ചാര്‍വാകം – പൌരാണിക ഹേതുവാദം (രണ്ട്)

 

പൌരോഹിത്യത്തിനും ബ്രാഹ്മണാധിപത്യത്തിനും എതിരായ പ്രതികരണം

  • ലോകായതദര്‍ശനം ബ്രാഹ്മണപൌരോഹിത്യത്തിനെതിരായ കടുത്ത പ്രതികരണമായിരുന്നു. മതം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും അതൊരധീശവ്യവസ്ഥയായി മാറുകയും പൌരോഹിത്യം സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന ചരിത്രസന്ദര്‍ഭങ്ങളിലാവാം പലപ്പോഴും ഇത്തരം ഭൌതിക മാത്ര ചിന്തകളും ദര്‍ശനങ്ങളും രൂപപ്പെടുന്നത്. ചാര്‍വാകനും പൌരാണിക ഹേതുദര്‍ശനവും മുതല്‍ മാര്‍ക്സ്, നീഷേ തുടങ്ങി ആധുനിക ചിന്തകന്മാര്‍ വരെയുള്ളവരുടെ മതനിരാസ പശ്ചാത്തലം പരിശോധിച്ചാല്‍ ഒരു പക്ഷേ അത് ബോധ്യപ്പെട്ടേക്കാം. പൌരോഹിത്യം മതത്തെ സ്ഥാപനവല്‍ക്കരിക്കുകയും അതിന്റെ മാനവിക മുഖവും വിമോചന ഉള്ളടക്കവും ചോര്‍ത്തിക്കളയുമ്പോള്‍ മതനിരാസം ഉണ്ടാകുന്നു. അഥവാ, സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മതനിരാസവും ഭൌതികവാദവും എന്നു പറയാം.(എന്നു പറഞ്ഞാല്‍ മതനിരാസത്തെ അനിവാര്യമക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതില്‍ മതം വിജയിച്ചെങ്കിലോ..?)
എതിര്‍പ്പിന്റെ ശബ്ദമാണ് (നിഷേധാത്മക നിലപാടാണ്) ബൃഹസ്പതിയുടേത്. ചില വിമര്‍ശങ്ങള്‍ ശ്രദ്ധിക്കൂ.
“ത്രയോ വേദസ്യ കര്‍ത്താരോ ദണ്ഡ ധൂര്‍ത്ത നിശാചരാ: ജര്‍ഭരീ തുര്‍ഫരീത്യാദി പണ്ഡിതാനാം വച: കുത:” =തെമ്മാടികളും ധൂര്‍ത്തന്മാരും രാക്ഷസന്മാരുമാണ് മൂന്നു വേദങ്ങളുടെ കര്‍ത്താക്കള്‍. ജര്‍ഭരീ, തുര്‍ഫരീ (വേദമന്ത്രങ്ങളിലെ ചില പദങ്ങള്‍) തുടങ്ങിയ നിരര്‍ത്ഥക പദങ്ങളെങ്ങനെ പണ്ഡിത വചനങ്ങളാകും?
“അഗ്നിഹോത്രം ത്രയോവേദാ: ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധി പൌരുഷ ഹീനാനാം ജീവികാ ധാതൃ നിര്‍മിതാ”
=അഗ്നിഹോത്രഹോമം, ത്രിവേദങ്ങള്‍, ത്രിദണ്ഡം, ഭസ്മലേപനം ഇവയെല്ലാം ബുദ്ധിയും കരുത്തുമില്ലാത്തവര്‍ക്കു വേണ്ടി (അവരുടെ സങ്കല്പ) ബ്രഹ്മാവ് നിര്‍മ്മിച്ച ജീവിതോപായങ്ങളാണ്.

ധര്‍മോപദേശം നല്‍കുകയും യാഗാദികളിലേര്‍പ്പെടുകയും ചെയ്തിട്ട് അധാര്‍മിക ജീവിതം നയിക്കുന്ന പുരോഹിതന്മാരെ ചാര്‍വാകന്‍ പരിഹസിക്കുന്നുണ്ട്.

 “സ്വദോഷം ഗൂഹിതും കാമാര്‍ത്തോ വേദം പഠതി”
=സ്വദോഷം മറയ്ക്കാന്‍ വേണ്ടി കാമാര്‍ത്തന്മാര്‍ വേദം ചൊല്ലുന്നു.
“അഗ്നിഹോത്രാദീന്‍ കരോതി”
=(അതിനായിത്തന്നെ) അഗ്നിഹോത്രം മുതലായവയും.
“സുരപാനാര്‍ത്ഥം മഹിളാ മോഹനാര്‍ത്ഥം കരോതി”
=കള്ളുകുടിക്കാനും പെണ്ണു പിടിക്കാനും വേണ്ടി (യാഗാദികള്‍) ചെയ്യുന്നു.

യാഗങ്ങളും സന്ധ്യാവന്ദനവും നാമജപവുമെല്ലാം അര്‍ത്ഥ സമ്പാദനാര്‍ത്ഥമാണ് ചെയ്യുന്നതെന്നാണ് ചാര്‍വാകന്റെ വിമര്‍ശം. എല്ലാ അനുഷ്ഠാനങ്ങളെയും അദ്ദേഹം പരിഹസിക്കുന്നു.

“ജ്യോതിഷ്ടോമയജ്ഞത്തില്‍ യജ്ഞകര്‍ത്താവ് കൊല്ലുന്ന പശു സ്വര്‍ഗത്തില്‍ പോകുമെങ്കില്‍ അയാള്‍ക്കെന്തുകൊണ്ട് സ്വ പിതാവിനെ ബലിമൃഗമാക്കി വധിച്ചുകൂടാ? എങ്കില്‍ പിതാവിന് പ്രയത്നമൊന്നും കൂടാതെ സ്വര്‍ഗം ലഭിക്കുമായിരുന്നല്ലോ?”

(അതിരൂക്ഷമായ ഒരു പരിഹാസമാണിത്. യജ്ഞകര്‍ത്താവിന്റെ പിതാവും ഒരു പശുവും തമ്മില്‍ മൌലികമായി യാതൊരു വ്യത്യാസവുമില്ലെന്ന് ഒന്ന്. അത്തരം ആളുകളെയൊക്കെ എളുപ്പം തീര്‍ത്ത് ഭൂമി ശുദ്ധമാക്കേണ്ടതാണ് എന്ന് മറ്റൊന്ന്).

  • ഇപ്പറഞ്ഞവയില്‍ നിന്നു തന്നെ ബ്രാഹ്മണാധീശത്വത്തിനെതിരായ ബൃഹസ്പതിയുടെ രോഷം മനസ്സിലാക്കാവുന്നാതാണ്.
  • അതേ സമയം അധീശരൂപം പ്രാപിക്കുന്ന മതത്തിനെതിരെ പോരാടേണ്ടത് വിശ്വാസത്തെയും ആത്മീയതയെയും നിരാകരിച്ചു കൊണ്ടാണോ? പൌരോഹിത്യത്തോടും ലോകായതത്തിന്റെ കേവല പദാര്‍ത്ഥ ദര്‍ശനത്തോടും ഒരു പോലെ പടവെട്ടിയ ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചപ്പോള്‍ ലോകായതത്തിനത് സാധിക്കാതെ പോയതെന്തുകൊണ്ടാണ്?
ചാര്‍വാക ദര്‍ശനവും ധാര്‍മികതയും
  • ബൃഹസ്പതി ജീവിതത്തെക്കുറിച്ച് നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഉപദേശങ്ങളില്‍ ഭൌതികാസക്തിയുടെ ദര്‍ശനമാണുള്ളത്. കേവല പദാര്‍ത്ഥവാദം ആത്യന്തികമായി മനുഷ്യനില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ആസക്തി തന്നെയായിരിക്കില്ലേ? മത പൌരോഹിത്യം അധാര്‍മികതയിലേക്കു നീങ്ങുന്നത് ദര്‍ശനത്തോടുള്ള പ്രതിബദ്ധതയില്ലായ്മ മൂലമാണ്. മതം അധാര്‍മിക ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്യുന്നതു കൊണ്ടല്ല. എന്നാല്‍ പൌരാണിക ഹേതുവാദമായി വിലയിരുത്തുന്ന ചാര്‍വാക ദര്‍ശനത്തിന്റെ ആചാര്യന്‍, “ന ധര്‍മശ്ചരേത്” (ധര്‍മമാചരിക്കരുത്) എന്നുപദേശിക്കുന്നു. ദാനം തട്ടിപ്പുകാരുടെ പാഠമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
  • ഇതില്‍ ധര്‍മം എന്നതുകൊണ്ടുദ്ദേശിച്ചത് ബ്രാഹ്മണര്‍ വിധിച്ച കര്‍മ്മങ്ങളാണെന്നു വേണമെങ്കില്‍ വാദിക്കാം. ദാനം എന്ന പേരില്‍ അക്കാലത്തു നില നിന്നിരുന്നതും ബ്രാഹ്മണര്‍ക്ക് പൊന്നും പശുവും നല്‍കുന്ന ഏര്‍പ്പാടായിരുന്നല്ലോ. തീര്‍ച്ചയായും നാം നേരത്തേ കണ്ടതു പോലെ അധീശമതത്തിനെതിരായ പ്രതിഷേധം തന്നെയാണിത്. എന്നാല്‍ ഇത് ഒരു ദര്‍ശനമായി വികസിച്ചപ്പോഴോ? മറ്റു ചില ഉപദേശങ്ങള്‍ ശ്രദ്ധിക്കൂ..
“അക്ഷൈര്‍ ദീവ്യാത്”
=ചൂതു കളിക്കണം.
“ദിവ്യ പ്രമദാ ദര്‍ശനം ച”
=അത്യധിക സൌന്ദര്യമുള്ള സ്ത്രീകളെ നോക്കി ആസ്വദിക്കണം.
“മത്ത കാമിന്യ സേവ്യ:”
=മത്തു പിടിച്ച സ്ത്രീകളോടൊപ്പം മേളിക്കണം.
  • അര്‍ത്ഥവും കാമവും മാത്രമാണ് പുരുഷാര്‍ത്ഥങ്ങളെന്ന് ബൃഹസ്പതി സിദ്ധാന്തിക്കുമ്പോള്‍ മോക്ഷം മാത്രമല്ല, ധര്‍മവും നിരാകരിക്കപ്പെടുകയാണ്. ധര്‍മബദ്ധമായ ജീവിതത്തെപ്പറ്റി അദ്ദേഹം പുലര്‍ത്തുന്ന ധാരണകളെന്തെന്ന് മേല്‍ ഉപദേശങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ? പ്രധാനപ്പെട്ട  മറ്റൊരുദ്ധരണി കാണുക:

“യാവജ്ജീവം സുഖം ജീവേത്

ഋണം കൃത്വാ ഘൃതം പിബേത്

ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:”
=ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കുടിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്‍പ്പിന്നെ പുനരുജ്ജീവനമെങ്ങേയാണ്?

