിച്ചിരുന്ന സമീപനത്തെ അംഗീകരിക്കേണ്ട കാര്യം നമുക്കില്ല. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പവിത്രമായിക്കരുതുന്നൊരു ചരിത്രത്തെ സാഹിത്യത്തിന്റെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ ആക്ഷേപിക്കുകയെന്നതല്ലാത്ത യാതൊരു ലക്ഷ്യവും സാത്താനിക പദ്യങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നു നമുക്ക് ബോധ്യപ്പെടും. എന്നാല്‍പ്പോലും ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുക എന്നതു തന്നെയാണ് മാന്യത, ജനാധിപത്യപരമായ യുക്തി. അന്നിലക്കാകുമ്പോള്‍ റുഷ്ദിക്കെതിരായ പ്രവര്‍ത്തനങ്ങളും അപലപനീയം തന്നെയാകുന്നു. എന്നാല്‍ ഇവിടെ സൂചിപ്പിച്ച കാര്യം, സാംസ്‌കാരിക കേരളം ആ വിഷയങ്ങളിലെല്ലാം കാണിച്ചിട്ടുള്ള താല്‍പര്യം ഇപ്പോഴത്തെ സംഭവങ്ങളില്‍ ചിലതിലെങ്കിലും കാണിക്കുന്നില്ല എന്നതാണ്.

അസഹിഷ്ണുതയുടെ സംസ്‌കാരം-

മതത്തെയും ആത്മീയതയെയും വിമോചനപരവും മാനസികവുമായ ദര്‍ശനവും അനുഭൂതിയുമായി കണ്ട് ശീലിച്ചിട്ടില്ലാത്തവര്‍ യാതൊരര്‍ത്ഥവുമില്ലാത്ത അനുഷ്ഠാനങ്ങളിലും അസഹിഷ്ണുത നിറഞ്ഞ വൈകാരികതയിലും അഭിരമിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍ വ്യാപകമാവുന്നു. വരേണ്യവംശീയദേശീയവാദത്തിന്റെ ആചാര്യന്മാരായ സംഘ്പരവാര്‍ സംഘടനകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന വിഭാഗമാണ്. ഈയടുത്ത കാലത്ത് തുടര്‍ച്ചയായി അവരുടെ പല തരത്തിലുള്ള അക്രമങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായി.

വെന്‍ഡി ദോണിഗറുടെ The Hindus An Alternative History എന്ന പുസ്തകത്തിനെതിരെ 295 A വകുപ്പു പ്രകാരം ഒരു സംഘപരിവാരസംഘടന കേസു കൊടുത്തു. അതേയവസരം കേസിന്റെ വിധിക്കു വേണ്ടിയൊന്നും കാത്തു നില്‍ക്കാതെ പുസ്തകത്തിനെതിരെ അവര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെത്തുടര്‍

ന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകം പിന്‍വലിക്കുക മാത്രമല്ല, സ്റ്റാളുകളില്‍ നിന്നും തിരിച്ചെടുത്ത കോപ്പികള്‍ നശിപ്പിക്കുക കൂടി ചെയ്തു. അല്‍പം മുമ്പ്, മാതാഅമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും എന്ന പുസ്തകം രചിച്ച ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവിനെ 295 A വകുപ്പു ചുമത്തി പ്രൊസിക്യൂട്ടു ചെയ്യാനുള്ള നടപടികള്‍ക്ക് ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ മുന്നോട്ടു പോയില്ല. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ പുസ്തകം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ദൃശ്യ പത്ര മാധ്യമങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ള പ്രചാരണം സമൂഹത്തില്‍ വര്‍ഗീയാസ്വാസ്ഥ്യത്തിന്റെ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. അമൃതാനന്ദമയിഭക്തര്‍ക്കു വേണ്ടി വാദിച്ച വക്കീല്‍ അന്നു നടത്തിയ ഒരു പരാമര്‍ശം മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയും എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും എന്നതായിരുന്നു. പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളെ വസ്തു നിഷ്ഠമായും യുക്തിബോധത്തോടെയും സമീപിക്കുന്നതിനു പകരം ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയുമൊക്കെ മതവും വിശ്വാസവുമൊക്കെ വച്ചു കൊണ്ട് വിലയിരുത്തുന്ന മാനസികാവസ്ഥയെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്?

ആവിഷ്‌കാരത്തിന്റെ എല്ലാ രൂപങ്ങളോടുമുണ്ടാവുന്നുണ്ട് ഈ അസഹിഷ്ണുത. ചിത്രരചനയില്‍ അഗ്രിമസ്ഥാനത്തു നില്‍ക്കുന്നവരില്‍പ്പെട്ട എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം പോലുമുപേക്ഷിച്ച് അന്യനാട്ടുകാരനായി മരിക്കേണ്ടിവന്നത് നമ്മുടെ ദേശത്തിനു തന്നെയുണ്ടാക്കിയ അഭിമാനക്ഷതത്തെയോര്‍ത്ത് നമ്മളിലെത്ര പേര്‍ അസ്വസ്ഥരായിട്ടുണ്ട്? തൃശൂരില്‍ വിബ്‌ജ്യോര്‍ ചലച്ചിത്രമേളയില്‍ കശ്മീര്‍ ചലച്ചിത്രകാരനായ ബിലാല്‍ എ ജാനിന്റെ Ocean of Tears എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും സംഘപരിവാരവും രംഗത്തിറങ്ങി ബഹളം വെച്ചെങ്കിലും പ്രതിനിധികള്‍ ഒറ്റക്കെട്ടായി ചെറുത്തതോടെ നാണം കെട്ടു സ്ഥലം വിടേണ്ടി വന്നു. അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനു പകരം സംഘാടകരെ ഉപദ്രവിക്കാനാണ് പൊലീസും ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ പി.എസ്.ബി.ടി സാമ്പത്തികസഹായം നല്‍കി നിര്‍മിച്ച കണ്ണീര്‍ക്കടല്‍ സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ്. അല്ലെങ്കില്‍ത്തന്നെയും അംഗീകാരമുള്ള ചലച്ചിത്രമേളകള്‍ക്ക് സെന്‍സര്‍ സര്‍ടിഫിക്കറ്റ് നിര്‍ബന്ധവുമല്ല താനും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ, മൃണാള്‍ സെന്നും ശ്യാം ബെനഗലും അഡ്വ നരിമാനുമൊക്കെ അംഗങ്ങളായ ട്രസ്റ്റാണ് പി.എസ്.ബി.ടി.

