കൃഷി, പ്രകൃതി, ആത്മീയത

കൃഷിയും പ്രകൃതിയും രണ്ടാം ഭാഗം (കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച)

നേരായ പ്രകൃതി, ജീവിതത്തിന്റെ ഭക്ഷണം തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്, ജപ്പാനിലെ, പ്രകൃതികൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്ക. നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ‘ആധ്യാത്മികാ’നുഭവങ്ങള്‍. എന്തു കൊണ്ട് നമുക്കിതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു?

 

2) മണ്ണും മനുഷ്യനും തമ്മിലുള്ള അന്യവല്‍ക്കരണം

ക- ലാഭം അധീശവ്യവസ്ഥയാകുന്നത്:-

അഗ്രിബിസിനസ് എന്ന വാക്ക് ഒരു പക്ഷേ അടുത്തകാലത്ത് മാത്രം രൂപപ്പെട്ടതാവാം. നേരത്തേ സൂചിപ്പിച്ചിരുന്ന, പ്രകൃതിയുടെ ഹിതം എന്നതില്‍ നിന്നു ഭിന്നമായി തന്റെ ലാഭേച്ഛയ്ക്കൊത്ത് മണ്ണീനെ മുറിപ്പെടുത്തുക എന്ന പ്രക്രിയ മനുഷ്യന്‍ ആരംഭിച്ചതോടെത്തന്നെ, പക്ഷേ കൃഷി സംസ്കാരം എന്നതില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് കേവല വ്യവഹാരമായിത്തീര്‍ന്നിരുന്നു.
അങ്ങനെ കാട് വെട്ടി പാടമാക്കി മാറ്റി. പിന്നീട് പാടം നികത്തി ഫാക്റ്ററിയുണ്ടാക്കുകയും.
മഹത്തായ ഒരു നിര്‍മാണപ്രക്രിയ എന്നതു വിട്ട് ലാഭവ്യവസ്ഥിതികള്‍ കൃഷിയെ സംഹാരാത്മകമാക്കി പരിവര്‍ത്തിപ്പിച്ചു. പാടങ്ങളുടെ ചുറ്റിലുമുള്ള കുറ്റിക്കാടുകള്‍ വെട്ടി നിരത്തി അതും കൂടി കൃഷിനിലമാക്കി മാറ്റിയതോടെ അവയിലധിവസിച്ചിരുന്ന കിളീകള്‍ നശിച്ചു. അപ്പോള്‍ പാടത്ത് കീടങ്ങള്‍ പെരുകി. അപ്പോള്‍ കീടനാശിനികളുല്പാദിപ്പിക്കപ്പെട്ടു. അതോടെ മണ്ണും അന്നവും വിഷമയമായി. മനുഷ്യന്റെ ശരീരവും മണ്ണും മലിനമായി.
ലാഭാധിഷ്ഠിത പ്രക്രിയകള്‍ സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ ഭാഗമായാണ് അധീശവ്യവസ്ഥകള്‍ രൂപം കൊണ്ടത്.
‘പരമ്പരാഗതം’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള കേരളത്തിലെ കൃഷിരീതി ഫ്യൂഡല്‍, ജാതി വ്യവസ്ഥകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. നേരത്തേ നമ്മള്‍ കണ്ട രണ്ടു ഗുണങ്ങളെ (പ്രകൃത്യനുബന്ധത, പ്രതിബദ്ധത) ആധാരമാക്കുന്നതല്ല അതും അതുല്പാദിച്ച സാമൂഹിക ക്രമവും. അത് അടിയാളനെ ചൂഷണം ചെയ്യാന്‍ ജന്മിക്ക് അവസരം നല്‍കി. ശ്രേണീബദ്ധമായ ഈ വ്യവസ്ഥ മനുഷ്യബന്ധങ്ങളെ മേല്‍ കീഴ് സങ്കല്പത്തിനുള്ളിലാക്കി. അഥവാ മനുഷ്യാന്തസ്സിനെ അത് കീഴ് മേല്‍ മറിച്ചു.