ഈ സുഖാസക്തിയല്ലേ ഭൌതിക വീക്ഷണങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക? ആസക്തി മത്സരമുണ്ടാക്കുന്നു. തല്‍ഫലമായി അധീശത്വവും അടിച്ചമര്‍ത്തലുമുണ്ടാകുന്നു. മറുഭാഗത്ത് പൌരോഹിത്യം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുകയും ഫലത്തില്‍ അധീശവ്യവസ്ഥയുടെ നിലനില്‍പ്പിന് സഹായമേകുകയും ചെയ്യുന്നു. ഈ രണ്ട് പ്രവണതകളേയും ചെറുത്തുകൊണ്ടാണ് ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നു വന്നത്.  അവയെപ്പറ്റി പിന്നീട് ചര്‍ച്ച ചെയ്യാം.

ചാര്‍വാകം – പൌരാണിക ഹേതുവാദം (ഒന്ന്)

പൌരാണിക ഭാരതത്തിൽ നില നിന്നിരുന്ന ഹേതുവാദമാണ് ചാർവ്വാകം. ആദിമ യുക്തിവാദം എന്നു പറയാം. ഭാരതത്തിന്റെ ചിന്താപൈതൃകം തന്നെ ചാർവ്വാകദർശനത്തിനു ചാർത്തിക്കൊടുക്കാൻ ചിലർ ധൃഷ്ടരാവാറുണ്ട്.

എന്താണ് ചാർവ്വാകം? അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളെന്തൊക്കെ? അത് മുന്നോട്ടു വെക്കുന്ന ജീവിതദർശനമെന്ത്?

ഇക്കാര്യങ്ങൾ പഠിക്കാൻ ഒരു ശ്രമം നടത്തി. എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള വിവരങ്ങൾ ഇവിടെ പങ്കു വെക്കുന്നു.

 

  • ഭാരതത്തിലെ അതിപ്രാചീനമായ ഭൌതികവാദദര്‍ശനമാണ് ലോകായതം. പൌരാണിക ഹേതുവാദമെന്ന് പറയാം. നിലനിന്നിരുന്ന അനുഷ്ഠാനമതസമ്പ്രദായങ്ങളോടും അതിന്റെ മനുഷ്യവിരുദ്ധതയോടും പൌരോഹിത്യത്തോടുമെല്ലാം കലഹിച്ചു കൊണ്ട് വികാസം പ്രാപിച്ച ലോകായത ദര്‍ശനം വേദം, ആത്മീയത തുടങ്ങിയവയെ നിഷേധിച്ചു. ബൃഹസ്പതിയാണ് ലോകായതത്തിന്റെ സ്ഥാപകന്‍. ചാര്‍വാകന്‍ എന്നും ഇദ്ദേഹത്തിന് പേരുണ്ട്.

 

  • ചാര്‍വാകന്മാരുടെ ദര്‍ശനമാണ് ചാര്‍വാകം. ചര്‍വണശീലരെന്ന് (‘ചര്‍വ്’എന്നാല്‍ ചവയ്ക്കല്‍ എന്നര്‍ത്ഥം) പരിഹസിക്കപ്പെട്ടതു മൂലമാവാം ചാര്‍വാകന്മാരായത്. തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നതാണല്ലോ ഈ ദര്‍ശനം മുന്നോട്ടുവെക്കുന്ന ജീവിതലക്ഷ്യം. ചാരുവായ വാകത്താല്‍ (സുന്ദരമായ പദങ്ങളാല്‍) ജനങ്ങളെ വശീകരിച്ചു വഴി തെറ്റിക്കുന്നവര്‍ എന്ന പൌരോഹിത്യ വിമര്‍ശവുമാകാം ഈ പേരിന് നിദാനം.
  • ലോകായതം എന്ന പേരിന് രണ്ട് വിശദീകരണങ്ങളുണ്ട്. ലോകേഷു (ജനങ്ങളില്‍) ആയതേ (വ്യാപിച്ചത്) എന്നതാണൊന്ന്. ലോകത്തെ (ലോകമെന്നാല്‍ ചാര്‍വാകര്‍ക്ക് പദാര്‍ത്ഥ ലോകമാണ്, അതായത് ഇന്ദ്രിയഗോചര ലോകം) ആസ്പദമാക്കിയുള്ള ദര്‍ശനം എന്നും വിശദീകരിക്കപ്പെടാറുണ്ട്.

 

pic
ലോകായത സിദ്ധാന്തങ്ങള്‍

ചാര്‍വാകദര്‍ശനത്തിലെ മുഖ്യസിദ്ധാന്തങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.

 

1) നിരീശ്വരവാദം:-
  • ലോകസ്രഷ്ടാവായ ഒരീശ്വരന്‍ ഇല്ല. ഈ സിദ്ധാന്തമാണ് ലോകായത ദര്‍ശനത്തിന്റെ നാരായ വേര്. ഈശ്വരനെ പ്രത്യക്ഷജ്ഞാനത്താലോ അനുമാനത്താലോ അറിയാന്‍ കഴിയില്ല. (ലോകായതത്തില്‍ പ്രത്യക്ഷം മാത്രമാണ് ജ്ഞാനത്തിന്റെ ആധാരം. അനുമാനം ആവാമെങ്കില്‍പ്പോലും അത് നേര്‍ക്കു നേര്‍ പ്രത്യക്ഷത്തെ ആശ്രയിച്ചു മാത്രമേ നില നില്‍ക്കുകയുള്ളൂ. ഹേതുവാദത്തിന്റെ മുഖ്യ സവിശേഷതയായി ഈ നിലപാടിനെ കരുതാം).

 

2) പദാര്‍ത്ഥവാദം:-
  • ഭൂമി, വായു, ജലം, അഗ്നി ( ഇതിനെ വേണമെങ്കില്‍ ആധുനിക ശാസ്ത്രഭാഷയിലെ ഖരം, വാതകം, ദ്രാവകം, ഊര്‍ജ്ജം എന്നതിനു സമാനമായി ഗണിക്കാം) എന്നീ ചതുര്‍ഭൂതങ്ങളാണ് മൂലപദാര്‍ത്ഥങ്ങള്‍. ഇവയുടെ വ്യത്യസ്തമായ സംയോഗത്തില്‍ നിന്നാണ് ശരീരം, ഇന്ദ്രിയങ്ങള്‍, വസ്തുക്കള്‍ ഇവയെല്ലാമുണ്ടാകുന്നത്.

 

3) പ്രജ്ഞാവാദം:-
  • ചതുര്‍ഭൂതങ്ങളുടെ (മൂലകങ്ങളുടെ) സംയോഗത്തില്‍ നിന്നു തന്നെയാണ് പ്രജ്ഞ അഥവാ ചൈതന്യവുമുണ്ടാകുന്നത്. മൂലപദാര്‍ത്ഥങ്ങളില്‍ ചൈതന്യമില്ലെങ്കിലും അവ ചേരുമ്പോള്‍ അതുണ്ടാവാം. വ്യത്യസ്ത ധാന്യങ്ങള്‍ ചേര്‍ന്ന് മദ്യമാകുമ്പോള്‍ ഘടകപദാര്‍ത്ഥങ്ങള്‍ക്കില്ലാത്ത ലഹരി അതിനുണ്ടാകുന്നതു പോലെയാണിതും.

 

4) ദേഹാത്മവാദം (ആത്മാ നിഷേധം):-
  • പ്രജ്ഞയോടു കൂടിയ ശരീരം തന്നെ ആത്മാവ്. അതിനപ്പുറമൊരാത്മീയാസ്തിത്വമില്ല. ഞാന്‍ വെളുത്തിട്ട്, കറുത്തിട്ട്, ഞാന്‍ കാണുന്നു കേള്‍ക്കുന്നു എന്നെല്ലാം പറയുമ്പോള്‍ ഇതിലെ ഞാന്‍ ശരീരം തന്നെയാണല്ലോ..?