ഇത്തരത്തിലുള്ള ക്രൂരമായ കൈയേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇസ്ലാമിലെ സ്ത്രീകളോടുള്ള പരിഗണനയെ വിമര്‍ശിച്ച് അയാന്‍ ഹിര്‍സി അലിയോടൊപ്പം Submission എന്ന സിനിമ നിര്‍മിച്ചതിന്റെ പേരില്‍ ഡച്ച് ചലച്ചിത്രകാരന്‍ തിയോ വാന്‍ ഗോഷിനെ മുസ്ലിം മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത് 2004 ലാണ്. ഇസ്ലാമിനെ ആശയപരമായി വിലയിരുത്തുന്നതില്‍ വാന്‍ ഗോഷിനോ ഹിര്‍സി അലിക്കോ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ നേരിടേണ്ടത് തികച്ചും ആശയപരമായിത്തന്നെയാണ്. കൊലപാതകം അവരുടെ വിമര്‍ശങ്ങള്‍ ശരിയാണെന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

സത്യത്തില്‍ ഗെയില്‍ ട്രേഡ്‌വെല്ലിന്റേതുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഭാരതീയ സനാതന പാരമ്പര്യത്തെയോ ആത്മീയതയെയോ വിമര്‍ശിക്കുന്നതല്ല. സമ്പൂര്‍ണം എന്നവകാശപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളോ സംഘടനകളോ വിമര്‍ശനാതീതരല്ല താനും. മഠത്തില്‍ താനനുഭവിച്ച ലൈംഗകാതിക്രമങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളെ ഇന്ത്യയില്‍ ആത്മശാന്തി തേടിവന്ന ഒരു വിദേശ വനിത തുറന്നെഴുതുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ചെയ്തത്. മാത്രവുമല്ല, പുസ്തകത്തെപ്പറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് പെലീസ് തുനിഞ്ഞത്.

പുസ്തകങ്ങളോടുള്ള വ്യവസ്ഥിതിയുടെ ആക്രമണത്തിന്റെ, സമീപകാലത്തെ മറ്റു ചില ഉദാഹരണങ്ങള്‍ കൂടി ഇവിടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോഴിക്കോട്ടെ ചില പ്രസാധനാലയങ്ങളിലുണ്ടായ റെയ്ഡ്, തുടര്‍ന്നുണ്ടായ കേസ്, പതിനാല് പുസ്തകങ്ങള്‍ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലം മുതലായവയാണത്. അധികാരികളുടെ ഈ പുസ്തകവേട്ടയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന മാനസികവും സാമൂഹികവുമായ ചില കാര്യങ്ങളുണ്ട്. അക്ഷരവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം. അനുബന്ധമായി മറ്റു ചില തത്വങ്ങളുമുണ്ട്.

അക്ഷരവും അധികാരവും തമ്മില്‍-

അക്ഷരത്തോടും അറിവിനോടുമുള്ള അധീശത്വത്തിന്റെ അസഹിഷ്ണുതയ്ക്ക് അധികാരത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളില്‍ വിത്തു വിതക്കാരന്റെ ഉപമ പറയുന്നുണ്ടല്ലോ. വചനം കേള്‍പ്പിക്കുന്നവനാണ് വിതക്കാരനെന്ന് യേശു വിശദീകരിക്കുന്നുണ്ട്. അതായത് അക്ഷരങ്ങളാണ് വിത്തുകള്‍. സെമിറ്റിക് ജനത സ്വതവേ വായിക്കുകയല്ല, കേള്‍ക്കുകയാണ് ചെയ്തിരുന്നത്. അതില്‍ ഒരു കൂട്ടം വിത്തുകള്‍ വഴിയരികില്‍ വീണുപോയപ്പോള്‍ ദുഷ്ടന്‍ വന്ന് അത് ചവിട്ടിത്തൂത്തുകളഞ്ഞെന്നാണ് യേശു പറഞ്ഞത്. അതിനദ്ദേഹം നല്‍കിയ വിശദീകരണത്തിലുള്ളത് നിങ്ങളുടെ നേതാക്കന്മാരാണ് ദുഷ്ടന്‍ എന്നതു കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കു

ന്നതെന്നായിരുന്നു. അക്ഷരത്തെ ഭയക്കുന്ന അധികാരത്തെയാണിവിടെ സൂചിപ്പിച്ചതെന്നര്‍ത്ഥം. നൂഹിന്റെ വചനം കേള്‍ക്കാന്‍ കൂട്ടാക്കാതെ വിരല്‍ ചെവിയില്‍ തിരുകിയ ജനതയെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അധികാരികളുടെ വിലക്കാണ് ഇതിനു കാരണമെന്നു വ്യക്തം. കേള്‍ക്കരുതെന്നു വിലക്കുക തന്നെയാണ് മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ കാര്യത്തിലും അന്നത്തെ അധികാരിവര്‍ഗം ചെയ്തിരുന്നതെന്ന് ചരിത്രം.