ഇതില്‍ മണ്ണിനോടിടപെടുന്നവന്‍ കേവലം അടിമപ്പണിക്കാരന്‍ മാത്രമായിരുന്നു. അവന്റെ വികാരങ്ങള്‍ക്കോ ചോദനകള്‍ക്കോ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല. അതിനാല്‍ അവന് മണ്ണിനെ അറിയാനവസരം ലഭിച്ചില്ല. അഥവാ അറിഞ്ഞാലും അതിനൊത്ത് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ഹരിതവിപ്ലവാനന്തരം വികസിച്ച ശാസ്ത്രീയ കൃഷി കേരളത്തില്‍ മുതലാളിത്ത വ്യവസ്ഥയും മനസ്സുമുല്പാദിപ്പിച്ചു. ലാഭം തന്നെ പ്രേരകവും പ്രത്യയശാസ്ത്രവുമായിത്തീര്‍ന്നു. സകല മൂല്യങ്ങളെയും വെല്ലു വിളിക്കുന്ന കമ്പനികളുടെ (മൂലധനശക്തികളുടെ) ആധിപത്യം കൃഷിക്കും പ്രകൃതിക്കും മേലുണ്ടായി. അതിന് സഹായകമായ വിധത്തില്‍ ലോകക്രമം അട്ടിമറിക്കപ്പെട്ടു. ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ചുട്ടെടുത്ത് കൃഷിയുടെ നിയന്ത്രണം കമ്പനികള്‍ കൈയടക്കി. അതിന് സഹായകമായ ശാസ്ത്ര സാങ്കേതിക വികാസങ്ങളുണ്ടാവുകയും വിളകള്‍ക്ക് ജനിതകവ്യതിയാനം വരുത്തുകയും ചെയ്തു.
ഖ) ശാസ്ത്രവും സാങ്കേതികവിദ്യയും സ്വയം ധര്‍മനീതിയായിത്തീരുന്നു:-
ഇക്കാലത്ത് ഉന്നതശാസ്ത്രജ്ഞാനമായി കരുതപ്പെടുന്നതു തന്നെ കേവല സാങ്കേതിക പരികല്പനകളും നിര്‍മിതികളുമാകുന്നു. ജീവിതത്തിന്റെയും പ്രകൃതിയുടെയും പുറന്തോടുകളില്‍ തട്ടിക്കളിക്കുകയൂം ഉന്മത്ത വ്യാമോഹങ്ങളുടെ പുറകെ പായുകയും ചെയ്യുന്ന ആഴമില്ലാത്ത പ്രക്രിയയായി വിദ്യാഭ്യാസം മാറി.
ഭൌതികമാത്രമായ നാഗരികതയിലേക്ക് ആധുനിക ലോകം കൂപ്പു കുത്തി.
പുരോഗതിയെക്കുറിച്ച വര്‍ത്തമാനങ്ങളുടെ  അകമ്പടിയോടെ (ഭ്രമിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറയുന്നവര്‍ -വ മിനന്നാസി മന്‍ യുഅജിബുക ഖൌലുഹു- എന്ന് ഖുര്‍‌ആന്‍) പ്രവേശിച്ച അധീശവ്യവസ്ഥ പ്രകൃതിയേയും മനുഷ്യനേയും തകര്‍ത്തു. (അവര്‍ക്ക് ഭൂമിയില്‍ ആധിപത്യം ലഭിച്ചാല്‍ അവരവിടെ നാശം പടര്‍ത്തുകയും വിളകളെയും മനുഷ്യ വംശങ്ങളെയും നശിപ്പിക്കുകയും ചെയ്യും -ഖുര്‍‌ആന്‍).
ഈശ്വരീയമായ ജ്ഞാനത്തില്‍ നിന്നും അവബോധത്തില്‍ നിന്നും മനുഷ്യജ്ഞാനം വഴി പിരിഞ്ഞു. മനുഷ്യ യുക്തി ഈശ്വരന്റെയും പ്രകൃതിയുടെയും ജ്ഞാനത്തെക്കാള്‍ മുന്തിയതാണെന്ന സങ്കല്പമുണ്ടായി. സ്വധിഷണയില്‍ മനുഷ്യനു തോന്നിയ അതിരു വിട്ട വിശ്വാസം ജീവിതത്തിന്റെയും പ്രകൃതിയുടെയും ഈശ്വരന്റെയും ദര്‍ശനത്തെ അവന് നഷ്ടപ്പെടുത്തി. “മനുഷ്യന്‍ ആദിയില്‍ മരങ്ങളുടെയും നദികളുടെയും നക്ഷത്രങ്ങളുടെയും മാര്‍ഗം പിന്തുടര്‍ന്നിരുന്നു. കൂടുതല്‍ വിദ്യ നേടി പലതും കണ്ടുപിടിച്ചതോടെയാണ് അവന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടു തുടങ്ങിയതെ”ന്ന് ലൌ ത്‌സു പറയുന്നു.