 

5) സ്വഭാവവാദം:-
  • തീയുടെ ചൂടും വെള്ളത്തിന്റെ ദ്രവത്വവും കരിമ്പിന്റെ മധുരവുമെല്ലാം അവയുടെ സ്വാഭാവിക ഗുണങ്ങളാണ്. കുടം നിര്‍മ്മിക്കാന്‍ കുശവന്‍ വേണമെന്നു വെച്ച് കാറ്റു വീശാനും വിത്തു മുളയ്ക്കാനും ചേതനാകാരണം വേണമെന്നില്ല.
6) പുനര്‍ജ്ജന്മ നിരാസം:-
  • മരണത്തിനപ്പുറം നിലനില്‍ക്കുന്ന ഒന്നും നമ്മിലില്ല. ദേഹമോ ഇന്ദ്രിയങ്ങളോ മനസ്സോ പ്രാണനോ അല്ലാതെ ഒരാത്മാവുമില്ല. ശരീരം നശിക്കുന്നതോടെ ചേതന നശിക്കും അതോടെ ജീവിതവും അവസാനിക്കും.
  • പുനര്‍ജ്ജന്മമില്ലാത്തതിനാല്‍ പരലോകവുമില്ല. പരലോകമുണ്ടെങ്കില്‍ അവിടെ പോകുന്ന ആത്മാക്കള്‍ ബന്ധുജന സന്ദര്‍ശനത്തിനായി എന്നെങ്കിലും തിരിച്ചു വരേണ്ടതല്ലേ? ശ്രാദ്ധം ഊട്ടുന്നത് നിരര്‍ത്ഥകമാണ്.  പരലോകത്തു പോകുന്നവര്‍ക്കു വേണ്ടി ഇവിടെ ആരെങ്കിലും തിന്നിട്ടെന്ത്? അങ്ങനെയെങ്കില്‍ ദേശാടനത്തിനു പോകുന്നവന്‍ പൊതിച്ചോറു കൊണ്ടു പോകുന്നതെന്തിന്? അവനു വേണ്ടി നാട്ടില്‍ നിന്നു തന്നെ ആരെങ്കിലും തിന്നാല്‍ പോരേ?
  • മരണം തന്നെ മോക്ഷം. അതിനപ്പുറം ജീവിതമില്ല. മരണത്തോടു കൂടി ജീവിതം അവസാനിക്കുമെന്നതിനാല്‍ അര്‍ത്ഥവും (ധനസമ്പാദനം) കാമവും (ജീവിത സുഖം) മാത്രമാണ് പുരുഷാര്‍ത്ഥങ്ങള്‍. (ജീവിതത്തിന് നാല് ലക്ഷ്യങ്ങളുണ്ടെന്നാണ് ഹൈന്ദവ ധര്‍മശാസനം. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. ഇവയെ പുരുഷാര്‍ത്ഥങ്ങള്‍ എന്നു പറയുന്നു). സുഖവും ദു:ഖവും ഈ ലോകത്തില്‍ത്തന്നെ. ഈ ലോകജീവിതം കൂടുതല്‍ സുഖകരവും ആനന്ദപ്രദവുമാക്കുകയെന്നതല്ലാതെ ജീവിത ലക്ഷ്യങ്ങളൊന്നുമില്ല.
  • ചാര്‍വാക ദര്‍ശനത്തിന്റെ മുഖ്യ തത്വങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട സാമൂഹിക പശ്ചാത്തലങ്ങള്‍, ജീവിതത്തെയും ധാര്‍മികതയെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവ കൂടി പരിശോധിക്കേണ്ടതുണ്ട്. അത് അടുത്ത പോസ്റ്റില്‍.

ദേശവും രാഷ്ട്രവും വംശീയതയും – ഫാഷിസത്തിന്റെ സാമൂഹ്യദര്‍ശനം

ഒരു കണ്ണ് നഷ്ടപ്പെട്ട്, പകരം ഗ്ലാസ്സിന്റെ കൃത്രമക്കണ്ണ് പിടിപ്പിച്ചിരുന്ന നാസി പട്ടാള ഓഫീസര്‍ തടവുകാരനായ ഒരു ജൂതനോടു പറഞ്ഞു: “എന്റെ രണ്ടു കണ്ണുകളില്‍ ഏതാണ് ഗ്ലാസ്സു കൊണ്ടുള്ളതെന്ന് കൃത്യമായിപ്പറഞ്ഞാല്‍ നിന്നെ വെറുതെ വിടാം.”
അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കിയ ശേഷം യഹൂദന്‍ പറഞ്ഞു: “സര്‍., താങ്കളുടെ ഇടതുകണ്ണാണ് ഗ്ലാസ്സിന്റേത്.”
“കൊള്ളാം. തനിക്കതെങ്ങനെ മനസ്സിലായി?”
“ആ കണ്ണിലാണ് സര്‍ എന്നോടല്പം ദയയുള്ളത്.”