ജ്ഞാനിയായ സേക്രട്ടീസ് യുവാക്കളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് അഥീനിയന്‍ ഭരണകൂടം വിചാരണ ചെയ്തു കൊന്നു കളഞ്ഞു. ചിന്തകളെയാണ് അവിടെയും ഭരണകൂടം ഭയപ്പെട്ടത്. സോക്രട്ടീസ് ഏഥന്‍സിലെ വരേണ്യപാരമ്പര്യത്തെ നിരാകരിച്ചു. പ്രമാണിമാരുടെ ദൈവങ്ങളെ തകര്‍ത്തു. പരമ്പരാഗതവും ദേശീയവുമായ പാഠങ്ങളെ നിരൂപണബുദ്ധിയോടെ സമീപിക്കാന്‍ യുവജനതയെ പ്രാപ്തരാക്കി. ഉജ്വലവും വിപ്ലവാത്മകവുമായ ഈ ചിന്തകള്‍ അധികാരികളുടെ സ്വാസ്ഥ്യം കെടുത്തി. വിചാരണയിലും വധശിക്ഷയിലും പ്രതിഫലിച്ചത് അക്ഷരങ്ങളോടും ചിന്തകളോടുമുള്ള ഈയസഹിഷ്ണുത തന്നെയായിരുന്നെന്നു വേണം മനസ്സിലാക്കാന്‍. അന്നത്തെ ആത്മീയാചാര്യന്മാരും മതനേതാക്കന്മാരും കൂട്ടുണ്ടായിരുന്നു ഈ അക്ഷരഹത്യയ്ക്ക്.

ഭീതിയും ഭീതിയുടെ ഉല്‍പാദനവും-

മൂലധനകേന്ദ്രിതമായ ഇന്നത്തെ അധികാരഘടനയ്‌ക്കെതിരെ ശക്തമായ ആശയപ്രതിരോധം സൃഷ്ടിക്കുന്നവരാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. അതിനാല്‍ ആഗോളതലത്തില്‍ത്തന്നെ അധീശത്വം ഇസ്ലാമിനെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

മുതലാളിത്തത്തിന്റെ ആരംഭദശയില്‍ത്തന്നെ അതിന്റെ ചൂഷണസ്വഭാവത്തെ തുറന്നു കാട്ടി, അടിസ്ഥാനവര്‍ഗത്തിന്റെ ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച കമ്യൂനിസ്റ്റ് ദര്‍ശനത്തിനെതിരെ അധികാരികള്‍ നടത്തിയ പ്രചാരണങ്ങളെ പ്രതിപാദിക്കുന്നുണ്ട് കമ്യൂനിസ്റ്റ് മാനിഫെസ്റ്റോയില്‍. അത് തുടങ്ങുന്നതു തന്നെ യൂറോപ്പിനെ ബാധിച്ചിരിക്കുന്ന കമ്യൂനിസ്റ്റ് ദുര്‍ഭൂതത്തെസ്സംബന്ധിച്ച മുതലാളിത്ത പ്രചാരണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. എതിര്‍ക്കുന്നവരെസ്സംബന്ധിച്ച് ഭീതി വളര്‍ത്താനുള്ള ശ്രമം പണ്ടേയുള്ളതാണ്. ദൈവികദര്‍ശനത്തെ, അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഊന്നല്‍ നല്‍കി ആവിഷ്‌കരിക്കാന്‍ ശ്രമിച്ച, ആധുനിക ഇസ്ലാമിക പ്രസ്ഥാനാചാര്യന്മാരായ മൗദൂദിയുടെയും ഖുത്വുബിന്റെയുമൊക്കെ ചിന്തകള്‍ പ്രതിരോധത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച വെളിവു നല്‍കിയതോടെ, അവരുടെ ആധാരമായ ഇസ്ലാമിനെക്കുറിച്ച് പലതരം ആശങ്കകള്‍ സൃഷ്ടിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വം ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഫലമായി വളര്‍ന്നുവന്ന ഇസ്ലാം ഭീതി പ്രസാധനാലയങ്ങളിലുള്ള റെയ്ഡ് മുതല്‍ പതിനാല് പുസ്തകങ്ങളെക്കുറിച്ച അഫിഡവിറ്റ് വരെയുള്ള കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.

ദൈവികദര്‍ശനത്തിന്റെ പ്രബോധനമായ പുസ്തകങ്ങള്‍ അധീശത്വത്തിന്റെ നിരാകരണമാണ്. ഇതാണ് ഇസ്ലാം ഭീതിയുടെ പ്രാദുര്‍ഭാവത്തിന്റെ നിമിത്തം. നിരാകരണങ്ങളെ സ്വയം ഭയപ്പെടുകയന്നത് അന്യായമായ അധികാരപ്രയോഗത്തിന്റെ വക്താക്കളുടെ സഹജസ്വഭാവമാകുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ക്കശമായ അധികാരസംസ്ഥാപനം തന്നെ ഭീതിയുടെ പ്രത്യക്ഷമത്രേ. അതിനാല്‍ത്തന്നെ നിരാകരണത്തിന്റെ ശക്തികളെസ്സംബന്ധിച്ച് പല തരത്തിലുള്ള ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ അധീശത്വം ശ്രമിച്ചു കൊണ്ടേയിരിക്കും. പുസ്തകങ്ങളോടുള്ള വിരോധത്തിനു പിന്നില്‍ ഇതും ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ടാവാം.