ബുദ്ധിക്ക് ദുര്‍മ്മേദസ്സ് പിടിപെട്ടു.ആര്‍ത്തിക്കു കത്താന്‍ ശാസ്ത്രം എണ്ണയൊഴിച്ചു കൊടുത്തു. മണ്ണിനെയും മറ്റ് മനുഷ്യരെയും അറിയാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെട്ടു. ഇതിനോട് എതിരു നില്‍ക്കുന്നത് ‘മഹാപാപ’മായി കരുതപ്പെട്ടു. ജനിതക വിത്തുകളെയും കീടനാശിനികളെയും എതിര്‍ക്കുന്നത് അന്ധവിശ്വാസമായിത്തീരുന്നതങ്ങനെയാണ്.
ഗ) മരുഭൂമികളുണ്ടാവുന്നു:-
പൌരാണിക നാഗരികതകളുടെ (കൃഷിയായിരുന്നല്ലോ അവയുടെ ആധാരം) കേന്ദ്രങ്ങള്‍ പോലും ഇന്ന് മരുപ്പറമ്പായി നില കൊള്ളുകയാണല്ലോ.
യൂഫ്രട്ടീസ് -ടൈഗ്രിസ് തടത്തില്‍, പ്രാചീന മെസൊപട്ടേമിയയിലാണ് കാട്ടുഗോതമ്പ് ഉല്‍ഭവിച്ചത്. അങ്ങനെ മനുഷ്യന്‍ ഗോതമ്പു വളര്‍ത്താന്‍ തുടങ്ങി. ആഫ്രിക്കയിലെ സഹാറന്‍ മേഖലയില്‍ പ്രാചീനദശയില്‍ നെല്ലു വളര്‍ത്തിയിരുന്നു. എങ്ങനെയാണ് ഈ സ്ഥലങ്ങളെല്ലാം ഇന്നത്തെ അവസ്ഥയിലേക്ക് പരിവര്‍ത്തിതമായത്?
ചില മണ്ണ് പ്രത്യേകമായ ചില വിളകളെ ആഗ്രഹിക്കുന്നു. ഈയഭിലാഷത്തെ അംഗീകരിക്കുന്നവനാവണം കര്‍ഷകന്‍. അവിടെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നത് പ്രകൃതിയോടു കാണിക്കുന്ന അക്രമമത്രെ. കേരളത്തിലെ മണ്ണിന്റെ ഗുണം (അതിന്റെ അഭിലാഷം), കേരളീയന്റെ അന്നം എന്നിവ അറിഞ്ഞു കൊണ്ടു വേണം കേരളത്തിലെ കൃഷി.
മാനുഷികവും പ്രകൃതിപരവുമായ ഒരു പ്രമാണത്തിലേക്ക്
ഈശ്വരന്‍, അതായത് നന്മകള്‍ അധിവസിക്കുന്ന ഒരു ഭൂമിയിലേക്കുള്ള (സ്വര്‍ഗത്തിലേക്കുള്ള) മടക്കത്തെപ്പറ്റി ചിന്തിക്കണം.
ദര്‍ശനത്തിന്റെയും മതത്തിന്റെയും വിശുദ്ധി വീണ്ടെടുക്കണം.
അറിവിന്റെ ലക്ഷ്യത്തെപ്പറ്റിയും മാനവികമായ ഒരു ശാസ്ത്രത്തെപ്പറ്റിയുമുള്ള ഒരവബോധത്തിലേക്ക് നാം വികസിക്കണം.
മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലുമുള്ള ധൈഷണികതയെ, ധിഷണാശാലികളെ, ജ്ഞാനികളെ സമ്മേളിപ്പിക്കുകയും സര്‍വ്വ മതങ്ങളിലെയു ശാസ്ത്രങ്ങളിലെയും കലകളിലെയും സാമൂഹിക വിജ്ഞാനീയങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് കാലാനുസൃതമായി വികസിപ്പിക്കാനും പ്രതിബദ്ധതയുടെ ഒരു ദര്‍ശനമായി അതിനെ സ്വാംശീകരിക്കാനും നമുക്ക് സാധിക്കണം.

അതതു ദേശങ്ങളിലെ സാംസ്കാരികവും പ്രാകൃതികവുമായ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടും നില നിര്‍ത്തിയും പ്രകൃത്യനുബന്ധമായ വികസന സംസ്കാരം, കാര്‍ഷിക രീതികള്‍ രൂപപ്പെടുത്തിയെടുക്കണം.