*****                         *****                         *****                         *****

പൌരാണിക റോമിലെ അധികാര ചിഹ്നമാണ് ഫാഷിയ (fascia). റോമന്‍ ഭടന്റെ (lictor) കൈയിലെ മഴുവും ഇരുമ്പു ദണ്ഡുകളും എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം (bundle of rods with an axe carried by lictor). രാഷ്ട്രീയം തീര്‍ത്തും അധികാര കേന്ദ്രിതവും അധികാരം ആയുധബലത്തിലധിഷ്ഠിതവുമായിരിക്കുന്ന ഒരവസ്ഥയുടെ പ്രതീകമാണത്.
ഫാഷിയ എന്ന വാക്കില്‍ നിന്നുണ്ടായതാണ് ഫാഷിസം. ഫാഷിസം അധികാരത്തില്‍ മാത്രം വിശ്വസിക്കുന്നു. കരുത്തും അതിജീവനശേഷിയുമാണ് അതംഗീകരിക്കുന്ന മൂല്യങ്ങള്‍. അധികാരപ്രാപ്തിക്ക് അക്രമവും യുദ്ധവും ന്യായമാണെന്നും അതു വിശ്വസിക്കുന്നു.
800px-Italian_Fascist_flag_1930s-1940s.svg1932ല്‍ എന്‍സൈക്ലോപീഡിയ ഇറ്റാലിയാനയ്ക്കു വേണ്ടി ബെനിറ്റോ മുസ്സോലിനി എഴുതിയ thedoctrine of fascism എന്ന ലേഖനവും അദോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ mien kamph ഉമാണ്  ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി വിലയിരുത്തപ്പെടാറുള്ളത്. ദേശീയമായ അപമാനത്തിന്റേയും നൈരാശ്യബോധത്തിന്റേയും ഫലമായിട്ടായിരുന്നു ഇറ്റലിയിലും  ജര്‍മ്മനിയിലും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. 1919ലെ വെര്‍സെയില്‍‌സ് ഉടമ്പടിയെത്തുടര്‍ന്ന് ഈ രാജ്യങ്ങളിലുണ്ടായ അതൃപ്തി അമിതമായ സ്വദേശബോധമായും പിന്നീട് ആക്രാമക ദേശീയതയായും വളര്‍ന്നു. നന്മതിന്മകളുടെ പോലും ആധാരം ദേശീയതയായിത്തീര്‍ന്നു. മുസ്സോലിനിയുടെ പ്രഖ്യാപനത്തില്‍ ഇറ്റലിക്ക് കീര്‍ത്തിയുണ്ടാക്കുന്ന എതു പ്രവര്‍ത്തിയും നന്മയാണ്. അക്രമാധിഷ്ഠിതമാണ് ഫാഷിസത്തിന്റെ രാഷ്ട്രീയം. കൈയേറ്റങ്ങളും കൊള്ളിവെപ്പുകളും സദാചാരപരമായും പ്രായോഗികമായും ആവശ്യമാണെന്നാണ് മുസ്സോലിനിയുടെ സിദ്ധാന്തം.
ഇന്ത്യന്‍ ഫാഷിസത്തിന്റെ ആധാരം ദേശീയമായ അപമാനത്തെക്കുറിച്ച വ്യാജവാദങ്ങളാണ്. ദേശീയതയുമായി ബന്ധപ്പെട്ട് ഏകമുഖമായ ഒരു സാംസ്കാരിക വീക്ഷണം മുന്നോട്ടു വെക്കുകയും ഇതരസമൂഹങ്ങളെയും സംസ്കാരങ്ങളെയും ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്തു. ചരിത്രത്തെ വികലമാക്കി, അസത്യത്തെ ചരിത്രമാക്കി. ഫാഷിസ്റ്റ് തത്വദര്‍ശനത്തിനു കീഴില്‍ അസത്യം ഒരു മാനസികാവസ്ഥ തന്നെയായി മാറുന്നു. യാഥാര്‍ത്ഥ്യത്തെ വസ്തുതാപരമായി നേരിടാനുള്ള ഭയത്തില്‍ നിന്നാണ് ഈ മാനസികാവസ്ഥയുണ്ടാകുന്നത് (ഉണ്ണി.ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008 നവംബര്‍ 23). യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനുള്ള ശേഷിക്കുറവില്‍ നിന്നാണ് ഒരാള്‍ ഫാഷിസ്റ്റിലേക്ക് മന:പരിവര്‍ത്തനം ചെയ്യുന്നത് (അതേ ലേഖനം). ഈ മന:പരിവര്‍ത്തനത്തെ മൃഗപരിവര്‍ത്തനം എന്നു വിശേഷിപ്പിക്കുന്നു കെ.ഇ.എന്‍. (പച്ചക്കുതിര 2008 നവംബര്‍). ഒറീസ്സയിലെ പ്രശ്നം മതപരിവര്‍ത്തനമല്ല, മൃഗപരിവര്‍ത്തനമാണെന്ന് അദ്ദേഹമെഴുതി. യഥാര്‍ത്ഥത്തില്‍ ഫാഷിസം തുല്യതയില്ലാത്തൊരു രാക്ഷസീയപരിവര്‍ത്തനത്തില്‍ മനുഷ്യനെക്കൊണ്ടെത്തിക്കുന്നു.
ഭയം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വ്യാജവാദങ്ങള്‍:
വ്യാജവാദങ്ങളും വ്യാജപരിവേഷങ്ങളുമാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ അക്രമത്തിന് ന്യായമാക്കുക. പ്രത്യേക വിഭാഗങ്ങളും പ്രത്യേക ദേശങ്ങളുമായി ബന്ധപ്പെട്ട് വിഭ്രാന്തി ജനിപ്പിക്കാറുണ്ടവര്‍. ‘ശത്രു’വിന്റെ ശേഷിയെ പൊലിപ്പിച്ചു കാണിക്കാന്‍ ഹിറ്റ്‌ലറും മുസ്സോലിനിയും നിര്‍ദ്ദേശിച്ചിരുന്നു. മുസ്‌ലിംകളെയും കമ്യൂനിസ്റ്റുകളെയും കൂറിച്ച ഭയമുണ്ടാക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെ ഫാഷിസ്റ്റുകള്‍ മലപ്പൂറം, കണ്ണൂര്‍ ജില്ലകളെപ്പറ്റി വിഭ്രാന്തി ജനിപ്പിക്കുന്നത്. ഭയം ഉല്‍പ്പാദിപ്പിച്ചുകൊണ്ട് മാത്രമാണ് ഫാഷിസം നില നില്‍ക്കുന്നത്.1933ല്‍ ജര്‍മന്‍ പാര്‍ലിമെന്റില്‍ തീപ്പിടുത്തമുണ്ടായപ്പോള്‍ അതിന്റെ കുറ്റം ചാര്‍ത്തപ്പെട്ടത് കമ്യൂനിസ്റ്റുകളിലായിരുന്നു. എന്നാല്‍ അത് തങ്ങള്‍ തന്നെ ചെയ്തതാണെന്ന് ന്യൂറംബര്‍ഗ് വിചാരണയില്‍ നാസികള്‍ തന്നെ സമ്മതിച്ചു. ഗോധ്ര മുതല്‍ പാര്‍ലിമെന്റ് ആക്രമണം വരെയുള്ള കേസുകളില്‍ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. മാലെഗാവ്, മക്കാ മസ്ജിദ്, സംജോത തുടങ്ങിയ സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വികാസങ്ങളേയും ഓര്‍ക്കുക. ആശയങ്ങളുടെ ആവര്‍ത്തനത്തിന്റെ പ്രാധാന്യം ഹിറ്റ്‌ലറൂടെ സഹപ്രവര്‍ത്തകനായിരുന്ന ഗീബല്‍‌സ് നിരന്തരം ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഏതു നുണയേയും സത്യമാക്കി മാറ്റാമത്രെ.
സങ്കുചിത ദേശീയത; അപരവല്‍ക്കരണം:
ഫാഷിസ്റ്റ് ദേശീയതാ സങ്കല്പം ദേശസ്വത്വത്തെ നിഷേധാത്മകമായാ‍ണ് സമീപിക്കുന്നത്. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്കാരം ഏകപക്ഷീയമാണെന്ന ചിന്തയാണത്. വംശീയതയാണിതിന്റെ ആധാരം. ഇറ്റാലിയന്‍ വംശജര്‍ അവരുടെ വംശവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നു അതിനാലവര്‍ ഉന്നതരാണെന്നും മുസ്സോലിനി പ്രഖ്യാപിച്ചു. ജര്‍മന്‍ ആര്യന്മാരെപ്പറ്റി ഹിറ്റ്‌ലറും ഇതു തന്നെ പറഞ്ഞു. ഇന്ത്യയിലെ സാംസ്കാരിക ദേശീയതാവാദികള്‍ ബ്രാഹ്‌മണദേശീയതയുടെ പ്രതിനിധികളാണ്. ഈ ബ്രാഹ്‌മണ ദേശീയതയാകട്ടെ, ഇന്ത്യക്കാര്‍ തന്നെയായ ബഹുഭൂരിപക്ഷത്തിനും (സ്ത്രീകള്‍, കീഴാളപക്ഷക്കാര്‍, അയിത്തജാതിക്കാര്‍, ഗോത്രസമൂഹങ്ങള്‍ …..) പൂര്‍ണ്ണ മനുഷ്യരായിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്യുന്നു. (മീരാനന്ദ:prophets facing backwards). ഗോത്രസമൂഹങ്ങള്‍ കാട്ടുവാസികളാണ്. ഉന്നതമായ സാഹോദര്യബോധവും മാനവികതയും പിലര്‍ത്തിയിരുന്ന നിഷാദരെക്കുറിച്ച നീചസങ്കല്പം പൊതുബോധത്തിലേക്ക് കടത്തിവിട്ടത് ബ്രാഹ്‌മണ പുരാണങ്ങളാണ്. നീചപ്രവൃത്തികളെ കിരാതം, കാട്ടാളത്തം എന്നെല്ലാം വിശേഷിപ്പിക്കുന്ന പ്രവണത നമ്മുടെ വ്യവഹാരഭാഷയുടെ തന്നെ ഭാഗമായിട്ടുണ്ടല്ലോ. ഭാഷ പോലും അപകടകരമാം വിധം ഹൈജാക്ക് ചെയ്യപ്പെടുന്നു.
c12
പാപിയും അധര്‍മിയുമായ വേനരാജാവിന്റെ മക്കളില്‍ ‘കറമ്പനും കുള്ളനു’മായ നിഷാദന്‍ വേനന്റെ പാപവുമായി കാട്ടില്‍ച്ചെന്ന് ‘അപരിഷ്കൃതരും പാപതല്പരരുമായ’ നിഷാദന്മാര്‍ക്ക് (കാട്ടാളന്മാര്‍ക്ക്) ജന്മം നല്‍കി. ‘അഗ്നിയുടെ നിറ‘മുള്ള പൃഥു നായകനും അവതാരവുമായി വാഴ്ത്തപ്പെട്ടു. മിത്തുകള്‍ ചിലപ്പോള്‍ വരേണ്യമായ താല്പര്യങ്ങളില്‍ നിന്നാണ് ജനിക്കുന്നത്. ഇവിടെ ധര്‍മാധര്‍മങ്ങളുടെ നിര്‍ണ്ണയത്തിന് വംശവും വര്‍ണ്ണവും ആധാരമായിത്തീരുന്നു. ഔന്നത്യനീചത്വങ്ങള്‍ക്ക് നിദാനവും അതു തന്നെ. കറുത്തവനെ ഫാഷിസ്റ്റ് വംശീയത പാപിയെന്നും വര്‍ണ്ണ സാമ്രാജ്യത്വം അപരിഷ്കൃതനെന്നും മുദ്ര കുത്തുന്നു.
അപരവല്‍ക്കരണം വംശീയതയുടെ മുഖമുദ്രയാണ്. അപരന്‍ പാപിയും കൊള്ളരുതാത്തവനുമായിരിക്കും അതിന്റെ കാഴ്ചയില്‍. പൌരാണിക ഈജിപ്തില്‍ കോപ്റ്റിക് വംശീയതയുടെ ഇരകളായിരുന്ന യിസ്രായേല്യര്‍ പിന്നീട് ഏറ്റവും കടുത്ത വംശീയവാദികളായിര്‍ത്തീരുന്നു. ‘ജാതിക’ളോടുള്ള അവരുടെ സമീപനം അതാണ് സൂചിപ്പിക്കുന്നത്.  പിന്നീടാകട്ടെ, വര്‍ണ്ണവും വംശവും ഉല്‍കൃഷ്ടതയുടെ മാനദണ്ഡങ്ങളായിത്തീരുന്ന ഫാഷിസ്റ്റ് ചിന്തയുടെ ഇരകളായി നാസി ജര്‍മനിയില്‍ അവര്‍ മാറി. എന്നാലോ, പുതിയ കാലത്ത് സയണിസ്റ്റ് ചിന്താഗതിക്കു കീഴില്‍ അവര്‍ അവരുടെ വംശീയ മിഥ്യാഭിമാനത്തെ ഏറ്റവും ആക്രാമകമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.
ശ്രേണീബദ്ധമായ ഒരു സാമൂഹ്യക്രമത്തെയാണ് ഫാഷിസം പ്രോത്സാഹിപ്പിക്കുക.“ഫാഷിസം എക്കാലത്തും വിശുദ്ധിയിലും വീരഭാവത്തിലും വിശ്വസിക്കുന്നു.  … മനുഷ്യസമൂഹത്തിന് മാറ്റാന്‍ പറ്റാത്തതും പ്രയോജനപ്രദവും സഫലവുമായ അസമത്വത്തെ ഫാഷിസം സ്ഥിരീകരിക്കുന്നു” (മുസ്സോലിനി).
ശാസ്ത്രവും ചരിത്രവും പുരാവൃത്തങ്ങളും:

ആര്യ വംശീയ ദേശീയതയുടെ മൂലതത്വങ്ങളിലേക്കുള്ള തിരിച്ചു പോക്ക് തികച്ചും ശാസ്ത്രീയമായ ഒരു നിലപാടായിരിക്കുമെന്നു സമര്‍ത്ഥിക്കാന്‍ ഇന്ത്യന്‍ ഫാഷിസം ശ്രമിക്കുന്നു. സമഗ്രമായ ഒരു ശാസ്ത്ര ധാര വേദ, പുരാണങ്ങളില്‍ ആദ്യമേ ഉണ്ടായിരുന്നെന്ന അവകാശവാദമുന്നയിക്കുകയാണ് ഒരു ഭാഗത്ത്. അങ്ങനെയാണ് വേദിക് സയന്‍സും വേദിക് മാത്തമാറ്റിക്സുമൊക്കെയുണ്ടാവുന്നത്. (വേദങ്ങളുടെ ധര്‍മം ശാസ്ത്രം പഠിപ്പിക്കലല്ല. ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കലാണ്). യക്ഷിക്കഥയിലെ പറക്കും തളികയും മാന്ത്രികവടിയും പോലെയോ മറ്റോ പുരാണകഥകളില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പകവും ദിവ്യാസ്ത്രവുമൊക്കെ വിമാനത്തിന്റെയും അണുബോംബിന്റെയും പൂര്‍വ്വമാതൃകകളായും സങ്കല്‍പ്പിച്ചു തുടങ്ങി. മറ്റൊരു വശത്താകട്ടെ, ജ്യോതിഷവും മന്ത്രവാദവും പോലെയുള്ള അശാസ്ത്രീയ കപടവ്യവഹാരങ്ങള്‍ക്കും ശുദ്ധാശുദ്ധങ്ങളുമായി ബന്ധപ്പെട്ട അയുക്തിക ധാരണകള്‍ക്കും ശാസ്ത്ര പഠന വിഷയങ്ങളില്‍ സ്ഥനം നല്‍കാനും ശ്രമിക്കുന്നു.
വംശവിശുദ്ധിയെ ശാസ്ത്രമാക്കുന്നതിന് ഹിറ്റ്‌ലര്‍ അവലംബമാക്കിയത് റോസന്‍ബര്‍ഗിന്റെ ആര്യസിദ്ധാന്തത്തെയാണ്. നവ ആര്യവാദമെന്നറിയപ്പെടുന്ന ഒരു വംശീയ ചരിത്ര ശാസ്ത്ര പാഠം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കുമുണ്ട്. അതിജീവനത്തെക്കുറിച്ച, ഡാര്‍വിന്‍ സിദ്ധാന്തം മുതലാളിത്ത സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെല്ലാം പിടിവള്ളിയായിട്ടുണ്ട്. കീഴടക്കപ്പെട്ടവര്‍ക്കു മേലുള്ള അധിനിവേശവും അടിച്ചമര്‍ത്തലും അങ്ങനെ പ്രകൃതിനിയമം തന്നെയായി. മുസ്സോലിനിയുടെ അഭിപ്രായത്തില്‍ സ്ത്രീക്ക് മാതൃത്വം പോലെയാണ് പുരുഷന് യുദ്ധം. ഫാഷിസം അപരന്മാരും ശത്രുക്കളും ‘നഷ്ടപ്പെടുത്തിക്കളഞ്ഞ’ പ്രതാപൈശ്വര്യങ്ങളെക്കുറിച്ച അസത്യങ്ങളാലും ചരിത്ര ദുര്‍‌വ്യാഖ്യാനങ്ങളാലും വീര്യമുണര്‍ത്താന്‍ ശ്രമിച്ചു,. പണവും അധികാരവും യഹൂദന്റെ കൈയിലാണെന്ന ബോധം സൃഷ്ടിച്ചാണ് ഹിറ്റ്‌ലര്‍ വികാരമിളക്കി വിട്ടത്. ഇന്ത്യന്‍ ഫാഷിസം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അക്രമികളും ഇന്ത്യയുടെ ആന്തരിക ദൌര്‍ബ്ബല്യങ്ങളുമായി ചിത്രീകരിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെയും പെണ്ണുങ്ങള്‍ അപഹരിക്കപ്പെട്ടതിന്റെയും കണക്കുകളുണ്ടാക്കി വിദ്വേഷമുണര്‍ത്തി. അധമ, മ്ലേച്ഛവിഭാഗങ്ങളെ ഉന്മൂലനം ചെയ്തെങ്കിലേ വംശീയവും ദേശീയവുമായ അന്തസ്സ് വീണ്ടെടുക്കാന്‍ കഴിയൂ എന്ന ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് ജീവിക്കാനുള്ള ഒരേയൊരു വഴി നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുക എന്നതാകുന്നു. വെറുപ്പും വിദ്വേഷവുമാണ് നിലനില്‍ക്കുന്ന മൂല്യങ്ങള്‍. ഗര്‍ഭസ്ഥമായ ഒരു ഭ്രൂണത്തോടു പോലും തോന്നുന്ന പക. ഫാഷിസം എപ്പോഴും അടിച്ചമര്‍ത്തലിനെയും കൂട്ടക്കൊലകളെയും ന്യായീകരിക്കുന്നു. കൊലയെ ഉത്സവമാക്കി മാറ്റിയ ഒരാള്‍ക്ക് ദേശീയ നേതാവാകാന്‍ സാധിക്കുന്നതും അങ്ങനെയാണ്.
ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ സമാധാനമെന്നത് മുസ്സോലിനിയുടെ ഭാഷയില്‍ ഭീരുവിന്റെ സ്വപ്നം മാത്രമാണ്. “ഫാഷിസം ശാശ്വതസമാധാനത്തിന്റെ സാധ്യതയിലോ പ്രയോജനത്തിലോ വിശ്വസിക്കുന്നില്ല. സമാധാനവാദസിദ്ധാന്തത്തെ അത് നിരാകരിക്കുന്നു.  … മുഴുവന്‍ മനുഷ്യോര്‍ജ്ജത്തെയും അതിന്റെ അത്യുന്നത മാനസികസംഘട്ടനത്തിലേക്ക് കൊണ്ടുവരുന്നതും നേരിടാന്‍ ധൈര്യമുള്ള ഒരു ജനതക്കു മേല്‍ ഔന്നത്യത്തിന്റെ മുദ്ര പതിപ്പിക്കുന്നതും യുദ്ധം മാത്രമാണ്.  … സമാധാനത്തിന്റെ തത്വത്തിന്മേല്‍ കെട്ടിപ്പടുത്തിട്ടുള്ള സകല സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണ്.” (മുസ്സോലിനി).
1440
ലോകസമാധാനം എന്ന ആശയത്തോട് മുസ്സോലിനി പുലര്‍ത്തിയ അതേ നിലപാട് ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനു നേരെ ഗോള്‍വല്‍ക്കറും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഗോള്‍വല്‍ക്കറുടെ അഭിപ്രായത്തില്‍ സമാധാനത്തെപ്പറ്റി പറയുന്നവര്‍ ഭീരുക്കളാണ്. മഹാഭാരതത്തിലെ ബകവധകഥയെ ഉപജീവിച്ച് വിചാരധാരയില്‍ അത് വിവരിക്കുന്നുണ്ട്. ഭീകരനും ശത്രുവുമായ ബകന്‍ എന്ന രാക്ഷസന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏകചക്രാപുരി ഗ്രാമവാസികള്‍ അവനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ദിവസേന ഒരു വണ്ടി ചോറും വണ്ടി വലിക്കുന്ന പോത്തുകളും വണ്ടിക്കാരനും ബകന് ഭക്ഷണം. എന്നാല്‍ ഭീമസേനന്‍ ബകനെ “വാടാ, കണക്കു തീര്‍ത്തു കളയാം” എന്നു പറഞ്ഞ് നേരിട്ട്, വധിച്ചു കളഞ്ഞു. ശത്രുവായ മുസല്‍മാനാണ് ഗോള്‍വല്‍ക്കര്‍ക്ക് ബകന്‍. ഏകചക്രാപുരിക്കാരെപ്പോലെ ഭീരുത്വം കൊണ്ടു മാത്രം ഒരുവിഭാഗം സമാധാനത്തെപ്പറ്റി സംസാരിക്കുകയാണെന്നും വാടാ, കണക്കു തീര്‍ക്കാം എന്ന നിലപാടാണ് തങ്ങളുടേതെന്നും ഗോള്‍വല്‍ക്കര്‍ വിവരിക്കുന്നു.
രാഷ്ട്രവും അതിന്റെ സാന്മാര്‍ഗികതയും ആത്മീയതയും:
വ്യക്തിസ്വാതന്ത്ര്യത്തെ തീര്‍ത്തും നിരാകരിക്കുന്ന ഒന്നാണ് ഫാഷിസത്തിന്റെ സാമൂഹ്യഘടന. രാഷ്ട്രത്തിന്റെയും അധികാരത്തിന്റെയും ഇടപെടലുകള്‍ക്ക് യാതൊരു പരിധിയുമില്ല. ഫാഷിസത്തിന്റെ അടയാളമായ സ്വസ്തിക വിധേയത്വത്തെയാണ് സൂചിപ്പിക്കുന്നത്. “കെട്ടപ്പെട്ട കൈകളാണ് സ്വസ്തിക.” (എം.എന്‍.വിജയന്‍)
രാഷ്ട്രം ആത്മീയവും സാന്മാര്‍ഗികവുമാണെന്ന് മുസ്സോലിനി പറഞ്ഞു. ആധ്യാത്മികതയുടെ അഭാവം കൊണ്ടാണത്രേ ജനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകാത്തത്. ലോകം ആത്മീയ സമ്പൂര്‍ണ്ണതക്കും മുക്തിക്കും വേണ്ടി ദാഹിക്കുകയാണെന്നും അതിനായി ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും പറയുമ്പോള്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകളും ഉദ്ദേശിക്കുന്നത് ഈ അധികാരാധിഷ്ഠിത ആത്മീയതയെയാണ്.