 

സംശയങ്ങളുടെ പ്രജനനം-

ജനതയെ ഭിന്നിപ്പിക്കല്‍ അധികാരാസക്തരുടെ പൊതുവായ നിലപാടാണ്. ഇതിന്റെ പ്രധാനപടിയാണ് സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കല്‍. ഇതിനു വേണ്ടി പ്രയോഗിക്കാറുള്ള തന്ത്രങ്ങളെയും പതിനാല് പുസ്തകങ്ങളെപ്പറ്റിയുള്ള അഫിഡവിറ്റില്‍പ്പറഞ്ഞ ചില കാര്യങ്ങളില്‍ കാണാന്‍ കഴിയും. രണ്ട് പുസ്തകങ്ങളുടെ കാര്യത്തില്‍ വിശ്വാസപരമായി ഇസ്ലാമിനും ക്രിസ്തുമതത്തിനുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ പെരുപ്പിച്ചു കാട്ടുന്ന പരാമര്‍ശങ്ങളുണ്ട്. പൊതുവായി ഓരോ മതത്തിന്റെയും വിശ്വാസകാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ മറ്റു മതസ്ഥരില്‍ യാതൊരാശങ്കയും ജനിപ്പിക്കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രത്യേകം അടര്‍ത്തിയെടുത്ത് പൂര്‍വാപരബന്ധമില്ലാതെ ഉദ്ധരിച്ചാല്‍ ചിലപ്പോള്‍ മൂലകൃതിയില്‍ ആ കാര്യങ്ങളുടെ പരാമര്‍ശം കൊണ്ടുള്ള ഉദ്ദേശ്യം പോലും ചിലപ്പോള്‍ മാറിപ്പോകാം. മറ്റൊരു ജനതയില്‍ ഇവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന ബോധം സൃഷ്ടിക്കാന്‍ പോലും അത് കാരണമായേക്കാം.

ജഅ്ഫര്‍ ബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ അബിസീനിയയിലേക്ക് ഹിജ്‌റ പോയ മുസ്ലിം സംഘത്തെ അവിടെ നിന്നു പുറത്താക്കണമെന്നാവശ്യപ്പട്ട് ഖുറൈശി പ്രതിനിധിയായ അംറ് ബ്‌നു ആസ് അബിസീനിയന്‍ രാജാവായ നജ്ജാശിയോടു സംസാരിച്ചപ്പോള്‍, എന്തിന്റെ പേരിലാണ് തങ്ങള്‍ ജന്മനാടുപേക്ഷിച്ചു പോരേണ്ടിവന്നതെന്ന് ജഅ്ഫര്‍ വിവരിച്ചു. ഇതു കേട്ട രാജാവ് അവരെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് അംറ് പ്രയോഗിച്ച തന്ത്രം ഇതു തന്നെയായിരുന്നു. യേശുവിനെക്കുറിച്ച ഇവരുടെ വിശ്വാസമെന്തെന്നു ചോദിക്കാന്‍ അംറ് രാജാവിനോടു പറഞ്ഞു. അതു മാത്രമായിട്ടു കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനിയായ രാജാവ് അസ്വസ്ഥനാകുമെന്നും മുസ്ലിം സംഘത്തെ പുറത്താക്കുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ ജഅ്ഫര്‍ തന്ത്രപൂര്‍വ്വം തന്നെ പ്രതികരിച്ചത് ചരിത്രം.

സമാനമായ സ്വഭാവത്തിലാണ് അഫിഡവിറ്റില്‍ വരികളുദ്ധരിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശുമരണം, ത്രിയേകത്വം മുതലായ കാര്യങ്ങളില്‍ ഇസ്ലാം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നത അല്‍പം വിവരമുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും രണ്ടു സമൂഹങ്ങളും ഒന്നായി സൗഹൃദത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുമുണ്ട്. എന്നല്ല, ലോകത്തൊരിടത്തും ഈ വിശ്വാസഭിന്നതയുടെ പേരില്‍ ഒരു കലാപവുമരങ്ങേറിയിട്ടില്ല. എന്നിരിക്കേ, ഇപ്പോള്‍ മുകളില്‍റഞ്ഞതു പ്രകാരം ഉദ്ധരിക്കുന്നത്, തീര്‍ച്ചയായും ഇരു സമൂഹങ്ങളുടെയും സൗഹൃദത്തെതകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടിത്തന്നെയാണ്. ഇപ്രകാരം അവിശ്വാസം ജനിപ്പിക്കുന്ന പ്രക്രിയ കൂടി പുസ്തകങ്ങള്‍ക്കെതിരായ നീക്കത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എന്തായാലും, വിമോചനത്തിന്റെ ആയുധങ്ങളാണ് പുസ്തകങ്ങള്‍. താളില്‍ വിഷം പുരട്ടിയും നിരോധമേര്‍പ്പെടുത്തിയും അവയില്‍ നിന്ന് മനുഷ്യനെ അകറ്റാനുള്ള തന്ത്രങ്ങളുടെ പ്രയോഗത്തിന് ചിന്തകളുടെ ഉല്‍ഭവത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. ജീവിതത്തെ അധീനപ്പെടുത്താനുള്ള അധീശശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ അക്ഷരങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞേ പറ്റൂ. അധികാരത്തിനെതിരെ അക്ഷരങ്ങളുടെ പക്ഷത്തു നില്‍ക്കാനും അക്ഷരവൈരികളായ അക്രമികളെ തിരിച്ചറിയാനും നമുക്കു കഴിയുക എന്നത് വളരെ പ്രധാനമാണ്.