ഈ ആത്മീയതയും വംശീയതയില്‍ അധിഷ്ഠിതമാണ്. ഒരേയൊരു സാംസ്കാരികധാരയുമായി യോജിച്ചു പോകുന്ന അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ദേശീയപദവി നല്‍കുന്നു. ഒപ്പം മറ്റ് രീതികളോടും വൈവിധ്യങ്ങളോടും കടുത്ത അസഹിഷ്ണുത വച്ചു പുലര്‍ത്തി. ഒരു പള്ളി തകര്‍ത്തുവെന്നതാണല്ലോ ഇന്ത്യന്‍ ഫാഷിസ്റ്റ് ആത്മീയത അതിന്റെ സ്വാഭിമാന പ്രതീകമായി ഉയര്‍ത്തിക്കാട്ടിയത്. ഒരു പ്രാര്‍ത്ഥനായോഗത്തിനു തൊട്ടുടനെയാണ് ഗാന്ധിജി ഇതേ ആത്മീയതയുടെ വെടിയുണ്ടയേറ്റു മരിച്ചത്.
രാഷ്ട്രം ആത്മീയതയിലധിഷ്ഠിതം എന്നതല്ല, വംശീയ ദേശീയത്വത്തിലധിഷ്ഠിതമായ രാഷ്ട്രം തന്നെയാണ് ആത്മീയത എന്നാണ് വരുന്നത്. രാഷ്ട്രമാണ് പ്രധാനം എന്ന മുദ്രാവാക്യം ഉദാഹരണമായെടുക്കാം. ഇത് ദേശസ്നേഹികളെ വഴി തെറ്റിച്ചേക്കാം.  യഥാര്‍ത്ഥത്തില്‍ രാഷ്ട്രമെന്നാല്‍ വംശീയാധിഷ്ഠിതവും കേന്ദ്രീകൃതവുമായ അധികാരമാണ്. ദൈവമല്ല മനുഷ്യനാണ് പ്രധാനം എന്ന് ആധുനികത തീരുമാനിച്ചപ്പോള്‍ (സത്യത്തില്‍ അതിലൂടെ മനുഷ്യന്‍ എന്ന സംവര്‍ഗത്തെ ധാര്‍മികമായി ചിട്ടപ്പെടുത്തുന്നതിന് സഹായകമായ മൂല്യങ്ങളെ നിരാകരിക്കുകയായിരുന്നു ചെയ്തത്), ഫാഷിസം ദൈവവും മനുഷ്യനുമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന് പ്രഖ്യാപിക്കുകയും രാഷ്ട്രം എന്നതിനെ ആദര്‍ശവും ആത്മീയതയുമാക്കുകയും വംശീയ ദേശീയതയില്‍ രാഷ്ട്രത്തിന്റെ സ്വത്വവും ഘടനയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃത അധികാര ഘടനയില്‍ നിന്നു വ്യത്യസ്തമായി മാനവികതയ്ക്കൂന്നല്‍ നല്‍കുന്ന മതമൂല്യങ്ങളെ തിരസ്കരിക്കുന്ന മാനസികാവസ്ഥയില്‍ നിന്നാണ് മതമല്ല, രാഷ്ട്രമാണ് വേണ്ടതെന്ന തീര്‍പ്പുണ്ടാകുന്നത്. ഫാഷിസം ജനവിരുദ്ധ ആധുനികതയെയാണ് പ്രതിനിധീകരിക്കുന്നത്. മതം, അതിന്റെ യഥാര്‍ത്ഥസ്വഭാവത്തില്‍ വിശാലവും മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. രാഷ്ട്രമാകട്ടെ, അധികാരമാണ്. ഫാഷിസത്തില്‍ അധികാരമെന്നാല്‍ ഒട്ടും അയവില്ലാത്ത സര്‍വ്വാധിപത്യമാണ്. ജനവിരുദ്ധമായ ഒരു മതമായിത്തന്നെ രാഷ്ട്രത്തെ പരിവര്‍ത്തിപ്പിക്കലുമാണത്. നേതാക്കന്മാരെ അനുസരിക്കണമെന്ന് പൌരനോടാവശ്യപ്പെടുന്ന മതം നേതൃത്വം വഴി തെറ്റുമ്പോള്‍ ബലം പ്രയോഗിച്ചു തിരുത്താനുള്ള ധൈര്യവും ശേഷിയും അവനില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പരിവര്‍ത്തനോന്മുഖ ധാര്‍മികതയുടെയും വിപ്ലവാത്മകതയുടെയും നിരാകരണമാണ് രാഷ്ട്രമാദ്യം, പിന്നെ മതം എന്ന മുദ്രാവാക്യത്തിലുള്ളത്. ആദ്യം മനുഷ്യന്‍ എന്നു പറയാനുള്ള വിവേകത്തില്‍ നിന്ന് ഫാഷിസം മനുഷ്യനെ അകറ്റുന്നു. കടുത്ത നിയമങ്ങൾക്കു വേണ്ടി ഫാഷിസ്റ്റ് ദേശീയതാവാദികള്‍ സംസാരിക്കുന്നതതുകൊണ്ടാണ്.
ഫാഷിസം പ്രതിനിധീകരിക്കുന്ന ആക്രാമക ദേശീയതയുടെ വികാസം സാമ്രാജ്യത്വവുമാണ്. “ജീവിതത്തിന്റെ മാറ്റമില്ലാത്ത നിയമമാണ് സാമ്രാജ്യത്വം” (മുസ്സോലിനി). വംശീയ ദേശീയ വാദികളുടെ ധാര്‍മിക ആധ്യാത്മിക രാഷ്ട്രമെന്നത് അയവില്ലാത്ത ജനവിരുദ്ധസര്‍വ്വാധിപത്യ ഘടനയിലുള്ള രാഷ്ട്രം, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും നിഷേധം, അപരവല്‍ക്കരണം, സാമ്രാജ്യത്വം എന്നിവയുടെ ഒത്തുചേരലാകുന്നു.
ഇന്ത്യയില്‍ ഫാഷിസ്റ്റ് ദേശീയതാവാദികള്‍ രാഷ്ട്രം എന്ന സംജ്ഞയെ, ഹിന്ദു എന്ന വാക്കിന് അവര്‍ തന്നെ നല്‍കുന്ന പരികല്പനയില്‍ (അതാകട്ടെ, യഥാര്‍ത്ഥഹിന്ദു മതവുമായി ബന്ധമുള്ളതല്ല) ആ വാക്കിന്റെ പര്യായമായാണ് ഉപയോഗിക്കുന്നതെന്നതും ഇതോടു ചേര്‍ത്തു മനസ്സിലാക്കണം. ‘രാഷ്ട്രീയ സ്വയംസേവക് സംഘ്’ എന്ന പേരിനെ ഗോള്‍വല്‍ക്കര്‍ ഇങ്ങനെ വിശദീകരിക്കുന്നു: “എന്തു കൊണ്ട് ഹിന്ദു എന്നാവാതെ രാഷ്ട്രീയ എന്നുപയോഗിച്ചു? നമ്മുടെ നാട്ടില്‍ രാഷ്ട്രീയ എന്ന പദത്തിന്റെ അര്‍ത്ഥം ഹിന്ദു എന്നു തന്നെയാണെന്നും അതിനാല്‍ ഹിന്ദു എന്ന പദം (പ്രത്യേകം) ഉപയോഗിക്കേണ്ടതില്ലെന്നും ഡോക്റ്റര്‍ജി പറയാറുണ്ടായിരുന്നു.” (എം.എസ്.ഗോള്‍വല്‍ക്കര്‍ -വിചാരധാര, ഭൂപരമായ ദേശീയത എന്ന അധ്യായം). രാഷ്ട്രമാദ്യം മതം പിന്നെ എന്ന പരികല്പനയിലും അര്‍ത്ഥം മറ്റൊന്നാവില്ല.
firaaq-wallpapers09
ഭൂമിയുടെ വിശാലതയിലേക്കും മനുഷ്യന്‍ എന്ന സാമൂഹികാവസ്ഥയിലേക്കും അതിരില്ലാത്ത ഭൂമിയില്‍ മനുഷ്യന്റെ വ്യാപനത്തെക്കുറിച്ചും സങ്കുചിതതമല്ലാത്ത മാനവ പൊതു പൈതൃകത്തെയും ജനിതകത്തെയും കുറിച്ചും മതം സംസാരിക്കുമ്പോള്‍ ഫാഷിസം വംശ, ദേശ പവിത്രതാസങ്കല്പമെന്ന സങ്കുചിതത്വത്തിലേക്ക് ദര്‍ശനത്തെ ചുരുക്കുകയാണ് ചെയുന്നത്.
എല്ലാത്തരം സങ്കുചിതത്വങ്ങളും ചേര്‍ന്നാണ് മനുഷ്യജീവിതത്തെ ദുരിതമയമാക്കുന്നത്. വംശീയവും ദേശീയവുമായ ഔദ്ധത്യബോധങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അവ തമ്മില്‍ ഏറ്റുമുട്ടും.രണ്ടാം ലോകയുദ്ധത്തില്‍ ഇറ്റലി-ജര്‍മനി-ജപ്പാന്‍ കൂട്ടുകെട്ട് വിജയിച്ചിരുന്നെങ്കില്‍ത്തന്നെയും ഇറ്റലിയുടെയും ജര്‍മനിയുടെയും വംശവിശുദ്ധി ചിന്തകളും ഔന്നത്യബോധങ്ങളും തമ്മിലേറ്റുമുട്ടുമയിരുന്നു.അങ്ങനെ ലോകവും ജീവിതവും നിലയ്ക്കാത്ത യുദ്ധങ്ങളുടെയും കുടിപ്പകകളുടെയും ചരിത്രമായി മാറുന്നു.. രാജ്യത്തിനകത്തു തന്നെയും ഏകപക്ഷീയസാംസ്കാരിക ചിന്തകള്‍ക്ക് വഴിപ്പെടാത്ത ഉപദേശീയതകളെ അപരവല്‍ക്കരിക്ക്കുകയും അടിച്ചൊതുക്കുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന കാഴ്ചയാണല്ലോ നമ്മുടെ നാട്ടില്‍പ്പോലും ചിലപ്പോള്‍ ദൃശ്യമാകുന്നത്.
മനസ്സ് വിശാലമാകുന്ന ഒരു സമൂഹത്തിന്റെ സ്വത്താണ് സമാധാനം. അവര്‍ക്കു മാത്രമുള്ളതായിരിക്കുമത്.

അമേരിക്ക ഉണ്ടായത്

ചരിത്രത്തേയും വിദ്യാഭ്യാസത്തെയും ഭാഷയെയും സംസ്കരത്തെയും തീരുമാനിക്കുന്നത് പലപ്പോഴും അധിനിവേശശക്തികളാണ്. പോരട്ടത്തിന്റെയും അതിജീവനത്തിന്റെയും സിദ്ധാന്തങ്ങളും സാ‍മൊഹികാദര്‍ശങ്ങളും മെനഞ്ഞ് ജയിച്ചടക്കലിന് അവര്‍ താത്വിക പിന്‍‌ബലവും ഉണ്ടാക്കുന്നു. ജയിച്ചടക്കിക്കഴിഞ്ഞാല്‍ അവരാണ് ചരിത്രമെഴുതുന്നത്. (അവര്‍ ചരിത്രം നിര്‍മ്മിക്കുകയല്ല, ‘എഴുതുക’ മാത്രമാണ്.
ഏതൊരു തത്വത്തെയും സ്ഥാപനത്തെയും അവര്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നു. മതത്തെപ്പോലും.
ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ യഥാക്രമം പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ കത്തോലിക്കാ രാജ്യങ്ങള്‍ക്കുടമപ്പെടുത്തിക്കൊണ്ട് മാര്‍പ്പാപ്പ തീട്ടൂരം നല്‍കിയതിനെത്തുടര്‍ന്ന്, 1468ല്‍ ഷൂവോ പെരെ ദെ കോവിലാവോ പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട് കണ്ണൂരിന്റെ തീരത്തും 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് സ്പെയിനില്‍ നിന്ന് പുറപ്പെട്ട് ഇന്ന് അമേരിക്കയെന്നു പേരുള്ള ഭൂഖണ്ഡത്തിലെ സാല്‍സാല്വദോറിലും കപ്പലിറങ്ങി. കോവിലാവോയുടെ യാത്രാരേഖകള്‍ വച്ചു കൊണ്ട് 1498ല്‍ പോര്‍ച്ചുഗലില്‍ നിന്നു പുറപ്പെട്ട വാസ്കോ ദെ ഗാമ കോഴിക്കോട്ടും വന്നെത്തി.
കൊളംബസ് യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ച് കിഴക്കുള്ള ഇന്ത്യയില്‍ എത്തണമെന്ന ഉദ്ദേശ്യത്തില്‍ പുറപ്പെട്ടതായിരുന്നു. താന്‍ എത്തിയത് ഇന്ത്യയിലാണെന്നയാള്‍ ധരിച്ചു. അതിനു മുമ്പ് അങ്ങനെയൊരു സ്ഥലമുള്ളതായി പാശ്ചാത്യര്‍ക്ക് അറിവില്ലായിരുന്നതിനാല്‍, ആ സ്ഥലം കൊളംബസ് ‘കണ്ടുപിടിച്ചു’വെന്ന് അവര്‍ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി.
കൊളംബസും ഗാമയും പിന്‍‌ഗാമികളും മനുഷ്യ വംശങ്ങളെയും ചരിത്രത്തിന്റെ ശേഷിപ്പുകളെയും പ്രകൃതിയുടെ സന്തുലനത്തെയും അതിക്രൂരമായി തകര്‍ത്തു കളഞ്ഞു. കൊളംബസ് പടിഞ്ഞാറന്‍ ഭൂഭാഗത്തെ ആദിവാസികളെ ഇന്ത്യക്കാര്‍ എന്നു വിളിച്ചു. അതയാളുടെ വിവരക്കേടായി മനസ്സിലാക്കേണ്ടതിനു പകരം ചരിതകാരന്മാര്‍ അപ്പേരു തന്നെ സ്ഥിരപ്പെടുത്തിക്കളഞ്ഞു. ചുവന്ന നിറം കാരണം അവര്‍ റെഡ് ഇന്ത്യന്‍ എന്നു വിളിക്കപ്പെട്ടു. പിന്നീട് അമേരിന്ത്യന്‍ എന്നും. 1500ല്‍ ഇന്ത്യയിലേക്കു പുറപ്പെട്ട പോര്‍ച്ചുഗീസ് കപ്പിത്താന്‍ പെദ്രോ അല്‍‌വാരിസ് കെബ്രാളിന്റെ കപ്പല്‍ അഫ്രിക്കന്‍ തീരം പിന്നിട്ടപ്പോഴേക്കും കൊടുങ്കാറ്റില്‍പ്പെട്ട് വഴിതെറ്റി ബ്രസീലിന്റെ തീരത്തെത്തി. കെബ്രാള്‍ ആ പ്രദേശത്തിന് കുരിശുകളുടെ നാട് എന്നു പേര്‍ നല്‍കുകയും അത് പോര്‍ച്ചുഗലിന്റേതാണെന്ന് ‘പ്രഖ്യാപിക്കുകയും’ ചെയ്തു. ആ സംഘത്തിലുണ്ടായിരുന്ന അമെരിഗോ വെസ്പുചി എന്ന ഇറ്റലിക്കാരന്‍ “പുതിയ” ദേശത്തെക്കുറിച്ച വിവരങ്ങള്‍ ഒരു കത്തിലൂടെ യൂറോപ്പിലെത്തിച്ചു. ഇയളുടെ പേരില്‍ നിന്നാണ് അമേരിക്ക എന്ന വാക്കുണ്ടായത്.

കുലീനരായ ആദിമജനത:

പടിഞ്ഞാറന്‍ ഭൂഖണ്ഡത്തിലെ ആദിവാസികള്‍ പ്രബലരും ഉന്നതമായൊരു സംസ്കാരം പടുത്തവരുമായിരുന്നു. മെക്സിക്കോ, ഗ്വോട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നില നിന്നിരുന്ന മയന്‍ സംസ്കാരത്തിന്റെ ചരിത്രം ബി.സി.പത്താം നൂറ്റാണ്ടിലാരംഭിക്കുന്നു. സ്വന്തമായി അക്ഷരമാലയും കടലാസ് ഉപയോഗിച്ചുള്ള പുസ്തകങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. വിപുലവും ശാസ്ത്രീയവുമായ ഒരു കലണ്ടറും. കെച്‌വാ സമൂഹത്തില്‍പ്പെട്ട ഇന്‍‌കാ സംസ്കാരവും വളരെ പ്രബലമായിരുന്നു. ഇവരില്‍പ്പെട്ട, കോണ്‍‌ടിക്കി എന്ന രാജാവ് അനുയായികളോടൊപ്പം തടിച്ചങ്ങാടത്തില്‍ കടലു കടന്ന് അന്ന് ആള്‍പ്പാര്‍പ്പില്ലാതിരുന്ന പസഫിക് ദ്വീപുകളില്‍ കുടിയേറി ആവാസമുറപ്പിച്ചു. അങ്ങനെ അതിസാഹസികമായൊരു പര്യവേഷണത്തിലൂടെ തികച്ചും പുതിയ ഒരു ഭൂപ്രദേശം കണ്ടെത്തി അവിടെ ജീവിതവും സംസ്കാരവും പടുത്ത ജനതയുടെ ആവാസദേശത്തെയാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഒരു വെള്ളക്കാരന്‍ ‘കണ്ടുപിടിച്ചു’ കളഞ്ഞത്! ടോള്‍ടെക്, അസ്റ്റെക് തുടങ്ങി വേറെയും പ്രബലരായ ജനങ്ങവിഭാഗങ്ങളും അടങ്ങുന്നതായിരുന്നു അവിടുത്തെ സമൂഹം.
ഈ ജനതയെയും സംസ്കാരത്തെയുമാണ് കൊളോണിയല്‍ ശക്തികള്‍ നിഷ്ഠുരം നശിപ്പിച്ചത്. കൊളംബസിനു ശേഷം 1519ല്‍ ഹെര്‍നാന്റോ കോര്‍ട്ടസിന്റെ നേതൃത്വത്തില്‍ സ്പാനിയാര്‍ഡുകള്‍ മെക്സിക്കോയില്‍  ആദ്യ യൂറോപ്യന്‍ കോളനിയുണ്ടാക്കി. അതിനും മുമ്പ് 1497ല്‍ ജോണ്‍ കാബട്ട് ഇന്നത്തെ ന്യൂ ഫൌണ്ട്‌ലാന്റില്‍ വന്നിറങ്ങി, ആ പ്രദേശത്തിന്റെ ‘ഉടമാവകാശം’ ഇംഗ്ലീഷുകാര്‍ക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെബ്രാള്‍ ബ്രസീലില്‍ വന്നത് നാം മുകളില്‍ കണ്ടല്ലോ? ഏതായാലും സ്പെയിന്‍‌കാര്‍ മയന്‍ സംസ്കൃതിയെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.
പ്രകൃതിയോടിണങ്ങി, അതിനെ സംരക്ഷിച്ചു മുന്നോട്ടു പോവുന്ന ജീവിതരീതിയായിരുന്നു ആദിവാസികളുടേത്. അവര്‍ അതിഥികളെ ആദരിക്കുന്നവരും നിഷ്കളങ്കരുമായിരുന്നു. സാന്‍സാല്വദോറില്‍ വന്നിറങ്ങിയ കൊളംബസിനെ ദേശവാസികളായ ടെയിനോ ഗോത്രക്കാര്‍ സ്വീകരിച്ചു. അയാള്‍ സ്പാനിഷ് രാജ്ഞിക്കും രാജാവിനുമെഴുതിയ കത്തില്‍ “മെരുക്കമുള്ളവരും ശാന്തരുമായ ജനത, അയല്‍ക്കാരെ അവരെപ്പോലെ സ്നേഹിക്കുന്നവര്‍, ചിരിച്ചു കൊണ്ട് മധുരതരമായി സംസാരിക്കുന്നവര്‍, കുലീനമായ സമ്പ്രദായങ്ങള്‍ക്കുടയവര്‍ എന്നെല്ലാം ടെയിനോകളെ വിശേഷിപ്പിച്ചു. എന്നാല്‍ ഒരു നൂറ്റാണ്ടു തികയും മുമ്പ് കൊളംബസിന്‍റെ നാട്ടുകാര്‍ ടെയിനോകളെ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞു. (സത്യത്തില്‍ ആരാണ് യേശുവിന്റെ ആള്‍ക്കാര്‍? കോളംബസും കൂട്ടരുമോ അതോ അയല്‍ക്കാരെ തങ്ങളെപ്പോലെത്തന്നെ സ്നേഹിക്കുന്നവര്‍ എന്ന് അയാള്‍ തന്നെ വിശേഷിപ്പിച്ച ഈ ആദിമ ഗോത്രക്കാരോ?)
‘പുതിയ ഭൂമി’യുടെ മേലുള്ള അധികാരത്തിനു വേണ്ടി സ്പാനിയാര്‍ഡുകളും പറങ്കികളും വാദിച്ചു. മാര്‍പ്പാപ്പ രണ്ടു കൂട്ടര്‍ക്കുമായി അത് ‘ഭാഗിച്ചു’ കൊടുത്തു. കേപ്‌വെര്‍ദി ദ്വീപുകള്‍ക്ക് 370 ലീഗ് (1ലീഗ്= 3.5നാഴിക) പടിഞ്ഞാറ് ഒരു വര വരച്ച് അതിന്റെ കിഴക്കുള്ള എല്ലാ സ്ഥലങ്ങളും പോര്‍ച്ചുഗലിനും ബാക്കി സ്പെയിനിനും കൊടുത്തു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വീതംവെപ്പിനെ അംഗീകരിച്ചില്ല. ഏറ്റവും കത്തോലിക്കനായ ഫ്രഞ്ച് ചക്രവര്‍ത്തി പോലും. ഇംഗ്ലീഷുകാരും ഡെയിനുകളും സ്വീഡുകളും വടക്കേ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും കോളനികള്‍ സ്ഥാപിച്ചു തുടങ്ങി. തൊട്ടുടനെ ഡച്ചുകാരും.
ഹെര്‍നാന്റോ കോര്‍ട്ടസ് കോളനി സ്ഥാപിച്ചതിനെത്തുടര്‍ന്ന് 1534-41 കാലത്ത് ജാക്വസ് കോര്‍ട്ടിയര്‍ സെന്റ് ലോറന്‍സ് നദീമുഖങ്ങളില്‍ ഫ്രഞ്ച് അധീശത്വം സ്ഥാപിച്ചു. 1624ല്‍ ഡച്ചുകാര്‍ മാന്‍‌ഹാട്ടന്‍ ദ്വീപില്‍ ന്യൂ ആംസ്റ്റര്‍ഡാം കോളനിയുണ്ടാക്കി. ഇത് പിന്നീട് ഇംഗ്ലീഷുകാര്‍ കൈയേറി ന്യൂ യോര്‍ക് റിപ്പബ്ലിക്കാക്കി. 1638ല്‍ ദെലാവരെ നദീമുഖത്ത് സ്ഥാപിതമായ സ്വീഡിഷ് കോളനി 1650ല്‍ ലന്തക്കാര്‍ പിടിച്ചു. 1664ല്‍ ഇംഗ്ലീഷുകാര്‍ ലന്തക്കാരെ അമേരിക്കയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കി.
ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