ആത്മീയതയും കൾട്ട് ഗുരുക്കന്മാരും

കര്‍മങ്ങളില്‍ ആത്മീയാനുഭൂതി കണ്ടെത്താനാണ് വേദങ്ങള്‍ ഉപദേശിക്കുന്നത്. ആധ്യാത്മികമായ ഒരു വിശകലനത്തില്‍ മനുഷ്യന്റെ ഓരോ കര്‍മത്തിനും മൂന്നു തലങ്ങളുണ്ടെന്നു കാണാം. ഇത് മൂന്നിലുമുള്ള സമ്പൂര്‍ത്തിയാണ് മനുഷ്യകര്‍മങ്ങളെ ഉന്നതമാക്കുക. ആ ഔന്നത്യമാണ് ആധ്യാത്മികതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുക.

അനുഷ്ഠാനപരമായ തലമാണ് ഇവയില്‍ ഏറ്റവും ബാഹ്യതലത്തിലുള്ളത്. ഓരോ പ്രവൃത്തിയും, അത് മതപരം എന്നു വ്യവഹരിക്കാറുള്ള തലത്തിലുള്ളതാവട്ടെ സാമൂഹികമായ മറ്റെന്തെങ്കിലുമാവട്ടെ, ചെയ്യേണ്ട രീതിയില്‍ത്തന്നെ ചെയ്യുക എന്നതാണ് ഇതില്‍ വരുന്ന കാര്യം. അതിനകത്തുള്ള രണ്ടാമത്തെ തലം യുക്തിയും സദാചാരവുമായി ബന്ധപ്പെട്ടതാണ്. പ്രവൃത്തികളെന്തും സയുക്തികവും ധാര്‍മികവുമാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഏറ്റവും ആന്തരികമായ തലത്തില്‍ കുടിക്കൊള്ളുന്ന അനുഭവമാണ് ആത്മീയത. ഈ അവബോധത്തോടു കൂടി ഏര്‍പ്പെടുന്ന സകല പ്രവൃത്തികളേയും ആത്മീയാനുഭവങ്ങളാക്കി മാറ്റാന്‍ സാധിക്കും. അതിനാലാണ് കര്‍മത്തിന്റെ വഴിയിലൂടെ ശതവര്‍ഷം ജീവിച്ചിരിക്കാനാണ് നീ കൊതിക്കേണ്ടതെന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നത്. സകല പ്രവൃത്തികളിലും അല്ലാഹു ആത്മീയത രേഖപ്പെടുത്തിയിട്ടുണഅടെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. ഇതിനു നല്‍കപ്പെട്ട പല വിശദീകരണങ്ങളിലൂടെ സുഹൃത്തിന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിക്കുന്നതു മുതല്‍ നിന്റെ ഇണയോടൊത്ത് സല്ലപിക്കുകയും രതിയിലേര്‍പ്പെടുകയും ചെയ്യുന്നതു വരെ ആത്മീയ വ്യാപാരങ്ങളാണെന്നവിടുന്നു പഠിപ്പിക്കുകയും ചെയ്തു.

കര്‍മങ്ങളിലൂടെ ആത്മീയത അഭ്യസിപ്പിക്കുന്ന, മതത്തിന്റെ ഈയനുശീലനത്തെക്കുറിച്ച അജ്ഞതയാണ് ആത്മീയതയ്ക്ക് കുറുക്കു വഴികള്‍ തേടാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ഇതാകട്ടെ, ആത്മീയതയെ വ്യാപാരവല്‍ക്കരിക്കാന്‍ ചിലര്‍ക്ക് സഹായകവുമായി. പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയത എന്ന തത്വത്തിലൂടെ മതം മനുഷ്യന്റെ ശേഷി ശേമുഷികളെ സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്നേടത്ത് ആത്മീയ മാഫിയകള്‍ താന്‍ തന്നിലേക്കു തന്നെ ചുരുങ്ങിക്കൊണ്ടുള്ള, സ്വാര്‍ത്ഥവും അതിനാല്‍ത്തന്നെ അനാശാസ്യവുമായ ആത്മീയതയെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. ബാധ്യതകളില്ലാത്ത ആത്മീയാനന്ദത്തെ വില്‍ക്കലാണിത്. ലൈംഗികതയുള്‍പ്പെടെയുള്ള മനുഷ്യന്റെ ഭൗതികാനന്ദങ്ങളെ ബാധ്യതാവിമുക്തമാക്കി കമ്പോളവല്‍ക്കരിക്കുന്ന മുതലാളിത്ത തന്ത്രത്തിന്റെ മറ്റൊരു രൂപമാണിത്.