ഇന്‍‌കാകളുടെ പ്രബല സാംസ്കാരിക കേന്ദ്രമായിരുന്ന മാച്ചുപിച്ചു

വന്‍‌കരയില്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്പാനിയാര്‍ഡുകള്‍ ഗോത്രങ്ങളെ അടിച്ചമര്‍ത്തി. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി അടിമകളാക്കി വിറ്റു.
1607ല്‍ വെര്‍ജീനിയയിലാണ് ഇംഗ്ലീഷുകാരുടെ ആധിപത്യം ആദ്യമായി സ്ഥാപിതമായത്. പിന്നീട് 1620ല്‍ മസാചുസെറ്റ്സിലേക്ക് കുടിയേറിയ ഇംഗ്ലീഷുകാരെ അവിടത്തുകാര്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. കുടിയേറ്റക്കാരുടെ കപ്പലുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. ഇംഗ്ലീഷുകാര്‍ സ്ഥലം കൈയടക്കി കാടു വെട്ടിത്തെളിച്ചു. ഈ സ്ഥലത്തിനവര്‍ ന്യൂ ഇംഗ്ലണ്ട് എന്നു പേരിട്ടു. ഇത്രയുമായപ്പോള്‍ അവിടുത്തെ ആദിവാസിമൂപ്പന്‍ മെറ്റാകോം ഗോത്രങ്ങളെ സംഘടിപ്പിച്ച് സമര്‍ം ചെയ്തു. ഇത് അടിച്ചമര്‍ത്തപ്പെട്ടതോടെ വാമ്പനോവ, നാരഗന്‍ സെറ്റ് എന്നീ ഗോത്രങ്ങള്‍ ഭൂമുഖത്ത് ഇല്ലാതായി. മെറ്റാകോമിനെ കൊന്ന് അദ്ദേഹത്തിന്റെ തലയോട്ടി ദശകങ്ങളോളം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. ഇല്ലിനോയ്ഡില്‍ ചെറുത്തുനിന്ന ഗോത്ര മൂപ്പന്റെ അസ്ഥികൂടം അയോവാ പ്രവിശ്യയിലെ ഗവര്‍ണരുടെ ഓഫീസില്‍ കൌതുകവസ്തുവായി തൂക്കിയിട്ടു.
മാന്‍‌ഹാട്ടന്‍ ദ്വീപുകള്‍ സ്വന്തമാക്കിയ ഡച്ചുകാര്‍ ആദിവാസികളുമായി ഇടഞ്ഞു. തുടര്‍ന്ന് ലന്തക്കാര്‍ രണ്ടു ഗ്രാമങ്ങളിലെ മുഴുവന്‍ സ്ത്രീ പുരുഷന്മാരെയും കുഞ്ഞുങ്ങളേയും രാത്രി ഉറങ്ങിക്കിടക്കവേ വെട്ടിനുറുക്കി ഗ്രാമം തീയിട്ടു നശിപ്പിച്ചു. ഈ പ്രദേശങ്ങളെല്ലാം പിന്നീട് ഇംഗ്ലീഷുകാരുടെ കൈയിലായി. ‘ഭരിക്കാന്‍ അധികാരമുള്ളവരും പരിഷ്കൃതരു’മായ വെള്ളക്കാര്‍ അമേരിക്ക ‘കണ്ടുപിടിച്ച’തിന്റെ ചരിത്രമാണിത്. കുടിയേറിയ വെള്ളക്കാര്‍ ആദിവാസികളെ കൊന്നുമുടിച്ച്, വംശഹത്യയും അക്രമവുമഴിച്ചു വിട്ട് വിജയിപ്പിച്ചെടുത്ത ഒരു ദര്‍ശനത്തിന്റെ തന്നെ പേരാകുന്നു അമേരിക്കയെന്നത്. തങ്ങളുടെ ആധിപത്യം ലോകമെങ്ങും ഇതേ പ്രകാരം ക്രൂരതയഴിച്ചു വിട്ടു കൊണ്ടു തന്നെ സ്ഥാപിച്ചെടുക്കാനുള്ള അവരുടെ വ്യഗ്രതതയാണ് ഇപ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

അമേരിക്ക എന്ന ദര്‍ശനം:

ജീവിതത്തെയും ലോകത്തെയും സങ്കുചിതമായും സ്വാര്‍ത്ഥമായും സമീപിക്കുകയെന്നതാണ് അമേരിക്ക എന്ന വ്യവസ്ഥിതിയുടെ സ്വഭാവം. അതുണ്ടായത് റെഡ് ഇന്ത്യന്‍ ജനതയെ കൊന്നു മുടിച്ചിട്ട്. ആഫ്രിക്കയിലെ സ്വതന്ത്രരായ മനുഷ്യരെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കിയാണ് പിന്നെയതു വികസിച്ചത്. “ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരതില്‍ നാശമുണ്ടാക്കുകയും വംശഹത്യ നടത്തുകയും വിളവുകള്‍ നശിപ്പിക്കുകയും ചെയ്യും” എന്ന് ഖുര്‍‌ആന്‍ പ്രസ്താവിച്ചതിനു തുല്യമായ നിലപാടുകളാണ് അത് സ്വീകരിച്ചത്. പിന്നീട് ഐക്യനാടുകളുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഫാക്റ്ററികള്‍ സ്ഥാപിക്കപ്പെടുകയും ഉല്പാദനബന്ധം ഉടിമയും അടിമയും  എന്നതില്‍ നിന്ന്  തൊഴിലുടമയും തൊഴിലാളിയും എന്നതിലേക്ക് വികസിക്കുകയും ചെയ്തതോടെ അടിമത്തം നിരോധിക്കുകയും തൊഴില്‍ ചൂഷണത്തിന്റെ ഘട്ടം ആരംഭിക്കുകയും ചെയ്തു.
മെറ്റാകോം

മെറ്റാകോം

പ്രപഞ്ചത്തിന്റെയും ജീവന്റെയും അടിസ്ഥാനം കേവലം ഭൌതിക പദാര്‍ത്ഥമാണെന്ന തത്വചിന്തയും ജീവികള്‍ നിരന്തരം പൊരുതിയും അടിച്ചമര്‍ത്തിയുമാണ് അതിജീവിക്കുന്നതെന്നു സിദ്ധാന്തിക്കുന്ന ശാസ്ത്രവും അധിനിവേശത്തിന് സൈദ്ധാന്തിക പിന്‍ബലം നല്‍കുന്നുണ്ട്. ഭൂമിവെട്ടിപ്പിടിത്തവും അധിനിവേശവും നടത്തുന്നവരെ ജേതാക്കളും വിജയികളുമായി ചരിത്രം വാഴ്ത്തുകയും ചെയ്യുന്നു.
ഇങ്ങനെ ഭോഗതൃഷ്ണയുടെ ദര്‍ശനവും മത്സരത്തിന്റെ ലോകവും വെട്ടിപ്പിടുത്തത്തിന്റെ ലോകക്രമവുമുണ്ടായി. നീതി എന്ന മൂല്യത്തിനു പകരം ജീവിതസമരമെന്ന ആശയമുണ്ടായി.
നിരപരാധരായ കോടിക്കണക്കിനാളുകളെ അമേരിക്കന്‍ സാമ്രാജ്യത്വം കൊന്നൊടുക്കിയിട്ടുണ്ട്. ജപ്പാന്‍, വിയറ്റ്നാം, ചിലി, ഇന്തൊനേഷ്യ, ക്യൂബ, സൊമാലിയ, അഫ്ഗാന്‍, ഇറാഖ് … ഈ പട്ടിക പെട്ടെന്നൊന്നും അവസാനിക്കുകയില്ല. ആര്‍ത്തിയുടെ ദര്‍ശനം നിലനില്‍ക്കുവോളം അതു തുടരും.