വിമോചനപരവും വിപ്ലവാത്മകവുമായ ഉള്ളടക്കമുള്ള, പ്രവാചകന്മാരുടെയും കാലാതീതരായ ഗുരുക്കന്മാരുടെയും ദര്‍ശനത്തെ അധീശത്വ ബോധമുള്ള പുരോഹിതന്മാര്‍ കൈയാളിയതോടെ അതിന്റെ സാമൂഹികതയും പ്രതിബദ്ധതയും നശിച്ചു. നിലവിലുള്ള അധീശഘടനയോടു കലഹിച്ചിരുന്ന യഥാര്‍ത്ഥ മതത്തെ ഒന്നാമതായും അവര്‍ സ്ഥാപനവല്‍ക്കരിച്ചു. അതിലൂടെ രൂപപ്പെട്ട പുരോഹിതാധിപത്യം (priestocracy, ecclesiastical supremacy) മതത്തിനു പുറത്തുള്ള അധീശരൂപങ്ങളോടു സന്ധി ചെയ്തു. ഇപ്രകാരം ചൂഷണത്തിന്റെ ഉപകപണമായിത്തീര്‍ന്ന സ്ഥാപിതമതത്തിന്റെ വൈതാളികന്മാര്‍ യഥാര്‍ത്ഥ സനാതന തത്വങ്ങളെ മനുഷ്യന്റെ ഹേതു(rational) യുക്തിയുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഡോഗ്മകളാക്കി പരിവര്‍ത്തിപ്പിച്ചു. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെയും ദൈവശാസ്ത്രപാഠങ്ങളെയും നിഗൂഢവല്‍ക്കരിക്കുകയും ചെയ്തു. (അതായത് മൂന്നു വ്യതിയാനങ്ങളാണ് മതത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തിക്കളഞ്ഞത്. സ്ഥാപനവല്‍ക്കരണം -Institutionalization-, സിദ്ധാന്തവല്‍ക്കരണം -Dogmatization-, ഗൂഢാര്‍ത്ഥവല്‍ക്കരണം -Misticization- എന്നിവയാണവ). ഇതോടെ ജീവിതത്തില്‍ നിന്നു വേര്‍പെട്ടു പോയ മതം പ്രയോജനരഹിതമായിത്തീര്‍ന്നെങ്കിലും ആത്മീയതയോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ അഭിനിവേശം നിമിത്തം മതത്തോടുള്ള ബന്ധം അറുത്തെറിയാന്‍ അവനു കഴിഞ്ഞില്ല. സാമൂഹികമായ ബാധ്യതകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് വ്യവച്ഛേദിക്കപ്പെട്ട മതരൂപങ്ങളില്‍ അവന്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിച്ചു.

ഇതിന്റെ ഏറ്റവുമാധുനികമായ തുടര്‍ച്ചയായാണ് പുതിയ കാലത്തെ ആത്മീയ ചൂഷണങ്ങളെയും നാം വിലയിരുത്തേണ്ടത്.

അതോടൊപ്പം തന്നെ മുതലാളിത്ത ജീവിതശൈലിയും അതിന്റെ ധാരാളിത്തവും ചൂഷണങ്ങളുമുണ്ടാക്കിയിട്ടുള്ള മടുപ്പും പുതിയ കാലത്തെ പ്രശ്‌നമാണ്. അറുപത് എഴുപതുകളില്‍ മുതലാളിത്ത രാജ്യങ്ങളിലുണ്ടായ ഹിപ്പി പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയുടെ പിന്നിലുള്ള സാമൂഹ്യ സാഹചര്യം ഇതു തന്നെയാണ്. ആര്‍ത്തിയിലും ഭോഗപരതയിലുമധിഷ്ഠിതമായ ജീവിതശൈലി സൃഷ്ടിച്ച, തൊഴില്‍ ചൂഷണങ്ങള്‍ മുതല്‍ രണ്ട് ലോകയുദ്ധങ്ങള്‍ വരെയുള്ള ദുരന്തങ്ങളാണ് യുവസമൂഹത്തെ തനി അരാജകവാദികളും സകല മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരും എല്ലാ ഘടനകളെയും അവിശ്വസിക്കുന്നവരുമാക്കി മാറ്റി. എന്നാല്‍ ഇതിന്റെ തന്നെ മറ്റൊരു മുഖമായി, ഈ മടുപ്പിനെത്തന്നെ ചൂഷണം ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പുതിയ കാലത്തെ ആത്മീയ മുക്തിപ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കി. അറുപത് എഴുപതുകളില്‍ത്തന്നെയാണ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടേറെ മുക്തിപ്രസ്ഥാനങ്ങളുടലെടുത്തതെന്നു കാണാം. മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന പ്രസ്ഥാനം (Transcendental Meditation Movement), സ്വാമി പ്രഭുപാദരുടെ കൃഷ്ണാനുഭൂതി പ്രസ്ഥാനം (ഹരേ കൃഷ്ണ പ്രസ്ഥാനം) തുടങ്ങിയവയെല്ലാം ഇക്കാലത്തുണ്ടായവയാണ്.

വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മതത്തോടും പുരോഹിതാധിപത്യത്തോടുമുള്ള കലാപവും ആത്മീയമായ വ്യതിയാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചെകുത്താന്‍ പൂജ (Devil Worship) പോലുള്ള സമ്പ്രദായങ്ങളുടലെടുത്തതതില്‍ നിന്നാണെന്നു വേണം കരുതാന്‍. വൈരാഗ്യജീവിതത്തിന്റെ മഹത്വത്തെസ്സംബന്ധിച്ച മതപാഠങ്ങളോടുള്ള വിയോജിപ്പുകളാവണം യോനി പൂജ, ഉര്‍വരതാതാധന പോലുള്ള രീതികളുടെ പ്രചോദനം.
1798698_628323220566342_1182557279_n
എന്തായാലും ഇത്തരത്തിലുള്ള സകല പ്രവണതകളെയും ചൂഷണം ചെയ്യാനുള്ള സംഘടിതമായ പരിശ്രമം നവീന മുക്തിപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെസ്സംബന്ധിച്ച വിചാരങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നത് ഇത്തരം മുക്ത്യാഭാസ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നവീന ഗുരുക്കന്മാര്‍ ഒന്നുകില്‍ തനിത്തട്ടിപ്പുകാരായിരിക്കും, അല്ലെങ്കില്‍ തീവ്രമനോരോഗികളായിരിക്കും എന്നതാണ്. അതി ഭീകരമായ അധീശത്വ മനസ്സുള്ളവരായിരിക്കും, അമ്മയെന്നോ ബാബയെന്നോ ഒക്കെ വിളിക്കപ്പെടുന്ന മിക്ക ഗുരുക്കന്മാരും. ചിലരെസ്സംബന്ധിച്ചേടത്തോളം, അവരുണ്ടാക്കിയിട്ടുള്ള നിഗൂഢതാ സിദ്ധാന്തങ്ങളും വൈരാഗ്യജീവിതത്തിലുള്ള കാര്‍ക്കശ്യവും അവരില്‍ കടുത്ത ആധിപത്യ മനസ്സ് സൃഷ്ടിക്കുകയാണ് ചെയ്യുക. ഉംബര്‍ടോ എക്കോയുടെ The Name of the Rose എന്ന നോവലില്‍ ഹോര്‍ഹെ എന്ന ഒരു കഥാപാത്രമുണ്ട്. ചിരിക്കുന്നതു പോലും നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന അന്ധസന്യാസിയായ ഹോര്‍ഹെ ഇപ്രകാരമുള്ള ഒരധീശമാനസിക നിലയുള്ളൊരാളാണ്. അയാളുടെ അന്ധതയും അയാളുടെ മതകാര്‍ക്കശ്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. ആശ്രമത്തിലെ സാധാരണ അന്തേവാസികളിലാകട്ടെ, ഇത്തരം നിയന്ത്രണങ്ങള്‍ വഴക്കത്തിന്റെ മാനസികാവസ്ഥയാണ് സൃഷ്ടിക്കുക. ഒരു തരം castration complex ഇതിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടാവാം. മറ്റു ചില ഗുരുക്കന്മാര്‍ ഉന്മാദവും വിഷാദവും ഇടകലര്‍ന്നു വരുന്ന Manic-Depressive മനോനിലയുള്ളവരായിരിക്കുമെന്നും പഠനങ്ങളുണ്ട്. അമേരിക്കയിലെ ജിം ജോണ്‍സിനെയും ഡേവിഡ് കോര്‍ഷിനെയും പോലുള്ള ആശ്രമഗുരുക്കന്മാര്‍ തങ്ങളുടെ അണികളെക്കൊണ്ട് കൂട്ട ആത്മഹത്യ ചെയ്യിച്ച സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ. ടോകിയോവില്‍ ട്രെയിനുകള്‍ക്കു നേരെ സരീന്‍ വാതകാക്രമണം നടത്തിയ, ഷോകോ അസാഹരയുടെ ഓം ഷിന്റിക്യോ പ്രസ്ഥാനത്തെയും കൂട്ടത്തില്‍ വായിക്കാം. ഉന്മാദം എത്രത്തോളം അപകടകരമായ അവസ്ഥയിലേക്കെത്താമെന്നതിന്റെ ഉദാഹരണമാണിത്. ഒരാളെ ഗുരുവോ ദൈവമോ അമ്മയോ ഉസ്താദോ ആയി അംഗീകരിച്ചു കഴിഞ്ഞാല്‍പ്പിന്നെ കള്‍ട്ട് അംഗത്തെസ്സംബന്ധിച്ചിടത്തോളം അയാളെക്കുറിച്ച സയുക്തികമായ വിലയിരുത്തലുകള്‍ പാടേ ഇല്ലാതാവുകയാണ്. ഇങ്ങനെ വരുമ്പോള്‍ മനോവ്യതിയാനങ്ങള്‍ക്ക് ഗുരുവും ശിഷ്യനും ഇരയായിത്തീരുന്നുണ്ടെന്നര്‍ത്ഥം. പങ്കുവെക്കപ്പെടുന്ന മതിഭ്രമങ്ങളാവട്ടെ, പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. ഫോളി അ ദ് (Folie a deux) പോലുള്ള സൈക്യാട്രിക് പ്രതിഭാസങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നതായി ആന്റണി സ്‌റ്റോര്‍ Feet of Clay, A Study of Gurus എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അധീശത്വം സ്ഥാപിക്കുന്നതിനു വേണ്ടി സാമ്പത്തികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് പല ഗുരുക്കന്മാരും ആശ്രമവാസികളെ ഇരയാക്കിയിട്ടുണ്ട്. റാസ്പുടിന്‍, ഗുര്‍ജിഫ് മുതല്‍ നമ്മുടെ നാട്ടിലെ നിത്യാനന്ദസ്വാമി വരെ ഇതിനുദാഹരണങ്ങളാണ്. അധികാരം നന്നായി ആസ്വദിച്ചിരുന്നവരായിരുന്നു പല ഗുരുക്കന്മാരും. നന്നായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട പല മുക്തിപ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ബഹുവിധങ്ങളായ ചൂഷണങ്ങളുടെ കഥകള്‍ പല കാലത്തും പുറത്തു വന്നിട്ടുണ്ട്. മാതാ അമൃതാനന്ദ മയിയെപ്പറ്റിയുള്ള, ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍ അവസാനത്തെ ഉദാഹരണം മാത്രം. അധികാര രാഷ്ട്രീയത്തിന് പുരോഹിതാധിപത്യവുമായി പണ്ടേയുള്ള അവിശുദ്ധബന്ധമാണ് ഇപ്പോഴും ഭരണകൂടത്തെ ഇത്തരം തട്ടിപ്പുകളുടെ സംരക്ഷകരാക്കിത്തീര്‍ക്കുന്നത്.

മതത്തിനും വേദതത്വങ്ങള്‍ക്കും വിചിത്രമായ വ്യാഖ്യാനങ്ങളും പ്രയോഗരീതികളും കണ്ടെത്തുകയാണ് പലപ്പോഴും കള്‍ട്ട് ഗുരുക്കന്മാര്‍. ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ ഖലീഫമാരെത്തുടര്‍ന്ന് മുസ്ലിം ലോകത്ത് അധികാരം കൈയടക്കിയ രാജാക്കന്മാര്‍ പ്രതിനിധാനം ചെയ്ത അതിധാരാളിത്ത ജീവിതശൈലിയോടുള്ള തീവ്രമായ വിയോജിപ്പ് വിപ്ലവകാരികളായ ചില പണ്ഡിതന്മാരെ ഒറ്റപ്പുതപ്പു പുതച്ചു ജീവിക്കുന്ന, അവശ്യമല്ലാത്ത സകലതുമുപേക്ഷിക്കുന്ന സൂഫികളാക്കി മാറ്റി (പരുക്കന്‍ കമ്പിളിപ്പുതപ്പിനാണ് അറബിയില്‍ സൂഫ് എന്നു പറയുക. ഇതില്‍ നിന്നുള്ളതാണ് സൂഫി, തസവ്വുഫ് തുടങ്ങിയ പദങ്ങള്‍). തീര്‍ച്ചയായും ശക്തമായൊരു പ്രതികരണം എന്ന നിലക്ക് അതിന് രാഷ്ട്രീയ സ്വഭാവമുണ്ടായിരുന്നു. ഇസ്ലാമിക ലോകത്തെ സിനിക്കുകള്‍ എന്ന് ഇവരെ വിളിക്കാം. (ഡയോജനിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിച്ച തത്വചിന്താ പ്രസ്ഥാനമാണ് സിനിസിസം. ഒരൂന്നുവടിയും ഒരേയൊരു ഭക്ഷണപാത്രവും പിന്നെയൊരൊറ്റ വസ്ത്രവും, ഇത്രയുമായിരുന്നു ഡയോജനിസിന്റെ സ്വകാര്യ സമ്പാദ്യം. ഒരു വീപ്പയ്ക്കകത്താണ് അദ്ദേഹം താമസിച്ചിരുന്നത്). ഇതിനെ സിദ്ധാന്തവല്‍ക്കരിച്ചു കൊണ്ട് പ്രയോജനരഹിതവും അത്യാഡംബരപൂര്‍ണവുമായ ത്വരീഖത്തു പ്രസ്ഥാനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ചിലപ്പോള്‍ ത്വരീഖത്ത് ഗുരുക്കന്മാരുടെ ശവകുടീരങ്ങള്‍ വരെ ഈ അത്യാഡംബരത്തെയാണ് പ്രകാശിപ്പിക്കാറ്. പ്രവാചകന്റെ അടയാളത്തെ (അഥര്‍) മൂര്‍ത്തിവല്‍ക്കരിച്ച് ആത്മീയോല്‍സവം നടത്തിയ സാമിരിയെന്ന കള്‍ട്ട് ഗുരുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ആ മൂര്‍ത്തിയെ കത്തിച്ചു പൊടിച്ച് കടലില്‍ക്കലക്കുമെന്ന് പ്രവാചകന്‍ മൂസ പറയുന്നുണ്ട്. കത്താത്ത മുടിയുമില്ല, പാത്രവുമില്ല. മനുഷ്യന്റെ ചോരയില്‍ നിന്നും ചിന്തയില്‍ നിന്നും നബിയെ അകറ്റിക്കളയുന്ന രോമവും പാനപാത്രവും ഒരു നാള്‍ കത്തുക തന്നെ ചെയ്യും.

സത്യത്തിൽ ഒരേ മനശ്ശാസ്ത്രം തന്നെയാണ് മഠത്തിന്റെയും മുടിയുടെയും കാര്യത്തിൽ പ്രവർത്തനക്ഷമമാവുന്നത്.

ഹൈന്ദവ ആധ്യാത്മികതയിലെ വേദാന്ത ധാരയിലേയും താന്ത്രിക ധാരയിലെയും പല സങ്കല്പങ്ങളെയും തത്വങ്ങളെയും തങ്ങള്‍ക്കനുരൂപമായി വ്യാഖ്യാനിച്ചു കൊണ്ടത്രേ പല ആള്‍ദൈവ പ്രസ്ഥാനങ്ങളും നില നില്‍ക്കുന്നത്. കുണ്ഡലിനി ഉദ്ദീപനവുമായി ബന്ധപ്പെട്ട, യാതൊരു യുക്തി പിന്‍ബലവുമില്ലാത്ത സിദ്ധാന്തങ്ങള്‍ മുതല്‍ അദൈ്വതം തുടങ്ങിയ, വേദാന്തത്തിലെ ദര്‍ശനങ്ങളെ വരെ ഇതിനായി ദുരുപയോഗം ചെയ്യാറുണ്ട്.

ആത്മാവും ശരീരവും തമ്മില്‍ വൈരുദ്ധ്യമില്ലാത്ത ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള യത്‌നത്തെയാണ് മതം എന്നു പറയുന്നത്. കള്‍ട്ടുകളും ആശ്രമങ്ങളും ഇതിനെ വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. മതം ഉദ്‌ഘോഷിക്കുന്ന മനുഷ്യാന്തസ്സ് തിരിച്ചു പിടിക്കുകയെന്നത് യഥാര്‍ത്ഥത്തിലുള്ള മാനവലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനും തട്ടിപ്പുകാരുടെയും മനോരോഗികളുടെയും ചൂഷണത്തില്‍ നിന്നുള്ള വിമോചനത്തിനും അനിവാര്യമാകുന്നു.